Tuesday 15 July 2008

കുടിയനപ്പച്ചനും...കുരുത്തക്കേടുകളും

അമ്മ പതിവു പോലെ രാവിലെ എഴുന്നേറ്റ്‌, കാപ്പി ഇട്ട്‌, പട്ടികളെ പൂട്ടി, പത്രം എടുക്കാന്‍ ഗേറ്റിന്റെ അടുത്ത്‌ ചെന്നു. അവിടെ ചെന്നപ്പോള്‍ ഗേറ്റിന്റെ പുറത്ത്‌ ഒരു മണ്‍ക്കുടം/കലം പൊട്ടി കിടക്കുന്നത്‌ കണ്ടു. ഇത്‌ എന്ത്‌ മറിമായം? അമ്മ സംഭവ സ്ഥലം വളരെ വിദഗ്ദമായി പരിശോധിച്ചു. അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാഞ്ഞതിനെ തുടര്‍ന്ന്, അപ്പ സംഭവസ്ഥലത്തെത്തി. പൊട്ടിയ കുടത്തിന്റെ അവശിഷ്ടങ്ങള്‍ നോക്കി അതിന്റെ 'ഫേസ്‌ കട്ട്‌' മനസ്സില്ലാക്കാന്‍ ഒരു വൃഥാശ്രമം നടത്തി. അവസാനം അപ്പയും എഴുന്നേറ്റ്‌ കൈ മലര്‍ത്തി. പിന്നെ അമ്മ നേരെ പട്ടികളുടെ അടുത്തേക്ക്‌ ചെന്ന് അവറ്റകളോട്‌ ചൂടായി:- വെറുതെ തീറ്റയും തിന്ന് കിടക്കുന്നു...'പടിക്കല്‍ കൊണ്ട്‌ കുടം ഒടച്ചിട്ട്‌ അതാരാണെന്ന് പോലും അറിയില്ല'. ഇന്ന് നോക്കിക്കോ...ഞാന്‍ തീറ്റ തരില്ല എന്നൊക്കെ പറയുന്നത്‌ കേട്ടിട്ടും മലയാളം ഞങ്ങളുടെ മാതൃഭാഷയല്ല...നീ രാവിലെ വെറുതെ ഇങ്ങനെ വെറുതെ കുരച്ചിട്ട്‌ ഒരു കാര്യവുമില്ലായെന്ന ഭാവത്തില്‍ അവറ്റകള്‍ കിടന്നു. ശബ്ദകോലാഹലങ്ങള്‍ കേട്ട്‌ ഞാനും ചേച്ചിയും സ്പോട്ടിലെത്തി. കാര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി. ഈ സംഭവം നടക്കുന്നതിനു കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണു ഞങ്ങള്‍ ‘മുക്കവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമാ കണ്ടത്‌. അതിലെ ചില രംഗങ്ങള്‍ എന്റെ മനസ്സില്‍ കൂടി മിന്നി മറിഞ്ഞു. ഞാന്‍ അപ്പയോട്‌ വിളിച്ച്‌ പറഞ്ഞു:- അപ്പേ!!! ഇനി അതു പോലെ വല്ല ഭൂതത്തിന്റെയും കുടമായിരിക്കുമോയിത്‌? എങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. ഞാന്‍ പൊട്ടിയ കുടത്തില്‍ തൊട്ട്‌ ഭൂതത്തെ വിളിച്ചു കൊണ്ടിരുന്നു. അപ്പയക്ക്‌ എന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര ബോധിച്ചില്ല. അപ്പ സ്റ്റാര്‍ട്ട്‌, ക്യാമറ, 'ആക്ഷന്‍' പറയുന്നതിനു മുന്‍പെ ഞാന്‍ ആ ഭൂതത്തെക്കാള്‍ ഫാസ്റ്റായി സ്ഥലം കാലിയാക്കി. നമ്മുടെ ജോലിക്കാര്‍ വന്നു. പണി ചെയ്യാതെ സമയം കളയാന്‍ കിട്ടിയ ഈ സുവര്‍ണ്ണാവസരം അവര്‍ ശരിക്കും എന്‍ജോയി ചെയ്തു. അവസാനം എല്ലാവരും ഒറ്റ കണ്‍ക്ലൂഷ്യനില്‍ എത്തി-കൂടോത്രം. അതും മണ്‍ക്കുടത്തില്‍. അതി ഭയങ്കരമായ ക്ഷുദ്ര പ്രയോഗമാണത്‌. അഭിപ്രായങ്ങള്‍ പലത്‌ വന്നതോടെ അമ്മ അതിനെ മറികടക്കാന്‍ ഒരു 7 ദിവസത്തെ ഉപവാസം പ്രഖ്യാപിച്ചു...കൂടാതെ ആള്‍രൂപങ്ങള്‍, മെഴുകുതിരികള്‍, പിടിപ്പണം അങ്ങനെ പുറത്ത്‌ പറയാത്ത നേര്‍ച്ചകള്‍ വേറെ. അമ്മ ഉപവാസം പ്രഖ്യാപിച്ചതോടെ അപ്പയും ഉപവാസം ഉറപ്പിച്ചു. എനിക്ക്‌ പണ്ടേ ഭക്ഷണം വേണ്ടാത്തതു കൊണ്ട്‌ ഞാനും ഉപവാസം ഏറ്റെടുത്തു. പിന്നെ വീട്ടിലെ നായ്ക്കള്‍ക്ക്‌ ശിക്ഷണ നടപടിയായി നിര്‍ബന്ധിത ഉപവാസം. അങ്ങനെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ദിനങ്ങള്‍ കഴിച്ച്‌ നീക്കി. ഏതായാലും കൂടോത്രത്തിന്റെ സൈഡ്‌ എഫെകറ്റ്‌സ്‌ ഒന്നും വീട്ടില്‍ കണ്ടില്ല.

മാസങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഞാനും അപ്പയും കൂടി തിരുവല്ലയില്‍ ഷോപ്പിങ്ങും ഒക്കെ നടത്തി സാധനങ്ങള്‍ വണ്ടിയില്ലേക്ക്‌ വെയ്ക്കുമ്പോള്‍, നമ്മുടെ ബന്ധത്തിലുള്ള ഒരു അപ്പച്ചന്‍ അടിച്ച്‌ കോണ്‍ തെറ്റി നില്‍ക്കുന്നു. [ഓഹ്‌ അതിനു ഞാന്‍ ഈ അപ്പച്ചന്‍ പച്ചയായി നില്‍ക്കുന്നത്‌ കണ്ടിട്ടേയില്ല.] എത്ര ഫിറ്റായാലും അപ്പച്ചന്‍ വാള്‍ വെക്കില്ല, റോഡില്‍ കിടക്കുകയില്ല, ചീത്തയും തെറിയും ഒന്നും പറയില്ല. അതാണു അപ്പച്ചന്റെ സ്പെഷ്യാലിറ്റി. ചിലപ്പോള്‍ അടിച്ച്‌ ഫിറ്റായി കഴിഞ്ഞാല്‍ നമ്മുടെ വീട്ടില്‍ വരും. ഇപ്പോള്‍ കുറേ നാളായി അപ്പച്ചനെ കണ്ടിട്ടും. അപ്പച്ചനെ കണ്ടതും അപ്പ പോയി അപ്പച്ചനെ പിടിച്ചു. അല്‍പനേരത്തെ കുശലാന്വേഷണത്തിനു ശേഷം അപ്പച്ചനെ പിടിച്ച്‌ അപ്പ വണ്ടിയില്‍ കൊണ്ടിരുത്തിയിട്ട്‌ വീണ്ടും ബാക്കി സാധനങ്ങള്‍ എടുക്കാന്‍ കടയിലേക്ക്‌ പോയി. കടയില്‍ നിന്നിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പെട്ടെന്ന് മഴ. ആയതിനാല്‍ ഞങ്ങള്‍ ആ കടതിണ്ണയില്‍ ഏറേ നേരം നിന്നു. മഴ ഒന്ന് തോര്‍ന്നപ്പോള്‍, ഞങ്ങള്‍ ചെന്നപ്പോള്‍, വണ്ടിയില്‍ അപ്പച്ചനില്ല. അപ്പ ചുറ്റും നോക്കി. അപ്പച്ചനെ കണ്ടില്ല. വീണ്ടും അടിക്കാന്‍ പോയതായിരിക്കും... അഹ്‌..നമ്മള്‍ക്ക്‌ പോകാം. അപ്പ വണ്ടിയില്‍ കയറി, സാധനങ്ങള്‍ എല്ലാം പെറുക്കി വെച്ച്‌ വണ്ടി ഓടിക്കാന്‍ താക്കോല്‍ നോക്കിയപ്പോള്‍ താക്കോല്‍ കാണുന്നില്ല. അപ്പ പോക്കറ്റില്‍ നിന്ന് പൈസയും ബില്ലും എല്ലാം വലിച്ച്‌ വാരിയിട്ട്‌ നോക്കി. പിന്നെ കൊണ്ട്‌ വന്ന് വെച്ച സാധനങ്ങള്‍ എല്ലാം ഒന്ന് മാറ്റി നോക്കി. അവിടെയും കണ്ടില്ല. പിന്നെ വീണ്ടും കടയിലേക്ക്‌ പോയി. അവിടുത്തെ കൗണ്ടറിലും പരിസരത്തും ഒക്കെ നോക്കി. പിന്നെ കാണാതെ പോയ അപ്പച്ചനെ തപ്പാന്‍ തന്നെ നിശ്ചയിച്ചു. ഇപ്പോഴത്തെ ചാലക്കുഴി ബസാറിന്റെ അകത്ത്‌ ഒരു ഷാപ്പുണ്ട്‌. പക്ഷെ അപ്പയ്ക്ക്‌ അവിടെ കയറി അപ്പച്ചനെ തിരക്കാന്‍ മടി. കോളെജില്‍ പഠിക്കുമ്പോള്‍ A പടം കാണാന്‍ പോകുന്ന കോളെജ്‌ കുമാരനെ പോലെ അപ്പ ചുറ്റും നോക്കി, ഷാപ്പിനുള്ളില്‍ എന്റെ കൈ പിടിച്ച്‌ കയറി. [ഞാനാരാ മോനെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലായോ]. ഷാപ്പിന്റെ ഉടമസ്ഥനോട്‌ അപ്പച്ചനെ തിരക്കിയപ്പോള്‍, ഇന്നത്തെ ക്വോട്ടാ കഴിഞ്ഞ്‌ പോയിയെന്ന് പറഞ്ഞു. ഇനി ഉള്ളത്‌ ഒരു ബാര്‍ ഹോട്ടലാണു. അവിടെയും എന്നെയും കൊണ്ട്‌ അപ്പ പോയി. അവിടെ ചെന്നപ്പോള്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പ്രതീതി. ‘ഷിയോന്‍ ഷഞ്ചാഴി ഞാന്‍...യേഷുവില്‍ ചാഴി ഞാന്‍...പോകുന്നു കുരിഷിന്റെ പാഴയില്‍... നിന്നെന്ന് പാട്ടു പാടി, ആ പാതയില്‍ വീണു കിടക്കുന്ന സഞ്ചാരിയെ തട്ടി ഞങ്ങള്‍ ബാറിനുള്ളില്‍ പ്രവേശിച്ചു. ആ ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ അപ്പച്ചനെ തിരഞ്ഞു. ഇല്ല, അവിടെയും ഇല്ല...ഇത്‌ ‘റോഡില്‍ നിന്ന പാമ്പിനെ എടുത്ത്‌ കാറില്‍ വെച്ചെ’ന്ന് പറഞ്ഞ പോലെയായല്ലോ....അപ്പ പിറുപിറുത്തു. ഇനി ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ഒന്ന് നോക്കാമെന്ന് പറഞ്ഞ്‌ സ്റ്റാന്‍ഡില്‍ കയറി നോക്കിയപ്പോള്‍, സ്റ്റാന്‍ഡിന്റെ ഒരു മൂലയില്‍, നമ്മുടെ വണ്ടിയില്‍ നിന്നെടുത്ത ഒരു കവര്‍ തലയ്ക്ക്‌ മുകളില്‍ പിടിച്ച്‌ നില്‍ക്കുന്ന അപ്പച്ചനെ കണ്ടു. അപ്പച്ചന്റെ അടുത്ത്‌ ചെന്ന് അപ്പ പറഞ്ഞു, അച്ചായന്‍ നല്ല പണിയാ കാണിച്ചത്‌. വണ്ടിയുടെ താക്കോല്‍ എന്തിയേ? താക്കോലോ...ഞാന്‍ എങ്ങും എടുത്തില്ല. പിന്നെ ഈ ഒരു കൂട്‌ സാധനം എടുത്തു. മഴ നനയാതെയിരിക്കാന്‍. വേറെ ഒന്നും ഞാന്‍ എടുത്തില്ല. അപ്പച്ചന്‍ കൈ മലര്‍ത്തി. അപ്പ താണു വീണു. അച്ചായാ... അച്ചായന്‍ അത്‌ എടുത്തെങ്കില്‍ ഇങ്ങ്‌ താ... ഇല്ലെടോ കുഞ്ഞുമോനെ..ഞാന്‍ എടുത്തില്ല. സംശയമുണ്ടെങ്കില്‍ താന്‍ തപ്പിക്കോ എന്ന് പറഞ്ഞ്‌ ആ സ്റ്റാന്‍ഡില്‍ അപ്പച്ചന്‍ സുവിശേഷ പ്രവര്‍ത്തകനെ പോലെ ആകാശത്തേക്ക്‌ കൈകള്‍ ഉയര്‍ത്തി നിന്നു. അപ്പ ആ ജുബ്ബയുടെ പോക്കറ്റില്‍ കൈയിട്ട്‌ നോക്കി. കുറച്ച്‌ നോട്ടുകളും, ചില്ലറ പൈസയും കൈയില്‍ തടഞ്ഞതല്ലാതെ താക്കോല്‍ കൈയില്‍ മുട്ടിയില്ല. അവസാനം അപ്പ പറഞ്ഞു, അച്ചായന്‍ താക്കോല്‍ എടുത്തില്ലായെങ്കില്‍ ഞാന്‍ വര്‍ക്‌ക്‍ഷോപ്പില്‍ നിന്ന് ആളിനെ കൊണ്ട്‌ വന്ന് ബാറ്ററി യില്‍ നിന്ന് നേരിട്ട്‌ കറന്റ്‌ എടുത്ത്‌ ശരിയാക്കാന്‍ പോവുകയാ...