Saturday 27 September 2014

പശു പീഡനം - തിരുവല്ല സ്റ്റയിൽ



കഴിഞ്ഞ ദിവസം മംഗലാപുരത്ത് 4 പേർ പശുക്കുട്ടിയെ പീഡിപ്പിച്ചു അറസ്റ്റിലായി എന്ന വാർത്ത വായിച്ചപ്പോഴാണ് പണ്ട് തിരുവല്ലക്കാരൻ ഒരു പയ്യൻ (ഇന്ന് അച്ചായാൻ) ഒരു പശുവിനെ, ഇതേ മംഗലാപുരത്ത് വെച്ച് പീഡിപ്പിച്ചതിനു, പീഡിപ്പിക്കപ്പെട്ട ഒരു സംഭവം ഓർമ്മ വന്നത്…


1994 കാലഘട്ടം. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഡിഗ്രി കഴിഞ്ഞ ശേഷം, ഡി ഫാം പഠിക്കണമെന്ന മോഹവുമായി ചെന്നു കയറിയത്, മംഗലാപുരത്തെ ഒരു സിംഹത്തിന്റെ മടയിൽ:-എം.വി.ഷെട്ടി. മൂപ്പരു ആണെങ്കിൽ ഒടുക്കത്തെ കത്തിയും. ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണ വെയ്ക്കാൻ പറഞ്ഞു. അപ്പൻ കൂടെയുണ്ടായിരുന്നതു കൊണ്ട്, ഒട്ടും മടിക്കാതെ നൂറിന്റെ പത്തു കെട്ടുകൾ മേശപ്പുറത്തേക്കിട്ടു. മൂപ്പരു ഫ്ളാറ്റ്. പക്ഷെ അപ്പോഴേക്കും അപ്പന്റെ ഷട്ടിക്കു ഓട്ട വീണിരുന്നുവെന്നത് സഭരോം കി സിന്ദഗി ജോ കഭി നഹി പോലെ നഗ്ന സത്യം.

ക്ലാസ്സ് തുടങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി. കൂട്ടുകാർ എല്ലാം തന്നെ പണച്ചാക്കുകളുടെ മക്കൾ. താനും ഒരു രാജാവിന്റെ മകനാണെന്ന് പറഞ്ഞറിയിക്കാൻ ഒരു രാജുമോനും ഇവനോടു അങ്കിളിന്റെ ഫാദർ ആരാണെന്നു കുടി ചോദിച്ചതുമില്ല. പിന്നെ ആകെയുള്ള മാർഗ്ഗം കൂട്ടുകാർ നടക്കുന്നതു പോലെ അടിച്ചു പൊളിച്ചു നടക്കുക.

അങ്ങനെ ആദ്യത്തെ അവധിക്കു നാട്ടിൽ വന്നപ്പോൾ ഫാദർജിയെയും, മദർജിയെയും കുപ്പിയിലാക്കി തന്റെ എല്ലാം എല്ലാമായ YEZDI ബൈക്ക് മംഗലാപുരത്തേക്ക് കൊണ്ടു പോയിക്കോട്ടെ എന്ന് ചോദിച്ചപ്പോഴേക്കും കേന്ദ്ര വിഹിതം ചോദിച്ച്, ഉമ്മച്ചനും കൂട്ടരും മോദിയെ കാണാൻ പോയപ്പോൾ ഉണ്ടായ അതേ പ്രതികരണമാണിവനും ലഭിച്ചത്. പിന്നെ കൈയും കാലും പിടിച്ചപ്പോൾ അവർ ഒരു കണ്ടീഷൻ വെച്ചു. പരീക്ഷയ്ക്ക് നല്ല മാർക്കു മേടിച്ചാൽ ബൈക്കു തരാം. അത് ആകട്ടെ സന്തോഷ് പണ്ഡിറ്റിനോട് ഓസ്ക്കാർ വാങ്ങി വരാൻ പറഞ്ഞത് പോലെ കഠിനമായ തപസ്യയായത് കൊണ്ട് രണ്ടാം തവണ നാട്ടിൽ വന്നപ്പോൾ പരുമല, പാലിയേക്കര, എടത്വ പള്ളികളിൽ വെച്ച നേർച്ചയുടെ ബലം കൊണ്ട് മദർജിയുടെ ഉള്ളലിഞ്ഞു. അങ്ങനെ മദർജിയുടെ ശുപാർശ പ്രകാരം ഫാദർജിയും സമ്മതം മൂളി. ഒടുക്കം ബൈക്കുമായി മംഗലാപുരത്തേക്ക്....

ഒരു ദിവസം, കോളെജ് വിട്ട്, ബൈക്കുമായി ചെത്തി വരുമ്പോൾ, കൂടെ പഠിക്കുന്ന കുറെ പുവർ ഗേൾസ്, വെയിറ്റിംഗ് ഷെഡിൽ ബസ്സ് കാത്തു നിൽക്കുന്നു. അവർക്ക് അല്പം കമ്പനി കൊടുക്കാം എന്ന ഒറ്റ ഉദ്ദേശത്തിൽ തന്റെ ബൈക്ക് സ്റ്റാൻഡിൽ ഒതുക്കി വെച്ച്, പെൺക്കിടാങ്ങളോട് ചാറ്റി കൊണ്ടിരുന്നാപ്പോൾ, കൂട്ടത്തിൽ ഒരു പെൺക്കിടാവ് വായ പൊത്തി, കൈ ചൂണ്ടി ചിരിക്കാൻ തുടങ്ങി. അവൾ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു. അവന്റെ എല്ലാമെല്ലാമായ YEZDI ബൈക്കിന്റെ സീറ്റ്, ഒരു ഉളുപ്പുമ്മിലാതെ, ഷക്കീലയുടെ പോസ്റ്റർ തിന്നുന്നതു പോലെ ഒരു ചാവാലി പശു നിന്നു തിന്നുന്നു. കൂട്ട ചിരികൾക്ക് നടുവിൽ, അവൻ ജാക്കി ചാന്റെ സ്റ്റയിലിൽ അങ്ങോട്ട് ചെന്ന്, പശുവിനിട്ട് ഒരു തൊഴിയും അടിയും കൊടുത്തു. അതു മാത്രം അവനു ഓർമ്മയുണ്ട്.

പിന്നെ ബോധം തെളിയുമ്പോൾ,ആശാൻ പാവം കിലുക്കം സിനിമയിൽ രണ്ടു കാലും ഒടിഞ്ഞ് ജഗതി കിടക്കുമ്പോലെകിടക്കുന്നു. അടുത്തു വന്ന നേഴ്സിനോട് കാര്യം തിരക്കിയപ്പോൾ അവൻ പശുവിനു പീഡിപ്പിക്കുന്നത് കണ്ട്, നാട്ടുകാർ അവനെ കൈ വെച്ചതാണു അവന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നറിഞ്ഞപ്പോഴാണു പശു അവരുടെ ദൈവം ആണെന്ന വലിയ സത്യം അവനു മനസ്സിലായതു.

ഇതിനു പുറമേ ഇവന്റെ ഒരു കൂട്ടുകാരൻ ഇവന്റെ അപ്പച്ചനു ഒരു ടെലഗ്രാമും അടിച്ചു. 'ബീഫ് ആക്സിഡന്റ്. സൺ അഡ്മിറ്റഡ്' ഈ ടെലഗ്രാം വായിച്ചിട്ട്, സാക്ഷാൽ ഷെയ്ക്ക് സ്പിയറിനു പോലും തർജ്ജിമ ചെയ്തു കൊടുക്കാൻ പറ്റിയില്ലായെന്നത് മറ്റൊരു ട്രൂത്ത്.

ഏതായാലും പശുവിനെ ഒന്നു അടിച്ചതിന്റെ പേരിൽ അന്ന് എന്റെ സുഹ്രുത്ത് അഡ്മിറ്റായെങ്കിൽ ഇന്ന് ഈ പശുക്കുട്ടിയുടെ കാര്യത്തിൽ അറസ്റ്റിലായ 4 പേർ, പുറത്തിറങ്ങുമ്പോൾ അവരുടെ കാര്യം ഗുദാ ഗവാ.

ഇത്രയും എഴുതിയപ്പോൾ, തിരുവല്ലാക്കാരിൽ ആരെങ്കിലും ഈ അച്ചായനെ തിരിച്ചറിഞ്ഞൽ ഞാൻ ഒറ്റ പറച്ചിലങ്ങു പറയും, " I object your Honour!!!”.. പിന്നെ സുരേഷ് ഗോപി ആണെങ്കിൽ കൂടി ഒന്നും പറയരുത്. അങ്ങനെയാ ഷാജി കൈലാസ് പറഞ്ഞിട്ടുള്ളത്.


Thursday 1 May 2014

മാർത്തോമാ കോളെജും, ലേഡീസ് ഒൺലിയും പിന്നെ ഒരു സമരവും.

തിരുവല്ല മാർത്തോമാ കോളെജിൽ രണ്ട് കൊല്ലം മാത്രമേ പഠിച്ചുള്ളുവെങ്കിലും, ഇന്നും മാർത്തോമാ കോളെജ് എന്ന് കേൾക്കുന്നത് ഒരു ഹരമാണു. മാർത്തോമാ കോളെജ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക അവിടുത്തെ തിരു മുറ്റവും, കാമുകീ കാമുകന്മാരുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങളായിരുന്ന ഓഡിറ്റോറിയത്തിന്റെ സൈഡിലെ സ്റ്റെപ്പുകളും, വിശുദ്ധ പ്രേമങ്ങൾ കുടി കൊണ്ടിരുന്ന ചാപ്പൽ പടവുകളും, K.S.U, S.F.I സമരങ്ങളും ഒക്കെയാണു.

