ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി പോലെ സുഹൃത്തുക്കളെ കണ്ടാലറിയാം നമ്മുടെ സ്വഭാവം എന്ന് പുതിയ ഒരു പഴമൊഴി അമ്മ സൃഷ്ടിച്ചെടുത്തിട്ടുണ്ടായിരുന്നു. ആയതിനാല്‍ എന്റെ കോളെജിലെ സുഹൃത്തുക്കളില്‍ ഒരുത്തന്‍ കഞ്ചാവ് അടിച്ചിട്ടും, പലരും സിഗററ്റ് വലിച്ചിട്ടും, മദ്യപിച്ചിട്ടും അവരൊക്കെ വീട്ടില്‍ മഹാത്മാക്കളും പുണ്യാത്മാക്കളുമൊക്കെയായി അവതരിച്ചു. അങ്ങനെ പ്രീ-ഡിഗ്രിയുടെ അവസാന നാളുകളില്‍ എന്റെ കൂട്ടുകാര്‍ വീട്ടില്‍ ചിലവഴിച്ച 7-8 മണിക്കൂര്‍ സമയം കൊണ്ട് അവര്‍ അവരുടെ തനി നിറം മുഴുവന്‍ കാട്ടിയിട്ടാണു മടങ്ങിയത്. രണ്ട് പേര്‍ പുലിമുട്ടില്‍ കുളിക്കാന്‍ വന്ന് പെണ്‍കുട്ടികളുടെ കുളി എന്‍ജോയി ചെയ്യുന്നത്, ഒരുത്തന്‍ ആറ്റിറമ്പില്‍ ഇരുന്ന് സിഗററ്റ് വലിക്കുന്നത് തുടങ്ങിയ പുണ്യ പ്രവര്‍ത്തികള്‍ വീട്ടിലെ കമാന്‍ഡോസിന്റെ കണ്ണില്‍പ്പെട്ടു. എന്തിനേറെ പറയുന്നു...ഇവന്മാരുടെ 'ഈ ചില്ലറ' പ്രകടനങ്ങള്‍ കൊണ്ട് വീട്ടിലെ എന്റെ സെന്‍സെക്‌ക്‍സ് കുത്തനെ ഇടിഞ്ഞു. പിന്നെ ഇനിയും ദൈവത്തെ ഓര്‍ത്ത് ഇത്തരം കൂട്ടുകാരെ വീട്ടില്‍ കൊണ്ട് വരരുതെയെന്ന് താഴ്മയായി അപേക്ഷിച്ച് എന്റെ മാനം ചവിട്ടിയരച്ചു.
ഏതായാലും പ്രീ-ഡിഗ്രി ഒരു വിധം കരയക്കടുപ്പിച്ചു. പിന്നെ ബി.കോം. ബി.കോം രണ്ടാം വര്‍ഷം രണ്ടാമത്തെ പാരലല്‍ കോളെജില്‍ "പാച്ചാന്‍" ചെന്നപ്പോള്‍ ഒരു പുതിയ സുഹൃത്തിനെ കിട്ടി. അനു ശങ്കര്‍ എന്ന ചുള്ളന്‍. സ്വന്തമായി ഹീറോ ഹോണ്ടയുള്ളവന്‍. കൂടാതെ ഷെയര്‍ ബിസിനസ്സ് നടത്തി പത്ത് പുത്തന്‍ സ്വന്തമായി ഉണ്ടാക്കുന്നവന്‍. അനു ശങ്കറുമായിട്ടുള്ള കൂട്ടുക്കെട്ട് ഞങ്ങള്‍ക്ക് എല്ലാത്തരത്തിലും ആനന്ദദായകമായിരുന്നു. ഷെയര്‍ ബിസിനസ്സില്‍ ലാഭം കിട്ടിയാല്‍ ഉഗ്രന്‍ ഭക്ഷണം, സിനിമ എന്നിവകള്‍ അനു അങ്ങ് ഏറ്റെടുത്തു. സ്പോണ്‍സറിനു നല്ലതു വരുത്തണെയെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും ഓഹരി സൂചികയിലേക്ക് ചുമ്മാതെ നോക്കി കൊണ്ടെയിരുന്നു.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അനു പുതിയ ഒരു ഐഡിയായുമായി രംഗത്തു വന്നു. അക്കൊല്ലത്തെ ഡിസംബര്‍ 31 കോവളത്തു ആഘോഷിക്കാം. ഹോട്ടല്‍, ഭക്ഷണം തുടങ്ങിയ ചിലവുകള്‍ എല്ലാം അനു വക. ഹോ!!! കേട്ടപ്പോള്‍ തന്നെ എന്റെ മേലാസകലം കോരിത്തരിച്ചു. എല്ലാവരും അനുവിനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കോവളത്തെക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പക്ഷെ എന്റെ കാര്യം എനിക്കല്ലെ അറിയൂ. ഈ കാര്യം നടക്കണമെങ്കില്‍ ആദ്യം അമ്മ കനിയണം. അമ്മയെ സോപ്പിടുക അത്ര എളുപ്പമുള്ള കാര്യമല്ല. മഹാത്മാ ഗാന്ധിയെ പോലെയുള്ള അപ്പയെ എങ്ങനെയും സോപ്പിടാം. പക്ഷെ അമ്മ. പ്രത്യേകിച്ച് താന്‍ ഒരു ദിവസം വീട്ടില്‍ നിന്ന് മാറി നിന്നുള്ള മാമാങ്കം..... പിന്നെ കോവളം.... പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ആണവ പ്രശ്നത്തില്‍ തല പുകച്ചതിനേക്കാള്‍ കൂടുതല്‍ ഞാനീ വിഷയത്തിന്റെ മുന്‍പില്‍ തലപുകച്ചു. എന്നിട്ടും എനിക്ക് യാതൊരു ഐഡിയായും കിട്ടിയില്ല. അവസാനം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ ഞാനീ വിഷയം അവതരിപ്പിച്ചു. ഓസ്ട്രേലിയായിലെ ബൂമറാങ്ങെന്ന സാധനം എറിയുന്നവന്റെ കൈയ്യില്‍ തന്നെ വരുമെന്ന് പഠിച്ചിട്ടുള്ള ഞാന്‍, 'ഇതിന്റെ' ശക്തമായ തിരിച്ച് വരവ് കണ്ട് ഞെട്ടി പോയി. അന്ന് നമ്മുടെ വീട്ടില്‍ വന്നപ്പോള്‍ പുലിമുട്ടില്‍ പെണ്ണുങ്ങള്‍ കുളിച്ച് കൊണ്ടിരുന്നത് പാത്ത് നിന്ന് നോക്കിയവന്മാരാ ഇന്ന് കോവളത്ത് തുണിയും മണിയും ഉടുക്കാത്ത വര്‍ഗ്ഗത്തിന്റെയടുത്ത് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോണത്. വിട്ടാലും മതി …..ഭേഷായി... ഇങ്ങനെ അമ്മ ‘പഴമ്പുരാണംസിന്റെ’ കെട്ടഴിച്ചിട്ടപ്പോള്‍ തന്നെ ഞാന്‍ നിനച്ചു.... ഒരു 5 വര്‍ഷം കഴിഞ്ഞാലും തനിക്ക് കോവളത്ത് ഒറ്റയ്ക്ക് പോകാന്‍ പറ്റില്ല. ഞാന്‍ കൂടുതല്‍ തര്‍ക്കത്തിനു ഒന്നും പോകാതെ പോയി കിടന്നുറങ്ങി.
ഡിസംബര്‍ 29, ഡിസംബര്‍ 30 എന്നീ ദിവസങ്ങളില്‍ തന്റെ കൂട്ടുകാരുടെ കോവള യാത്രയുടെ ഒരുക്കത്തെ പറ്റി, അനു ശങ്കറിന്റെ സ്പോണ്‍സറിങ്ങിനെ പറ്റി ഒക്കെ പെന്തക്കോസ്തിലെ പാസ്റ്ററന്മാര്‍ ആര്‍ക്കും മനസ്സിലാകാത്ത അന്യ ഭാഷ വെച്ച് അലക്കുന്നതു പോലെ ഞാനും ഇടയ്ക്ക് ഇട പറഞ്ഞു കൊണ്ടെയിരുന്നു. പക്ഷെ ആരും പ്രതികരിച്ചതേയില്ല. അങ്ങനെ എന്റെ കൂട്ടുകാര്‍ എന്നെ കൂടാതെ ഡിസംബര്‍ 31 നു രാവിലെ ട്രയിനില്‍ തിരുവന്തപുരത്തേക്കു യാത്രയായി.
