Saturday, 15 September 2007

നാടന്‍ ഡോഗ്‌ ഷോ

നാട്ടില്‍ കൂണു പോലെ ബ്ലേഡ്‌ കമ്പനികള്‍ ഉണ്ടെങ്കിലും, മിക്ക ഗ്രാമങ്ങളിലുമുണ്ട്‌ ബോര്‍ഡ്‌ പോലും വയ്ക്കാതെ, പരസ്യങ്ങള്‍ പോലും കൊടുക്കാതെ നാട്ടുകാരുടെ മാത്രം സഹകരണത്തോടെ, നാട്ടുകാരുടെ മാത്രം ബ്ലേഡുകള്‍. ബ്ലേഡുകാര്‍ എല്ലാവരും ഒരേ ഗ്രൂപ്പുകാര്‍. അവര്‍ സ്വന്തം അമ്മ ചെന്ന് കടം ചോദിച്ചാലും ഉരുപ്പടി ചോദിയ്ക്കും. പിന്നെയാണോ വെറുതാക്കാര്‍. അറുത്ത കൈയ്ക്ക്‌ ഉപ്പ്‌ തേയ്ക്കാത്തവര്‍. ആര്‍ക്കും 5 പൈസയ്ക്ക്‌ ഉപകാരം ചെയ്യാത്തവര്‍.

അത്തരത്തിലുള്ള ഒരു ബ്ലേഡ്കാരനാണു ഞങ്ങളുടെ ഗ്രാമത്തിലെ 65 വയസ്സുള്ള കോരച്ചായന്‍. ഞങ്ങളുടെ പള്ളിയിലെ ഒരു പ്രമാണി കൂടിയാണു ഈ കോരച്ചായന്‍.അതു പിന്നെ അങ്ങനെയല്ലേ വരൂ.. പൈസയുണ്ടെങ്കില്‍ ആരും പള്ളി പ്രമാണിയാകും. മൊത്തമൂറ്റ്‌ ബ്ലേഡാണെങ്കില്‍ ഞങ്ങളുടെ കോരച്ചായന്‍ കൊടുവാളാണു. 2 സൈഡിലും മൂര്‍ച്ചയുള്ള ഉഗ്രന്‍ വാള്‍. കോരച്ചായനോട്‌ 10 മിനിറ്റ്‌ സംസാരിച്ചാല്‍ ഒരു കാര്യം വ്യക്തമാകും... പൈസയെ പറ്റിയും, പണയ ഉരുപ്പ്പ്പടികളെയും പറ്റി ചിന്തിച്ച്‌ ചിന്തിച്ച്‌ ആളുടെ പിരി ഒരല്‍പ്പം ലൂസ്സ്‌ ആയെന്ന്. മുണ്ടിന്റെ കോത്തലയില്‍ ഒരു വലിയ ചരടില്‍ കെട്ടിയിട്ട താക്കോല്‍ കൂട്ടവുമായിട്ടാണു നമ്മുടെ കോരച്ചായന്റെ സഞ്ചാരം തന്നെ. കോരച്ചായന്റെ വീടിന്റെ മുന്‍പില്‍ കൂടി ആരു കടന്ന് പോയാലും അവരെ ഞെട്ടിക്കാന്‍ പാകത്തിനു കോരച്ചായന്റെ പ്രത്യേക കോച്ചിംഗ്‌ കോടുത്ത്‌ വളര്‍ത്തുന്ന ഒരു അല്‍സേഷ്യന്‍ പട്ടി. അവന്റെ കുര കേട്ടാല്‍ മാത്രം മതി..സാധരണക്കാര്‍ ഒന്ന് ഭയക്കും. അന്നേരം അവനെ നേരിട്ട്‌ കണ്ടാലോ?? അല്‍സേഷ്യന്‍ പട്ടിയുടെ എല്ലാ രാജകീയത്വവുമുള്ള ഒരു അടിപൊളി പട്ടി. കൈസര്‍ എന്നാണിവന്റെ പേരു. ഇവനെ പറ്റി ആരെങ്കിലും ചോദിച്ചാല്‍ കോരചേട്ടന്‍ വാചാലനാകും. അവന്‍ പ്രീഡിഗ്രിയാണു [പെഡിഗ്രിയെന്ന് നമ്മള്‍ മനസ്സിലാക്കുക], റോയല്‍ ബ്ലഡാണു..അങ്ങനെ അങ്ങനെ പലതും കേള്‍ക്കും..പിന്നെ അവസാനം അച്ചായന്‍ പറയും - അവന്റെ അടുത്ത്‌ ഞാനല്ലാതെ ആരും പോകത്തില്ല. എന്റെ ഭാര്യ, മക്കള്‍ എല്ലാവര്‍ക്കും അവനെ പേടിയാണു. അവന്റെ സ്വഭാവം എപ്പോള്‍ മാറുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതു കൊണ്ടല്ലേ അവന്റെ കൂട്‌ ഞാന്‍ ഗോദ്രേജിന്റെ 8 ലീവര്‍ താഴിട്ടു പൂട്ടുന്നത്‌ തന്നെ. അതു കേള്‍ക്കുന്നവര്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോകും, അച്ചായന്റെയല്ലേ പട്ടി... അതേ സ്വഭാവവും..അച്ചായനെയും പൂട്ടേണ്ട സമയം അടുത്തിരിക്കുന്നു...

