Friday 31 October 2008

പരുമല പുരാണം.

ഒരു കൃസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ പാരമ്പര്യത്തില്‍ ജനിച്ചത്‌ കൊണ്ട്‌ പരുമല പള്ളിയും, പരുമല തിരുമേനിയും എന്റെ വീക്ക്‌ പോയിന്റായിരുന്നു. ഞാന്‍ എത്ര മോശമായി പരീക്ഷ എഴുതിയാലും രണ്ട്‌ രൂപായുടെ മെഴുകുതിരി കത്തിച്ച്‌ ആ ഫോട്ടൊയുടെ മുന്‍പില്‍ നിന്ന് കൈ കൂപ്പി പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ പാസ്സ്‌. ഈ അത്ഭുത പ്രവര്‍ത്തി മൂലം ഞാന്‍ അറിയാതെ തന്നെ തിരുമേനിയുടെ ഫാനായി മാറി. ഈ പ്രാര്‍ത്ഥനയുടെ ശക്തി മൂലം തല്ലു കിട്ടേണ്ട പല നല്ല പ്രവര്‍ത്തികളും അപ്പയുടെയും, അമ്മയുടെയും, ചേച്ചിയുടെയും കണ്ണില്‍പെട്ടിട്ടേയില്ല.

നവംബര്‍ ഒന്നും രണ്ടും തീയതികളിലാണു പരുമല പെരുന്നാള്‍. മറ്റു പെരുന്നാള്‍ പോലെയല്ല ഇവിടുത്തെ പെരുന്നാള്‍. കാല്‍നടയായിട്ടാണു ഇവിടേക്ക്‌ ഭക്തര്‍ വരുന്നത്‌. അതും ദൂര ദേശത്തു നിന്നും കുഞ്ഞു കുട്ടി പരാധീനങ്ങളുമായി പാട്ടും പാടി വരുമ്പോള്‍ ഞങ്ങളുടെ പള്ളിയിലും, അക്കര പള്ളിയിലും വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടാതെ എന്തെങ്കിലും കടിയും കുടിയും കൂടെ കാണും. ഓര്‍ത്തഡോകസുകാരാ- അപ്പോള്‍ കടിയും കുടിയും അടിപൊളിയായിരിക്കുമെന്നാണു ചിന്തയെങ്കില്‍ തെറ്റി. കട്ടന്‍ കാപ്പിയും, മുട്ടന്‍ ബണ്ണും ആണു റിഫ്രഷ്മെന്റായി കൊടുക്കുന്നതു. ബണ്ണ്‍ തുണ്ടയില്‍ നിന്ന് ഇറങ്ങുന്നതിനു വേണ്ടിയാണു കട്ടന്‍ കാപ്പി. പക്ഷെ കട്ടന്‍ കാപ്പി ഇറങ്ങി പോകണമെങ്കില്‍.....അത്‌ ഇതു വരെ ഞങ്ങള്‍ കണ്ടു പിടിച്ചിട്ടില്ല. കാരണം ഈ ഒറ്റ കട്ടന്‍ കാപ്പി തന്നെയാണു ‘വിത്തൗട്ടായും’, ‘വിത്ത്‌ ആയിട്ടും’ സപ്പ്ലൈ ചെയ്യുന്നത്‌. [കാനാവിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയ കര്‍ത്താവിന്റെ പിന്‍ഗാമികള്‍ക്ക്‌ ഇതൊക്കെ വെറും നിസ്സാര സംഭവമല്ലേ]....റെസ്റ്റും കഴിഞ്ഞു ബണ്ണും മേടിച്ചു കുട്ടികള്‍ പിന്നെ ഉത്സാഹത്തോടെ നടന്ന് വഴിയില്‍ കാണുന്ന ചാവാലി പട്ടിയെ ഈ കയ്യില്‍ ഇരിക്കുന്ന ബണ്ണ്‍ വെച്ചാണു എറിയുന്നത്‌.... ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ പട്ടികള്‍ക്ക്‌ ബണ്ണ്‍ കൊണ്ട്‌ ഏറു കിട്ടുന്ന മാസം നവംബറാണെന്ന് കലണ്ടര്‍ നോക്കാതെ തന്നെയറിയാം.....അതു പോലെ കന്നി മാസവും...

അങ്ങനെ തിരുവല്ല എം.ജി.എം സ്ക്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കാന്‍ ചേര്‍ന്നതോടു കൂടി ഞാനും ഈ പദയാത്രയില്‍ ഒരു അംഗമായി. പദയാത്രക്ക്‌ ഒരു മാസം മുന്‍പു മുതലേ പാട്ടുകള്‍ പഠിപ്പിക്കും. ആ പാട്ടുകള്‍ ഒക്കെ പാടി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ കയറിയിറങ്ങി കിട്ടുന്ന ബണ്ണുകള്‍ കളക്റ്റ്‌ ചെയ്ത്‌ 'തികച്ചും ഭക്തി സാന്ദ്രമായ പദ യാത്ര'. പദയാത്രയില്‍ നമ്മള്‍ എന്തെങ്കിലും വൃത്തിക്കേടുകള്‍ കാട്ടിയാല്‍ എപ്പ്പ്പോള്‍ അടി കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അതിനാല്‍ നമ്മള്‍ പദയാത്രകള്‍ക്ക്‌ എന്നും മിസ്റ്റര്‍ ക്ലീനായിരുന്നു. പിന്നെ പള്ളിയില്‍ ചെന്ന് കഴിഞ്ഞാല്‍ നേര്‍ച്ച ഇടാന്‍ വീട്ടില്‍ നിന്നു അനുവദിക്കുന്ന പൈസ പെരുന്നാള്‍ പ്രമാണിച്ച്‌ കാണിക്ക വഞ്ചികയില്‍ വീണിട്ടില്ല. പകരം വെയിലു കൊണ്ട ക്ഷീണം തീര്‍ക്കാന്‍ ബോണ്‍വിറ്റ ഐസ്‌ എന്നു പറഞ്ഞ്‌ കിട്ടുന്ന കോലില്‍ കുത്തി കിട്ടുന്ന ഐസ്‌ തിന്നും. പിന്നെ സേമിയ ഐസ്‌ തിന്നും.അവസാനം ചിറിയും ഒക്കെ തുടച്ച്‌ പള്ളിക്ക്‌ ചുറ്റും വലം വെച്ച്‌, ഒടുക്കത്തെ തള്ളും പിടിച്ച്‌ ഏതെങ്കിലും പ്രൈവറ്റ്‌ ബസ്സില്‍ ഞാന്ന് 10 പൈസ കൊടുത്തും, കൊടുക്കാതെയും പൊടിയാടിയില്‍ വന്ന് ഇറങ്ങും. ഇതൊക്കെയായിരുന്നു ഈയുള്ളവന്റെ പദയാത്രയുടെ കാര്യപരിപാടികള്‍.

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ ഒരു ബന്ധു പരുമല ആശുപത്രിയില്‍ കിടക്കുന്നു. വൈകുന്നേരം സ്ക്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ അമ്മ ഈ അപ്പച്ചന്റെ കാര്യം പറഞ്ഞു. പിന്നെ എന്റെ കസിന്‍ ബ്രദര്‍ കൂടി വന്നിട്ട്‌ ഞങ്ങള്‍ മൂവരും കൂടി കാറില്‍ ആശുപത്രിയില്‍ പോയി. അപ്പച്ചനെ കണ്ട്‌ തിരിച്ച്‌ പരുമല പള്ളി കഴിഞ്ഞപ്പോള്‍ മാത്രമാണു പരുമല പള്ളിയില്‍ കയറാതെ വീട്ടില്‍ പോകുന്നുവെന്ന സത്യം ഒരു കുഞ്ഞ്‌ ഓര്‍ത്തഡോക്‍സ്‌ വിശ്വാസി മനസ്സിലാക്കിയത്‌. ഇത്‌ എനിക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. പരുമല പള്ളിയില്‍ കയറിയിട്ട്‌ പോകാം....ഇതു വരെ വന്ന് പരുമല പള്ളിയില്‍ കയറാതെ പോവുകയെന്ന് പറഞ്ഞാല്‍...പരുമല തിരുമേനി എന്തു വിചാരിക്കുമെന്ന് വരെ അമ്മയോടും കസിന്‍ ബ്രദറിനോടും ഞാന്‍ നിര്‍ദ്ദാക്ഷണ്യം ചോദിച്ചു. അവസാനം സഹിക്കെട്ട്‌ കസിന്‍ പരുമല പള്ളിയില്‍ വണ്ടി നിര്‍ത്തി. പള്ളിയില്‍ കയറുന്നതിനു മുന്‍പ്‌ അമ്മ എന്റെ കൈയിലേക്ക്‌ അഞ്ച്‌ രൂപാ നോട്ട്‌ തന്നു.

