Tuesday, 6 October 2009

കര്‍ഷക ശ്രീ ബ്ലോഗര്‍..

പഴമ്പുരാണംസ്‌ താത്ക്കാലികമായി നിര്‍ത്താനുള്ള എന്റെ തീരുമാനം കുടുംബത്തിനെ ഏറെ സന്തോഷിപ്പിച്ചുവെങ്കിലും, ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കുടുംബത്തിന്റെ കൂടെ സമയം ചെലവിടാന്‍ ഞാന്‍ തീരുമാനിച്ചുവെന്ന വിവരം എങ്ങനെയോ മിനിസ്റ്ററിയും അറിഞ്ഞുവെന്ന് തോന്നി. ഉടനെ തന്നെ, 4 മാസത്തേക്ക്‌ ബുറൈമിയെന്ന സ്ഥലത്തേക്ക്‌ എന്നെ മാറ്റി. വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ജോലി സ്ഥലം... അലൈന്റെ ബോര്‍ഡര്‍... ഇപ്പോള്‍ താമസിക്കുന്ന ഇബ്രി എന്ന സ്ഥലത്തേക്കാള്‍ ഇമ്പിറിക്കോളം നല്ല ഒരു സ്ഥലം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലേക്ക്‌... ഈ സാഹശ്ചര്യം മുതലാക്കി, എന്റെ ഭാര്യയും, മക്കള്‍സും വലിയ അവധിക്ക്‌ നാട്ടിലേക്ക്‌ കുതിച്ചു.

പറയാന്‍ വന്നത്‌ ഇതൊന്നുമല്ല. പഴമ്പുരാണംസ്‌ നിര്‍ത്താനുള്ള പോസ്റ്റ്‌ വായിച്ച്‌, ദുബായിലെ ഒരു പ്രശസ്ത ബ്ലോഗര്‍ എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി. അല്‍പം കഴിഞ്ഞപ്പോള്‍ ബ്ലോഗറുടെ ഭാര്യ, എന്റെ ഭാര്യയെ വിളിച്ച്‌ സംസാരിച്ചു. ശ്ശോ!!! സെനു എടുത്ത പോലെ ഒരു തീരുമാനം ഇവിടെ കൂടെ എടുത്തിരുന്നെങ്കില്‍?? എന്റെ ബെറ്റീ... ജോലി കഴിഞ്ഞ്‌ വന്നാലുടന്‍ കമ്പ്യൂട്ടര്‍... പിന്നെ ബ്ലോഗെഴുത്ത്‌.. കമന്റിടീല്‍... അതു കഴിഞ്ഞ്‌ ഉടനെ ഓര്‍ക്കുട്ടില്‍.. പിന്നെ ഫേസ്‌ ബുക്കില്‍... അതു കഴിഞ്ഞ്‌ ഉടന്‍ റ്റ്വിറ്ററില്‍... എന്നു വേണ്ട കണ്ണില്‍ കണ്ട സകല ഏടാകൂടത്തിലും കയറി എല്ലാരോടും എല്ലാം പറഞ്ഞ്‌ ചപ്പാത്തിയും കഴിച്ച്‌, കയറി കിടക്കും. ഇപ്പോള്‍ ഓഫീസില്‍ എന്തവാണു നടക്കുന്നത്‌, വീട്ടില്‍ എന്താണു നടന്നത്‌? യേഹെ... ഇന്ന് എന്റെ കെട്ടിയവന്‍ ബ്ലോഗറുടെ വിശേഷങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍, ഞാനും റ്റ്വിറ്ററില്‍ കയറേണ്ടിയ സ്ഥിതിയിലാണു. ദൈവമേ... സെനുവിനെ പോലെ “എന്റെ ബ്ലോഗറക്കും” ഇങ്ങനെ വെളിവ്‌ ഉണ്ടാകണെയെന്ന് പ്രാര്‍ത്ഥനയോടെ ബ്ലോഗിണി ഫോണ്‍ താത്ത്‌ വെച്ചു. എന്റെ ഭാര്യയുടെ വായില്‍ നിന്ന് ചിരിയോടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഒരു നായയ്ക്ക്‌ മറ്റൊരു നായ കൂട്ടുണ്ടാവുന്നത്‌ ഇഷ്ടമുള്ള കാര്യമാണല്ലോ