വെളുപ്പാന്‍ കാലത്ത്‌ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ഓടാന്‍ പൊകുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്‌. [എന്നെ നേരിട്ട്‌ അറിയാവുന്നവര്‍ക്ക്‌ എന്റെ ആരോഗ്യത്തെ പറ്റി അറിയാം. കാറ്റുള്ളപ്പോള്‍ പോക്കറ്റില്‍ കല്ലിട്ട്‌ ഓടണേ മോനെ എന്ന് ഉപദേശിച്ചവര്‍ ധാരാളം.] അങ്ങനെ ഒരു ദിവസം ഓട്ടം കഴിഞ്ഞ്‌ തിരികെ വരുന്ന സമയം..നമ്മുടെ കഥാനായകന്‍ കോരച്ചായന്റെ വീട്ടില്‍ നിന്നും വലിയ കരച്ചിലും ബഹളവും - ഓടി വായോ..അരെങ്കിലും ഒന്ന് വന്ന് രക്ഷിക്കോ?? ആരെങ്കിലും ഒന്ന് വരണേയെന്ന് പറഞ്ഞ്‌ അലമുറയിട്ട്‌ കരയുന്ന കോരച്ചായ്ന്റെ ഭാര്യയുടെ കരച്ചില്‍..ബ്ലേഡ്കാരന്റെ വീടല്ലേ...കള്ളന്മാര്‍ വല്ലതും കയറിയതാണോ? ഞാന്‍ ഒന്ന് ശങ്കിച്ചു. വണ്ടി തിരിച്ചു വിട്ടാലോ? ഗേറ്റിന്റെ മുന്‍പില്‍ ചെന്നപ്പോള്‍ 3-4 പേര്‍ ഗേറ്റിന്റെ അവിടെ നിന്ന് കാഴ്ച കാണുന്നു. അന്നേരം പേടിക്കാന്‍ ഒന്നുമില്ല. ഇനി കാഴ്ച കാണുക തന്നെ. ആ കാഴ്ച കണ്ടപ്പോള്‍ ആര്‍ത്ത്‌ ചിരിക്കാനാണെനിക്ക്‌ തോന്നിയത്‌. കോരച്ചായന്‍ രാവിലെ കൈസറിനെ പൂട്ടാന്‍ ചെന്നതാണു. കഷ്ടം. കൈസറിന്റെ സ്വഭാവം മാറി. അവന്‍ കോരച്ചായനെ ഉരുട്ടിയിട്ട്‌ കടിച്ചു. ഞാന്‍ ചെന്നപ്പോള്‍ കോരച്ചായന്‍ സ്വതന്ത്രനായി [നൂല്‍ ബന്ധമില്ലാതെ] കൈസറിന്റെ പുറത്ത്‌ കയറിയിരിക്കുന്നു. പിന്നെ ഒരു ഉറപ്പിനു വേണ്ടി അച്ചായന്‍ കൈസറിന്റെ ചെവിയിലും മുറുക്കെ പിടിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കോരച്ചായന്റെ ഇരുപ്പ്‌ കണ്ടാല്‍ ബജാജ്‌ കവസാക്കിയില്‍ ഇരിക്കുന്ന സച്ചിനെ പോലെയുണ്ട്‌.. എന്റെ കുട്ടിക്കാലത്ത്‌ മിക്ക വീടുകളുടെയും മുകളിലും വെയ്കുന്ന ഒരു പ്രതിമയുണ്ടായിരുന്നു - ഒരു മീനിന്റെ മുകളില്‍ ഉടുക്കാകുണ്ടിയായി ഇരിക്കുന്ന ഒരു കുഞ്ഞി പയ്യന്റെ പ്രതിമ..അതിന്റെ ഒരു വലിയ രൂപമാണിപ്പോള്‍ കോരച്ചായന്റെ വീടീന്റെ മുന്‍പില്‍ പ്രതിഷ്ടിച്ചിരിക്കുന്നത്‌.