ഡിസംബര്‍ 31 അര്‍ദ്ധ രാത്രി മുതല്‍ ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ കൂടും. ആ വര്‍ഷം ദൈവം ചെയ്തു തന്ന നന്മകള്‍ക്ക് സ്തോത്രം ചെയ്യും. ഇത്തവണയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരും ഒരുമിച്ച് കൂടി സ്തോത്രം പറഞ്ഞിട്ടും എന്റെ മുഖം പിണറായിയുടെ മുഖം പോലെ വീര്‍ത്തിരുന്നു. കൂട്ടുകാര്‍ അവിടെ ആടി തിമിര്‍ത്ത് ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍....പൊടിയാടിക്കാരനായ താന്‍ തനി പൊടിയാടി സ്റ്റയിലില്‍ വീട്ടില്‍ പ്രാര്‍ത്ഥനയും മറ്റുമായി പുതുവത്സരം ഘോഷിക്കുന്നു. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുതെയെന്ന പ്രാര്‍ത്ഥനയോടെ ഉറക്കം വരാത്ത രാത്രിയുമായി താന്‍ അന്നത്തെ രാത്രി തള്ളി നീക്കി. അങ്ങനെ പുതു വര്‍ഷം... ഞാന്‍ മനോവിഷമത്തോടെ കട്ടിലില്‍ നിന്നെഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം കാപ്പിയുമായി, പത്രം വായിക്കാനായി ചെന്നപ്പോള്‍ അമ്മ അല്‍പം നടുക്കത്തോടെ പറഞ്ഞു, എടാ, ദേ ഇത് കണ്ടോ....ഇന്നലത്തെ നിന്റെ കോവളത്തു പോയ ഫ്രണ്ട്സ് അകത്തായി. വാര്‍ത്ത വിശദമായി അകത്തുണ്ട്, ഒപ്പം ഫ്രണ്ട്സിന്റെ മുഖം പൊത്തിയുള്ള ഫോട്ടൊയും.. എനിക്ക് ഇത് വിശ്വസിക്കാനായില്ല...എന്നാലും തലേന്നത്തെ നീരസം മുഖത്ത് കാട്ടി കൊണ്ട് അമ്മയുടെ കൈയില്‍ നിന്ന് പത്രം വാങ്ങി വാര്‍ത്ത ഒന്ന് രണ്ട് ആവര്‍ത്തി വായിച്ചു. ഫോട്ടോ നോക്കി... കൂട്ടത്തില്‍ പോയ ഒരുത്തന്‍ ഒഴിച്ച് ബാക്കി എല്ലാവരും പോലീസ് റിമാന്‍ഡില്‍.

പുതുവത്സര ആഘോഷത്തിനിടെ വിദേശ വനിതയെ അക്രമിക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പോലീസ് പിടിച്ചു. രാത്രി 12.00 മണിക്ക് വിളക്കുകള്‍ അണച്ച സമയത്താണു വിദേശ വനിതയുടെ പുറകില്‍ മത്താപ്പൂ കത്തിച്ച് പേടിപ്പിക്കാന്‍ ശ്രമിച്ച ഇവരെ മഫ്‌റ്റിയില്‍ ഉണ്ടായിരുന്ന പോലീസാണു പിടിക്കൂടിയതു. തുടര്‍ന്നുള്ള വാര്‍ത്ത വായിക്കാന്‍ എനിക്ക് ശക്തിയില്ലായിരുന്നു. അമ്മ ആ ഫോട്ടോയില്‍ നോക്കിയിരുന്നിട്ട് പറഞ്ഞു... ഹൊ ഇന്നലെ എന്തായിരുന്നു വര്‍ത്തമാനം. ഭക്ഷണം, താമസം എല്ലാം അനു വക. ഗോതമ്പ് ഉണ്ട ഭക്ഷണം, ജയിലില്‍ താമസം...കുടിച്ച് മറിഞ്ഞ് കണ്ട മദാമ്മയുടെ ചന്തിക്കല്ലെ കോപ്പ് പൊട്ടിക്കുന്നത്??? പോയി പ്രാര്‍ത്ഥിക്ക്...ദൈവം വലിയ ആപത്തില്‍ നിന്നും, നാണക്കേടില്‍ നിന്നുമല്ലെ വിടുവിച്ചത്... ഞാന്‍ ആ തക്കം മുതലാക്കി മുങ്ങി. എന്നാലും കുത്തുവാക്കുകള്‍, കളിയാക്കലുകള്‍ എല്ലാം ആവശ്യത്തിനു കിട്ടി. ഏതായാലും സത്യം…കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ തട്ടി പോയി. ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനു മനസ്സാ നന്ദി പറഞ്ഞു.
3-4 ദിവസം കഴിഞ്ഞിട്ടും ഇവരെ പറ്റി നോ ന്യൂസ്. ആരോടെങ്കിലും തിരക്കാന്‍ പറ്റുമോ? അങ്ങനെ ഒരു ദിവസം വി.ഐ.പി'സ് തിരുവല്ലായില്‍ ലാന്‍ഡ് ചെയ്തു. പക്ഷെ ഇവര്‍ ക്ലാസ്സില്‍ കയറിയില്ല. അനുവിനു രണ്ട് വീശിയാലെ വിഷമം മാറൂ. പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ചങ്ങനാശ്ശേരിയിലെ ഒരു ബാര്‍ ഹോട്ടലില്‍ അഭയം തേടി. ഞാന്‍ ടച്ചിങ്ങസ് ടച്ചിയും, തംസ് അപ്പ് കുടിച്ചും ഇരുന്നു [ജയന്‍ ഹെലിക്കോപറ്റര്‍ പിടിച്ചു വലിച്ചു താഴ്ത്തുന്നത് കണ്ട്, ഇന്ദ്രന്‍സ് അതു പോലെ ചെയ്താല്‍ പാന്റും കൊണ്ട് ഹെലിക്കോപറ്റര്‍ പോകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലായെന്ന് അറിയാവുന്നതു കൊണ്ടാണു നമ്മള്‍ തംസപ്പില്‍ ഒതുക്കുന്നത്]. ഹണി ബീ തലയ്ക്ക് പിടിച്ച് കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ അന്യോന്യം കുറ്റപ്പെടുത്താന്‍ തുടങ്ങി. അനു പറഞ്ഞു...ദോ...ഇവന്റെ ഒറ്റയൊരുത്തന്റെ അസുഖം. മദാമ്മമാരെ മണപ്പിച്ച് മണപ്പിച്ച് നടന്നപ്പോഴെ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്... അന്നരം കേള്‍ക്കുമോ? അവസാനം നാണക്കെട്ടത് മിച്ചം...ഇനി നാട്ടുകാരുടെ, വീട്ടുകാരുടെ മുന്‍പില്‍ എങ്ങനെ നോക്കും. ഓരോരുത്തനെയും വലിച്ച് പൊക്കി കോവളത്ത് കൊണ്ട് പോയതാ...