Sunday 10 January 2016

VIP കഥകൾ

കോളേജിൽ പഠിക്കുന്ന സമയം.. കൂട്ടുകാരന്റെ കൂടെ തിരുവല്ലയിലെ ഒരു തുണിക്കടയിൽ രണ്ട് ജട്ടി മേടിക്കാൻ കയറി.. (എന്താണെന്നറിയില്ലാ പണ്ടു മുതലേ ബ്രായും പാന്റിയും വിൽക്കുന്നിടത്ത് അപ്പച്ചന്മാരും, ജട്ടി വിൽക്കുന്നിടത്ത് ചേച്ചിമാരുമായിരിക്കും സെയില്സിൽ നില്ക്കുക.) ഇവിടെയും പതിവ് തെറ്റിച്ചില്ല. ഒരു ചേച്ചി വന്നു ചോദിച്ചു.. എന്താ വേണ്ടത്?? കൂട്ടുകാരൻ എന്നെ ചൂണ്ടി... ഇവന് രണ്ടു ജട്ടി വേണം ചേച്ചിയെന്ന് പറഞ് മാന്യനായി..

ചേച്ചി.. ഏതു ബ്രാന്റ്, ഏതു സൈസ്, ഏതു കളർ എന്നൊക്കെ ചോദിച്ചപ്പോൾ കളർ എന്തായാലും കവർ ചെയ്തു കിടന്നാൽ മതിയെന്ന് പറഞ്ഞു ഞാൻ വിവേചന ചിന്തകൾക്ക് അതീതനായി.. ഞാൻ മേടിച്ച ജട്ടിയും ചുരുട്ടി, ഞങ്ങളെക്കാളും മുൻപേ ചേച്ചി താഴെ പോയി.. താഴെ പണം അടയ്ക്കുന്നിടത്ത് ചെന്നപ്പോൾ, അതിനേക്കാളും വലിയ കുരിശു... ഞങ്ങളുടെ ക്ലാസ്സിലെ ഒരു പെണ്‍ക്കുട്ടിയും , അമ്മയെ പോലൊരു സ്ത്രീയുടെ കൂടെ നില്ക്കുന്നു.. അത് കണ്ടതേ ഞങ്ങൾ അങ്ങോട്ടു അടുക്കാതെ അല്പം മാറി നിന്നു.

പൈസ മേടിക്കുന്നിടത്തെ അപ്പച്ചൻ കവറിൽ നിന്നും ജട്ടി എല്ലാം എടുത്ത് നോക്കിയിട്ട് അല്പം ഉറക്കെ.. ആരുടെയാ ഈ ജട്ടികൾ?? സുകുമാരകുറുപ്പ് മുങ്ങിയത് പോലെ മുങ്ങാൻ തുടങ്ങിയപ്പോൾ, ജട്ടി തന്ന ചേച്ചി, ഞങ്ങളെ ചൂണ്ടി ദേ ഇവരുടെയാ എന്ന പറഞ്ഞപ്പോൾ... എന്റെ സുഹൃത്ത് വളരെ കൂളായി ഞങ്ങളുടെ ക്ലാസ്സിലെ പെണ്‍ക്കുട്ടിയോട് പറയുകയാ.. ഇവന്റെ കൂടെ ഞാൻ ചുമ്മാ വന്നതാ..

അറിയാവുന്ന ഏതു പെണ്‍ക്കിടാക്കളെ കണ്ടാലും ഓടി അടുക്കുന്ന ഞാൻ, അന്ന് ആ സമയം ഐസ് ക്രീം കേസിലെ റജീനയെ കണ്ട കുഞ്ഞാലികൂട്ടിയെ പോലെ അറിയാത്ത ഭാവത്തിൽ നിന്ന് പൈസയും കൊടുത്ത് ജട്ടിയും വാങ്ങി പുറത്തിറങ്ങിയിട്ടും എന്റെ കൂടെ വന്ന ആ കശ്മലൻ കൂട്ടുകാരിയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു...

യൂദാ കർത്താവിനെ 30 വെള്ളി കാശിനു ഒറ്റു കൊടുത്തെങ്കിൽ, കേവലം രണ്ടു ജട്ടിയുടെ പേരിൽ എന്നെ എന്റെ സുഹൃത്ത് ഒറ്റു കൊടുത്തു..

അന്ന് ഉല്ലാസത്തോടെ ഒറ്റു കൊടുത്ത ആ സുഹൃത്ത് ഇന്ന് ബ്രാ, പാന്റി എന്നിവ നിർമ്മിക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണു . :)