Monday 30 November 2009

സമയമാം രഥത്തില്‍ ഞാന്‍…..

1990ലാണു സംഭവം. ആ വര്‍ഷം പതിവിനു വിപരീതമായി കുറെ ചെറുസെറ്റുകള്‍ / പള്ളിക്കാര്‍ കരോളുമായി വന്നു. പത്ത്‌ രൂപയായിരുന്നു അമ്മ കരോളുകാര്‍ക്ക്‌ വെച്ചിരുന്ന ബഡ്‌ജറ്റ്‌. പക്ഷെ കരോളുകാരുടെ എണ്ണം കൂടിയപ്പോള്‍ അമ്മ ബഡ്‌ജറ്റ്‌ പത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചു. ഏതായാലും ഒരു കൂട്ടര്‍ ഞങ്ങളുടെ കൊച്ചു പൊടിയാടിയില്‍, റ്റെമ്പോ വാനില്‍ അടി പൊളിയായി പുല്‍ക്കൂട്‌ ഒക്കെ വെച്ചൊരുക്കി, അതില്‍ ഒരു കന്യാമറിയമിനെയും,യോസേപ്പ്‌ പിതാവിനെയും, കുഞ്ഞിനെയും, നാല്‍ക്കാലികളെയെല്ലാം വെച്ച്‌ ഗംഭീര പാട്ടുമായി വീട്ടില്‍ യേശു കുഞ്ഞിന്റെ ജനനം അറിയിക്കാന്‍ കടന്നു വന്നു. പൊടിയാടിക്കാരായ ഞങ്ങള്‍ക്ക്‌ ഇത്‌ ഒരു വിസ്‌മയ കാഴ്ച്ച തന്നെയായിരുന്നു. പാട്ടും, കൂത്തും ഒക്കെയവസാനിച്ചപ്പോള്‍ കക്ഷത്തില്‍ രസീതും, ബാഗുമൊക്കെയായി വീട്ടിലേക്ക്‌ കയറി വന്നപ്പോള്‍, അമ്മ ആ വലിയ അഞ്ചിന്റെ നോട്ട്‌ നീട്ടിയപ്പോള്‍ ഞെട്ടിയത്‌ അയാള്‍ മാത്രമല്ല ഞങ്ങളും ഞെട്ടി..... ഞെട്ടലോടെ അയാള്‍ ചോദിച്ചു, അഞ്ചോ.... ചേച്ചിീീീ....റ്റെമ്പോ, പാട്ട്‌, ആള്‍ക്കാര്‍, അറേഞ്ച്‌മെന്റ്സ്‌ എല്ലാത്തിനും ഒരുപാടായി. ചേച്ചീീീീ, അന്‍പത്‌ എഴുതട്ടെ. ചേട്ടന്റെ ഒപ്പം ഞങ്ങളും കൂടി. പക്ഷെ അമ്മ തന്റെ നിലപാടില്‍ ഉറച്ചു നിന്നൂവെന്ന് മാത്രമല്ല, അന്‍പതോ നൂറോ എഴുതിക്കോ...ഈ വീട്ടില്‍ നിന്ന് ഇത്രേമെ കിട്ടുകയുള്ളൂ.പിന്നെ റ്റെമ്പോയേല്‍ ഇതെല്ലാം വെച്ച്‌ കെട്ടി വരാന്‍ ഞങ്ങള്‍ ആരും പറഞ്ഞില്ലല്ലോ. വാക്കു തര്‍ക്കത്തിനൊന്നും നില്‍ക്കാതെ, ആ അഞ്ചിന്റെ രൂപാ മേടിക്കാതെ ആ ചേട്ടന്‍ എന്തൊക്കെയോ പിറു പിറുത്ത്‌ വീട്ടില്‍ നിന്നിറങ്ങി വേഗം റ്റെമ്പോയില്‍ കയറി പോയി. അമ്മയുടെ ഈ കടുംപിടുത്തം ഞങ്ങള്‍ക്ക്‌ തീരെ പിടിച്ചില്ല. ശേ!!! നാണക്കേട്‌, അവര്‍ എന്ത്‌ വിചാരിച്ച്‌ കാണുമെന്ന് ചോദ്യത്തിനു അമ്മയുടെ തുറുപ്പിച്ച ഒരു നോട്ടം തന്നെ ധാരാളമായ കാരണം ഞാന്‍ പിന്നീട്‌ വായ അടച്ച മിണ്ടാതെയിരുന്നു.

പാതി രാത്രി കഴിഞ്ഞപ്പോള്‍..... ഏതോ ഒരു അടാപിടി ക്ലബിന്റെ ബോര്‍ഡും ഒക്കെ തല്ലി കൂട്ടി ഞങ്ങളുടെ അവിടുത്തെ ചെറു സെറ്റ്‌, കാരോളുമായി വീട്ടില്‍ വന്നു. അവരുടെ ക്രിസ്തുമസ്സ്‌ ഫാദര്‍ നല്ല ഒന്നാന്തരം 'വീശുകാരനായ' ബാബുക്കുട്ടി. ബാബുക്കുട്ടി താനാണു ക്രിസ്തുമസ്സ്‌ ഫാദറെന്ന് മുഖം മൂടി ഊരിക്കാട്ടി ഞങ്ങളെ അറിയിച്ചു. ബാബുക്കുട്ടിയല്ല സാക്ഷാല്‍ ജോസപ്പ്‌ പിതാവ്‌ ആണെന്ന് പറഞ്ഞാലും അമ്മ തന്റെ അഞ്ച്‌ രൂപാ തന്നെ കൊടുത്ത്‌ അവരെയും ഞെട്ടിച്ചു. അഞ്ച്‌ രൂപാ കണ്ട്‌, അമ്മാമ്മോ...അഞ്ചോ എന്ന് കോറസായി അവര്‍ ചോദിച്ചിട്ടും അമ്മ അഞ്ചും കൊടുത്ത്‌ കയറി പോന്നു. ഹും കുടിച്ച്‌ കൂത്താടാന്‍ ഓരോന്ന് ഇറങ്ങി കൊള്ളും. ഹോ ക്രിസ്തുമസ്സ്‌...ഇവന്‍ ഒക്കെ തണുപ്പത്ത്‌ പാട്ടും പാടി നടന്നില്ലായെങ്കില്‍ യേശു ജനിക്കുമോ? അമ്മ പിറുപിറുത്തു.

പിറ്റേന്ന് രാവിലെയാണു ഞങ്ങള്‍ രസകരമായ സംഭവങ്ങള്‍ കേട്ടത്‌.

വീട്ടില്‍ നിന്ന് ഇറങ്ങി ഇവര്‍ പല വീടുകളിലും കയറിയിറങ്ങി അവസാനം വാറ്റുകാരി ഓമനയുടെ വീട്ടിലും എത്തി. ഓമനയാണെങ്കില്‍ ക്രിസ്തുവിന്റെ ജനന വിവരം അറിഞ്ഞ സന്തോഷത്തില്‍ ഫ്രഷ്‌ വാറ്റിന്റെ ക്വാളിറ്റി ടെസ്റ്റിന്റെ, ഗിനിപിഗ്‌ ആക്കാന്‍ ഇരയെ വീടിന്റെ ഇറയത്ത്‌ കിട്ടിയ സന്തോഷത്തില്‍ പുഷ്‌ പുള്ളും, വടക്ക്‌ നോക്കിയും എടുത്ത്‌ വീശി. ഫാദര്‍ ബാബുക്കുട്ടിക്ക്‌ ഇവ രണ്ടും കൂടി കയറി കോര്‍ത്തപ്പോള്‍ രായമാണിക്യത്തിലെ മമ്മൂക്കയെ പോലെ അയകൊയ ആയി. കരോളുകാരെയും നയിച്ച്‌ രായമാണിക്യം പോകുമ്പോള്‍, ദേ!!! ഗോമതിയുടെ ഒക്കെ വീട്ടിലെ കുളിമുറിയില്‍ വെട്ടം.

ബോധം ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും കുളിമുറിയും, കിടപ്പ്‌ മുറികളും വീക്ക്‌ പോയിന്റായ ഫാദര്‍ ബാബുക്കുട്ടി കരോളുകാരോടെ ഇടയില്‍ നിന്നും അതിവിദഗ്ദമായി മുങ്ങി, ഗോമതിയുടെ കുളിമുറി ലക്ഷ്യമാക്കി പൊങ്ങി. വെന്റിലേഷനില്‍ എത്തി പിടിച്ചതും ഗോമതിയുടെ വീട്ടിലെ പട്ടി, യേശു ജനിച്ച സന്തോഷ വിവരം അറിയിക്കാനാണു ഫാദര്‍ ഇത്രയും കഷ്ടപ്പെടുന്നതെന്ന് മനസ്സിലാകാതെ ഫാദറിന്റെ കാലില്‍ കടിച്ചു. ഫാദര്‍ കാലു കുടഞ്ഞതും, ഫാദറിന്റെ പാന്റ്‌ പട്ടിയുടെ വായിലായി. വരയന്‍ നിക്കറും, ചുമന്ന ഉടുപ്പും, തൊപ്പിയും ഒക്കെ വെച്ച്‌ പട്ടിയുടെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വെന്റിലേഷനില്‍ പിടിമുറുക്കിയപ്പോള്‍ കുളിമുറിയിലുണ്ടായിരുന്ന സ്ത്രീ രത്നം ഫാദറിനെ കണ്ട്‌ ശബ്ദം ഉണ്ടാക്കി. ഇതല്ല, ഇതിനേക്കാളും വലിയ ചൈന വന്മതില്‍ താന്‍ ചാടി കടക്കുമെന്ന ഭാവത്തില്‍ ചാടിയ ഫാദര്‍, നേരെ പട്ടിയുടെ വായിലേക്കാണു വീണത്‌. ഭാഗ്യത്തിനു പാന്റ്‌, പട്ടി നേരത്തെ ഊരിയെടുത്തതിനാല്‍ ഫാദര്‍ കെയര്‍ ഫ്രീയായി ഓടി. ശത്രു കീഴടങ്ങിയാല്‍ ഉപദ്രവിക്കരുതെന്ന സാമാന്യ മര്യാദയറിയാത്ത ആ നായിന്റെ മോന്‍, നമ്മുടെ ഫാദറിനെ പിന്നെയും ഓടിച്ചു. ഏതായാലും ഓട്ടത്തിനിടയില്‍, പഞ്ചായത്ത്‌ പൈപ്പില്‍ കാലു തട്ടി നമ്മുടെ രായമാണിക്യം ധിം തരികിട ധോം!!! പഞ്ചായത്ത്‌ പൈപ്പ്‌ കണ്ടപ്പോള്‍, ശത്രുവിനെ മറന്ന്, പട്ടി, ഓട്ടോമാറ്റിക്കായി കാലു പൊക്കി ഒന്ന് നന്നായി ‘റിലാക്സ്‌’ ചെയ്തു...

ഈ സംഭവങ്ങള്‍ അറിയാതെ കരോളുകാര്‍ അടുത്ത വീട്ടില്‍ ചെന്ന് പാട്ട്‌ പാടി. അപ്പോളാണു കൂട്ടത്തില്‍ ബോധമുള്ള ഒരുത്തനു 'ഫാദര്‍ ഇല്ലായെന്ന്' മനസ്സിലായത്‌. അവര്‍ പിന്നീട്‌ കൈയില്ലുള്ള പെട്രോള്‍ മാക്സും ഒക്കെ പിടിച്ച്‌ ഫാദറിനെ അന്വേഷിച്ച്‌ നടന്നു. ഏതായാലും അധികം അന്വേഷിക്കേണ്ടി വന്നില്ല. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന വേദവാക്യം പോലെ പൈപ്പിന്‍ ചുവട്ടില്‍ കുപ്പായം മാത്രമിട്ട്‌ ഷക്കീലെയെക്കാട്ടിലും ഡീസെന്റായി കിടക്കുന്ന ഫാദറിനെയും പൊക്കി അവര്‍ യാത്രയായി


പിന്നെ അവിടുന്നുള്ള യാത്ര രായമാണിക്യത്തിനെ സംബന്ധിച്ചിടത്തോളം രാജകീയമായിരുന്നു. കൈ കാലുകളില്‍ തൂക്കിയെടുത്ത്‌ ആട്ടി ആട്ടി ഷാപ്പ്‌ മേറ്റ്‌സ്‌ ഹാന്‍ഡില്‍ 'വിത്ത്‌' കെയറായി ഫാദറിനെ ♪♪സമയമാം രഥത്തില്‍ ഞാന്‍; സ്വര്‍ഗ്ഗയാത്ര ചെയുന്നൂ ♪♪ വെന്ന അത്യപൂര്‍വ്വമായ കരോള്‍ ഗാനം പാടി വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെയുണ്ടായ സംഭവ വികാസങ്ങള്‍ ഇനി ഞാനായി എടുത്ത്‌ പറയണോ????.

Saturday 31 October 2009

ഇമ്മിണി ബലിയ ഒരു "A" സിനിമ.

മനോരമ ന്യൂസില്‍ ഒരു പരസ്യം ഉണ്ട്‌:- ദേ!!! സിനിമാ വണ്ടി വരുന്നേ..... എന്ന് തുടങ്ങുന്ന പരസ്യം ശരിക്കും എന്നെ എന്റെ കുഞ്ഞും നാളിലേക്ക്‌ കൊണ്ട്‌ പോയി. പണ്ട്‌ സിനിമാ വണ്ടിയുടെ അനൗണ്‍സ്‌മെന്റും, അതിന്റെ പുറകെ ഓടുമ്പോള്‍ കിട്ടുന്ന നോട്ടീസും, അതിലെ കഥ സംഗ്രഹം വായിച്ച്‌ കിട്ടുന്ന സംതൃപ്തിയും ഒക്കെ അറിയാതെ ഓര്‍ത്ത്‌ പോയി. ഇതു പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ശബ്ദവും ഉണ്ടായിരുന്നു.. ഠിം, ണിം ഠിം, ണിം അടിച്ച്‌ നമ്മളെ ചക്ക പഴത്തിലെ ഈച്ചകളെ പോലെ അടുപ്പിച്ചിരുന്ന് ഐസ്‌ മിഠായി വില്‍പ്പനക്കാരന്‍.

അന്ന് 5 പൈസക്ക്‌ കിട്ടിയിറുന്ന പോത്തണ്ടി [ചക്കര] മിഠായിയും, പച്ച പേപ്പറില്‍ പൊതിഞ്ഞ്‌ കിട്ടിയിരുന്ന ന്യൂട്രിന്‍ മിഠായിയും, ഗ്യാസ്‌ മിഠായിയ്ക്കും, നെയ്യ്‌ ബൂസ്റ്റിനും ഒക്കെ എന്തായിരുന്നു രുചി...

എന്റെ കുഞ്ഞും നാളില്‍ സിനിമാ കാണണമെങ്കില്‍...അതൊരു ചടങ്ങായിരുന്നു. തോമസ്‌ ഐസക്ക്‌, കേന്ദ്രത്തോട്‌ കടം വാങ്ങുന്നത്‌ ഇതിലും എളുപ്പമാണെന്നാണു എനിക്ക്‌ തോന്നുന്നത്‌. മലയാള സിനിമയില്‍ വൃത്തിക്കേടുകള്‍ ഉള്ളതിനാല്‍ അപ്പ ഞങ്ങളെ ഇംഗ്ലീഷ്‌ സിനിമകള്‍ക്കെ കൊണ്ട്‌ പോവുകയുള്ളു. ഹൊ!!! മലയാള സിനിമയെ കാട്ടിലും വള്‍ഗര്‍ അല്ലെ, ഇംഗ്ലീഷ്‌ സിനിമായെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍, നിങ്ങളെയും കടത്തി വെട്ടുന്ന ബ്രയിന്‍ ഉള്ള അപ്പ, " ദി ആനിമല്‍ കിങ്ങ്ഡം", "ദി കിംഗ്‌ എലിഫന്റ്‌","ദ ജംഗിള്‍ ബുക്ക്‌" മുതലായ കാടും, മൃഗങ്ങളും ഇതിവൃത്തമായ സിനിമകള്‍ക്കാണു ഞങ്ങളെ കൊണ്ട്‌ പോകാറു. സൊമാലിയക്കാരന്റെ മുന്‍പില്‍ എക്സ്‌പെയറി ഡെയറ്റ്‌ കഴിഞ്ഞ ഫുഡും അമൃത്‌ എന്ന് പറഞ്ഞത്‌ മാതിരി, അപ്പയുടെ ഈ കാടന്‍ സ്നേഹവും സാഹശ്‌ചര്യ സമ്മര്‍ദ്ദം മൂലം ഞങ്ങളും അമൃതായി തന്നെ സ്വീകരിച്ചു. എന്നാലും സ്ക്കൂളില്‍ പോകുന്ന വഴിയില്‍ അവളുടെ രാവുകളിലെ സീമാ ചേച്ചി മുട്ടോളം ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടണ്‍സ്‌ എണ്ണിയും, രതി നിര്‍വേദം, തകര, എന്റെ റ്റ്യൂഷന്‍ റ്റീച്ചര്‍ മുതലായ ഓസ്ക്കാര്‍ അവാര്‍ഡ്‌ സിനിമകളുടെ പോസ്റ്റര്‍ നോക്കിയും, നോക്കാതെയും ആശ്വസം അടക്കിയിരുന്ന ഒരു കാലം.

പിന്നെ മലയാള സിനിമാ കാണാന്‍ പറ്റുന്ന ഏക സമയം ഓണത്തിനാണു. പൊടിയാടി വായനശാലയുടെ ആഭിമുഖ്യത്തില്‍, പൊടിയാടി എല്‍.പി സ്ക്കൂളിലെ ഏതെങ്കിലും ക്ലാസ്സ്‌ മുറിയില്‍ വെച്ച്‌ കാഞ്ചന സീത, കണ്ടം വെച്ച കോട്ട്‌ മുതലായ ഹിറ്റ്‌ പടങ്ങള്‍, അന്നത്തെ വായനശാലയുടെ സെക്രട്ടറിയുടെയോ, പഞ്ചായത്ത്‌ പ്രസിഡന്റിന്റെയോ കീറിയതും, പറിഞ്ഞതുമായ ഒരു ഡബിള്‍ മുണ്ട്‌ വലിച്ച്‌ കെട്ടി കാണിക്കും. പല സിനിമകളും മുഴുവന്‍ കാണാന്‍ പറ്റില്ല. കാരണം സിനിമായിലെ നായകന്‍ അടി പൊളി രണ്ട്‌ ഡയലോഗസ്‌ പറയുമ്പോളോ, ഒരു ബലാല്‍സംഗത്തിനു തയ്യറെടുക്കുമ്പോഴും ഒക്കെ റീല്‍ പൊട്ടി പോകും. പിന്നെ ഒട്ടിച്ച്‌ കാണികുമ്പോള്‍ അടുത്തത്‌ കാണുന്നത്‌ THE END എന്നുമായിരിക്കും. എന്റെ ഈ ദുര്‍ഗതി ലോകത്ത്‌ ഒരു മകനും ഉണ്ടാകരുതേയെന്ന് സൈക്കിള്‍ ബ്രാന്‍ഡ്‌ 3 ഇന്‍ വണ്‍ അഗര്‍ബത്തികള്‍ കത്തിച്ച്‌ നെഞ്ചുരുകി പ്രാര്‍ത്ഥിച്ച്‌ നടന്നിരുന്ന ഒരു സമയം.. ഹോ!!! അണ്‍സഹിക്കബിള്‍ കാലഘട്ടം.

തിരുവല്ലയില്‍ പണ്ട്‌ രണ്ടെ, രണ്ട്‌ സിനിമാ കൊട്ടകകളാണുള്ളത്‌. തിരുവല്ല ദീപാ തിയേറ്ററും, സി.വി.എം-ഒ/സി തിയേറ്ററും. [ഒ/സി- ഓല കൊട്ടകയുടെ ചുരുക്കെഴുത്ത്‌]. സി.വി.എം പേരു പോലെ തന്നെ “സീറ്റിനടിയില്‍ വലിയ മൂട്ടകളെ” മൊത്തമായും, ചില്ലറയായും വളര്‍ത്തുന്ന തിയേറ്റര്‍. ഈ തിയേറ്ററിലാണു ഇംഗ്ലീഷ്‌ സിനിമകള്‍ വരുന്നത്‌. ആയതിനാല്‍ ഇതായിരുന്നു ഞങ്ങളുടെ പഴയ വീഗാലാന്‍ഡ്‌. വീഗാ ലാന്‍ഡില്‍ വെള്ളത്തില്‍ നിന്ന് മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലെ തന്നെ, സിനിമാ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ആ സീറ്റിന്റെ അടുത്ത മൂലയിലേക്ക്‌ മാത്രം മാറി നിന്ന് മൂത്രം ഒഴിക്കാന്‍ സൗകര്യമുള്ള “റ്റോയിലറ്റ്‌ അറ്റാച്ചഡ്‌ തീയേറ്റര്‍” കൂടിയായിരുന്നു ഇത്‌.

വല്ലപ്പോഴുമാണു സിനിമയ്ക്ക്‌ പോകുന്നത്‌. അതിനാല്‍ സമയത്തിനു മുന്‍പേ ആ തീയറ്ററില്‍ പോയി, കപ്പലണ്ടിയും, പപ്പട ബോളിയും ഒക്കെ വാങ്ങി സിനിമയ്ക്ക്‌ കയറിയാല്‍ പിന്നെ തീരുന്നത്‌ വരെ കണ്ണ്‍ ചിമുക്കാതെ സ്ക്രീനില്‍ തന്നെ നോക്കിയിരുന്ന് ഒറ്റ സീനും മിസ്സാക്കതെയിരുന്ന് കാണും. ആ സമയത്ത്‌ സിനിമയ്ക്ക്‌ മുന്‍പെ ന്യൂസ്‌ റീല്‍ എന്നൊരു ഏര്‍പ്പാടും ഉണ്ടായിരുന്നു. 1946- മഹാത്മാഗാന്ധിയും, നെഹറുവും ബ്രിട്ടീഷുകാരെ ഓടിക്കാന്‍ വേണ്ടി നടത്തിയ സമര കഥകളിലെ മലയാളം ഡയലോഗസ്‌ വരെ കാണാതെ പഠിച്ച്‌ ആത്മ സംതൃപ്തി നേടിയിരുന്ന ആ കാലം.

അങ്ങനെയുണ്ടായിരുന്ന ആ കാലത്താണു ഈ സംഭവം നടന്നത്‌. അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു. അന്ന് പതിവു പോലെ ഉച്ച ഭക്ഷണവും ഒക്കെ കഴിച്ച്‌, അപ്പ പത്രവും എടുത്ത്‌ ഉച്ചയുറക്കത്തിനായി പോയി. ഞാനും അപ്പയെ പതിയ അനുധാവനം ചെയ്തു. അപ്പ വായിച്ചു തള്ളുന്ന പത്രത്തിലെ സിനിമാ പരസ്യങ്ങളും ഒക്കെ നോക്കി വെള്ളമിറക്കുന്ന ആ സമയത്താണു എന്റെ മനസ്സിനെ പുളകം ചാര്‍ത്തുന്ന ആ സംഭവം എന്റെ കണ്ണില്‍പെട്ടത്‌.സൂപ്പര്‍ ലോട്ടോ അടിച്ച പാണ്ടിക്കാരനെ പോലെ ഞാന്‍ ആര്‍ത്തട്ടഹസിച്ചു.. അപ്പയോടു പറഞ്ഞു... അപ്പാ.. തിരുവല്ലാ ദീപാ തീയെറ്ററില്‍ അടി പൊളി ഇംഗ്ലീഷ്‌ സിനിമ. അപ്പ കൊണ്ടു പോകാമോ? [ഞങ്ങള്‍ ആ സമയം വരെയും ദീപാ തീയെറ്ററില്‍ പോയി സിനിമാ കണ്ടിട്ടില്ല. ദീപാ തിയേറ്റര്‍ ബാല്‍ക്കണിയൊക്കെയുള്ള സിനിമാ തിയേറ്ററുമാണു.] എന്തു സിനിമയാടാ വന്നിരിക്കുന്നത്‌? അപ്പ, പ്ലീസ്‌ അപ്പാ.. അപ്പ കൊണ്ട്‌ പോകുമോ?? പ്ലീസ്‌ അമ്മാ.. ദേ ദീപാ തിയേറ്ററില്‍ ഇംഗ്ലിഷ്‌ സിനിമാ... ചേച്ചി ഇങ്ങോട്ട്‌ വായോ... ഞാന്‍ അലറി കൂവി.

എന്റെ കൂട്ട നിലവിളി കേട്ട്‌ അമ്മ അടുക്കളയില്‍ നിന്നും, ചേച്ചി അടുത്ത മുറിയില്‍ നിന്നും രംഗ പ്രവേശനം നടത്തിയപ്പോള്‍ തപ്പി തടഞ്ഞ്‌ ഞാന്‍ ആ സിനിമയുടെ പേരു വായിച്ചു... P R E G N A N C Y & Child Birth... സിനിമായുടെ പേരു വായിച്ച്‌ ഞാന്‍ തല ഉയര്‍ത്തിയപ്പോഴെയ്ക്കും, കണ്ണീര്‍ വാതകം പ്രയോഗിച്ച്‌ ജനക്കൂട്ടത്തെ ഓടിച്ച്‌ വിട്ട പോലീസ്‌ കണക്കെ ഞാനും ആ പത്രവും മാത്രം അവിടെ. പിന്നെ എനിക്കും അധികം നേരം പിടിച്ചു നില്‍ക്കാനായില്ല. ആര്യഭട്ട വിക്ഷേപിച്ച ശേഷം അത്‌ എപ്പോള്‍ ആരുടെ മണ്ടയില്‍ വീഴുമെന്നറിയാതെയിരുന്ന ശാസ്ത്രജ്ഞന്മാര്‍ ഓടുന്ന കണക്കെ തന്നെ ഞാനും ഓടി. ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യവുമായി....

തിങ്കളാഴ്ച്ച സ്ക്കൂളില്‍ പോകാനായി റോഡില്‍ ചെന്നപ്പോള്‍ കണ്ണപ്പന്‍ ചേട്ടന്റെ ചായക്കടയുടെ മുന്‍പില്‍, ദാ താന്‍ കടുക്കട്ടിയായി വായിച്ച്‌ എല്ലാവരെയും ഓടിച്ച ഇംഗ്ലീഷ്‌ സിനിമയുടെ പോസ്റ്റര്‍. അത്‌ കണ്ടപ്പോള്‍ തന്നെ ആ പോസ്റ്ററിലെ പെണ്ണിനെ പോലെ എനിക്കും അങ്ങ്‌ 'വയറു നിറഞ്ഞു'. ചേച്ചി ആ പോസ്റ്റര്‍ കണ്ടോയെന്ന് ഏറു കണ്ണിട്ട്‌ നോക്കിയപ്പോള്‍, ചേച്ചി പറഞ്ഞു..ഇതാണു നിനക്ക്‌ കാണാന്‍ പറ്റിയ ഇംഗ്ലീഷ്‌ സിനിമ..അറിയാന്‍ വയ്യാത്ത പൊട്ടത്തരങ്ങള്‍ എല്ലാരുടെയും മുന്‍പില്‍ വെച്ച്‌ വിളമ്പരുത്‌... ഏതായാലും ആ പോസ്റ്റര്‍ മാറുന്നത്‌ വരെ ഞാന്‍ ഡിസെന്റായിരുന്നു.

കോളെജില്‍ കയറിയ ശേഷം സിനിമയ്ക്ക്‌ കൊണ്ട്‌ പോകാമോയെന്ന് ഞാന്‍ ആരോടും ചോദിച്ചിട്ടില്ല..വീട്ടില്‍ ആരുമറിയാതെ ക്ലാസ്സുകള്‍ കട്ട്‌ ചെയ്ത്‌ സിനിമകള്‍ നമ്മള്‍ കണ്ട്‌ ആസ്വദിച്ചു. അപ്പ പണ്ട്‌ കാണിച്ച മാതിരി ഒറ്റ ഇംഗ്ലീഷ്‌ പടം ഞാന്‍ പിന്നെ കണ്ടിട്ടുമില്ല. ജുറാസിക്ക്‌ ഉദ്യാനവും [Jurrasic Park] , ചേരി പട്ടി കോടീശ്വരനും [Slum Dog Millionaire] ഒക്കെ എന്റെ പട്ടിക്ക്‌ പോലും കാണേണ്ട...അല്ല പിന്നെ...

Tuesday 6 October 2009

കര്‍ഷക ശ്രീ ബ്ലോഗര്‍..