ബുറൈമി ജീവിതം കഴിഞ്ഞ്‌ ഞാന്‍ തിരിച്ച്‌ വന്നപ്പോഴെയ്ക്കും, എന്റെ ഭാര്യയും, മക്കള്‍സും അവധിയും കഴിഞ്ഞ്‌ തിരിച്ച്‌ വന്നു. ഞാന്‍ അപ്പോളും ബ്ലോഗില്‍ നിന്ന് മാറി നിന്നു.

അങ്ങനെ നിനച്ചിരിക്കാത്ത വേളയില്‍, ഞാന്‍ പിന്നെയും പോസ്റ്റുമായി ബ്ലോഗില്‍ വന്നു. അന്ന് വൈകിട്ട്‌ എന്നെ ദുബായി ബ്ലോഗര്‍ വീണ്ടും വിളിച്ചു. ഒടുക്കം പിന്നെയും ഭാര്യമാര്‍ തമ്മിലായി സംസാരം. ഇക്കുറി ദുബൈ ബ്ലോഗിണി പറഞ്ഞു:- ഇപ്പോള്‍ പുള്ളി ബ്ലോഗ്‌ നിര്‍ത്തി. കൃഷിയാണു കൃഷി. ആയത്‌ കൊണ്ട്‌ ജീവിതതിനു ഒരു അടുക്കും ചിട്ടയും ഒക്കെ വന്നു. ഇപ്പോള്‍ 5 മണിക്ക്‌ ഒക്കെ അലാറം വെച്ച്‌ എഴുന്നേറ്റ്‌ പാടത്ത്‌ വെള്ളം ഒഴിക്കും. ഇതൊക്കെ കേട്ടപ്പോഴെക്കും എന്റെ ഭാര്യയുടെ മുഖം മാറി. ഉം.. ഉം... ഇവിടെ ഒരുത്തന്‍ ദാ പിന്നെയും ബ്ലോഗില്‍... അതെങ്ങനാ... ബ്ലോഗെഴുത്ത്‌ നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ അയ്യോ അച്ഛാ പോകല്ലെ, അയ്യോ അച്ഛാ പോകല്ലെയെന്ന് പറയുമ്പോലെ കുറെ ഫാന്‍സ്‌ ഇറങ്ങും... അയ്യോ... സെനു, പോകല്ലെ, അയ്യോ സെനു പോകല്ലെയെന്ന് പറഞ്ഞ്‌. എന്നാല്‍ ഇവര്‍ക്ക്‌ ഒന്നും അറിയണ്ടായല്ലോ നമ്മുടെ പ്രശനം.

അവള്‍ അവളുടെ പരാതിപ്പെട്ടി തുറന്നപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്നും ബ്ലോഗിണി ചിരിച്ചോണ്ട്‌ പറഞ്ഞു...എന്റെ ബെറ്റീ... ഇതുങ്ങള്‍ ഒന്നും ശരിയാകില്ലെന്നെ. ബ്ലോഗ്‌ നിര്‍ത്തുന്നൂവെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും ഒന്ന് സന്തോഷിച്ചതാ.. ഇപ്പോള്‍ ഏതാണ്ട്‌ ഫേസ്‌ ബുക്കില്‍ അങ്ങോട്ട്‌ പൈസ ഒക്കെ അടച്ച്‌ സ്റ്റ്രൊബെറി കൃഷി നടത്തുന്നു. ഭയങ്കര ആദായമാ... എന്തോരം പോയിന്റ്സാ കിട്ടുന്നതെന്ന് അറിയാമോ... അയ്യോ ഇങ്ങേരു ഇതെല്ലാം കൂടി തൃശ്ശൂര്‍ ഇക്കിയിക്കി [ICICI] ബാങ്കില്‍ ഫിക്‍സഡിട്ട്‌ മോളെ കെട്ടിച്ചു വിടാനാണു പ്ലാന്‍....എന്തോരമാ ഈ അന്യരാജ്യത്ത്‌ വന്ന് കിടന്ന് കഷ്ടപ്പെടുന്നത്‌.. പാവം...

ഇത്‌ പണ്ഡാരമടങ്ങാന്‍... ബ്ലോഗിനു പൈസ ചിലവൊന്നും ഇല്ലായിരുന്നു.. ഇതിനു അങ്ങോട്ട്‌ പൈസ എറിഞ്ഞ്‌ തേങ്ങാക്കൊല കൃഷി നടത്തുന്നു... സത്യം ജോലി ഇല്ലാഞ്ഞിട്ടാ ഇങ്ങോട്ട്‌ വന്നത്‌.. എന്നിട്ട്‌ ജോലി ചെയ്ത്‌ കഷ്ടപ്പെട്ട്‌ കിട്ടുന്നത്‌ കൊണ്ടാ ഇങ്ങനെ കളയുന്നത്‌... ചുരുക്കി പറഞ്ഞാല്‍ സൊമാലിയക്കാരുടെ പിച്ച ചട്ടിയില്‍ നിന്നും കൈയിട്ട്‌ വാരിയതു പോലെയായി ഈ ഫാം ഹൗസ്‌.. അയ്യോ!!! ഒന്നും പറയേണ്ടായെ...നാട്ടില്‍ നേരെ ചൊവ്വെ ഒരു മൂട്‌ തെങ്ങിനു തടം എടുത്തിരുന്നേല്‍ നാട്ടില്‍ നില്‍ക്കായിരുന്നു...

ബ്ലോഗര്‍ കം ഫാര്‍മര്‍ ഇടപ്പെട്ടതോ, ഫോണ്‍ കട്ട്‌ ആയതോ എന്തോ ആ സംസാരം അവിടെ കട്ടായി. ഇല്ലായിരുന്നെങ്കില്‍ ചേച്ചിയുടെ വാചക കസര്‍ത്തുകള്‍ കൊണ്ട്‌ തന്നെ ബ്ലോഗ്‌ നിറയ്ക്കാമായിരുന്നു. [ഇങ്ങനെയാണു ബ്ലോഗറന്മാര്‍ ജനിക്കുന്നതെന്ന് മനസ്സിലായല്ലോ]

ആ സംസാരം അവിടെ തീര്‍ന്നപ്പോള്‍ എന്താണു സംഗതിയെന്നറിയാന്‍ ഞാനും ഫേസ്‌ ബുക്കില്‍ ഒരു രവീന്ദ്രന്‍ പട്ടയം തരപ്പെടുത്തി. പിന്നെ ഒറ്റ കുതിപ്പിനു ഫാം ഹൗസിലേക്ക്‌. അവിടെ ചെന്നപ്പോള്‍ വിസാ കാര്‍ഡ്‌ ഉണ്ടോ? എങ്കില്‍ അതിന്റെ നമ്പര്‍ ദേ ഇവിടെ.... പണ്ടെ ഈ തിരുവല്ലാ അച്ചായന്‍സിനു പൈസ കളയുന്ന ഏര്‍പ്പാടിനോട്‌ വലിയ താത്‌പര്യമില്ലാത്തത്‌ കൊണ്ട്‌ നമ്മള്‍ പ്രകൃതി സൗന്ദര്യം ഒതുക്കത്തില്‍ ആസ്വദിച്ചിട്ട്‌ സ്ഥലം വിട്ടു.

ആട്‌, തേക്ക്‌ മാഞ്ചിയം, ലിസ്‌, റ്റോട്ടല്‍ ഫോര്‍ യൂ ദേ ഇനി അടുത്തത്‌ വരാന്‍ പോകുന്നു.... "ഫാം ഹൗസ്‌"... ഈശ്വരാ... ഈ ഫാം ഹൗസും ഇനി മന്ത്രി പുത്രന്റേതാണോ??? എങ്കില്‍ ഞാന്‍ ദേ..............................

വാല്‍ കഷണം അഥവാ ഇട കൃഷി:-

നമ്മുടെ മഹാകവി ചങ്ങമ്പുഴ എഴുതിയ 'വാഴക്കുല'യെന്ന പ്രശസ്തമായ കവിത ഇന്ന് ഇവിടെ വീണ്ടും റീമിക്സ്‌ ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

“മലയപ്പുലയനാ മാടത്തിന് മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള് പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.......”

ഇനി ഒരു പ്രത്യേക അറിയിപ്പ്‌:-
ഈ പോസ്റ്റ്‌ വായിച്ചിട്ട്‌, "പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", മാണിക്യത്തിന്റെ/ എന്റെ കമന്റില്‍ ഒരു ലിങ്കുണ്ട്‌. അതില്‍ ഒന്ന് ക്ലിക്കി അപ്‌ഡേറ്റ്‌ ആവുക.

Tuesday, 15 September 2009

പോലീസ്‌ കഥകള്‍

1989ലാണു ഈ സംഭവം നടക്കുന്നതു. വടക്കന്‍ വീരഗാഥ ചങ്ങനാശ്ശേരില്‍ പോയി എത്ര തവണ കണ്ടുവെന്ന് എനിക്ക്‌ നോ ഐഡിയ. [ഒരു സിനിമാ ഇറങ്ങിയാല്‍ അത്‌ ഹിറ്റ്‌ ആക്കുകയെന്ന വലിയ ചുമതല അന്ന് ഞങ്ങളെ പോലെയുള്ള ഉത്തരവാദിത്വ ബോധമുള്ള കുട്ടികളുടെ “ഈ”ചുമലില്‍ ആയിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ എന്താ ചുമതല... ചുമ്മാതെ ഇന്റര്‍നെറ്റും നോക്കി, വ്യാജ സിഡിയും കണ്ട്‌ ജീവിതം പാഴാക്കുക.. Poor Fellows.]

അവസാനം ഈ പടം തിരുവല്ല ദീപാ തിയേറ്ററിലും എത്തി. ഒരു ദിവസം പതിവു പോലെ മാര്‍ത്തോമാ കോളെജില്‍, എതോ സാറിന്റെ, എതോ ബോറടിച്ച പിരീഡില്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌, സൊറ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആര്‍ക്കോ വീണ്ടും ചന്തു മാനിയ തോന്നി. വടക്കന്‍ വീരഗാഥക്ക്‌ വിട്ടാലോ??? പലര്‍ക്കും ആ പടം വീണ്ടും കാണാന്‍ താത്‌പര്യമെയില്ലാഞ്ഞ കാരണത്താലും, ഒന്ന് രണ്ട്‌ ഡയലോഗ്‌ കൂടി കാണാപാഠം പഠിക്കാനുള്ളതിനാലും ഞാനും ഈ ചന്തു മാനിയാക്‌ക്‍സിന്റെ കൂടെ കൂടി. അങ്ങനെ ഞങ്ങള്‍ മൂന്നാള്‍ ഒരു ഹീറോ ഹോണ്ടായില്‍ ദീപാ തിയേറ്റര്‍ ലക്ഷ്യമാക്കി യാത്രയായി. വണ്ടിയുടെ ഉടമസ്ഥനും, വാഹനസാരഥിയുമായവന്‍ ഇരിക്കുന്നത്‌ പെട്രോള്‍ ടാങ്കിനു പുറത്താണു. ഞാന്‍ നടുക്ക്‌ ഒരു പരുവത്തില്‍ 'സേഫായി' ഞെങ്ങി ഞെരുങ്ങി ഇരുപ്പുണ്ട്‌..

മാര്‍ത്തോമാ കോളെജിന്റെ കയറ്റം ഇറങ്ങി, അടുത്ത കയറ്റം കയറി കുറ്റപുഴ മെയിന്‍ റോഡില്‍ എത്തും മുന്‍പെ, ദാ ഒരു കാക്കിയിട്ട കൈ, ഹീറോ ഹോണ്ടായുടെ നേരെ നീങ്ങി. ലിഫ്റ്റിനാണെങ്കില്‍ ചങ്ങാതി, അടുത്ത വണ്ടിക്ക്‌ കൈ കാട്ട്‌ എന്ന് പറയാന്‍ തുനിഞ്ഞപ്പോഴാണു ഇടുക്കില്‍ നിന്നും ഞാന്‍ ശരിക്കും ആ കാക്കി ശരീരം കണ്ടത്‌. സാക്ഷാല്‍ പോലീസ്‌. ഏതായാലും കാക്കിയിട്ട കൈ കണ്ടതേ, നമ്മുടെ ഹീറോ ഹോണ്ടാ സൈഡില്‍ ഓട്ടോ സ്റ്റോപ്പായി. വണ്ടി നിര്‍ത്തിയതും, പുറകില്‍ ഇരുന്ന അമ്മാവന്‍ ഷാജി [പത്ത്‌ എസ്‌.എസ്‌.എല്‍ സി ബുക്ക്‌ സ്വന്തമായിട്ടുള്ളവന്‍, ഉദ്ദേശ്യം 80 കിലോയുള്ളവന്‍, 15 പൊറോട്ടയും 3 പ്ലേറ്റ്‌ ബീഫും ഒറ്റ ഇരുപ്പില്‍ മടുപ്പില്ലാതെ തിന്നുന്നവന്‍ ഷാജി] ചാടി ഇറങ്ങിയതും, കൈ കാണിച്ച പോലീസുകാരന്‍ ഒന്ന് പതറിയെന്നത്‌ സത്യം. എന്നാലും കാക്കി യൂണിഫോമിന്റെ ധൈര്യത്തില്‍, ലാത്തി എടുത്ത്‌ ഹീറോ ഹോണ്ടായുടെ ഹാന്‍ഡിലില്‍ വെച്ച്‌... ആ ആഹ്‌!!! സാറന്മാര്‍ ഇങ്ങ്‌ വന്നാട്ടെ.. ബുക്കും, പേപ്പറും, ലൈസന്‍സും എല്ലാം ഇങ്ങ്‌ കൊണ്ട്‌ വാ!! എന്ന് അക്രോശിക്കാതെ ഒന്ന് ക്രോശിച്ചു.

പെട്രോള്‍ ടാങ്കില്‍ നിന്ന് ഉടമസ്ഥനും, ഞാനും പതിയെ വണ്ടിയില്‍ നിന്നിറങ്ങി ഈ ചോദിച്ച സാധങ്ങള്‍ ഏമാനു വെച്ച്‌ നീട്ടി. ഏമാന്‍ അതില്‍ ഒക്കെ ചുമ്മാതെ നോക്കിയിട്ട്‌, ഡ്രൈവര്‍ കം ഉടമയോട്‌ ഒരു ചോദ്യം..

ചോദ്യം നമ്പര്‍ 1:- എടെ എടെ....നിനക്ക്‌ ഒക്കെ ആരടെ ലൈസന്‍സ്‌ തന്നത്‌?

ചോദ്യം നമ്പര്‍ 2:- റ്റൂ വീലറില്‍ എത്ര പേരെ കയറ്റാമെടെ??

ലാസ്റ്റ്‌ ആന്‍ഡ്‌ ഫൈനല്‍ ക്വസ്റ്റ്യന്‍:- എത്ര രൂപയുണ്ടെടെ പോക്കറ്റില്‍???

ചോദ്യം ചെയ്യലും, തൊണ്ടി കണ്ടത്തലും പോലീസിന്റെ തന്നെ മൗലീക അവകാശമായതു കൊണ്ട്‌ പുള്ളി തന്നെ ഞങ്ങളുടെ പോക്കറ്റില്‍ നിന്നും പേഴ്‌സ്‌ എടുത്ത്‌ അതില്‍ നിന്നും ഹരിഹരന്‍ ചേട്ടനു കൊടുക്കാനായി കരുതിയ തുക യാതൊരു ഉളുപ്പുമില്ലാതെ എടുത്ത്‌, കാലി പേഴ്‌സുകള്‍ തിരികെ തന്നിട്ട്‌....വേഗം പോയി കൊള്ളാന്‍ പറഞ്ഞു. പോലീസിന്റെ ഓര്‍ഡര്‍ കേട്ടതും ഡ്രൈവറും, ഷാജിയും ചാടി കയറി. ഇനിയും നിയമം തെറ്റിക്കേണ്ടായെന്ന് കരുതി ഞാന്‍ അവിടുന്ന് നടന്ന് എങ്ങോട്ടെങ്കിലും പോകാമെന്ന് കരുതിയപ്പോള്‍ ഏമാന്റെ ആക്രോശം....

എടാ... ഇവനെയും കൂടി കൊണ്ട്‌ പോടായെന്ന്... [ആ അശരീരി ഏമാന്റെ വായില്‍ നിന്നും ആ റ്റയിമില്‍, അല്ലെങ്കില്‍ ആ വേളയില്‍ അതുമല്ലായെങ്കില്‍ ആ പ്രത്യേക സാഹശ്ചര്യത്തില്‍ കേട്ടപ്പോള്‍ എനിക്ക്‌ ഞാന്‍ പോലും അറിയാതെ ഒന്ന് രണ്ട്‌ കോള്‍മയിര്‍ കൊണ്ടു പോയി... സത്യം...
------------------------------
സംഭവം:2

ഇനി അടുത്ത സംഭവം നടക്കുന്നത്‌ ബാംഗ്ലൂരിലാണു. നമ്മുടെ ഹീറോ ഹോണ്ടായുടെ ഉടമ തന്നെ ഇവിടെയും താരം. ഇവന്‍ ഇപ്പോള്‍ ബി.കോം ഒക്കെ പാസ്സായി എം.ബി.എക്ക്‌ പഠിക്കുന്നു. ഇവന്‍ ബൈക്കുമായി പഴയതു പോലെ തന്നെ പെട്രോള്‍ റ്റാങ്കിന്റെ പുറത്തിരുന്നു സഞ്ചരിക്കുന്നു. ഇവന്റെ പുറകില്‍ ഫെവി ക്വിക്ക്‌ പറ്റിച്ചത്‌ പോലെ വീണ്ടും രണ്ട്‌ പേര്‍ ഒട്ടി പിടിച്ചിരിക്കുന്നു. എന്തോ അത്യാവശ്യത്തിനു ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക്‌ കുതിക്കുമ്പോഴാണു പുറകില്‍ ദാ!!ട്രാഫിക്ക്‌ പോലീസ്‌. ഒളിവില്‍ പോകുന്നതിനു മുന്‍പേ അനുസരണമുള്ള ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. വീണ്ടും വണ്ടി ഒതുക്കി വെക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേരളാ പോലീസ്‌ ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെ കര്‍ണ്ണാടകാ പോലീസും ചോദിച്ചപ്പോള്‍ ഇവന്‍ മണി മണിയായി ഇംഗ്ലീഷില്‍ ഉത്തരം പറഞ്ഞു. കൂട്ടത്തില്‍ ഉള്ള രണ്ടു പേര്‍ക്കും മലയാളവും, തെറിയും നല്ല ഫ്ലുവെന്റാ. ബാക്കി ഒന്നും അത്ര പോരാ. ഒരു സിംപതി കിട്ടാന്‍ വേണ്ടി, നമ്മുടെ ഉടമസ്ഥന്‍ പോലീസിനോട്‌ പറഞ്ഞു, " സാറെ.. ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ അപ്പനു അത്യാവശ്യമായി ബ്ലഡ്‌ വേണമെന്ന് പറഞ്ഞതിനു ഞാന്‍ ഇവന്മാരെയും കൂട്ടി ആശുപത്രിയിലേക്ക്‌ പോവുകയാണു. ഒരു ജീവന്റെ കാര്യമായതു കൊണ്ടാ..." ഈ കഥ തന്നെയാടെ എല്ലാവരും പറയുന്നത്‌.. നീ പുതിയ കഥ വല്ലതും പറയടാ എന്ന സ്റ്റയിലില്‍ ഏമാന്‍ നിന്നിട്ട്‌, പൈസ കൊടുത്തിട്ട്‌ പോടെ എന്ന് ആംഗ്യം കാട്ടി. ഉടനെ തന്നെ ഇവന്‍ പണ്ടത്തെ പോലെ തന്നെ എല്ലാരുടെയും കൈയില്‍ നിന്നും ഷെയര്‍ ഇട്ട്‌, ഏമാനു ഡൊണേറ്റ്‌ ചെയ്തു. ഏമാന്റെ വലിയ മനസ്സ്‌ കാരണം, ആ തുക എത്രയെന്ന് പോലും എണ്ണി നോക്കാതെ പോക്കറ്റില്‍ ഇട്ടിട്ട്‌... കൂടെ ഉള്ള കൂട്ടുകാരനെ ഒന്ന് ദഹിപ്പിച്ച്‌ നോക്കി. സാറെ, ഞാന്‍ ഇങ്ങനെ ഒരു തെറ്റ്‌ ഇനി ആവര്‍ത്തിക്കില്ലായെന്ന് ഇംഗ്ലീഷില്‍ ഈ മറുതായോട്‌ പറഞ്ഞു കൊടുക്കടാ ചങ്ങാതിയെന്ന് പോലും പറയാതെ സ്വന്തമായി റിസ്ക്ക്‌ എടുക്കാന്‍ തീരുമാനിച്ചു. അവന്‍ പറഞ്ഞതു ഇങ്ങനെ:- Don't Repeat this again....