പരുമല തിരുമേനിയുടെ ഫോട്ടൊയ്ക്ക്‌ മുന്‍പില്‍ കൈകള്‍ കൂപ്പി, ഭയ ഭക്തിയോടെ പ്രാര്‍ത്ഥനയാരംഭിച്ചു. ഒരു മിനിട്ട്‌ കഴിഞ്ഞു കാണും, എന്റെ തൊട്ടട്ടുത്ത്‌ നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം. ഞാന്‍ പതുക്കെ എന്റെ കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍, രണ്ട്‌ കൈകളും ഇല്ലാത്ത ഒരു ചേട്ടന്‍, അവിടെ നിന്ന് കരഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ എന്റെ പരിധിയില്‍ പെടുന്ന പ്രശ്നം അല്ലാതിരുന്നിട്ടും, പ്രാര്‍ത്ഥന നിര്‍ത്തി ചേട്ടന്റെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു.

ചേട്ടന്റെ കരച്ചിലും, പ്രാര്‍ത്ഥനയിലും മനസ്സലിഞ്ഞ്‌, അമ്മ പള്ളിയില്‍ നേര്‍ച്ചയിടാന്‍ തന്ന അഞ്ച്‌ രൂപാ എടുത്ത്‌, [തിരുമേനിക്ക്‌ ഈ അഞ്ച്‌ കിട്ടിയിട്ട്‌ എന്തെടുക്കാനാ എന്ന ചിന്തയോടെ] ചേട്ടന്റെ പോക്കറ്റിലേക്ക്‌ തള്ളി. തള്ളലിന്റെ ശക്തി അല്‍പം കൂടി പോയോയെന്ന് സംശയം. ചേട്ടന്‍ പ്രാര്‍ത്ഥന നിര്‍ത്തി കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍ പോക്കറ്റില്‍ അഞ്ച്‌ രൂപാ...അടുത്ത്‌ ഞാന്‍…അഞ്ച്‌ രൂപാ ദാനം നടത്തിയ ഞാന്‍ ദുരിതാശ്വാസ ക്യാമ്പില്‍ ചോറും, കറികളും വിളമ്പി കൊടുത്ത്‌..അവിടെ കൂടി നില്‍ക്കുന്ന പത്രക്കാരുടെയും, റ്റിവിക്കാരുടെയും ഒക്കെ മുന്‍പില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ഗമയില്‍ നിന്നു. ചേട്ടന്‍ എന്നോട്‌ തിരക്കി...നീയാണോ എന്റെ പോക്കറ്റില്‍ അഞ്ച്‌ രൂപാ വെച്ചത്‌... അതെ ചേട്ടാ അതെ...മുകേഷ്‌ അമ്പാനിയെക്കാട്ടിലും നന്നായി ഞാന്‍ തലയാട്ടി. ഞാന്‍ നിന്നോട്‌ പൈസ ചോദിച്ചോ??? കണ്ടോ തിരുമേനി, കണ്ടോ...ഇവന്‍ എന്നെ പിച്ചക്കാരനാക്കിയില്ലെ...യില്ലെ..യില്ലെ [എക്കോ] എന്ന് പറഞ്ഞ്‌ നേരത്തെതിലും ഉറക്കെ കരയാന്‍ തുടങ്ങി. വാദി പ്രതിയാകുന്ന ഒരു സ്‌മെല്‍ മൂക്കില്‍ അടിച്ച കാരണം ഞാന്‍ പതുക്കെ ഒന്നു വലിയാന്‍ ശ്രമം നടത്തിയെങ്കിലും ആ ശ്രമം പൊളിച്ച്‌ കൊണ്ട്‌ ചേട്ടന്‍ എന്നെ വീണ്ടും തടഞ്ഞിട്ട്‌ പോക്കറ്റില്‍ താന്‍ ഇട്ട പൈസ എടുക്കാന്‍ പറഞ്ഞു. അതോടെ രംഗം വഷളായി. 800 AA പ്രകാരം ദാനം ചെയ്ത പൈസക്ക്‌ റ്റാക്സ്‌ ഇളവ്‌ കിട്ടുമെന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അവിടെ കൂടിയ കാഴ്ച്ചക്കാരുടെ എണ്ണതിനു മുന്‍പില്‍, ചേട്ടന്റെ കരച്ചിലിനു മുന്‍പില്‍, അമ്മയുടെയും, കസിന്റെയും നോട്ടത്തിനു മുന്‍പില്‍ ഞാന്‍ ഒരു 'സ..സ..ഖാ..ഖാ..വ്‌ വ്‌ ഇ.എം.എസ്‌' ആയി മാറി. അവസാനം അമ്മ രംഗത്ത്‌ കടന്ന് വന്ന് പൈസ എന്നെ കൊണ്ട്‌ എടുപ്പിച്ച്‌ വേഗം എന്നെയും തോളില്‍ തൂക്കി സ്ഥലം കാലിയാകി. അമ്മയുടെ തോളില്‍ ഇരുന്ന് ഞാന്‍ ആ ചേട്ടന്‍ കരഞ്ഞതിലും ഉച്ചത്തില്‍ കരഞ്ഞു.....എനിക്കറിയാം ഈ പൊക്കി എടുക്കലിന്റെ 'സൈഡ്‌ എഫെക്ട്‌സ്‌'. വലിയ ഒരു കരയുന്ന കൊച്ചനെയും ഒക്കത്തു വെച്ച്‌ ശര വേഗത്തില്‍ പായുന്ന എന്റെ അമ്മയെ കണ്ട്‌ പള്ളിയിലേക്ക്‌ പ്രവേശിക്കാന്‍ വന്ന ആള്‍ക്കാര്‍ ഒരു പക്ഷെ കരുതിയിരിക്കും-ഇതെന്നാ ‘സൂര്യമാനസം’ സിനിമയുടെ ഷൂട്ടിങ്ങാണോ??? ഒക്കത്തിരിക്കുന്നത്‌ ‘പുട്ടുറുമീസാണോ???’

വണ്ടിയില്‍ കയറിയിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. വീട്ടില്‍ ചെന്നാല്‍ താന്‍ ആ ചേട്ടനെ പോലെ കരയുന്ന രംഗം മനസ്സില്‍ സങ്കല്‍പ്പിച്ചതും ഡോള്‍ബി എഫെക്ടിലായി എന്റെ കരച്ചില്‍.

വീട്ടില്‍ ചെന്നപ്പാടെ താന്‍ ആരോടും ഒന്നും മിണ്ടാതെ ഓടി പോയി കട്ടിലില്‍ അഭയം പ്രാപിച്ചു. സത്യത്തില്‍ അതൊരു മുന്‍ക്കൂര്‍ ജാമ്യാപേക്ഷ ആയിരുന്നു. ഏറെ സമയം കഴിഞ്ഞ്‌ താന്‍ വളരെ ശാന്തനായി, കരഞ്ഞ്‌ വീര്‍ത്ത കണ്ണുകളുമായി അടുക്കളയുടെ അടുത്ത്‌ ചെന്നപ്പോള്‍ എന്നെ പറ്റി തന്നെ അവിടെ ചൂടന്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു. എന്നെ കണ്ടതും അമ്മ തുടര്‍ന്നു...പള്ളിയില്‍ കയറാതെ പോന്നതാ...അതെങ്ങനാ അന്നെരം വല്ലവന്റെയും വായില്‍ ഇരിക്കുന്നത്‌ കേള്‍ക്കാതെ ഇവനുറക്കം വരത്തില്ലല്ലോ....ഭാഗ്യമായി അവനു കൈ ഇല്ലാഞ്ഞത്‌... കൈയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ കേവലം 5 രൂപായുടെ മുടക്കില്‍ ആ ചേട്ടന്‍ 50 ചുവന്ന കസേരയും, ഒരു നീല ടാര്‍പ്പോളിനും സ്പോണ്‍സര്‍ ചെയ്തേനെ... [ശവ സംസ്‌ക്കാര ചടങ്ങുകള്‍ക്ക്‌] അന്ന് വൈകിട്ട്‌ കുടുംബ പ്രാര്‍ത്ഥനയ്ക്കിരുന്നപ്പോള്‍ ചേച്ചിയാണു ബൈബിള്‍ വായിച്ചത്‌. സദൃശ്യവാക്യങ്ങള്‍ ഇരുപത്തിയാറാം അദ്ധ്യായം. അതില്‍ 17ആമത്തെ വാക്യം:- 'തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെ പോകുന്ന നായുടെ ചെവിക്ക്‌ പിടിക്കുന്നവനെ പോലെ'...ഈ വാക്യം വായിച്ചിട്ട്‌ എല്ലാവരും എന്നെ നോക്കിയപ്പോള്‍ എനിക്ക്‌ ശലോമോനെക്കാട്ടിലും ജ്ഞാനം വന്ന കാരണം ഞാന്‍ മൗനിയായിരുന്നു.
അന്ന് എന്റെ അമ്മ മുന്‍ഷി പരീക്ഷയ്ക്ക്‌ പഠിക്കും പോലെ എന്തു പറഞ്ഞാലും പരുമല സംബന്ധമായ പഴഞ്ചൊല്ലുകള്‍ ഇറക്കി വിട്ടു കൊണ്ടെയിരുന്നു.

1] മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ കോക്കനട്ട്‌ വീണു.

