Friday 15 August 2008

ഷൂട്ടിംങ്ങ്‌ തമാശകള്‍

പണ്ടേ എനിക്ക്‌ പരീക്ഷകള്‍ ഇഷ്ടമല്ല. പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക്‌ പ്രശനങ്ങള്‍ ഒന്നുമില്ല. പക്ഷെ പരീക്ഷയുടെ തലേന്ന് പഠിക്കാനുള്ള സിലിബസ്സ്‌ കാണുമ്പോള്‍ തന്നെ എനിക്ക്‌ വയറിളക്കം തുടങ്ങും. അത്‌ കഴിഞ്ഞ്‌ തലവേദന..പിന്നെ പഠിക്കാന്‍ തുടങ്ങുമ്പോള്‍ ഇല്ലാത്ത അസുഖം മുഴുവന്‍ തുടങ്ങും. രാത്രിയാകുമ്പോള്‍ ഞാന്‍ മലമ്പനി പിടിച്ചവനെ പോലെ പനി കൂടി വിറയ്ക്കാന്‍ തുടങ്ങും. അതെങ്ങനാ...സത്യകൃസ്ത്യാനിയായ ഞാന്‍ ചെറുപ്പം മുതലെ “പരീക്ഷയില്‍ എന്നെ പ്രവേശിപ്പിക്കരുതേ” എന്ന് ദിനവും പ്രാര്‍ത്ഥിച്ചിട്ട്‌ അവസാനം ഈ തോന്ന്യാസത്തിനു പോകുമ്പോള്‍ ഉണ്ടാകുന്ന ഈശ്വര കോപമായി ഞാന്‍ ഈ പ്രക്രിയയെ കരുതി പോന്നു. പിന്നെ ആ ഒറ്റ രാത്രി കൊണ്ട്‌ 3 മാസം കൊണ്ട്‌ ടീച്ചറന്മാര്‍ പാടുപെട്ട്‌ പഠിപ്പിച്ച വിഷയങ്ങള്‍ മൊത്തം പഠിച്ച്‌ തീര്‍ക്കും. നമ്മുടെ സെറിബ്രം താങ്ങുന്നത്‌ താങ്ങും. അല്ലാത്തത്‌ നമ്മള്‍ ചുമ്മാ അങ്ങ്‌ വിടും. അന്‍പതില്‍ പതിനെട്ടാണു എന്റെ ലക്ഷ്യം. തീരെ നിര്‍വ്വാഹമില്ലാതെ വന്നാല്‍ പതിനേഴരയും ഓ.കെ. ആര്‍ത്തിയോ, അഹങ്കാരമോ പണ്ട്‌ മുതലേ ഇല്ലായിരുന്നുവെന്ന് സാരം. അങ്ങനെ ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ മുന്‍പില്‍ വീണ്ടും പഴയത്‌ പോലെ ഓണ പരീക്ഷ കടന്നു വന്നു. ഇക്കുറി പനി ഇശ്ശി വലുതായി തന്നെ വന്നു. ഹൈസ്ക്കൂളില്‍ കയറിയിട്ട്‌ തോറ്റാല്‍ അത്‌ അതിലും വലിയ മാനക്കേട്‌. പത്താം ക്ലാസ്സില്‍ ഇതിന്റെ ഒക്കെ മാര്‍ക്കും വരും..ഹോ..അങ്ങനെ വലിയ ഭാരത്തോടെയാണു എട്ടിലെ പരീക്ഷ വന്നത്‌.

പരീക്ഷകള്‍ ഒന്ന് ഒന്നായി കടന്നു പോയി. ഹിസ്റ്ററി പരീക്ഷയില്‍ ചെറിയ ചെറിയ കുറിപ്പുകളും കൊണ്ടാണു പരീക്ഷയ്ക്ക്‌ പോകുന്നത്‌. അതെങ്ങനാ ഒടുക്കത്തെ യുദ്ധവും, ഭരണ പരിഷ്ക്കാരങ്ങളും ഒക്കെയല്ലെ നടത്തി വെച്ചിരിക്കുന്നത്‌. നമ്മുടെ സ്വന്തം ജന്മദിനം കാണാതെയറിയാത്ത നമ്മളാ അക്ബറിന്റെയും, ഷാജഹാന്റെയും ജന്മദിനം ഓര്‍ക്കാന്‍ പോകുന്നത്‌. അത്‌ കൊണ്ട്‌ ഇവയെല്ലാം ചെറിയ കുറിപ്പുകളാക്കി അവയുടെ സഹായത്താല്‍ പരീക്ഷയെഴുതുക. പിന്നെ പൊലിപ്പും, തൊങ്ങലും ചേര്‍ത്ത്‌ യുദ്ധ കഥകള്‍ എഴുതുക, ഭരണ പരിഷ്ക്കാരങ്ങള്‍ എഴുതുക.. അല്‍പം നീട്ടി വലിച്ച്‌ എഴുതിയാല്‍ മിക്കതും സാറന്മാരൊന്നും വായിക്കാത്തതു കൊണ്ട്‌ ഹിസ്റ്ററി പരീക്ഷയില്‍ നമ്മള്‍ക്ക്‌ ഇരുപതില്‍ കുറയാതെ മാര്‍ക്കു കിട്ടും. [അഥവാ ഇവരൊക്കെ ഞാന്‍ അന്ന് എഴുതി പിടിപ്പിച്ചിരുന്നത്‌ വായിച്ചിരുന്നെങ്കില്‍ ഇന്ന് ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിന്റെ പേരില്‍ നടക്കുന്നതു പോലെയുള്ള രക്ത ചൊരിച്ചിലുകള്‍ നടന്നേനെ. കൂടാതെ ഞാന്‍ ചിലപ്പോള്‍ ഹിസ്റ്ററിയും ആയേനെ.] ഹിസ്റ്ററികള്‍ പഠിച്ചിട്ടും, കോപ്പിയടിച്ചിട്ടും എനിക്ക്‌ ഇന്നേ വരെ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്‌- അതെന്താണെന്നോ? മോഹിഞ്ചദാരോ ആരപ്പാ??? ഞാന്‍ ഈ ചോദ്യം എന്റെ അപ്പയോടു ഒരിക്കല്‍ ചോദിച്ചപ്പോള്‍ അപ്പയും ആ ചോദ്യം തിരിച്ചു ചോദിച്ചു..മോഹിഞ്ചദാരോ ആരപ്പാ?? ആ ആര്‍ക്കറിയാം??? ആരെങ്കിലും ആകട്ടെ. ഇനി ഇപ്പോള്‍ അറിഞ്ഞിട്ട്‌ ഒരു പ്രയോജനവും ഇല്ല. അതല്ലല്ലോ നമ്മുടെ വിഷയവും....