മാർത്തോമാ കോളെജു പോലെ തന്നെ എന്നും പ്രിയപ്പെട്ടതായിരുന്നു. ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലി ബസ്സും, ചെങ്ങന്നൂർ ലേഡിസ് ഒൺലി ബസ്സും. രാവിലെ ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലി ബസ്സ് കുറ്റപ്പുഴ കയറ്റം കയറി വരുമ്പോഴെ കോളെജിൽ അതിന്റെ അലയൊലികൾ പ്രതിഫലിക്കും. ക്രിസ്തീയ ഗീതം മുതൽ കൊടുങ്ങല്ലൂർ ഭക്തി ഗാനം വരെ ഇത്ര അക്ഷര സ്ഫുടതയോടെ, ശ്രുതിയും,സംഗതിയും തെറ്റാതെ പാടുന്ന കലാകാരന്മാരെ ഐഡിയാ സ്റ്റാർ സിംഗറിൽ പോലും ആരും കണ്ടിട്ടില്ല. ദൂരദർശനിൽ, ചിത്രഗീതം സംപ്രേക്ഷണം ചെയ്യുമ്പോൾ ചില ഗാനങ്ങൾ എപ്പോഴും കേൾക്കുമെന്നകണക്കെ, "സമയമാം രഥത്തിൽ ഞാൻ" എന്ന പാട്ടും, "അയ്യയ്യോ വയ്യായേ ഈ പെണ്ണുങ്ങളെ പോറ്റുവാൻ" എന്ന പാട്ടും ഈ ബസ്സിലെ നിത്യ ഹരിത ഗാനങ്ങളായിരുന്നു.എന്നാൽ "പരിശുദ്ധാത്മാവേ ശക്തി പകരണമേ" എന്ന പാട്ട്, നമ്മുടെ ആന വണ്ടിയുടെ തകിടേൽ അടിച്ചു പാടുമ്പൊൾ,പെന്തക്കോസ്തു പിള്ളേർ പോലും ആനന്ദനിർവൃതിയിൽ ആറാടുമായിരുന്നു. പക്ഷെ ലേഡീസ് ഒൺലി ബസ്സാകട്ടെ... ഒരനക്കം പോലുമില്ലാതെ ആൾക്കാരുടെയെല്ലാം അസൂയാ പാത്രമായി ഓടിക്കൊണ്ടുമിരുന്നു. അന്നൊക്കെ നിനക്കു ഭാവിയിൽ ആരാകാനാണു ആഗ്രഹമെന്ന് അബദ്ധത്തിൽ ഏതെങ്കിലും സാറന്മാർ ചോദിച്ചാൽ ഞങ്ങൾക്കെല്ലാം ഒറ്റ ഉത്തരം മാത്രമാണുണ്ടായിരുന്നത്...ലേഡീസ് ഒൺലിയിലെ കണ്ട്ക്ടർ അല്ലെങ്കിൽ ഡ്രൈവർ. ഈ ബസ്സിലെ ഡ്രൈവറും, കണ്ട്ക്ടറും അന്ന് ഞങ്ങളുടെ നോട്ടത്തിൽ I.A.S, I.P.S പദവികൾക്ക് മേലെയായിരുന്നു.

ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലിയിലെ പൈതങ്ങളുടെ കൈയില്ലിരുപ്പു കൊണ്ടോ, എന്തോ ഒരു സുപ്രഭാതത്തിൽ കെ.എസ്.ആർ.ടി.സി ഈ ബസ്സ്, യാതൊരു മുന്നറിയുപ്പുമില്ലാതെ നിർത്തി. പക്ഷെ അന്നരവും തലയെടുപ്പോടെ തന്നെ ലേഡീസ് ഒൺലി ബസ്സു വന്ന് തരുണീ മണികളെ കയറ്റി കൊണ്ടു പോവുകയും വരികയും ചെയ്തു. ആഴ്ച്ച ഒന്നു കഴിഞ്ഞിട്ടും K.S.R.T.C സ്റ്റുഡന്റ്സ് ഒൺലി വിട്ടു കൊടുത്തില്ല. K.S.U, S.F.I നേതാക്കന്മാരെ കണ്ട് വിവരം പറഞ്ഞിട്ടും ആർക്കും അനക്കം ഒന്നും ഇല്ല. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം കോളെജ് വിട്ട്, കോളെജിനു മുൻപിലുള്ള അരമതിലിൽ ബസ്സുകൾ കാത്തിരുന്നപ്പോൾ പതിവു പോലെ, ദാ വരുന്നു കുറ്റപ്പുഴയുടെ രോമാഞ്ചമായ ലേഡീസ് ഒൺലി ബസ്സ്. പെൺക്കുട്ടികൾ അന്നനട വെച്ചു ബസ്സിൽ കയറി , കണ്ടക്ടർ സർ ഡബിൾ ബെല്ല് അടിച്ചതും, വടക്കു നോക്കി യന്ത്രത്തിലെ, തടത്തിൽ ദിനേശൻ തമാശ കണക്കെ, ചായക്കടയാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയവനെ പോലെ മല്ലപ്പള്ളികാരനായ ഞങ്ങളുടെ ഒരു സുഹൃത്ത് ഓടി വന്ന് ഈ ലേഡീസ് ഒൺലി ബസ്സിന്റെ ഫുട്ട് ബോർഡിൽ ചാടി കയറിയതും ഒപ്പമായിരുന്നു.. കൂട്ടുകാരനാണെങ്കിലും, അവന്റെ അബദ്ധം കണ്ട് ഞങ്ങളെല്ലാം ഒന്നടങ്കം കൂവി. ബോബനും മോളിയിലെയും അപ്പി ഹിപ്പിയെ പോലെ ഒരുത്തന്റെ പ്രകടനം കണ്ട്, ബസ്സിലെ കണ്ടകടർ സാറും, പെൺകിടാങ്ങളും ഞെട്ടി തരിച്ച്, പൊട്ടി ചിരിച്ചു. കണ്ടകടർ സർ ബസ്സ് ബെല്ലടിച്ചു നിർത്തിച്ചിട്ട് നമ്മുടെ ശ്രീനിവാസൻ സിറ്റി പോലീസ് കമ്മീഷണറായ കണക്കെ ഇല്ലാത്ത മസ്സിലും പിടിച്ച് “ബോർഡ് നോക്കി വേണമെടാ ബസ്സിൽ കയറാൻ” എന്ന് പറഞ്ഞു ആക്രോശിച്ചു.

ഞങ്ങൾ കോറസായി കൂവൽ തുടർന്നു. ഞങ്ങളുടെ കൂവൽ ഒന്നും കേട്ടിട്ടും, കണ്ടകടർ സാറിന്റെ മസ്സിലു പിടുത്തം കണ്ടിട്ടും ഒട്ടും ആവേശം ചോരാതെ നമ്മുടെ ചങ്ങായി പറഞ്ഞു... “സ്റ്റുഡന്റ്സ് ഒൺലി വന്നില്ലെങ്കിൽ, ലേഡിസ്ഒൺലിയേലും ഞങ്ങൾ കയറും. ഞങ്ങൾക്കും ഇല്ലേ, വീടും കുടുംബവും“...ഇത്രയും പറഞ്ഞിട്ടു അവൻ ഓക്സിജനു വേണ്ടി പിടയ്ക്കുന്ന രോഗിയെ പോലെ ഒന്നു പിടച്ചിട്ടു,കൈകളുയർത്തി വിളിച്ചു.. “വിദ്യാർത്ഥി ഐക്യം സിന്ദാ‍ാ‍ാ‍ാബാദ്”… മല്ലപ്പള്ളികാരനായ ഇവനു ചെങ്ങന്നൂർ ബസ്സിലെന്തു കാര്യമെന്ന് കരുതി ചിന്തിച്ച് കൂവിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവൻ പെട്ടെന്ന്, മണിചിത്രത്താഴിലെ നാഗവല്ലിയായി മാറിയത്. കണ്ടക്ടർ സാർ ശ്രീനിവാസനിൽ നിന്നും ഭരത്ചന്ദ്രൻ ഐ.പി.എസ് ആയിട്ടും, ഡോ.സണ്ണിയായിട്ടും ഒക്കെ വേഷപകർച്ചകൾ നടത്തിയെങ്കിലും നമ്മുടെ സുഹൃത്ത് നാഗവല്ലിയായി തന്നെ നിലകൊണ്ട്, ബസ്സിന്റെ ഫുട്ട് ബോർഡിൽ ഇരുന്ന് ഒറ്റക്ക് വിദ്യാർത്ഥി ഐക്യം സിന്ദാബാദ് മുഴക്കി കൊണ്ടിരുന്നു.

സംഗതി ലേഡീസ് ഒൺലി ബസ്സായതു കൊണ്ടും, ഷൈൻ ചെയ്യാൻ പറ്റുന്ന അവസരമായതു കൊണ്ടും ഇവന്റെ സമരത്തിനു ഐക്യദാർഠ്യം പ്രഖ്യാപിച്ചു KSU, SFI അണികൾ ഒപ്പം കൂടി. വിദ്യാർത്ഥി ഐക്യത്തിന്റെ രൂപം മാറി, ഭാവം മാറി ഫുട്ട് ബോർഡിൽ ഇരുന്ന് സമരം ചെയ്തവനെപിന്തള്ളി നേതാക്കളും, അണികളും ബസ്സിനകത്തു കയറി മേയാൻ തുടങ്ങി. ലേഡീസ് ഒൺലിയിലെ കുമാരിമാരുടെ സാന്നിധ്യം നേതാക്കൾക്കും അണികൾക്കും ഊർജ്ജം പകർന്നുകൊണ്ടെയിരുന്നു.



ഏറെ നാളായി മോഹിച്ചു കൊണ്ടിരുന്ന സിംഗിൾ ബെല്ല്, ഡബിൾ ബെല്ലടികൾ ഓരോരുത്തർ ഏറ്റെടുത്തു. പുര കത്തുമ്പൊൾ തന്നെ വേണം വാഴ വെട്ടാനെന്ന കണക്കെ, ചിലർ കുമാരിമാരുമായി കരിക്കുലർ ആക്റ്റിവിറ്റീസിലും, മറ്റു ചിലർ “എക്സ്ട്രാകരിക്കുലർ ആക്റ്റിവിറ്റീസിലും” ആക്റ്റീവായി പങ്കെടുത്തു.

ഇന്ത്യൻ പട്ടാളക്കാർ പാക്കിസ്താനു ശക്തമായ തിരിച്ചടി തുടങ്ങിയപ്പോൾ ബോർഡറിൽ നിന്നും മുങ്ങിയ പാക്ക് പട്ടാളക്കാരെ പോലെ ബസ്സിൽ നിന്നും കണ്ടക്ടറും,ഡ്രൈവർ സാറും പുറത്തിറങ്ങി. ഡ്രൈവർ സാർ ഡോർ തുറന്ന് പുറത്ത് ചാടിയതും, കരുണാകർജി രാജി വെച്ചപ്പോൾ ഉമ്മൻ ജി മുഖ്യമന്ത്രിയായ കണക്കെ, ഒരു നേതാവു ആ ഡ്രൈവർ സീറ്റു സ്വന്തമാക്കി. എന്നിട്ടു ആവേശമൊട്ടും കുറക്കാതെ ഡ്രൈവറന്മാരുടെ സ്വകാര്യ അഹങ്കാരമായ “പോം പോം” ഹോണിൽ നിർദ്ദാക്ഷണ്യം മർദ്ദിക്കാൻ തുടങ്ങി. നേതാവിന്റെ ഈ വീരസാഹസം പിടിക്കാതെ വന്ന ഒരു SFI ക്കാരൻ ബസ്സിന്റെ വെളിയിൽ കൂടി വന്ന് ഹോൺ ഊരിയെടുത്ത് തിരിച്ച് ബസ്സിനുള്ളിൽ കയറി.അങ്ങനെ പോം പോം അടിക്കാൻ കൈ തരിച്ചിരുന്ന കൂട്ടുകാർക്കെല്ലാം അതേൽ കളിക്കാൻ ഒരു സുവർണ്ണാവസരമായി. അല്പ നേരം കഴിഞ്ഞപ്പോൾ പോം പോമിന്റെ കഥ കഴിഞ്ഞു. ഓരോരുത്തർ പോം പോമിന്റെ ഓർക്കമ്മക്കായി അതിന്റെ ഓരോ ഭാഗങ്ങൾ സ്വന്തമാക്കി.