2] വടി കൊടുത്ത്‌ അടി വാങ്ങി.

3] കിട്ടാനുള്ളത്‌ കിട്ടിയപ്പോള്‍ കിട്ടന്‍ അടങ്ങി.

4] ചുമ്മാതിരുന്ന .....ചുണ്ണാമ്പ്‌ ഇട്ട്‌ പൊള്ളിച്ച പോലെയായി.

5] കോന്തന്‍ കൊല്ലത്ത്‌ പോയത്‌ പോലെയായി.

6] വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത്‌ പറയാന്‍ പറ്റാത്തിടത്ത്‌ വെച്ചതു പോലെയായി.

7] വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ...

8] പാത്രം അറിഞ്ഞു വേണം പിച്ചയിടാന്‍.

9] വിളിക്കാ ചാത്തത്തിനു ഉണ്ണാന്‍ പോകരുത്‌.

10] ചുണ്ടയ്ക്ക കൊടുത്ത്‌ വഴുതനങ്ങ വാങ്ങി..

ഇത്രയൊക്കെ പഴൊഞ്ചൊല്ലുകള്‍ കേട്ടിട്ടും, മൗനം സെനുവിനു ഭൂഷണം എന്നതു കൊണ്ട്‌ അന്നത്തെ ദിവസം ഞാന്‍ മൗനിയായി തന്നെയിരുന്നു....

ഹൊ...ദാന ശീലര്‍ക്ക്‌ വരുന്ന ഒരോ പ്രശനങ്ങളെ....

Wednesday 15 October 2008

പാന്റും, ഷൂസും പിന്നെ ഞാനും

എം.ജി.എം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ വെള്ള ഷര്‍ട്ടും, കാക്കി നിക്കറും ഒരു പാരഗണ്‍ ചെരുപ്പുമായിരുന്നു എന്റെ യൂണിഫോം. എട്ടാം ക്ലാസ്സില്‍ കയറിയപ്പോള്‍ ഈ കാക്കി നിക്കര്‍ മാറ്റി പാന്റ്‌ ആക്കണമെന്ന എന്റെ അടങ്ങാത്ത ആഗ്രഹത്തെ എന്റെ ശരീരം തന്നെയാണു തോല്‍പ്പിച്ചതു. പാന്റ്‌ വേണേ, പാന്റ്‌ വേണേ എന്ന എന്റെ ഇടതടവില്ലാത്ത ശരണം വിളികള്‍ വീടിനെ അസ്വസ്ഥമാക്കിയപ്പോള്‍, അമ്മ ദോഹയിലായിരുന്ന അപ്പയെ വിവരം അറിയിച്ചു. അങ്ങനെ അപ്പ അടുത്ത പ്രാവശ്യം ലീവിനു വരുമ്പോള്‍ തനിക്ക്‌ പാന്റ്‌ കൊണ്ടു വരാമെന്ന് ഏറ്റു. പിന്നെ അപ്പ എപ്പോള്‍ വിളിച്ചാലും പാന്റ്‌, പാന്റേ എന്ന് വിളിച്ച്‌ പറഞ്ഞ്‌ അപ്പയുടെ മെമ്മറിയെ റിഫ്രഷ്‌ ചെയ്തും അപ്പയുടെ വരവും കാത്ത്‌ ഞാന്‍ അങ്ങനെ ഇരുന്നു.

അങ്ങനെ എന്റെ കാത്തിരുപ്പിനു അന്ത്യം കുറിച്ച്‌ അപ്പ എത്തി. അപ്പ കൊണ്ട്‌ വന്ന വലിയ പെട്ടികളുടെ അടുത്ത്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ പോലെ ഞാന്‍ നില കൊണ്ടു. അപ്പ പെട്ടിയുടെ കെട്ട്‌ പൊട്ടിക്കാന്‍ പിച്ചാത്തി ആവശ്യപ്പെട്ടപ്പോള്‍ സാധാരണ ഗതിയില്‍, ചേച്ചിീീ:- അടുക്കളയില്‍ നിന്നും പിച്ചാത്തി കൊണ്ട്‌ വായോാാ എന്ന് വിളിച്ചു പറയുന്നതിനു പകരം അടുക്കളയില്‍ ചെന്ന് പിച്ചാത്തി എടുത്ത്‌ ഞാന്‍ അനുസരണയുള്ള കുഞ്ഞാടായി അപ്പയുടെ അടുത്ത്‌ നില കൊണ്ടു. പെട്ടി പൊട്ടിച്ച്‌ ഓരോ സാധനങ്ങള്‍ പുറത്ത്‌ എടുക്കുമ്പോഴും ആ പെട്ടിയിലെ പാന്റുകള്‍ക്കായി എന്റെ ഹൃദയം തുടിച്ചു കൊണ്ടെയിരുന്നു. ഹീറോ പേനയും, പൈലറ്റിന്റെ പേനയും, സ്റ്റാമ്പ്‌ ആല്‍ബവും, പെര്‍ഫിയൂമും ഒന്നും എന്നെ സന്തോഷിപ്പിച്ചില്ല. അവസാനം അപ്പ ഒരു ബ്ലാക്ക്‌ കളര്‍ പാന്റ്‌ എടുത്ത്‌ എന്റെ കൈയില്‍ തന്നിട്ട്‌, നീ ഇതു ചേരുമോന്ന് ആദ്യം നോക്ക്‌...അവിടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പിള്ളെരു ഇടുന്ന പാന്റ്‌ എനിക്ക്‌ ചേരും. അതു കൊണ്ട്‌ ഞാന്‍ ഒരു കണക്കു വെച്ച്‌ വാങ്ങിച്ചു എന്ന അപ്പയുടെ പ്രഖ്യാപനം കൂടി കേട്ടപ്പോള്‍ ഞാന്‍ രോമാഞ്ചകഞ്ചുകമണിഞ്ഞു. ഒരു പാന്റേ മേടിച്ചുള്ളോ അപ്പേ എന്ന് തിരക്കിയപ്പോള്‍ എന്റെ ആക്രാന്തത്തില്‍ അപ്പ അല്‍പം അരിശം പൂണ്ടു. ആയതിനാല്‍ ദോഹയില്‍ നിന്ന് വന്ന ഉടനെ തന്നെ അപ്പയുടെ കൈയുടെ ചൂട്‌ അറിയാന്‍ കാത്ത്‌ നില്‍ക്കാതെ കിട്ടിയ പാന്റും കൊണ്ട്‌ നേരെ എന്റെ മുറിയിലേക്ക്‌ പോയി. ചെന്നപാടെ എന്റെ നിക്കര്‍ ഊരിയെറിഞ്ഞ്‌ പാന്റ്‌ വലിച്ചു കയറ്റി. വയറിന്റെ അവിടെ ഒരു തലയിണ കൂടി കുത്തി കയറ്റിയാലും പിന്നെയും സ്ഥലം മിച്ചം കിടക്കും. പാന്റ്‌ വയറിന്റെ അവിടം വരെയെത്തിയിട്ടും എന്റെ കാല്‍പാദങ്ങള്‍ കണ്ടില്ല. പിന്നെ സാവകാശം പാന്റിന്റെ താഴ്‌ഭാഗം മടക്കി വെച്ച്‌ എന്റെ കാണാതായ കാല്‍പാദങ്ങളെ പുറത്തെടുത്തു. പെട്ടെന്ന് ഒരു ഐഡിയാ കിട്ടി. അടിയില്‍ നല്ല കട്ടിയുള്ള ഒരു നിക്കറിടുക. അങ്ങനെ പിന്നെയും പാന്റ്‌ ഊരി, നിക്കര്‍ ഇട്ട്‌, പാന്റ്‌ വലിച്ച്‌ കയറ്റി. വീട്ടിലുള്ള സകല നിക്കറിട്ടാലും ഇത്‌ ശരിയാകത്തില്ല. അവസാനം വരുന്നത്‌ വരട്ടെയെന്ന് കരുതി എന്റെ ബെല്‍റ്റിട്ട്‌ ഈ പാന്റിനെ മുറുക്കി. അടി പൊളി. എല്ലാം പെര്‍ഫെകറ്റ്‌. സിപ്പ്‌ ഇടാന്‍ സിപ്പ്‌ നോക്കിയപ്പോള്‍ അതെല്ലാം എന്റെ ബെല്‍റ്റ്‌ മുറുക്കലില്‍ മറ്റേതോ സ്ഥാനത്തേക്ക്‌ മാറി പോയിരിക്കുന്നു.അതൊന്നും വക വെയ്ക്കാതെ ഞാന്‍ അതിന്റെ മുകളില്‍ ഒരു അടിപൊളി ഷര്‍ട്ടും വലിച്ച്‌ കയറ്റി, കണ്ണാടിക്ക്‌ മുന്‍പില്‍ ചെന്ന് തന്റെ ഗ്ലാമര്‍ മൊത്തത്തില്‍ വീക്ഷിച്ച്‌, സ്വന്തമായി അസൂയ പൂണ്ട്‌, അപ്പയുടെ അടുത്തേക്ക്‌ ഓടി ചെന്നു. എന്റെ സ്റ്റയിലന്‍ വരവ്‌ കണ്ട്‌ അവിടെ ഉണ്ടായിരുന്നവര്‍ അമ്പരന്നു പോയി. ഓഹ്‌!!! ഇവന്‍ ആളാകെ മാറി പോയല്ലോയെന്ന അമ്മയുടെ കമന്റ്‌ എനിക്ക്‌ ഒരു ഒരിഞ്ച്‌ കൂടി കൂട്ടി തന്നു. അപ്പ എന്നെ അടുത്ത്‌ നിര്‍ത്തിയിട്ട്‌ വയറിന്റെ ഭാഗം നോക്കിയതും അവിടെ ഒരു കൂട്ട ചിരി ഉയര്‍ന്നു. കൂടാതെ ചേച്ചി വന്ന് ഇതെന്താടാ നിന്റെ കുണ്ടി എന്താ ഇങ്ങു താഴെയാണോ??? എന്ന് കൂടി ചോദിച്ചപ്പോള്‍ ഞാന്‍ അവിടെ കുഴഞ്ഞ്‌ വീഴുമെന്ന് തോന്നി. ഓഹ്‌ ഇത്‌ നിനക്ക്‌ ഒത്തിരി വലുതാ...അന്നരം ബാക്കി പാന്റും ഇതേ അളവാ. നിനക്ക്‌ ഇത്‌ ഒട്ടും ചേരില്ല എന്ന അപ്പയുടെ വാദത്തെ ഖണ്ഡിക്കാന്‍ ഞാന്‍ വൃഥാ ശ്രമം നടത്തിയെങ്കിലും, പിന്നെ!!! തേങ്ങാ ചാക്ക്‌ കെട്ടി വെയ്ക്കുന്നതു പോലെയല്ലെ എല്ലാവരും പാന്റിടുന്നതെന്ന് അപ്പയുടെ ചോദ്യത്തിനു മുന്‍പില്‍ ഞാന്‍ തളര്‍ന്ന് പോയി.. അപ്പോള്‍ അമ്മ ഒരു സംശയം ചോദിച്ചു:- എടാ നീ ഈ പാന്റിട്ടാല്‍ എങ്ങനെയാ മൂത്രം ഒഴിക്കുന്നത്‌? ഇനി കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നതിനു മുന്‍പ്‌ സ്ഥലം കാലിയാക്കുന്നത്‌ തന്നെ ബുദ്ധി എന്ന് കണ്ട്‌ പാന്റ്‌ മാറി തിരിച്ചു വന്നിട്ടും ചേച്ചിയുടെ ചുണ്ടത്ത്‌ ചിരി മാഞ്ഞിരുന്നില്ല. അതൊന്നും ഞാന്‍ അത്ര കാര്യമാക്കാതെ അപ്പ കൊണ്ട്‌ വന്ന ബാക്കി സാധനങ്ങളുടെ കണക്കെടുത്ത്‌ എനിക്ക്‌ വിധിക്കാതെ പോയ ബാക്കി പാന്റുകളെ കണ്ടിട്ടും കാണാത്ത രീതിയില്‍ അന്നത്തെ രാത്രി ഒരു വിധത്തില്‍ കഴിച്ചു കൂട്ടി. രാവിലെ മറ്റൊരു ഐഡിയായുമായി അപ്പയുടെ മുന്‍പില്‍ എത്തി. നമ്മള്‍ക്ക്‌ ഈ പാന്റ്‌ ഏതെങ്കിലും നല്ല തയ്യല്‍ക്കടയില്‍ കൊടുത്ത്‌ എന്റെ പരുവത്തില്‍ തയിപ്പിച്ചാലോ? വേണ്ട, വേണ്ട...നല്ല ആ പാന്റ്‌ വെട്ടി തയിച്ച്‌ വൃത്തിക്കേടാക്കെണ്ട. അതു ഉപയോഗിക്കാന്‍ പറ്റുന്ന ആര്‍ക്കെങ്കിലും അത്‌ കൊടുക്ക്‌ എന്ന അമ്മയുടെ നിര്‍ദ്ദേശത്തെ അപ്പയും പിന്താങ്ങിയതോടെ ഞാന്‍ അവിടെ നിന്നും പിന്നെയും മുങ്ങി. അങ്ങനെ നമ്മുടെ ബന്ധുമിത്രാധികളില്‍ ചിലരുടെ ആരോഗ്യമുള്ള മക്കള്‍ തന്റെ പള്ളയില്‍ താങ്ങി ആ പാന്റും വലിച്ച്‌ കയറ്റി നടക്കുന്നത്‌ കണ്ട്‌ ദീര്‍ഘ ശ്വാസം ഉതിര്‍ത്തു.. പിന്നെ ഞാന്‍ പാന്റ്‌ വിഷയത്തെ പറ്റി പത്താം ക്ലാസ്സ്‌ വരെ സംസാരിച്ചതേയില്ല.