പഴമ്പുരാണംസ്‌ താത്ക്കാലികമായി നിര്‍ത്താനുള്ള എന്റെ തീരുമാനം കുടുംബത്തിനെ ഏറെ സന്തോഷിപ്പിച്ചുവെങ്കിലും, ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കുടുംബത്തിന്റെ കൂടെ സമയം ചെലവിടാന്‍ ഞാന്‍ തീരുമാനിച്ചുവെന്ന വിവരം എങ്ങനെയോ മിനിസ്റ്ററിയും അറിഞ്ഞുവെന്ന് തോന്നി. ഉടനെ തന്നെ, 4 മാസത്തേക്ക്‌ ബുറൈമിയെന്ന സ്ഥലത്തേക്ക്‌ എന്നെ മാറ്റി. വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ജോലി സ്ഥലം... അലൈന്റെ ബോര്‍ഡര്‍... ഇപ്പോള്‍ താമസിക്കുന്ന ഇബ്രി എന്ന സ്ഥലത്തേക്കാള്‍ ഇമ്പിറിക്കോളം നല്ല ഒരു സ്ഥലം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലേക്ക്‌... ഈ സാഹശ്ചര്യം മുതലാക്കി, എന്റെ ഭാര്യയും, മക്കള്‍സും വലിയ അവധിക്ക്‌ നാട്ടിലേക്ക്‌ കുതിച്ചു.

പറയാന്‍ വന്നത്‌ ഇതൊന്നുമല്ല. പഴമ്പുരാണംസ്‌ നിര്‍ത്താനുള്ള പോസ്റ്റ്‌ വായിച്ച്‌, ദുബായിലെ ഒരു പ്രശസ്ത ബ്ലോഗര്‍ എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി. അല്‍പം കഴിഞ്ഞപ്പോള്‍ ബ്ലോഗറുടെ ഭാര്യ, എന്റെ ഭാര്യയെ വിളിച്ച്‌ സംസാരിച്ചു. ശ്ശോ!!! സെനു എടുത്ത പോലെ ഒരു തീരുമാനം ഇവിടെ കൂടെ എടുത്തിരുന്നെങ്കില്‍?? എന്റെ ബെറ്റീ... ജോലി കഴിഞ്ഞ്‌ വന്നാലുടന്‍ കമ്പ്യൂട്ടര്‍... പിന്നെ ബ്ലോഗെഴുത്ത്‌.. കമന്റിടീല്‍... അതു കഴിഞ്ഞ്‌ ഉടനെ ഓര്‍ക്കുട്ടില്‍.. പിന്നെ ഫേസ്‌ ബുക്കില്‍... അതു കഴിഞ്ഞ്‌ ഉടന്‍ റ്റ്വിറ്ററില്‍... എന്നു വേണ്ട കണ്ണില്‍ കണ്ട സകല ഏടാകൂടത്തിലും കയറി എല്ലാരോടും എല്ലാം പറഞ്ഞ്‌ ചപ്പാത്തിയും കഴിച്ച്‌, കയറി കിടക്കും. ഇപ്പോള്‍ ഓഫീസില്‍ എന്തവാണു നടക്കുന്നത്‌, വീട്ടില്‍ എന്താണു നടന്നത്‌? യേഹെ... ഇന്ന് എന്റെ കെട്ടിയവന്‍ ബ്ലോഗറുടെ വിശേഷങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍, ഞാനും റ്റ്വിറ്ററില്‍ കയറേണ്ടിയ സ്ഥിതിയിലാണു. ദൈവമേ... സെനുവിനെ പോലെ “എന്റെ ബ്ലോഗറക്കും” ഇങ്ങനെ വെളിവ്‌ ഉണ്ടാകണെയെന്ന് പ്രാര്‍ത്ഥനയോടെ ബ്ലോഗിണി ഫോണ്‍ താത്ത്‌ വെച്ചു. എന്റെ ഭാര്യയുടെ വായില്‍ നിന്ന് ചിരിയോടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഒരു നായയ്ക്ക്‌ മറ്റൊരു നായ കൂട്ടുണ്ടാവുന്നത്‌ ഇഷ്ടമുള്ള കാര്യമാണല്ലോ

ബുറൈമി ജീവിതം കഴിഞ്ഞ്‌ ഞാന്‍ തിരിച്ച്‌ വന്നപ്പോഴെയ്ക്കും, എന്റെ ഭാര്യയും, മക്കള്‍സും അവധിയും കഴിഞ്ഞ്‌ തിരിച്ച്‌ വന്നു. ഞാന്‍ അപ്പോളും ബ്ലോഗില്‍ നിന്ന് മാറി നിന്നു.

അങ്ങനെ നിനച്ചിരിക്കാത്ത വേളയില്‍, ഞാന്‍ പിന്നെയും പോസ്റ്റുമായി ബ്ലോഗില്‍ വന്നു. അന്ന് വൈകിട്ട്‌ എന്നെ ദുബായി ബ്ലോഗര്‍ വീണ്ടും വിളിച്ചു. ഒടുക്കം പിന്നെയും ഭാര്യമാര്‍ തമ്മിലായി സംസാരം. ഇക്കുറി ദുബൈ ബ്ലോഗിണി പറഞ്ഞു:- ഇപ്പോള്‍ പുള്ളി ബ്ലോഗ്‌ നിര്‍ത്തി. കൃഷിയാണു കൃഷി. ആയത്‌ കൊണ്ട്‌ ജീവിതതിനു ഒരു അടുക്കും ചിട്ടയും ഒക്കെ വന്നു. ഇപ്പോള്‍ 5 മണിക്ക്‌ ഒക്കെ അലാറം വെച്ച്‌ എഴുന്നേറ്റ്‌ പാടത്ത്‌ വെള്ളം ഒഴിക്കും. ഇതൊക്കെ കേട്ടപ്പോഴെക്കും എന്റെ ഭാര്യയുടെ മുഖം മാറി. ഉം.. ഉം... ഇവിടെ ഒരുത്തന്‍ ദാ പിന്നെയും ബ്ലോഗില്‍... അതെങ്ങനാ... ബ്ലോഗെഴുത്ത്‌ നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ അയ്യോ അച്ഛാ പോകല്ലെ, അയ്യോ അച്ഛാ പോകല്ലെയെന്ന് പറയുമ്പോലെ കുറെ ഫാന്‍സ്‌ ഇറങ്ങും... അയ്യോ... സെനു, പോകല്ലെ, അയ്യോ സെനു പോകല്ലെയെന്ന് പറഞ്ഞ്‌. എന്നാല്‍ ഇവര്‍ക്ക്‌ ഒന്നും അറിയണ്ടായല്ലോ നമ്മുടെ പ്രശനം.

അവള്‍ അവളുടെ പരാതിപ്പെട്ടി തുറന്നപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്നും ബ്ലോഗിണി ചിരിച്ചോണ്ട്‌ പറഞ്ഞു...എന്റെ ബെറ്റീ... ഇതുങ്ങള്‍ ഒന്നും ശരിയാകില്ലെന്നെ. ബ്ലോഗ്‌ നിര്‍ത്തുന്നൂവെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും ഒന്ന് സന്തോഷിച്ചതാ.. ഇപ്പോള്‍ ഏതാണ്ട്‌ ഫേസ്‌ ബുക്കില്‍ അങ്ങോട്ട്‌ പൈസ ഒക്കെ അടച്ച്‌ സ്റ്റ്രൊബെറി കൃഷി നടത്തുന്നു. ഭയങ്കര ആദായമാ... എന്തോരം പോയിന്റ്സാ കിട്ടുന്നതെന്ന് അറിയാമോ... അയ്യോ ഇങ്ങേരു ഇതെല്ലാം കൂടി തൃശ്ശൂര്‍ ഇക്കിയിക്കി [ICICI] ബാങ്കില്‍ ഫിക്‍സഡിട്ട്‌ മോളെ കെട്ടിച്ചു വിടാനാണു പ്ലാന്‍....എന്തോരമാ ഈ അന്യരാജ്യത്ത്‌ വന്ന് കിടന്ന് കഷ്ടപ്പെടുന്നത്‌.. പാവം...

ഇത്‌ പണ്ഡാരമടങ്ങാന്‍... ബ്ലോഗിനു പൈസ ചിലവൊന്നും ഇല്ലായിരുന്നു.. ഇതിനു അങ്ങോട്ട്‌ പൈസ എറിഞ്ഞ്‌ തേങ്ങാക്കൊല കൃഷി നടത്തുന്നു... സത്യം ജോലി ഇല്ലാഞ്ഞിട്ടാ ഇങ്ങോട്ട്‌ വന്നത്‌.. എന്നിട്ട്‌ ജോലി ചെയ്ത്‌ കഷ്ടപ്പെട്ട്‌ കിട്ടുന്നത്‌ കൊണ്ടാ ഇങ്ങനെ കളയുന്നത്‌... ചുരുക്കി പറഞ്ഞാല്‍ സൊമാലിയക്കാരുടെ പിച്ച ചട്ടിയില്‍ നിന്നും കൈയിട്ട്‌ വാരിയതു പോലെയായി ഈ ഫാം ഹൗസ്‌.. അയ്യോ!!! ഒന്നും പറയേണ്ടായെ...നാട്ടില്‍ നേരെ ചൊവ്വെ ഒരു മൂട്‌ തെങ്ങിനു തടം എടുത്തിരുന്നേല്‍ നാട്ടില്‍ നില്‍ക്കായിരുന്നു...

ബ്ലോഗര്‍ കം ഫാര്‍മര്‍ ഇടപ്പെട്ടതോ, ഫോണ്‍ കട്ട്‌ ആയതോ എന്തോ ആ സംസാരം അവിടെ കട്ടായി. ഇല്ലായിരുന്നെങ്കില്‍ ചേച്ചിയുടെ വാചക കസര്‍ത്തുകള്‍ കൊണ്ട്‌ തന്നെ ബ്ലോഗ്‌ നിറയ്ക്കാമായിരുന്നു. [ഇങ്ങനെയാണു ബ്ലോഗറന്മാര്‍ ജനിക്കുന്നതെന്ന് മനസ്സിലായല്ലോ]

ആ സംസാരം അവിടെ തീര്‍ന്നപ്പോള്‍ എന്താണു സംഗതിയെന്നറിയാന്‍ ഞാനും ഫേസ്‌ ബുക്കില്‍ ഒരു രവീന്ദ്രന്‍ പട്ടയം തരപ്പെടുത്തി. പിന്നെ ഒറ്റ കുതിപ്പിനു ഫാം ഹൗസിലേക്ക്‌. അവിടെ ചെന്നപ്പോള്‍ വിസാ കാര്‍ഡ്‌ ഉണ്ടോ? എങ്കില്‍ അതിന്റെ നമ്പര്‍ ദേ ഇവിടെ.... പണ്ടെ ഈ തിരുവല്ലാ അച്ചായന്‍സിനു പൈസ കളയുന്ന ഏര്‍പ്പാടിനോട്‌ വലിയ താത്‌പര്യമില്ലാത്തത്‌ കൊണ്ട്‌ നമ്മള്‍ പ്രകൃതി സൗന്ദര്യം ഒതുക്കത്തില്‍ ആസ്വദിച്ചിട്ട്‌ സ്ഥലം വിട്ടു.

ആട്‌, തേക്ക്‌ മാഞ്ചിയം, ലിസ്‌, റ്റോട്ടല്‍ ഫോര്‍ യൂ ദേ ഇനി അടുത്തത്‌ വരാന്‍ പോകുന്നു.... "ഫാം ഹൗസ്‌"... ഈശ്വരാ... ഈ ഫാം ഹൗസും ഇനി മന്ത്രി പുത്രന്റേതാണോ??? എങ്കില്‍ ഞാന്‍ ദേ..............................

വാല്‍ കഷണം അഥവാ ഇട കൃഷി:-

നമ്മുടെ മഹാകവി ചങ്ങമ്പുഴ എഴുതിയ 'വാഴക്കുല'യെന്ന പ്രശസ്തമായ കവിത ഇന്ന് ഇവിടെ വീണ്ടും റീമിക്സ്‌ ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

“മലയപ്പുലയനാ മാടത്തിന് മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള് പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.......”

ഇനി ഒരു പ്രത്യേക അറിയിപ്പ്‌:-
ഈ പോസ്റ്റ്‌ വായിച്ചിട്ട്‌, "പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", മാണിക്യത്തിന്റെ/ എന്റെ കമന്റില്‍ ഒരു ലിങ്കുണ്ട്‌. അതില്‍ ഒന്ന് ക്ലിക്കി അപ്‌ഡേറ്റ്‌ ആവുക.

Tuesday 15 September 2009

പോലീസ്‌ കഥകള്‍

1989ലാണു ഈ സംഭവം നടക്കുന്നതു. വടക്കന്‍ വീരഗാഥ ചങ്ങനാശ്ശേരില്‍ പോയി എത്ര തവണ കണ്ടുവെന്ന് എനിക്ക്‌ നോ ഐഡിയ. [ഒരു സിനിമാ ഇറങ്ങിയാല്‍ അത്‌ ഹിറ്റ്‌ ആക്കുകയെന്ന വലിയ ചുമതല അന്ന് ഞങ്ങളെ പോലെയുള്ള ഉത്തരവാദിത്വ ബോധമുള്ള കുട്ടികളുടെ “ഈ”ചുമലില്‍ ആയിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ എന്താ ചുമതല... ചുമ്മാതെ ഇന്റര്‍നെറ്റും നോക്കി, വ്യാജ സിഡിയും കണ്ട്‌ ജീവിതം പാഴാക്കുക.. Poor Fellows.]

അവസാനം ഈ പടം തിരുവല്ല ദീപാ തിയേറ്ററിലും എത്തി. ഒരു ദിവസം പതിവു പോലെ മാര്‍ത്തോമാ കോളെജില്‍, എതോ സാറിന്റെ, എതോ ബോറടിച്ച പിരീഡില്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌, സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആര്‍ക്കോ വീണ്ടും ചന്തു മാനിയ തോന്നി. വടക്കന്‍ വീരഗാഥക്ക്‌ വിട്ടാലോ??? പലര്‍ക്കും ആ പടം വീണ്ടും കാണാന്‍ താത്‌പര്യമെയില്ലാഞ്ഞ കാരണത്താലും, ഒന്ന് രണ്ട്‌ ഡയലോഗ്‌ കൂടി കാണാപാഠം പഠിക്കാനുള്ളതിനാലും ഞാനും ഈ ചന്തു മാനിയാക്‌ക്‍സിന്റെ കൂടെ കൂടി. അങ്ങനെ ഞങ്ങള്‍ മൂന്നാള്‍ ഒരു ഹീറോ ഹോണ്ടായില്‍ ദീപാ തിയേറ്റര്‍ ലക്ഷ്യമാക്കി യാത്രയായി. വണ്ടിയുടെ ഉടമസ്ഥനും, വാഹനസാരഥിയുമായവന്‍ ഇരിക്കുന്നത്‌ പെട്രോള്‍ ടാങ്കിനു പുറത്താണു. ഞാന്‍ നടുക്ക്‌ ഒരു പരുവത്തില്‍ 'സേഫായി' ഞെങ്ങി ഞെരുങ്ങി ഇരുപ്പുണ്ട്‌..

മാര്‍ത്തോമാ കോളെജിന്റെ കയറ്റം ഇറങ്ങി, അടുത്ത കയറ്റം കയറി കുറ്റപുഴ മെയിന്‍ റോഡില്‍ എത്തും മുന്‍പെ, ദാ ഒരു കാക്കിയിട്ട കൈ, ഹീറോ ഹോണ്ടായുടെ നേരെ നീങ്ങി. ലിഫ്റ്റിനാണെങ്കില്‍ ചങ്ങാതി, അടുത്ത വണ്ടിക്ക്‌ കൈ കാട്ട്‌ എന്ന് പറയാന്‍ തുനിഞ്ഞപ്പോഴാണു ഇടുക്കില്‍ നിന്നും ഞാന്‍ ശരിക്കും ആ കാക്കി ശരീരം കണ്ടത്‌. സാക്ഷാല്‍ പോലീസ്‌. ഏതായാലും കാക്കിയിട്ട കൈ കണ്ടതേ, നമ്മുടെ ഹീറോ ഹോണ്ടാ സൈഡില്‍ ഓട്ടോ സ്റ്റോപ്പായി. വണ്ടി നിര്‍ത്തിയതും, പുറകില്‍ ഇരുന്ന അമ്മാവന്‍ ഷാജി [പത്ത്‌ എസ്‌.എസ്‌.എല്‍ സി ബുക്ക്‌ സ്വന്തമായിട്ടുള്ളവന്‍, ഉദ്ദേശ്യം 80 കിലോയുള്ളവന്‍, 15 പൊറോട്ടയും 3 പ്ലേറ്റ്‌ ബീഫും ഒറ്റ ഇരുപ്പില്‍ മടുപ്പില്ലാതെ തിന്നുന്നവന്‍ ഷാജി] ചാടി ഇറങ്ങിയതും, കൈ കാണിച്ച പോലീസുകാരന്‍ ഒന്ന് പതറിയെന്നത്‌ സത്യം. എന്നാലും കാക്കി യൂണിഫോമിന്റെ ധൈര്യത്തില്‍, ലാത്തി എടുത്ത്‌ ഹീറോ ഹോണ്ടായുടെ ഹാന്‍ഡിലില്‍ വെച്ച്‌... ആ ആഹ്‌!!! സാറന്മാര്‍ ഇങ്ങ്‌ വന്നാട്ടെ.. ബുക്കും, പേപ്പറും, ലൈസന്‍സും എല്ലാം ഇങ്ങ്‌ കൊണ്ട്‌ വാ!! എന്ന് അക്രോശിക്കാതെ ഒന്ന് ക്രോശിച്ചു.

പെട്രോള്‍ ടാങ്കില്‍ നിന്ന് ഉടമസ്ഥനും, ഞാനും പതിയെ വണ്ടിയില്‍ നിന്നിറങ്ങി ഈ ചോദിച്ച സാധങ്ങള്‍ ഏമാനു വെച്ച്‌ നീട്ടി. ഏമാന്‍ അതില്‍ ഒക്കെ ചുമ്മാതെ നോക്കിയിട്ട്‌, ഡ്രൈവര്‍ കം ഉടമയോട്‌ ഒരു ചോദ്യം..

ചോദ്യം നമ്പര്‍ 1:- എടെ എടെ....നിനക്ക്‌ ഒക്കെ ആരടെ ലൈസന്‍സ്‌ തന്നത്‌?

ചോദ്യം നമ്പര്‍ 2:- റ്റൂ വീലറില്‍ എത്ര പേരെ കയറ്റാമെടെ??

ലാസ്റ്റ്‌ ആന്‍ഡ്‌ ഫൈനല്‍ ക്വസ്റ്റ്യന്‍:- എത്ര രൂപയുണ്ടെടെ പോക്കറ്റില്‍???

ചോദ്യം ചെയ്യലും, തൊണ്ടി കണ്ടത്തലും പോലീസിന്റെ തന്നെ മൗലീക അവകാശമായതു കൊണ്ട്‌ പുള്ളി തന്നെ ഞങ്ങളുടെ പോക്കറ്റില്‍ നിന്നും പേഴ്‌സ്‌ എടുത്ത്‌ അതില്‍ നിന്നും ഹരിഹരന്‍ ചേട്ടനു കൊടുക്കാനായി കരുതിയ തുക യാതൊരു ഉളുപ്പുമില്ലാതെ എടുത്ത്‌, കാലി പേഴ്‌സുകള്‍ തിരികെ തന്നിട്ട്‌....വേഗം പോയി കൊള്ളാന്‍ പറഞ്ഞു. പോലീസിന്റെ ഓര്‍ഡര്‍ കേട്ടതും ഡ്രൈവറും, ഷാജിയും ചാടി കയറി. ഇനിയും നിയമം തെറ്റിക്കേണ്ടായെന്ന് കരുതി ഞാന്‍ അവിടുന്ന് നടന്ന് എങ്ങോട്ടെങ്കിലും പോകാമെന്ന് കരുതിയപ്പോള്‍ ഏമാന്റെ ആക്രോശം....

എടാ... ഇവനെയും കൂടി കൊണ്ട്‌ പോടായെന്ന്... [ആ അശരീരി ഏമാന്റെ വായില്‍ നിന്നും ആ റ്റയിമില്‍, അല്ലെങ്കില്‍ ആ വേളയില്‍ അതുമല്ലായെങ്കില്‍ ആ പ്രത്യേക സാഹശ്ചര്യത്തില്‍ കേട്ടപ്പോള്‍ എനിക്ക്‌ ഞാന്‍ പോലും അറിയാതെ ഒന്ന് രണ്ട്‌ കോള്‍മയിര്‍ കൊണ്ടു പോയി... സത്യം...
------------------------------
സംഭവം:2

ഇനി അടുത്ത സംഭവം നടക്കുന്നത്‌ ബാംഗ്ലൂരിലാണു. നമ്മുടെ ഹീറോ ഹോണ്ടായുടെ ഉടമ തന്നെ ഇവിടെയും താരം. ഇവന്‍ ഇപ്പോള്‍ ബി.കോം ഒക്കെ പാസ്സായി എം.ബി.എക്ക്‌ പഠിക്കുന്നു. ഇവന്‍ ബൈക്കുമായി പഴയതു പോലെ തന്നെ പെട്രോള്‍ റ്റാങ്കിന്റെ പുറത്തിരുന്നു സഞ്ചരിക്കുന്നു. ഇവന്റെ പുറകില്‍ ഫെവി ക്വിക്ക്‌ പറ്റിച്ചത്‌ പോലെ വീണ്ടും രണ്ട്‌ പേര്‍ ഒട്ടി പിടിച്ചിരിക്കുന്നു. എന്തോ അത്യാവശ്യത്തിനു ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക്‌ കുതിക്കുമ്പോഴാണു പുറകില്‍ ദാ!!ട്രാഫിക്ക്‌ പോലീസ്‌. ഒളിവില്‍ പോകുന്നതിനു മുന്‍പേ അനുസരണമുള്ള ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. വീണ്ടും വണ്ടി ഒതുക്കി വെക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേരളാ പോലീസ്‌ ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെ കര്‍ണ്ണാടകാ പോലീസും ചോദിച്ചപ്പോള്‍ ഇവന്‍ മണി മണിയായി ഇംഗ്ലീഷില്‍ ഉത്തരം പറഞ്ഞു. കൂട്ടത്തില്‍ ഉള്ള രണ്ടു പേര്‍ക്കും മലയാളവും, തെറിയും നല്ല ഫ്ലുവെന്റാ. ബാക്കി ഒന്നും അത്ര പോരാ. ഒരു സിംപതി കിട്ടാന്‍ വേണ്ടി, നമ്മുടെ ഉടമസ്ഥന്‍ പോലീസിനോട്‌ പറഞ്ഞു, " സാറെ.. ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ അപ്പനു അത്യാവശ്യമായി ബ്ലഡ്‌ വേണമെന്ന് പറഞ്ഞതിനു ഞാന്‍ ഇവന്മാരെയും കൂട്ടി ആശുപത്രിയിലേക്ക്‌ പോവുകയാണു. ഒരു ജീവന്റെ കാര്യമായതു കൊണ്ടാ..." ഈ കഥ തന്നെയാടെ എല്ലാവരും പറയുന്നത്‌.. നീ പുതിയ കഥ വല്ലതും പറയടാ എന്ന സ്റ്റയിലില്‍ ഏമാന്‍ നിന്നിട്ട്‌, പൈസ കൊടുത്തിട്ട്‌ പോടെ എന്ന് ആംഗ്യം കാട്ടി. ഉടനെ തന്നെ ഇവന്‍ പണ്ടത്തെ പോലെ തന്നെ എല്ലാരുടെയും കൈയില്‍ നിന്നും ഷെയര്‍ ഇട്ട്‌, ഏമാനു ഡൊണേറ്റ്‌ ചെയ്തു. ഏമാന്റെ വലിയ മനസ്സ്‌ കാരണം, ആ തുക എത്രയെന്ന് പോലും എണ്ണി നോക്കാതെ പോക്കറ്റില്‍ ഇട്ടിട്ട്‌... കൂടെ ഉള്ള കൂട്ടുകാരനെ ഒന്ന് ദഹിപ്പിച്ച്‌ നോക്കി. സാറെ, ഞാന്‍ ഇങ്ങനെ ഒരു തെറ്റ്‌ ഇനി ആവര്‍ത്തിക്കില്ലായെന്ന് ഇംഗ്ലീഷില്‍ ഈ മറുതായോട്‌ പറഞ്ഞു കൊടുക്കടാ ചങ്ങാതിയെന്ന് പോലും പറയാതെ സ്വന്തമായി റിസ്ക്ക്‌ എടുക്കാന്‍ തീരുമാനിച്ചു. അവന്‍ പറഞ്ഞതു ഇങ്ങനെ:- Don't Repeat this again....

പിന്നെ എല്ലാം കിലുക്കം സ്റ്റയില്‍ ആയിരുന്നു. പോലീസുകാരന്‍ ചോദിക്കുന്നു..നീ എന്നോടാണോ ഈ പറയുന്നതെന്ന്.. അതെയെന്ന് ഈ ചങ്ങാതി. ഒടുക്കം ബോധം വരുമ്പോള്‍ ബര്‍മുഡാ പോലെ എന്തോ സംഗതിയുമിട്ട്‌ ബാംഗ്ലൂരിലെ ഏതോ ഒരു ലോക്കപ്പില്‍ ഒരു ദിവസം ഫ്രീ സ്റ്റേ!!! അവിടെ വെച്ച്‌ കൂമ്പിനിട്ട്‌ ഇടി കിട്ടിയപ്പോഴാണു .... I dont repeat this again എന്നാണു അവന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന വലിയ സത്യം മനസ്സിലാക്കിയപ്പോഴെക്കും [കേവലം ഒരു I ക്ക്‌ ഇത്രമാത്രം പവര്‍ ഉണ്ടെന്ന നഗ്ന സത്യം] ഇവന്റെ ഐയും, എയും ഉള്‍പ്പെടെ എല്ലാ വൗവല്‍സും പോയി കഴിഞ്ഞിരുന്നു.

ഇനിയും പറ, പൈസ മേടിച്ച്‌ നമ്മുടെ കാര്യങ്ങള്‍ ഭംഗിയായും, വെടിപ്പായും ചെയ്തു തരുന്ന കേരളാ പോലീസോ, പൈസ മേടിച്ചിട്ടും നമ്മളെ ദ്രോഹിക്കുന്ന അയല്‍ സംസ്ഥാന പോലീസോ നല്ലത്‌...

ഗുണപാഠം:- കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല. ജസ്റ്റ്‌ റിമംമ്പര്‍ ദാറ്റ്‌!!!

Thursday 27 August 2009

"ചുട്ടി റ്റിവിയും, കുട്ടി തമിഴും"

♪♪നീ എന്റെ പ്രാര്‍ത്ഥന കേട്ടു…….
നീ എന്റെ മാനസം കണ്ടു…♪♪.

"സുന്നത്ത്‌ വര്‍ക്ക്‌" അഥവാ www.sunnetwork.tv ചാനലുകാര്‍ ഒരു സുപ്രഭാതത്തില്‍ ഐ.ആര്‍ ഡി ബോക്സ്‌ ഇല്ലാതെ കാണാന്‍ പറ്റുകയില്ലെന്ന് എഴുതി കാണിച്ചപ്പോളാണു ഞാന്‍ ഒരു ഐഡിയാ സ്റ്റാര്‍ സിംഗറെ പോലെ ഈ പാട്ട്‌ ഒന്നു മൂളിയത്‌.

സണ്‍ റ്റിവി വീട്ടില്‍ കിട്ടി തുടങ്ങിയപ്പോള്‍ എല്ലാവരെയും പോലെ ഞങ്ങളും മനസ്സാ ഒന്ന് ആഹ്ലാദിച്ചു. നല്ല പുതിയ സിനിമാകള്‍ കാണാന്‍ ഇനി പറ്റുമല്ലോ. ഏഷ്യാനെറ്റില്‍ കൂടി ഒരു മാതിരി പെട്ട മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, മമ്മൂട്ടി മുതലായവരുടെ "മലയാള റ്റിവി ചരിത്രത്തില്‍ ആദ്യമായി ബ്ലോക്ക്‌ ബസ്റ്റര്‍ പടങ്ങള്‍" തന്നെയും പിന്നെയും കണ്ട്‌ , ഡയലോഗസ്‌ വരെ കാണാതെ പഠിച്ചുവെന്ന ഒരു സ്റ്റേജ്‌ വന്നപ്പോളാണു സൂര്യാ റ്റിവി, വീട്ടിലേക്ക്‌ കടന്നു വന്നത്‌. സൂര്യയുടെ ആദ്യത്തെ ദിനങ്ങള്‍, ആഴ്ച്ചകള്‍ ഒക്കെ നല്ല രീതിയില്‍ കടന്നു പോയി.