ഇതല്ലാം കണ്ട് ഡ്രൈവർ സാറും, കണ്ടകടർ സാറും കോളേജിലേക്ക് ഒന്നും മിണ്ടാതെ കയറി പോയി. അല്പം കഴിഞ്ഞു കണ്ടകടർ സാർ വിനയാന്വിതനായി സമരക്കാരൊടു പറഞ്ഞു.. “പത്തു മിനിട്ടിനകം ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലി വരും”.. ഇതുകേട്ടതും പിന്നെയും കുറച്ചു നേരത്തേക്കും കൂടി KSU, SFI വിദ്യാർത്ഥി ഐക്യം സിന്ദാബാദ് വിളികൾ മുഴങ്ങി.

കുറ്റപ്പുഴയുടെ കയറ്റം കയറി, ചെങ്ങന്നൂർ സ്റ്റുഡൻസ് ഒൺലിയുടെ ശബ്ദം കേട്ടപ്പോഴെ ആർപ്പു വിളികൾ ഉയർന്നു. സിന്ദാബാദുകൾ അണികൾ മാറി മാറി വിളിച്ചു. എല്ലാവരുടെയും കളി ചിരികൾ നിർത്തി കൊണ്ട് കുറ്റപ്പുഴ കയറ്റം കയറിവന്നതാകട്ടെ ചുവപ്പും മഞ്ഞയും കളറുള്ള നമ്മുടെ ആന വണ്ടിക്കു പകരം നീല നിറമുള്ള സാക്ഷാൽ ഇടി വണ്ടി. അതിൽ നിന്നും ചട പടാന്ന് പോലീസുകാർ ലാത്തിയുമായി ചാടി ഇറങ്ങി. ബസ്സിനുള്ളിലേക്ക് ഇരച്ചു കയറാൻ തുടങ്ങിയപ്പോഴേക്കും, പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യമെന്ന്, ഇന്നസെന്റ് അഴകിയ രാവണനിൽ ചോദിക്കും പോലെ ചോദിച്ചു കൊണ്ട് ലേഡീസ് ഒൺലിയിലെ BOYZ, പോലീസിനു മാർഗ്ഗതടസ്സം സൃഷ്ടിച്ചു. അതിലെ ഒരു ഏമാൻ പറഞ്ഞു, ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലി നാളെ മുതൽ വരും. ഇനി വണ്ടിയേന്ന് എല്ലാനും ഇങ്ങോട്ട് ഇറങ്ങിയാട്ടെയെന്ന്.. പറഞ്ഞപ്പോൾ, ഭയ ഭക്തി ബഹുമാനത്തോടെ കൃസ്ത്യാനികൾ റാസയിൽ പങ്കെടുക്കുന്ന്തു പോലെ ഓരോരുത്തരായി ലേഡീസ് ഒൺലിയിൽ നിന്നു ഇറങ്ങി. വണ്ടി സ്റ്റാർട്ട് ആക്കി പോകാൻ നേരം, ഡ്രൈവർ സാർ പറഞ്ഞു... സാറെ.. ഇവരെല്ലാം കൂടി എന്റെ ഹോൺ നശിപ്പിച്ചു. അതു തിരിച്ചു കിട്ടിയാലെ വണ്ടി സ്റ്റാൻഡ് വിടൂ. പോം പോമിന്റെ പ്രധാന സാമഗ്രികളായ ഞെക്കുന്ന സുന്നാപ്രിയും, അതിന്റെ കുഴലും പോലീസുകാർ തന്നെ അണികളിൽ നിന്നും തൊണ്ടി മുതലായി പൊക്കി. പോം പോമിൽ പഠനം നടത്തിയവർ അതിന്റെ ഓരോ സുനഗ്രാഹികളും തിരികെ കൊടുത്തു.ഫിസികസിലെ ഒരു മൂത്തചേട്ടൻ, ഇത്ര എത്ര പോം പോം ശരിയാക്കിയിട്ടുള്ളവനാണീ ഞാനെന്ന ഭാവത്തിൽ അതെല്ലാം വാങ്ങി ഫിറ്റു ചെയ്തു. എല്ലാം ശരിയാക്കി കഴിഞ്ഞ്, വിജയഭാവത്തിൽ പോം പോമിൽ ഞെക്കിയപ്പോൾ ഘനഗാംഭീര്യമുള്ള ആ പഴയ പോം പോമിനു പകരം ചക്കക്കുരുതിന്ന്, പുറത്തേക്ക് തള്ളുന്ന ഒരു ശബ്ദം പോലെ പീ‍ീ‍ീഷൂ‍ൂ‍ൂ‍ൂ‍ൂ‍ൂന്ന് ഒരു അപശബ്ദം പുറത്തേക്ക് തള്ളി. പിന്നെയും അതിൽ അര തച്ച് പണി പണിത ശേഷം വീണ്ടും ഞെക്കിയപ്പോൾ, വീണ്ടും ചക്കക്കുരു റിംഗ് റ്റോൺ തന്നെ. ഡ്രൈവർ സാർ പോലീസുകാരോടു പറഞ്ഞു.. “ഇത് കുഴപ്പമാകും സാറെ. ഒന്നുകിൽ ഇതു ശരിയാക്കി തരണം; അല്ലെങ്കിൽ 150 രൂപാ പിഴ ഡിപ്പോയിൽ അടയ്ക്കണം.” ഫിസിക്സിലെ ഐസക്ക് ന്യൂട്ടൺ പരാജയപ്പെട്ടിടത്ത് മറ്റാരും അതേൽ പരീക്ഷണം നടത്താൻ തയ്യാറായില്ല. കോളെജിലെ നിത്യ നടപടി പോലെ, പെട്ടെന്ന് തന്നെ പോം പോം പിരുവു തുടങ്ങി. നിമിഷ നേരം കൊണ്ട്, ഡ്രൈവർ സാർ പറഞ്ഞ 150 രൂഫാ റെഡ്ഡി.

പിരിവിനിടയിൽ, പോലീസുകാരും പിള്ളേരുമായി നല്ല കമ്പനി ആയി. ഒടുക്കത്തെ തമാശകൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു അവരങ്ങ് ഒരു വാടാ പോടാ ബന്ധം തന്നെ സ്ഥാപിച്ചു. 150 രൂഫാ ഡ്രൈവറിന്റെ കൈയിൽ സമരനേതാവ് കൊടുത്തപ്പോൾ,ഡ്രൈവർ സാർ പറഞ്ഞു, ഇതു നിങ്ങളു തന്നെ വന്ന് വേണം, ഡിപ്പോയിൽ അടച്ച് രസീതു വാങ്ങാൻ. പിന്നെ ഡ്രൈവർ സാറിനു ഒന്നും പരാതി ഇല്ലാത്ത കാരണം കേസുമില്ല.

ഏമാൻ പറഞ്ഞു, "ഏതായാലും കേസും വഴക്കും ഒന്നും ഇല്ല. സമരം ചെയ്ത കുട്ടി നേതാക്കന്മാരെല്ലാം സർക്കാർ വണ്ടിയെലോട്ട് കയറിക്കോ.. എ. കെ. ആന്റണിയും, ഇ.കെ. നായനാരും ഒക്കെ ഇങ്ങനെയല്ലേ നേതാക്കളായത്?? ഡിപ്പോയിൽ ചെന്ന് 150 രൂഫാ അടച്ച രസീതു കാട്ടിയിട്ടു എല്ലാവനും വീട്ടിൽ പൊയ്ക്കോ!!! നാളെ മുതൽ ചെങ്ങന്നൂർ സ്റ്റുഡന്റ്സ് ഒൺലിയും വരും. അങ്ങനെ സമരക്കാരെല്ലാരും വണ്ടിയേൽ കയറി. അപ്പോൾ നർമ്മ സംഭാഷണത്തിനിടയിൽ പോലീസുമായി നല്ല വാടാ പോടാ ബന്ധം സ്ഥാപിച്ച പാവം തലവടിക്കാരനെ വണ്ടിയേലേക്ക് പോലീസുകാർ ക്ഷണിച്ചില്ല. ആ വിഷമത്തിന് തലവടിക്കാരൻ തൻറെ "ക്ലോസ് ഫ്രണ്ടായ" പോലീസുകാരനോടു ഒരു ലിഫ്റ്റ് ചോദിച്ചു. ക്ലോസ് ഫ്രണ്ടിനോടും വണ്ടിയേൽ കയറിക്കോളാൻ പറഞ്ഞപ്പോൾ, സ്ക്കൂളിൽ നിന്നും വീഡിയോ കോച്ചു ബസ്സിൽ എസ്കേർഷനു പോകുന്ന സന്തോഷമായിരുന്നു അവൻറെ മുഖത്ത്. അങ്ങനെ ലേഡീസ് ഒൺലി മുൻപിലും, ഇടി വണ്ടി പുറകിലുമായിട്ടുള്ള അസുലഭ സുന്ദര യാത്ര.
ആ യാത്രയിൽ കാക്കിക്കുള്ളിലെ കലാകാരന്മാരും വിദ്യാർത്ഥികളും തമാശകൾ പറഞ്ഞ് പൊട്ടി ചിരിച്ചുകൊണ്ടിരുന്നു. ഫ്രണ്ടസ് എന്ന സിനിമയിൽ രാജാവു വീപ്പയിൽ വീണപ്പോൾ ശ്രീനിവാസൻ ചിരിച്ചതു പോലെ വരെ സുഹൃത്തുക്കൾ പോലീസ് തമാശകൾ കേട്ടു ചിരിച്ചു. പോലീസ് തമാശകൾ കാരണം, ഇടി വണ്ടി K.S.R.T.C ബസ്സ് സ്റ്റാൻഡിൽ എത്തിയതേയറിഞ്ഞില്ല. സ്റ്റാൻഡിൽ എത്തിയപാടെ, ചെങ്ങന്നുർ ലേഡീസ് ഒൺലി ബസ്സിലെ സാറന്മാരും,നമ്മുടെ മല്ലപ്പള്ളി സമര നേതാവും ഒക്കെ കൂടി ഡിപ്പോയിൽ പോയി പൈസ അടച്ച്,ആ രസീതുമായി പോലീസ് ഏമാന്മാരെ കണ്ട് ബോധിപ്പിക്കാൻ ചെന്നപ്പോൾ, ഏമാന്മാരുടെ നിറം മാറി. സ്റ്റേഷനിൽ ചെന്ന്, എസ്.ഐയെ കണ്ടിട്ടേ ജാമ്യം ഉള്ളു. എസ്.ഐ എന്ന് കേട്ടതേ എല്ലാവന്മരുടെയും മുഖത്തു “കിളി പോയ” സ്ഥിതി ആയി.