അനു പിറു പിറുത്ത് കൊണ്ടിരുന്നു. അനുവില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ വയ്യാതെ വന്നപ്പ്പ്പോള്‍ ഒരു സഹപ്രതി കൂറു മാറി. അവന്‍ അല്‍പം കുഴച്ചിലോടെ പറഞ്ഞു, എഴ അനു...അധികം സ്‌മാര്‍ട്ടാകല്ലെ...ഞാനിപ്പ്പം ആ സംഭവം പഴയാന്‍ പോവാ...എന്താടാ..എന്താടാ..വേഗം പറ. ഞാന്‍ ആകാംക്ഷയോടെ തിരക്കി. അനു ഇടയ്ക്കു കയറി പറഞ്ഞു, അതെ ഇവന്റെ അമ്മയെ വീണ്ടും കെട്ടിക്കാന്‍ പോവ്വാ...അ കാര്യമാ... ഇതു കൂടി കേട്ടപ്പോള്‍ സഹപ്രതിക്കു ദേഷ്യം ഇരട്ടിച്ചു. അവന്‍ പറഞ്ഞു, എടാ...ഞങ്ങളെയെല്ലാഴെയും പോലീസ് സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് അവിടുത്തെ ഒരു ബുക്കില്‍ 'ഓട്ടോഗ്രാഫിട്ട്' കൊടുത്തിട്ട് പോടാ ....ന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും പോയി ഒപ്പിട്ടു. അതില്‍ അനു ഒപ്പിട്ടതെങ്ങനെയാണെന്ന് അറിയാമോ? തള്ളവിരലില്‍ മഷി മുക്കിയാണോ....ഞാന്‍ ആകാംക്ഷയോടെ തിരക്കി. ഓഹ്..അതായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു. ഓഹ് , ഇവന്റെ അപ്പന്റെ പേരു നാറ്റിക്കേണ്ടായെന്ന് കരുതി ഇവന്‍ ശങ്കറിനെ മാറ്റി ഇവന്റെ ഒപ്പ് അനു. എസ് എന്നാക്കി അപ്പന്റെ അഭിമാനം സംരക്ഷിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഞങ്ങളുടെ ഓട്ടോഗ്രാഫ് നോക്കിയിട്ട്, സര്‍ക്കിള്‍ അനുവിനെ നീട്ടി വിളിച്ചു, എടാ ഏനസ്സു മോനെ.... [ANUS എന്നാണു ഇപ്പോള്‍ പേരു വായിയ്ക്കുന്നത്]..ചുമ്മാതല്ല നീ മദാമ്മയുടെ ഹൗസിങ്ങും നോക്കി പോയതെല്ലെടാ ##@%&@@@ മോനെ... എന്ന് വിളിച്ചപ്പോളാ അനുവിനു അപ്പനെ ഒഴിവാക്കി ഒപ്പിട്ട് നാറിയെന്നത് ബോദ്ധ്യമായത്. ഏതായാലും ഈ ഏനസ്സ് മോനെ ഞാന്‍ ഒന്ന് നെഞ്ചേറ്റി, സ്നേഹപൂര്‍വ്വം എടാ, ഏനസ്സ് മോനെയെന്ന് വിളിച്ചപ്പോള്‍ ആ സര്‍ക്കിള്‍ വിളിച്ചതിലും അമറന്‍ തെറി വിളിച്ച് അവന്‍ പ്രതിഷേധം അറിയിച്ചു.
കുറച്ച് ദിവസത്തേക്ക് പ്രതികള്‍ ആരും കോളെജില്‍ എത്തിയില്ല. ഏതായാലും അനുവിന്റെ കൈയ്യിലിരുന്ന കുറച്ച് ഷെയര്‍ ഒക്കെ വിറ്റ്, ഒന്ന് ഒന്നര ലക്ഷം രൂപാ അവിടെയും ഇവിടെയും എറിഞ്ഞ് ഈ പീഡന കേസ് തേച്ചു മായിച്ചു കളഞ്ഞു. അനുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മദാമ്മയെ മിന്നാമിനുങ്ങ് ആക്കാന്‍ ശ്രമിച്ചതിനു ചിലവു ഒന്നര ലക്ഷം രൂപാ [മദാമ്മയുടെയും മൂട്ടിലാണെല്ലോ വെട്ടം ഫിറ്റ് ചെയ്യാന്‍ ശ്രമിച്ചത്].
