മാര്‍ത്തോമാ കോളേജും, കെ ബാച്ചും എന്ന ഓര്‍മ്മ കുറിപ്പിനു ശേഷം എനിക്കു ഒരു 19 വയസ്സ് കുറഞ്ഞ പോലെ... ആ പഴയ ഊര്‍ജ്ജസ്വലത. ഉത്സാഹം എല്ലാം തിരിച്ചു കിട്ടിയ പോലെ... ഞാന്‍ വീണ്ടും ആ ഞാന്‍ ആയിരിക്കുന്നു.
ഒന്നാം വര്‍ഷ പ്രിഡിഗ്രി പരീക്ഷ കഴിഞ്ഞ സമയം. ഒരു ശനിയാഴച്ച, ഞങ്ങള്‍ 6 അംഗ സംഘത്തിലെ ഒരുവന്‍ തിരുവല്ല എലൈറ്റ് ഹോട്ടലിന്റെ മുന്‍പില്‍ വായ്‌നോക്കി നിന്നപ്പോള്‍, അതു വഴി വന്ന ഒരു മദാമ്മ എന്തോ അബദ്ധം പറ്റി ഇവനോട് പബ്ലിക് സ്റ്റേഡിയത്തിലേക്കുള്ള വഴി ചോദിച്ചു. മദാമ്മ 3 പ്രാവശ്യം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മാത്രമാണു എന്റെ സുഹ്രുത്തിനു സ്ഥല കാല ബോധം ഉണ്ടായതു തന്നെ. അവന്‍ ഒരു നിമിഷം, ഇംഗ്ലീഷ് റ്റീച്ചറെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് പറഞ്ഞു കൊടുക്കേണ്ട വഴിയെ പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കി [ അവിടുന്നു നേരെ പോവുക, റോഡ് ക്രോസ്സ് ചെയ്യുക, പിന്നീട് ഇടത്തേക്കു പോവുക-ഇതാണു റൂട്ട്]. എന്നിട്ട് രണ്ടും കല്‍പ്പിച്ചു കൈകളുടെ സഹായത്തോടെ ഇങ്ങനെ പറഞ്ഞു, ' മദാമ്മേ- ഗോ, പിന്നെ റോഡ് ക്രോസ്സ് ചെയ്ത് ഗോാാ, പിന്നെ ലെഫ്റ്റിലേക്കു ഗോാാാ. ഇത്രയും പറഞ്ഞിട്ട് എന്റെ സുഹ്രുത്ത് ആ മദാമ്മെക്കാട്ടിലും മുന്‍പെ 'ഗോയായി' അത്രേ. ഏതായാലും എന്റെ സുഹ്രുത്തിന്റെ ഈ കൈ കൊട്ടി കലാശം ഇഷ്ടപ്പെട്ടതു കൊണ്ട്, മദാമ്മ പിന്നെ നേരെ പോയി കഥകളിക്കു ചേര്‍ന്നു. ഇന്നു ഈ മദാമ്മ അറിയപ്പെടുന്ന ഒരു കഥകളിക്കാരിയായി മാറിയിരിക്കുന്നു. സമയം നന്നാകുന്ന ഓരോ വഴിയേ...
കോളേജ് വീണ്ടും തുറന്നു. രണ്ടാം വര്‍ഷം ഞങ്ങളുടെ മുന്‍പിലേക്കു...വളരെ ശാന്തശീലരായ ഞങ്ങളെ, മാനേജ്മെന്റിന്റെ തീരുമാന പ്രകാരം, രണ്ടാം നിലയിലെ ഒരു മൂലയിലേക്കു തള്ളി. അത്രയും തലവേദന കുറഞ്ഞിരിക്കട്ടെ എന്നായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം.