അങ്ങനെ ഹിസ്റ്ററി പരീക്ഷയും എഴുതി പുറത്ത്‌ വന്നപ്പോളാണു മറ്റൊരു വാര്‍ത്ത ഞങ്ങളുടെ ചെവിയില്‍ എത്തിയതു. നമ്മുടെ വീടിന്റെ അക്കരയില്‍, [പുളിക്കീഴ്‌], ‘കരിമ്പിന്‍പൂവിനക്കരെ’ എന്ന സിനിമയുടെ ഷൂട്ടിംങ്ങ്‌ നടക്കുന്നു. നാളെ ജോഗ്രഫി പരീക്ഷ. ജോഗ്രഫി പരീക്ഷ ഇനിയും വരും. പക്ഷെ ഷൂട്ടിംങ്ങ്‌...നമ്മള്‍ ഷൂട്ടിങ്ങിനെ പറ്റി നാനായില്‍ കൂടി വായിച്ചറിഞ്ഞിട്ടേയുള്ളു. ആദ്യമായിട്ടാണു എന്റെ അറിവില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഷൂട്ടിംങ്ങ്‌ വരുന്നത്‌. പിന്നെ ഒട്ടും ചിന്തിച്ചില്ല. പൊടിയാടിയില്‍ ബസ്സിറങ്ങാതെ കൂട്ടുകാര്‍ക്കൊപ്പം പുളിക്കീഴില്‍ ബസ്സിറങ്ങി. അങ്ങനെ ഞങ്ങള്‍ ഷൂട്ടിംഗ്‌ സ്ഥലത്തെത്തി. പക്ഷെ അവിടെ മൊട്ടുസൂചി കുത്താന്‍ സ്ഥലമില്ല. പണ്ടേ നുഴഞ്ഞ്‌ കയറ്റത്തില്‍ എക്സ്‌പേര്‍ട്ടായ ഞാന്‍ ഒരു നിമിഷം കൊണ്ട്‌ ഷൂട്ടിങ്ങുകാര്‍ തീര്‍ത്ത വേലിക്കരികിലെത്തി.ചുറ്റുപാടുകള്‍ സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ ദേ നില്‍ക്കുന്നു നമ്മുടെ ഉര്‍വ്വശി ചേച്ചി. അച്ചുവിന്റെ അമ്മയില്‍ അഭിനയിച്ച പ്രായം ചെന്ന ഉര്‍വ്വശിയല്ല ഇത്‌. മുന്താണെ മുടിച്ചു എന്ന ചിത്രത്തില്‍ നടിച്ച ഗ്ലാമര്‍ നടി. ഞാന്‍ ഒരു ചിരി ഉര്‍വ്വശി ചേച്ചിക്ക്‌ നേരെ എറിഞ്ഞു. പക്ഷെ അതു എങ്ങാണ്ടേക്ക്‌ പോയി. വീണ്ടും വേലിയില്‍, നമ്മുടെ കോംപ്ലാന്‍ പരസ്യത്തിലെ, ‘തൂങ്ങും രാജുവിനെ’ പോലെ തൂങ്ങി കിടന്ന് ദൃശ്യങ്ങള്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വള്ളത്തില്‍ മീന്‍ വില്‍ക്കുന്ന പാപ്പന്‍, കൈലി ഒക്കെ മടക്കി കുത്തി നിന്ന് നമ്മുടെ സ്വന്തം മമ്മൂക്കായോട്‌ കൂളായി വര്‍ത്തമാനം പറയുന്ന കാഴ്ച്ച കണ്ടു. ഇങ്ങേരു എങ്ങനെ ഇതിനകത്ത്‌ കയറി പറ്റി? പാപ്പനെങ്കില്‍ പാപ്പന്‍..കൂയ്യ്‌!!! പാപ്പോ എന്ന് വിളിച്ചാല്‍ പാപ്പന്‍ കരുതും പാപ്പനെ താന്‍ കളിയാക്കിയതാണെന്ന്..കാരണം പാപ്പന്റെ ട്രേഡ്‌ മാര്‍ക്കാണല്ലോ ഈ കൂയ്യ്‌!!! പിന്നെ ഇത്രയും ആള്‍ക്കൂട്ടത്തിന്റെ നടുക്ക്‌ വെച്ച്‌ ഇത്രയും പ്രായമായ ഇങ്ങേരെ എങ്ങനെ പാപ്പായെന്ന് വിളിക്കും. പാപ്പനങ്കിള്‍ എന്ന് വിളിക്കണോ....തല പുകഞ്ഞു നിന്നപ്പോള്‍ ആ വീടിന്റെ ഉടയവന്‍ [എന്റെ അപ്പയുടെ സുഹൃത്ത്‌] എന്നെ കണ്ടു. പിന്നെ ഒട്ടും താമസിച്ചില്ല ഞാന്‍ ഷൂട്ടിംഗ്‌ മുറ്റത്ത്‌. ഞാന്‍ വീടിന്റെ ഉടയവന്റെ കൈയില്‍ നിന്ന് ചാടി മമ്മൂക്ക നിന്ന സ്ഥലത്തേക്ക്‌ പാഞ്ഞു. അപ്പോഴും നമ്മുടെ പാപ്പന്‍ മമ്മൂക്കയുമായി ഭയങ്കര വര്‍ത്തമാനം. നമ്മളെ കണ്ടിട്ടും പാപ്പനു യാതൊരു മൈന്‍ഡും ഇല്ല. ലാലേട്ടന്‍ ദേണ്ട്‌ ആരും മിണ്ടാനും പറയാനും ഇല്ലാതെയിരിക്കുന്നു. ഞാന്‍ ഒരു കോളിനോസ്‌ പുഞ്ചിരി ഒക്കെ പൊഴിച്ച്‌ ലാലേട്ടന്റെ അടുത്തു കൂടി ഒന്ന് റാകി പറന്നു. അത്‌ ക്ലിക്ക്‌ ചെയ്തു.. ലാലേട്ടന്‍ എന്നെ വിളിച്ചു. എന്റെ പേരും, നാളും, വീടും ഒക്കെ തിരക്കി. എനിക്ക്‌ വലുതാകുമ്പോള്‍ ആരാകെണമെന്ന് ഒരു ചോദ്യം കൂടി ലാലേട്ടന്‍ ചോദിച്ചു... കിട്ടുന്ന മാര്‍ക്ക്‌ പതിനെട്ടും, പതിനേഴരയാണെങ്കിലും..ഡോക്ടര്‍ എന്ന് ഒട്ടും ശങ്കിക്കാതെ പറഞ്ഞപ്പോള്‍ എനിക്ക്‌ എന്നോട്‌ തന്നെ മതിപ്പ്‌ തോന്നി. ‘ഐ.വി.ശശി’, സീമ ചേച്ചി, ‘ഭരത്‌ ഗോപി’, സുകുമാരി ചേച്ചി, മീന ചേച്ചി ഇവരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഷൂട്ടിംഗ്‌ ഒരു വശത്ത്‌ നടക്കുന്നു. നമ്മള്‍ അതിനിടയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നാട്ടുക്കാരുടെ ഇടയില്‍ മിന്നും താരമായി മാറി സമയം പോയതറിഞ്ഞില്ല.