പിന്നെയും കാഴ്ചക്കാര്‍ കൂടി. കോരച്ചായന്‍ ഗെയിറ്റിന്റെ മുന്‍പില്‍ കൂടി നില്‍ക്കുന്നയാള്‍ക്കാരെ നോക്കിയപ്പോള്‍ അച്ചായന്റെ കണ്ണുകള്‍ തിളങ്ങി. അച്ചായന്‍ നീട്ടി വിളിച്ചു... എടാ സരസ്സാ...., ഒന്നു കയറി വാടാ....ഇവനെ ഒന്നു കൂട്ടില്‍ കയറ്റാന്‍ കൂടെടാ...കോരച്ചായന്റെ വിളിയും സരസ്സന്റെ മറുപടിയും വളരെ പെട്ടന്നായിരുന്നു..ഓഹ്‌ പിന്നെ...ചോറു കൊടുക്കുന്ന അച്ചായന്‍ ഗീവര്‍ഗ്ഗീസ്‌ പുണ്യാളച്ചനെ പോലെ, “ഉള്ള കുന്തവും” കൊണ്ട്‌ മുകളിലിരുമ്പോഴാ വഴിയെ പോകുന്ന ഞാന്‍...പോരാത്തതിനു ഞാനും വിത്തൗട്ടാ...സരസ്സന്‍ ഇത്രയും പറഞ്ഞു നടന്ന് നീങ്ങിയപ്പോള്‍ വിത്തൗട്ടായ ഞാനും ഊറി ചിരിച്ച്‌ കൊണ്ട്‌ വണ്ടി വിട്ടു.
ഏതായാലും ഈ സംഭവത്തോടെ നാട്ടുക്കാര്‍ കോരച്ചായനു ഒരു പുതിയ പേരിട്ടു- കോര ശ്ലീഹാ.

സത്യം സത്യമായി എനിക്ക്‌ ഈ നാമകരണ ശശ്രൂഷയില്‍ അറിഞ്ഞോ, അറിയാതെയോ, യാതൊരു പങ്കുമില്ലായെന്ന വസ്തുത കൂടി നിങ്ങളെ അറിയിച്ചു കൊള്ളട്ടെ. ഇതു കോരച്ചായനെ പേടിച്ചിട്ടൊന്നുമല്ല... എനിക്ക്‌ കോര സുവിശേഷം തീരെ ഇഷ്ടമല്ല. അത്ര തന്നെ.

[ടി കഥയിലെ കഥാപാത്രത്തിന്റെ പേരുകള്‍ വ്യാജമാണു. കൈസറിന്റെ പോലും.....]

Thursday, 30 August 2007

പുത്ര മാഹാത്മ്യം

പഴമ്പുരാണത്തില്‍ നിന്നും അല്‍പം മാറി ഇതാ ഈ ലക്കം ഒരു പുതിയ പുരാണം.