കോളേജില്‍ കയറുന്ന സമയത്ത്‌ അപ്പ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്റെ പാകത്തിനു പറ്റിയ ഒരു ലീയുടെ ജീന്‍സ്‌ കൊണ്ട്‌ തന്നത്‌,മറ്റ്‌ എക്സ്ട്രാ ഫിറ്റിങ്ങ്സ്‌ ഒന്നുമില്ലാതെ എനിക്ക്‌ ഫിറ്റായി. കോളെജിലെ ആദ്യ ദിനങ്ങളില്‍ ടീ ഷര്‍ട്ടും, ലീ ജീന്‍സും, പിന്നെ പാരഗണ്‍ ചെരുപ്പും ഒക്കെ ഇട്ട്‌ കോളെജില്‍ ചെത്തി. ദിവസങ്ങള്‍ കഴിഞ്ഞതോടെ ഈ ചെരുപ്പും ഇട്ട്‌ കൊണ്ടുള്ള കോളെജ്‌ യാത്ര എന്നില്‍ മാനക്കേടുണ്ടാക്കി. ചെരിപ്പിട്ട്‌ താന്‍ ഇനി കോളെജില്‍ പോകാന്‍ പറ്റില്ലായെന്ന് വാശിപിടിച്ചതിനെ തുടര്‍ന്ന് അമ്മ ഒരു ലെതര്‍ ചെരുപ്പിനുള്ള ഫണ്ട്‌ അനുവദിച്ചു. അങ്ങനെ ഞാന്‍ ഒരു ലെതര്‍ ചെരുപ്പ്‌ വാങ്ങി. അധികം താമസിക്കാതെ ഒടുക്കത്തെ മഴ കാരണം ആ ലെതര്‍ ചെരുപ്പ്‌ പൊട്ടി പോയി. വീണ്ടും ഒരു ലെതര്‍ ചെരുപ്പിനു ഫണ്ട്‌ അനുവദിക്കില്ലായെന്ന് അമ്മയും വാശി പിടിച്ചു. അങ്ങനെ ആ വള്ളി പൊട്ടിയ ചെരുപ്പും പൊതിഞ്ഞ്‌ ബാഗില്‍ കെട്ടി ചെരുപ്പുകുത്തിയുടെ കൈയില്‍ ഏല്‍പ്പിച്ചു. ഒരു തവണ, രണ്ട്‌ തവണ പിന്നെയും ഞാന്‍ ആ യാത്രകള്‍ ആവര്‍ത്തിച്ചു. അവസാനം ഞാന്‍ ഇനി ആ ചെരുപ്പും ചുമ്മി ചെരുപ്പുക്കുത്തിയുടെ അടുത്തു പോകുന്നതിലും ഭേദം ഞാന്‍ ആ കോഴ്സ്‌ പഠിക്കുന്നത്‌ തന്നെയായിരിക്കും നല്ലത്‌. ആയതിനാല്‍ ഒരു ഷൂസിനു ഇപ്രാവശ്യം അപേക്ഷ സമര്‍പ്പിച്ചു. മുന്‍ക്കാല പ്രാബല്യത്തോടെ ആ അപേക്ഷ തള്ളി. പക്ഷെ ഇത്തവണ അപ്പയ്ക്കും ഒരു ദയാ ഹര്‍ജി സമര്‍പ്പിച്ചു. അത്‌ ക്ലിക്ക്ഡായി. അങ്ങനെ ഞാന്‍ കപില്‍ദേവ്‌ പരസ്യത്തില്‍ ഇട്ട്‌ വരുന്ന ------- ഷൂസ്‌ അങ്ങ്‌ സ്വന്തമാക്കി. ഹൊ!!! കഞ്ഞി വെള്ളം കുടിച്ചു കൊണ്ടിരുന്നവന്റെ കൈയില്‍ ഒരു പാക്കറ്റ്‌ ഫ്രൂട്ടി കിട്ടിയ സന്തോഷത്തോടെയാണു താന്‍ പിറ്റേന്ന് കോളെജിലേക്ക്‌ പോയത്‌. കൂടാതെ ഒറ്റ ക്ലാസ്സ്‌ കട്ട്‌ ചെയ്യാതെ അന്നത്തെ ദിവസം ഞാന്‍ ഡിസെന്റായി. പിന്നെ സാവകാശം ഞാന്‍ ഒരു കെ.എസ്‌.യു പ്രവര്‍ത്തകനായി മാറിയതോടെ ഖദര്‍ ഷര്‍ട്ടും, മുണ്ടും വീണ്ടും ആ പഴയ പാരഗണ്‍ ചെരുപ്പും അണിഞ്ഞ്‌ ഞാന്‍ തികച്ചും ഒരു ഗാന്ധിയനായി. പക്ഷെ വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ റിലീസ്‌ ഉള്ളതിനാല്‍ ചങ്ങനാശ്ശേരി വരെ യാത്ര ചെയ്യേണ്ടിയ കൊണ്ടും തള്ളു പിടിച്ച്‌ മുണ്ട്‌ ഊരി പോകാതിരിക്കെണ്ടിയതു കൊണ്ടും പാന്റും ഷൂസുമായിരുന്നു ഒഫിഷ്യല്‍ ഡ്രസ്സ്‌.