അച്ചായന്‍ താക്കോല്‍ എടുത്തെങ്കില്‍ ഇങ്ങ്‌ താ... ശെ!!! ഇതെന്താ ഈ കുഞ്ഞുമോനോട്‌ പറഞ്ഞാല്‍ മനസ്സിലാകില്ലേ...കുഞ്ഞുമോനും കുടിച്ചിട്ടുണ്ടോ? ഞാന്‍ എടുത്തില്ലാന്നെല്ലേ പറഞ്ഞത്‌...അങ്ങനെ അവസാനം അപ്പ മനസ്സില്ലാ മനസ്സോടെ വര്‍ക്‌ക്‍ഷോപ്പില്‍ നിന്ന് ഒരു പയ്യനെ കൊണ്ട്‌ വന്ന് ഏറെ നേരത്തെ അദ്ധ്വാനത്തിനു ശേഷം വണ്ടി സ്റ്റാര്‍ട്ടാക്കി. വണ്ടി സ്റ്റാര്‍ട്ടായതും അപ്പച്ചന്‍ ചാടി വണ്ടിയുടെ മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചു. വീടു വരെ ആരും ഒന്നും സംസാരിച്ചില്ല. വീട്ടില്‍ ചെന്ന് കയറിയിട്ട്‌ അപ്പ അമ്മയോട്‌ ഒരു ചൂട്‌ കാപ്പി ഇടാന്‍ പറഞ്ഞിട്ട്‌ ഞങ്ങള്‍ക്ക്‌ നേരിട്ട്‌ കരളലിയിക്കുന്ന കഥ പറഞ്ഞു. കഥയ്ക്കിടയ്ക്ക്‌ വെച്ച്‌ അപ്പച്ചന്‍ പറഞ്ഞു...ഞാന്‍ ആ താക്കോല്‍ ഒന്നും എടുത്തില്ല. വണ്ടിയില്ലാത്ത എനിക്ക്‌ എന്തിനാ താക്കോല്‍? അതെന്താ നിങ്ങള്‍ ആരും മനസ്സിലാക്കാത്തെ? ഇത്രയും പറഞ്ഞ്‌ അപ്പച്ചന്‍ തന്റെ ജുബ്ബ പൊക്കി, മുണ്ട്‌ ഒന്ന് മുറുക്കി കുത്തിയപ്പോള്‍, ക്നിം, ണിം ശബ്ദത്തോടെ എളികുത്തില്‍ നിന്നും താക്കോല്‍ താഴെ. താക്കോല്‍ താഴെ വീണത്തും അപ്പ ചാടി അതെടുത്ത്‌ അപ്പച്ചനെ വായില്‍ വന്നതെല്ലാം പറഞ്ഞു. അവസാനം അപ്പച്ചന്‍ പറഞ്ഞു, എനിക്ക്‌ കുഞ്ഞുമോനോട്‌ നല്ല ദേഷ്യം ഉണ്ടായിരുന്നു. അപ്പയ്ക്ക്‌ ഇതും കൂടി കേട്ടപ്പോള്‍ പിന്നെയും ദേഷ്യം വന്നു. ഞാന്‍ എന്താ അച്ചായന്റെ വല്ലോം മോഷ്ടിച്ചോ? എന്നോട്‌ ദേഷ്യം ഉണ്ട്‌ പോലും...അപ്പ പിറുപിറുത്തു. അതിനു അപ്പച്ചന്‍ പറഞ്ഞു:- കുറച്ച്‌ മാസങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ഒരു രാത്രിയില്‍ പെരുന്തുരുത്തി ഷാപ്പില്‍ നിന്നും കുടിച്ചിട്ട്‌ വണ്ടി കിട്ടാതെ നടന്ന് വന്ന്, ദേവസ്വം ബോര്‍ഡ്‌ സ്‌ക്കൂളിന്റെ അടുത്തുള്ള ആ മുറുക്കാന്‍ കടയുടെ മൂലയ്ക്ക്‌ വെള്ളം വെച്ചിരുന്ന വലിയ ഒരു കുടവും ചുമ്മി ഞാന്‍ ഇവിടെ വന്നപ്പോള്‍ ഗേറ്റിന്റെ അവിടെ കുരച്ചും കൊണ്ട്‌ പട്ടി. അവസാനം അത്രയും പാടുപ്പെട്ട്‌ ചുമ്മി കൊണ്ട്‌ വന്ന ആ കുടം പട്ടിക്ക്‌ എറിഞ്ഞ്‌ കൊടുത്തിട്ട്‌ ഞാന്‍ പോയി. അത്രയും കഷ്ടപ്പെട്ട്‌ ഞാന്‍ കൊണ്ട്‌ വന്ന ആ കുടം പൊട്ടിയപ്പോള്‍ എനിക്കുണ്ടായ ആ ദേഷ്യം ഇന്നാണു തീര്‍ന്നത്‌..