റിമോട്ട്‌ കണ്ട്രോള്‍ എന്ന സാധനം ഞങ്ങള്‍ക്ക്‌ രാഹുവില്‍ കേതുവിന്റെ അപഹാരം ഉണ്ടായ സമയത്ത്‌, മോളുടെ കൈയില്‍ പെട്ടു പോയി. അവള്‍ അതില്‍ കുത്തി കുത്തി, ചാനല്‍ മാറ്റി കളിച്ചു കൊണ്ടിരുന്നപ്പോള്‍ ദാ, മായാവിയെക്കാട്ടിലും, ഹലോ മൈ ഡിയര്‍ കുട്ടിച്ചാത്തെനെക്കാട്ടിലും ഭയങ്കരനായി ചുട്ടി റ്റിവി എന്ന ഒരു വലിയ ഭൂതം പുറത്ത്‌ ചാടി. ആ ഭൂതം വീട്ടില്‍ തകര്‍ത്താടി.


വീട്ടില്‍ എപ്പോള്‍ ഏതു സമയത്ത്‌ വന്നാലും ചുട്ടി റ്റിവി മാത്രം. അങ്ങനെ എന്റെ വാര്‍ത്ത കാണലും, ഭാര്യയുടെ മാനസ പുത്രിയും, പാരിജാതവും എല്ലാം വഴിയാധാരമായി. വീട്ടില്‍ സദാ സമയവും ഡോറാപ്പൂഞ്ജ്ജിയും സംഘവും മാത്രം. അങ്ങനെ മക്കള്‍സ്‌ മലയാളത്തെ മറന്ന് തമിഴില്‍ പേശാന്‍ തുടങ്ങി.


ഒരു വെള്ളിയാഴ്ച്ച രാവിലെ ഞങ്ങളുടെ വീട്ടില്‍ പതിവു പോലെ മക്കള്‍സ്‌ ചുട്ടി റ്റി.വിയും കണ്ട്‌ മദിച്ച്‌ ഇരിക്കുമ്പോള്‍ നമ്മുടെ കോളിംഗ്‌ ബെല്ല് ശബ്ദിച്ചു. ഞാന്‍ പോയി കതക്‌ തുറന്നതും, മോള്‍ വന്നവരുടെ മുന്‍പിലേക്ക്‌ വന്നതിങ്ങനെ:- 'കാലത്തവരാധികള്‍'.... ബാക്കി എന്തെങ്കിലും അവള്‍ പറയുന്നതിനു മുന്‍പ്‌ ഞാന്‍ അവളുടെ വായ പൊത്തി, ചമ്മിയ ചിരിയോടെ വന്ന അതിഥികളെ സ്വീകരിക്കുമ്പോഴും മോളുടെ വായില്‍ നിന്ന് വീണ പദത്തെ പറ്റി ഓര്‍ത്ത്‌ എന്റെ മൂഞ്ചി വിവര്‍ണ്ണമായിരുന്നു. അതിഥികള്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ മോളെ വിളിച്ച്‌ ചോദിച്ചു, നീ എന്തവാ അവരൊക്കെ വന്നപ്പോള്‍ പറഞ്ഞു കൊണ്ട്‌ വന്നതു...കാലത്തവരാധികളോ??? എവിടുന്ന് കിട്ടി ഇത്തരം ഭാഷയൊക്കെ? നീ എന്തിനാ സണ്‍ഡേ സ്ക്കൂളില്‍ പഠിക്കുന്നത്‌ മുതലായ ചോദ്യങ്ങള്‍ വന്നപ്പോള്‍ അവള്‍ കരച്ചില്‍ ആരംഭിച്ചു.. എന്നിട്ട്‌ പറഞ്ഞു..അപ്പാ, ഞാന്‍ ഇനി അതു ചുട്ടി റ്റിവിയില്‍ വരുമ്പോള്‍ കേള്‍പ്പിക്കാം.. പിന്നീട്‌ അത്‌ വന്നപ്പോള്‍ അവള്‍ എന്നെ വിളിച്ച്‌ കേള്‍പ്പിച്ചു... ഞാന്‍ കേട്ടതിങ്ങനെ:- കാണെത്തവറാധികള്‍ ഉങ്കള്‍ സണ്‍ റ്റീവിയില്‍ (Don't miss the program in Sun TV) എന്നാണത്രെ അര്‍ത്ഥമെന്ന് ഒരു തമിഴ്‌ സുഹൃത്ത്‌ പറഞ്ഞപ്പോഴാണു എന്റെ മൂഞ്ചിയുടെ ചളുക്കം ഒന്ന് നിവര്‍ന്നത്‌. പക്ഷെ, ഈശ്വരാ..കാലത്ത്‌ വീട്ടില്‍ കയറി വന്ന അതിഥികളും തന്നെ പോലെ തമിഴ്‌ അറിയാത്തവര്‍...അവര്‍ കാലെത്തവരാധികള്‍ എന്ന് പറയുന്നത്‌ കേട്ട്‌ എന്ത്‌ നിനച്ചിരിക്കുമോയെന്ന് ഓര്‍ത്തിട്ട്‌ എനിക്ക്‌ മനസ്സിനു ഒരു സുഖവും കിട്ടിയില്ല.

ഈ സംഭവത്തോടെ വിരുന്നുകാരുടെ മുന്‍പിലും, വീടിന്റെ പുറത്തും തമിഴ്‌ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്‌ പുറത്തിറങ്ങി.

മക്കള്‍സിന്റെ തമിഴ്‌ പറച്ചില്‍ അങ്ങനെ ഒരു പരിധി വരെ കുറഞ്ഞു. എന്നാലും പുട്ടിനു, തേങ്ങാപ്പീരാ ചേര്‍ക്കും പോലെ, മക്കള്‍സ്സ്‌ അറിഞ്ഞും, അറിയാതെയും തമിഴ്‌ പറഞ്ഞു കൊണ്ടുമിരുന്നു. അങ്ങനെ ‘വളി’ എന്നതു വഴിയാണെന്നും, ‘മൂഞ്ചി’ എന്നത്‌ മുഖം ആണെന്നും, ‘വര്‍ണ്ണത്ത്‌ പൂച്ചി’ എന്നത്‌ ബട്ടര്‍ ഫ്ലൈയാണെന്നും, ഹീമാനിലെ പുലിയുടെ പേരു വളി പുലിയാണെന്നും ഒക്കെ മേലെപറമ്പില്‍ ആണ്‍വീട്ടില്‍ ജഗതി ചേട്ടന്‍ കഷ്ടപ്പെട്ട്‌ “മലയാളം-തമിഴ്‌ ഭാഷാസഹായി” ഉപയോഗിച്ച്‌ പഠിച്ച സംഭവങ്ങള്‍, എന്റെ സംസാരം [ഭാര്യ] നിസ്സരമായി പഠിച്ചു കൊണ്ടിരുന്നു...

ഒരു ദിവസം ഉച്ചക്ക്‌, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ മോള്‍ വക ഒരു ചോദ്യം:- അപ്പാ, തൂറല്‍ എപ്പോഴാ ഇനി വരിക? ചോദ്യം കേട്ടതും ഭാര്യ പൊട്ടിത്തെറിച്ചു. പിന്നെ ഭക്ഷണം കഴിക്കുമ്പോഴാ അവളുടെ തൂ.... ഉടനെ മോള്‍ പറഞ്ഞു... അമ്മേ.... തമിഴില്‍ തൂറല്‍ എന്ന് പറഞ്ഞാല്‍ മഴ എന്നാണര്‍ത്ഥം; അമ്മ കേട്ടിട്ടില്ലെ നമ്മുടെ ജ്യോതിക ഡാന്‍സ്‌ കളിച്ച്‌ പാടുന്ന പാട്ട്‌, " മിന്നല്‍ അടിക്കിത്‌; തൂറല്‍ വീസത്‌.." അവള്‍ പറഞ്ഞ്‌ തീര്‍ന്നതും ഭാര്യ വയലന്റായി... അവള്‍ക്ക്‌ പഠിക്കാനുള്ളത്‌ ഒന്നും തലയില്‍ കയറില്ല... ജ്യോതികയുടെ തൂറല്‍...ഹൊ!!! എന്ത്‌ എളുപ്പമാ ഇതൊക്കെ തലയില്‍ കയറ്റുന്നത്‌? എടീ ഹിന്ദിയില്‍ ബാരിശ്‌= rain എന്ന് എത്ര വട്ടം അലമുറയിട്ട്‌ പറഞ്ഞിട്ടാ മണ്ടയില്‍ കയറ്റിയത്‌... ഈ പണ്ഡാരം പിടിച്ച റ്റിവി വന്നതില്‍ പിന്നെ പഠിക്കണമെന്നെ ഇല്ലായെന്ന് പറഞ്ഞ്‌ നോണ്‍ സ്റ്റോപ്പ്‌ ആയി വഴക്ക്‌ നീങ്ങിയപ്പോള്‍ ഞാന്‍ ഒരു ബാങ്കി മൂണായി മാറി വഴക്ക്‌ അവസാനിപ്പിച്ചു.

അന്ന് വൈകിട്ട്‌ വീട്ടില്‍ അടുത്ത നിയമം പാസ്സായി. വ്യാഴാഴ്ച്ച വൈകിട്ട്‌ മാത്രമെ ഇനി മുതല്‍ ചുട്ടി റ്റി.വിയുള്ളു. ആ നിയമം അത്ര എളുപ്പം പാസ്സാക്കാന്‍ പറ്റുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ആദ്യം ചില്ലറ പ്രതിഷേധങ്ങള്‍ ഉണ്ടായി എങ്കിലും പിന്നീട്‌ എല്ലാം വളരെ വേഗം കെട്ടടങ്ങി.

ദാ! ഇപ്പോള്‍ ഐ.ആര്‍.ഡി ബോക്സ്‌ വെക്കാതെ “സുന്നത്ത്‌ റ്റിവി” കാണാന്‍ പറ്റുകയില്ലായെന്ന അറിയിപ്പു വന്നതോടെ എല്ലാം തീര്‍ന്നു. തൃശ്ശൂര്‍ പൂരം തീര്‍ന്ന ആശ്വാസത്തില്‍ ആണു ഞങ്ങളിപ്പോള്‍.... ഇപ്പോള്‍ വീട്ടില്‍ എല്ലാം സ്വസ്ഥം, ശാന്തം..

ഈശ്വരോ രക്ഷതുഃ

വാല്‍ തുണ്ട്‌ [വാല്‍ കഷ്ണം]

വെല്ലൂരു നിന്ന് വീട്ടിലേക്ക്‌ വരാനായി കാട്‌പാടി റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറുടെയും, റ്റി.റ്റിയുടെയും ഒക്കെ കാലു പിടിച്ച്‌ ഒരു റ്റിക്കറ്റ്‌ ഒതുക്കത്തില്‍ സംഘടിപ്പിച്ച്‌ ട്രയിനില്‍ കയറി, എനിക്ക്‌ നിശ്ചയിച്ച സീറ്റിന്റെ അവിടെ ചെന്നപ്പോള്‍, അവിടെ മൊത്തം ചാക്കുക്കെട്ടും, തുണിക്കെട്ടുകളും നിറച്ച്‌ വെച്ച്‌ ഒരു അപ്പച്ചന്‍, ട്രാഫിക്ക്‌ ഐലന്‍ഡില്‍, നട്ടുച്ചക്ക്‌ നില്‍ക്കുന്ന കേരളാ പോലീസു കണക്കെ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാതെ നില്‍ക്കുന്നു. ഏതായാലും ഞാന്‍ ഒരു കണക്കിനു എന്റെ സീറ്റു ഉറപ്പിച്ചു എന്നിട്ട്‌ അപ്പച്ചനോട്‌ തമിഴില്‍ പറഞ്ഞു.... അപ്പച്ചാ.. “ചിന്ന സാമാനം, പെരിയ സുഖം എന്നല്ലേ”. Less Luggage; More Comfort എന്നതിന്റെ തമിഴ്‌ പരിഭാഷ. എന്റെ തമിഴ്‌, അപ്പച്ചനു മനസ്സിലാകാഞ്ഞതു എന്റെ ഭാഗ്യം. അതു കൊണ്ട്‌ ഇന്ന് ഞാന്‍ കുടുംബമായി ജീവിക്കുന്നു. അല്ലായിരുന്നെങ്കില്‍ അപ്പച്ചന്‍ അന്നേ എന്റെ “luggage”, “Less” ആക്കിയേനെ!!!.

Monday 30 March 2009

പയംമ്പുരാണംസ്‌

(((ഠോ)) തുടക്കത്തില്‍ ഞാന്‍ തന്നെ തേങ്ങ പൊട്ടിച്ചേക്കാം.

ഞാന്‍ ഒരു വര്‍ത്തമാന പ്രിയനായിരുന്നു. എന്റെ നാക്ക്‌ അടങ്ങി ഇരുന്നിട്ടുണ്ടോ എന്ന് പലര്‍ക്കും സംശയമുണ്ട്‌. എന്റെ അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌- എടാ, നീ നിന്റെ വര്‍ത്തമാനം ഒന്നു കുറച്ചാല്‍ തന്നെ വണ്ണം വെയ്ക്കുമെന്ന്. പക്ഷെ അത്‌ എന്നെ കൊണ്ട്‌ പറ്റാഞ്ഞതിനാല്‍ വണ്ണം വെച്ചില്ല.

എന്റെ കല്യാണം കഴിഞ്ഞതോടെ അപ്പയും, അമ്മയും എന്റെ കഥകളില്‍ നിന്നും രക്ഷപ്പെട്ടു. കഥ പറഞ്ഞ്‌,പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ രണ്ട്‌ മക്കള്‍സുമായി.

ഞങ്ങള്‍ മസ്ക്കറ്റില്‍ 2003ല്‍ എത്തി. 2007 ജൂണില്‍ ഇവിടെ ഗോണു അടിച്ചു. എന്റെ സുഖ വിവരം തിരക്കി സുഹൃത്ത്‌ വിപിന്‍ [ അന്ന് വിപിന്‍ NTVയില്‍ ജോലി ചെയ്തിരുന്ന സമയം] എഴുതി.. സെനു, ഗോണുവിനെ പറ്റി ഒരു റിപ്പോര്‍ട്ട്‌ എഴുതിയാല്‍ അത്‌ NTVയുടെ മാവേലി നാടെന്ന മാസികയില്‍ പ്രസിദ്ധീകരിക്കാമെന്ന്... അങ്ങനെ ഞാന്‍ ഒരു റിപ്പോര്‍ട്ട്‌ എഴുതി ഇമെയില്‍ ചെയ്തു. അത്‌ വായിച്ച്‌ വിപിന്‍ എഴുതിയതിങ്ങനെ... സെനു... സെനു അയയ്ച്ച ഈ റിപ്പോര്‍ട്ട്‌ ഞാന്‍ മാവേലി നാടില്‍ പ്രസിദ്ധീകരിച്ചാല്‍ മവേലി നാട്‌ എപ്പോള്‍ പൂട്ടിയെന്നും, ഞാന്‍ എപ്പോള്‍ അടി വാങ്ങിച്ചെന്നും ചോദിച്ചാല്‍ മതി. എന്ത്‌ കൊണ്ട്‌ സെനുവിനു ഇത്‌ ഒരു ബ്ലോഗാക്കി കൂടാ?

അങ്ങനെ വിപിന്റെ ഓണ്‍ലൈന്‍ സഹായത്തോടെ ഞാന്‍ ഒരു ബ്ലോഗ്‌ തുറന്നു- പഴമ്പുരാണംസ്‌.
ആദ്യത്തെ പോസ്റ്റ്‌- ഗോണു ഒരു റിപ്പോര്‍ട്ട്‌- സ്വലേ.

അതോടെ ഞാന്‍ വര്‍ത്തമാനം പറയുന്നത്‌ കുറച്ചു. പണ്ട്‌ സ്ക്കൂളില്‍ ഇംമ്പോസിഷന്‍ മാത്രം എഴുതിയിരുന്ന ഞാന്‍ ഒരു എഴുത്തുകാരന്റെ കുപ്പായം അണിഞ്ഞു.. തുടര്‍ന്ന് അങ്ങോട്ട്‌ ഞാന്‍ കഥ എഴുതുകയായിരുന്നു.
അങ്ങനെ പഴമ്പുരാണംസ്‌ ദ്വൈവാരികയും ആക്കി.

മോനും എന്നെ പോലെ തന്നെ. നാക്കിനു എന്റെ നാക്കിനെക്കാളും നീളം. സ്ക്കൂളില്‍ പോയാല്‍, എവിടെയെങ്കിലും പുറത്ത്‌ പോയാല്‍, അവനു കംപ്ലീറ്റ്‌ റിപ്പോര്‍ട്ട്‌ പറയണം. അതും വള്ളി, പുള്ളി വിടാതെ. ഞാന്‍ പലപ്പോഴും അവന്റെ കൊച്ചു വര്‍ത്തമാനത്തിനു സമയം കണ്ടെത്തിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അവന്‍ എന്തോ പറയാന്‍ എന്റെ അടുത്ത്‌ വന്നപ്പോള്‍, ഞാന്‍ പറഞ്ഞു... ഒന്ന് പോ.. അപ്പ പിന്നെ കേള്‍ക്കാമെന്ന്.. ഉടനെ അവന്റെ മറുപടി വന്നു:- അപ്പയ്ക്ക്‌ മൊത്തം സമയം കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരിക്കാം, ഞങ്ങള്‍ പറയുന്നത്‌ ഒന്നും കേള്‍ക്കാന്‍ സമയമില്ല. അപ്പയുടെ ഒരു പയംമ്പുരാണമെന്ന് പറഞ്ഞ്‌ നടന്ന് നീങ്ങിയപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു... പയംമ്പുരാണംസ്‌ ഞാന്‍ ഒന്ന് നിര്‍ത്തുന്നു.

സ്വന്തം മക്കള്‍ക്ക്‌ പഴമ്പുരാണം സഹിക്കാന്‍ വയ്യാതായിരിക്കുന്നു..അപ്പോള്‍ എന്നെ സഹിച്ച നിങ്ങളെയൊക്കെ സമ്മതിക്കണം.

മക്കള്‍സിന്റെ പുരാണംസ്‌ ഞാന്‍ ഇനി കേള്‍ക്കട്ടെ. അവരുടെ കൂടെ ഞാന്‍ ഒന്ന് അടിച്ച്‌ പൊളിക്കട്ടെ. അപ്പോള്‍ എല്ലാം പറഞ്ഞത്‌ പോലെ. അതു വരേക്കും ഒരു ഷോര്‍ട്ട്‌ ബ്രേക്ക്‌....

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Sunday 15 March 2009

സ്റ്റഡി ടൂറും, പൊല്ലാപ്പുകളും.

ഡിഗ്രി കഴിഞ്ഞ്‌ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണു ഞാന്‍ വെല്ലൂരില്‍ പഠിക്കാന്‍ പോയത്‌. ബി.കോം ഒരു പരുവത്തില്‍ ജയിച്ച്‌ വെല്ലൂരു ചെന്നപ്പോള്‍ ഇടി വെട്ടിയവന്റെ തലയില്‍ ബോംബ്‌ പൊട്ടിയെന്ന് പറഞ്ഞതു പോലെയായി അവസ്ഥകള്‍. അനാറ്റമി, ഫിസിയോളജി, മൈക്രോ ബയോളജി അങ്ങനെ പുതു പുതു വിഷയങ്ങള്‍ എന്നെ ഇക്ഷ, ഇറ വരപ്പിച്ചു. എന്തു ചെയ്യാം; പിന്നെ രണ്ടും കല്‍പിച്ച്‌ എല്ലാം കാണാതെ പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തമിഴന്മാരുടെയും, ഒറിസ്സാകാരന്റെയും, ഗുജ്ജുവിന്റെയും ഒക്കെ മുന്‍പില്‍ ഞാന്‍ ഒരു വിധം പിടിച്ചു നിന്നു.

കോഴ്സ്‌ ഏറെ കുറെ തീരാറായപ്പോള്‍ ഒരു 10 ദിവസത്തെ സ്റ്റഡി റ്റൂര്‍. അതും ദില്ലിയിലേക്ക്‌. അവിടെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ 3 ദിവസത്തെ പ്രാക്‌ക്‍ടിക്കല്‍ ട്രെയിനിംഗ്‌ അടക്കം ഉള്ള ടൂര്‍. വെല്ലൂരിലെ എം.പി, തന്റെ ദില്ലിയിലെ വീട്‌ ഞങ്ങളുടെ താമസത്തിനായി ഒരുക്കുകയും, അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങളെ കൊണ്ട്‌ നടക്കാന്‍ ഒരു സാരഥിയോടു കൂടിയ വാന്‍ കൂടി സ്പോണ്‍സര്‍ ചെയതപ്പോള്‍ ഞങ്ങള്‍ ഡബിള്‍ ഹാപ്പി. പിന്നെ പാര്‍ലമന്റ്‌ ഹൗസ്‌, രാഷ്ട്രപതി ഭവന്‍ മുതലായവ കാണാന്‍ കക്ഷി പ്രത്യേക സൗകര്യവും ചെയ്തു തരാമെന്ന് കയറി ഏറ്റപ്പോള്‍ തമിഴനാണെങ്കിലും വേണ്ടില്ല ഇത്‌ താനെടാ എം.പി..., കേരളത്തിലേത്‌ ഒക്കെ വെറും ‘__പി’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുവെന്നത്‌ സത്യം.

അവസാനം ഞങ്ങള്‍ മദ്രാസ്‌ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും ദില്ലിക്ക്‌ വണ്ടി കയറി. ദില്ലിയില്‍ ചെന്ന് ഇറങ്ങിയപ്പോഴെ എന്റെ ശരീരം തണുപ്പ്‌ സഹിക്കാന്‍ വയ്യാതെ വിറയക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന തമിഴന്മാര്‍ ട്രയിന്‍ കുലുങ്ങിയപ്പോള്‍ തന്നെ സ്വെറ്റര്‍ വലിച്ച്‌ കയറ്റിയപ്പോള്‍, ഇവനൊക്കെ എന്തിന്റെ അസുഖമാ എന്ന് ചിന്തിച്ച ഞാന്‍, ഈശ്വരാ... വൃത്തിയും വീറുമില്ലാത്ത തമിഴന്റെയാണെങ്കിലും വേണ്ടില്ല കമ്പിളിയുണ്ടോ സഖാവെ, എന്റെ തണുപ്പ്‌ മാറ്റാനെന്ന് വിളിച്ച്‌ ചോദിച്ചിട്ടും മങ്കി ക്യാപ്പും, ഷോളും, സ്വറ്ററും ഒക്കെയിട്ടിരുന്ന ഒറ്റ തമിഴനും എന്റെ കരച്ചിലും പല്ലുകടിയും കേട്ടില്ല. എം.പി അയയ്ച്ച വണ്ടിയും സാരഥിയും ഞങ്ങളെ കാത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നതിനാല്‍, അധികം വിറയ്ക്കാതെ എം.പി ക്വാര്‍ട്ടേര്‍സില്‍ ഞങ്ങള്‍ എത്തി. അവിടെ കമ്പിളി പുതപ്പും, ചൂടു വെള്ളവും, റൂം ഹീറ്ററും ഒക്കെ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ വിറച്ച്‌ മരിച്ചില്ല.

ആദ്യത്തെ മൂന്ന് ദിവസം ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ മെഡിക്കല്‍ റെക്കോര്‍ഡ്സുമായി ഞങ്ങള്‍ മല്ലടിച്ചു. അതിനു ശേഷം കറക്കം.

അങ്ങനെ പാര്‍ലമന്റ്‌ മന്ദിരവും, അവിടുത്തെ നടപടികളും കാണാന്‍ ഞങ്ങള്‍ക്കും അവസരം കിട്ടി. രണ്ട്‌ മൂന്നിടത്തെ സെക്യുരിറ്റി ചെക്കപ്പ്‌ കഴിഞ്ഞു, ഞാന്‍ മുന്നോട്‌ പോകാന്‍ തുടങ്ങിയപ്പോള്‍, ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ കൈയിലിരുന്ന മെറ്റല്‍ ഡിറ്റക്റ്റര്‍ ശബ്ദിക്കാന്‍ തുടങ്ങി. അയാള്‍ എന്നെ തടഞ്ഞ്‌ നിര്‍ത്തി... പോക്കറ്റിലുള്ള സകല സാധനങ്ങളും ഒരു ട്രേയില്‍ നിക്ഷേപിക്കാന്‍ പറഞ്ഞിട്ട്‌, എന്റെ ശരീരത്തിലൂടെ ആ മെഷീന്‍ ഓടിച്ചപ്പോള്‍ ഇക്കിളി കൊണ്ടിട്ടും ചിരിക്കാതെ ഞാന്‍ പിടിച്ചു നിന്നു. എന്റെ പാന്റിന്റെ അവിടെ മെഷീന്‍ വന്നപ്പോള്‍ വീണ്ടും മെഷീന്‍ പീക്ക്‌ പീക്ക്‌ ശബ്ദം പുറപ്പെടുവിച്ചു. എന്റെ പാന്റിന്റെ പോക്കറ്റില്‍ വല്ലതും ഉണ്ടോ എന്ന് തിരക്കിയെങ്കിലും മജീഷ്യന്‍ മുതുക്കാടിനെ പോലെ പോക്കറ്റ്‌ ശൂന്യമെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. എന്റെ കൂട്ടുകാര്‍ അങ്ങേപുറത്ത്‌ മാറി നിന്നു ചിരി ആരംഭിച്ചപ്പോള്‍, പോലീസുകാരന്‍ അവരോട്‌ പാര്‍ലമെന്റില്‍ പ്രവേശിച്ചു കൊള്ളാന്‍ പറഞ്ഞു. എന്നിട്ട്‌ പോലീസുകാരന്‍ എന്നെയും കൊണ്ട്‌ ഒരു അടച്ച മുറിയില്‍ കയറ്റി. അവിടെ വേറെ രണ്ട്‌ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവരും ഈ ഉള്ളവനെ അരിച്ചു പെറുക്കാന്‍ തുടങ്ങി. അവസാനം എന്റെ ഷര്‍ട്ടും, ബനിയനും, പാന്റും ഊരി, വി.ഐ.പിയുടെ ജട്ടി പരസ്യത്തിലെ യുവ കോമളനെ പോലെ കൈയും കെട്ടി നിര്‍ത്തി പരിശോധന തുടര്‍ന്നു. ഒരുത്തന്‍ എന്റെ പാന്റില്‍ കൂടി മെഷീന്‍ ഓടിച്ചു കളിച്ചു. അതിനിടയില്‍ ഒരുത്തന്‍ എനിക്ക്‌ അരിഞ്ഞാണം ഉണ്ടോയെന്ന് തപ്പിയപ്പോള്‍ ഞാന്‍ ഇക്കിളി കൊണ്ട്‌ കിരിച്ചു [കര + ചിരി] അവസാനം ഞങ്ങളെ കുഴക്കിയ ചോദ്യത്തിനു ഉത്തരം കിട്ടി. എന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു ഗുളികയുടെ കവറിന്റെ പുറത്തുള്ള ഒരു അലൂമിനിയം ഫോയില്‍ പുറത്തെടുത്തതോടെ ആ മെഷീന്റെ കരച്ചില്‍ നിന്നു...ഒപ്പം എന്റെ വെപ്രാളവും.

അവസാനം പൂര്‍ണ്ണ ഔദ്ധ്യോഗിക ബഹുമതികളോടെ Z കാറ്റഗറി ഉദ്യോഗസ്ഥരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ പാന്റും, ഷര്‍ട്ടും വലിച്ച്‌ കയറ്റി വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ പാര്‍ലമെന്റില്‍ പ്രവേശിച്ചു. എത്ര നേരം അവിടെ ഇരുന്നൂവെന്നോ, എന്താണു അവിടെ നടന്നതെന്നോ എനിക്ക്‌ മനസ്സിലായതേയില്ല. ഒടുക്കം അവിടുന്നിറങ്ങി പാര്‍ലമന്റ്‌ മന്ദിരത്തിലെ എം.പി മാരുടെ ക്യാന്റീനിലേക്ക്‌ ഞങ്ങളെ ഞങ്ങളുടെ സാരഥി നയിച്ചു. അവിടെ കയറി 5 കോഴ്‌സ്‌ ലഞ്ചും അടിച്ച്‌ പുറത്ത്‌ വന്നപ്പോള്‍ ഈ ലഞ്ചും എം.പി 'വഹ' എന്ന് പറഞ്ഞപ്പോള്‍ ആഹഹ ഈ എം.പി നിന്നാള്‍ വാഴട്ടെയെന്ന് വീണ്ടും മനസ്സില്‍ പറഞ്ഞു.