വീട്ടില്‍ ഭയങ്കര എലി ശല്യം. രാത്രിയാകുമ്പോള്‍ തട്ടിന്‍പ്പുറത്ത്‌ വലിയ ഫുട്ബോള്‍ ടൂര്‍ണമന്റ്‌ നടത്തും പോലെയാണു ശബ്ദ കോലാഹലങ്ങള്‍. റിലീസ്‌ സിനിമാ കാണാന്‍ ഉന്തും തള്ളുമേറ്റ്‌ ക്ഷീണത്തില്‍ രാത്രിയില്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണു എലികളുടെ വിളയാട്ടം. അങ്ങനെ അതിനു അറുതി വരുത്താന്‍ ഞാന്‍ ഒരു പാക്കറ്റ്‌ മൂഷ്‌ മൂഷ്‌ എന്ന കേക്ക്‌ വിഷം വാങ്ങി തട്ടിന്‍പുറത്തെ കായിക താരങ്ങള്‍ക്കു വാരി വിതറി. പക്ഷെ അന്ന് കേക്ക്‌ തിന്ന് എലികള്‍ തട്ടിന്‍പ്പുറത്ത്‌ ആര്‍മാദിച്ചു ഫുട്ബോള്‍ കളിച്ചു.

വെള്ളിയാഴ്ച്ച പതിവു പോലെ സിനിമയും കണ്ട്‌ മഴയും നനഞ്ഞ്‌ വീട്ടില്‍ വന്നു. ശനിയാഴ്ച്ച ഉച്ചയായപ്പോഴെക്കും വീട്ടില്‍ എന്തോ ചീഞ്ഞ്‌ നാറാന്‍ തുടങ്ങി. രാത്രിയായപ്പോള്‍ എന്റെ മുറിയില്‍ നല്ല നാറ്റമായി. അതെങ്ങനാ പണ്ഡാരങ്ങള്‍ എന്റെ മുറിയുടെ മുകളിലല്ലയോ കിടന്ന് മറിയുന്നത്‌. പിറ്റേന്ന് ഒരു ജോലിക്കാരനെ തട്ടിന്‍പ്പുറത്ത്‌ ജുഡീഷ്യല്‍ അന്വേഷണത്തിനായി നിയോഗിച്ചു. അങ്ങേരു തട്ടിന്‍പ്പുറത്ത്‌ മൈക്കാടിനിരുന്ന് വെറും കൈയോടെ ഇറങ്ങി കൂലിയും മേടിച്ച്‌ സ്ഥലം വിട്ടു. ഒടുവില്‍ അമ്മ തന്നെ അന്വേഷണത്തിനിറങ്ങി. അമ്മ മുക്കും മൂലയും അരിച്ച്‌ പെറുക്കി. എന്റെ മുറിയില്‍ അമ്മ ഒരു താണ്ഡവം ആടി. അവസാനം അമ്മ, ചത്ത ആ എലിയെ കണ്ടെത്തി എന്റെ മുറിയുടെ അവിടുത്തെ വാതില്‍ തുറന്ന് ആ എലിയെ പുറത്തേക്ക്‌ വലിച്ചെറിഞ്ഞ്‌, കൈയും ഒക്കെ കഴുകി എന്റെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു, നിന്റെ മുറിയില്‍ നിന്നും ചത്ത എലിയെ ഞാന്‍ പടിഞ്ഞാറു വശത്ത്‌ കളഞ്ഞിട്ടുണ്ട്‌. നീ ചെന്ന് അങ്ങ്‌ കുഴിച്ചിട്‌. അമ്മ പറഞ്ഞതും കേട്ട്‌ തൂമ്പായും എടുത്ത്‌ പടിഞ്ഞാറു വശത്ത്‌ ചെന്നപ്പോള്‍ അവിടെ കണ്ട കാഴ്ച്ച കണ്ട്‌ ഞെട്ടി പോയി.... ചത്ത എലിയുടെ സ്ഥാനത്ത്‌ എന്റെ ഷൂസും, സോകസും അനാഥ പ്രേതങ്ങള്‍ പോലെ കിടക്കുന്നു. ഇതെന്ത്‌ കഥ?? ഞാന്‍ വീണ്ടും പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ആ പരിസരത്ത്‌ തന്റെ ഷൂസും സോകസുമല്ലാതെ മറ്റൊന്നും കണ്ടില്ല. പതുക്കെ പോയി എന്റെ ഷൂസെടുത്തപ്പോള്‍....അതെ ആ പഴയ നാറ്റം വീണ്ടും എന്റെ മൂക്കിലേക്ക്‌ അടിച്ചു. മഴ നനഞ്ഞ്‌ സിനിമയും കണ്ട്‌ വീട്ടില്‍ വന്ന് കഴിഞ്ഞു ആ നനഞ്ഞ സോക്സും ഷൂസ്സും മുറിയില്‍ തന്നെ വെച്ചതാണു പ്രശനമായത്‌. അവന്‍ അവിടെയിരുന്ന് നാറി. മാത്രമല്ല എന്നെ അങ്ങ്‌ നാറ്റിക്കുകയും ചെയ്തു.

പറ്റിയ ചമ്മല്‍ പുറത്ത്‌ കാണിക്കാതെ ഷൂസും, സോക്സും കൊണ്ട്‌ പോയി കഴുകി ഉണക്കാന്‍ വെച്ച്‌ ഞാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ അമ്മ ചോദിച്ചു....ആ എലിയെ കുഴിച്ചിട്ടോടാ? .ചമ്മി ചിരിച്ചിട്ടു പറഞ്ഞു, ആ എലിയെ കഴുകി വൃത്തിയാക്കി ഉണക്കാന്‍ വെച്ചമ്മേയെന്ന് പറഞ്ഞ്‌ ഞാന്‍ അകത്തേക്ക്‌ വലിഞ്ഞു. ഉടനെ അമ്മ മുന്‍ഷിയെ പോലെ പറഞ്ഞു:- “കൈയില്‍ ഇരുന്ന് കാശും കൊടുത്ത്‌ കടിക്കുന്ന പട്ടിയെ മേടിച്ചതു പോലെയായി എന്നത്‌ മാറ്റി, നീ ഷൂസ്‌ മേടിച്ചത്‌ പോലെയായി എന്ന് പറഞ്ഞാല്‍ മതി.” . ആ പറഞ്ഞോ, പറഞ്ഞോ എന്തു വേണമെങ്കിലും പറഞ്ഞോ…… ഞാന്‍ ജന്മനാ ബധിരനും, മൂകനുമാണെന്ന ലക്ഷണത്തില്‍ നടന്നു.

ഒരു മഴ നനഞ്ഞപ്പോള്‍ ഈ ഷൂസ്‌ ഇത്രയും നാറിയെങ്കില്‍, മഴ കൊണ്ട്‌ മാത്രം കളി ജയിക്കുന്ന ആ കപില്‍ ദേവിന്റെ വീട്ടില്‍ എന്തായിരിക്കും സ്ഥിതി എന്നോര്‍ത്തപ്പോള്‍ തന്നെ എന്റെ മുന്‍പില്‍ കൂടി മുന്‍സിപ്പാലിറ്റി വണ്ടികള്‍ പോയത്‌ പോലെ തോന്നി. ഹൊ!!! അമ്മയെ സമ്മതിക്കണം...ഇത്രയല്ലേ ചെയ്തുള്ളു...

5 ദിവസം തുടര്‍ച്ചയായി വെയിലത്ത്‌ വെച്ച്‌ ഉണക്കിയിട്ടും ആ നാറ്റം ഷൂസില്‍ നിന്നും പൂര്‍ണ്ണമായി മാറിയില്ല. “കരുണാകര്‍ജി പിന്നെയും കോണ്‍ഗ്രസ്സായി” എന്ന് പറയുമ്പോലെ വള്ളി പൊട്ടിയ ലെതര്‍ ചെരുപ്പും പൊതിഞ്ഞ്‌ കെട്ടി പാരഗണ്‍ ചെരുപ്പും ഇട്ട്‌ വീണ്ടും ഇറങ്ങിയപ്പോള്‍ അമ്മ മനോരമ ആഴ്ച്ചപതിപ്പില്‍ എന്റെ നാള്‍ നോക്കി ഞാന്‍ കേള്‍ക്കാന്‍ പാകത്തില്‍ ഉറക്കെ വായിച്ചു:- ധന നഷ്ടം, ശരീര പീഡ, മനക്ലേശം എന്നിവ ഫലം.....