സത്യം. പിന്നെ അപ്പയ്ക്ക്‌ അപ്പച്ചന്‍ വക ഒരു താക്കീതും..വണ്ടി കൊണ്ട്‌ നടക്കുന്നവന്‍ താക്കോല്‍ സൂക്ഷിക്കണം. ഏതായാലും ഈ സംഭവത്തോടെ അപ്പ രണ്ട്‌ കാര്യം പഠിച്ചു..1] താക്കോല്‍ സൂക്ഷിക്കാനും...2]. വെള്ളം അടിച്ചവരെ വണ്ടിയില്‍ കയറ്റാതിരിക്കാനും. ഈ കഥയുടെ ക്ലൈമാക്സ്‌ കേട്ടപ്പോള്‍ ഹര്‍ബജന്റെ അടി കൊണ്ട്‌ കവിള്‍ വീര്‍ത്ത ശ്രീശാന്തിനെ പോലെ അമ്മയുടെ കവിളുകള്‍ ദേഷ്യം കൊണ്ട്‌ വീര്‍ത്തു. കണ്ണുകള്‍ നിറഞ്ഞു... 7 ദിവസത്തെ ഉപവാസം, പിടിപ്പണം, ആള്‍രൂപം ഇവയൊക്കെയാണു ആ കുടം പൊട്ടിയതിനേക്കാള്‍ ഉച്ചത്തില്‍ പൊട്ടി വീണതെന്ന് ഇനിയും പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ...

Tuesday 1 July 2008

എന്റെ ലോക്കര്‍

അമ്മയുടെ ഡ്രൈവിംഗ്‌ പഠനവും ഇതര സംഭവങ്ങളും ഒരു പോസ്റ്റാക്കിയപ്പോള്‍, ഞാന്‍ പ്രതീക്ഷിച്ചതു പോലെ അമ്മയുടെ ഫോണ്‍ വന്നു. അമ്മയ്ക്ക്‌ പരിഭവം. അപ്പയ്ക്ക്‌ ആ കഥയില്‍ കുറച്ച്‌ അനിഷ്ട സംഭവങ്ങള്‍ കൂടി ചേര്‍ക്കാഞ്ഞതിലെ വിഷമം. അവസാനം അമ്മ ഫോണ്‍ താത്തു വെയ്ക്കുന്നതിനു മുന്‍പ്‌ എന്നോട്‌ പറഞ്ഞു, എടാ നീ ഒരു വലിയ കഥ എഴുത്തുകാരന്‍...നീ മിടുക്കനാണെങ്കില്‍ പണ്ടത്തെ നമ്മുടെ മൈസൂര്‍ യാത്രയും, വെണ്ണിക്കുളം യാത്രയും നീ ഒരു പോസ്റ്റാക്കടായെന്ന്.... ഓഹ്‌ പിന്നെ....മൈസൂര്‍ യാത്രയെ....ഉം ഉം മിക്കവാറും. ഞാന്‍ ആ യാത്രയേ പറ്റി ഓര്‍ക്കുന്നതേയില്ല. കാരണം ഞാന്‍ അന്ന് കേവലം ഒരു മുലകുടി മാറാത്ത ഒരു കുട്ടി, അമ്മയുടെ ഒക്കത്ത്‌ മാത്രമിരിക്കുന്ന കുട്ടി... ഓഹ്‌ നീ മറന്നാലും ഞാന്‍ അതു മറന്നിട്ടില്ല. അപ്പ അതു മറന്നിട്ടില്ല. അന്ന് നമ്മുടെ കൂടെ യാത്ര ചെയ്ത്‌ ആരും അത്‌ മറന്നിട്ടുണ്ടാകുകയുമില്ല. നീ മറന്നാല്‍ ഞാന്‍ അത്‌ ഓര്‍പ്പിച്ചു തരാം. നീ അങ്ങ്‌ എഴുത്‌... അമ്മ ആ സംഭവം റിവൈന്‍ഡ്‌ ചെയ്തു പ്ലേ ചെയ്തു. പക്ഷെ ഞാന്‍ ആ കഥ എഴുതിയാല്‍ ചിലപ്പോള്‍ ഞാന്‍ എസ്ക്കോബാറിനെ [വേള്‍ഡ്‌ കപ്പില്‍ സെല്‍ഫ്‌ ഗോള്‍ അടിച്ചതിന്റെ പേരില്‍ വെടിവെച്ചു കൊന്ന താരം] പോലെയായേക്കും. പക്ഷെ ഒരു കാര്യം എനിക്കുറപ്പുണ്ട്‌. ഈ കഥയില്‍ എന്റെ ഭാഗം എനിക്ക്‌ നല്ല ഒരു വക്കീലിനെ വെച്ച്‌ വാദിപ്പിച്ച്‌ ജയിക്കാം. പ്രായപൂര്‍ത്തിയാകാത്ത, പറക്ക മുറ്റാത്ത ഒരു കുഞ്ഞ്‌, ഡയപ്പറിടാഞ്ഞതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ലല്ലോ. അന്ന് സ്നഗ്ഗിയും, പാമ്പേഴ്സും ഒന്നും ഇല്ലാഞ്ഞത്‌ എന്റെ കുറ്റമാണോ? പിന്നെ പണ്ട്‌ കാലങ്ങളില്‍ മിക്ക പാലങ്ങളിലും ഭാരം ഇറക്കി പോവുക എന്നൊരു ബോര്‍ഡ്‌ കാണാമായിരുന്നു. ഒരു പക്ഷെ അന്ന് ഞാനും ആ കുഞ്ഞു നാളില്‍ അത്തരം ഒരു ബോര്‍ഡ്‌ അമ്മയുടെ ഒക്കത്തിരുന്ന് കണ്ട്‌ മനസ്സില്ലാക്കിയതിനെ തുടര്‍ന്ന് 'ഭാരം ഇറക്കി വെച്ചതാണോ'യെന്ന് കൂടി ഈ ഉള്ളവനു സംശയം ഇല്ലാതില്ല. ആയതിനാല്‍ ഈ ചുമത്തിയ വലിയ കുറ്റത്തില്‍ നിന്നും ഞാന്‍ നിരപരാധിയാണെന്ന് സ്വയം പ്രഖ്യാപിച്ച്‌ തലയൂരാന്‍ ഞാന്‍ അങ്ങ്‌ തീരുമാനിച്ചു.

പിന്നെ വെണ്ണിക്കുളം യാത്ര...അത്‌ വലിയ മാനക്കേടിന്റെ കഥയല്ല. ആയതിനാല്‍ അത്‌ ഞാന്‍ ഒരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു...കാരണം- വിധുബാലാ… സ്റ്റില്‍ ഐ ലവ്‌ യു.....

എനിക്ക്‌ അന്ന് കൂടിയാല്‍ രണ്ടര വയസ്സ്‌ പ്രായം. അമ്മയ്ക്ക്‌ തനിയെ അമ്മ വീട്ടിലേക്ക്‌ പോകാന്‍ പേടിയായതിനാല്‍ ബോഡി ഗാര്‍ഡായി ഈ രണ്ടര വയസ്സുകാരനെയും എടുത്ത്‌ ഒരു ട്രാന്‍സ്പ്പോര്‍ട്ട്‌ ബസ്സില്‍ സ്ഥാനം ഉറപ്പിച്ചു. കണ്ടക്ടര്‍ വന്നു. അമ്മ ടിക്കെറ്റെടുത്തു. അല്‍പം കഴിഞ്ഞ്‌ എനിക്ക്‌ ബോറടിച്ചപ്പോള്‍ ഞാന്‍ അമ്മയോട്‌ പല ചോദ്യങ്ങളും ചോദിച്ച്‌ ബുദ്ധിമുട്ടിച്ചു. [ബോറടിച്ചില്ലായെങ്കിലും എന്റെ നാക്ക്‌ അടങ്ങി കിടക്കില്ല കേട്ടോ...] അവസാനം അമ്മയ്ക്ക്‌ കണ്ടക്ടെര്‍ സാര്‍ കൊടുത്ത റ്റിക്കറ്റ്‌ ഞാന്‍ കൈവശമാക്കി. അപ്പോള്‍ അമ്മ പറഞ്ഞു, റ്റിക്കറ്റ്‌ കളയല്ലേ...