അപ്പോൾ ലിഫറ്റ് ചോദിച്ചു കയറിയ തലവടിക്കാരൻ, ക്ലോസ് ഫ്രണ്ടിനോട്.. സാറേ ഞാൻ അങ്ങോട്ടു പോട്ട്.. ഇനി എവിടെ വെച്ചു കണ്ടാലും എന്നെ മറക്കരുത്.. എന്നെക്കെ പറഞ്ഞു ഇറങ്ങാൻ നോക്കിയപ്പോൾ, ക്ലോസ് ഫ്രണ്ട് ഒന്ന് രണ്ട് അന്യ ഭാഷ പറഞ്ഞിട്ട് നിനക്ക് പോലീസ് വണ്ടിയെ കിട്ടിയൊള്ളോടാ ലിഫ്റ്റ് ചോദിക്കാൻ. ഇതെന്നാ നിന്റെ കുടുംബ സ്വത്താണോടാ $#$%$%& മോനേ എന്ന് കൂടി ചോദിച്ചപ്പോൾ യേശു ക്രിസ്തു ക്രൂശിൽ കിടന്ന്, എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു എന്ന് ഇവനും അറിയാതെ പറഞ്ഞു പോയി.
അന്ന് എസ്.ഐ ആണെങ്കിൽ സാക്ഷാൽ സലീം രാജും. വെട്ട് ഒന്ന്; മുറി രണ്ട് എന്ന രീതി. എത്ര റെക്കമെണ്ടേഷൻ ഉണ്ടെങ്കിലും പോക്രിത്തരങ്ങൾ കാട്ടുന്നവർക്ക് ഇടി ഉറപ്പ്... മല്ലപ്പള്ളിക്കാരനെയും പൊക്കി ഇടി വണ്ടിയിലിട്ട്,വണ്ടി നേരെ തിരുവല്ലാ പോലീസ് സ്റ്റേഷനിലേക്ക്.. സമയമാം രഥത്തിൽ പാടേണ്ട അവസ്ഥയാണിപ്പോൾ വണ്ടിയിൽ..

പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐ സ്ഥലത്തില്ല. നാളെ രാവിലെ 9.00 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ എല്ലാവരോടും പറഞ്ഞിട്ടു, ഇപ്പോൾ പോയി കൊള്ളാൻ പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് ലവന്മാർ സ്ഥലം കാലിയാക്കുമെന്ന് പോലീസ് ഏമാന്മാർ പോലും കരുതി കാണില്ല.
പിറ്റേന്ന് എല്ലാവരും 8.30 മണിയോടെ പോലീസ് സ്റ്റേഷൻ പരിസരത്ത് ഹാജരായി. മല്ലപ്പള്ളിക്കാരൻ ഒരു നേതാവിനെയും കൂട്ടിയിട്ടുണ്ട്. അങ്ങനെ എല്ലാവരും വലതു കാൽ വെച്ച് പോലീസ് സ്റ്റേഷനിൽ ഹാജരായി.

എസ്.ഐയെ നേതാവു കണ്ടു. എസ്.ഐ പറഞ്ഞു നേതാവു വന്ന കാരണം പൊട്ടീരു കൊടുക്കില്ല. പക്ഷെ ചെറിയ ശിക്ഷ കൊടുക്കും. നേതാവ് പോയികൊള്ളാൻ പറഞ്ഞിട്ടു, ഇവരോടു അവിടെ നില്ക്കാൻ പറഞ്ഞു. ഒന്ന് ഒന്നര മണിക്കൂറത്തെ നില്പ്പിനു ശേഷം എസ്.ഐ ഇറങ്ങി വന്നിട്ടു, മല്ലപ്പള്ളിക്കാരനെ മാത്രമായി വിളിച്ച് അല്പം സംസ്കൃത ശ്ലോകം ചൊല്ലി. സംസ്കൃത ശ്ലോകം ഇങ്ങനെയെങ്കിൽ ഇനി ബാക്കി എന്ത് എന്ന ചോദ്യവുമായി സമരക്കാർ അവിടെ നിന്നപ്പോൾ എസ.ഐ ഉവാച:- നീ 250 തവണയും, ബാക്കി എല്ലാവരും 101 തവണയും ഏത്തമിട്ടിട്ടു പോയാൽ മതിയെന്ന്. ഏത്തമിടുമ്പോൾ “സർക്കാർ മുതൽ ഞങ്ങൾ നശിപ്പിക്കില്ലാ”യെന്ന് പറയുകയും വേണം.

ഏത്തമെങ്കിൽ ഏത്തം. ശരീരത്തിനു കേടില്ലല്ലോ. ഏല്ലാവരും ഏത്തം തുടങ്ങി. 40 കഴിഞ്ഞപ്പോൾ തന്നെ പലരുടെയും വായിൽ തുപ്പല്ലില്ലാതെ, “പൊഴു മുഴൽ നഷിപ്പിക്കിഴായെന്ന്” വരെയായി. കഷ്ടപ്പെട്ടു പൊഴു മുഴൽ നഴിപ്പിക്കാതെ ഏത്തമിട്ടു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി കൂട്ടത്തിൽ നിന്നും ഒരു പർ ർ ർ ർ ർ ർ ശബ്ദം. ചിരിക്കണോ, വേണ്ടായോ എന്ന് ശങ്കിച്ചു നില്ക്കുമ്പോൾ ഒരു ഏമാൻ... എന്താടാ നീ പോലീസ് സ്റ്റേഷനും ബോംബ് വെച്ച് തകർക്കാനിറങ്ങിയതാണോ എന്ന ചോദ്യത്തിനു പർ ർ ർ ർ ശബ്ദത്തിന്റെ ഓണർ പറഞ്ഞു... “സർ... എന്റെ പാന്റിന്റെ മൂടു കീറി.” അതു കേട്ടതെ എല്ലാവരും ചിരി കടിച്ചമർത്തി. അപ്പോൾ ഏമാൻ.. “കീറും.. അമ്മാതിരി കീറല്ലെ നീ ഇപ്പോൾ കീറിയതെന്നു” കൂടി പറഞ്ഞപ്പോൾ പോലീസ് സ്റ്റേഷനും ശിക്ഷയും എല്ലാം മറന്നു ഒന്നു ചിരിച്ചു നടു നിവർത്തു. . ഏങ്ങിയും വലിഞ്ഞും 101 തികച്ചു. കാലുകൾ നേരെ നില്ക്കുന്നില്ല. അപ്പോഴും 250 ഏത്തമിടുന്നവനെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പാടില്ലാത്ത ഒരു അനുഫൂതി . ഏത്തമിട്ട് കഴിഞ്ഞു, പോലീസ് സ്റ്റേഷനിൽ ഓട്ടോഗ്രാഫിൽ ഒപ്പിട്ടു കൊടുത്ത ശേഷം സ്റ്റേഷനിൽ നിന്നു ഇറങ്ങിയിട്ട് നടക്കാൻ പോലും ആർക്കും പറ്റുന്നില്ല. മൂടു കീറിയ പാന്റ് കാണാതിരിക്കാൻ ഇൻ ചെയ്ത ഷർട്ട് പുറത്തിട്ട് നടക്കുമ്പോഴും അവന്റെ കീറിയ മൂട് പൊക്കി കണ്ട് ക്ഷീണം മാറ്റാൻ ശ്രമിച്ചു. അങ്ങനെ ഇഴഞ്ഞും,വലിഞ്ഞും പതുക്കെ പോകുമ്പോൾ 250 ഏത്തമിട്ടവൻ വക ഒരു കമന്റ്. "ഹോ ആ പോലീസുകാരൻ അങ്ങോട്ടു ഒന്ന് മാറിയപ്പോൾ ഞാൻ എണ്ണം തെറ്റിച്ചു. ഹല്ലാ!!! കോപ്പാ!!! 250 ഏത്തമിടാൻ. അവന്റെ അമ്മൂമ്മേടെ ഏത്തം“….

ഈ തമാശയും കൂടിയായപ്പോൾ എല്ലാവർക്കും ഗ്ലൂക്കോസ് കിട്ടിയ പ്രതീതി. ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു ഓട്ടോ പിടിച്ച് നേരെ മാർത്തോമാ കോളെജിൽ ചെന്നപ്പോൾ, തലേന്നുള്ള പൊലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് KSU, SFI സമരം. കോളെജിൽ ഒറ്റ ഒരുത്തർ പോലും ഇല്ല. അങ്ങനെ കോളെജിൽ കയറി, ക്ലാസ്സു കട്ട് ചെയ്യാനുള്ള അവസരവും നഷ്ടമായി. പിന്നെയും കഷ്ടപ്പെട്ട്, കുറ്റപ്പുഴ കയറ്റവും കയറി തിരുവല്ല സ്റ്റാൻഡ് വരെ എത്തിയപ്പോൾ ആറ്റുകാൽ രാധാകൃഷണൻ മസിലു പിടിച്ചു പറയുമ്പോലെ, ധന നഷ്ടം,മാനഹാനി, ശരീര പീഡ ഇവ ഫലം.

വാൽകഷണം:- കൂട്ടുകാരന്റെ മൂടു കീറൽ സംഭവം കൊണ്ട് ഈ കഥ ക്യാമ്പസ് കീഴടക്കി. മീശ മാധവനിൽ, കൊച്ചിൻ ഹനീഫയെ പിടലീ, പിടലീ എന്നു വിളിക്കുമ്പോലെ ഇവനെ ക്യാമ്പസിൽ മൂഡ്സെ, മൂഡ്സെ (MOODS) സ്നേഹപൂർവ്വം വിളിച്ചിരുന്നുവെന്നത് ഇന്ന് ഹിസ്റ്ററി..

ഗുണപാഠം ഓഫ് ദ സ്റ്റോറി:- "പോലിസ് വണ്ടിക്ക് ലിഫറ്റ് ചോദിക്കരുത്!!!"

Wednesday 2 April 2014

ജെ.സി.ബി പുരാണംസ്

ഇബ്രിയിൽ താമസിക്കുന്ന ഞങ്ങൾക്ക് മസ്ക്കറ്റിൽ പോവുകയെന്നതു ഒരു ദിവസത്തെ യാത്രയാണു. ഇബ്രിയിൽ നിന്നും 300 കി.മി ദൂരെയാണു മസ്ക്കറ്റ്. ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ കൂടി മൂന്ന് മണിക്കൂർ അങ്ങോട്ടും, മൂന്ന് മണിക്കൂർ ഇങ്ങോട്ടും വണ്ടി ഓടിച്ചു തിരിച്ചു വരുമ്പോൾ പൈൽസ് രോഗികൾക്ക് പൃഷ്ടം ചൂടായി ആശ്വാസം ലഭിക്കുമെന്നതൊഴിച്ചാൽ ബാക്കിയുള്ളവർക്കെല്ലാം നടുവേദനയും തലവേദനയുമായിരിക്കും മിച്ചം.