നേരം ഇരുട്ടിയ പാടെ, വീട്ടിലേക്ക്‌ വെച്ച്‌ പിടിച്ചു. വീടിന്റെ ഗേറ്റ്‌ എത്തിയപ്പോള്‍, സമയം ഏറെയായിട്ടും തന്നെ കാണാത്ത വിഷമത്തില്‍ ഗേറ്റിന്റെ അവിടെ അമ്മ നില്‍പ്പുണ്ട്‌. അമ്മ അല്‍പം ദേഷ്യപ്പെട്ടെങ്കിലും, എന്റെ സമയോചിതമായ പെരുമാറ്റവും, സംസാരാവും അമ്മയെ മയപ്പെടുത്തി. അമ്മയോടും, ചേച്ചിയോടു ഷൂട്ടിംഗ്‌ വിശേഷങ്ങള്‍ പറഞ്ഞു. വേഗന്നു കുളിച്ച്‌, ജോഗ്രഫി പഠിക്കാനിരുന്നപ്പോള്‍..പെട്ടെന്ന് ഒരു വയറു വേദന.. കടിച്ച്‌ പിടിച്ച്‌ ഇരുന്നിട്ടും കുറയുന്നില്ല. കക്കൂസ്സില്‍ പോയി. തിരിച്ച്‌ വന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തലവേദന...അമ്മയോട്‌ പോയി പരാതി പറഞ്ഞു. എന്റെയല്ലേ അമ്മ...അമ്മയ്ക്ക്‌ ഞാന്‍ വാലു പൊക്കിയപ്പോളെ കാര്യം മനസ്സിലായി. വേണ്ട മോനെ..വേണ്ട മോനെ എന്ന് പറയുന്നതിനു മുന്‍പു വീണ്ടും പഠിക്കാനിരുന്നു. ജോഗ്രഫിയിലെ ‘ലോഞ്ചിറ്റ്യ്യൂടും, ലാറ്റിറ്റ്യ്യൂടും‘ എന്റെ പഠിക്കാനുള്ള ‘ആറ്റിറ്റ്യ്യൂടെ‘ കളഞ്ഞു. കുറേ നേരം പുസ്തകങ്ങള്‍ക്ക്‌ മുന്‍പില്‍ കുത്തിയിരുന്നെങ്കിലും തലയിലേക്ക്‌ ഒന്നും കയറിയില്ല. പിറ്റേന്ന് അമ്മയുടെ കൈയ്യില്‍ നിന്നും പത്ത്‌ രൂപാ എക്സ്ട്രാ വാങ്ങി. പരൂക്ഷ ഒരു പരുവത്തില്‍ എഴുതി ഒരു ഓട്ടോഗ്രാഫും വാങ്ങി നേരെ ഷൂട്ടിംഗ്‌ സ്ഥലത്തേക്ക്‌ പാഞ്ഞു.

അവിടെ ചെന്നപ്പോള്‍ ഇന്നലത്തേതിന്റെ ഇരട്ടി ആളുകള്‍, ഒപ്പം പോലീസുകാരും. തിരക്കു കാരണം ഒരു കൂട്ടം ചെറുപ്പക്കാര്‍ ആറ്റിറമ്പിന്റെ അടുത്തുള്ള പ്ലാവിലും സ്ഥാനം പിടിച്ചിട്ടുണ്ട്‌. സീമ ചേച്ചിയും, സുകുമാരി ചേച്ചിയും ആറ്റില്‍ നിന്ന് തുണി നനയ്ക്കുന്നു. ഏതായാലും തുണികള്‍ നനച്ച്‌ കഴിയുമ്പോള്‍ അവര്‍ കുളിക്കും. അത്‌ ലൈവായി കാണാനാണു ഇത്രയും ജനങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നത്‌. ഷോട്ടുകള്‍ ഒരോന്നു കഴിയുമ്പോഴും സീമ ചേച്ചി കുളിക്ക്‌…., ഒത്തിരി നേരം തലയില്‍ എണ്ണയും പുരട്ടി ഇങ്ങനെ നിന്നാല്‍ പനി വരും... നേരം ഇരുട്ടി വരുന്നു….എന്നൊക്കെ അവളുടെ രാവുകള്‍ ഇരുപതില്‍ കൂടുതല്‍ പ്രാവശ്യം കണ്ടിട്ടുള്ള ഞങ്ങളുടെ നാട്ടിലെ സീമചേച്ചിയുടെ ആരാധകന്മാരായ ‘വിജയന്മാര്‍’ [നാടോടിക്കാറ്റ്‌ ഫേം] ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. നാട്ടുകാര്‍ക്കു സീമയോടുള്ള സ്നേഹവും, കരുതലും ഒക്കെ കണ്ട്‌, കോള്‍മയിര്‍ കൊണ്ട്‌, ‘കണ്ണില്‍ ചോരയുള്ള ഐ.വി.ശശി’, സീമ ചേച്ചിക്ക്‌ കുളിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തതും അവിടെ ഉന്തും തള്ളും ആയി. പ്ലാവിന്റെ കൊമ്പുകള്‍ ആടി. ഏതായാലും സീമ ചേച്ചി കുളിക്കുന്നതിനു മുന്‍പ്‌, പ്ലാകൊമ്പ്‌ ഒടിഞ്ഞ്‌ സീമേച്ചിയെക്കാള്‍ മുന്‍പെ നാലഞ്ചു പേര്‍ വെള്ളത്തില്‍ വീണു. ഇവര്‍ വെള്ളത്തില്‍ വീണതും, സീമേച്ചിയും, സുകുമാരി ചേച്ചിയും പേടിച്ച്‌ കരയ്ക്ക്‌ കയറി. പിന്നെ ഉന്തും, തെള്ളും...പോലിസ്‌ ഇടപെട്ടു. അവസാനം ഞങ്ങളുടെ നാട്ടിലെ ചിലര്‍ സീമ ചേച്ചിയുടെ കുളി കാരണം 'രക്തസാക്ഷികളായി' അറസ്റ്റ്‌ വരിച്ചു. ഇങ്ങനെ പല സംഭവങ്ങളുമായി പരീക്ഷയും, ഷൂട്ടിങ്ങും തീര്‍ന്നു.