പിന്നെ എല്ലാം കിലുക്കം സ്റ്റയില്‍ ആയിരുന്നു. പോലീസുകാരന്‍ ചോദിക്കുന്നു..നീ എന്നോടാണോ ഈ പറയുന്നതെന്ന്.. അതെയെന്ന് ഈ ചങ്ങാതി. ഒടുക്കം ബോധം വരുമ്പോള്‍ ബര്‍മുഡാ പോലെ എന്തോ സംഗതിയുമിട്ട്‌ ബാംഗ്ലൂരിലെ ഏതോ ഒരു ലോക്കപ്പില്‍ ഒരു ദിവസം ഫ്രീ സ്റ്റേ!!! അവിടെ വെച്ച്‌ കൂമ്പിനിട്ട്‌ ഇടി കിട്ടിയപ്പോഴാണു .... I dont repeat this again എന്നാണു അവന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന വലിയ സത്യം മനസ്സിലാക്കിയപ്പോഴെക്കും [കേവലം ഒരു I ക്ക്‌ ഇത്രമാത്രം പവര്‍ ഉണ്ടെന്ന നഗ്ന സത്യം] ഇവന്റെ ഐയും, എയും ഉള്‍പ്പെടെ എല്ലാ വൗവല്‍സും പോയി കഴിഞ്ഞിരുന്നു.

ഇനിയും പറ, പൈസ മേടിച്ച്‌ നമ്മുടെ കാര്യങ്ങള്‍ ഭംഗിയായും, വെടിപ്പായും ചെയ്തു തരുന്ന കേരളാ പോലീസോ, പൈസ മേടിച്ചിട്ടും നമ്മളെ ദ്രോഹിക്കുന്ന അയല്‍ സംസ്ഥാന പോലീസോ നല്ലത്‌...

ഗുണപാഠം:- കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല. ജസ്റ്റ്‌ റിമംമ്പര്‍ ദാറ്റ്‌!!!