ഭക്ഷണവും കഴിഞ്ഞ്‌ ഞങ്ങള്‍ നേരെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ പോയി. Z ക്യാറ്റഗറി പരിശോധനയും, 5 കോഴ്സ്‌ ഭക്ഷണത്തിന്റെ ക്ഷീണവും എന്നെയാകെ തളര്‍ത്തിയിരുന്നു. അങ്ങനെ ആ ക്ഷീണത്തില്‍ അല്‍പം ഒന്ന് മയങ്ങി. ഏകദേശം 4 മണിയോടു കൂടി ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വെളിയില്‍ കൂടി ചുമ്മാതെ ഒന്ന് ഉലാത്താന്‍ തീരുമാനിച്ചു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ വിശാലമായ ഒരു മൈതാനം ഉണ്ട്‌. അവിടെ തകൃതിയായി ഒരു പന്തലിന്റെ അവസാന മിനുക്കു പണികള്‍ നടക്കുന്നു. പണിക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍. അങ്ങനെ ഞാന്‍ അവരൊട്‌ കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞു- ഏതോ ഒരു എം.പിയുടെ മകളുടെ കല്യാണത്തിന്റെ പാര്‍ട്ടിയുടെ ഒരുക്കങ്ങളാണതെന്ന്.

കുശലാന്വേഷണത്തിനു ശേഷം മുന്‍പോട്ട്‌ പോയപ്പോള്‍ രമേശ്‌ ചെന്നിത്തല എം.പി എന്ന ബോര്‍ഡ്‌ എന്റെ ദൃഷ്ടിയില്‍ പെട്ടു. അതിന്റെ തൊട്ടടുത്ത്‌ തന്നെ തെന്നല ബാലകൃഷണപിള്ള എന്ന ബോര്‍ഡും കണ്ടു. പിന്നെ ഒട്ടും സമയം കളയാതെ അവരുടെ കോളിംഗ്‌ ബെല്ല് പോയി അടിച്ചു. അവരുടെ ഭാഗ്യത്തിനു ആരും അവിടെ ഉണ്ടായിരുന്നില്ല.

പിന്നെ ഏറെ നേരം ചുമ്മാതെ റോഡില്‍ കൂടി ഞങ്ങള്‍ എല്ലാവരും നടന്നു. വഴി തെറ്റിയാല്‍ ചോദിച്ച്‌ വീട്ടില്‍ വന്ന് കയറാന്‍ ഹിന്ദി എന്ന സാധനം നഹി നഹി. അതു കൊണ്ട്‌ രാഷ്ട്ര ഭാഷയെ അപമാനിച്ചുവെന്ന പേരു ദോഷം വെരുത്തെണ്ടായെന്ന് കരുതി നേരം ഇരുട്ടി തുടങ്ങിയതോടെ വീട്ടിലേക്ക്‌ തിരിച്ചു നടന്നു.

വീടിന്റെ അവിടെ ചെന്നപ്പോള്‍, നമ്മുടെ പന്തല്‍ ഫോമിലായി. നിറയെ ലൈറ്റും ഒക്കെ കത്തിച്ച്‌, ഇല്യൂമിനേഷനും ഒക്കെ ഇട്ടു ശരിക്കും ഒരു മായാ പ്രപഞ്ചം. കേറ്ററിങ്‌കാര്‍ ഭക്ഷണം എല്ലാം അറേഞ്ച്‌ ചെയ്യുന്നു. ഭക്ഷണത്തിന്റെ കൊതിയൂറുന്ന മണം മൂക്കിലേക്കടിച്ചപ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.

കോളെജില്‍ പഠിക്കുമ്പോഴെ വിളിക്കാത്ത കല്യാണത്തിനു പോയി നല്ല ശീലമുള്ള ഞാന്‍, രാത്രിയിലത്തെ ഭക്ഷണം എം.പിയുടെ മകളുടെ കല്യാണത്തിന്റെ പാര്‍ട്ടിയെന്ന് പറഞ്ഞപ്പോള്‍, യാതൊരു നാണവും മാനവും ഇല്ലാതെ സാര്‍ അടക്കം എല്ലാവരും എന്നോട്‌ യോജിച്ചു. പിന്നെ വേഗം എല്ലാവരും കുളിച്ച്‌ റെഡിയായി. സാര്‍ അകത്ത്‌ കയറി രണ്ട്‌ ലാര്‍ജ്ജും വീശി ഒന്ന് ഉഷാറായി. ഏതായാലും സാറിന്റെ ഭാര്യ ഈ വിളിക്കാ കല്യാണത്തിനു വരുന്നില്ലായെന്ന് പറഞ്ഞപ്പോള്‍.. അമ്മാ ഇവിടെ തന്നെ ഇരുന്നാല്‍ മതി. ഞാന്‍ ഭക്ഷണം അവിടുന്ന് കൊണ്ട്‌ തരാമെന്ന് പറഞ്ഞ്‌ ദാനശീലന്റെ കുപ്പായം അണിഞ്ഞു.

ഉച്ചക്ക്‌ 5 കോഴ്സ്‌ ലഞ്ചാണെങ്കില്‍, രാത്രിയില്‍ അതിലും ഗംഭീര ഭക്ഷണം. ഒരു ഓര്‍ക്കസ്ട്ര ട്രൂപ്പും അതില്‍ നല്ല ഒരു സുന്ദരി പെണ്ണും കൂടി അടിച്ച്‌ പൊളിച്ച്‌ പാട്ട്‌ പാടുന്ന കാരണത്താല്‍ അതിനു അനുസരിച്ച്‌ തുള്ളുന്ന തിരക്കിലായി ചെറുസെറ്റ്‌. ആ സമയം തക്കത്തില്‍ ഉപയോഗിച്ച്‌ സൊമാലിയക്കാരുടെ കൈയില്‍ അരിച്ചാക്ക്‌ കിട്ടിയതു പോലെ ഞങ്ങള്‍ ഭക്ഷണം നിരത്തിയ ഭാഗത്തേക്ക്‌ കുതിച്ചു. ബുഫെ ആയ കാരണം എല്ലാത്തിന്റെയും രുചി നോക്കി എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായതു കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു. വായില്‍ കൊള്ളാത്ത കുറെ പേരുകള്‍ അവയുടെ ചുവട്ടില്‍ എഴുതിയും വെച്ചിട്ടുണ്ട്‌.... പക്ഷെ എന്താണു സാധനം എന്ന് അറിയണമെങ്കില്‍ തിന്നു തന്നെ നോക്കണം. കാരണം അവയുടെ പേരില്‍ ചിലത്‌ ഇങ്ങനെയായിരുന്നു:- ഗലീനാ കാഫ്രില്‍ [ഗോവന്‍ രീതിയില്‍ കോഴി വറുത്തത്‌] നമ്മ്താ മോമോ [നമ്മുടെ കൊഞ്ച്‌ മൈദായില്‍ പാത്തിരിക്കുന്നു] ഡോയി മാച്ച്‌ [ നല്ല കട മീന്‍ എന്തൊക്കെയോ ചെയ്ത്‌ മധുരമൂറിക്കുന്ന ഒരു കറി] സൊ...എല്ലാം നമ്മള്‍ തൊട്ടും രുചിച്ചും നോക്കിയാല്‍ കൂടി മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ട്‌...കാരണം മധുരമുള്ള മീന്‍ കറി എന്റെ അമ്മ വെച്ചാല്‍ എന്തരു ഇത്‌, ഇതിന്റെയും പേരു മീന്‍ കറി എന്ന് തന്നെയോ അമ്മെയെന്ന് ചോദിക്കുന്ന ഞാന്‍ ഈ വായില്‍ മധുരിക്കുന്ന മീനിന്റെ പേരു ഡോയി മാച്ച്‌ എന്ന് പഠിച്ച കാരണത്താല്‍ പിന്നെ ആ ഭാഗത്തേക്ക്‌ പോയതെയില്ല. പിന്നെ കുടിക്കാന്‍ വിവിധ തരം ജ്യൂസുകള്‍, ഒപ്പം ബട്ടര്‍ മില്‍ക്ക്‌.... ബട്ടര്‍ ചേര്‍ത്ത മില്‍ക്ക്‌.... ഹാ ഹാ...ഞാന്‍ ഇതൊക്കെയെ കുടിക്കത്തുള്ളു എന്ന സ്റ്റയിലില്‍ പോയി അത്‌ ഗ്ലാസ്സില്‍ പകര്‍ത്തി കുടിച്ചപ്പോള്‍ വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ആ ബട്ടര്‍ മില്‍ക്കിനു മോരും വെള്ളമെന്ന് പറയും... അമ്മച്ചിയാണ മോരും വെള്ളം ദില്ലിയില്‍ എം.പിയുടെ മോളുടെ കല്യാണത്തിനു വന്നപ്പോള്‍ ബട്ടര്‍ മില്‍ക്ക്‌. അങ്ങനെ മനസ്സിലാകുന്നതും, മനസ്സിലാകാത്തതുമായ ഭക്ഷണങ്ങള്‍ വയറ്റില്‍ കൊള്ളിച്ച്‌ കൊണ്ട്‌ നിന്നപ്പോള്‍ അവിടേക്കു 'കരിമ്പൂച്ചകളുടെ' ഒരു തള്ളി കയറ്റം കണ്ട്‌ എന്താണു അവിടെ സംഭവിക്കുന്നതെന്നറിയാതെ കോഴിക്കാലു എന്റെ തൊണ്ടയില്‍ കുടുങ്ങി. കണ്ണ്‍ അടച്ചു തുറക്കും മുന്‍പെ ആ ഹാള്‍ നിറച്ചും കരിമ്പൂച്ചകള്‍...ഡാന്‍സും കൂത്തും, പാട്ടും എല്ലാം നിലച്ചു. ഞാന്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍, ദാ നില്‍ക്കുന്നു സാക്ഷാല്‍ നമ്മുടെ പ്രധാനമന്ത്രി ദേവ ഗൗഡ, ഹരിയാനയുടെ സിംഹം ദേവി ലാല്‍ അങ്ങനെ കുറെ പേര്‍ ഒരുമിച്ച്‌ കയറി വന്നതിന്റെ സെക്യുരിറ്റിയായിരുന്നു അത്‌. തൊണ്ടയില്‍ കുടുങ്ങിയ കോഴിക്കാല്‍ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ മോഡില്‍ ഇട്ട്‌ വേഗം പുറത്തെടുത്ത്‌ ബാക്കി ഭക്ഷണത്തിന്റെ രുചി നോക്കാന്‍ മെനക്കെടാതെ എ.കെ.47ന്റെ ഇടയില്‍ കൂടി പുറത്തിറങ്ങി.

രണ്ടടി നടന്നപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു പാണ്ടി, ഒരു ബെന്‍സ്‌ കാര്‍ ചൂണ്ടി കാട്ടി, ഇന്ത ടൊയോട്ടാ കാര്‍ വന്ത്‌ ദേവഗൗഡാജി കാര്‍ എന്ന് പറഞ്ഞപ്പോള്‍...പോടാ അത്‌ ബെന്‍സെടാ ബെന്‍സ്‌... ബെന്‍സ്‌ പാത്താലും ടൊയൊട്ടാ പാത്താലും തെരിയാത്ത അറിവ്‌ കെട്ട മുന്‍ടം എന്ന് പറഞ്ഞപ്പോള്‍ വീണ്ടും പാണ്ടി, അത്‌ ടൊയോട്ടാ എന്ന് പറഞ്ഞപ്പോള്‍ അരിശം മൂത്ത്‌ ബെന്‍സിന്റെ പുറകിലുള്ള എംബ്ലം കാട്ടാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിട്ട്‌, നായേ...ഇന്ത്‌ എംബ്ലം പാ.....മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ എന്റെ രണ്ട്‌ ചെവി പുറകിലും എന്തോ വന്ന് കൊണ്ടു. കവച്ച്‌ നിന്ന ഞാന്‍ കാലിന്റെ ഇടയില്‍ കൂടി കരിമ്പൂച്ചകളുടെ കാലു കണ്ടപ്പോള്‍ തന്നെ സിഗ്നല്‍ കിട്ടാതെ സംപ്രേക്ഷണം തടസ്സപ്പെട്ടു പോയ റ്റി.വി പരിപാടി പോലെ നിന്നിടത്ത്‌ നിന്ന് വിറച്ചു. വയറു നിറച്ച്‌ കഴിച്ചിട്ട്‌ , കാലും കവച്ച്‌ കുനിഞ്ഞ്‌ നിന്ന്, ഭയം നിമിത്തം എന്റെ ഭാഗത്ത്‌ നിന്ന് അസ്വഭാവികമായി എന്തെങ്കിലും ശബ്ദം പുറത്ത്‌ വന്നാല്‍. വെടിയുണ്ട കയറിയ അരിപ്പ പോലെയായ ഒരു ശരീരം ദില്ലിയുടെ തെരുവില്‍ വീഴും. അതിലും ഭേദം വരുന്നത്‌ വരട്ടെയെന്ന് കരുതി, ഞാന്‍ ആകാശത്തേക്ക്‌ രണ്ട്‌ കൈകളും ഉയര്‍ത്തി കീഴടങ്ങി. പെട്ടെന്ന് തന്നെ മറ്റൊരു കരിമ്പൂച്ച എന്റെ ദേഹം മൊത്തം മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച്‌ ഉഴിഞ്ഞു. വേറൊരുത്തന്‍ എന്റെ പോക്കറ്റില്‍ കയ്യിട്ട്‌ ഉള്ളതെല്ലാം പൊക്കി. ഭാഗ്യത്തിനു എന്റെ വെല്ലൂരെ തിരിച്ചറിയല്‍ കാര്‍ഡ്‌ കിട്ടി. അതു നോക്കിയിട്ട്‌ എന്തൊക്കെയോ ഹിന്ദിയില്‍ എന്നോട്‌ തിരക്കി... കൈ പൊക്കി നില്‍ക്കുമ്പോള്‍ നാക്ക്‌ പൊങ്ങില്ലായെന്ന വലിയ തത്വം അപ്പോഴാണു എനിക്ക്‌ മനസ്സിലായത്‌. എന്റെ വായില്‍ നിന്ന് ഒരു ശബ്ദം പോലും വന്നില്ല. പിന്നെ എ.കെ.47 പുറകില്‍ നിന്ന് മാറ്റി എന്നോട്‌ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അച്ചുമാവന്‍ ബാംഗ്ലൂരില്‍ മേജര്‍ സന്ദീപിന്റെ വീടിന്റെ അവിടെ വെച്ച്‌ പത്രക്കാരോട്‌ പറഞ്ഞതിനെക്കാട്ടിലും 'അടി' 'പൊളി' ഇംഗ്ലീഷ്‌ വിറച്ചു വിറച്ച്‌ പറഞ്ഞു... എല്ലാം മനസ്സിലാക്കിയിട്ട്‌, ആ പൊയ്ക്കോ എന്ന് ഒരുത്തന്‍ പറഞ്ഞപ്പോള്‍ എന്റെ കൂടെ വന്ന ഒറ്റ ഒരുത്തന്‍ പോലും ആ പരിസരത്തില്ല. കൂട്ടുകാരായാല്‍ ഇങ്ങനെ തന്നെ വേണം...

ഞാന്‍ പതുക്കെ എം.പി ക്വാട്ടേഴ്‌സില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാരുടെയും മുഖത്ത്‌ ആശ്വാസം. ആരോടും ഒന്നും പറയാന്‍ നില്‍ക്കാതെ നേരെ കക്കൂസ്സില്‍ പോയി... ഭാഗ്യം, അണ്ടര്‍വെയര്‍ വൃത്തിക്കേടായില്ല. കക്കൂസ്സില്‍ നിന്നിറങ്ങിയ ഞാന്‍ പിന്നീട്‌ ആരോടും അധികം സംസാരിച്ചില്ല, ചിരിച്ചില്ല, സാറു വരച്ച ലക്ഷ്മണ രേഖയ്ക്ക്‌ പുറത്ത്‌ കടന്നതുമില്ല. അന്ന് കമാന്‍ഡോസിന്റെ എ.കെ.47 തോക്ക്‌ വെച്ച്‌ എന്റെ മെഡുല്ലായ്ക്ക്‌ വല്ല അടി കിട്ടിയതായിരിക്കുമെന്ന് എന്റെ കൂട്ടുകാര്‍ ചിന്തിച്ചു പോയി.

പണ്ടുള്ളവര്‍ പറയുമ്പോലെ , ‘ദില്ലി കടക്കുവോളം നാരായണ, നാരായണയെന്ന് ‘പോലും ഞാന്‍ വിളിക്കാന്‍ നാവുയര്‍ത്തിയില്ല; കാരണം അന്നത്തെ ഉപരാഷ്ട്രപതി കെ.ആര്‍.നാരായണന്‍ജി ആയിരുന്നെ. ഇനി അതിന്റെ പേരില്‍ ഒരു സെക്യുരിറ്റി ചെക്ക്‌ അപ്പിനു എന്റെ ശരീരത്തിനു ത്രാണിയില്ലായിരുന്നു. അങ്ങനെ കടിച്ച്‌ പിടിച്ച്‌ ടൂറും കഴിഞ്ഞു വെല്ലൂരില്‍ സുരക്ഷിതമായി എത്തിയപ്പോള്‍ ‘ദേ, പിന്നെയും ശങ്കരന്‍ തെങ്ങിന്‍ മേല്‍ തന്നെയെന്ന്’ പറഞ്ഞതു പോലെ എന്റെ സ്വഭാവവും മാറിയെന്ന് എന്ന് ഇനിയും പറയേണ്ടതില്ലല്ലോ.

Sunday 1 March 2009

ഹോസ്റ്റല്‍ പുരാണം

ബി.കോം കഴിഞ്ഞ്‌, കമ്പ്യൂട്ടറും പഠിച്ച്‌, ട്രാവല്‍ ആന്‍ഡ്‌ ടൂറിസവും പഠിച്ച്‌,
ഈസ്റ്റ്‌ വെസ്റ്റില്‍ ജോലിയും ചെയ്തു കൊണ്ടിരുന്നപ്പോഴാണു വെല്ലൂരില്‍, മെഡിക്കല്‍ റെക്കോര്‍ഡ്സ്‌ കോഴ്‌സിനു അഡ്മിഷന്‍ ലഭിച്ചത്‌. അങ്ങനെ തിരുവല്ലാ എന്ന മഹാ നഗരത്തില്‍ നിന്നും വെല്ലൂരിലേക്ക്‌.

വെല്ലൂര്‍ സി.എം.സി [കൃസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍] പഠിക്കാന്‍ ഭാഗ്യം കിട്ടുകയെന്നത്‌ എന്നെ പോലെയൊരാള്‍ക്ക്‌ സ്വപനം കാണാവുന്നതിലും അപ്പുറമായിരുന്നു. പാരാമെഡിക്കല്‍സിന്റെ താമസം ഡി.ജെ. ഹോസ്റ്റല്‍ അഥവാ ഡൊറോത്തി ജോസ്ക്കി ഹോസ്റ്റലിലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ ഹോസ്റ്റല്‍ വാസം. ഡി.ജെ. ഹോസ്റ്റല്‍, ഏതോ ഒരു സായിപ്പ്‌, തന്റെ ഭാര്യയുടെ സ്മരണാര്‍ത്ഥം കരിങ്കല്ലില്‍ തീര്‍ത്ത ഇരു നിലയുള്ള ഒരു ടാജ്‌ മഹലാണു. പക്ഷെ ഞങ്ങളുടെ ഒന്നും മുറിയില്‍ ഫാനില്ല. ചൂടു കാലത്ത്‌, ജഗതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കൈ താന്‍ ഫാന്‍'.

ഈ ഹോസ്റ്റലിലെ മറ്റു കുട്ടികളാകട്ടെ പ്രീഡിഗ്രി കഴിഞ്ഞ്‌ വന്ന കുട്ടി പിള്ളേര്‍. ആയതിനാല്‍ സൈസ്‌ കൊണ്ട്‌ ഞാന്‍ അച്ചായനല്ലായിരുന്നെങ്കിലും, പ്രായം കൊണ്ട്‌ ഇവര്‍ എന്നെ അച്ചായനാക്കി.

ഹോസ്റ്റലില്‍ ഭൂരിപക്ഷം പേരും മലയാളികള്‍.. ബാക്കി തമിഴന്മാര്‍, ഹിന്ദിക്കാര്‍ അങ്ങനെ അങ്ങനെ അങ്ങനെ... ഈ ഹോസ്റ്റലില്‍ നമ്മള്‍ക്ക്‌ സഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ 1] ഇവിടുത്തെ മെസ്സ്‌ 2] ഇവിടുത്തെ കക്കൂസ്സ്‌.

മെസ്സിലെ ഭക്ഷണം മോശം ആണെങ്കിലും കക്കൂസ്സിലെ സംഭവങ്ങള്‍ എന്നും ഗംഭീരമായിരുന്നു. ചുമ്മാ റെയില്‍വേ ട്രാക്കിലും, പാത വക്കിലും ഒക്കെ പന്നികള്‍ക്ക്‌ ‘അന്നദാനം’ നടത്തിയിരുന്നവന്മാരൊക്കെ ഹോസ്റ്റലില്‍ വന്നാല്‍ പിന്നെ എന്തോ പറയാനാ. ഞങ്ങള്‍ പഠിക്കുന്ന സമയത്ത്‌ അബ്ബാസും, ശരത്തും ഒന്നും ഹാര്‍പ്പിക്കിന്റെ മാജിക്ക്‌ കാണിക്കാന്‍ വരാറില്ലായിരുന്നു. അന്നെങ്ങാനും വന്നു പെട്ടിരുന്നെങ്കില്‍ അബ്ബാസിനൊക്കെ എന്നും മാജിക്ക്‌ കാണിക്കാന്‍ ഇഷ്ടം പോലെ കക്കൂസ്‌ കൊടുക്കാമായിരുന്നു. ഏതു മന്ത്രവാദി വന്നാലും പൂവന്‍ കോഴിയുടെ കാര്യം കഷ്ടമെന്ന് പറയുമ്പോലെ ഞാന്‍ ഏത്‌ കക്കൂസ്സില്‍ കയറിയാലും എനിക്ക്‌ കണി ലഭിക്കുമായിരുന്നു.

ഹോസ്റ്റലിന്റെ തൊട്ടടുത്ത ഒരു വീട്ടിലാണു വാര്‍ഡന്‍ താമസിക്കുന്നത്‌. ഒരു ദിവസം, വാര്‍ഡന്റെ മുന്‍പാകെ ഞങ്ങള്‍ കുറെ ഹതഭാഗ്യര്‍, കക്കൂസ്സ്‌ വൃത്തിയാക്കാനല്ല ഞങ്ങള്‍ ഇവിടെ പൈസയും തന്ന് താമസിക്കുന്നതെന്നൊക്കെ എഴുതിയ ഒരു ദയാ ഹര്‍ജി കൊടുത്തു. അങ്ങനെ അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച ഒരു പത്ത്‌ മണിയോടെ വാര്‍ഡന്‍ വന്നതിനെ തുടര്‍ന്ന് ഞങ്ങള്‍ സംയുക്തമായി ഒരു മലം പരിശോധനയ്ക്ക്‌ പോയി. ഓരോ കക്കൂസ്സും തുറന്ന് കാണിക്കുമ്പോള്‍ വാര്‍ഡന്റെ മുഖം ഒരു മേക്കപ്പും ഇടാതെ ചുവന്ന് തുടുത്തു കൊണ്ടിരുന്നു. ഏതായാലും മലത്തിന്റെ ഫേസ്‌ കട്ടും D.N.Aയും നോക്കി പ്രതിയെ പിടിക്കാന്‍ മാര്‍ഗ്ഗം ഒന്നും കാണാഞ്ഞതിനെ തുടര്‍ന്നും വിവിധ വെറേറ്റി മലംസ്‌ കണ്ട്‌, മലമ്പനി പിടിച്ചവനെ പോലെ വിറച്ച്‌ തുള്ളിയും പോയ വാര്‍ഡന്‍ ഒടുക്കം “കക്കൂസ്സും കുളിമുറിയും ഒക്കെ വൃത്തിയായി സൂക്ഷിക്കുക” എന്നൊരു നോട്ടീസ്‌ പതിച്ച്‌ തടിയൂരി. പക്ഷെ ഈ നോട്ടീസിലും മണിയനീച്ച വന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഇവന്മാര്‍ക്ക്‌ സംയുക്തമായി പണി കൊടുക്കാന്‍ തീരുമാനിച്ചു.

വൃത്തി വീട്ടില്‍ നിന്നും തുടങ്ങണമെന്ന ആപ്ത വാക്യം കണക്കിലെടുത്ത്‌ അന്നത്തെ ദിവസം ഞങ്ങള്‍ എല്ലാവരും ഒരു ചുവന്ന ബക്കറ്റിലേക്ക്‌ 24 മണിക്കൂര്‍ മൂത്ര ശേഖരണം തുടങ്ങി. അങ്ങനെ പല വെറേറ്റി സാധാനം പല സമയത്തായി ആ ബക്കറ്റിലേക്ക്‌ വീണു. ഏകദേശം രാത്രി 1 മണി വരെ ബക്കറ്റില്‍ മൂത്രം ഒഴിക്കാനുള്ള ഓഫര്‍ ഉണ്ടായിരുന്നതിനാല്‍, അവിടെ ഉണ്ടായിരുന്ന മലയാളികള്‍ ഈ അപൂര്‍വ്വ അവസരം നന്നായി വിനിയോഗിച്ചു. രാത്രി രണ്ട്‌ മണിക്ക്‌ ഞങ്ങള്‍ തമിഴ്‌ മക്കളുടെ മുറിയിലേക്ക്‌, ഓരോരുത്തരുടെയും വൃത്തി കണക്കിലെടുത്ത്‌ ശുദ്ധമായ ഈ മൂത്രം മുറിയിലേക്ക്‌ ഒഴിച്ച്‌ കൊടുത്തു.

പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ എനിക്ക്‌ ആകെ സംശയം...ഇതെന്താ ഞാന്‍ തലേന്ന് ഉറങ്ങിയത്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ വല്ലതുമാണോയെന്ന്...ആ സേം സ്മെല്‍... അന്ന് പണി കിട്ടിയെല്ലാവന്മാരും മുറികള്‍ വൃത്തിയാക്കി. അന്ന് വൈകിട്ടോടെ ഞങ്ങള്‍ കക്കൂസ്സിന്റെ മെയിന്‍ വാതിലില്‍ ഒരു നോട്ടീസ്‌ ഒട്ടിച്ചു.. ഇന്ന് മുതല്‍ ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ ഇവിടെ സ്വീകരിക്കുന്നതല്ല. പക്ഷെ ഈ പഹയന്മാര്‍ പിന്നെയും ഡിപ്പോസിറ്റുകള്‍ ഇട്ട്‌ പണപ്പെരുപ്പം വരുത്തി.

മെസ്സിലെ തൈരു സാദവും, തക്കാളി ചോറും, വല്ലപ്പോഴുമുള്ള ബിരിയാണിയും ഒക്കെ തൊണ്ടയില്‍ നിന്ന് കീഴ്‌പ്പോട്ട്‌ ഇറങ്ങണമെങ്കില്‍ വീട്ടില്‍ നിന്നും കൊണ്ട്‌ വരുന്ന ടച്ചിംഗ്‌സ്‌ വേണം. അച്ചാര്‍ എടുക്കാന്‍ ഞങ്ങള്‍ പ്ലാസ്റ്റിക്ക്‌ സ്പൂണ്‍ ആണു എടുക്കാറു. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം, വിശപ്പും മാറ്റാം, മീശയും മിനുക്കാമെന്ന് പറയുമ്പോലെ ഞങ്ങള്‍ അച്ചാറും ഒക്കെ നന്നായി തിന്ന്, തിരിച്ച്‌ പോകുമ്പോള്‍ ഈ സ്പൂണെടുത്ത്‌ അവിടെ അയയില്‍ ഉണക്കാനിട്ടിരിക്കുന്ന നല്ല സ്റ്റാര്‍ച്ച്‌ മുക്കിയതു പോലെ [റ്റെന്റ്‌ ഉണ്ടാക്കാന്‍ പാകത്തില്‍] ഉള്ള അണ്ടര്‍ വെയറില്‍ ഇവനെ അങ്ങു തൂത്ത്‌ തുടച്ച്‌...സ്പൂണ്‍ എടുത്ത്‌ ഒറ്റെയേറു. അങ്ങനെ വല്ലപ്പോഴുമെങ്കിലും അടി വസ്ത്രങ്ങളും കഴുകണമെന്ന വലിയ പാഠവും ഞങ്ങളായി അവരെ പഠിപ്പിക്കേണ്ടി വന്നു.