അവസാനം ജോഗ്രഫി പരീക്ഷ ഫലം വന്നപ്പോള്‍ ഭൂമി ഉരുണ്ടത്‌...മാര്‍ക്കും അതു പോലെ തന്നെ ഉരുണ്ടത്‌. ഇവരെന്നാ സയാമീസ്‌ ഇരട്ടകളോ ഇത്ര സാമ്യം വരാന്‍.. പിന്നെ അപ്പ ജോലി സംബന്ധമായി അന്ന് ദോഹയില്‍..അമ്മയുടെ ഒപ്പ്‌ കണ്ണടച്ച്‌ എനിക്ക്‌ ഇടാന്‍ അറിയാവുന്ന ഒറ്റ കാരണത്താല്‍ ഈ മൊട്ടയും അമ്മയുടെ ലിസ്റ്റില്‍പെട്ടില്ലായെന്ന് സാരം. ഈശ്വരോ രക്ഷതുഃ



"സീമ ചേച്ചി കക്ക വാരുന്ന ഒരു ഫോട്ടം".

കടപ്പാട്:- ഐ.വി.ശശിയോട് മാത്രം.

Friday 1 August 2008

ചിരിപ്പിക്കാനായി ഒരു ലണ്ടന്‍ യാത്ര.

ഇതു എന്റെ അനുഭവ കഥയല്ല. ഈ യാത്ര വിവരണം എന്റെ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞപ്പോള്‍ ആദ്യം കരുതിയത്‌ ബി.ബി.സിയില്‍ കൊടുത്ത്‌ ലോകത്തെ മുഴുവന്‍ ഈ ലണ്ടന്‍ യാത്ര അറിയിക്കണമെന്നാണു. പിന്നീട്‌ ഇംഗ്ലീഷിന്റെ കാര്യത്തിലെ റിസ്ക്ക്‌ മാനിച്ച്‌ പി.ബി.സി [പഴമ്പുരാണംസ്‌ ബ്രോഡ്‌കാസ്റ്റ്‌ കോര്‍പ്പറേഷന്‍] തന്നെ മതിയെന്ന് തോന്നി. ആയതിനാല്‍ ഈ സഞ്ചാര കഥ നിങ്ങള്‍ക്കായി 'വെടിക്കേറ്റ്‌' ചെയ്യുന്നു.

എന്റെ സുഹൃത്ത്‌ എന്നും ഒരു ദേശാടനപക്ഷി ആയിരുന്നു. അര ദിവസം ഒഴിവ്‌ കിട്ടിയാല്‍ ഒരു ടൂര്‍. കേരളത്തില്‍ തങ്കമണി മുതല്‍ മുത്തങ്ങ വരെ, പ്ലാച്ചിമടയിലെ മയിലമ്മ മുതല്‍ അറ്റ്‌ലസ്‌ ജൂവലറിയിലെ രാമചന്ദ്രന്‍ ചേട്ടനെ വരെ ടിയാന്‍ നേരിട്ട്‌ കണ്ടിട്ടുണ്ട്‌. അവന്റെ കാല്‍ പാദത്തില്‍ മറുക്‌ ഉള്ളതിനാല്‍ അവനു അടങ്ങിയിരിക്കാന്‍ പറ്റില്ലായെന്ന് പെറ്റമ്മയുടെ സാക്ഷ്യം കൂടിയായപ്പോള്‍ അവനു ഊരു ചുറ്റനുള്ള ലൈസന്‍സായി. കേരളത്തിലെ സ്ഥലങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍, തന്റെ സന്ദര്‍ശനം അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു. പിന്നീട്‌ വിദേശ നാടുകളോടായി കമ്പം. ആയതിനാല്‍ കിട്ടുന്ന കൈക്കൂലി കൃത്യമായി ബാങ്കില്‍ നിക്ഷേപിച്ച്‌ പൈസ സ്വരൂപിക്കാന്‍ തുടങ്ങി. ആയതിനാല്‍ കറക്കത്തിനു താത്ക്കാലിക ബന്ദ്‌ പ്രഖ്യാപിച്ചു..അങ്ങനെയിരിക്കെ ഇംഗ്ലണ്ടില്‍ നിന്നും ഉപരി പഠനം കഴിഞ്ഞ്‌ വന്ന സുഹൃത്ത്‌ ഇംഗ്ലണ്ട്‌ വിശേഷങ്ങള്‍ വിളമ്പാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇംഗ്ലണ്ട്‌ യാത്ര, സ്വപ്നം കണ്ട്‌ തുടങ്ങി. ഇംഗ്ലണ്ടില്‍ സെക്സ്‌ വളരെ ഫ്രീയാണു. ടെലിഫോണ്‍ ബൂത്തുകളില്‍ പെണ്‍ക്കുട്ടികളുടെ ഫോട്ടോകളും, ഫോണ്‍ നമ്പരും കാണും. നമ്മള്‍ വിളിച്ചാല്‍....ദാ വന്നെത്തി കഴിഞ്ഞു എയിഡ്സ്‌ ഇല്ലായെന്ന സര്‍ട്ടിഫിക്കേറ്റുമായി നമ്മള്‍ വിളിച്ച കിളി പെണ്ണ്‍. ഇവിടെ റെയ്ഡില്ല, മറ്റ്‌ തലവേദനകള്‍ ഒന്നുമില്ല. ഇനി ഇതില്‍ കൂടുതല്‍ എന്ത്‌ വേണം ആര്‍മാദിക്കാന്‍. ഇനി മൊബെയില്‍ ഫോണ്‍ എടുക്കുമ്പോള്‍ അപേക്ഷ ഫോറം പൂരിപ്പിക്കുമ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടോ? ഡേറ്റിങ്ങില്‍ താത്‌പര്യമുണ്ടോ? മുതലായ കാര്യങ്ങള്‍ ഫില്‍ ചെയ്താല്‍ എസ്‌.എം.എസ്സായും പെണ്ണുങ്ങളുടെ പേരും ഇതര വിവരണങ്ങളും വരുമത്രേ...തേടി നടന്ന് സമയം കളയാതിരിക്കാന്‍ സായിപ്പന്മാര്‍ കണ്ട്‌ പിടിച്ച ആ വഴിയും കേട്ട്‌ കോള്‍മയിര്‍ കൊണ്ട്‌ എന്റെ കൂട്ടുകാരന്‍ ദിവാസ്വപനങ്ങള്‍ കണ്ട്‌ ഇംഗ്ലണ്ടിലേക്കുള്ള വിസയ്ക്കായി ഓടി നടന്നു. അവസാനം ആ വലിയ ദിവസം വന്നു. എന്റെ കൂട്ടുകാരന്‍ കേട്ടറിഞ്ഞ കാര്യങ്ങളുടെ എടുത്താപൊക്കാത്ത ഭാരവുമായി ഇംഗ്ലണ്ടില്ലേക്ക്‌....