കോളേജു തുറന്നതും, ഞെട്ടിക്കുന്ന വാര്‍ത്ത ഞങ്ങളെ തേടിയെത്തി. ഞങ്ങളുടെ പ്രിയപ്പെട്ട, ഞങ്ങളുടെ സ്വന്തമെന്നു കരുതിയിരുന്ന ഹിന്ദി റ്റീച്ചറും, ഇംഗ്ലീഷ് റ്റീച്ചറും, ഞങ്ങളുടെ നല്ല സ്വഭാവം കാരണം ഇനി ഫോര്‍ത്ത് ഗ്രൂപ്പിലേക്കില്ലായെന്ന് തീരുമാനിച്ചത്രേ. ഇതിനാണോ ഞങ്ങള്‍ ഒറ്റ ക്ലാസ്സ് കട്ട് ചെയ്യാതെ പഠിച്ചത്? ആരോട് ചോദിക്കാന്‍.... ആരോട് പറയാന്‍.... 2 ദിവസം കഴിഞ്ഞപ്പോള്‍, അല്‍പം ആശ്വാസം പകര്‍ന്നു കൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഒരു സ്ത്രീ രത്നം വരുന്നുവെന്ന വാര്‍ത്ത കേട്ട് ക്ലാസ്സില്‍ ഇടം പിടിച്ചു. പക്ഷെ ക്ലാസ്സില്‍ ആദ്യം വന്നതു റ്റീച്ചറിന്റെ 'വയറാണു'.അതു കണ്ടപ്പോഴെ ഞങ്ങളുടെയും വയര്‍ നന്നായി നിറഞ്ഞു. ആയതിനാല്‍ ആ കേസ് ഞങ്ങള്‍ ഫോര്‍ത്ത് ഗ്രൂപ്പ്ക്കാര്‍, കോമ്മെഴ്സ് സ്റ്റയിലില്‍ തന്നെ എഴുതി തള്ളി [Bad debts written off]
ദൈവം അത്ര ക്രൂരനൊന്നും അല്ലല്ലോ... ഞങ്ങളെ തേടി ഒരു സന്തോഷ വാര്‍ത്ത വന്നു. ഇനി മുതല്‍ ഹിന്ദി ക്ലാസ്സിലേക്കു സെകന്റ് ഗ്രൂപ്പില്‍, ഐ ബാച്ചില്‍ നിന്നും കുട്ടികള്‍ വരും. സെക്കന്‍ഡ് ഗ്രൂപ്പ് ആയതിനാല്‍ നല്ല കളേഴ്സ് ഉണ്ട്. പണ്ടേ ഈ സെക്കന്‍ഡ് ഗ്രൂപ്പിനു മഴവില്ലിന്റെ ഭംഗിയാണു. ആ മഴവില്ലാണു ഇനി മുതല്‍ ഞങ്ങളുടെ ക്ലാസ്സില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ദൈവമേ... നീ എത്ര വലിയവന്‍.
പക്ഷെ ഹിന്ദി പഠിപ്പിക്കാന്‍ വരുന്ന സാര്‍, വായ തുറന്നാല്‍ അശ്ലീലം മാത്രമേ പറയൂവെന്ന് അറിഞ്ഞു. കക്ഷി Phd ആണത്രെ, അശ്ലീലത്തില്‍. എന്നാല്‍ അര കൈ നോക്കാം, എന്നു ഞങ്ങളും കരുതി. അശ്ലീലത്തിനായി, കളേഴ്സിനായി അങ്ങനെ ഞങ്ങള്‍ കാത്തിരുന്നു.