കീ ബോർഡ് പഠിപ്പിക്കാൻ ഒരു സാർ, നിസ്വായിൽ നിന്നും വരുന്നു. കീ ബോർഡ് പഠിക്കാൻ ആഗ്രഹമുള്ള പൈതങ്ങളുടെ കൂട്ടത്തിൽ എന്റെ മോനും പെട്ടു. 10-12 പിള്ളേരു കീ ബോർഡ് പഠിക്കാൻ പേരു കൊടുത്തപ്പോൾ അടുത്ത പ്രശ്നം. കീ ബോർഡ് മേടിക്കണം. കീ ബോർഡ് മേടിക്കണമെങ്കിൽ മസ്ക്കറ്റിൽ പോകണം. കൂടുതൽ പേരു വാങ്ങിയാൽ ഡിസ്ക്കൗണ്ടും തരാമെന്ന കടക്കാരന്റെ ഉറപ്പിനുമേൽ ഞാനും മസ്ക്കറ്റിൽ പോയി കീ ബോർഡ് വാങ്ങാൻ തീരുമാനിച്ചു.

ഇബ്രിയിൽ നിന്നും ആരെങ്കിലും മസ്കറ്റിൽ പോകുന്നുണ്ടൊ എന്ന ചോദ്യത്തിനു പെട്ടെന്നു തന്നെ ഉത്തരവും കിട്ടി. എന്റെ ഒരു സുഹൃത്ത് നാട്ടിൽ പോകുന്നു. സുഹൃത്തിനെയും കൂട്ടി എയർപോർട്ടിൽ വിട്ട ശേഷം, നമ്മൾക്കു കീബോർഡും വാങ്ങി തിരിച്ചും വരാം. രോഗി ഇച്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും ഹോർളിക്സ് ഇട്ട പാലെന്ന് കണക്കെ ആ ഓഫർ കേട്ട് ഞാൻ രോമാഞ്ച കഞ്ചുകമണിഞ്ഞു. എയർപോർട്ടിൽ നിന്നും തിരിച്ചു വാഹനമോടിക്കാൻ ഒരു വാഹന സാരഥിയെയും കണ്ടു പിടിച്ചു. ഇബ്രിയിലെ തന്നെ ഒരു മലയാളി ജെ.സി.ബി മെക്കാനിക്ക്

അങ്ങനെ ആ മഹാദിവസം വന്നു. ഞങ്ങൾ മസ്ക്കറ്റ് എയർപ്പോർട്ടിൽ എത്തി. വണ്ടിയിൽ നിന്നും ലഗേജുകളെല്ലാം പുറത്തെടുത്ത് ട്രോളിയിൽ വെച്ച ശേഷം, വണ്ടിയുടെ ഓണർ എന്നോട് കീ ബോർഡ് മേടിക്കുന്ന കടയുടെ അഡ്രസ്സ് ചോദിച്ചു. ഞാൻ അഡ്രസ്സ് പറഞ്ഞപ്പോൾ, എയർപോർട്ടിൽ നിന്നും റൈറ്റ് കട്ട് ചെയ്ത്, മെയിൻ റോഡിൽ ഇറങ്ങി....പോയാൽ മതിയെന്ന് പറഞ്ഞപ്പോൾ ഇതൊന്നും എന്റെ കാര്യങ്ങളേയല്ല എന്ന ഭാവത്തിൽ ഡിക്കിയിലേക്ക് ചാരി നിന്നു പേനയുടെ അടപ്പ് ഊരി ചെവിക്കകത്തിട്ട് സ്വർഗ്ഗീയാനുഭൂതിയിൽ നിൽക്കുകയാണു നമ്മുടെ ജെ.സി.ബി മെക്കാനിക്ക്..

എയർപോർട്ടിൽ നിന്നും ആൾ യാത്രയായ ശേഷം നമ്മുടെ വാഹന സാരഥി ഡ്രൈവിങ്ങ് സീറ്റിലേക്കിരിക്കാൻ നോക്കിയപ്പോൾ തന്നെ ശരിയല്ല. കക്ഷിക്ക് നല്ല നീളമുണ്ട്. ആയതിനാൽ സീറ്റ് പുറകിലേക്ക് മാറ്റിയിട്ട ശേഷം വിശാലമായി കയറിയിരുന്നു. വണ്ടി സ്റ്റാർട്ടാക്കി, മുന്പോട്ട് എടുത്തതും, വണ്ടി നിന്നു. വീണ്ടും സ്റ്റാർട്ടാക്കി, വണ്ടി എടുത്തപ്പോഴും പഴയ അവസ്ഥ തന്നെ. അപ്പോൾ കക്ഷി എന്നോട് പറഞ്ഞു, “ജെ.സി.ബി ഓടിച്ച് ഓടിച്ച് ഇപ്പോൾ വന്ന് വന്ന് ചെറിയ വണ്ടി ഒന്നും അങ്ങോട്ട് പറ്റുന്നില്ല; അതാ പ്രശനം”… അതു കേട്ടതും എന്റെ നെഞ്ചു ഒന്നു കാളി. ഞാൻ ആ ഇരുപ്പിൽ ഇരുന്ന് സകല ദൈവങ്ങളെയും വിളിച്ചു. എന്തായാലും വണ്ടിക്ക് മനസ്സിലായി കക്ഷി പുലിയാണെന്ന്. വണ്ടി പതുക്കെ എയർപോർട്ടിൽ നിന്നും സ്ക്കൂട്ടായി. എയർപോർട്ടിനു വെളിയിൽ വന്ന് ട്രാഫിക്ക് ലൈറ്റിൽ കിടക്കുമ്പോൾ പുള്ളി എന്നോട് ഒരു ചോദ്യം... നമ്മൾക്ക് എങ്ങോട്ടാ പോകേണ്ടതെന്ന്??? ആ ചോദ്യം കേട്ടതും കറുത്തവാവിന്റെ അന്ന് കൂളിങ്ങ് ഗ്ലാസ്സ് വെച്ചതു പോലെയായി ഞാൻ. കണ്ണിൽ മൊത്തം ഇരുട്ട്.. ഞാൻ പറഞ്ഞു റുവിയിലേക്കാണു പോകേണ്ടത്?? അപ്പോൾ കക്ഷി.. അതു എനിക്കു അറിയാം.. പക്ഷെ ഏതു വഴിക്കാണു പോകേണ്ടത്? തെക്ക് വടക്ക്, കിഴക്ക് പടിഞ്ഞാറു ദിശകളിലേക്കെല്ലാം 3 വരി റോഡും, അതിൽ കൂടിയെല്ലാം 120നു മേലെ സ്പീഡിൽ വണ്ടികൾ ഓടി കൊണ്ടിരിക്കുമ്പോഴാണു പുള്ളിയുടെ ഈ ചോദ്യം. ട്രാഫിക്കിൽ കിടന്ന് വടക്ക് നോക്കി യന്ത്രം കറങ്ങുമ്പോലെ ഞാൻ തല തിരിച്ചും മറിച്ചും നോക്കിയപ്പോൾ മസ്കറ്റ് എന്ന ഒരു ബോർഡു കണ്ടതും ഞാൻ സന്തോഷം കൊണ്ട് അറിയാതെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ പൊടിഞ്ഞു.

പോകുന്ന വഴിയിൽ കക്ഷി വീണ്ടും ചോദിച്ചു, "നമ്മൾ പോകുന്ന കട റുവിയിൽ എവിടെയാണെന്ന് അറിയാമോ??" ഞാൻ..എന്റെ ഭായി, ഞാൻ നേരത്തെ പറഞ്ഞില്ലെ.. എനിക്ക് മസ്കറ്റിന്റെ എബിസിഡി അറിയില്ല. നമ്മൾക്ക് ആ കടക്കാരനെ വേണമെങ്കിൽ ഒന്ന് വിളീച്ചു ചോദിക്കാം. അങ്ങനെ ഞാൻ കടക്കാരനെ ഫോൺ വിളിച്ചു. കടക്കാരൻ എനിക്ക് എളുപ്പം മനസ്സിലാകാൻ വേണ്ടി പറഞ്ഞു.. റുവിയിൽ മലബാർ ഗോൾഡിന്റെ അടുത്തുള്ള കടയാ ഇതെന്ന്.. കടക്കാരൻ പറഞ്ഞത് അതു പോലെ ഞാൻ സാരഥിയോട് പറഞ്ഞപ്പോൾ സാരഥി വക അടുത്ത ചോദ്യം.." അതേ ഈ റുവിയിൽ മലബാർ ഗോൾഡ് എവിടെയാ??? ഞാൻ വേഗം പറഞ്ഞു, അത് ഈ കടയ്ക്ക് അടുത്ത്...

ഒന്ന് രണ്ട് ദിവസം മുൻപ്, എന്റെ മറ്റൊരു സുഹൃത്ത്, മലബാർ ഗോൾഡിൽ പോയ വിവരം പറഞ്ഞിരുന്നു. അതു കൊണ്ട് വഴി തിരക്കാൻ വേണ്ടി ഞാൻ ആ സുഹൃത്തിനെ വിളിച്ചു. അപ്പോൾ ആ സുഹൃത്ത് പറഞ്ഞു.. സെനു ഭായി നിങ്ങൾ മലബാർ ഗോൾഡ് തിരക്കി മസ്കറ്റിൽ കിടന്ന് കറങ്ങേണ്ടാ.. മസ്കറ്റിലെ ലുലുവിൽ കയറുക. അതിനകത്ത് മലബാർ ഗോൾഡുണ്ട്.. മലബാർ ഗോൾഡല്ലല്ലോ നമ്മുടെ ആവശ്യം.. പിയാനോ കടയല്ലെ. കൂടുതൽ ഒന്നും പറയാതെ ഞാൻ ഫോൺ ഓഫാക്കിയപ്പോൾ സാരഥി എന്നോട് കട മനസ്സിലായോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.. ഓഹ് അവൻ പറയുന്നു ഏതെങ്കിലും ലുലുവിൽ കയറിയാൽ മതിയെന്ന്.. അതിനകത്ത് മലബാർ ഗോൾഡുണ്ടെന്ന്.. ഇതു കേട്ടതും സാരഥി വയലന്റായി. കോപ്പിലെ ഇടപാട്.. ഏത്.....മോനെയാ വഴി ചോദിച്ച് വിളിച്ചത്?? അവനോട് പറ ടൂ ടൂ ടൂ ടൂൂൂൂൂൂഇവിടെ പിയാനോ കട നോക്കി നടക്കുമ്പോഴാ അവന്റെ ___ലെ ലുലു. ഹും യൂസഫലി 98 ലുലു ഉണ്ടാക്കിയെന്നാ പറയുന്നെ. നമ്മൾ ഇത്രയായിട്ടും ഒരു ലുലു പോലും കണ്ടിട്ടില്ല. ഇവനിതൊക്കെ ഏത് ടു ടൂ ടൂൂൂൂവിലാണോ ലുലു ഉണ്ടാക്കിയിട്ടിരിക്കുന്നത്...ഇത് കേട്ടതെ എനിക്ക് ചിരി അടക്കാനായില്ല. വഴി അറിയാത്തതിനു ഒടുക്കം തെറി യൂസഫലിക്ക്.. ഞാൻ മനസ്സു തുറന്ന് ചിരിച്ചു. ചിരിച്ചതിനും കിട്ടി അടുത്തത്. അതോടെ ഞാൻ ഡിസെന്റായി.