അങ്ങനെ ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞും 04/08/07 മുതല്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. ചേച്ചി നേരത്തെ സ്കൂളില്‍ പോകുന്നതു കാണുമ്പോള്‍ അവനും അതു പോലെ സ്കൂളില്‍ പോകണമെന്നു പറഞ്ഞു വഴക്കായിരുന്നു. ആദ്യ 1-2 ദിവസം 'എ,ബി,സി,ഡി' ബാ, ബാ ബ്ലാക്ക്‌ ഷീപ്പും, സ്കൂള്‍ വിശേഷങ്ങളും വായ പൂട്ടാതെ പറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം സ്കൂളില്‍ നിന്നും വന്ന് ഭക്ഷണവും കഴിഞ്ഞു ചേച്ചിയും അവനും കൂടെ കിച്ചന്‍ സെറ്റുമെടുത്ത്‌ കളിക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ എന്റെ ഗ്രഹപ്പിഴയ്ക്ക്‌ അവനോട്‌ പോയി കിടന്നുറങ്ങാന്‍ പറഞ്ഞു. അപ്പോള്‍ അവന്റെ സത്യസന്ധമായ മറുപടി കേട്ട്‌ ഞങ്ങള്‍ ചിരിച്ചു. അവന്‍ പറഞ്ഞതു- മോനോ ഇന്നു ക്ലാസ്സില്‍ കിടന്ന് ഉറങ്ങിയപ്പാ...ഇപ്പോ, മോനോയ്ക്ക്‌ ‘ചീണം’ ഇല്ലപ്പാ..
ഏതായാലും പഠനത്തോടൊപ്പം എഴുത്തും തുടങ്ങിയതോടെ അവന്റെയും ഞങ്ങളുടെയും ശനിദശ തുടങ്ങി. നേര്‍ വര, ഇടത്തേക്കും വലത്തേക്കും ചരിഞ്ഞ വരകള്‍ ഒക്കെ ക്ലാസ്സില്‍ പഠിപ്പിച്ചു. പക്ഷെ ആ വരകള്‍ എല്ലാം അവന്റെ ബുക്കില്‍ ഒരു പോലെ തന്നെ കിടന്നു. ഭാര്യ അതു കണ്ട്‌ അവനെ ഈ വരകള്‍ പഠിപ്പിക്കാന്‍ ഒരു പാഴ്‌ ശ്രമം നടത്തി. അവനു ഉറക്കം വരുന്നുവെന്നു പറഞ്ഞു അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു കാണിച്ചു ഉറങ്ങാന്‍ പോയി കിടന്നു. ഉറങ്ങി എഴുന്നേറ്റ്‌, പാലും കുടിച്ച ശേഷം അവന്‍ സൈക്കിള്‍ എടുത്തപ്പോള്‍, ഭാര്യ വീണ്ടും വിളിച്ചു പറഞ്ഞു, 'മോനെ പഠിക്കാന്‍ വാടാ...' സൈക്കള്‍ കളിച്ചിട്ടു പഠിക്കാം എന്നായിരുന്നു അവന്റെ പ്രതികരണം. അല്‍പം കഴിഞ്ഞു ഒരു വീഴ്ചയുടെ ശബ്ദം കേട്ട്‌ ശ്രീമതി വിളിച്ച്‌ ചോദിച്ചു- മോനോ, എന്തവാടാ ഒരു ശബ്ദം കേട്ടത്‌? അതോ, സൈക്കിളില്‍ നിന്നും മോനോയുടെ ചന്തി താഴെ വീണതാ... [ഉരുണ്ടു വീണുവെന്ന് പറഞ്ഞതാ]ഏതായാലും ആ വീഴ്ചയോടെ അവന്‍ പഠിക്കാന്‍ തന്നെ അങ്ങ്‌ തീരുമാനിച്ചു. അവന്‍ സൈക്കിള്‍ കൊണ്ടു വെച്ച ശേഷം അമ്മയുടെ അടുത്ത്‌ അനുസരണയോടെ ചെന്നു. ഭാര്യ അവനെ വരകള്‍ പഠിപ്പിക്കാന്‍ തുടങ്ങി. കഷ്ടി ഒരു പേജ്‌ അവന്‍ എഴുതി കാണും, അതിനു ശേഷം ആശാന്‍ ബുക്ക്‌ മടക്കി അടുക്കളയില്‍ ചെന്ന് മുഖം വക്രിപ്പിച്ച്‌ അമ്മയോടു അല്‍പം സീരിയസ്സ്‌ ആയി പറഞ്ഞു :- ഞാന്‍ സ്കൂളില്‍ പോകുന്നില്ലാ, എനിക്ക്‌ ഇനിയും പഠിക്കേണ്ടാ. ഭാര്യക്കു അവന്റെ പറച്ചില്‍ കേട്ടു ചിരി വന്നുവെങ്കിലും, മുഖത്തു ദേഷ്യം കാട്ടി അവനോടു ചോദിച്ചു :- പഠിക്കാതെ നീ എന്തു ചെയ്യാന്‍ പോവുകയാ???

മറുപടിയും വളരെ പെട്ടന്നായിരുന്നു... ഞാന്‍ സുരേഷ്‌ അങ്കിളിന്റെ കൂടെ പോകും. ഇതു കേട്ടതും എന്റെ ഭാര്യ പൊട്ടിചിരിച്ചു കൊണ്ടു എന്നെ വിളിച്ചു പറഞ്ഞു, നമ്മള്‍ ഇവനു ആരോണ്‍ എന്ന് പേരിട്ടതു വെറുതെയാ... ഇവനു പറ്റിയ പേരു ബാര്‍ബറാ സെനു എന്നായിരുന്നു. അതെങ്ങനാ മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കുക്കുമോ??