അവസാനം ആ ഹിന്ദി ക്ലാസ്സ് വന്നു ചേര്‍ന്നു. ആദ്യം കളേഴ്സ് വന്നു. അല്‍പം കഴിഞ്ഞപ്പോള്‍ സാറും വന്നു. കാഴ്ച്ചയില്‍ നമ്മുടെ സിനിമാതാരം ഇന്നച്ചന്റെ മുഖം. പാവം, ഈ സാറിനെ പറ്റിയാണോ ഞങ്ങള്‍ കേട്ടത്. സാര്‍ എല്ലാവരെയും പരിചയപ്പെട്ടിട്ടാകാം ക്ലാസ്സ് എന്നു പറഞ്ഞതു കൊണ്ട് അങ്ങനെ ഒരു ചടങ്ങില്‍ കൂടി ഐ ബാച്ചിലെ നല്ല കളേഴ്സിന്റെ പേരും ഞങ്ങള്‍ ഒതുക്കത്തില്‍ നോട്ട് ചെയ്തു. പാഠപുസ്തകങ്ങള്‍ പലരുടെയും കൈയില്‍ ഇല്ലാഞ്ഞതിനെ തുടര്‍ന്ന്, മുഖവുരയ്ക്ക് ശേഷം ക്ലാസ്സ് നിര്‍ത്തി. സാര്‍ എല്ലവരെയും ഒന്ന് വിശദമായി പരിചയപ്പെടാമെന്നു പറഞ്ഞു, ഈ ക്ലാസ്സില്‍ എത്ര ഡോക്ടേഴ്സിന്റെ മക്കള്‍ ഉണ്ടു എന്നു ഒരു ചോദ്യമെറിഞ്ഞു. ഫോര്‍ത്ത് ഗ്രൂപ്പ് അല്ലേ...ഞങ്ങള്‍ ഞങ്ങളുടെ തനി നിറം പുറത്തെടുത്തു. ഒത്തിരി പേരു ഉണ്ടു എന്നു സാറിനെ തോന്നിപ്പിക്കുമാറു, കാലു നിലത്തു ഇട്ട് ഉരച്ചു ശബ്ദം കേള്‍പ്പിച്ചു. പക്ഷെ എഴുന്നേറ്റതോ...ഐ ബാച്ചിലെ ഒരു കുട്ടി മാത്രം. എഞ്ജിനിയേഴ്സിന്റെ മക്കള്‍ എഴുന്നേറ്റേ..പിന്നെയും നിലത്തു കാലുകള്‍ ഉരഞ്ഞു. എഴുന്നേറ്റതോ..4 കുട്ടികള്‍ മാത്രം. ബിസിനസ്സുകാരുടെ മക്കള്‍ - ആ ചോദ്യത്തിനും ചെരുപ്പുകള്‍ ഉരഞ്ഞുവെങ്കിലും ഞാന്‍ ആ കൂട്ടത്തില്‍ എഴുന്നേറ്റു. എന്റെ അപ്പനും ഒരു ചെറിയ അംബാനിയാടാ എന്ന ഒരു ഗമ കാട്ടി ഇരുന്നു. ചോദ്യങ്ങള്‍ പലതും വന്നു.. ചെരുപ്പുകള്‍ ഉരഞ്ഞു കൊണ്ടേയിരുന്നു. ഉരച്ചില്‍ കൂടി കൂടി വന്ന കാരണം അവസാനം സാറിന്റെ അടുത്ത ചോദ്യം വന്നു. ഈ ക്ലാസ്സിലെ ചെരുപ്പിന്റെ ഉരച്ചില്‍ ശബ്ദം കേട്ടിട്ട്, ഈ ക്ലാസ്സില്‍ തൂപ്പുകാരുടെ കുട്ടികള്‍ ഉണ്ടെങ്കില്‍, പ്ലീസ്.. ഒന്നു എഴുന്നേല്‍ക്കൂ.. ഈ തവണ ചെരുപ്പ് ഉര അതിന്റെ ഉച്ചസ്ഥായിലെത്തി. പക്ഷെ ആരും എഴുന്നേറ്റില്ലയെന്നു മാത്രം. സാര്‍ പറഞ്ഞു ഈ കൂട്ടത്തില്‍ നിന്നും ഒരു പാടു പേര്‍ ഇനിയും എഴുന്നേല്‍ക്കനുണ്ടല്ലോ? അന്നേരം പുറകിലത്തെ ബഞ്ചിന്റെ ഭാഗത്തു നിന്നും ആരവം ഉയര്‍ന്നു - അതിനു സാര്‍ അച്ചന്മാരുടെ കുട്ടികള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞില്ലല്ലോ…സാര്‍ ഭൂരിപക്ഷ ആവശ്യം കണക്കിലെടുത്തു അച്ചന്മാരുടെ കുട്ടികള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞതും, വിമത വിഭാഗം ചാടി എഴുന്നേറ്റതും ഒപ്പമായിരുന്നു. സത്യം പറയട്ടെ, സാര്‍ ശരിക്കും പരുങ്ങി. ഇത്രയധികം അച്ചന്മാരുടെ കുട്ടികളോ??? സാര്‍ അത്ഭുതം കൂറി ചോദിച്ചു.. അതേ. അതേ..ഞങ്ങള്‍ എല്ലാം അച്ചന്മാരുടെ മക്കളാ.. ഡാഡി, പപ്പാ, അച്ചന്‍ എല്ലാം ഒന്നു തന്നെയാ സാറേ.. ഒരു വിദ്വാന്‍ വിശദീകരിച്ചു. ക്ലാസ്സില്‍ കൂട്ട ചിരി. ഇത്തവണ അശ്ലീലം ഒതുങ്ങി. ഇങ്ങേരുടെ വായ അങ്ങനെ അടച്ചു. അങ്ങേര്‍ക്കു പണി കൊടുത്തു.. അങ്ങനെ ക്ലാസ്സ് മൊത്തം ഹാപ്പി.