അങ്ങനെയിരിക്കെ ഒരു ദിവസത്തെ മനോരമ പത്രത്തില്‍ ഒരു പരസ്യം വന്നു. അതിങ്ങനെ.... I, Mr. Anu Shanker, S/O Mr............,holder of Indian Passport Number........hereby changed my name as ........Shanker
അങ്ങനെ ഏനസ്സ് മോന്‍ മറ്റൊരു 'മോനായി' മാറി. കോളെജ് പഠനം കഴിഞ്ഞ് സുഹൃത്തുക്കള്‍ പല വഴിക്ക് പിരിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഓസ്ട്രേലിയായില്‍ നിന്നും എനിക്ക് ഒരു പുതുവത്സരാശംസ കാര്‍ഡ് വന്നു....പൊട്ടിച്ച് നോക്കിയപ്പോള്‍ നമ്മുടെ പഴയ ഏനസ് മോന്റെയും കുടുംബത്തിന്റെയും ചിത്രം വെച്ച ആശംസാ കാര്‍ഡ്. അവസാനം ഞാന്‍ അവനു ഒരു വലിയ എഴുത്ത് എഴുതി. അതിങ്ങനെയായിരുന്നു....എടാ മോനെ, നീയെങ്ങനെയാടാ തിരുവല്ലായില്‍ നിന്നും ഓസ്ട്രേലിയായില്‍ ചാടിയത്? അവിടെയും ഷെയറും, സ്റ്റോക്കും, ബുള്ളും ഒക്കെയാണോ പരിപാടി. പിന്നെ ഞാന്‍ ആ സ്ഥലപേരു AUStralia തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ നിനക്കു എന്തു കൊണ്ടും പോകാന്‍ പറ്റുന്ന ഒരെ ഒരു സ്ഥലം ഇതു തന്നെയാണെന്ന് മനസ്സിലായി. അന്ന് ഒരു ന്യൂ ഇയറിനു തിരുവനന്തപുരത്ത് ആ സര്‍ക്കിള്‍ നിനക്കിട്ട ഒരു പേരുണ്ടല്ലോ.... അ പേരിന്റെ 3 അക്ഷരങ്ങള്‍ ഇതില്‍ ഉണ്ട്:-A*US. പിന്നെ നിനക്ക് മദാമ്മമാരെ കാണുമ്പോള്‍ ഉണ്ടായിരുന്ന ആ പഴയ അലര്‍ജി ഇപ്പോഴും ഉണ്ടോ????... SYDNEYയില്‍ താമസിച്ച് നിന്റെ പഴയ സ്വഭാവം വല്ലതും പുറത്തെടുത്താല്‍, മോനെ, സിഡ്നി പോലീസ് നിന്റെ 'കിഡ്നി' ഉടയ്ക്കുമെന്ന കാര്യം ഓര്‍ത്താല്‍ നല്ലതെന്നൊക്കെ പറഞ്ഞു “സ്നേഹപൂര്‍വ്വം” എഴുതിയ എഴുത്തിനു വളരെ കൃത്യമായി കാക്ക കാഷ്ഠത്തില്‍ ചവട്ടി തേച്ച പോലെ ഒരു കത്ത് വന്നു...അന്ന് ചങ്ങനാശ്ശേരി ബാര്‍ ഹോട്ടലില്‍ വെച്ച് വിളിച്ച പുഴുത്ത തെറിയെക്കാട്ടിലും കാഠിന്യമേറിയ തെറി. ഹൊ...ഇവന്‍ ഓസ്ട്രേലിയായില്‍ പോയിട്ടും പഴയത് ഒന്നും മറന്നിട്ടില്ല. ചിലര്‍ വിമാനം കയറിയാല്‍ മലയാളം മറക്കും..പക്ഷെ ദേ ലവന്‍, മലയാളത്തിലെ ‘അ’ മുതല്‍ ‘അം’ വരെ ‘ക’ മുതല്‍ ‘മ’ വരെ എത്ര ഭംഗിയായി ഇപ്പോഴും ഉപയോഗിക്കുന്നു. പഴയ സിനിമാ നടന്‍ ജോസ് പ്രകാശിന്റെ ഭാഷ കടമെടുത്താല്‍...വെല്‍ഡണ്‍ മൈ ബോയി...ഐ ആം റിയലി പ്രൗഡ് ഓഫ് യു....