അങ്ങനെ സുഹൃത്ത്‌ ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്ക്‌ എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങി. അതിനു ശേഷം കൃത്യമായി തന്റെ 3 ബാഗുകളും കൈപറ്റി. എയര്‍പോര്‍ട്ടില്‍ കൂടി മറ്റുള്ളവര്‍ പോകുന്നതിനു പിന്നാലെ അവനും വെച്ചു പിടിച്ചു. നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. ഇത്‌ പണ്ട്‌ തിരുവനന്തപുരത്ത്‌ സായിപ്പ്‌ വന്നപ്പോള്‍ ഓട്ടോക്കാരന്‍ 5 വട്ടം സെക്രട്ടറിയേറ്റിനു ചുറ്റും കറക്കിയ പോലെയുള്ള ഏര്‍പ്പാടു വല്ലതുമാണോ?? ആഹ...മലയാളിയെ പറ്റിക്കുന്ന സായിപ്പോ? ചോദിച്ചിട്ട്‌ തന്നെ കാര്യം. തന്റെ മുന്‍പില്‍ കൂടി പോയ സായിപ്പിനെ വിളിച്ചു വെളിയിലേക്കു ഇറങ്ങാന്‍ എന്താ വഴിയെന്ന് തിരക്കിയപ്പോള്‍ സുഹൃത്തിന്റെ ഇംഗ്ലീഷ്‌ പുള്ളിക്കും, പുള്ളിയുടെ ഇംഗ്ലീഷ്‌ ലവനും മനസ്സിലായില്ല. അവസാനം സായിപ്പു ചോദിച്ചു:- “യു ക്നോ ഇംഗ്ലിഷ്‌? ഐ ക്നോ ഇംഗ്ലീഷ്‌ ഒണ്‍ലി” യെന്ന് പറഞ്ഞ്‌ സായിപ്പു നടന്ന് നീങ്ങിയപ്പോള്‍ കോളെജു വരെ ഇംഗ്ലീഷ്‌ പഠിപ്പിച്ച സകല ഇംഗ്ലീഷ്‌ ഗുരുക്കളെയും പച്ച മലയാളത്തില്‍ മനസ്സില്‍ തെറി പറഞ്ഞ്‌ നിന്നപ്പോള്‍ മൊബയില്‍ ഫോണിന്റെ സിം കാര്‍ഡ്‌ വില്‍ക്കുന്ന വെന്‍ഡിംഗ്‌ മെഷീന്‍ കണ്ടു. ആഹ്‌ വരുന്നത്‌ വരട്ടെ. ഇനി സിം മേടിച്ചിട്ട്‌ തന്നെ കാര്യം. അവിടെ എഴുതി വെച്ചിട്ടുള്ള കാര്യങ്ങള്‍ വ്യക്തമായി വായിച്ച്‌ മനസ്സില്ലാക്കിയ ശേഷം പൈസ കൃത്യമായി ഇട്ടു കൊടുത്തു. ദാ!!! സിം കാര്‍ഡ്‌ വന്നു കഴിഞ്ഞു. നാട്ടില്‍ ഒരു സിം കാര്‍ഡ്‌ വേണമെങ്കില്‍ പാസ്സ്‌പ്പോര്‍ട്ടിന്റെ കോപ്പി വേണം, റേഷന്‍ കാര്‍ഡ്‌ വേണം, പാന്‍ കാര്‍ഡ്‌ വേണം അങ്ങനെ നൂറു നൂറു കടലാസുകള്‍. എന്നാല്‍ ദേ ഇവിടെ പൗണ്ട്‌ മാത്രം മതി. അയ്യോ...പണ്ടാരം!!! ഇവിടുന്ന് സിം കാര്‍ഡ്‌ ഇങ്ങനെ എടുത്ത കാരണം നാട്ടില്‍ വെച്ച്‌ സുഹൃത്ത്‌ പറഞ്ഞ 'ഫോം' ഫില്‍ ചെയ്തില്ല. ശോ..അപ്പോള്‍ ഫോണ്‍ വഴിയുള്ള പ്രതീക്ഷ ഇനി വേണ്ട. കൈക്കൂലി വാങ്ങിച്ച കാശല്ലേ..അതിങ്ങനെയൊക്കയേ പോകു. ഏതായാലും പറ്റിയത്‌ പറ്റി. സിം ഫോണില്‍ ഇട്ട്‌ നാട്ടിലേക്ക്‌ വിളിച്ച്‌ അമ്മക്ക്‌ ഇംഗ്ലണ്ടിലെ ഫോണ്‍ നമ്പര്‍ കൊടുത്തു. അമ്മയും അമ്മാവനും ഇംഗ്ലണ്ട്‌ യാത്രക്ക്‌ എതിരായിരുന്നു. ആയതിനാല്‍ അമ്മാവനെയും വിളിച്ച്‌ പറഞ്ഞ്‌ ദണ്ഡി യാത്ര വീണ്ടും തുടര്‍ന്നു.