സാറിലെ അശ്ലീലം പെട്ടെന്നുണര്‍ന്നു. ആതേടാ.. നിനക്കു ഒക്കെ അതാണു പറ്റിയ കുഴപ്പം. അച്ചന്മാരുടെ പിള്ളേരാണത്രെ..ഒറ്റ അച്ചനു ജനിക്കണം. അല്ലാതെ അച്ചന്മാര്‍ക്കു ജനിച്ചാല്‍ ദാ….. ഇതു പോലെ ഇരിക്കും.. അന്നു സുരേഷ് ഗോപി, രഞ്ജി പണിക്കര്‍ ടീം ഇല്ലാതിരുന്നത് ഞങ്ങളുടെ ഭാഗ്യം.. അല്ലായിരുന്നെങ്കില്‍ സാര്‍ ചിലപ്പോള്‍ JUST REMEMBER THAT….*HIT എന്നു കൂടി പറഞ്ഞേനെ..
എന്തിനു ഇനി അധികം… അശ്ലീലത്തിന്റെ ക്ലാസ്സില്‍ പരിപൂര്‍ണ്ണ ശാന്തത. ആ ശാന്തത പിന്നീട് ഉള്ള ഹിന്ദി ക്ലാസ്സിലും തുടര്‍ന്നു, കാരണം അതോടെ ഹിന്ദി പഠനം ഞങ്ങള്‍ ഉപേക്ഷിച്ചു. ഞങ്ങള്‍ നല്ല കുട്ടികളല്ലേ? അശ്ലീലം ഞങ്ങള്‍ക്കു ഇഷ്ടമേയല്ല.. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം കുട്ടികള്‍...
അതു കൊണ്ട് ഇന്നും ഹിന്ദി സംസാരിക്കാന്‍ അറിയില്ല. ആകെ അറിയാവുന്നതു സ്ക്കൂളില്‍ പഠിച്ച ഗ്രാമര്‍ മാത്രം. മേം വെച്ചാല്‍ ഹും വെക്കണം, തും വെച്ചാല്‍ ഹൊ വെക്കണം, ആപ്പ് വെച്ചാല്‍ തിരിച്ചു വെക്കണം. അത്ര തന്നെ... ഹിന്ദി തീര്‍ന്നു. ഗുരുവേ!!! നമഹഃ
Tuesday, 31 July 2007
Saturday, 7 July 2007
മാര്‍ത്തോമാ കോളേജും കെ ബാച്ചും.

11 ജൂലൈ 1988, തിങ്കളാഴ്ച്ച ആയിരുന്നു ഞങ്ങളുടെ കോളേജിലേക്കുള്ള ആദ്യ ചുവടു വെയ്പ്പ്. പക്ഷെ ഗണപതിക്ക് വെച്ചതു കാക്ക കൊണ്ടു പോയി എന്ന് പറഞ്ഞ പോലെ, ജൂലൈ 8നു കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തം ഉണ്ടായി. ആ ദുരന്തത്തില്‍ തിരുവല്ല മാര്‍ത്തോമാ കോളേജിലെ ഒരു അദ്ധ്യാപകനും മരണപ്പെട്ടു. ആയതിനാല്‍ 11 ജൂലൈയിലെ ഞങ്ങളുടെ ആദ്യ ചുവടു വെയ്പ് 12 ജൂലൈയിലേക്കു മാറി.നല്ല ശകുനം തന്നെ.