റുവി അടുക്കാറായി. ഷെറാട്ടൺ ഹോട്ടൽ കണ്ടാണു ഞാൻ അതു പറഞ്ഞത്.. അപ്പോൾ കക്ഷി ചോദിച്ചു, എന്താ എന്നെ പറ്റി വിചാരിച്ചത്? ഞാൻ ഒന്നും മിണ്ടാതെ വഴി നോക്കിയിരുന്നു. ഒരു വളവു കഴിഞ്ഞു തിരിഞ്ഞു വന്നപ്പോൾ; ദാ വീണ്ടും ഒരു ഷെറാട്ടൺ.. അപ്പോൾ കക്ഷി പറഞ്ഞു.. കണ്ടോ കാശുള്ള ആൺപിള്ളേർ മസ്കറ്റിൽ തന്നെ എത്ര ഹോട്ടലാ പണിതിട്ടിരിക്കുന്നത്.. 98 ലുലു..കക്ഷി പിറുപിറുത്തു
പിന്നെയും ഏതൊക്കെയോ വളവും തിരിഞ്ഞും വന്നപ്പോൾ ദാ പിന്നെയും ഷെറാട്ടൺ. അപ്പോൾ ഞാൻ പറഞ്ഞു നമ്മൾ ചുമ്മാതെ ഈ ഷെറാട്ടണു വലം വെച്ചു കൊണ്ടിരിക്കുകയാ..പിന്നെ മസ്കറ്റിൽ ഏതായാലും ടൺ കണക്കിനു ഷെറാട്ടൺ ഒന്നും ഇല്ല. എന്റെ ആ പറച്ചിൽ കേട്ടപ്പോൾ പുള്ളിക്കും എന്തോ പന്തിക്കേട് തോന്നി..വീണ്ടും പെഡസ്റ്റൽ ഫാൻ കണക്കെ അങ്ങോട്ടും ഇങ്ങോട്ടും തലവെട്ടിച്ചു നോക്കിയപ്പോൾ റുവി എന്ന് എഴുതിയ ഒരു ചൂണ്ടുപലക കണ്ടു. പക്ഷെ അതു ചൂണ്ടുന്നത് ആകാശത്തേക്കും. അതു കണ്ടതും സാരഥി വീണ്ടും വയലന്റായി. ഇതെന്നാ @#$% ലാണോ റുവി?

ഏതായാലും റുവി തേടി തേടി; മുംബൈയിലെ ഒക്കെ ഇടുങ്ങിയ ഗലിയിൽ കൂടി പോകുന്ന തരം റോഡുകളിൽ കൂടിയൊക്കെ വണ്ടി ഓടിച്ച് പോകുമ്പോൾ തന്നെ ഞാൻ നമ്മളുടെ കടയുടെ ബോർഡ് കണ്ടു. വാസ്ക്കോടഗാമ കപ്പാട് വന്നിറങ്ങിയ സന്തോഷത്തോടെ, വണ്ടി ആ ഗലിയുടെ സൈഡിൽ പാർക്ക് ചെയ്തു റോഡ് ക്രോസ്സ് ചെയ്തു കീബോർഡ് കടയിലേക്കു പോയി. അവിടെ ചെന്നപ്പോൾ അവർ പറഞ്ഞു ആ റോഡിന്റെ പുറകിലാണു നമ്മൾ ഉദ്ദേശിച്ച കട. അതു മലബാർ ഗോൾഡിന്റെ തൊട്ടടുത്താണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും കണ്ണിൽ കണ്ണിൽ നോക്കി.ഞങ്ങൾ കടയിൽ നിന്നിറങ്ങി പുതിയ കടയെ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ സാരഥി വക അടുത്ത ചോദ്യം.. അതെ.. നമ്മൾ വണ്ടി പാർക്ക് ചെയ്ത സ്ഥലം ഓർമ്മയുണ്ടോ, വണ്ടി ഞാൻ ലോക്ക് ചെയ്തായിരുന്നോ?? ഈ രണ്ടു ചോദ്യവും ഒരുമിച്ചു കേട്ടതെ ഞാൻ ഞെട്ടി. ആയതിനാൽ ഞങ്ങൾ വീണ്ടും ഗലിയിലേക്ക് തന്നെ നടന്നു. വണ്ടി അവിടുന്നെടുത്തു മലബാർ ഗോൾഡിന്റെ സൈഡിൽ പാർക്ക് ചെയ്ത്, കടയിൽ നിന്നും കീബോർഡും വാങ്ങി തിരിച്ചു ഇബ്രിയിലേക്ക്..

മസ്ക്കറ്റിൽ നിന്നും ഇബ്രിക്ക് തിരിക്കുമ്പോൾ പുള്ളി ചോദിച്ചു.... നമ്മൾക്ക് സൊഹാർ വഴി ഇബ്രിക്കു പോയാൽ പോരെ? സൊഹാർ എങ്കിൽ സൊഹാർ; നമ്മൾക്ക് എങ്ങനെയും ഇബ്രിയിൽ ചെല്ലണം. മറ്റു പ്രത്യേകിച്ച് ദൗത്യമൊന്നും എനിക്ക് ഇല്ലാഞ്ഞതിനാൽ ഞാൻ ആ സൊഹാറിൽ കൂടിയുള്ള യാത്രക്ക് തലകുലുക്കി സമ്മതം മൂളി. വണ്ടി മെയിൻ റോഡിൽ ട്രാഫിക്ക് ലൈറ്റിൽ കിടക്കുമ്പോൾ, പുള്ളി റിയർ വ്യൂ മിറർ അടുപ്പിച്ചു വെച്ചു തന്റെ മുഖസൗന്ദര്യം ക്ലോസപ്പിൽ കണ്ട് ആസ്വദിക്കുമ്പോൾ പുറകിൽ നിന്ന് ചറ പറ ഹോൺ അടി. ഞാൻ നോക്കിയപ്പോൾ പച്ച ലൈറ്റ് കത്തിയിട്ടും, ഹോണടികൾ കേട്ടിട്ടും, പുള്ളി, പുള്ളിയുടെ സൗന്ദര്യത്തിൽ സ്വയം മറന്നിരിക്കുകയാണു. ഞാൻ പറഞ്ഞു, ഭായി പച്ച ലൈറ്റായി, വണ്ടിക്കാരെല്ലാം ബഹളം വെയ്ക്കുന്നുവെന്ന് പറഞ്ഞത് തീരെ ഇഷ്ടപ്പെടാതെ വണ്ടി എടുത്തു. ആ സമയത്ത് പെട്ടെന്ന് പുള്ളി ഒരു ജെ.സി.ബിയാണു ഓടിക്കുന്നതെന്ന ധാരണയിൽ എന്തോ ചെയ്തു. വണ്ടി നിന്ന നിൽപ്പിൽ കിടന്ന് റെയ്സായി. പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു, ഗിയറു മാറ്റി വണ്ടി മുന്നോട്ട് എടുത്തു. തൊട്ടു പുറകിലുള്ള ഒരു ടാങ്കർ ലോറിക്കാരൻ, നമ്മുടെ സാരഥിയുടെ വണ്ടി ഓടീരിലുള്ള അതൃപ്തി പ്രകടിപ്പിച്ചെന്നോണം ഹോൺ അടിച്ചു കൊണ്ടേയിരുന്നു. ഇതു സഹിക്കാതെ, ഗ്ലാസ് താഴ്ത്തി, ആകാശത്തേക്ക് കൈകളുയർത്തി കഥകളിയിൽ ഒന്നും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക മുദ്ര, നടുവിരലു കൊണ്ട് കാട്ടി, കൈ അകത്തിട്ടിട്ട് പറഞ്ഞു.. ഹല്ല പച്ചയുടെ ഒക്കെ അഹങ്കാരമേ!! നമ്മളും അവനും ഓടിക്കുന്നത് @#^&% തന്നെയാ. ഞാൻ പറഞ്ഞു.. "യേ അവൻ നമ്മുടെ വണ്ടി നമ്പർ എഴുതി പരാതി പറഞ്ഞാൽ നമ്മൾ തൂങ്ങും"..ഉടനെ നമ്മുടെ ചങ്ങായി.. "നമ്മൾ എന്തിനു തൂങ്ങണം. വണ്ടിയുടെ ഉടയവൻ തൂങ്ങും. ഇബ്രിയിൽ ജെ.സി.ബി പണിയുന്ന ഞാൻ എങ്ങനെ തൂങ്ങാനാ.. ഭായി പറ"... ആ ആത്മാർത്ഥത കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞും, തൊണ്ട ഇടറിയും പോയി. ഞങ്ങളുടെ വർത്തമാനത്തിനിടെ ടാങ്കർ ലോറിക്കാരൻ അടുത്ത ലെയിനിൽ കൂടി മുൻപിൽ കയറി ഹിന്ദിയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അപ്പോൾ നമ്മുടെ സാരഥി കുലുങ്ങി ചിരിച്ച്, സ്റ്റിയറിങ്ങിലേക്ക് കമിഴ്ന്ന് വീണിട്ട് പറഞ്ഞു, ഹിന്ദി അറിയാൻ വയ്യാത്ത എന്നോട് അവൻ ഹിന്ദിയിൽ എന്റെ അമ്മക്കോ, അപ്പനോ തെറി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? "എനിക്ക് ഹിന്ദി അറിയാൻ വയ്യാഞ്ഞിട്ടല്ലേ, ആംഗ്യ ഭാഷ ഞാൻ കാട്ടിയത്. പച്ചയുടെ ബുദ്ധിയല്ല, എന്റെ ബുദ്ധി ഭായീ"യെന്ന് പറഞ്ഞു പുള്ളി, പുള്ളിയുടെ ബുദ്ധിയിൽ ഊറ്റം കൊണ്ടു.