അല്‍പം കൂടി മുന്‍പോട്ട്‌ നടന്നപ്പോള്‍ ദേ; പ്രകൃതിയുടെ വിളി ഇംഗ്ലണ്ടിലും കൃത്യമായി വിസ പോലുമില്ലാതെ അവനെ തേടിയെത്തി. കക്കൂസ്സ്‌ കൃത്യമായി കണ്ടെത്തിയപ്പോള്‍ അടുത്ത പ്രശനം...വെള്ളമില്ല. പകരം തുടപ്പാണു. അതിനായി പേപ്പറും കെട്ടി തൂക്കിയിട്ടിട്ടുണ്ട്‌. ഉം മിക്കവാറും….തന്റെ പട്ടി തുടയ്ക്കും. പിന്നെ തന്റെ പെട്ടികള്‍ ഒന്ന് ഒതുക്കി വെച്ചിട്ട്‌ നേരെ മിനറല്‍ വാട്ടര്‍ തേടി നടന്നപ്പോള്‍ ഒരു കൊക്കകോളായുടെ മെഷീന്‍ കണ്ണില്‍പ്പെട്ടു. നേരെ പോയി പൈസ ഇട്ട്‌ നാട്ടിലെ നൂറു രൂപയ്ക്ക്‌ ഒരു കൊക്കക്കോളാ വാങ്ങി. കൊക്കക്കോളായുടെ ബലത്തില്‍ ധൈര്യമായി കാര്യം സാധിച്ചു. അതിനു ശേഷം താന്‍ ഒരു മഹാ സംഭവം തന്നെയെന്ന ഭാവത്തില്‍ കൊക്കക്കോളാ പൊട്ടിച്ചു. ക്യാന്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ ഠീശും***** ശബ്ദം കക്കൂസ്സില്‍ നിന്നായപ്പോള്‍, ദേ ഇതു മറ്റൊന്നുമല്ലേ...ഞാന്‍ കക്കൂസ്സിലിരുന്ന് കൊക്കകോളാ പൊട്ടിച്ചതാണേ എന്ന് വെളിയില്‍ കൂടി നില്‍ക്കുന്ന ജനങ്ങളോട്‌ ഒരു വിശദീകരണം കൊടുക്കണോയെന്ന് സുഹൃത്ത്‌ ഒരു നിമിഷം ചിന്തിച്ച്‌ പോയി. പിന്നെ!!! - പോയി പണി നോക്കാന്‍ പറ!!!. ഈ രാജ്യത്ത്‌ തനിക്ക്‌ എന്ത്‌ ഫേസ്‌ വാല്യു? വായില്‍ നിന്നും പോയ വാക്കും, ക്യാനില്‍ നിന്നും പോയ ‘ഠീശും*****’ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ? വരാനുള്ളത്‌ വഴിയില്‍ തടയാന്‍ പറ്റത്തില്ലല്ലോ? അതു കൊണ്ടല്ലേ ഇപ്പോള്‍ തന്നെ ഈ പ്രഷര്‍ വന്നത്‌!!! കൊക്കകോള വെച്ച്‌ പുതിയ ഒരു 'ഉപയോഗ'ക്രമം നടത്തി വിജയശ്രീലാളിതനായി പുറത്ത്‌ വന്ന് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ച്‌ നടന്ന് കഴിഞ്ഞപ്പോള്‍ കൊക്കകോള പറ്റിയ പ്രദേശങ്ങള്‍ ഒട്ടി പിടിക്കാന്‍ തുടങ്ങി. ആകെ മൊത്തം അസ്വസ്തത. പിന്നെ ഒരു മിനറല്‍ വാട്ടറിന്റെ മെഷീന്‍ കണ്ടതും, അത്‌ വാങ്ങി വീണ്ടും ‘സര്‍വ്വീസ്‌’ നടത്തി ആത്മവിശ്വാസത്തോടെ പുറത്ത്‌ വന്നു. ഏറ്റവുമൊടുവില്‍ സുഹൃത്ത്‌ തന്റെ പിതാമഹന്മാര്‍ ചെയ്ത സുകൃതം കൊണ്ട്‌ എയര്‍പ്പോര്‍ട്ടിനു വെളിയില്‍ കടന്നു. പിന്നെയും പെട്ടികള്‍ തൂക്കി റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടന്നപ്പോള്‍ നാട്ടില്‍ സുലഭമായി കാണുന്ന നീല ഉടുപ്പുമിട്ട്‌ തലയില്‍ കെട്ടും കെട്ടി നടക്കുന്ന ഒറ്റ 'ദൈവ ദൂതന്മാരെ' പോലും കണ്ടില്ല. അവസാനം നിരങ്ങിയും വലിഞ്ഞും റയില്‍വേ സ്റ്റേഷനിലെത്തി. കിറു കൃത്യമായി ലാലുവങ്കിളിന്റെ ഗാറ്റ്‌വിക്ക്‌ എക്സ്പ്രസ്സ്‌ വന്നു. അതില്‍ കയറി ലണ്ടനില്‍ എത്തി. ലണ്ടനിലേക്കുള്ള ട്രയിന്‍ യാത്രയില്‍ വളരെ ആകാംക്ഷയോടെ കാഴ്ച്ചകള്‍ കണ്ടു. പോച്ചയും കാടും ഒക്കെ പിടിച്ച്‌ നില്‍ക്കുന്ന സ്ഥലങ്ങള്‍, പഴയ വീടുകള്‍...അങ്ങനെ ആകെ മൊത്തം ഒട്ടും പരിഷ്ക്കാരമില്ലാത്ത ഒരു നാട്ടിന്‍പുറത്തിന്റെ പ്രതീതി ജനിപ്പിച്ചു കൊണ്ടുള്ള ഒരു യാത്ര. ഇന്റര്‍നെറ്റില്‍ കൂടി നേരത്തെ ഹോട്ടല്‍ ബുക്ക്‌ ചെയ്തിരുന്നതിനാല്‍ ടാക്സിക്കാരന്‍ വളരെ മര്യാദയോടെ ഓക്സ്‌ഫോര്‍ഡ്‌ സ്റ്റ്രീറ്റിലുള്ള റാഡിസണ്‍ എഡ്വേര്‍ഡിയന്‍ ഹോട്ടലില്‍ അവനെ കൊണ്ടാക്കി പറഞ്ഞ പൗണ്ടും വാങ്ങി സ്ഥലം വിട്ടു. 4 സ്റ്റാര്‍ ഹോട്ടല്‍. പക്ഷെ ഒടുക്കത്തെ ചാര്‍ജ്ജും, പിന്നെ അതിന്റെ പുറത്ത്‌ ടാക്സും. വൈകിട്ട്‌ ചുമ്മാതെ ഒന്ന് കറങ്ങാനിറങ്ങി. ഒരു ടെലിഫോണ്‍ ബൂത്ത്‌ കണ്ടതും അതിലേക്ക്‌ വളരെ പ്രതീക്ഷയോടെ ചാടി കയറി…. .സുഹൃത്ത്‌ നാട്ടില്‍ വെച്ച്‌ പറഞ്ഞ പെണ്ണുങ്ങളുടെ ഫോട്ടോ കാണാന്‍. സമയം നല്ലതായതു കൊണ്ട്‌ ഒറ്റ ഫോട്ടോ അതില്‍ കണ്ടില്ല.[നാട്ടിലത്തെ പോലെ കോണ്‍ഗ്രസ്സോ , സി.പി.ഐ യോ ഒക്കെ ഇലക്ഷനു വേണ്ടി ബുക്ക്‌ ചെയ്തിട്ടിരിക്കുന്ന ചുമരു പോലെ ക്ലീന്‍]. ഈശ്വരാ...ഇത്‌ എന്ത്‌ പരീക്ഷണം? വിഷമം തീര്‍ക്കാന്‍ അടുത്ത്‌ കണ്ട ഹോട്ടലില്‍ കയറി രണ്ട്‌ സ്മിര്‍നോഫ്‌ വോഡ്‌ക പിടിപ്പിച്ചു. മെനു ഓടിച്ച്‌ നോക്കിയപ്പോള്‍ മനസ്സിലായത്‌ ഗ്രില്‍ഡ്‌ ചിക്കന്‍ മാത്രം. ബാക്കി എല്ലാം രാവിലെ വായില്‍ വെള്ളം ഒഴിച്ച്‌ കുലുക്കൊഴിയുമ്പോള്‍ മാത്രം വായിക്കാവുന്ന പേരുകള്‍. അങ്ങനെ ഗ്രില്‍ഡ്‌ ചിക്കനു ഓര്‍ഡര്‍ ചെയ്തു. വന്നപ്പോള്‍ അത്‌ അതിലും കഷ്ടം. ഏതോ പൂവന്‍ കോഴി ചത്ത വിഷമത്തില്‍ സതി അനുഷ്ഠിച്ച പിടക്കോഴിയെ പോലെ തോന്നി-എന്നു വെച്ചാല്‍ ഒട്ടും ഉപ്പും, എരിവും പുളിയും ഒന്നുമില്ലതെ കോഴിയെ ചുമ്മാതെ തീയിലിട്ട്‌ ചുട്ട്‌ എടുത്തിരിക്കുന്നു. വോഡ്‌കാ ചെന്നപ്പോള്‍ ഉണ്ടായ ആ എരിച്ചിലില്‍ സതി കോഴിയുടെ മുക്കാല്‍ പങ്കും തിന്നു. ഒരു ബക്കാര്‍ഡി റമ്മും അതിന്റെ പുറത്ത്‌ ഫിറ്റ്‌ ചെയ്ത്‌ അവിടുന്നിറങ്ങി. വോഡ്‌ക Vs ബക്കാര്‍ഡി റം പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ റോഡില്‍ കൂടി അധികം സവാരി ഗിരി ഗിരി നടത്താതെ ഹോട്ടലില്‍ ചെന്ന് കയറി. പെട്ടെന്ന് അവന്റെ ഫോണ്‍ പ്രവര്‍ത്തിച്ചു. ആരോ എസ്‌.