ചൊവ്വാഴ്ച്ച അതിരാവിലെ എഴുന്നേറ്റ്,”ലീ”യുടെ ഒരു നീല ജീന്‍സും, ഫുള്‍ സ്ലീവ് ഒരു ടീ ഷര്‍ട്ടും വലിച്ചു കയറ്റി, കണ്ണാടിക്കു മുന്‍പില്‍ അര മണിക്കൂറോളം നിന്ന് മമ്മൂട്ടിയും, മോഹന്‍ലാലും ഒരുങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഒരുങ്ങി,എം.ജി.എമ്മിലെ പഴയ വെള്ള ഷര്‍ട്ടിനോടും, കാക്കി പാന്റ്സിനോടും റ്റാറ്റാ പറഞ്ഞു, കുറ്റപ്പുഴ ബസ്സിലെ ഇടിയും ഏറ്റ് മാര്‍ത്തോമാ കോളേജിന്റെ പടിക്കല്‍ ഇറങ്ങിയപ്പോള്‍ തന്നെ, പണ്ട് രാജീവ് ഗാന്ധിയുടെ ഹൃദയം ഇന്‍ഡ്യക്കു വേണ്ടി തുടിച്ചതു പോലെയോ, അതിലും മുകളിലോ ഇടിച്ചു തുടങ്ങി. വഴിയോരത്ത് വലിച്ചു കെട്ടിയ തോരണങ്ങളും,ഗേറ്റിന്റെ വശത്ത് കെട്ടിയ കറുത്ത കൊടിയും കെ.എസ്.യു, എസ്.എഫ്.ഐ നേതാക്കളും, സീനിയേഴ്സും, വട്ടം കൂടി നിന്നു കുശുകുശുക്കുന്ന പെണ്‍ പടകളും, എല്ലാം കണ്ട്, ദൈവമേ... അറിയാവുന്ന ഒരു മുഖമെങ്കിലും കാട്ടി തരണേ എന്ന പ്രാര്‍ത്ഥനയോടെ അവിടെ നിന്നപ്പോള്‍, ദാ കേള്‍ക്കുന്നു..'സമയമാം രഥത്തില്‍ ഞാന്‍ ….സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു….’ എന്ന പാട്ട് തമ്പേറിന്റെ അകമ്പടിയോടെ എന്റെ ചെവിയിലേക്കു ഒഴുകി എത്തി. എന്റെ ദൈവമേ, ഇന്നും ആരാണ്ട് വടിയായോ എന്നു ചിന്തിച്ചു നിന്നപ്പോള്‍... ചെങ്ങന്നൂര്‍ സ്റ്റുഡന്റ്സ് ഒണ്‍ലി ബസ്സ് വന്നു. ആ ബസ്സില്‍ നിന്നും ക്രിസ്ത്യന്‍ ഗാനങ്ങളും, ‘കൊടുങ്ങല്ലൂര്‍ ഭക്തി ഗാനങ്ങളും’ മാത്രമേ കേള്‍ക്കാറുള്ളൂയെന്ന് പിന്നീട് അനുഭവം ഞങ്ങളെ പഠിപ്പിച്ചു. ആ ബസ്സിലും എനിക്കു അറിയാവുന്ന ആരെയും കാണാഞ്ഞ കാരണം ഞാന്‍ പതുക്കെ വലതു കാല്‍ തന്നെ വെച്ചു കോളേജിന്റെ പടി ചവിട്ടി കയറി. അധികം കഷ്ടപെടേണ്ടി വന്നില്ല..എന്റെ എം.ജി.എം സുഹ്രുത്തുക്കള്‍ എന്നെ കൈ കാട്ടി വിളിച്ചതും, ഞാന്‍ അവരുടെ ഭാഗമായതും ഒപ്പമായിരുന്നു. പിന്നെ ആരൊക്കെയൊ വന്നു ഞങ്ങളെ ഓടിറ്റോറിയത്തില്ലേക്കു കയറ്റി. അവിടുത്തെ മീറ്റിങ്ങിനു ശേഷം ഞങ്ങളെ ഓടിറ്റോറിയത്തിനു സമീപമുള്ള ക്ലാസ്സ് മുറിയിലേക്കു കൊണ്ടു പോയി. കെ.