Wednesday 1 October 2008

ദിസ് ഈസ്‌ മൈ മദര്‍

പ്രീഡിഗ്രി കഴിഞ്ഞാല്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിക്കാന്‍ പോവുകയെന്നതായിരുന്നു എന്റെ സ്വപ്നം. തലയില്‍ വലിയ വെള്ള തൊപ്പിയും വെച്ചു, തക്കാളിയും, സവോളയും, ഒക്കെ ചറ പറാന്ന് അരിയുന്നത്‌ മിക്ക ദിവസങ്ങളിലും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലും പിന്നീട്‌ കളറിലും ഞാന്‍ സ്വപനം കണ്ടും വന്നിരുന്നു. അങ്ങനെ ആ ജോലിയെ ഞാന്‍ അറിയാതെ തന്നെ അങ്ങ്‌ സ്നേഹിച്ചു പോയി.പക്ഷെ താന്‍ സ്നേഹിച്ച ഈ ജോലിയോട്‌ അപ്പയ്ക്കും, അമ്മയ്ക്കും ഒട്ടും താത്‌പര്യമില്ലായിരുന്നു.

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ, അപ്പ നയം വ്യക്തമാക്കി. ഒറ്റ പൈസ ഡൊണേഷന്‍ തന്ന് ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിപ്പിക്കാന്‍ വിടുകയേയില്ലായെന്ന്…. അങ്ങനെ അപ്പ സ്വാശ്രയ കാര്യത്തിലെ എം.എ.ബേബിയേക്കാളും മൂരാച്ചിയായി. അമ്മയെ ഒന്ന് പതപ്പിച്ച്‌ കാര്യം ശരിയാക്കാമെന്ന് കരുതിയപ്പോള്‍ അമ്മയ്ക്ക്‌ ഡോ: തോമസ്‌ ഐസക്കിനേക്കാള്‍ ജാഡ. അപ്പ സമ്മതിച്ചാലും ഞാന്‍ വല്ലവന്റെയും പാത്രം മെഴുക്കാന്‍ നിന്നെ വിടത്തിലായെന്ന അമ്മയുടെ നിലപാടു കൂടി കേട്ടപ്പോള്‍ എന്റ്രന്‍സ്‌ എന്നത്‌ മാത്രമായി എന്റെ രക്ഷ. അങ്ങനെ മനോരമ പത്രത്തില്‍ എന്റ്രന്‍സ്‌ വാര്‍ത്ത വന്നു.

ഞാന്‍ അപേക്ഷയും അയയ്ച്ച്‌ കാത്തിരുന്നു.തിരുവനന്തപുരത്ത്‌ വെച്ചായിരുന്നു പരീക്ഷ. ഫലം പുറത്തു വന്നപ്പോള്‍ ഞാന്‍ അകത്ത്‌. ഏതായാലും പരുമല തിരുമേനിയുടെ മുന്‍പില്‍ രണ്ട്‌ രൂപായ്ക്ക്‌ കത്തിച്ച മെഴുകുതിരി മുതലാക്കി തന്നു. പരുമല തിരുമേനി അത്രയെങ്കിലും ചെയ്തു തന്നല്ലോ.... ഏതായാലും അകത്തായല്ലോ!!! ഇനി അടുത്ത കടമ്പ ഇന്റര്‍വ്യൂവാണു. അതില്‍ ഗ്രൂപ്പ്‌ ഡിസ്ക്കഷനുണ്ട്‌..അതിനു ശേഷമാണു ഇന്റര്‍വ്യൂ. അങ്ങനെ ആ ദിവസവും വന്നു. അതും തിരുവനന്തപുരത്ത്‌ തന്നെ.

ഇന്റര്‍വ്യൂവിന്റെ അവിടെ ചെന്നപ്പോള്‍ ഞാന്‍ ഒഴിച്ച്‌ ബാക്കി എല്ലാവരുടെയും കഴുത്തില്‍ 'മറ്റവന്‍' നല്ല നീളത്തില്‍ തന്നെ കിടപ്പുണ്ട്‌-റ്റൈ. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ചേച്ചി വന്ന് ഞങ്ങളെ 10 പേരുടെ ഗ്രൂപ്പുകളായി തിരിച്ച്‌ [ഏഴ്‌ ആണുങ്ങളും, 3 കളറും], ഒരു ക്ലാസ്സ്‌ മുറിയിലേക്കു കൊണ്ട്‌ പോയി. പിന്നെയും കാത്തിരുപ്പ്‌. പക്ഷെ ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും കുട്ടിക്കാലത്ത്‌ സ്റ്റാറ്റ്ച്യൂ കളിക്കുന്നത്‌ പോലെ, മിണ്ടാതെ, ചിരിക്കാതെ മസ്സിലും പിടിച്ച്‌ ഇരിക്കുന്നു. അവന്മാര്‍ക്ക്‌ ഒക്കെ പിടിക്കാന്‍ സ്വന്തമായി മസ്സിലും, കഴുത്തില്‍ കോട്ടണ്‍ റ്റൈയും ഒക്കെ ഉണ്ട്‌. കുറുക്കന്റെ കണ്ണ്‍ എപ്പോഴും കോഴിക്കൂട്ടില്‍ തന്നെയെന്ന് പറഞ്ഞ മാതിരി ഞാന്‍ റ്റൈ കെട്ടി മസ്സിലു പിടിച്ച പരിഷകളെ ഒഴിവാക്കി കളേഴ്‌സിനെ നോക്കി ചിരിച്ചു. ചിരിച്ചാല്‍ മാര്‍ക്ക്‌ കുറയുമെന്ന് പേടിച്ച്‌ കളേഴ്‌സും ചിരിച്ചില്ല അവരുടെ ഒക്കെ ശ്വാസ തടസ്സത്തിനു ആശ്വാസമായി പങ്കജ കസ്തൂരി വന്നതു പോലെ ഞങ്ങളുടെ റൂമിലേക്ക്‌ ഒരു അപ്പച്ചന്‍ സാറും, ഒരു ആന്റിയും കടന്നു വന്നു. സ്വയം പരിചയപെടുത്തല്‍ കഴിഞ്ഞ്‌ ഗ്രൂപ്പ്‌ ഡിസ്ക്കഷന്‍. ഒരു ബോക്സില്‍ എന്തൊക്കെയോ എഴുതിയ കടലാസുകള്‍ ഇട്ടിരിക്കുന്നു. അതില്‍ നിന്നാണു വിഷയം. അപ്പച്ചന്‍ സാര്‍ കൂട്ടത്തിലെ നല്ല കളറിനെ തന്നെ വിളിച്ചു കടലാസ്സ്‌ പൊക്കിച്ചു. എന്റെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട്‌ വിഷയം വന്നു-ക്രിക്കറ്റ്‌. എന്റെ ദൈവമേ!!! കപില്‍ ദേവിനെയും, ഗവാസ്ക്കറിനെയും ഒക്കെ കണ്ടാല്‍ തിരിച്ചറിയാമെന്നല്ലതെ ക്രിക്കറ്റ്‌ എന്ന കളിയെ പറ്റി നോ ഐഡിയ. ഞാന്‍ ഒഴിച്ച്‌ ബാക്കി എല്ലാവരുടെയും മുഖം, മഴ കാരണം ക്രിക്കറ്റ്‌ കളി ജയിച്ച ഇന്ത്യാക്കാരുടെ സന്തോഷം. ഞാന്‍ അടി കൊണ്ട്‌ കവിള്‍ വീര്‍ത്ത്‌, കണ്ണുകള്‍ നിറഞ്ഞ ശ്രീശാന്തിനെ പോലെ ഇരുന്നു.