ഇനി എന്റെ ഭാര്യയോടു അല്‍പം സ്വകാര്യം. ബാര്‍ബറാ ബുഷ്‌ ബാര്‍ബറും അല്ല. എലിസബേത്ത്‌ ടയ്‌ലര്‍ തയ്യല്‍ക്കാരിയുമല്ല. .അവരാരും ഇതു കേള്‍ക്കുകയും വേണ്ട.. എന്റെ ഭാര്യ, ഇനി മുതല്‍ ഏഷ്യാനെറ്റില്‍ മുന്‍ഷി കാണുകയും വേണ്ട. ഒടുക്കത്തെ കുറച്ച്‌ പഴഞ്ചൊല്ലുകളേ!!!
ഈശ്വരാാ.. മോനു നല്ല ബുദ്ധി കൊടുക്കണേ.... മിച്ചമുണ്ടെങ്കില്‍ എന്റെ ഭാര്യയ്ക്കും..

ഇനി കുറച്ച്‌ ആരോണ്‍ തമാശകള്‍.

* വീട്ടിലെ റ്റാങ്കിലെ വെള്ളം തീര്‍ന്നു. പിന്നെ വെള്ളം വന്ന് കഴിഞ്ഞ്‌ മോന്‍, വാഷ്ബേസിന്റെ ടാപ്പ്‌ തുറന്നു. അപ്പോള്‍ അതില്‍ നിന്നും പൊട്ടലും ചീറ്റലും ആണു പുറത്ത്‌ വന്നത്‌. അപ്പോള്‍ മോന്‍ അവിടുന്ന് ഓടി വന്ന് എന്റെ അടുത്ത്‌ പറഞ്ഞു:- അപ്പാ ബാത്ത്‌ റൂമിലെ റ്റാപ്പ്‌ മോനോയോട്‌ പറയുകയാ പോടാ, പോടാന്ന്....

* ഞങ്ങള്‍ വൈകിട്ട്‌ ഒന്ന് നടക്കാനിറങ്ങി. അപ്പോള്‍ ഒരു കാക്കയെ ചൂണ്ടി കാട്ടി, മോള്‍ എന്നോട്‌ ചോദിച്ചു:- അപ്പ, അപ്പാ, ആ കാക്ക എന്താണു തിന്നുന്നത്‌? അപ്പോള്‍ മൊന്റെ മറുപടി:- ചേച്ചി, ആ കാക്ക ചൂയിംഗം തിന്നുകയാ. കണ്ടില്ലേ അതു ചവയ്ക്കുന്നത്‌.

* ഒരിക്കല്‍ ലുലുവില്‍ വെച്ചു ഞാന്‍ ഒരു ഓര്‍ബിറ്റ്‌ ചൂയിംഗം എടുത്തു. അത്‌ അവന്റെ കണ്ണില്‍ പെട്ടു. അവന്‍ എന്നെ അതു അവിടെ തിരിച്ചു വെയ്ക്കാന്‍ നിര്‍ബന്ധിച്ചു. എന്നിട്ട്‌ അവന്‍ എന്നോട്‌ പറഞ്ഞു:- അപ്പ, അതു പശു തിന്നുന്നതാ.. [റ്റി.വി പരസ്യം കണ്ടാണു അവന്‍ ഈ കാര്യം മനസ്സിലായത്‌]

* ഒരു ദിവസം ഞാനും, മോനും കവലയില്‍ നില്‍ക്കുമ്പോള്‍ എന്റെ ഒരു സുഹ്രുത്ത്‌ വന്ന് അവനെ എടുത്ത്‌ ഇക്കിള്‍ ഇട്ട്‌ അവന്റെ ചന്തിക്ക്‌ ഒരു പിച്ചും പിച്ചി. ഉടനെ അവന്‍ എന്നോട്‌ പരാതി പറഞ്ഞു- ഈ അങ്കിള്‍ എന്റെ ചന്തിക്ക്‌ പിച്ചി അപ്പാ. ഞാന്‍ പറഞ്ഞു, പോട്ട്‌.. അങ്കിള്‍ സ്നേഹം കൊണ്ടല്ലേ നിന്നെ പിച്ചിയത്‌. ഉടനെ അവന്‍...അല്ല അപ്പാ അങ്കിള്‍ കൈ കൊണ്ടാ പിച്ചിയത്‌.