എസ്.യു, എസ്.എഫ്.ഐ സഹോദരങ്ങള്‍ തൊണ്ട പൊട്ടിച്ച് ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് പ്രകടനം നടത്തുന്നതു ഒരു കന്നിക്കാരന്റെ കൗതുകത്തോടെ നോക്കി കണ്ടു. അങ്ങനെ അന്നു ഞാനും ഫോര്‍ത്ത് ഗ്രൂപ്പില്‍, കെ.ബാച്ച് അംഗമായി, പിന്നീടു പാവാട കെ.എസ്.യുവില്‍ അംഗവുമായി. ഒരു ഖദര്‍ധാരിയായി, റിലീസ് സിനിമാ ആരാധകനായി, ക്ലാസ്സ് കട്ട് ചെയ്യുന്നവനായി... ചുരുക്കി പറഞ്ഞാല്‍ ശരിക്കും ഞാന്‍ ഒരു യഥാര്‍ത്ഥ്'ഫോര്‍ത്ത് ഗ്രൂപ്പുകാരനായി മാറി'. എന്‍.സി.സിയില്‍ ചേര്‍ന്നാല്‍ പൊറൊട്ടായും, മുട്ട കറിയും കിട്ടും എന്ന് കേട്ടതനുസരിച്ചു പോയി എങ്കിലും, കിട്ടിയ യൂണിഫോം ഇട്ട എന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ പഴയ PC 312 ഇതിലും എത്രയോ സ്മാര്‍ട്ട് ആണെന്ന് മനസ്സിലാക്കിയ കാരണം കുര്യന്‍ ജോണ്‍ സാറിന്റെ പറോട്ടാ, എന്‍ സി.സി ബൂട്ട് ഇട്ട് ചവിട്ടി പിടിച്ചു വേണം തിന്നാന്‍ എന്ന് കുപ്രച്ചരണം നടത്തി അതില്‍ നിന്നും അതി വിദഗ്ദമായി പിന്മാറി.
വെള്ളിയാഴ്ച്ച പൊതുവേ കോളേജിലെ ഹാജര്‍ നില കുറവായിരിക്കും. അന്നാണല്ലോ പുതിയ ചിത്രങ്ങളുടെ റിലീസ്. അക്കൗണ്ടന്‍സിയിലെ ഒരു പൊതു തത്വമായ Debit what comes in and credit what goes out എന്നതിനെ ഞങ്ങള്‍ കൊമ്മേഴ്സക്കാര്‍ വെള്ളിയാഴ്ച്ചകളില്‍ Release what comes in, students what goes out എന്ന തത്വമാക്കി പാലിച്ചിരുന്നു. ഇനി വെള്ളിയാഴ്ച്ച പടം കാണാന്‍ ബ്ലാക്കില്‍ പോലും ടിക്കറ്റ് കിട്ടിയില്ലായെങ്കില്‍ തീയറ്ററില്‍ പോയി അവിടുത്തെ മൂത്ര പുരയില്‍ കയറി ഒന്നു മൂത്രം എങ്കിലും ഒഴിച്ചാലെ, ഞങ്ങള്‍ക്കു സമാധാനം ഉണ്ടായിരുന്നുള്ളു. അങ്ങനെ ഞങ്ങള്‍ ചോരയും, നീരും പിന്നെ ചിലപ്പോള്‍ മൂത്രവും കൊടുത്ത് വളര്‍ത്തിയ സിനിമാ വ്യവസായമാണു ഇന്നു ഇങ്ങനെ നശിച്ചു കൊണ്ടിരിക്കുന്നതു എന്നു ഓര്‍ക്കുമ്പോള്‍ എന്റെ പ്രഷര്‍ കൂടും.