സംവാദം തുടങ്ങി... അതും ഇംഗ്ലീഷില്‍ ആണു സംവാദം. കുട്ടിക്കാലം മുതലേ ഇംഗ്ലീഷ്‌ മീഡിയത്തിലാണു താന്‍ പഠിച്ചതെങ്കിലും, “മൈ നേം ഈസ്‌ സെനു ഈപ്പന്‍ തോമസ്‌” എന്നത്‌ ഒഴിച്ച്‌ ഒന്നും ചട പടായെന്ന് പറയാന്‍ പറ്റുന്നില്ലയെന്ന സത്യം എനിക്ക്‌ അവിടെ വെച്ചു മനസ്സിലായി. അവിടെ ഉണ്ടായിരുന്ന കളേഴ്‌സാണെങ്കില്‍ ക്രിക്കറ്റിനെ പറ്റി നല്ല വിവരവും. ആയതിനാല്‍ വയസ്സാന്‍ കാലത്ത്‌ സൗജന്യമായി ആഗ്രാ വഴി (VIA AGRA) പോയ സന്തോഷത്തില്‍ ആ കളേഴ്‌സിന്റെ മുഖത്തു നിന്ന് ഒരു നിമിഷം പോലും കണ്ണ്‍ പറിക്കാതെ അപ്പച്ചന്‍ സാര്‍ ആ ഇരുപ്പ്‌ ഇരുന്നു. അതു മുതലാക്കി ഞാന്‍ ഇടയ്ക്ക്‌ ഇട റണ്‍സ്‌, സ്റ്റംപ്സ്‌, ബോള്‍ എന്നൊക്കെ പറയാന്‍ ശ്രമിച്ചുവെങ്കിലും അപ്പച്ചന്‍ എന്റെ പിറുപിറുക്കലുകള്‍ കേട്ടതെയില്ല. സത്യത്തില്‍ കേള്‍ക്കാന്‍ മാത്രം ഞാന്‍ ഒന്നും പറഞ്ഞുമില്ല. അതെങ്ങനാ..നൗണും, വേര്‍ബും, അഡ്വേര്‍ബും, ഒക്കെ ശരിയാകുമ്പോള്‍ ഈ അപ്പച്ചന്‍ എന്നെ നോക്കില്ല. അങ്ങനെ അവസാനം ഈ അപ്പച്ചന്‍ സാര്‍ എന്റെ കുറ്റി പറിച്ച്‌, ഞാന്‍ ഔട്ടായി എന്ന് പ്രഖ്യാപിച്ചു. വേച്ചു വേച്ച്‌ അവിടെ നിന്ന് ഇറങ്ങിയപ്പോള്‍, “തന്റെ പാത്രം ഒന്നും കഴുകാന്‍ എന്നെ കിട്ടത്തില്ല..അതിനു താന്‍ വേറെ ആളിനെ നോക്കിക്കോ”..എന്ന് അമ്മ പറഞ്ഞ ആ ഡയലോഗ്‌ പറയണമെന്ന് തോന്നിയെങ്കിലും, അവിടുത്തെ സെക്യുരിറ്റിക്കാരനെയും, അങ്ങേരുടെ കൈയിലെ വടിയും കണ്ടപ്പോള്‍ മിണ്ടാതെ ‘തിരോന്തോരം’ കാലിയാക്കുന്നത്‌ തന്നെ ‘പുത്തി’യെന്ന് തോന്നി. താന്‍ ഔട്ട്‌ ആയി എന്ന വാര്‍ത്ത വീട്ടില്‍ വിളിച്ച്‌ പറഞ്ഞപ്പോള്‍....കെ. മുരളിധരനും, പത്മജയും, തോറ്റപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ സന്തോഷിച്ച ആരവം ആയിരുന്നു വീട്ടില്‍.

അങ്ങനെ തീരെ ഗതിയില്ലാതെ ഞാന്‍ ബി.കോമിനു ചേര്‍ന്നു. അതു പ്രൈവറ്റ്‌ കോളെജില്‍. പക്ഷെ അപ്പോഴും എന്റെ മനസ്സിനെ അന്നത്തെ ആ ക്രിക്കറ്റ്‌ സംവാദം നാണിപ്പിച്ച്‌ കൊണ്ടെയിരുന്നു. ആയതിനാല്‍ എങ്ങനെയും മണി മണിയായി ഇംഗ്ലീഷ്‌ പറയാന്‍ പഠിക്കുകയെന്നതായി എന്റെ ലക്ഷ്യം. അതിനായി പത്രങ്ങള്‍ പരതിയപ്പോള്‍ നമ്മുടെ മുന്‍ മുഖ്യമന്ത്രി നായനാര്‍ജിയെ ഇംഗ്ലീഷ്‌ പഠിക്കാന്‍ സഹായിച്ചത്‌ റാപ്പിഡെക്സ്‌ ഇംഗ്ലീഷ്‌ ലേര്‍ണിംഗ്‌ ബുക്കാണെന്ന പരസ്യത്തെ തുടര്‍ന്ന് അതൊന്ന് വാങ്ങി. 2-3 ദിവസത്തെ പഠനം കൊണ്ട്‌ അത്‌ വെറും വേസ്റ്റാണെന്ന് മനസ്സിലായി പിന്നീട്‌ അതിനു തെളിവെന്നോണം നായനാര്‍ജിയുടെ ഇംഗ്ലീഷും താന്‍ കേട്ടു. അങ്ങനെയിരിക്കെ മനോരമ പത്രത്തിനോടൊപ്പം ഒരു നോട്ടീസ്‌ വന്നു-സ്പോക്കണ്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ കാവുംഭാഗത്ത്‌ തുടങ്ങുന്നു. പഴയ എം.എ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണു നടത്തുന്നതു. അങ്ങനെ അവിടെ വിദ്യാര്‍ത്ഥിയായി. അവിടുത്തെ പൊട്ട പിള്ളെരുടെ മുന്‍പില്‍ ഞാന്‍ ചെറിയ സായിപ്പായി.

അവിടുത്തെ സാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നല്ലൊരു പെന്‍ ഫ്രണ്ട്‌ ഉണ്ടെങ്കില്‍ ഇംഗ്ലീഷ്‌ നല്ലതാക്കാം എന്ന് അറിവു കിട്ടിയതിനെ തുടര്‍ന്ന് ഒരു പെന്‍ ഫ്രണ്ടിനെ തപ്പി നടന്നു. നീണ്ട തപ്പലിനൊടുവില്‍ പെന്‍ ഫ്രണ്ട്‌സിന്റെ ഒരു ബുക്ക്‌ തന്നെ കിട്ടി. ഇംഗ്ലീഷ്‌ പഠിക്കുന്നതിനോടൊപ്പം, എന്റെ സ്റ്റാമ്പ്‌ ശേഖരണവും വര്‍ദ്ധിപ്പിക്കണം..പിന്നെ ഒക്കുകയാണെങ്കില്‍ ഒരു മദാമ്മയെ ലൈനടിക്കണം....അങ്ങനെ പോയി എന്റെ ചെറിയ മോഹങ്ങള്‍... അതിനെ തുടര്‍ന്ന് ആ ബുക്കില്‍ കണ്ട്‌ ഒട്ടു മിക്ക രാജ്യങ്ങളിലെയും 18-21 റേഞ്ചിലുള്ള തരുണിമണികള്‍ക്കും അന്യായ സ്റ്റാമ്പ്‌ ഒട്ടിച്ച്‌ എഴുത്തുകള്‍ അയയ്ച്ചു. പിന്നെ മറുപടിക്കായി പോസ്റ്റുമാനെ കാത്തിരുപ്പായി. 4-5 മറുപടികള്‍ കിട്ടി. അതില്‍ ഒരാള്‍ വളരെ കാര്യമായി തന്നെ എഴുതി. പക്ഷെ എഴുത്ത്‌ തുടങ്ങിയത്‌ ഇങ്ങനെ...ഞാന്‍ കരുതിയതു പോലെ പെണ്ണല്ല. ആണാണു. വിശദമായ കത്തിനൊപ്പം കക്ഷി കുറച്ച്‌ ജെര്‍മ്മന്‍ സ്റ്റാമ്പ്സ്‌ കൂടി അയയ്ച്ചു തന്നു. ആണെങ്കില്‍ ആണു.സ്റ്റാമ്പ്‌ തന്നതിനു താങ്ക്സ്‌ ഒക്കെ പറഞ്ഞു അടുത്ത എഴുത്തു അയയ്ച്ചു. [അന്നു എഴുത്ത്‌ എഴുതി വെട്ടി തിരുത്തി കളഞ്ഞ കത്തുകള്‍ സൂക്ഷിച്ച്‌ വെച്ചിരുന്നെങ്കില്‍ ഉഗ്രന്‍ കോമഡി ആയേനെ.]അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു. ഒരു എഴുത്തില്‍ സായിപ്പ്‌ സായിപ്പിന്റെ ഫോട്ടൊ എനിക്ക്‌ അയയ്ച്ചു തന്നു. ഒപ്പം എന്റെ ഒരു ഫോട്ടോയും സായിപ്പ്‌ ആവശ്യപ്പെട്ടിരിക്കുന്നു. സായിപ്പിന്റെ ഫോട്ടോ കണ്ടപ്പോള്‍ തന്നെ എന്റെ ഉള്ള്‌ കാളി. നല്ല ഉയരവും പൊക്കവും, തടിയും ഉള്ള ഒരു ചുള്ളന്‍ സായിപ്പ്‌. ദൈവമേ!!! ഈ ഉള്ളവന്റെ ശരിക്കുള്ള ഫോട്ടോ അയയ്ച്ചു കൊടുത്ത്‌ എന്റെ ശരീരം കണ്ട്‌ സൗഹൃദ്ദം വേണ്ടായെന്ന് വെച്ചാല്‍ തന്റെ സ്റ്റാമ്പ്‌ ശേഖരണം, ഇംഗ്ലീഷ്‌ പഠിത്തം, പിന്നെ ഒത്താല്‍ ഒരു ജര്‍മ്മന്‍ യാത്ര എല്ലാം കോഞ്ഞട്ടയാകും...ആയതിനാല്‍ അപ്പയുടെ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ നിന്നും നമ്മുടെ പഴയ സിനിമാ നടന്‍ റഹ്‌മാന്റെ ഒരു ഫോട്ടോ സംഘടിപ്പിച്ച്‌ കക്ഷിക്ക്‌ അയയ്ച്ചു കൊടുത്തു. ഞങ്ങളുടെ സൗഹൃദ്ദം തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഒന്നാം വര്‍ഷ ബി.കോമിന്റെ പരീക്ഷ പരുമല പമ്പാ കോളെജില്‍ എഴുതി അതിന്റെ വിവരം പറയാന്‍ ഞാന്‍ വീട്ടിലേക്ക്‌ ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ, ഒരു വലിവുകാരിയെ പോലെ വലിച്ച്‌ എന്നോട്‌ പറഞ്ഞു:- എടാ...നീ എത്രയും പെട്ടെന്ന് വാ. അമ്മയുടെ സംസാരത്തില്‍ എന്തോ പന്തിക്കേട്‌ തോന്നിയ ഞാന്‍ പെട്ടെന്ന് തന്നെ കിട്ടിയ ബസ്സിനു വീട്ടിലേക്ക്‌ കുതിച്ചു. പൊടിയാടിയില്‍ നിന്ന് കൃത്യം ഒരു കിലോമീറ്റര്‍ നടത്തയുണ്ട്‌ വീട്ടിലേക്ക്‌...ആയതിനാല്‍ ഒരു ഓട്ടോയ്ക്ക്‌ തന്നെ വീട്ടിലേക്ക്‌ കുതിച്ചു. പോകുന്ന വഴി ഓട്ടോക്കാരന്‍ പറഞ്ഞു:- മോനെ തിരക്കി ഒരു സായിപ്പ്‌ വന്നിട്ടുണ്ട്‌. പൊടിയാടി പോസ്റ്റ്‌ ഓഫീസില്‍ പോയി വീട്‌ തിരക്കി, അവിടുത്തെ പോസ്റ്റ്‌ മാസ്റ്റര്‍ ഈ ഓട്ടോക്കാരനെ കൂട്ടിയാണു വീട്ടില്‍ വിട്ടതത്രെ. [കാരണം സെനു ഈപ്പന്‍ തോമസ്‌ എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഒറ്റ കുഞ്ഞിനു എന്നെ അറിയില്ല. ഞാന്‍ നാട്ടുകാര്‍ക്ക്‌ ഓട്ടാഫീസിലെ കുഞ്ഞാണു.] ഓട്ടോ തിരിച്ചു വിടടോയെന്ന് പറയണമെന്ന് തോന്നിയെങ്കിലും, അമ്മയെ പോലെ തനിക്കും വലിവു തുടങ്ങിയതിനാല്‍ എന്റെ നാവ്‌ പൊങ്ങിയതേയില്ല. റഹ്‌മാനും, താനും തമ്മില്‍ ഒരു ഛായ കൂടിയില്ല. എന്റെ ദൈവമേ...എന്നെ കാണുമ്പോള്‍ സായിപ്പ്‌ എങ്ങനെയായിരിക്കും പ്രതികരിക്കുക. എല്ലാം ഓര്‍ത്തപ്പോള്‍ തന്നെ ഒരു മരവിപ്പ്‌....