എം.എസ്‌ അയയ്ച്ചിരിക്കുന്നു. ദൈവമേ...വളരെ പ്രതീക്ഷയോടെ മെസ്സേജ്‌ ഓപ്പണ്‍ ചെയ്തു. മെസ്സേജ്‌ ഇങ്ങനെ:- ഏലിയാമ്മ'സ്‌ ആന്‍ഡ്‌ ഡോട്ടേഴ്‌സ്‌ നമ്പര്‍. ഏലിയാമ്മ…......മഞ്ചു….....പ്രീതി........ഹോ!!! അപാര സെറ്റപ്പ്‌ തന്നെ. ചിലപ്പോള്‍ താന്‍ സിം എടുത്തപ്പോള്‍ തന്നെ ലവന്മാര്‍ ഫോട്ടോ എടുത്തു കാണും. എന്നിട്ട്‌ ദേ! ഇതേ!! മലയാളിയായ തനിക്ക്‌ മലയാളി പെണ്മക്കളുടെ തന്നെ നമ്പര്‍ അയയ്ച്ചു തരുന്നു. ആദ്യം മഞ്ചുവിനെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തതേയില്ല. പ്രീതിയെ ട്രൈ ചെയ്തു. പ്രീതി 'നോട്ട്‌ റീച്ചബിള്‍...'. ഇവളുമാരൊക്കെ ഓട്ടം പോയിരിക്കുകയായിരിക്കും. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും. അങ്ങനെ തീരെ നിവൃത്തിയില്ലാതെ ഏലിയാമ്മയെ തന്നെ വിളിച്ചു. ഹലോ...ഏലിയാമ്മ ഫോണ്‍ എടുത്തു... ചങ്കിടിപ്പ്‌ ഏലിയാമ്മ കേള്‍ക്കാതിരിക്കാന്‍ ഫോണ്‍ അല്‍പം മാറ്റി പിടിച്ച്‌ ചോദിച്ചു: ക്യാന്‍ ഐ റ്റോക്ക്‌ റ്റു ഏലിയാമ്മ? പറഞ്ഞു തീര്‍ന്നതും സോറി..റോങ്ങ്‌ നമ്പര്‍ എന്ന് പറഞ്ഞ്‌ മറുതലയ്ക്കലെ സ്ത്രീ ഫോണ്‍ കട്ട്‌ ചെയ്തു. സംസാരത്തില്‍ അതു മലയാളി ശബ്ദം എന്ന് സുഹൃത്ത്‌ തിരിച്ചറിഞ്ഞു. ആ ചിലപ്പോള്‍ തനിക്ക്‌ വോഡ്‌കയുടെ റിയാക്ഷനില്‍ നമ്പര്‍ തെറ്റിയതായിരിക്കും. വീണ്ടും എസ്‌.എം.എസ്‌ നോക്കി വിളിച്ചു. അതേ സ്ത്രീ വീണ്ടും ഫോണെടുത്തപ്പോള്‍ മലയാളത്തിലാക്കി ചോദ്യം..അതെ അവിടെ ഏലിയാമ്മ ഉണ്ടോ? ഇല്ലായെന്ന് പറഞ്ഞ്‌ വീണ്ടും ഫോണ്‍ കട്ട്‌ ചെയ്തു. ഓഹോ അപ്പോള്‍ ഇതു കളിപ്പീരാണെല്ലേ....അയയ്ച്ചവനോടു തന്നെ ചോദിച്ചിട്ടു കാര്യം. എസ്‌.എം.എസ്‌ വന്ന നമ്പര്‍ നോക്കിയപ്പോള്‍, അതു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്നാണു വന്നതെന്ന് മനസ്സിലായി. പിന്നെ ആ നമ്പറില്‍ വിളിച്ചു. മറുതലയ്ക്കല്‍ നിന്നും ഒരു മുരട്ട്‌ ശബ്ദം. “ഹലോ... ഐ ആം കോളിംഗ്‌ ഫ്രം ഇംഗ്ലണ്ടേ” [മല്ലു ഇംഗ്ലീഷ്‌]. അപ്പോള്‍ മറുതല്യ്ക്കല്‍ നിന്ന് :-“എടാ മലയാളത്തില്‍ പറ..ഇത്‌ അമ്മാവനാ”...ഹേ അമ്മാവനോ....[അപ്പോള്‍ ഇതാരാ ഈ ഏലിയാമ്മയും മക്കളും]... “അതേ അമ്മാവാ ഈ അയയ്ച്ചു തന്ന നമ്പര്‍ ഏതു ഏലിയാമ്മയുടെയാ?” “നിനക്ക്‌ ഇതു എന്തു പറ്റി? എടാ അത്‌ ഏലിയാമ്മയല്ല നിന്റെ ഇളയമ്മയാണു.” “ഇളയമ്മയോ?” മെസ്സേജ്‌ വീണ്ടും നോക്കിയപ്പോള്‍ [Eleyamma] എളയമ്മയെന്നും, ഏലിയാമ്മയെന്നും ഈ സാധനത്തെ വിളിക്കാമെന്ന് മനസ്സിലായതോടെ തല നന്നായി മന്ദിച്ചു. പിന്നെ ആ ഹാങ്ങോവറില്‍ പോയി കിടന്നുറങ്ങി. ഏതായാലും ഇംഗ്ലണ്ടില്‍ വന്ന് പോയില്ലേ. തന്റെ കൂടെ പഠിച്ച ഇംഗ്ലണ്ടില്‍ ഉള്ള 2-3 പേരെ വിളിച്ചു. രണ്ട്‌ പേര്‍ RNRD- റജിസ്റ്റേര്‍ഡ്‌ നേഴ്സായ ഭാര്യയുടെ റജിസ്റ്റേര്‍ഡ്‌ ഡ്രൈവറന്മാരായി ജോലി ചെയ്യുന്നു. ഭാര്യയുടെ ഡ്യൂട്ടിയും, പിള്ളാരെ നോട്ടവും ഒക്കെ കൊണ്ട്‌ പാവങ്ങള്‍ വളരെ ബിസിയാ. ഹൊ!!! ഇവനൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണിക്കുന്ന ജാഡകള്‍ കണ്ടാല്‍ ലണ്ടനില്‍ ഇവനൊക്കെ ഗിണ്ടന്‍ ജോലിയായിരിക്കുമെന്നല്ലെ നമ്മള്‍ കരുതിയിരുന്നത്‌. വേറൊരുത്തനാണെങ്കില്‍ ലണ്ടനിലെ ഏതോ കുഗ്രാമത്തില്‍ താമസം. 1-2 ദിവസം മിസ്സായി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സിറ്റി ടൂറുകാരുടെ കൂടെ പോയി ഇംഗ്ലണ്ട്‌ കറങ്ങി കണ്ടു. ഗൈഡന്മാര്‍ എല്ലാം വാര്‍ദ്ധക്ക്യ പെന്‍ഷന്‍ മേടിക്കുന്ന, നടക്കാന്‍ പോലും വയ്യാത്തവര്‍. പിന്നെ ആകെ ആശ്വാസം രാത്രി പത്ത്‌ മണി കഴിഞ്ഞുള്ള റ്റിവി സിനിമകളായിരുന്നു. മിക്ക സിനിമകളും വിദ്യാഭ്യാസ സിനിമകളായിട്ടാണു പ്രദര്‍ശിപ്പിക്കുന്നത്‌. ഓഹ്‌ !!! ഈ സിനിമകള്‍ക്ക്‌ മുന്‍പില്‍ നമ്മുടെ ഷക്കീലായന്റി ചിത്രങ്ങള്‍ എത്രയോ വിശുദ്ധം. ആന്റിക്ക്‌ അറ്റ്‌ലീസ്റ്റ്‌ ഒരു ടര്‍ക്കി ടവ്വലെങ്കിലും കാണും. ആയതിനാല്‍ രാത്രി 10.00 മണി കഴിഞ്ഞ്‌ അവനും ഉറക്കമിളച്ചു പഠിച്ചു. അങ്ങനെ അറിയാത്ത പല കാര്യങ്ങളും പഠിച്ച്‌, 'ജീനിയസ്സായി'.