ഉള്ളതു പറയണമല്ലോ...ഞങ്ങള്‍ ഹിന്ദി, ഇംഗ്ലീഷ് ക്ലാസ്സുകള്‍ കട്ട് ചെയ്തിരുന്നതേയില്ല. കാരണം ഹിന്ദി പഠിപ്പിച്ചതു കല്യാണം കഴിക്കാത്ത, പൂച്ച കണ്ണുള്ള കൊച്ചമ്മയും, വൈശാലിയിലെ നായിക സുപര്‍ണ്ണയെക്കാളും ഒരു പടി മുന്‍പില്‍ ആയിരുന്ന കൊച്ചമ്മയും ആയിരുന്നു. അങ്ങനെ ഈ രണ്ട് വിഷയങ്ങളെയും ഞങ്ങള്‍ ആത്മാര്‍ഥ്മായി പ്രണയിച്ചു.
ഞങ്ങള്‍ ഒരു 6 അംഗ സംഘമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളില്‍ ഒരുവന്‍ കഞ്ചാവ്[സ്വാമി]അടിക്കാന്‍ തുടങ്ങി. ഇതു ഞങ്ങള്‍ അറിഞ്ഞതു വളരെ വൈകിയായിരുന്നു.
സാംജി സാര്‍ ഞങ്ങളെ കൊമ്മേര്‍ഷ്യല്‍ ജോഗ്രഫിയും, ജയിംസ് സാര്‍ ഞങ്ങളെ കറസ്സ്പൊണ്ടെന്‍സും പഠിപ്പിച്ചു. ക്രിസ്തുമസ് പരീക്ഷ തോമസ് മാത്യു സാറിനെ ഭയന്ന് അവസാന നിമിഷം ഞങ്ങളും എഴുതാന്‍ തീരുമാനിച്ചു. പരീക്ഷയക്കു ഞങ്ങള്‍ക്ക് ഇന്‍ഡ്യയുടെ ഭൂപടം തന്ന കാരണം എനിക്കു ഇപ്രാവശ്യം ചേന വരയ്കേണ്ടി വന്നില്ല. ഉത്തര കടലാസു വാങ്ങിക്കാന്‍, ഞങ്ങള്‍ 'മിടുക്കരായ 6 കുട്ടികള്‍' സ്റ്റാഫ് റൂമില്‍ ചെല്ലാന്‍ പറഞ്ഞ ആ ക്ഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. താലപൊലികളും, ആനയും, അമ്പാരിയും ഒന്നുമില്ലാതെ [അഹങ്കാരം തീരെ ഇല്ലാതെ] ഞങ്ങള്‍ കൊമ്മേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ 3 സാറന്മരുടെ മുന്‍പില്‍ ഹാജരായി. ഓരോരുത്തരെയും വിളിച്ചു തെറ്റും, കുറ്റവും പറഞ്ഞ്, തോമസ് മാത്യു സാര്‍ തുടക്കു പിച്ചുന്നത് ദൂരെ നിന്നു ആരെങ്കിലും കണ്ടാല്‍ ചക്രം ചവിട്ടുന്നതു പോലെ തോന്നി കാണുമായിരിക്കും. ഓരോരുത്തരെയും കിഴുക്കിയും, തിരുമ്മിയും, പേപ്പറുകള്‍ കൊടുത്ത് ശേഷം, അവസാനം, സാംജി സാര്‍, സ്വാമി അടിക്കുന്ന സുഹ്രുത്തിനെ വിളിച്ചു സ്നേഹാന്വേഷണം നടത്തി, ചോദിച്ചു, താന്‍ ഏതു സ്കൂളില്‍ ആണു പഠിച്ചതു? 'ചങ്ങനാശ്ശേരി എസ്.ബി, സ്ക്കൂളില്‍.' എത്ര മാര്‍ക്കു ഉണ്ടായിരുന്നു തനിക്കു? 380. ഓഹ്... താന്‍ കോളേജില്‍ വന്ന ശേഷമാണോ വലി തുടങ്ങിയതു? സുഹ്രുത്ത് ശരിക്കും പരുങ്ങി. ഉത്തരം പറയാതെ നിന്നപ്പോള്‍, സാംജി സാര്‍ അടുത്ത് ചോദ്യം തൊടുത്തു-തന്നെ ആരാണു ജോഗ്രഫി പഠിപ്പിച്ചതു? തെല്ലു അഭിമാനത്തോടെ സുഹ്രുത്ത് പറഞ്ഞു - ഗീവര്‍ഗ്ഗീസ്സ് സാറാ... ഓഹ്, ആ സാറാണോ, ഇന്‍ഡ്യയില്‍ ആണു, ജപ്പാന്‍, ചൈനാ, അമേരിക്കാ എന്നീ രാജ്യങ്ങള്‍ എന്ന് പഠിപ്പിച്ചത് എന്നു ചോദിച്ചു, ഉത്തരക്കടലാസു എടുത്തു ഒരു ഏറു.. സംഭവം എന്താണു എന്നു അറിയാന്‍ ഉള്ള ആകാക്ഷയോടെ ഞങ്ങള്‍ ആ ഉത്തരക്കടലാസ് എടുത്ത് നോക്കി...