ഞങ്ങളുടെ ഹോസ്റ്റലിലെ ഒരു പണച്ചാക്ക്‌ ഒരു തിരോന്തോരത്തുകാരനാണു. അമരത്തില്‍ കെ.പി.എ.സി ലളിത പറയുമ്പോലെ ചാകര വന്നാല്‍ സന്തോയം, ചാകര വന്നില്ലെങ്കില്‍ സന്തോയം, മോളു പരൂക്ഷ പാസ്സായാല്‍ സന്തോയം, തോറ്റാല്‍ സന്തോയം..എന്ന് പറഞ്ഞതു പോലെ ഇവനും എന്നും എപ്പോഴും സന്തോയമാണു. അപ്പോള്‍ ഇവന്റെ ചിലവില്‍, ഇവന്റെ സന്തോയത്തില്‍ ചൈനാ റ്റൗണില്‍ നിന്ന് ഫുഡ്‌ കുറഞ്ഞത്‌ മാസത്തില്‍ രണ്ട്‌ തവണയെങ്കിലും കിട്ടും. അങ്ങനെയുള്ള ഇവന്‍ ഒരു ദിവസം ഞങ്ങളുടെ മുറിയില്‍ തമ്പടിച്ചു. എല്ലാരും പോയിട്ടും അവന്‍ അതും ഇതും ഒക്കെ പറഞ്ഞ്‌ പിന്നെയും ഇരുന്നു. ഒടുക്കം അല്‍പം ചമ്മലോടെ അവന്‍ പറഞ്ഞു, അച്ചായാ..എന്റെ ക്ലാസ്സിലെ ......ഇല്ലെ? അവളെയെനിക്ക്‌ വലിയ ഇഷ്ടമാ. പക്ഷെ ഇത്‌ നേരിട്ട്‌ പറഞ്ഞ്‌, അവള്‍ പോയി വല്ല പരാതിയും പറഞ്ഞാല്‍ പിന്നെ എപ്പോള്‍ ഇവിടുന്ന് പെട്ടിയും പ്രമാണവും എടുത്താല്‍ മതിയെന്ന് പറയേണ്ടിയതൈല്ലല്ലോ? അതു കൊണ്ട്‌ അച്ചായന്‍ ഇതില്‍ ഒന്നിടപ്പെട്ട്‌ കാര്യം ഒന്ന് ശരിയാക്കി തരണം. പ്ലീസ്‌.. അങ്ങനെ ചെയ്താല്‍ ഒരു അടി പൊളി ട്രീറ്റ്‌ ഇത്രയും പറഞ്ഞ്‌ അവനിറങ്ങി പോയപ്പോള്‍ എന്റെ സഹമുറിയന്‍ പറഞ്ഞു, അച്ചായോ.. ഈ ക്വട്ടേഷന്‍ ഏതായാലും നമ്മള്‍ എറ്റെടുക്കെണ്ട.. നമ്മളും ഇവിടെ പഠിക്കാന്‍ തന്നെയാ വന്നതെന്ന് പറഞ്ഞ്‌ അവന്‍ സി.പി.എമ്മിലെ വി.എസ്സിനെ പോലെ അവന്റെ പ്രതിഷേധം അറിയിച്ച്‌ കയറി കിടന്നു. അന്ന് രാത്രിയില്‍, പണ്ട്‌ കണ്ട ലൗ സ്റ്റോറി സിനിമകള്‍ എല്ലാം ഒന്ന് അയവിറക്കി. ഒന്ന് രണ്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്റെ പ്ലാനുകള്‍ ഒന്നും നടന്നില്ല. സുഹൃത്തിന്റെ പ്രഷര്‍ കൂടുന്നതനുസരിച്ച്‌ എന്റെ ബ്ലഡ്‌ പ്രഷറും കൂടി കൂടി വന്നു.

ഒടുക്കം എന്തും വരട്ടെയെന്ന് കരുതി, അവള്‍ Y.W.C.A ക്യാന്റീനില്‍ 10.00 മണിക്ക്‌, ബ്രേക്കിനു വന്നപ്പാള്‍ ഞാന്‍ അവളെ മാത്രമായി വിളിച്ച്‌ തന്റെ സുഹൃത്തിന്റെ ഹൃദയം കൈമാറി ഒരു ഹംസമായി മാറി. എന്റെയും അവന്റെയും റ്റെന്‍ഷന്‍ കൂട്ടി അവള്‍ ഞങ്ങളോട്‌ രണ്ട്‌ ദിവസത്തേക്ക്‌ ലാവലിനിടപാടില്‍ അച്ചുമാമ്മ മിണ്ടാതെയിരുന്നത്‌ പോലെ മിണ്ടാതെ നടന്നുവെങ്കിലും പിന്നീട്‌ ഇവരങ്ങ്‌ അടുത്തു. ചുരുക്കി പറഞ്ഞാല്‍ ഫെവിക്കോള്‍ പശയുടെ പരസ്യം പോലെ തകര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ മാറി. അങ്ങനെ ഇവന്റെ കെയറോഫില്‍ കിട്ടിയിരുന്ന ട്രീറ്റും ഗോവിന്ദാ!!!. ഇവന്‍ സമയത്തും കാലത്തും ഒന്നും ഹോസ്റ്റലില്‍ വരാതെയായി..ഞങ്ങളുമായിട്ടുള്ള അടുപ്പം മൊത്തം മാറി സദാ സമയവും അവനും അവളും കറങ്ങി നടന്നു.

അങ്ങനെയിരിക്കെ ഹോസ്റ്റലില്‍ പുതിയ കമ്മറ്റിക്കാരെ തെരഞ്ഞെടുക്കുന്ന ഇലക്ഷന്‍. തിരോന്തോരംക്കാരനെ മെസ്സിന്റെ ചുമതല ഏല്‍പ്പിച്ചാല്‍ വായിക്ക്‌ രുചിയായി വല്ലതും കഴിക്കാം. പക്ഷെ അവന്റെ ഒടുക്കത്തെ തിരക്കിന്റെ ഇടയില്‍ ഇതിനൊക്കെ സമയം കിട്ടുമോ? ഏതായാലും വോട്ട്‌ ചെയ്യാന്‍ കിറു കൃത്യമായി അവന്‍ വന്നു. പ്രേമം തുടങ്ങിയതില്‍ പിന്നെ ആദ്യമായി ഞങ്ങള്‍ക്കായി അവന്‍ സമയം കണ്ടെത്തി വന്നു.. ഇലക്ഷനു അവന്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇലക്ഷന്‍ കഴിഞ്ഞ്‌, മല്ലൂസ്‌ കമ്മറ്റി തൂത്തു വാരിയ സന്തോഷത്തില്‍ എല്ലാവരും അന്ന് ഒത്തു കൂടി. വര്‍ത്തമാനം മൂത്ത്‌ മൂത്ത്‌ ഇവന്റെ പ്രേമവും വിഷയമായി. കോട്ടയംകാരന്‍ അല്‍പം നീരസത്തില്‍ പറഞ്ഞു, ഹോ ഇന്ന് ഏതായാലും സയാമീസുകള്‍ അധികം കറങ്ങാതെ വന്ന് കയറിയല്ലോ. അന്ന് ഇവനില്ലായിരുന്നെങ്കില്‍ [എന്നെ ചൂണ്ടി കാണിച്ച്‌] കാണാമായിരുന്നു.. ഇപ്പോള്‍ കോത്താഴത്തെ ഒരു വലിയ ജുബ്ബായും ഒക്കെ വലിച്ച്‌ കയറ്റി, ക്യാമ്പസ്സില്‍ കൂടി നടക്കുമ്പോള്‍ നിനക്ക്‌ ഞങ്ങളെ കണ്ണില്‍ പിടിക്കത്തില്ല, അല്ലിയോ..#@@@...%%%#****കൂട്ടി കെട്ടാന്‍ ലവനു അറിയാമെങ്കില്‍ അഴിക്കാനും ഞങ്ങള്‍ക്ക്‌ പറ്റും, കാണണോടാ..@!!$**** ??? ഇത്‌ കേട്ട്‌ തിരോന്തോരംകാരന്‍ പെട്ടെന്ന് പ്രതികരിച്ചു...ഹോ എങ്കില്‍ അതൊന്ന് കാണണം..സാക്ഷാല്‍ ദൈവം തമ്പുരാനിറങ്ങി വന്നാല്‍ പോലും, പൊന്നു@@@%%%&***മക്കളെ ഞങ്ങളെ തെറ്റിക്കാന്‍ പറ്റത്തില്ല. അതിനായി ആരും നൊയമ്പ്‌ നോക്കുകയും വേണ്ട.. അവനിത്രയും പറഞ്ഞിട്ട്‌ വോക്കൗട്ട്‌ നടത്തിയപ്പോള്‍, സത്യം സത്യമായും ഈ ചുമതലയും എന്റെ തലയില്‍ തന്നെ വീഴുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല.

ഒറ്റ ആഴ്ച്ചത്തെ സമയം എനിക്ക്‌ കിട്ടി. Y.W.C.A ക്യാന്റീനില്‍ തന്നെ ഇരുന്ന് പെണ്ണിനോട്‌ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. സംസാരിച്ചത്‌ ഇങ്ങനെ... ഇലക്ഷന്റെ അന്ന് ഹോസ്റ്റലില്‍ വെള്ളമടി പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് അവന്‍ വെള്ളമടിച്ച്‌, ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയപ്പോള്‍ [പൂക്കുറ്റി ആയപ്പോള്‍], തന്റെ [പെണ്ണിന്റെ] ബെര്‍ത്ത്‌ ഡേയുടെ അന്ന് നിങ്ങള്‍ പ്രിന്‍സ്‌ മാനറില്‍ റൂമെടുത്തുവെന്ന് പറഞ്ഞു...പിന്നെ പലതും പറഞ്ഞു.. അയ്യോ!!! സത്യം സത്യമായിട്ടും പ്രിന്‍സ്‌ മാനറില്‍ പോയി ഫുഡ്‌ കഴിച്ചുവെന്നത്‌ സത്യം തന്നെ. പക്ഷെ എന്റെ വേളാങ്കണ്ണി മാതാവാണെ ഞങ്ങള്‍ റൂമില്‍ ഒന്നും താമസിച്ചില്ല. അയ്യേ, ഇത്ര തറയാണോ...? അപ്പോള്‍ ഞാന്‍ പറഞ്ഞു.. എന്തു ചെയ്യാം, ഞാന്‍ ഇവന്‍ ഒരിക്കലും ഇത്തരക്കാരനാണെന്ന് കരുതിയില്ല.. പക്ഷെ ആവന്റെ തനി സ്വരൂപം കണ്ടത്‌ വെള്ളമടിച്ചപ്പോഴാണു [പാവം പെണ്ണു.. സ്വന്തമായി കഞ്ഞി ഉണ്ടാക്കാന്‍ പൈസ ഇല്ലാതെ തെണ്ടി തിരിഞ്ഞിരിക്കുന്നവന്മാരാ വെള്ളം അടിക്കുന്നതെന്ന സത്യം ഓര്‍ത്തതേയില്ല.]

പിന്നെ സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇറങ്ങി ഒന്നും വരേണ്ടി വന്നില്ല.. അവളുടെ വേളാങ്കണ്ണി മാതാവു സത്യമായി പിന്നെ അവള്‍ അവനെ കണ്ടതായി കൂടി ഭാവിച്ചില്ല. അന്ന് രാത്രി ശരിക്കും ഡി.ജെ ഹോസ്റ്റലില്‍ ആരും ഉറങ്ങിയില്ല. വെള്ളം അടിച്ച്‌ തിരോന്തോരംകാരന്‍ അന്നു എല്ലാവരെയും പൂരാ തെറി വിളിച്ചു നേരം വെളുപ്പിച്ചു. എന്നെ കുറച്ച്‌ കാര്യമായി വിളിച്ചൂന്ന് ഇനിയും എഴുതേണ്ടിയ കാര്യമുണ്ടോ???ചില നേരത്തെ ശബ്ദം ഒക്കെ കേട്ടപ്പോള്‍ അവന്‍ എന്റെ മുറിയുടേ മുന്‍പില്‍ മൂത്രം ഒഴിച്ച്‌ എനിക്ക്‌ പണി തരുമോയെന്ന് വരെ ശങ്കിച്ചെങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല.

സാവകാശം ഈ പ്രേമം എല്ലാവരും മറന്നു; ഒപ്പം തിരോന്തോരംക്കാരനും. അവന്‍ പിന്നെയും ഞങ്ങള്‍ക്കൊപ്പം വന്നു തുടങ്ങി. ഞങ്ങള്‍ക്ക്‌ ഫുഡ്‌ മേടിച്ച്‌ തന്നു തുടങ്ങി, പൈസ കടം തന്നു തുടങ്ങി...അങ്ങനെ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ സുഹൃത്തിനെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കിട്ടി..

ഈസോപ്പ്‌ കഥയുടെ ഒടുക്കം പോലെ, പിന്നിടുള്ള സമയം ഞങ്ങള്‍ എല്ലാവരും സുഖമായി അടിച്ച്‌ പൊളിച്ച്‌ ജീവിച്ചു.

Sunday 15 February 2009

ഒരു “വെടിക്കെട്ട്‌” വാലെന്റയിന്‍

കെനിയായെ പറ്റി കേട്ടത്‌ ഒന്നും നല്ലതായിരുന്നില്ല. പട്ടിണി രാജ്യം, കള്ളന്മാരുടെ രാജ്യം, മനുഷ്യരെ കൊന്നു തിന്നുന്നവരുടെ രാജ്യം...ഇങ്ങനെയൊക്കെ കഥകള്‍ കേട്ടിട്ടും കെനിയാ യാത്ര ഞാന്‍ ഉറപ്പിച്ചു. കെനിയായില്‍ മലയാളികള്‍ ഉണ്ടാകുമോ എന്ന എന്റെ വലിയ ചോദ്യത്തിനു, ഉത്തരം കിട്ടിയത്‌, കെനിയായിലെ മൊംബസ്സാ എയര്‍പ്പോര്‍ട്ടില്‍ ലഗേജ്‌ കളക്റ്റ്‌ ചെയ്യാന്‍ ചെന്ന് നിന്നപ്പോള്‍ ആ കണ്‍വെയറില്‍ കൂടി പോകുന്ന ‘രാമചന്ദ്രന്‍ നായര്‍’എന്ന പേരും വഹിച്ച്‌ കൊണ്ട്‌ ഒരു പെട്ടി പോകുന്നത്‌ കണ്ടപ്പോള്‍, നീല്‍ ആംസ്റ്റ്രോങ്ങ്‌, ചന്ദനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ണപ്പന്‍ നായരുടെ ചായ കട കണ്ട്‌ അത്ഭുതപ്പെട്ടത്‌ പോലെ അറിയാതെ വായ പൊളിച്ച്‌ നിന്നു പോയി. “കുനിഞ്ഞു നിന്നാല്‍ കുമാരനാശാനെയും അടിച്ച്‌ കൊണ്ട്‌ പോകുന്ന നാടെ”ന്നാണു കേട്ടറിഞ്ഞത്‌. ആയതിനാല്‍ എന്റെ പെട്ടിയുടെ വരവ്‌ താമസിക്കുന്തോറും എന്റെ ചങ്കിടിപ്പും കൂടി കൂടി വന്നു, എന്നാലും ഞാന്‍ ഒരു കണ്ണു ആ രാമചന്ദ്രന്‍ നായരുടെ പെട്ടിയുടെ മേലും കൊടുത്ത്‌ ആകാക്ഷയോടെ കാത്തിരുന്നു. ഒടുക്കം എന്റെ പെട്ടികള്‍ കയ്യില്‍ കിട്ടിയിട്ടും, രാമചന്ദ്രന്‍ നായരെ കാണാഞ്ഞ കാരണത്താല്‍ ഞാന്‍ പിന്നെ അധികം സമയം നായരെയും കാത്ത്‌ നില്‍ക്കാതെ, എയര്‍പ്പോര്‍ട്ടിനു പുറത്ത്‌ വന്നു. ദരിദ്ര രാജ്യമെന്നാണു കേട്ടതെങ്കിലും ഇവിടുത്തെ ആള്‍ക്കാര്‍ ആരും തന്റെയത്രയും ക്ഷീണിച്ചതല്ലയെന്ന നഗ്ന സത്യം എനിക്ക്‌ ബോദ്ധ്യമായി. വെളിയില്‍ ഇറങ്ങിയതെ, തന്റെ പേരു എഴുതിയ പ്ലാകാര്‍ഡുമായി നിന്ന കറമ്പനെ ഞാന്‍ കണ്ടു. മൊട്ടത്തലയന്‍ അജാനബാഹുവായ ആ കോട്ടിട്ട കറമ്പന്റെ അടുത്ത്‌ ചെന്ന് ഈ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ആള്‍ ഞാന്‍ താനടായെന്ന്, ഭയ ഭക്തി ബഹുമാനത്തോടെ പറഞ്ഞപ്പോള്‍ അവന്‍ തന്ന ഒരു ഷേക്ക്‌ ഹാന്‍ഡിനു ഒരു ഒന്ന് ഒന്നര ഘനം ഉണ്ടായിരുന്നു. ആ ഷേക്ക്‌ ഹാന്‍ഡ്‌ കഴിഞ്ഞ്‌, കൈ പുറത്ത്‌ വന്നപ്പോള്‍, എതോ വലിയ പ്ലയറിന്റെ അകത്ത്‌ കയറി ഞറുക്ക്‌ കിട്ടിയ അവസ്ഥ പോലെ തോന്നി. ഏതായാലും അവന്‍ ബാഗ്‌ എല്ലാം കിറു കൃത്യമായി വണ്ടിയില്‍ കയറ്റിയിട്ട്‌ എന്നെ അക്കമഡേഷനില്‍ കൊണ്ടു പോയി. വൈകിട്ട്‌ 5.00 മണിക്ക്‌ റെഡിയായി നില്‍ക്കാന്‍ പറഞ്ഞിട്ട്‌, അവന്‍ എന്നെ അവിടെ തള്ളിയിട്ട്‌ യാത്രയായി. അങ്ങനെ ഞാന്‍ ഒരു കെനിയാക്കാരനായി.

ഏതായാലും കെനിയായിലെ ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു. കെനിയയില്‍ ഒരുപ്പാടു നല്ല സ്ഥലങ്ങള്‍ ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക്‌ അതൊന്നും കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. കാരണം ഗുജറാത്തി ബോസ്‌, ഞങ്ങളെ സ്ഥലം കാണാനല്ല, മറിച്ച്‌ ജോലി ചെയ്യാനാണു കൊണ്ട്‌ വന്നിരിക്കുന്നതെന്ന് കൂടെ കൂടെ പറഞ്ഞ്‌ ഓര്‍മ്മപ്പെടുത്തിയിരുന്നു. മലയാളികള്‍ ഉണ്ടാകുമോയെന്ന് താന്‍ സംശയിച്ച മൊംബസ്സായില്‍ എഴുപത്തിയഞ്ചില്‍പ്പരം മലയാളി കുടുംബങ്ങളും, ആവശ്യത്തിലധികം ബാച്ചിലേഴ്സും, പിന്നെ മലയാളി അസ്സോസിയേഷനും ഒക്കെയായി നമ്മള്‍ അവിടെ സെറ്റിലായി. കുഞ്ഞുംനാള്‍ മുതല്‍ മനോരമ വായിച്ചാലെ മലം പോവുകയെന്ന ശീലം, ഇവിടെ എത്തിയതോടെ മാറി കിട്ടി. മലയാള വാര്‍ത്തകള്‍ അറിയാന്‍ ഒരു മാര്‍ഗ്ഗവും ആ സമയത്ത്‌ അവിടെയില്ലായിരുന്നു. പിന്നെ ആകെയുള്ളത്‌ ബി.ബി.സി വാര്‍ത്തയും, സി.റ്റി.എന്‍ എന്ന പേരില്‍ ഒരു ഗുജറാത്തി കേമ്പിള്‍ കമ്പനിയും. അവരുടെ ചാനല്‍ എടുത്താല്‍ ആവശ്യത്തിനു ഹിന്ദി പടം കാണാമെന്നല്ലാതെ നാടന്‍ വാര്‍ത്തകള്‍ അറിയാന്‍ നോ വെ.

കൊല്ലത്ത്‌ ആണു കശുവണ്ടിയുടെ കേന്ദ്രമെന്നതായിരുന്നു എന്റെ പഴയ അറിവ്‌. എന്നാല്‍ കൊല്ലത്തു നിന്നും ധാരാളം അണ്ടി മുതലാളിമാരുടെ ആള്‍ക്കാര്‍ മൊംബസ്സായില്‍ നിന്നും അണ്ടി കയറ്റി നാട്ടില്‍ അയയ്ച്ച്‌ മെയിഡ്‌ ഇന്‍ കൊല്ലം എന്ന് അടിച്ച്‌ വിടുന്ന ഇടപാടും വന്‍ തോതില്‍ നടക്കുന്നുണ്ടെന്നും ബോദ്ധ്യമായി. നല്ല വളക്കൂറുള്ള മണ്ണാണിവിടെ.പൊന്നു വിളയുന്ന മണ്ണ്‍. പക്ഷെ ഇവിടെ കൃഷി ചെയ്യാനും, അതിനു മിനക്കെടാനും ആളില്ല.

കറമ്പന്മാര്‍ ഏറ്റവും കൂടുതല്‍ അവരുടെ പൈസ കളയുന്നത്‌ പെണ്ണിനും, മദ്യത്തിനും വേണ്ടിയാണു. എന്നാല്‍ കറമ്പന്മാരെ തേടി മദാമ്മമാരും, കറമ്പികളെ തേടി സായിപ്പന്മാരും ധാരാളമായി ആ രാജ്യത്ത്‌ വരുന്ന കാരണം ഫോറിന്‍ 'എയിഡ്സിന്റെ' കാര്യത്തില്‍ ഇവര്‍ സ്വയം പര്യാപ്തത നേടി. പിടിച്ചു പറിയും, കൊള്ളയും, കൊലയും ഒക്കെയുണ്ടായിരുന്നുവെങ്കിലും പീഡനങ്ങള്‍ ഈ രാജ്യത്ത്‌ തീരെ ഇല്ലായിരുന്നു. അതിനു കാരണം നമ്മള്‍ പീഡനം എന്ന് പറഞ്ഞ്‌ കൊട്ടി ഘോഷിക്കുന്ന ഈ പരിപാടി കറമ്പി പെണ്ണുങ്ങള്‍ ലാളനമായിട്ടാണു കണക്കാക്കുന്നത്‌. പിന്നെ നല്ല ഒന്നാന്തരം ഹാഷിഷും, മരിജ്വാനയും ഒക്കെ അടിച്ച്‌ കറമ്പിയുടെ തോളത്ത്‌ കൈയും ഇട്ട്‌ നടക്കുന്ന സായിപ്പിന്റെ ബോധം പോയി, തിരിച്ച്‌ വരുമ്പോള്‍, അണ്ടര്‍ വെയര്‍ ഉണ്ടെങ്കില്‍ ഭാഗ്യം. പിന്നെ ഇവറ്റകള്‍ക്ക്‌ നമ്മുടെ മുംബൈയിലെ പോലെ കിഡ്നി അടിച്ച്‌ മാറ്റി കച്ചവടം നടത്താന്‍ അറിയാത്തത്‌ കൊണ്ട്‌ അതിനു ഇവിടെ ഡിമാന്റില്ല. ഭാഗ്യം. നേരം ഇരുട്ടി കഴിഞ്ഞാല്‍ അണിഞ്ഞൊരുങ്ങി പെണ്ണുങ്ങളും, ആണുങ്ങളും വെച്ച്‌ പിടിക്കുന്നത്‌ നൈറ്റ്‌ ക്ലബുകളില്ലേക്കാണു. അവിടെ റ്റസ്‌ക്കര്‍ ബിയറും, അമറുള്ളായും ഒക്കെ അടിച്ച്‌ മദിച്ച്‌ നൃത്തം ചെയ്യുമ്പോള്‍ കസ്റ്റമേഴ്സ്‌ വരും... പിന്നെ അവരായി അവരുടെ പാടായി. ഇതായിരുന്നു കെനിയായിലെ ഒരു ജീവിത സ്റ്റയില്‍.

ഇവിടുത്തെ ആള്‍ക്കാരുടെ ഏറ്റവും വലിയ ആഘോഷം ക്രിസ്തുമസ്സും, ന്യു ഇയറും ഒക്കെ തന്നെയാണു. അതു കഴിഞ്ഞാല്‍ പിന്നെ വാലെന്റയിന്‍സ്‌ ഡേയും.
വാലെന്റയിന്‍സ്‌ ഡേയില്‍ കെനിയാ കണ്ടാല്‍ സി,.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനം നടക്കുന്ന സ്ഥലം പോലെ തോന്നും. കരികട്ടയുടെ നിറമുള്ള പെണ്ണുങ്ങള്‍ ചുവന്ന ഉടുപ്പും ഇട്ട്‌, മൂന്ന് കോട്ട്‌ ചുവപ്പ്‌ ലിപ്സ്റ്റിക്കും ഒക്കെയിട്ട്‌, കൈയില്‍ ചുവന്ന റോസാപ്പൂവും ഒക്കെ പിടിച്ച്‌ വാലെന്റയിനെ കാത്ത്‌ നില്‍ക്കും. ആര്‍ക്കും വാലെന്റയിന്‍ ആകാം. കൈയില്‍ പൈസ ഉണ്ടായാല്‍ മാത്രം മതി.

അണ്ഡ കാണാത്ത അച്ചി അണ്ഡ കണ്ടപ്പോള്‍ അണ്ഡ കുണ്ഡ ദേവ ലോകമെന്ന് പറയുന്നത്‌ പോലെ, കേരളത്തില്‍ കിട്ടാത്ത സ്വാതന്ത്യം കിട്ടിയപ്പോള്‍ ഒരു ബാച്ചിലര്‍ സുഹൃത്തിനും ഒരു കൊതി തോന്നി, കെനിയായില്‍ ഒരു വാലെന്റയിന്‍സ്‌ ഡേ ആഘോഷിക്കാന്‍.