ഗേറ്റ്‌ കടന്ന് എന്നെ കണ്ടതും അമ്മ പറഞ്ഞു, നിന്നെ കാണാന്‍ ഇത്‌ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ. പുള്ളിക്കാരനോട്‌ ഞാന്‍ സംസാരിക്കാന്‍ പെട്ട പാട്‌. അപ്പയാണെങ്കില്‍ ഇപ്പോഴാണു വന്നതും. എന്നെ കണ്ട്‌ സായിപ്പിനു യാതൊരു ഭാവമാറ്റവുമില്ല. കാരണം എന്റെ കൂടെ റഹ്‌മാനില്ലല്ലോ....ഞാന്‍ സായിപ്പിന്റെ കൈ പിടിച്ച്‌ കുലുക്കി ആ റഹ്‌മാന്‍ തന്നെയാ ഈ റഹ്‌മാനെന്ന വലിയ സത്യം സായിപ്പിനെ ബോദ്ധ്യപ്പെടുത്തി. ഒരു ദിവസം സായിപ്പിനെ വീട്ടില്‍ താമസിപ്പിച്ച്‌, വള്ളത്തില്‍ ഒക്കെ കയറ്റി, പരുമല പള്ളി, വലിയ അമ്പലം മുതലായ പുണ്യ്‌ സ്ഥലങ്ങളില്‍ കൊണ്ട്‌ പോയി സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തം ചെയ്ത്‌, പിറ്റേന്ന് വൈകിട്ടോടു കൂടി ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ടില്‍ കയറ്റി വിട്ടു. പോകാന്‍ നേരം സായിപ്പ്‌ എനിക്ക്‌ ഒരു കുപ്പി പോളോയുടെ പെര്‍ഫ്‌യൂമും, നട്ടല്ലായും [NUTELLA], ഒരു ലക്കോസ്റ്റിയുടെ റ്റീ ഷര്‍ട്ടും [റഹ്‌മാന്‍ സൈസ്‌], കുറെ സ്റ്റാമ്പുകളും തന്നു. കേരളത്തിന്റെ ഓര്‍മ്മയ്ക്ക്‌ അപ്പ സ്പോണ്‍സര്‍ ചെയ്ത്‌ ഈട്ടി തടിയില്‍ തീര്‍ത്ത നല്ല ഒരു ചുണ്ടന്‍ വള്ളം സായിപ്പിനു ഈ ഉള്ളവന്‍ കൊടുത്തു. അങ്ങനെ സായിപ്പ്‌ യാത്രയായി.

വീട്ടില്‍ ചെന്നപ്പോള്‍ അപ്പ പറഞ്ഞു:- എന്റെടാ...ഇവള്‍ [അമ്മ] നമ്മള്‍ ഉദ്ദേശിച്ചതു പോലെയൊന്നുമല്ല. ഞാന്‍ വന്നപ്പോള്‍ ആറ്റിന്റെ അവിടെ സായിപ്പിന്റെ ഒപ്പം അവള്‍ നില്‍ക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ ഇവള്‍ ഇംഗ്ലീഷില്‍ സായിപ്പിനോട്‌ പറയുകയാ:- ദിസ്‌ ഈസ്‌ സെനൂസ്‌ ഫാദര്‍. ദിസ്‌ ഈസ്‌ എ പമ്പാ റിവറും കണ്ട്‌ കഴിഞ്ഞ്‌ നമ്മുടെ പറമ്പില്‍ ഉള്ള അത്തി മരം കാട്ടി അമ്മ പറഞ്ഞു:- ദിസ്‌ ഈസ്‌ ഫിഗ്ഗ്‌ ട്രീ. ഓട്ടാഫീസിന്റെ ചിമ്മിനി ചൂണ്ടി കാണിച്ച്‌ അമ്മ പറഞ്ഞു:- ദിസ്‌ ഈസ്‌ റ്റയില്‍ ഫാക്ടറീസ്‌ ചിമ്മിനി. അങ്ങനെ അമ്മ, “ദിസ്‌ ഈസ്‌”കൂട്ടി ചേര്‍ത്ത സകലത്തിന്റെയും ഫോട്ടോ സായിപ്പ്‌ എടുത്തു. പിന്നെ കുറച്ച്‌ ദിവസത്തേക്ക്‌ അമ്മ എന്തു ചെയ്താലും ദിസ്‌ ഈസ്‌ കൂട്ടി ഞങ്ങള്‍ പറയുമ്പോള്‍ പണ്ട്‌ ക്രിക്കറ്റിന്റെ സംവാദ ക്ലാസ്സില്‍ താന്‍ ഇരുന്ന അതേ സ്റ്റയിലില്‍ അമ്മ മൗനം അവലംബിച്ചു.

ജര്‍മ്മനിയില്‍ തിരിച്ച്‌ ചെന്ന സായിപ്പു, അമ്മ കാണിച്ച സകല്‍ ദിസ്‌ ഈസിന്റെയും ഫോട്ടൊ അയയ്ച്ചു തന്നു. അതിനു ഞാന്‍ മറുപടിയും കൊടുത്തു....പക്ഷെ നാളിതു വരെ അതിനു സായിപ്പിന്റെ മറുപടി വന്നില്ല.

റഹ്‌മാനെ കണ്ട്‌ ഞെട്ടിയിട്ടോ, അതോ ദിസ്‌ ഈസ്‌ കേട്ട്‌ ഞെട്ടിയിട്ടോ എന്ന് നൊ ഐഡിയ. സോറി സായിപ്പേ...സോറി...അങ്ങനെ എന്റെ വിവരക്കേടിനു ഒരു സായിപ്പും രക്തസാക്ഷിയായി.

ദൈവമേ!!! എന്നോട്‌ ഇതിനൊന്നും കണക്കിടരുതേ!!!!