സംഭവം ഇങ്ങനെ. ഇന്‍ഡ്യയിലെ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍, അടയാളപ്പെടുത്താന്‍ ആണു ചോദ്യം. അതിനു അവര്‍ ഭൂപടവും തന്നു. ആ ഭൂപടത്തില്‍ ആണു ഞങ്ങളുടെ സുഹ്രുത്ത് സ്വാമിയുടെ പിന്‍ബലത്തില്‍ ജപ്പാന്‍, ചൈന, അമേരിക്കാ മുതലായ രാജ്യ്ങ്ങള്‍ കണ്ടെത്തിയത്. മൂലയില്‍, കോണകം പോലെ, കിടക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്, സുഹ്രുത്തിന്റെ വിരല്‍ തുമ്പില്‍ കൂടി കടന്നപ്പോള്‍, അതു ഇറ്റലിയായി മാറി. എന്റെ കഞ്ചാവു സ്വാമിയേ...നീ കേരളത്തെ ഇറ്റലിയാക്കി, ‘സോണിയാജിയെ’ സ്വന്തം മകളാക്കി മാറ്റിയിരിക്കുന്നു. അപാരം തന്നെ നിന്റെ ശക്തി. നിനക്ക് പണ്ടു പണ്ടേ ISO 9002 സര്‍ട്ടിഫിക്കേറ്റ് കിട്ടേണ്ടതായിരുന്നു.
ഏതായാലും ഈ കാര്യങ്ങള്‍ ചൂടാറാതെ തന്നെ ക്ലാസ്സില്‍ അവതരിപ്പിക്കണം എന്നു കരുതി, കിട്ടിയ പിച്ചിന്റെയും, തിരുമ്മിന്റെയും ക്ഷീണം മറന്ന് ഞങ്ങള്‍ ഓടിയപ്പോള്‍, സുഹ്രുത്തു ഈ കാര്യങ്ങള്‍ മറ്റ് ആരോടും പറയരുത് എന്നു ശട്ടം കെട്ടി. അതിനാല്‍ ഈ അന്താരാഷ്ട്ര ബന്ധം സാക്ഷാല്‍ ജോര്‍ജ്ജ് ബുഷ് പോലും അറിഞ്ഞില്ല. ഞങ്ങള്‍ അറിയിച്ചില്ല.
എന്നാല്‍ നീണ്ട 19 വര്‍ഷങ്ങള്‍ക്കു ശേഷം, ഈ ഒരു കാര്യം 10 പേരോടു പറഞ്ഞപ്പോള്‍... ആഹാ.. മനസ്സിനു എന്തൊരു സുഖം. എന്റെ ആ 'വീര്‍പ്പുമുട്ടല്‍' ദാ…. ഇവിടെ തീര്‍ന്നു. ഈശ്വരാാാ ആശ്വാസമായി. ഇന്ന് സുഖമായി ഉറങ്ങാം.
ഗുഡ് നൈറ്റ്.
Subscribe to:
Posts (Atom)