അങ്ങനെ വാലെന്റയിന്‍സ്‌ ഡേയുടെ ആ ദിനത്തില്‍ ഓഫീസില്‍ നിന്നും നേരെ വീട്ടില്‍ ചെന്ന് ഒന്ന് ഫ്രഷായി, ഒരു ചുവപ്പ്‌ റ്റീഷര്‍ട്ടും ഒക്കെ വലിച്ചു കയറ്റി വീടിന്റെ അടുത്തുള്ള കാസബ്ലാന്‍ക ക്ലബിലേക്ക്‌ പോയി. അവിടെ പെണ്ണുങ്ങള്‍ക്ക്‌ പ്രവേശനം സൗജന്യമായതിനാല്‍ തരക്കേടില്ലാത്ത കളക്ഷന്‍ അവിടെ വരുമെന്നറിയാവുന്നതിനാല്‍ 500 ഷില്ലിംഗ്‌ എന്റ്രി ഫീസും അടച്ച്‌, കുടിച്ച്‌ കൂത്താടി, ആര്‍ത്ത്‌ ആര്‍മാദിക്കാന്‍ പോയി.
ക്ലബില്‍ ഡാന്‍സ്‌ തുടങ്ങി, ഏറെ തികയും മുന്‍പെ, ഒരു കൊള്ളാവുന്ന പീസ്‌, അവന്റെ മേശയ്ക്ക്‌ എതിരില്‍ വന്നിരുന്നു. കിട്ടിയതാകട്ടെ..അവള്‍ക്ക്‌ തന്നെ പിടിച്ചിട്ടാണല്ലോ, ഇവിടെ വന്നിരുന്നത്‌. ആയതിനാല്‍ അവനും അവളെ സന്തോഷത്തോടെ സ്വീകരിച്ചു. എന്താണു കുടിക്കാന്‍ വേണ്ടിയതെന്ന് ചോദിച്ചപ്പോള്‍, ബ്ലഡി മേരി പറഞ്ഞപ്പോള്‍, വില പോലും ചോദിക്കാതെ ബ്ലഡി മേരി വാങ്ങി കൊടുത്തു. ഒപ്പം അവനൊരു സ്മിര്‍ണോഫിനും ഓര്‍ഡര്‍ കൊടുത്തു. അവള്‍ ആ ഇരുപ്പില്‍ 3 ബ്ലഡി മേരിയും, ഒരു സ്ക്രൂ ഡ്രൈവറും അകത്താക്കി.. [ഞെട്ടെണ്ട..എല്ലാം കോക്ക്റ്റെയില്‍സ്‌]. അവസാനം ബുഫറ്റ്‌ ഡിന്നറും അകത്താക്കി, പൈസയും കൊടുത്ത്‌ അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്തു. അങ്ങനെ വാലെന്റയിന്‍സ്‌ ഡെ കഴിഞ്ഞു ഇടപാട്‌ തീര്‍ക്കാന്‍ പോക്കറ്റില്‍ കൈ ഇട്ടപ്പോള്‍ അവന്റെ സകല നാഡിയും തളര്‍ന്ന് പോയതു പോലെ തോന്നി. അത്യാവശ്യ പൈസ അടങ്ങിയ പേഴ്സ്‌ കാണാനില്ല. ഹോട്ടലില്‍ റൂം എടുത്തപ്പോള്‍ അവര്‍ പറഞ്ഞ മൊത്തം പൈസയും രൊക്കമായി കൊടുക്കാന്‍ പേഴ്സ്‌ എടുത്തതാണു. അങ്ങനെയായപ്പോള്‍ 98 ശതമാനവും വാലെന്റയിന്‍ തന്നെ പേഴ്സ്‌ അടിച്ചു മാറ്റിയതാകാനാണു സാദ്ധ്യത. തന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി, തനിക്ക്‌ തരാന്‍ പണമില്ലായെന്ന് പറഞ്ഞപ്പോള്‍, വാലെന്റയിന്‍ രോഷാകുലയായി. എങ്ങനെ തന്റെ ഇടപാട്‌ തീര്‍ക്കുമെന്ന് ചോദിച്ചപ്പോള്‍, കള്ളന്മാരെ പേടിച്ച്‌, തന്റെ പാന്റിന്റെ രഹസ്യ പോക്കറ്റില്‍ സൂക്ഷിച്ച വിസ കാര്‍ഡ്‌ നീ സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതു വരെ ഹണി, സ്വീറ്റി എന്നൊക്കെ വിളിച്ച അവള്‍ പുലിയായി മാറി. "രാത്രി വെളുക്കുന്നത്‌ വരെ കിടന്ന് ഒണ്ടാക്കിയിട്ട്‌, പൈസ ചോദിച്ചപ്പോള്‍ അവന്റെ .... ഒരു കാര്‍ഡ്‌.. *****ഫ്ഫൂ, ഗ്ഗ്ഗ്ഗാാ,ജ്ജ്ജ്ജാാ, ള്ളാാള്‍…. മോനെ... ഇനിയും ഈ കാര്‍ഡ്‌ എന്റെ എവിടെയിട്ട്‌ ഒരച്ചാടാ പൈസ എടുക്കേണ്ടിയതെന്ന ഇടിയോടു കൂടിയ ‘വെടി’ ശബ്ദം കൂടിയാപ്പോള്‍ അവന്‍ ഷൂ കൊണ്ട്‌ ഏറു കിട്ടിയ ബുഷ്‌ കണക്കെ അറിയാതെ തല കുനിച്ച്‌ നിന്നു. അവസാനം അവള്‍ അവന്റെ നോക്കിയ-3310 മൊബയിലില്‍ പിടുത്തമിട്ടു. ആ സമയത്തെ ഏറ്റവും ഡിമാന്റുള്ള ഫോണാണു നോക്കിയ 3310. എഴുന്നൂറു ഷില്ലിങ്ങാണു ഇവളുടെ റേറ്റ്‌. അയ്യായിരം ഷില്ലിങ്ങിനാണു പുത്തനായി ആ മൊബയില്‍ വാങ്ങിയത്‌. ഒടുക്കം ഗത്യന്തരമില്ലാതെ ആ ഫോണിന്റെ സിം കാര്‍ഡ്‌ മാത്രം ഊരി മൊബയില്‍ അവള്‍ക്ക്‌ ദാനം നല്‍കി, ഡാഷ്‌ പോയ അണ്ണാനെ പോലെ അണ്ണന്‍ സ്ഥലം കാലിയാക്കി.

തന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി, അതു കൊണ്ട്‌ മൊബയില്‍ വിറ്റ്‌ പൈസ പോക്കറ്റിലാക്കിയെന്ന് പറഞ്ഞതല്ലാതെ അവനു പറ്റിയ അബദ്ധം ഞങ്ങളോട്‌ പോലും അവന്‍ പറഞ്ഞില്ല.

സമാധാനപരമായ അന്തരീക്ഷത്തില്‍ ഒരു ആഴ്ച്ച കടന്നു പോയി. ഒരു ദിവസം പതിവു പോലെ ഓഫീസില്‍ ജോലി ചെയ്തിരിക്കുമ്പോള്‍, അവിടുത്തെ പ്യൂണ്‍ വന്ന് പറഞ്ഞു... കാണാന്‍ 3 പേര്‍ വന്നിരിക്കുന്നുവെന്ന്... കസ്റ്റമേഴ്സ്‌ വല്ലതുമായിരിക്കുമെന്ന് കരുതി വെളിയിലേക്ക്‌ ചെന്നപ്പോള്‍ തടിച്ച്‌ കൊഴുത്ത രണ്ട്‌ മുട്ടാളന്‍ കറമ്പന്‍സിനു ഒപ്പം വാലെന്റയിനും. അവള്‍ക്ക്‌ അത്യാവശ്യമായി ഒരു ആയിരം ഷില്ലിംഗ്‌ വേണം. മറ്റൊരു വഴിയുമില്ലാഞ്ഞതു കൊണ്ടാണു ഇങ്ങോട്ട്‌ തന്നെ തപ്പി വന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ കൈയിലും പൈസ ഒന്നുമില്ലായെന്ന് പറഞ്ഞ്‌ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും, കൂട്ടുകാരോട്‌ വല്ലതും മേടിച്ച്‌ താ എന്ന് പറഞ്ഞ്‌ അവള്‍ അവന്മാരെയും കൊണ്ട്‌ അവിടെ അങ്ങിരുന്നു. ഒടുക്കം കൂട്ടുകാരുടെ കൈയില്‍ നിന്നും പൈസ വാങ്ങി അവളുടെ കൈയില്‍ കൊടുത്തിട്ട്‌, “പ്ലീസ്‌ ഇനിയും ഇങ്ങനെ എന്നെ തപ്പി വരരുത്‌... എന്റെ ബോസ്സെങ്ങാനും കണ്ടാല്‍ എന്റെ ജോലി എപ്പോള്‍ പോയി എന്ന് പറഞ്ഞാല്‍ മതി.. പ്ലീസ്‌ എന്നെ ഉപദ്രവിക്കരുതേ, എന്നില്‍ യാതൊരു ഔഷധ ഗുണവുമില്ലാ” യെന്ന് പറഞ്ഞ്‌ കേരളാ വനം വകുപ്പ്‌ പരസ്യം നടത്തിയിരുന്നത്‌ പോലെ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:- “അതെങ്ങനെയാ പറ്റുന്നത്‌... എന്റെ വാലെന്റയിനെ കാണാന്‍ വരുന്നതിനു ഞാന്‍ എന്തിനാ ബോസ്സിന്റെ ഇഷ്ടവും അനിഷ്ടവും നോക്കുന്നതെന്ന് “ചോദിച്ച്‌, മൂക്കിനിട്ട്‌ സ്നേഹപ്പൂര്‍വ്വം ഒരു തട്ടും തട്ടിയപ്പോള്‍, അവളൂടെ കൂടെയുള്ള തടിമാടന്മാര്‍ ജിംനേഷ്യത്തിലെ പോസ്റ്റര്‍ കണക്കെ മസ്സിലും പെരുപ്പിച്ച്‌ ഇടതും വലതും നില്‍ക്കുന്നത്‌ കൂടെ കണ്ടപ്പോള്‍, മുഖത്തെ ദയനീയ ഭാവം വെടിഞ്ഞു ഒരു ചിരി വരുത്താന്‍ ശ്രമിച്ചുവെങ്കിലും അത്‌ ആട്‌ കോട്ടുവാ വിട്ടതു പോലെയായി പോയി. പെണ്ണിന്റെ വരവും, ആയിരം ഷില്ലിങ്ങിന്റെ തെണ്ടലും കൂടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ ചെറിയ രീതിയില്‍ നാറ്റം അടിച്ച്‌ തുടങ്ങി. അവസാനം നില്‍ക്കകള്ളിയില്ലാത്ത അവസ്ഥ വന്നപ്പോള്‍ അവന്റെ കൂട്ടുകാരോട്‌ മാത്രം ഈ കഥ അവന്‍ പങ്കു വെച്ചു. കൂട്ടുകാര്‍ അവരുടെ കൂട്ടുകാരോട്‌ മാത്രം പങ്ക്‌ വെച്ചു. അങ്ങനെ പങ്കു വെച്ച്‌ , പങ്കു വെച്ച്‌ മലയാളി അസ്സോസിയേഷന്‍ വരെ ഈ കഥ പങ്കു വെച്ചു. [ ദാ ഇപ്പോള്‍ ഇത്‌ ബൂലോകത്തിലും പങ്കു വെച്ചു]. അങ്ങനെ "ഈ പണിക്ക്‌" ആദ്യമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുത്തവന്‍ എന്ന ക്രെഡിറ്റ്‌ മൊത്തം അവന്‍ സ്വന്തമാക്കി.

ഏതായാലും അവന്റെ ഭാഗ്യത്തിനു കമ്പനിയുടെ പുതിയ ഓഫീസിലേക്ക്‌ പോകാന്‍ താത്പര്യമുള്ള ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ പറയാന്‍ പറഞ്ഞതും, വാലെന്റയിനെ ഓര്‍ത്ത്‌ അവന്റെ വിലയും നിലയും ഓര്‍ത്ത്‌ ആദ്യം തന്നെ പേരും കൊടുത്ത്‌ ട്രാന്‍സ്ഫര്‍ നേടി പോയി. പക്ഷെ അവനെ തേടി അവന്റെ വാലെന്റയിന്‍ പിന്നീട്‌ ആ ഓഫീസിലേക്ക്‌ ചെന്നതേയില്ലയെന്നത്‌ മറ്റൊരു സത്യം. ഈ സംഭവത്തിനു ശേഷം മലയാളികള്‍ ആരും കെനിയായില്‍ കറമ്പിയുമായി വാലെന്റെയിന്‍സ്‌ ഡെ സെലിബ്രേറ്റ്‌ ചെയ്തതായി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല ; അഥവാ സെലിബ്രേറ്റ്‌ ചെയ്താല്‍ തന്നെ ആരും ക്രെഡിറ്റ്‌ കാര്‍ഡില്‍ സെലിബ്രേറ്റ്‌ ചെയ്ത്‌ ഇവന്റെ റെക്കോര്‍ഡ്‌ തകര്‍ത്തായി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല. സത്യം………..

------------------------------------------------------------
കടപ്പാട്‌:- പഴമ്പുരാണംസിനു ബാനര്‍ ഡിസൈന്‍ ചെയ്ത്‌ തന്ന എന്റെ ബ്ലോഗ്‌ സുഹൃത്ത്‌ ബ്രിബിനോടുള്ള
നന്ദിയും സ്നേഹവും ഞാന്‍ ഇവിടെ അറിയിച്ചു കൊള്ളട്ടെ.

Sunday 1 February 2009

മജീഷ്യന്‍ പാസ്റ്റര്‍-ഭാഗം-2.

നാട്ടിലെ ഒരു പ്രശസ്തനായ സുവിശേഷകനും റ്റീമും മസ്ക്കറ്റില്‍ പ്രാര്‍ത്ഥനയ്ക്കായി വരുന്നു. രോഗ ശാന്തിയാണു പ്രധാന ഐറ്റം. മസ്ക്കറ്റില്‍ നിന്ന് എന്റെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരു അബദ്ധം പറ്റിയാലും, പത്ത് അബദ്ധം പറ്റിയാലും പഠിക്കാത്ത എന്റെ ഭാര്യ ആ മീറ്റിംഗിനു പോകണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഞാനും അങ്ങനെ ഒരു സാഹസത്തിനു പങ്കാളിയാകാമെന്ന് സുഹൃത്തിനു വാക്ക് കൊടുത്തു.

അങ്ങനെ ഞങ്ങള്‍ മസ്ക്കറ്റില്‍ മീറ്റിംഗിനു ചെന്നു. പാട്ടും, പ്രാര്‍ത്ഥനയും തുടങ്ങി. ഒരു പതിനഞ്ച് മിനിറ്റു കഴിഞ്ഞു കാണും, പെട്ടെന്ന് അവിടെ ഏതോ ഒരു ഉപദേശിയുടെ വായില്‍ നിന്നും “സന്തത ബാര, ജീരാ, ബാര, അടത് ഹക്ഷന്ത ബൂസന്ത” പുറത്തു ചാടി. പൊടിയാടിയിലെ വാറ്റ് അടിച്ച് നല്ല അടി പൊളി അന്യ ഭാഷ ഇതിലും ഉച്ചത്തില്‍ വിളിച്ച് പറയുന്നത് കൊച്ചിലെ മുതലെ കേട്ട് വളര്‍ന്നത്‌ കൊണ്ടാകാം, എനിക്ക് ഈ അന്യ ഭാഷ ഒട്ടും ദഹിക്കില്ല. അന്യ ഭാഷ വന്നതോടു കൂടി ആ ഹാള്‍ ഒന്ന് കുലുങ്ങി. പിന്നെ പലരും അവിടെ അന്യ ഭാഷകള്‍ വെച്ച് തുള്ളി. ഏതായാലും അധികം ചൊറിച്ചിലുണ്ടാകുന്നതിനു മുന്‍പ്‌ ആ പ്രാര്‍ത്ഥന തീര്‍ന്നു. നമ്മുടെ കഥാ നായകന്‍ പ്രസംഗത്തിനായി വന്നു. ഭയത്തില്‍ നിന്നുള്ള വിടുതലാണു പ്രധാന ശശ്രൂഷ. പത്താം ക്ലാസ്സ് പരീക്ഷ അടുത്ത സമയമായതിനാല്‍ ധാരാളം കുട്ടികളും അവരുടെ മാതാപിതാക്കളും ഈ പ്രാര്‍ത്ഥനയ്ക്കായി കടന്നു വന്നിരുന്നു. പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ച് അവരുടെ തലയില്‍ കൈ വെച്ച്, അവരില്‍ പ്രവേശിച്ചിരിക്കുന്ന പേടിയുടെ പിശാചിനെ ജാരാ, ബാര, ബീര പറഞ്ഞ് പേടിപ്പിച്ച് പുറത്താക്കി അവരെ ധൈര്യമുള്ള കുട്ടികളാക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ പോക്കറ്റില്‍ നിന്നും റിയാല്‍സ്‌ മടക്കി ഉപദേശിയുടെ പോക്കറ്റിലേക്ക് മടക്കിയിട്ട് കൊടുക്കുന്ന റിയാലറ്റി ഷോ. ഈ ശശ്രൂഷ കഴിഞ്ഞ് ഉപദേശി വീണ്ടും പ്രസംഗത്തിനായി സ്റ്റേജില്‍ കയറി. പിന്നെ പുള്ളി അങ്ങു കസറി. പ്രസംഗത്തിനിടയില്‍ പുള്ളിക്കാരനു ഒരു ലാപ്പ്റ്റോപ്പു വേണം. അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ, ദൈവത്തിനു മനസ്സിലാകുന്നതിനു മുന്‍പെ എനിക്ക് സംഗതി മൊത്തത്തില്‍ പിടിക്കിട്ടി. പശുവാണു വാലു പൊക്കിയതെങ്കില്‍ നമ്മള്‍ക്ക്‌ കണ്‍ഫ്‌യ്യൂഷന്‍ ഉണ്ടായെനെ.. പക്ഷെ ഇവിടെ കാള തന്നെ വാലു പൊക്കി നമ്മുടെ കണ്‍ഫ്‌യ്യൂഷന്‍ മൊത്തത്തില്‍ മാറ്റി. [ലാപ്പ്റ്റോപ്പ് ഏതെങ്കിലും ഒരു ഭക്തന് ദാനമായി തരുന്നെങ്കില് ദാ തന്നോളു എന്നാണു ഈ നല്ല ഭാഷയുടെ അര്ത്ഥം.] ഇങ്ങനെയുള്ള കാര്യങ്ങള്‍, എന്തെ ഇവര്‍ അന്യ ഭാഷ പറയാത്തെ. പിന്നെയും പ്രാര്‍ത്ഥനകള്‍ ശക്തിയായി തുടര്‍ന്നു. അത്ഭുതങ്ങള്‍, അടയാളങ്ങള്‍, രോഗ ശാന്തികള്‍ എല്ലാം നടന്നു. അതിനോടൊപ്പം പുട്ടിനു തേങ്ങാ പീരാ വെക്കുന്നതു പോലെ പ്രാര്‍ത്ഥന, രോഗ ശാന്തി ഇവയ്ക്കെല്ലാമിടയില്‍ നമ്മുടെ ജാര ബീര, സന്തത ബിഹാരി വന്നു കൊണ്ടെയിരുന്നു. ഏതായാലും 2 മണിക്കൂര്‍ ഒരു പരുവത്തില്‍ ഇഴഞ്ഞു പോയി. പ്രാര്‍ത്ഥന കഴിഞ്ഞ് ഞങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് തന്നെ പോയപ്പോഴാണറിയുന്നത് ഈ പ്രാര്‍ത്ഥനാ വീരന്‍ താമസിക്കുന്നതും ഇവനോടൊപ്പം. പ്രാര്‍ത്ഥനാ വീരനെ അവന്റെ വീട്ടില്‍ കണ്ടപ്പോള്‍ അറിയാതെ, എന്റെ ഈശ്വരാ...കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും ഒന്ന് മാറ്റി തരണെയെന്ന് അറിയാതെ പ്രാര്‍ത്ഥിച്ചു പോയി.

പൊതുവെ സംസാര പ്രിയനായ ഞാന്‍ ഉപദേശിയെ കണ്ടപ്പോള്‍ തന്നെ ഊമര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായി മാറി.... ഒപ്പം ഞാന്‍ ഒരു ചെറിയ തല വേദനയും അസ്വാസ്ത്യവും അഭിനയിച്ചുവെങ്കിലും ഉപദേശി, ഉടുമ്പ് പിടിക്കുന്നതു പോലെ എന്നെ വട്ടം പിടിച്ചു. എന്റെ ഭാര്യ ഉപദേശിയെ ഓസിനു കിട്ടിയ സന്തോഷത്തില്‍ മക്കളുടെയും, അവളുടെയും ഉള്ളില് കൂടിയ ഭയത്തിന്റെ പിശാചിനെ കടിച്ചാല്‍ പൊട്ടാത്ത അന്യ ഭാഷ പറഞ്ഞ് ആട്ടി പുറത്താക്കുന്നത് കണ്ടിട്ടും ഞാന്‍ മൗനം അവലംഭിച്ചു.

ഞാന്‍ ഒന്ന് കുളിച്ച ഫ്രഷായി, അത്താഴവും കഴിച്ച് എഴുന്നേറ്റപ്പോള്‍ ഉപദേശി എന്നോടു ഒരു ചോദ്യം..., “സത്യത്തില്‍ സെനു ബ്രദറിനു പ്രാര്‍ത്ഥനയില്‍ ഒന്നും വിശ്വാസമില്ല അല്ലെ?” ചോദ്യം കേട്ട് ഞാന്‍ ഒന്ന് പതറിയെങ്കിലും, എന്റെ ഭാര്യയുടെ മുഖത്ത് ഒരു കോളിനോസ് പുഞ്ചിരി മിന്നി മറയുന്നത് ഞാന്‍ കണ്ടു. “ യേ...ദൈവത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഒപ്പം പ്രാര്‍ത്ഥനയിലും. പിന്നെ ഞാന്‍ സത്യത്തില്‍ ഈ അന്യ ഭാഷയിലും, രോഗ ശാന്തിയിലും ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല”. ഞാന്‍ തുറന്നടിച്ചു. അതു കഴിഞ്ഞു ഞാന്‍ ചോദിച്ചു...ആട്ടെ എല്ലാവര്‍ക്കും രോഗ ശാന്തി കൊടുക്കുന്ന ഉപദേശിയെന്തിനാ ഈ ഇയര്‍ ഫോണും വെച്ച് നടക്കുന്നത്? പ്രാര്‍ത്ഥിച്ച്‌ കേള്‍വി ശക്തി കൂട്ടി കൂടെ? എന്റെ ചോദ്യം കേട്ടപ്പോള്‍...മോനെ, അബ്ദുള്‍ കലാമിനെ വാണം വിടാന്‍ പഠിപ്പിക്കല്ലെയെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഉപദേശി പറഞ്ഞു...അത് പൗലോസിനെ പോലെ കര്‍ത്താവ്‌ എനിക്ക് തന്ന ശൂലം ആണു എന്റെ ഈ കേള്‍വിക്കുറവ്‌. ഓ.ക്കെ നിങ്ങള്‍ക്ക്‌ രോഗ ശാന്തി വരം ഉണ്ടെങ്കില്‍ എന്ത് കൊണ്ട് നിങ്ങളുടെ അടുത്ത് വരുന്ന എല്ലാവരുടെയും രോഗങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക്‌ ആവുന്നില്ല? കര്‍ത്താവിന്റെ അടുത്ത് വന്ന എല്ലാവരും സൗഖ്യമായിട്ടാണു മടങ്ങിയിട്ടുള്ളത്?

ഉപദേശി:- അതു രോഗവുമായി നമ്മുടെ അടുത്ത് വരുന്നവരുടെ പാപങ്ങള്‍ നിമിത്തം, വിശ്വാസക്കുറവ് നിമിത്തം ഒക്കെയാണു അവര്‍ പൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കാത്തത്.

ഞാന്‍:- ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് നോക്കിയപ്പോള്‍ ഒറ്റ നല്ലവനെയും കണ്ടില്ലായെന്ന് എങ്ങോ പറഞ്ഞിട്ടുണ്ടല്ലോ... അല്ലെ. പിന്നെ ആരാ ഉപദേശി, ഉപദേശി പറയുന്ന ഈ പാപമില്ലാത്തവര്‍? കൂടാതെ ബൈബിളില്‍ തന്നെ കര്‍ത്താവ്‌ തന്റെ ശിഷ്യന്മാരോട് പറയുന്നുണ്ട്, നിങ്ങള്‍ക്ക്‌ കടുക് മണിയുടെ [ Money അല്ല] അത്ര വിശ്വാസം ഉണ്ടെങ്കില്‍ മലയോട് നീങ്ങി പോകാന്‍ പറഞ്ഞാല്‍ മല വരെ നീങ്ങി പോകുമെന്ന്... അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണു... ഉപദേശിമാര്‍ക്കാണു വിശ്വാസം വേണ്ടിയത്..അല്ലാതെ നിങ്ങളുടെ അടുത്ത് വരുന്ന പാവം രോഗികള്‍ക്കല്ല. നിങ്ങളുടെ വിശ്വാസക്കുറവ് തന്നെയാണു ഇവരുടെയൊക്കെ രോഗങ്ങള്‍ കുറയാത്താതിനും കാരണം. ഞാന്‍ അല്പം ശബ്ദമുയര്‍ത്തി എന്റെ ബൈബിള്‍ വിജ്ഞാനം പുറത്തെടുത്തതോടെ എന്റെ കൂട്ടുകാരനും കുടുംബവും, എന്റെ ഭാര്യയും മക്കളും എന്തിനു ഈ ദൈവ ദാസന്റെ ഒക്കെ ശാപം വലിച്ച് തലയില്‍ വെയ്ക്കുന്നുവെന്ന് അര്‍ത്ഥം വരുമാറു എന്നെ ദയനീയമായി നോക്കിയപ്പോള്‍ എനിക്ക് സംഗതിയെല്ലാം മനസ്സിലായി. ഏതായാലും കിടക്കുന്നതിനു മുന്‍പു ഉപദേശി എന്റെ മാനസാന്തരത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു .

പിറ്റേന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ വന്ന് അല്പം സംസാരിച്ചപ്പോള്‍ ഉപദേശി എന്നെ വളരെ കാര്യമായി വിളിച്ച് വീടിന്റെ വെളിയിലേക്ക് കൊണ്ട് പോയി. ഉപദേശി എന്നോട് പറഞ്ഞു, മോനെ... ഞാന്‍ ഒരു മൂന്ന് ദിവസം മുന്‍പു നാട്ടിലേക്ക് ഒരു 75000/- രൂപാ അയയ്ച്ചു. വീട്ടില്‍ വന്ന് രസീത് നോക്കിയപ്പോള്‍ എന്റെ അക്കൗണ്ട് നമ്പറില്‍ ഒരു അക്കത്തിന്റെ കുറവുണ്ട്. മാത്രവുമല്ല ആ പൈസ എന്റെ അക്കൗണ്ടില്‍ ഇതു വരെ ചെന്നതിന്റെ എസ്.എം.എസും ലഭിച്ചിട്ടില്ല. സെനുവിന്റെ സുഹൃത്ത് പറഞ്ഞു സെനുവിനു ഇത്തരം കാര്യങ്ങള്‍ ഡീല്‍ ചെയ്ത് നല്ല പരിചയമാണെന്ന്. മോന്‍ എന്നെ ഒന്ന് ഹെല്‍പ്പ്‌ ചെയ്യണെ… ഞാന്‍ ആ രസീത് എല്ലാം നോക്കി... സത്യം.അക്കൗണ്ട് നമ്പറില്‍ ഒരു നമ്പറിന്റെ കുറവുണ്ട്. പിന്നെ ഉപദേശി പണം അയയ്ച്ച എക്സ്ചേഞ്ചില്‍ വിളിച്ചു മാനേജരുമായി സംസാരിച്ച് ഉപദേശിയുടെ കാര്യം റെഡിയാക്കി, നാട്ടിലെ അക്കൗണ്ടില്‍ പൈസ കിറു കൃത്യമായി എത്തിച്ചു. ഏതായാലും അന്ന് രാത്രിയോടെ ഞങ്ങള്‍ അവിടുന്ന് വണ്ടി വിട്ടു.

വീട്ടില്‍ വന്നിട്ട് ഞാന്‍ എന്റെ മസ്ക്കറ്റിലെ സുഹൃത്തിനെ ഫോണ്‍ വിളിച്ചിട്ട് പറഞ്ഞു... പഹയാ... നാട്ടുകാരുടെ ഭയത്തിന്റെ പിശാചിനെ അന്യ ഭാഷയില്‍ കൂടി പുറത്താക്കുന്ന ഉപദേശിയുടെ 75000 രൂപാ ഗോവിന്ദയായി എന്ന വലിയ ‘ഭയത്തെ’ പുറത്താക്കാന് ഈ എളിയവനും, ദാസനുമായ ഞാന്‍ യാതൊരു അന്യ ഭാഷയും പറയാതെ ചെയ്തു കൊടുക്കെണ്ടി വന്നല്ലോ.. വന്നിട്ട് ഒറ്റ ആഴ്ച്ച തികഞ്ഞില്ല...അതിനു മുന്‍പു നാട്ടിലേക്ക് ചവിട്ടിയത് 75000 രൂപാ... ഇവന്റെ ഒക്കെ അടുത്തു പ്രാര്‍ത്ഥിക്കാന്‍ പോകുന്നവനെയും, വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നവനെയും ഒന്നും ദൈവം വെറുതെ വിടത്തില്ല. എടാ..നീയൊക്കെ മുട്ടിന്‍ മേല്‍ നിന്ന് പ്രാര്‍ത്ഥിക്ക്‌…. അടുത്ത ജന്മത്തില്‍ എങ്കിലും എന്നെ ഒരു ഉപദേശിയാക്കണമേയെന്ന്... ഉപദേശിമാരുടെ റ്റൈം..ബെഷ്ട് റ്റൈം. ഇവിടെ ഈ മരുഭൂമിയില്‍ പൊരി വെയിലത്ത് നിന്ന് ഒരു സാധാരണക്കാരന്‍ പണിതാല്‍ കിട്ടുന്നത് 6000/- രൂപാ. ആ സ്ഥാനത്ത് ഉപദേശി ഒരാഴ്ച്ചയ്ക്കുള്ളില്‍ നേടിയത് 75000 രൂപാ... സാധു കൊച്ചുഞ്ഞ് ഉപദേശി പാടിയത് പോലെ...നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍.. ഹൊ!!! ഇതാണോ ദൈവമേ അങ്ങ് ഉദ്ദേശിച്ച വേലകള്‍.??? 75000/- രൂപാ ഒറ്റ ആഴ്ച്ചയില്‍ കൈയില്‍ തടയുന്ന വേലകള്‍.......ദൈവമേ, പണ്ട്‌ യരുശലെം ദേവാലയത്തില്‍ കയറി വാണിഭക്കാരെ അടിച്ച്‌ പുറത്താക്കിയതു പോലെ, ഇവര്‍ക്ക് നല്ല പൊട്ടീരു കൊടുക്കണെ, പ്ലീസ്‌!!!