സൂക്ഷിച്ച്‌ വെക്കണേ... പിന്നെ അതായി എന്റെ സംശയം.. ഇത്‌ എന്തിനു സൂക്ഷിച്ച്‌ വെയ്ക്കണം? സൂക്ഷിച്ചില്ലെങ്കില്‍ എന്ത്‌ പറ്റും? ഈ ചോദ്യങ്ങള്‍ക്ക്‌ എല്ലാം പാകത്തിനുള്ള ഉത്തരം അമ്മ പറഞ്ഞു തന്നു കൊണ്ടിരുന്നു. അവസാനം ഞങ്ങള്‍ അമ്മ വീട്ടില്‍ എത്തി ചേര്‍ന്നു. അമ്മ വീട്ടില്‍ ചെന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ മുതല്‍ എന്റെ മൂക്കൊലിക്കാന്‍ തുടങ്ങി. എന്റെ അമ്മയുടെ അമ്മായി ഒരു വലിയ ഹോമിയോപൊതി ഡോക്ടറാണു. ആയതിനാല്‍ എന്റെ ചെറുതും വലുതുമായ എല്ലാ രോഗങ്ങള്‍ക്കും ഉള്ള 'വിസ്വസ്ത സ്ഥാപനം'ആണു ഈ അമ്മയിയുടെ ഹോമിയോ പ്രയോഗം. മൂക്കില്‍ നിന്നും പ്രവാഹം കൂടിയതിനെ തുടര്‍ന്ന്, സൂസി ആന്റിയുടെ അടുത്ത്‌ പോകാന്‍ ഉള്ള എന്റെ ആവശ്യം അമ്മയെ അറിയിച്ചു. പക്ഷെ അമ്മ അത്‌ അത്ര കാര്യമാക്കിയില്ല. ഞങ്ങള്‍ തിരിച്ച്‌ വീട്ടില്‍ വന്നു. അപ്പോഴും എന്റെ മൂക്ക്‌ ഇംഗ്ലീഷ്‌കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ റണ്‍ ചെയ്തു കൊണ്ടേയിരുന്നു -Running Nose. അമ്മ ചില ചില്ലറ പൊടികൈകള്‍ എന്നില്‍ പ്രയോഗിച്ചെങ്കിലും അതു എന്നില്‍ ഏശിയതേയില്ല. 2 ദിവസം കഴിഞ്ഞപ്പോള്‍, എനിക്ക്‌ പനിയായി. ഒപ്പം മൂക്കിനും വായിക്കും വല്ലാത്ത നാറ്റവും. അങ്ങനെ അപ്പയും അമ്മയും കൂടി എന്നെ ഡോക്ടറുടെ അടുത്ത്‌ കൊണ്ട്‌ പോയി. ഡോക്ടര്‍ എന്നെ വിശദമായി പരിശോധിച്ചിട്ട്‌, സൈനസ്സയിറ്റിസ്‌ ആണെന്ന് വിധി എഴുതി. പിന്നെ 2 കടലാസ്‌ നിറയെ കുനു കുനെ മരുന്നും കുറിച്ച്‌ തന്നു. ഈ മരുന്നും എനിക്ക്‌ ഫലിച്ചില്ല. അങ്ങനെ എന്നെ ഒരു ഇ.എന്‍.റ്റി ഡോക്ടറെ തന്നെ കൊണ്ട്‌ കാണിച്ചു. ഡോക്ടര്‍ നമ്മുടെ ശിക്കാരി ശംഭുവിനെ പോലെ തലയില്‍ വലിയ ലൈറ്റും ഒക്കെ ഫിറ്റ്‌ ചെയ്ത്‌ എന്റെ മൂക്കു വിശദമായി [മാസ്ക്ക്‌ കെട്ടി] പരിശോധിച്ചു. [ഇപ്പ്പ്പോഴായിരുന്നെങ്കില്‍ ഡോക്ടര്‍, മൂക്കില്‍ പഞ്ഞി അത്തറില്‍ മുക്കി വെച്ചേനെ.] ഒടുക്കം തന്റെ കൈയില്‍ ഇരുന്ന് ഒരു കൊടില്‍ വെച്ച്‌ എന്റെ മൂക്കില്‍ കുത്തി. ആ ഒറ്റ കുത്തില്‍ എന്റെ മൂക്കില്‍ നിന്നും കട്ട ചോര പുറത്തേക്കൊഴുകി. ആ ഡോക്ടര്‍ വേറെ ചില മരുന്നുകള്‍ കൂടി കുറിച്ചു. ഉംഹും എനിക്കു യാതൊരു കുറവുമില്ല. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍, എന്റെ അടുത്ത്‌ വരുമ്പോള്‍ ഇറച്ചിക്കടയില്‍ ഇറച്ചി ചീഞ്ഞ നാറ്റം. പെറ്റ അമ്മ സഹിക്കില്ല.. പിന്നെ വെറുതാക്കാരുടെ കാര്യം പറയണോ??? സ്വന്തം മകന്‍ ചൊറിക്കുട്ടനാണെങ്കിലും, അവന്‍ അപ്പനും, അമ്മയ്ക്കും മണിക്കുട്ടനാണല്ലോ...