മസ്കറ്റിലെ ട്രാഫിക്കു ഒന്നൊഴിഞ്ഞപ്പോഴേക്കും പുള്ളി, വണ്ടിയുടെ സ്പീഡ് കൂട്ടാൻ തുടങ്ങി. 100 സ്പീഡ് ലിമിറ്റുള്ള റോഡിൽ കൂടി 140 സ്പീഡിൽ വണ്ടി കത്തിച്ചപ്പോൾ ഞാൻ പറഞ്ഞു... ഭായി..ഇവിടെയൊക്കെ ക്യാമറാകൾ വെച്ചിട്ടുണ്ട്.. ഫൈൻ അടിക്കും. ഉടനെ പുള്ളി.. എന്റെ പട്ടി ഫൈൻ അടക്കും. വണ്ടിയുടെ ഉടമസ്ഥൻ ഫൈൻ അടക്കും. അല്ല ഞാൻ അടക്കണോ?" ഞാൻ സകല ദൈവങ്ങളെയും വിളിച്ചു വണ്ടിയിൽ ഇരുന്നു. ഒരു നല്ല വളവ് പുള്ളി ഒട്ടും സ്പീഡ് കുറക്കുന്നില്ല. ഞാൻ വണ്ടിയുടെ ഡാഷ് ബോർഡിൽ ഒന്ന് അള്ളി പിടിച്ച്, എന്റെ ഭാര്യയെയും, മക്കളെയും മനസ്സിൽ കണ്ട് കണ്ണും പൂട്ടിയിരുന്നു. കണ്ണു അടച്ചിരിക്കുമ്പോൾ പുള്ളി എന്നെ വിളിച്ചിട്ടു പറഞ്ഞു.. ബെസ്റ്റ് കക്ഷിയാ വണ്ടിയിൽ ഇരുന്ന് ഉറങ്ങുകയാ.. ദേ അങ്ങോട്ട് നോക്ക്.. കുഴിയിൽ കണ്ടോ ഒരു സെയിൽസ് വാൻ കിടക്കുന്നത്. അതെങ്ങനെയാ..ഇവനൊക്കെ ഇവന്റെ അമ്മയെ കെട്ടിക്കാൻ പോകുന്ന പോക്കല്ലെ.. ഒടുക്കത്തെ സ്പീഡ്.. ദാ!!! $#@%$ വും കുത്തി കിടക്കുന്നു. പുള്ളി വണ്ടി ഒന്ന് സ്ലോ ചെയ്തപ്പോൾ ആ വണ്ടിയുടെ പുറകു വശത്ത് എഴുതി വെച്ചിരിക്കുന്നു.. How is my driving? If over speed please call…….. അയ്യോ, നിന്റെ ഡ്രൈവിങ്ങ് ബെസ്റ്റ് ഡ്രൈവിങ്ങല്ലേ.. അതു കൊണ്ടല്ലെ ഇവിടെ മൂഡും പൊക്കി കിടക്കുന്നേ... ഈ കമന്റ് കേട്ട് ഞാൻ ഒന്ന് ചിരിച്ചു.

വണ്ടി പിന്നെയും സ്പീഡിൽ തന്നെ പോയി. അല്പം കഴിഞ്ഞപ്പോൾ ഞാൻ നിസ്വ എന്ന ബോർഡ് കണ്ടപ്പോൾ, ഞാൻ പറഞ്ഞു.. ഭായി സൊഹാർ വഴി പോകാമെന്ന് പറഞ്ഞു, നമ്മൾ നിസ്വായിലാ എത്തിയിരിക്കുന്നത്... ഒരു ഭാവവ്യതാസവുമില്ലാതെ പുള്ളി പറഞ്ഞു.. ആ നമ്മൾക്ക് ഏതെങ്കിലും റോഡ് മിസ്സായി കാണും. ഏതായാലും ഞാൻ സേഫായി നിസ്വാ വരെ കൊണ്ടു വന്നില്ലേ?? നിസ്വായിൽ ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു വീണ്ടും യാത്ര തുടങ്ങി. ഇബ്രിക്ക്..

ഭക്ഷണം കഴിഞ്ഞതു കൊണ്ടാകാം എന്റെ കണ്ണുകൾ അടഞ്ഞു അടഞ്ഞു വന്നു. ഉറക്കത്തിൽ നിന്നു രക്ഷപ്പെടാനായി ഞാൻ പുള്ളിയോടു ജെ.സി.ബി ഓടിക്കുന്നതിനെ പറ്റി അല്പം സംശയം ചോദിച്ചു. എന്റെ ഈശ്വരാ!!! വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിനെ പോലെ, പുള്ളി വീര സാഹസിക കഥകൾ പറഞ്ഞു എന്നെ രോമാഞ്ചം കൊള്ളിച്ചു. കഥ പറച്ചിലിനിടയിൽ പുള്ളി ടൊയോട്ടാ കൊറോള, ജെ.സി.ബിയാണെന്ന ധാരണയിൽ വീണ്ടും അബദ്ധങ്ങൾ കാട്ടി. നിസ്വാ - ഇബ്രി റോഡ്, വഴിതെറ്റികാഞ്ഞ കാരണത്താൽ ഞങ്ങൾ ദൈവകൃപയാൽ സസുഖം വീട്ടിൽ എത്തി ചേർന്നു. വീടിന്റെ മുറ്റത്ത് ചെന്നിറങ്ങിയപ്പോൾ, PWD എഞ്ചിനിയർ അപ്പോ തന്നെ ഞമ്മക്ക്(കുതിരവട്ടം പപ്പു) അവാർഡു തന്നുവെന്ന് പറയുമ്പോലെ, സത്യത്തിൽ പുള്ളിക്ക് ഒരു അവാർഡ് കൊടുക്കണമെന്ന് എനിക്കും തോന്നിയെങ്കിലും, വായിൽ നിന്നു വരുന്ന “പി.സി.ജോർജ്ജിനെ” ഓർത്തു ഞാൻ ഒന്നും മുണ്ടിയില്ല.

ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് ജെ.സി.ബി ഡ്രൈവർ വക ഒരു ഫോൺ കോൾ - നാട്ടിൽ പോയ കക്ഷിയെ കൊണ്ടു വരാൻ വീണ്ടും എയർപോർട്ടിലേക്ക് പുള്ളി പോകുന്നു. കമ്പനി കൊടുക്കാൻ ഞാനും ചെല്ലാൻ....കള്ളത്തരങ്ങൾ പറഞ്ഞ് ഫോൺ താത്തു വെച്ചപ്പോൾ രണ്ട് കൊമ്പുകൾ തലയിൽ വെച്ച്, പല്ലുകൾ ഉന്തി എന്റെ രക്തം കുടിക്കാനായി വരുന്ന ഒരു ജെ.സി.ബിയുടെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു.....

Monday 3 February 2014

ബഹുമാനപ്പെട്ട കേന്ദ്ര പ്രവാസികാര്യ വകുപ്പു മന്ത്രി അറിയുവാൻ

ബഹുമാനപ്പെട്ട കേന്ദ്ര പ്രവാസികാര്യ വകുപ്പു മന്ത്രി അറിയുവാൻ,

ഞങ്ങൾ കാനഡായിൽ, പി.ആറായി( Permanent Residents) താമസിച്ചു വരുന്ന ഒരു ഇന്ത്യൻ മലയാളി കുടുംബമാണു. രണ്ടു വർഷമായി ഇവിടെ താമസിച്ചു വരവേ, ഗുളികന്റെ അപഹാരവും കണ്ടകന്റെ തുടക്കവും കയറി ബാധിച്ചതു കൊണ്ട്, എന്റെ 10 വയസ്സായ മകന്റെ പാസ്പ്പോർട്ട് മാർച്ചു മാസം കാലഹരണപ്പെടുകയാണെന്ന നഗ്ന സത്യം എന്റെ ഭാര്യ എന്നെ അറിയിച്ചു. അതിനെ തുടർന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്തു, പാസ്പ്പോർട്ട് പുതുക്കുന്നതിലേക്ക് വേണ്ടിയ അപേക്ഷാ ഫോറങ്ങൾ എല്ലാം പൂരിപ്പിച്ചു, ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത്, ശനിയുടെ അപഹാര ദിനമായ ശനിയാഴ്ച്ച രാവിലെ 7.10 എന്ന ശുഭ മുഹൂർത്തത്തിൽ ഞങ്ങൾ കുടുംബ സമേതം പാസ്പോർട്ട് പുതുക്കുന്ന ബി.എൽ.എസ് എന്ന ഏജൻസിയിലേക്ക് കുതിച്ചു. 8.00 മണിക്കാണു ഓഫീസ് തുറക്കുന്നത്. തുറക്കുന്നതിനു മുൻപു തന്നെ അവിടെ എത്തി, എത്രയും പെട്ടെന്ന് കാര്യങ്ങൾ പൂർത്തിയാക്കി തിരിച്ചു വീട്ടിൽ വരികയെന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണു കനത്ത മഞ്ഞു വീഴ്ച്ചയെ അവഗണിച്ച് 7.10 എന്ന ശുഭ മുഹൂർത്തം ഞങ്ങൾ തെരഞ്ഞെടുത്തതു തന്നെ.

7.40 മണിക്ക് ഞങ്ങൾ അവിടെയെത്തിയപ്പോൾ തന്നെ നാട്ടിൽ, ബിവറേജസ് കോർപ്പറെഷന്റെ മുൻപിലെ ക്യൂ ഓർമ്മിപ്പിക്കുമാറു ഒരു നെടു നീളൻ ക്യൂ കണ്ടപ്പോളെ ഞങ്ങൾ കൃത്യ സ്ഥലത്ത് എത്തി ചേർന്നുവെന്ന് ബോദ്ധ്യമായി. കാനഡായിൽ വന്ന് രണ്ട് വർഷത്തിനിടെ ഇവിടുത്തെ പല ഓഫീസുകളിലും പല കാര്യങ്ങൾക്ക് പല അവസരങ്ങളിൽ കയറി ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട ഒരു ക്യൂ അതു ഓഫീസ് തുറക്കുന്നതിനു മുൻപേ കണ്ടപ്പോഴെ, നമ്മൾക്ക് എട്ടിന്റെ പണി കാനഡായിലും ഇന്ത്യൻ സർക്കാർ തന്നുവെന്ന് ബോദ്ധ്യപ്പെട്ടു.