Tuesday 20 January 2009

സ്തോത്രം, പഴമ്പുരാണംസ്‌ രക്ഷിക്കപ്പെട്ടു!!!

കഴിഞ്ഞ പോസ്റ്റില്‍, ഞാന്‍ കളറു പഠിപ്പിച്ച സായിപ്പിനെ കുത്തി എഴുതിയെങ്കില്‍ സോറി. കര്‍ത്താവു കണ്ണിനു കാഴ്ച്ച കൊടുക്കുമ്പോള്‍ കളറും പഠിപ്പിച്ച്‌ കാണുമെന്ന് ഹിന്ദു മത വിശ്വാസികളായ ശിവയും, അശോക്‌ കര്‍ത്തായും ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ അത്‌ മുഖവിലയ്ക്കെടുത്തില്ല. പക്ഷെ ഇപ്പോള്‍ എനിക്ക്‌ എല്ലാം വ്യക്തമായി. കര്‍ത്താവു വേണ്ടി വന്നാല്‍ നമ്മുടെ സായിപ്പന്മാരെ മലയാളവും വായിക്കാന്‍ പഠിപ്പിക്കും. അല്ലെങ്കില്‍ പിന്നെ സായിപ്പ്‌ എങ്ങനെ പഴമ്പുരാണംസ്‌ വായിക്കും... അമ്മ നാക്ക്‌ ആംഗലേയമായ സായിപ്പ്‌, ഇത്ര പ്രയാസമേറിയ മലയാളം ഭാഷ പഠിച്ച്‌, അതു വായിച്ച്‌ പഴമ്പുരാണംസിനു പണി തന്നത്‌ പിന്നെയെങ്ങനെ?

ഇന്ന് എനിക്ക്‌ അമേരിക്കയില്‍ നിന്ന് ഇംഗ്ലീഷുകാരന്‍ എന്ന് തോന്നുന്ന ഒരാള്‍ ഒരു മെയില്‍ അയയ്ച്ചു. ആ മെയിലിന്റെ മലയാള പരിഭാഷ ഇങ്ങനെ;-

കര്‍ത്താവില്‍ പ്രിയനെ....

ആകയാല്‍ സ്വര്‍ഗ്ഗ രാജ്യം അടുത്തിരിക്കുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ രക്ഷപ്പെടുവീന്‍... അന്ത്യകാലം അടുത്തിരിക്കുന്നു. നിങ്ങള്‍ നഷ്ടപ്പെട്ട്‌ പോകാതിരിക്കാന്‍ യേശുവിനെ കര്‍ത്താവ്‌ എന്ന് വായി കൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട്‌ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. റോമര്‍ 10:9

രക്ഷകനായ യേശുക്രിസ്തുവിനെ പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ www.pazhamburanams.blogpsot.com വായിക്കുക.

കര്‍തൃ ദാസന്‍,
.............

പഴമ്പുരാണംസിലെ പുതിയ പോസ്റ്റ്‌ വായിച്ച്‌ ആരോ തന്നെ ‘ഓഹഹോ’ ചെയ്യുകായാണെന്നാണു ഞാന്‍ ആദ്യം കരുതി. പിന്നെ വെറും ചുമ്മാ ആ മെയിലിലെ പഴമ്പുരാണംസ്‌ ലിങ്കില്‍ ഒന്ന് ക്ലിക്കി.... മായമല്ല, മന്ത്രമല്ല... അത്ഭുതം, അത്യല്‍ഭുതം...ദാ പഴമ്പുരാണംസില്‍ മൊത്തം സുവിശേഷം... എന്റെ കണ്ണില്‍ ഇരുട്ട്‌ കയറി...എനിക്ക്‌ ഒന്നും മനസ്സിലായില്ല. വീണ്ടും ഞാന്‍ ഒന്നു കൂടി ക്ലിക്കി. പിന്നെയും അതു തന്നെ സംഭവിക്കുന്നു. “ദൈവമേ...പഴമ്പുരാണംസ്‌ പോയേയേയേയേ” എന്ന് അറിയാതെ നിലവിളിച്ചു പോയി.

രണ്ട്‌ ദിവസം മുന്‍പാണു മനോജ്‌ എബ്രഹാം ഐ.പി.എസ്‌, www.keralapolice.com എന്ന സൈറ്റില്‍ സുവിശേഷം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ്‌ പത്ര സമ്മേളനം നടത്തിയത്‌. കേരളാ പോലീസിനിട്ട്‌ പണി കൊടുത്തിട്ട്‌ ഒന്നും ചെയ്യാനാര്‍ക്കും പറ്റിയില്ലാ...അന്നരമാ എന്റെ പഴമ്പുരാണംസ്‌.....

ഞാന്‍ ഒന്ന് ലവലായപ്പോള്‍, ആ അഡ്രസ്സിലേക്ക്‌ വീണ്ടും നോക്കി... അപ്പോള്‍ എനിക്ക്‌ ഒരു കാര്യം കൂടി മനസ്സിലായി. ഒരുവന്‍ ക്രിസ്തുവിലായാല്‍, അവന്‍ പുതിയ സൃഷ്ടിയായി മാറും... അങ്ങനെ ശശി, ക്രിസ്ത്യാനിയാകുമ്പോള്‍ 'ജോണും', മീനാക്ഷി ക്രിസ്ത്യാനിയാകുമ്പോള്‍ 'മറിയാമ്മയും' ഒക്കെയായി മാറും. അതു പോലെ പഴമ്പുരാണംസിനെ സായിപ്പന്മാര്‍ ഏറ്റെടുത്തപ്പോള്‍ അതിന്റെയും പേരില്‍ ഒരു ചില്ലറ മാറ്റം വരുത്തിയിരിക്കുന്നു... www.pazhamburanams.blogpsot.com എന്ന ചെറിയ വ്യത്യാസം വരുത്തിയ ഒരു കണ്‍ക്കെട്ട്‌ നാടകം.

എന്നെ അമേരിക്ക ഏറ്റെടുത്ത സ്ഥിതിക്ക്‌ ഞാനും ഇനി ഡോളറും, യൂറോയും ഒക്കെ വരുന്നതും കാത്തിരിക്കട്ടെ.... സ്തോത്രം കര്‍ത്താവെ...സ്തോത്രം.

വാല്‍ മുറി:-23/01/09

ഞാനീ പോസ്റ്റ്‌ പോസ്റ്റിയിട്ട്‌, ഒരു സമാധാനത്തിനു പല ബ്ലോഗുകാരുടെ ബ്ലോഗുകളിലും ഈ പരീക്ഷണം നടത്തി നോക്കി. എല്ലാം ഒരേ വഴിയിലേക്ക്‌ തന്നെയാണു പോകുന്നത്‌. അപ്പോള്‍ ഒരു കാര്യം വ്യക്തമായി. എന്റെ ബ്ലോഗ്‌ മാത്രമല്ല എല്ലാ ബ്ലോഗിനും ഒരേ ഗതി തന്നെ... blogPSot.com

ചില പ്രധാന ഉദാഹരണങ്ങള്‍:-

http://kodakarapuranam.blogpsot.com
http://maanikyam.blogpsot.com/
http://www.anandkurup.blogpsot.com/
http://www.nattapiranthukal.blogpsot.com/
http://pongummoodan.blogpsot.com/
http://chirakullapakalkinaavu.blogpsot.com/

കാനാവിലെ കല്യാണത്തിനു പച്ച വെള്ളം, വീഞ്ഞാക്കിയതു പോലെ തന്നെ പുതിയ ദാസന്മാര്‍ നടത്തിയ അത്ഭുതം. blogPSot. com എന്ന പേരിന്റെ മുന്‍പില്‍ ഏത്‌ ബ്ലോഗിന്റെ പേരു ഇട്ടാലും സുവിശേഷത്തിലേക്ക്‌ പോകുന്ന അത്ഭുതം. ഇതിനെ മാര്‍ക്കറ്റിംഗ്‌ തന്ത്രം എന്ന് വിശേഷിപ്പിക്കുന്ന സഹോദരങ്ങളോട്‌, ദൈവം ഒരു കോര്‍പ്പറേറ്റ്‌ സ്ഥാപനം നടത്തുവാന്‍ അല്ല, മറിച്ച്‌ പാപികളെ രക്ഷിക്കുവാനായിട്ടാണു ഈ ലോകത്തിലേക്ക്‌ കടന്ന് വന്നത്‌. അതു മാത്രം ഓര്‍ത്താല്‍ നന്ന്....

Thursday 15 January 2009

മജീഷ്യന്‍ പാസ്റ്റര്‍ ഭാഗം-1

അവസാനം ഞാനും ഒരു തീരുമാനത്തിലെത്തി. മാര്‍ക്സിസ്റ്റിലെ നേതാക്കളാണു എനിക്ക്‌ ഈ പുതിയ ടെക്നിക്ക്‌ കാട്ടി തന്നത്‌. കൃസ്ത്യാനികളെ തെറി പറയാന്‍ സഖാവ്‌: എം.എ.ബേബി, ഹിന്ദുക്കളെ തെറി പറയാന്‍ സഖാവ്‌: സുധാകരന്‍, സഖാവ്‌: എ.കെ.ബാലന്‍, മുസ്ലീമുകളെ തെറി പറയാന്‍ സഖാവ്‌: റ്റി.കെ.ഹംസ, സഖാവു. പാലൊളി മുഹമ്മദ്ക്കുട്ടി ഇങ്ങനെ പോകുന്നു പട്ടിക. അങ്ങനെ പഴമ്പുരാണംസും ആ പാത പിന്തുടരാന്‍ തീരുമാനിച്ചുവെന്ന് സാരം.

അന്ന് സന്തോഷ്‌ മാധവനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തപ്പോള്‍, നാട്‌ ഒട്ടുക്കുമുള്ള ആത്മീയ ആചാര്യന്മാര്‍ പി.ടി.ഉഷയുടെ ശിഷ്യന്മാരായി. കംസനെ കൊല്ലാന്‍ ശ്രീകൃഷണന്‍ അവതരിച്ചതു പോലെ, മഹാബലിയെ ഒതുക്കാന്‍ വാമനന്‍ അവതരിച്ചതു പോലെ ആത്മീയ ആചാര്യന്മാരെ ഒതുക്കാന്‍ അവതരിച്ച മഹാപുരുഷനായി തോന്നി സന്തോഷ്‌ മാധവന്‍. ആ സമയത്ത്‌ റ്റി.വി കാണാന്‍, പത്രം വായിയ്ക്കാന്‍ നല്ല രസം തന്നെയായിരുന്നു. പണ്ട്‌ ഞാന്‍ കേട്ട ഒരു പാരഡി പാട്ട്‌ ഇങ്ങനെ തിരുത്തി പാടി ഞാനിത്‌ സ്വകാര്യമായി ആഘോഷിച്ചു.

♪♪എന്തതിശയമെ, ഉപദേശിമാരുടെ ഓട്ടം..
അത്‌ എത്ര മനോഹരമെ....
അവനോടിയ ഓട്ടം...
ഓമ പെടത്തി, ചാണക കുഴി നികത്തി♪♪

പക്ഷെ എന്റെ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. എല്ലാം പെട്ടെന്ന് കെട്ടടങ്ങി. ചില സ്വാമിമാര്‍, ഉപദേശിമാര്‍ ഒക്കെ അകത്തും, പുറത്തുമായി. കാണേണ്ടവരെ കാണേണ്ടിയ രീതിയില്‍ കണ്ടപ്പോള്‍, പലരും പഴയതിനേക്കാള്‍ ബിസിനസ്സ്‌ വിപുലപ്പെടുത്തുകയും ചെയ്തു.....

മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിയ്ക്കും [ഉത്‌പ്പത്തി പുസ്തകം 3:19]എന്ന വേദവാക്യം നമ്മള്‍ സാധാരണക്കാര്‍ ഓര്‍ക്കുമെങ്കിലും, ദൈവത്തെ ഒരു വാണിജ്യ ഉപകരണമാക്കിയിട്ടുള്ള പല 'ദൈവ ദാസന്മാരും' ഈ വാക്യത്തെ പാടെ മറന്ന് ഉടയാത്ത വെള്ള വസ്ത്രങ്ങളും അണിഞ്ഞു, അടി പൊളിയായി നടക്കുന്നു. ഇന്നുള്ള ഭൂരിഭാഗം ദൈവദാസന്മാര്‍ക്കും വിദേശ രാജ്യങ്ങളിലും, അമേരിക്കന്‍ ഐക്യനാടുകളിലും താമസിക്കുന്ന 'പാവപ്പെട്ട കുഞ്ഞാടുകളോട്‌' സുവിശേഷം അറിയിക്കുന്നതിനാണു താത്‌പര്യം. നാട്ടില്‍ ഏതെങ്കിലും ഒരു അത്താഴപഷ്ണിക്കാരന്റെ വീട്ടില്‍ ചെന്നാല്‍ കൂടി പോയാല്‍ പാസ്റ്റര്‍ക്ക്‌ ഒരു നൂറു രൂപാ വെച്ചു കൊടുക്കും. ചിലപ്പാള്‍ ഒന്നും കൈയില്‍ തടഞ്ഞില്ലായെന്നും വരും. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ കുഞ്ഞാടുകളോട്‌ സുവിശേഷിച്ചാല്‍ ഏറ്റവും കുറഞ്ഞത്‌ ഒരു നൂറു ഡോളര്‍ തന്നെ കൈയില്‍ തടയും. അങ്ങനെയുള്ളപ്പോള്‍ ആര്‍ക്ക്‌ വേണം ഈ മീന്‍ നാറുന്ന മഹാത്മാ ഗാന്ധിയുടെ മുഷിഞ്ഞ നോട്ട്‌ …

സീന്‍ 1:- ഞങ്ങള്‍ കുറച്ചു കാലം കെനിയായിലെ മൊംബസ്സാ[Mombassa] എന്ന സ്ഥലത്ത്‌ ജോലി ചെയ്തിരുന്നു. കെനിയായെ പറ്റി ഒറ്റ വാചകത്തില്‍ പറയാന്‍ പറഞ്ഞാല്‍, കുനിഞ്ഞ്‌ നിന്നാല്‍ കുമാരനാശാനെയും, വളഞ്ഞ്‌ നിന്നാല്‍ വള്ളത്തോളിനെയും, ചരിഞ്ഞു നിന്നാല്‍ ചങ്ങമ്പുഴയും അടിച്ച്‌ മാറ്റുന്ന നാട്‌. പാരഗണ്‍ ചെരുപ്പ്‌ മുതല്‍ അണ്ടര്‍ വെയറിന്റെ ഇലാസ്റ്റിക്ക്‌ വരെ കണ്ടാല്‍ ഒന്നും വേസ്റ്റ്‌ ആക്കാത്ത കറമ്പന്മാരുടെ സ്വന്തം നാട്‌.

ഒരു ദിവസം ജോലിയും കഴിഞ്ഞു ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ ഭാര്യ പറഞ്ഞു, വളരെ പ്രശസ്തനായ, രോഗശാന്തി വീരനായ ഒരു മിഷണറി വരും ദിവസങ്ങളില്‍ ഞങ്ങളുടെ അവിടുത്തെ ഒരു സ്റ്റേഡിയത്തില്‍ പ്രസംഗിക്കാന്‍ വരുന്നു. ഞായറാഴ്ച്ചത്തെ പ്രസംഗത്തിനു നമ്മള്‍ക്കും പോകണം. കെനിയായിലെ ഞങ്ങളുടെ മുതലാളിമാര്‍ ഷാ[Shah]കളാണു. നമ്മളെ ജോലിക്കു കിട്ടിയാല്‍ അവര്‍ ശരിക്കും പിഴിയും. കണ്ണട്ട കടിച്ചാല്‍ ഇത്രയും ചോര കുടിക്കില്ല. എന്നാല്‍ ഒരു ഗുജ്ജുവിന്റെ കൂടെ ജോലി ചെയ്താല്‍ ഹീമോഗ്ലോബിന്‍ 7നു മേലെ ഒരിക്കലും പോകില്ല. അങ്ങനെയുള്ള ഷായുടെ അടുത്ത്‌ നിന്ന് വേണം സുവിശേഷം കേള്‍ക്കാന്‍ ഞായറാഴ്ച്ച ലീവ്‌ സംഘടിപ്പിക്കേണ്ടതു. ഒത്തത്‌ തന്നെ. അങ്ങനെ അവസാനം ആ വലിയ ഞായറാഴ്ച്ച എന്റെ മുന്‍പില്‍ വന്നു. ഇന്ന് അല്‍പം നേരത്തെ പോകണം...മീറ്റിംഗുണ്ട്‌. എന്ന് പറഞ്ഞപ്പോള്‍ പതിവില്ലാതെ ഷാ സമ്മതം മൂളി. അങ്ങനെ ഞങ്ങളുടെ കമ്പനി കാറില്‍, കറമ്പന്‍ ഡ്രൈവര്‍ക്കൊപ്പം ഞങ്ങള്‍ മീറ്റിങ്ങിനു പോയി. [ഞാന്‍ പറഞ്ഞത്‌ സത്യം ആണെന്നും, മീറ്റിങ്ങിനു തന്നെയാണു പോയതെന്നും ഉറപ്പ്‌ വരുത്താന്‍ വേണ്ടിയാണു കാറും, കറമ്പനും ഞങ്ങള്‍ക്ക്‌ അകമ്പടി സേവിച്ചതു.] ഞങ്ങള്‍ ചെന്നപ്പോള്‍ കറമ്പര്‍ അവേശ തിമിര്‍പ്പില്‍, പാട്ടിന്റെ താളത്തില്‍ കുണ്ടികള്‍ കുലുക്കി ആടുന്നു, ചാടുന്നു. ഇതൊക്കെ കണ്ട്‌ അല്‍പം അമ്പരപ്പോടെ ഞങ്ങള്‍ രണ്ടാളും, കറമ്പന്‍ ഡ്രൈവറും അടുത്തടുത്ത കസേരകളില്‍ സ്ഥാനം പിടിച്ചു. കൃത്യ സമയത്ത്‌ തന്നെ നമ്മുടെ സായിപ്പ്‌ വേദിയില്‍ ആഗതനായി. സായിപ്പ്‌ വന്നപ്പോഴെക്കും അവിടെ Praise the Lord, Glory, Glory വിളികളാല്‍ മുഖരിതമായി. പ്രാര്‍ത്ഥന തുടങ്ങി. ഞങ്ങള്‍ കണ്ണുകള്‍ അടച്ച്‌ ദൈവത്തെ സ്തുതിച്ച്‌ കൊണ്ടിരുന്നു. പിന്നെ രോഗശാന്തി ശശ്രൂഷയായി. കറമ്പന്മാരുടെ കടിച്ചാല്‍ പൊട്ടാത്ത പേരുകളും, അവര്‍ക്ക്‌ ഉണ്ടായിരുന്ന അസുഖങ്ങളും സൗഖ്യമായി എന്ന് സായിപ്പ്‌ പ്രഖ്യാപിച്ചു കൊണ്ടെയിരുന്നു. പെട്ടന്ന് സ്റ്റേജിന്റെ അവിടെ ഒരു വലിയ ആരവം. കൈ കൊട്ടല്‍. ഇത്രയും ആയപ്പോള്‍ അടച്ച്‌ വെച്ചിരുന്ന കണ്ണുകള്‍ ഞങ്ങളും തുറന്നു. ജന്മനാ അന്ധനായിരുന്ന ഒരു പയ്യനു കാഴ്ച്‌ കിട്ടിയിരിക്കുന്നു. ഞങ്ങള്‍ രണ്ടാളും ആദ്യമായി കാണുന്ന അത്ഭുത വിടുതല്‍. പയ്യനും, അവന്റെ മാതാപിതാക്കളും സ്റ്റേജില്‍ നിന്ന് തുള്ളി കര്‍ത്താവിനെ മഹത്വപ്പെടുത്തിയപ്പോള്‍ ആ പരിസരമാകെ ഇളകി മറിഞ്ഞു. ഈ പയ്യന്റെ അത്ഭുത വിടുതല്‍ വീണ്ടും സ്ഥിതീകരിക്കാന്‍ വേണ്ടി സായിപ്പ്‌ അവന്റെ മാതാപിതാക്കളെ മാറ്റി നിര്‍ത്തി പയ്യനു അവരെ കാട്ടി കൊടുത്തു. പയ്യന്‍ അവരെ കെട്ടി പിടിച്ച്‌ കരഞ്ഞപ്പോള്‍, തൊട്ടടുത്തിരുന്ന എന്റെ ഭാര്യയും മൂക്കു പിഴിയുന്നത്‌ ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു. പിന്നെ സായിപ്പ്‌ അവനോട്‌ ചോദിച്ചു, നിനക്കു ഇപ്പോള്‍ എത്ര വയസ്സായി? 15, പയ്യന്‍ ഉത്തരം പറഞ്ഞു.. എന്നിട്ടു സായിപ്പ്‌ അവനെ ചേര്‍ത്ത്‌ നിര്‍ത്തിയിട്ട്‌ അവന്റെ അപ്പന്‍ ഇട്ടിരിക്കുന്ന ഉടുപ്പിലേക്ക്‌ കൈ ചൂണ്ടി ചോദിച്ചു, ഓ.കെ..നിന്റെ അപ്പന്‍ ഇട്ടിരിക്കുന്ന ഉടുപ്പിന്റെ നിറം എന്ത്‌? പയ്യന്‍ പറഞ്ഞു- ചുവപ്പും, വെള്ളയും...ഇത്‌ കേട്ടപ്പോഴെക്കും ജനങ്ങള്‍ ചാടി തുള്ളി സ്തോത്രം പറഞ്ഞു. എങ്കില്‍ നിന്റെ അമ്മ ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ നിറമോ? വയലറ്റ്‌, ഗ്രീന്‍ ...ഇത്രയും ആയപ്പോഴെക്കും എന്റെ തൊട്ടടുത്തിരുന്ന ഡ്രൈവര്‍ എന്നെ തോണ്ടിയിട്ടു പറഞ്ഞു, ബാ നമ്മള്‍ക്ക്‌ പോകാം. നല്ല ഏകാഗ്രതയില്‍ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരുന്ന എന്നെ ഈ 'സാത്താന്‍' വിളിച്ച്‌ ശല്യം ചെയ്തത്‌ എനിക്ക്‌ ഒട്ടും പിടിച്ചില്ല. എടാ ഇത്രയും അത്ഭുതം കണ്ടിട്ടും നിനക്ക്‌ ഇവിടുന്ന് പോകണോ...അടങ്ങി ഇരുന്ന് പ്രാര്‍ത്ഥിക്കെടായെന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നോട്‌ ചോദിച്ചു, എന്ത്‌ അത്ഭുതം ആണിവിടെ നടന്നത്‌? മൊത്തം കളിപ്പീരു? എന്റെ തോമസെ, [സെനു ഈപ്പന്‍ എന്ന പേരുകള്‍ അവരുടെ വായില്‍ വരില്ലായിരുന്നു. അതിനാല്‍ എന്നെ തോമസ്‌ എന്നാണു വിളിച്ചിരുന്നത്‌]സമയം കളയാതെ...നമ്മള്‍ക്ക്‌ അടുത്ത പരിപാടി നോക്കാം. അവനോട്‌ എന്റെ കുഞ്ഞേ നീ കണ്ണടച്ച്‌ ദൈവത്തെ വിളിക്ക്‌ എന്ന് പറഞ്ഞപ്പോള്‍ അവന്‍ അടുത്ത ചോദ്യം എറിഞ്ഞു...ആര്‍ക്കാണീ മിഷനറി സൗഖ്യം കൊടുത്തതു? ജന്മനാ അന്ധനായ ബാലനു...ഞാന്‍ നിഷ്കളങ്കമായി ഉത്തരം പറഞ്ഞു. ജന്മനാ അന്ധനാണേ...ഇവിടെ വെച്ചാണേ അവനു സൗഖ്യം കിട്ടിയതു.....അതും ഈ മിഷനറി പ്രാര്‍ത്ഥിച്ചപ്പോഴാണേ സൗഖ്യം കിട്ടിയതു??? അതെ, അതെ, അതെ ...നീ എന്താ പ്രാര്‍ത്ഥനയ്ക്കിടയില്‍ കളേഴ്‌സിനെ നോക്കിയിരിക്കുകയായിരുന്നോ...അതോ ഉറങ്ങി പോയോ? എന്താ നിനക്കു പറ്റിയത്‌? അപ്പോള്‍ അവന്റെ അടുത്ത ചോദ്യം വന്നു...ജന്മനാ അന്ധന്‍ എങ്ങനെ ചുവപ്പും, വെളുപ്പും, വയലറ്റും, ഗ്രീനും ഒക്കെ തിരിച്ചറിഞ്ഞു. ഇതൊക്കെ അവന്‍ ആദ്യമായി കാണുന്ന കാര്യങ്ങളല്ലേ??? എന്റെ അമ്മേ...അവന്റെ ചോദ്യം കേട്ട്‌ എന്റെ കണ്ണില്‍ ഇരുട്ട്‌ *********കയറി . അതെ സത്യമാണല്ലോ? കറമ്പന്റെ തലയില്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണു അവന്റെ തലമുടി ചുരുണ്ടിരിക്കുന്നതെന്ന് പറഞ്ഞ്‌ പല വട്ടം കളിയാക്കിയിട്ടുള്ള തന്റെ മുന്‍പിലാണു ഇന്ന് അവന്‍ അവന്റെ I.Q തെളിയിച്ചതു. പിന്നെ അവിടെ എത്ര രോഗ സൗഖ്യങ്ങള്‍ നടന്നുവെന്നോ, എത്ര നേരം അവിടെ ഇരുന്നുവെന്നോ എനിക്ക്‌ യാതൊരു ബോധം ഇല്ല. എങ്കിലും എന്റെ സായിപ്പേ ഞങ്ങളോട്‌ ഇതു വേണ്ടായിരുന്നുവെന്ന് മനസ്സില്‍ പറഞ്ഞു സ്ഥലം കാലിയാക്കി.

എല്ലാം അടിച്ചു മാറ്റുന്ന ഈ കറമ്പന്മാരുടെ നാട്ടില്‍ വന്ന് അവരെ പറ്റിച്ച്‌ അവരുടെ പിച്ച ചട്ടിയില്‍ കൈ ഇട്ട്‌ വാരുന്നവര്‍ ... കെട്ടിഞ്ഞാന്നു ചത്തവന്റെ അണ്ടര്‍വെയറിന്റെ ഇലാസ്റ്റിക്കില്‍ കെട്ടി ഞാന്ന് ചാകുന്ന മറ്റൊരു റ്റീം. സായിപ്പന്മാരെ, കൊള്ളാം നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു.

ആ കാല്‍വറി ക്രൂശില്‍ നമ്മള്‍ക്കു വേണ്ടി, നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി നിന്ദയും, പരിഹാസവും, ദുഷിയും, ഉപദ്രവങ്ങളും, എല്ലാം ഏറ്റ്‌ വാങ്ങിയ നമ്മുടെ കര്‍ത്താവ്‌ ആ ക്രൂശില്‍ കിടന്ന് പറഞ്ഞതു പോലെ, "പിതാവേ, ഇവര്‍ ചെയ്യുന്നത്‌ ഇന്നത്‌ എന്നു അറിയായ്ക കൊണ്ട്‌ ഇവരോടു ക്ഷമിക്കണമേ” എന്ന് പ്രാര്‍ത്ഥിച്ച ആ കര്‍ത്താവിനോടു ചേര്‍ന്നു നമ്മള്‍ക്കും പ്രാര്‍ത്ഥിക്കാം… ഒപ്പം ഇത്തരം കള്ള പ്രവാചകന്മാരെ തിരിച്ചറിയാനുള്ള വിവേകത്തിനായും പ്രാര്‍ത്ഥിക്കാം.