പാര്‍ക്കും, തേംസ്‌ നദിയും, മ്യൂസിയവും, പാര്‍ലമെന്റും, കൊട്ടാരവും ഒക്കെ കറങ്ങി കണ്ട്‌ കൈയിലുള്ള പൗണ്ടും തീര്‍ന്ന് പോരുന്നതിനു തലേ ദിവസം അമ്മാവന്‍ വിളിച്ചു ചോദിച്ചു:-എന്താടാ ഇത്രയും ദിവസം നീ അവിടെ കറങ്ങിയിട്ടും ഇളയമ്മയെയും മക്കളെയും വിളിക്കാഞ്ഞതെന്ന്??? ഇളയമ്മയെ പറ്റി ഒരക്ഷരം സംസാരിച്ചു പോകരുതെന്ന് അമ്മാവനോടു പറയണമെന്ന് തോന്നിയെങ്കിലും താന്‍ ഭയങ്കര ബിസിയായിരുന്നുവെന്ന് കള്ളം പറഞ്ഞപ്പോള്‍, "ഓഹ്‌!! എന്ന് പറഞ്ഞാല്‍ നീ അവിടെ ഗോള്‍ഡന്‍ ബ്രവണുമായി ആണവ കരാറിനെ പറ്റി ചര്‍ച്ചയ്ക്ക്‌ പോയതല്ലേ-; ബിസിയാകാന്‍? “ എന്ന് പിറുപിറുത്തു അമ്മാവന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

അവസാനം കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ അറിയുന്നു ഹര്‍ത്താലാണെന്ന്.!!! ഏഴാം ക്ലാസ്സിലെ മതമില്ലാത്ത ജീവന്‍ എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ത്താല്‍ . ദൈവമേ!!! ലണ്ടനില്‍ രാത്രി 10.00 മണിക്ക്‌ ശേഷം സംപ്രേക്ഷണം ചെയ്യുന്ന “വിദ്യാഭ്യാസ സിനിമകള്‍” ഈ സമര നേതാക്കള്‍ കണ്ടാല്‍, റ്റിവിയുടെ മുന്‍പില്‍ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തി ജീനിയസ്സായേനെ!!! ബേബി സാറെ...നമ്മള്‍ക്ക്‌ ഇനി ഈ സിനിമകള്‍ കൂടി ഒന്ന് ട്രൈ ചെയ്താലോ???