കാനഡായിലായതു കൊണ്ടാകാം, ഏതായാലും കൃത്യ സമയമായ 8.00 മണിക്ക് തന്നെ വാതിൽ തുറക്കപ്പെട്ടു. പരുമല കബറിടത്തിൽ പോകുന്ന ഭക്തജനങ്ങൾ പദയാത്ര നടത്തുന്ന കണക്കെ വളരെ ഭയഭക്തി ബഹുമാനത്തോടെ ഓഫീസിൽ പ്രവേശിച്ച് ആഗമനോദ്ദേശ്യം അവിടെയിരുന്ന ഒരു സാറിനോട് പറഞ്ഞപ്പോൾ, സകലതും കേട്ട ശേഷം A31 എന്ന റ്റോക്കൺ നമ്പർ തന്നപ്പോൾ, ആദ്യമായി എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നുവെനിക്ക്. റ്റോക്കൺ നമ്പർ A1, ബോർഡിൽ തെളിഞ്ഞപ്പോൾ, അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ സ്വർണ്ണ മെഡൽ കിട്ടിയപ്പോൾ കാണിച്ച സന്തോഷത്തോടെ, ഒരു ഇന്ത്യാക്കാരൻ പോകുന്നതു കണ്ടപ്പോൾ എനിക്ക് ലേശം അസൂയ തോന്നിയെന്നതു പരമമായ സത്യമാണു. 10 മിനിട്ടു കഴിഞ്ഞപ്പോഴാണു ആ ഞെട്ടിക്കുന്ന കാര്യം എനിക്ക് ബോദ്ധ്യപ്പെട്ടത്. 7 കൗണ്ടറുകൾ ഉള്ള ആ ഓഫീസിൽ ആകെ രണ്ട് സീറ്റുകളിൽ മാത്രമേ സാറും, മാഡവും ഉള്ളു. ബാക്കി സീറ്റുകളെല്ലാം ഭാരതീയ സർക്കാരോഫീസുകൾ പോലെ തന്നെ അനാഥമായി കിടക്കുന്നു.

അല്പ സമയം കഴിഞ്ഞപ്പോൾ, റ്റോക്കൺ നമ്പർ A1 കിട്ടിയ ഭാരതീയൻ, മൂത്ര പരിശോധനയിൽ സ്വർണ്ണ മെഡൽ നഷ്ടപ്പെട്ടവനെ പോലെ പേപ്പറുകളെല്ലാം സാറിന്റെ കൈയിൽ നിന്നും തിരികെ വാങ്ങി, ഇനി പിന്നെ എല്ലാം ശരിയാക്കി കൊണ്ട് വരാമെന്ന് പറഞ്ഞു പോകുന്നത് കണ്ടപ്പോഴെ, ബാലചന്ദ്രമേനോൻ സിനിമയിൽ പറയുന്ന ഡയലോഗ് പോലെ "തൃപതിയായി കുട്ടാ... തൃപ്തിയായി".. എന്ന് നെഞ്ചും തടവി റ്റോക്കൺ നമ്പറുകൾ മാറുന്നത് കാണാൻ കണ്ണു ചിമ്മാതെ നോക്കി നിന്നു.

സമയം ഒച്ച് ഇഴയുന്നതു പോലെ, ഇവിടുത്തെ സാറന്മാരാണെങ്കിൽ അതിലും ഇഴയുന്നു. അപ്പോൾ ദാ, മകൻ പതുക്കെ വന്ന് എന്നെ ചൊറിഞ്ഞിട്ടു അവനു വാഷ്റൂമിൽ പോകണമെന്ന് പറഞ്ഞു. ആ ഓഫീസിൽ പല കതകുകൾ കണ്ടെങ്കിലും, വാഷ്റൂമെവിടെയെന്ന് അറിയാൻ വയ്യാഞ്ഞ കാരണത്താൽ റ്റോക്കൺ തന്ന സാറിന്റെ അടുത്ത് തന്നെ ചെന്ന് വീണ്ടും തല വണങ്ങി, ശബ്ദം താഴ്ത്തി കാര്യം ചോദിച്ചപ്പോൾ.. ഹാ ഹാ... ഇവിടെയങ്ങനെയൊരു കാര്യമേയില്ലായെന്ന് മൊഴിഞ്ഞു.

വെളിയിലിറങ്ങിയപ്പോൾ, തൊട്ടടുത്തുള്ള ബാസ്ക്കിൻസ് റോബിൻസിന്റെ വാതിലിൽ, കസ്റ്റമേഴ്സ് അല്ലാത്തവർക്ക് വാഷ് റൂം ഉപയോഗിക്കാൻ ചാർജ്ജ് ഈടാക്കുമെന്ന ഒരു ബോർഡ് ഞങ്ങളെ ഇളിച്ചു കാണിക്കുന്നതായി തോന്നി. അയൽവാസി ഒരു ദരിദ്രവാസിയായാൽ കാനഡാക്കാരും പല ബോർഡുകളും വെയ്ക്കുമെന്ന് എനിക്ക് മനസ്സിലായി. 9.00 മണിയെ ആയിട്ടുള്ളു... മോനു മൂത്രം ഒഴിച്ചെ പറ്റു. അതു കൊണ്ട് തണുത്ത് മഞ്ഞു വീണു കൊണ്ടിരുന്ന ആ സമയത്തും മോനും, മോൾക്കും ഒരോ ഐസ്ക്രിം വാങ്ങി കൊടുത്ത്, കാര്യം സാധിച്ച് മാന്യമായി ഇറങ്ങി വീണ്ടും ഓഫീസിൽ നിൽപ്പായി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും ആളുകളുടെ എണ്ണം കൂടി കൂടി വന്നതല്ലാതെ, അവിടെ കാര്യങ്ങൾ ഒന്നും പുരോഗമിക്കുന്നതായി ശ്രദ്ധയിൽ പെട്ടില്ല. റ്റോക്കൺ നമ്പർ തെളിഞ്ഞു കൗണ്ടറിൽ ചെന്നു നിൽക്കുന്നവരിൽ കാണുന്ന ആദ്യ സന്തോഷം, അവിടെ നിന്നു പോകുമ്പോൾ പലരിലും കണ്ടില്ല.

സായിപ്പന്മാരും, മദാമ്മമാരും ഇന്ത്യ കാണാനുള്ള ആഗ്രഹത്തോടെ ക്യൂവിൽ വന്ന് നിന്നു മടുത്ത്, കസേരകൾ കിട്ടാത്ത കാരണത്താൽ നിലത്ത് കുത്തിയിരിക്കുന്നത് കണ്ടപ്പോൾ, ഭാരത സർക്കാരിന്റെ മുൻപിൽ വിദേശികൾ മുട്ടു മടക്കുന്നതിങ്ങനെയാണല്ലോ ദൈവമേയെന്നോർത്ത് A31 എന്ന നമ്പർ തെളിയുന്നതും കാത്ത് ഞങ്ങൾ നിൽപ്പ് തുടർന്നു.



2.15നു 31 നമ്പർ ബോർഡിൽ തെളിഞ്ഞപ്പോൾ, അവിടെ കുത്തിരിക്കുന്ന എല്ലാവരെയും ഒന്ന് നോക്കി, മാഡത്തിന്റെ മുൻപിൽ ഞങ്ങൾ പേപ്പറുകൾ സമർപ്പിച്ചു. കൊടുത്ത അപേക്ഷകൾ തിരിച്ചും മറിച്ചും നോക്കിയിട്ട്, ആ പേപ്പർ എവിടെ, ഈ പേപ്പർ എവിടെയെന്ന് ചോദിച്ചപ്പോൾ, എന്റെ ഭാര്യ, ചോദിച്ച പേപ്പറുകൾ മുറ തെറ്റാതെ കൊടുത്തു കൊണ്ടിരുന്നു. ഡൗൺലോഡ് ചെയ്ത അപേക്ഷയിൽ 2 പേപ്പറുകളിൽ പല സ്ഥലങ്ങളും പൂരിപ്പിക്കാനുണ്ട്. അതെല്ലാം പൂരിപ്പിക്കാൻ പറഞ്ഞു. അപേക്ഷ ഫോറത്തിൽ 2 പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ട് വരാനാണു പറഞ്ഞതു. ഞങ്ങൾ രണ്ടെ കൊണ്ടു വന്നിട്ടുള്ളു. അവർക്ക് 4 എണ്ണം വേണം. ഇവിടെ തന്നെ ഫോട്ടോ എടുത്തു തരുമെന്ന് മാഡം പറഞ്ഞതും, ആ സാറിന്റെ അടുത്തേക്ക് ഞങ്ങൾ പോയി. അപ്പോൾ ആ സാറിന്റെ കൈയിൽ "ഫോട്ടം പതിയാനുള്ള പേപ്പറില്ലത്രെ". അതിനാൽ അടുത്ത സ്റ്റുഡിയോ ലക്ഷ്യമാക്കി ഓടി.

ഫോട്ടൊയും കൊണ്ട് തിരിച്ചു വന്നപ്പോൾ ലൈനിൽ നിന്നും ഭാര്യ പുറത്ത്. ഏതായാലും മാഡം കനിഞ്ഞു, ഞങ്ങളുടെ അപേക്ഷ കൈ പറ്റി പണവും അടച്ച് വിജയ ശ്രീലാളിതരായി പുറത്തേക്കിറങ്ങുമ്പോൾ, അത്രയും നേരവും ക്യൂ നിന്ന് മടുത്ത്, പിന്നെ കുത്തിയിരുന്ന് മടുത്ത ഒരു സായിപ്പും മദാമ്മയും അവിടെ വെച്ചിരുന്ന ഒരു ഫോട്ടോയിൽ നോക്കി..അതിനു താഴെ എഴുതി വെച്ചിരുന്ന ഇൻ ക്രെഡിമ്പിൾ ഇന്ത്യാ എന്ന് വായിച്ചിട്ട് ; പിന്നെ ന്യൂ ജനറേഷൻ സിനിമകളിൽ പറയുന്ന ഒരു ടൂ... ടൂ.. തെറിയും വിളിച്ച് ഇറങ്ങി പോകുന്നത് കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി പോയി.

പ്രവാസികാര്യ മന്ത്രി എന്ന നിലയിലും അല്ലാതെയും ഒക്കെ താങ്കളൊക്കെ എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരിക്കുന്നു. ആ സമയത്ത്, ഏതെങ്കിലും ഒക്കെ നല്ല എംബസ്സികളിൽ പോയി അവരൊക്കെ അവിടെ വന്നു പോകുന്നവരെ എങ്ങനെയാണു പറഞ്ഞു വിടുന്നതെന്ന് പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

അതെങ്ങനാ... പണ്ടുള്ളവർ പറയുമ്പോലെ പട്ടിയുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും, കുഴലു വളയുകയല്ലാതെ വാലു നിവരുകയില്ല.

"ഇൻക്രെഡിമ്പിൾ ഇന്ത്യ", "മേരാ ഭാരത് മഹാൻ ഹെ", "കേരളാ ഗോഡ്സ് ഓൺ കൺട്രി" എന്നൊക്കെ അച്ചടിച്ചു കാണുമ്പോൾ ഉള്ള സുഖം അനുഭവത്തിൽ വരുമ്പോൾ കിട്ടുന്നില്ലായെന്നത് പരമമായ ഒരു സത്യം മാത്രമാണു. ഏതു ദേശത്ത് ചെന്നാലും ഇന്ത്യ എന്നും ഇന്ത്യ തന്നെ. ആ "പാര"മ്പര്യം ഇന്നും കൈ മോശം വരാതെ സൂക്ഷിക്കുന്നു.
എന്റെ ദേശം എന്നെങ്കിലും നന്നാകണേയെന്ന പ്രാർത്ഥനയോടെ....

മാനസിക പ്രയാസത്തോടെ..
ഒരു പ്രവാസി.(Senu Eapen Thomas)