ഹൊ, ഇവരുടെയൊക്കെ മുന്‍പില്‍ നമ്മുടെ യൂദാ ഇസ്ക്കരിയോത്ത എത്ര ഡീസെന്റാ. പാവം യൂദാ വെറും 30 വെള്ളിക്കാശിനാ യേശുവിനെ ഒറ്റിക്കൊടുത്തത്‌.. പുതിയാ യൂദാക്കള്‍ യൂറോയ്ക്കും, ഡോളറും വെച്ച്‌ യേശുവിനെ വിറ്റ്‌ കാശാക്കുന്നു....

തുടരും...

Thursday 1 January 2009

ന്യൂ ഇയര്‍ പുരാണംസ്‌.

എനിക്ക്‌ ഒരു അച്ചാച്ചന്‍ ഉണ്ടായിരുന്നു. പക്ഷെ അച്ചാച്ചന്‍ [രണ്ടെ മുക്കാല്‍ വയസ്സില്‍] ഞങ്ങളുടെ വീടിന്റെ മുന്‍പില്‍ കൂടി പോകുന്ന പമ്പാ-മണിമല ആറ്റില്‍ വീണു മരിച്ച്‌ പോയി. അതു കഴിഞ്ഞു രണ്ട്‌ വര്‍ഷത്തിനു ശേഷമാണെന്റെ ജനനം. ആയതിനാല്‍ ഞാന്‍ ഒരു അരുത്തി വാവയായി. അപ്പയും, അമ്മയും ഇല്ലാതെ പുറത്ത്‌ എന്തിനെങ്കിലും ഇറങ്ങിയാല്‍ രണ്ട്‌ പേര്‍ വാല്‍ നക്ഷത്രം പോലെ എന്റെ പുറകെ കാണും. പമ്പയാറ്റില്‍ ഇറങ്ങാതെ,കല്‍പ്പടവില്‍ ബക്കറ്റില്‍ വെള്ളം കോരി, രണ്ട്‌ പേരുടെ കാവലില്‍ ഇരുന്ന് കുളിക്കുന്നതാരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ സംശയിക്കേണ്ട, അത്‌ ഞാന്‍ തന്നെ. ഞാന്‍ എന്റെ കുട്ടി സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങിയാല്‍ എന്റെ ഇടതു വശത്തും, വലതു വശത്തും വലിയ സൈക്കളില്‍ കമാന്‍ഡോസ്‌ എത്തും. ഒരിക്കല്‍ എന്നെയും കൊണ്ട്‌ ഇങ്ങനെ പോകുമ്പോള്‍ വഴിയെ പോയ ഒരു കാറുകാരന്‍ ചോദിച്ചു, എന്താടെ ഇത്‌...കുട്ടിയാനെയും കൊണ്ട്‌ കൊമ്പനും, പിടിയും പോകുന്നത്‌ പോലെയുണ്ടല്ലോ എന്ന്... കോളെജില്‍ കയറി ഒരു വര്‍ഷവും കൂടി എനിക്ക്‌ ഈ കമാന്‍ഡോ പീഡനം സഹിക്കേണ്ടി വന്നു. എന്റെ കസിന്‍ ബ്രദേര്‍സ്‌ കോളെജ്‌ പഠനം പൂര്‍ത്തിയാക്കിയതോടെ 1947 ആഗസ്റ്റ്‌ പതിനഞ്ചില്‍ ഇന്ത്യ സന്തോഷിച്ചതിലും അധികമായി ഞാന്‍ ആര്‍മാദിച്ചു.

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി പോലെ സുഹൃത്തുക്കളെ കണ്ടാലറിയാം നമ്മുടെ സ്വഭാവം എന്ന് പുതിയ ഒരു പഴമൊഴി അമ്മ സൃഷ്ടിച്ചെടുത്തിട്ടുണ്ടായിരുന്നു. ആയതിനാല്‍ എന്റെ കോളെജിലെ സുഹൃത്തുക്കളില്‍ ഒരുത്തന്‍ കഞ്ചാവ്‌ അടിച്ചിട്ടും, പലരും സിഗററ്റ്‌ വലിച്ചിട്ടും, മദ്യപിച്ചിട്ടും അവരൊക്കെ വീട്ടില്‍ മഹാത്മാക്കളും പുണ്യാത്മാക്കളുമൊക്കെയായി അവതരിച്ചു. അങ്ങനെ പ്രീ-ഡിഗ്രിയുടെ അവസാന നാളുകളില്‍ എന്റെ കൂട്ടുകാര്‍ വീട്ടില്‍ ചിലവഴിച്ച 7-8 മണിക്കൂര്‍ സമയം കൊണ്ട്‌ അവര്‍ അവരുടെ തനി നിറം മുഴുവന്‍ കാട്ടിയിട്ടാണു മടങ്ങിയത്‌. രണ്ട്‌ പേര്‍ പുലിമുട്ടില്‍ കുളിക്കാന്‍ വന്ന് പെണ്‍കുട്ടികളുടെ കുളി എന്‍ജോയി ചെയ്യുന്നത്‌, ഒരുത്തന്‍ ആറ്റിറമ്പില്‍ ഇരുന്ന് സിഗററ്റ്‌ വലിക്കുന്നത്‌ തുടങ്ങിയ പുണ്യ പ്രവര്‍ത്തികള്‍ വീട്ടിലെ കമാന്‍ഡോസിന്റെ കണ്ണില്‍പ്പെട്ടു. എന്തിനേറെ പറയുന്നു...ഇവന്മാരുടെ 'ഈ ചില്ലറ' പ്രകടനങ്ങള്‍ കൊണ്ട്‌ വീട്ടിലെ എന്റെ സെന്‍സെക്‌ക്‍സ്‌ കുത്തനെ ഇടിഞ്ഞു. പിന്നെ ഇനിയും ദൈവത്തെ ഓര്‍ത്ത്‌ ഇത്തരം കൂട്ടുകാരെ വീട്ടില്‍ കൊണ്ട്‌ വരരുതെയെന്ന് താഴ്മയായി അപേക്ഷിച്ച്‌ എന്റെ മാനം ചവിട്ടിയരച്ചു.

ഏതായാലും പ്രീ-ഡിഗ്രി ഒരു വിധം കരയക്കടുപ്പിച്ചു. പിന്നെ ബി.കോം. ബി.കോം രണ്ടാം വര്‍ഷം രണ്ടാമത്തെ പാരലല്‍ കോളെജില്‍ "പാച്ചാന്‍" ചെന്നപ്പോള്‍ ഒരു പുതിയ സുഹൃത്തിനെ കിട്ടി. അനു ശങ്കര്‍ എന്ന ചുള്ളന്‍. സ്വന്തമായി ഹീറോ ഹോണ്ടയുള്ളവന്‍. കൂടാതെ ഷെയര്‍ ബിസിനസ്സ്‌ നടത്തി പത്ത്‌ പുത്തന്‍ സ്വന്തമായി ഉണ്ടാക്കുന്നവന്‍. അനു ശങ്കറുമായിട്ടുള്ള കൂട്ടുക്കെട്ട്‌ ഞങ്ങള്‍ക്ക്‌ എല്ലാത്തരത്തിലും ആനന്ദദായകമായിരുന്നു. ഷെയര്‍ ബിസിനസ്സില്‍ ലാഭം കിട്ടിയാല്‍ ഉഗ്രന്‍ ഭക്ഷണം, സിനിമ എന്നിവകള്‍ അനു അങ്ങ്‌ ഏറ്റെടുത്തു. സ്പോണ്‍സറിനു നല്ലതു വരുത്തണെയെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും ഓഹരി സൂചികയിലേക്ക്‌ ചുമ്മാതെ നോക്കി കൊണ്ടെയിരുന്നു.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ അനു പുതിയ ഒരു ഐഡിയായുമായി രംഗത്തു വന്നു. അക്കൊല്ലത്തെ ഡിസംബര്‍ 31 കോവളത്തു ആഘോഷിക്കാം. ഹോട്ടല്‍, ഭക്ഷണം തുടങ്ങിയ ചിലവുകള്‍ എല്ലാം അനു വക. ഹോ!!! കേട്ടപ്പോള്‍ തന്നെ എന്റെ മേലാസകലം കോരിത്തരിച്ചു. എല്ലാവരും അനുവിനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കോവളത്തെക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പക്ഷെ എന്റെ കാര്യം എനിക്കല്ലെ അറിയൂ. ഈ കാര്യം നടക്കണമെങ്കില്‍ ആദ്യം അമ്മ കനിയണം. അമ്മയെ സോപ്പിടുക അത്ര എളുപ്പമുള്ള കാര്യമല്ല. മഹാത്മാ ഗാന്ധിയെ പോലെയുള്ള അപ്പയെ എങ്ങനെയും സോപ്പിടാം. പക്ഷെ അമ്മ. പ്രത്യേകിച്ച്‌ താന്‍ ഒരു ദിവസം വീട്ടില്‍ നിന്ന് മാറി നിന്നുള്ള മാമാങ്കം..... പിന്നെ കോവളം.... പ്രധാന മന്ത്രി മന്മോഹന്‍ സിംഗ്‌ ആണവ പ്രശ്നത്തില്‍ തല പുകച്ചതിനേക്കാള്‍ കൂടുതല്‍ ഞാനീ വിഷയത്തിന്റെ മുന്‍പില്‍ തലപുകച്ചു. എന്നിട്ടും എനിക്ക്‌ യാതൊരു ഐഡിയായും കിട്ടിയില്ല. അവസാനം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ ഞാനീ വിഷയം അവതരിപ്പിച്ചു. ഓസ്ട്രേലിയായിലെ ബൂമറാങ്ങെന്ന സാധനം എറിയുന്നവന്റെ കൈയ്യില്‍ തന്നെ വരുമെന്ന് പഠിച്ചിട്ടുള്ള ഞാന്‍, 'ഇതിന്റെ' ശക്തമായ തിരിച്ച്‌ വരവ്‌ കണ്ട്‌ ഞെട്ടി പോയി. അന്ന് നമ്മുടെ വീട്ടില്‍ വന്നപ്പോള്‍ പുലിമുട്ടില്‍ പെണ്ണുങ്ങള്‍ കുളിച്ച്‌ കൊണ്ടിരുന്നത്‌ പാത്ത്‌ നിന്ന് നോക്കിയവന്മാരാ ഇന്ന് കോവളത്ത്‌ തുണിയും മണിയും ഉടുക്കാത്ത വര്‍ഗ്ഗത്തിന്റെയടുത്ത്‌ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോണത്‌. വിട്ടാലും മതി …..ഭേഷായി... ഇങ്ങനെ അമ്മ ‘പഴമ്പുരാണംസിന്റെ’ കെട്ടഴിച്ചിട്ടപ്പോള്‍ തന്നെ ഞാന്‍ നിനച്ചു.... ഒരു 5 വര്‍ഷം കഴിഞ്ഞാലും തനിക്ക്‌ കോവളത്ത്‌ ഒറ്റയ്ക്ക്‌ പോകാന്‍ പറ്റില്ല. ഞാന്‍ കൂടുതല്‍ തര്‍ക്കത്തിനു ഒന്നും പോകാതെ പോയി കിടന്നുറങ്ങി.

ഡിസംബര്‍ 29, ഡിസംബര്‍ 30 എന്നീ ദിവസങ്ങളില്‍ തന്റെ കൂട്ടുകാരുടെ കോവള യാത്രയുടെ ഒരുക്കത്തെ പറ്റി, അനു ശങ്കറിന്റെ സ്പോണ്‍സറിങ്ങിനെ പറ്റി ഒക്കെ പെന്തക്കോസ്തിലെ പാസ്റ്ററന്മാര്‍ ആര്‍ക്കും മനസ്സിലാകാത്ത അന്യ ഭാഷ വെച്ച്‌ അലക്കുന്നതു പോലെ ഞാനും ഇടയ്ക്ക്‌ ഇട പറഞ്ഞു കൊണ്ടെയിരുന്നു. പക്ഷെ ആരും പ്രതികരിച്ചതേയില്ല. അങ്ങനെ എന്റെ കൂട്ടുകാര്‍ എന്നെ കൂടാതെ ഡിസംബര്‍ 31 നു രാവിലെ ട്രയിനില്‍ തിരുവന്തപുരത്തേക്കു യാത്രയായി.

ഡിസംബര്‍ 31 അര്‍ദ്ധ രാത്രി മുതല്‍ ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ കൂടും. ആ വര്‍ഷം ദൈവം ചെയ്തു തന്ന നന്മകള്‍ക്ക്‌ സ്തോത്രം ചെയ്യും. ഇത്തവണയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ കൂടി സ്തോത്രം പറഞ്ഞിട്ടും എന്റെ മുഖം പിണറായിയുടെ മുഖം പോലെ വീര്‍ത്തിരുന്നു. കൂട്ടുകാര്‍ അവിടെ ആടി തിമിര്‍ത്ത്‌ ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍....പൊടിയാടിക്കാരനായ താന്‍ തനി പൊടിയാടി സ്റ്റയിലില്‍ വീട്ടില്‍ പ്രാര്‍ത്ഥനയും മറ്റുമായി പുതുവത്സരം ഘോഷിക്കുന്നു. ശത്രുക്കള്‍ക്ക്‌ പോലും ഈ ഗതി വരുത്തരുതെയെന്ന പ്രാര്‍ത്ഥനയോടെ ഉറക്കം വരാത്ത രാത്രിയുമായി താന്‍ അന്നത്തെ രാത്രി തള്ളി നീക്കി. അങ്ങനെ പുതു വര്‍ഷം... ഞാന്‍ മനോവിഷമത്തോടെ കട്ടിലില്‍ നിന്നെഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം കാപ്പിയുമായി, പത്രം വായിക്കാനായി ചെന്നപ്പോള്‍ അമ്മ അല്‍പം നടുക്കത്തോടെ പറഞ്ഞു, എടാ, ദേ ഇത്‌ കണ്ടോ....ഇന്നലത്തെ നിന്റെ കോവളത്തു പോയ ഫ്രണ്ട്സ്‌ അകത്തായി. വാര്‍ത്ത വിശദമായി അകത്തുണ്ട്‌, ഒപ്പം ഫ്രണ്ട്സിന്റെ മുഖം പൊത്തിയുള്ള ഫോട്ടൊയും.. എനിക്ക്‌ ഇത്‌ വിശ്വസിക്കാനായില്ല...എന്നാലും തലേന്നത്തെ നീരസം മുഖത്ത്‌ കാട്ടി കൊണ്ട്‌ അമ്മയുടെ കൈയില്‍ നിന്ന് പത്രം വാങ്ങി വാര്‍ത്ത ഒന്ന് രണ്ട്‌ ആവര്‍ത്തി വായിച്ചു. ഫോട്ടോ നോക്കി... കൂട്ടത്തില്‍ പോയ ഒരുത്തന്‍ ഒഴിച്ച്‌ ബാക്കി എല്ലാവരും പോലീസ്‌ റിമാന്‍ഡില്‍.


പുതുവത്സര ആഘോഷത്തിനിടെ വിദേശ വനിതയെ അക്രമിക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പോലീസ്‌ പിടിച്ചു. രാത്രി 12.00 മണിക്ക്‌ വിളക്കുകള്‍ അണച്ച സമയത്താണു വിദേശ വനിതയുടെ പുറകില്‍ മത്താപ്പൂ കത്തിച്ച്‌ പേടിപ്പിക്കാന്‍ ശ്രമിച്ച ഇവരെ മഫ്‌റ്റിയില്‍ ഉണ്ടായിരുന്ന പോലീസാണു പിടിക്കൂടിയതു. തുടര്‍ന്നുള്ള വാര്‍ത്ത വായിക്കാന്‍ എനിക്ക്‌ ശക്തിയില്ലായിരുന്നു. അമ്മ ആ ഫോട്ടോയില്‍ നോക്കിയിരുന്നിട്ട്‌ പറഞ്ഞു... ഹൊ ഇന്നലെ എന്തായിരുന്നു വര്‍ത്തമാനം. ഭക്ഷണം, താമസം എല്ലാം അനു വക. ഗോതമ്പ്‌ ഉണ്ട ഭക്ഷണം, ജയിലില്‍ താമസം...കുടിച്ച്‌ മറിഞ്ഞ്‌ കണ്ട മദാമ്മയുടെ ചന്തിക്കല്ലെ കോപ്പ്‌ പൊട്ടിക്കുന്നത്‌??? പോയി പ്രാര്‍ത്ഥിക്ക്‌...ദൈവം വലിയ ആപത്തില്‍ നിന്നും, നാണക്കേടില്‍ നിന്നുമല്ലെ വിടുവിച്ചത്‌... ഞാന്‍ ആ തക്കം മുതലാക്കി മുങ്ങി. എന്നാലും കുത്തുവാക്കുകള്‍, കളിയാക്കലുകള്‍ എല്ലാം ആവശ്യത്തിനു കിട്ടി. ഏതായാലും സത്യം…കണ്ണില്‍ കൊള്ളാനുള്ളത്‌ പുരികത്തില്‍ തട്ടി പോയി. ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനു മനസ്സാ നന്ദി പറഞ്ഞു.

3-4 ദിവസം കഴിഞ്ഞിട്ടും ഇവരെ പറ്റി നോ ന്യൂസ്‌. ആരോടെങ്കിലും തിരക്കാന്‍ പറ്റുമോ? അങ്ങനെ ഒരു ദിവസം വി.ഐ.പി'സ്‌ തിരുവല്ലായില്‍ ലാന്‍ഡ്‌ ചെയ്തു. പക്ഷെ ഇവര്‍ ക്ലാസ്സില്‍ കയറിയില്ല. അനുവിനു രണ്ട്‌ വീശിയാലെ വിഷമം മാറൂ. പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ചങ്ങനാശ്ശേരിയിലെ ഒരു ബാര്‍ ഹോട്ടലില്‍ അഭയം തേടി. ഞാന്‍ ടച്ചിങ്ങസ്‌ ടച്ചിയും, തംസ്‌ അപ്പ്‌ കുടിച്ചും ഇരുന്നു [ജയന്‍ ഹെലിക്കോപറ്റര്‍ പിടിച്ചു വലിച്ചു താഴ്ത്തുന്നത്‌ കണ്ട്‌, ഇന്ദ്രന്‍സ്‌ അതു പോലെ ചെയ്താല്‍ പാന്റും കൊണ്ട്‌ ഹെലിക്കോപറ്റര്‍ പോകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലായെന്ന് അറിയാവുന്നതു കൊണ്ടാണു നമ്മള്‍ തംസപ്പില്‍ ഒതുക്കുന്നത്‌]. ഹണി ബീ തലയ്ക്ക്‌ പിടിച്ച്‌ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ അന്യോന്യം കുറ്റപ്പെടുത്താന്‍ തുടങ്ങി. അനു പറഞ്ഞു...ദോ...ഇവന്റെ ഒറ്റയൊരുത്തന്റെ അസുഖം. മദാമ്മമാരെ മണപ്പിച്ച്‌ മണപ്പിച്ച്‌ നടന്നപ്പോഴെ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്... അന്നരം കേള്‍ക്കുമോ? അവസാനം നാണക്കെട്ടത്‌ മിച്ചം...ഇനി നാട്ടുകാരുടെ, വീട്ടുകാരുടെ മുന്‍പില്‍ എങ്ങനെ നോക്കും. ഓരോരുത്തനെയും വലിച്ച്‌ പൊക്കി കോവളത്ത്‌ കൊണ്ട്‌ പോയതാ...അനു പിറു പിറുത്ത്‌ കൊണ്ടിരുന്നു. അനുവില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ വയ്യാതെ വന്നപ്പ്പ്പോള്‍ ഒരു സഹപ്രതി കൂറു മാറി. അവന്‍ അല്‍പം കുഴച്ചിലോടെ പറഞ്ഞു, എഴ അനു...അധികം സ്‌മാര്‍ട്ടാകല്ലെ...ഞാനിപ്പ്പം ആ സംഭവം പഴയാന്‍ പോവാ...എന്താടാ..എന്താടാ..വേഗം പറ. ഞാന്‍ ആകാംക്ഷയോടെ തിരക്കി. അനു ഇടയ്ക്കു കയറി പറഞ്ഞു, അതെ ഇവന്റെ അമ്മയെ വീണ്ടും കെട്ടിക്കാന്‍ പോവ്വാ...അ കാര്യമാ... ഇതു കൂടി കേട്ടപ്പോള്‍ സഹപ്രതിക്കു ദേഷ്യം ഇരട്ടിച്ചു. അവന്‍ പറഞ്ഞു, എടാ...ഞങ്ങളെയെല്ലാഴെയും പോലീസ്‌ സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക്‌ കൊണ്ട്‌ പോകുന്നതിനു മുന്‍പ്‌ അവിടുത്തെ ഒരു ബുക്കില്‍ 'ഓട്ടോഗ്രാഫിട്ട്‌' കൊടുത്തിട്ട്‌ പോടാ ....ന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും പോയി ഒപ്പിട്ടു. അതില്‍ അനു ഒപ്പിട്ടതെങ്ങനെയാണെന്ന് അറിയാമോ? തള്ളവിരലില്‍ മഷി മുക്കിയാണോ....ഞാന്‍ ആകാംക്ഷയോടെ തിരക്കി. ഓഹ്‌..അതായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു. ഓഹ്‌ , ഇവന്റെ അപ്പന്റെ പേരു നാറ്റിക്കേണ്ടായെന്ന് കരുതി ഇവന്‍ ശങ്കറിനെ മാറ്റി ഇവന്റെ ഒപ്പ്‌ അനു. എസ്‌ എന്നാക്കി അപ്പന്റെ അഭിമാനം സംരക്ഷിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഞങ്ങളുടെ ഓട്ടോഗ്രാഫ്‌ നോക്കിയിട്ട്‌, സര്‍ക്കിള്‍ അനുവിനെ നീട്ടി വിളിച്ചു, എടാ ഏനസ്സു മോനെ.... [ANUS എന്നാണു ഇപ്പോള്‍ പേരു വായിയ്ക്കുന്നത്‌]..ചുമ്മാതല്ല നീ മദാമ്മയുടെ ഹൗസിങ്ങും നോക്കി പോയതെല്ലെടാ ##@%&@@@ മോനെ... എന്ന് വിളിച്ചപ്പോളാ അനുവിനു അപ്പനെ ഒഴിവാക്കി ഒപ്പിട്ട്‌ നാറിയെന്നത്‌ ബോദ്ധ്യമായത്‌. ഏതായാലും ഈ ഏനസ്സ്‌ മോനെ ഞാന്‍ ഒന്ന് നെഞ്ചേറ്റി, സ്നേഹപൂര്‍വ്വം എടാ, ഏനസ്സ്‌ മോനെയെന്ന് വിളിച്ചപ്പോള്‍ ആ സര്‍ക്കിള്‍ വിളിച്ചതിലും അമറന്‍ തെറി വിളിച്ച്‌ അവന്‍ പ്രതിഷേധം അറിയിച്ചു.

കുറച്ച്‌ ദിവസത്തേക്ക്‌ പ്രതികള്‍ ആരും കോളെജില്‍ എത്തിയില്ല. ഏതായാലും അനുവിന്റെ കൈയ്യിലിരുന്ന കുറച്ച്‌ ഷെയര്‍ ഒക്കെ വിറ്റ്‌, ഒന്ന് ഒന്നര ലക്ഷം രൂപാ അവിടെയും ഇവിടെയും എറിഞ്ഞ്‌ ഈ പീഡന കേസ്‌ തേച്ചു മായിച്ചു കളഞ്ഞു. അനുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മദാമ്മയെ മിന്നാമിനുങ്ങ്‌ ആക്കാന്‍ ശ്രമിച്ചതിനു ചിലവു ഒന്നര ലക്ഷം രൂപാ [മദാമ്മയുടെയും മൂട്ടിലാണെല്ലോ വെട്ടം ഫിറ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌].

അങ്ങനെയിരിക്കെ ഒരു ദിവസത്തെ മനോരമ പത്രത്തില്‍ ഒരു പരസ്യം വന്നു. അതിങ്ങനെ.... I, Mr. Anu Shanker, S/O Mr............,holder of Indian Passport Number........hereby changed my name as ........Shanker

അങ്ങനെ ഏനസ്സ്‌ മോന്‍ മറ്റൊരു 'മോനായി' മാറി. കോളെജ്‌ പഠനം കഴിഞ്ഞ്‌ സുഹൃത്തുക്കള്‍ പല വഴിക്ക്‌ പിരിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഓസ്ട്രേലിയായില്‍ നിന്നും എനിക്ക്‌ ഒരു പുതുവത്സരാശംസ കാര്‍ഡ്‌ വന്നു....പൊട്ടിച്ച്‌ നോക്കിയപ്പോള്‍ നമ്മുടെ പഴയ ഏനസ്‌ മോന്റെയും കുടുംബത്തിന്റെയും ചിത്രം വെച്ച ആശംസാ കാര്‍ഡ്‌. അവസാനം ഞാന്‍ അവനു ഒരു വലിയ എഴുത്ത്‌ എഴുതി. അതിങ്ങനെയായിരുന്നു....എടാ മോനെ, നീയെങ്ങനെയാടാ തിരുവല്ലായില്‍ നിന്നും ഓസ്ട്രേലിയായില്‍ ചാടിയത്‌? അവിടെയും ഷെയറും, സ്റ്റോക്കും, ബുള്ളും ഒക്കെയാണോ പരിപാടി. പിന്നെ ഞാന്‍ ആ സ്ഥലപേരു AUStralia തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ നിനക്കു എന്തു കൊണ്ടും പോകാന്‍ പറ്റുന്ന ഒരെ ഒരു സ്ഥലം ഇതു തന്നെയാണെന്ന് മനസ്സിലായി. അന്ന് ഒരു ന്യൂ ഇയറിനു തിരുവനന്തപുരത്ത്‌ ആ സര്‍ക്കിള്‍ നിനക്കിട്ട ഒരു പേരുണ്ടല്ലോ.... അ പേരിന്റെ 3 അക്ഷരങ്ങള്‍ ഇതില്‍ ഉണ്ട്‌:-A*US. പിന്നെ നിനക്ക്‌ മദാമ്മമാരെ കാണുമ്പോള്‍ ഉണ്ടായിരുന്ന ആ പഴയ അലര്‍ജി ഇപ്പോഴും ഉണ്ടോ????... SYDNEYയില്‍ താമസിച്ച്‌ നിന്റെ പഴയ സ്വഭാവം വല്ലതും പുറത്തെടുത്താല്‍, മോനെ, സിഡ്നി പോലീസ്‌ നിന്റെ 'കിഡ്നി' ഉടയ്ക്കുമെന്ന കാര്യം ഓര്‍ത്താല്‍ നല്ലതെന്നൊക്കെ പറഞ്ഞു “സ്നേഹപൂര്‍വ്വം” എഴുതിയ എഴുത്തിനു വളരെ കൃത്യമായി കാക്ക കാഷ്ഠത്തില്‍ ചവട്ടി തേച്ച പോലെ ഒരു കത്ത്‌ വന്നു...അന്ന് ചങ്ങനാശ്ശേരി ബാര്‍ ഹോട്ടലില്‍ വെച്ച്‌ വിളിച്ച പുഴുത്ത തെറിയെക്കാട്ടിലും കാഠിന്യമേറിയ തെറി. ഹൊ...ഇവന്‍ ഓസ്ട്രേലിയായില്‍ പോയിട്ടും പഴയത്‌ ഒന്നും മറന്നിട്ടില്ല. ചിലര്‍ വിമാനം കയറിയാല്‍ മലയാളം മറക്കും..പക്ഷെ ദേ ലവന്‍, മലയാളത്തിലെ ‘അ’ മുതല്‍ ‘അം’ വരെ ‘ക’ മുതല്‍ ‘മ’ വരെ എത്ര ഭംഗിയായി ഇപ്പോഴും ഉപയോഗിക്കുന്നു. പഴയ സിനിമാ നടന്‍ ജോസ്‌ പ്രകാശിന്റെ ഭാഷ കടമെടുത്താല്‍...വെല്‍ഡണ്‍ മൈ ബോയി...ഐ ആം റിയലി പ്രൗഡ്‌ ഓഫ്‌ യു....