അങ്ങനെ ഈ മണിക്കുട്ടന്റെ smell സഹിച്ച്‌ നമ്മുടെ ഹോമിയോ അമ്മായിയെ കാണിക്കാന്‍ കൊണ്ട്‌ പോയി. അമ്മായി നോക്കിയിട്ട്‌ 3 ചെറിയ പൊതികളിലായി ഹോമിയോപൊതി പൊതിഞ്ഞ്‌ തന്നു. 2 ദിവസം മരുന്ന് കഴിച്ച ശേഷം അമ്മ എന്നെ വാഷ്‌ ബെയ്സിന്റെ അടുത്ത്‌ കൊണ്ട്‌ പോയി...മൂക്ക്‌ നന്നായി ചീറ്റാന്‍ പറഞ്ഞു. ഞാന്‍ ഒരു ഒന്ന് ഒന്നര ചീറ്റ്‌ അങ്ങു ചീറ്റി. ആ ചീറ്റലില്‍ മൂക്കില്‍ നിന്ന് ഒരു കുഞ്ഞ്‌ ബോള്‍ പോലെ എന്തോ ഒന്ന് തെറിച്ച്‌ വാഷ്ബെയ്സനില്‍ വീണു. അമ്മയല്ലേ ആള്‍...ഉടന്‍ തന്നെ അത്‌ കുത്തി പൊക്കി സമഗ്ര പരിശോധന നടത്തി. അത്‌ എന്തായിരുന്നെന്നോ...തിരുവല്ല-വെണ്ണിക്കുളം ബസ്‌ ടിക്കറ്റ്‌. അമ്മയുടെ കൈയില്‍ നിന്നും ആ ടിക്കറ്റ്‌ വാങ്ങിച്ചപ്പോള്‍ അമ്മ പറഞ്ഞു..ടിക്കറ്റ്‌ കളയല്ലേ..സൂക്ഷിച്ചു വെയ്ക്കണേയെന്ന്..അപ്പയുടെ കൂട്ട്‌ ഷര്‍ട്ടിനു പോക്കറ്റില്ലാത്ത ഞാന്‍ അതങ്ങ്‌ സൂക്ഷിച്ച്‌ വെച്ചു...സ്വന്തം മൂക്കിലേക്ക്‌... ദൈവമേ, സ്വന്തമായി പോക്കറ്റില്ല്ലാത്ത എനിക്ക്‌ ടിക്കറ്റ്‌ സൂക്ഷിക്കാന്‍ ‘നവദ്വാരങ്ങള്‍’ തന്നതിനു നന്ദി. അമ്മ പറഞ്ഞതു അനുസരിച്ചതു കൊണ്ട്‌ ഉണ്ടായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അന്നാണു എനിക്കു മനസ്സിലായതു. ഈ ഒറ്റ യാത്ര കൊണ്ട്‌ എന്റെ മനോഹരമായിരുന്ന മൂക്ക്‌ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൂക്ക്‌ പോലെ ആയി. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സ്സില്ലായില്ലേ ഞാന്‍ കുഞ്ഞിലെ മുതലെ അപ്പനും അമ്മയും പറയുന്നത്‌ വള്ളി പുള്ളി വിടാതെ അനുസരിച്ചു നടക്കുന്ന നല്ല ഒരു പയ്യനാണെന്ന്..... ഇനിയെങ്കിലും നിങ്ങളും എന്നെ നോക്കി പഠിക്ക്‌ മക്കളേ....

സത്യം പറയട്ടെ.... കാലം ഇത്രയും കഴിഞ്ഞിട്ടും, ബസ്സില്‍ കയറി ‘ടിക്കറ്റ്‌ സൂക്ഷിക്കുക’ എന്ന ആ ബോര്‍ഡ്‌ കാണുമ്പോള്‍ തന്നെ എന്റെ മൂക്കില്‍ എവിടെ നിന്നോ ഒരു ചീഞ്ഞ Smell അടിക്കും...അപ്പോള്‍ പിന്നെ അമ്മയുടെ കാര്യം എടുത്ത്‌ പറയണോ....

ഈ കഥയിലെ ഹോമിയോ അമ്മായി ആണിതു..