Friday, 1 August 2008

ചിരിപ്പിക്കാനായി ഒരു ലണ്ടന്‍ യാത്ര.

ഇതു എന്റെ അനുഭവ കഥയല്ല. ഈ യാത്ര വിവരണം എന്റെ സുഹൃത്ത്‌ എന്നോട്‌ പറഞ്ഞപ്പോള്‍ ആദ്യം കരുതിയത്‌ ബി.ബി.സിയില്‍ കൊടുത്ത്‌ ലോകത്തെ മുഴുവന്‍ ഈ ലണ്ടന്‍ യാത്ര അറിയിക്കണമെന്നാണു. പിന്നീട്‌ ഇംഗ്ലീഷിന്റെ കാര്യത്തിലെ റിസ്ക്ക്‌ മാനിച്ച്‌ പി.ബി.സി [പഴമ്പുരാണംസ്‌ ബ്രോഡ്‌കാസ്റ്റ്‌ കോര്‍പ്പറേഷന്‍] തന്നെ മതിയെന്ന് തോന്നി. ആയതിനാല്‍ ഈ സഞ്ചാര കഥ നിങ്ങള്‍ക്കായി 'വെടിക്കേറ്റ്‌' ചെയ്യുന്നു.

എന്റെ സുഹൃത്ത്‌ എന്നും ഒരു ദേശാടനപക്ഷി ആയിരുന്നു. അര ദിവസം ഒഴിവ്‌ കിട്ടിയാല്‍ ഒരു ടൂര്‍. കേരളത്തില്‍ തങ്കമണി മുതല്‍ മുത്തങ്ങ വരെ, പ്ലാച്ചിമടയിലെ മയിലമ്മ മുതല്‍ അറ്റ്‌ലസ്‌ ജൂവലറിയിലെ രാമചന്ദ്രന്‍ ചേട്ടനെ വരെ ടിയാന്‍ നേരിട്ട്‌ കണ്ടിട്ടുണ്ട്‌. അവന്റെ കാല്‍ പാദത്തില്‍ മറുക്‌ ഉള്ളതിനാല്‍ അവനു അടങ്ങിയിരിക്കാന്‍ പറ്റില്ലായെന്ന് പെറ്റമ്മയുടെ സാക്ഷ്യം കൂടിയായപ്പോള്‍ അവനു ഊരു ചുറ്റനുള്ള ലൈസന്‍സായി. കേരളത്തിലെ സ്ഥലങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍, തന്റെ സന്ദര്‍ശനം അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു. പിന്നീട്‌ വിദേശ നാടുകളോടായി കമ്പം. ആയതിനാല്‍ കിട്ടുന്ന കൈക്കൂലി കൃത്യമായി ബാങ്കില്‍ നിക്ഷേപിച്ച്‌ പൈസ സ്വരൂപിക്കാന്‍ തുടങ്ങി. ആയതിനാല്‍ കറക്കത്തിനു താത്ക്കാലിക ബന്ദ്‌ പ്രഖ്യാപിച്ചു..അങ്ങനെയിരിക്കെ ഇംഗ്ലണ്ടില്‍ നിന്നും ഉപരി പഠനം കഴിഞ്ഞ്‌ വന്ന സുഹൃത്ത്‌ ഇംഗ്ലണ്ട്‌ വിശേഷങ്ങള്‍ വിളമ്പാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇംഗ്ലണ്ട്‌ യാത്ര, സ്വപ്നം കണ്ട്‌ തുടങ്ങി. ഇംഗ്ലണ്ടില്‍ സെക്സ്‌ വളരെ ഫ്രീയാണു. ടെലിഫോണ്‍ ബൂത്തുകളില്‍ പെണ്‍ക്കുട്ടികളുടെ ഫോട്ടോകളും, ഫോണ്‍ നമ്പരും കാണും. നമ്മള്‍ വിളിച്ചാല്‍....ദാ വന്നെത്തി കഴിഞ്ഞു എയിഡ്സ്‌ ഇല്ലായെന്ന സര്‍ട്ടിഫിക്കേറ്റുമായി നമ്മള്‍ വിളിച്ച കിളി പെണ്ണ്‍. ഇവിടെ റെയ്ഡില്ല, മറ്റ്‌ തലവേദനകള്‍ ഒന്നുമില്ല. ഇനി ഇതില്‍ കൂടുതല്‍ എന്ത്‌ വേണം ആര്‍മാദിക്കാന്‍. ഇനി മൊബെയില്‍ ഫോണ്‍ എടുക്കുമ്പോള്‍ അപേക്ഷ ഫോറം പൂരിപ്പിക്കുമ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടോ? ഡേറ്റിങ്ങില്‍ താത്‌പര്യമുണ്ടോ? മുതലായ കാര്യങ്ങള്‍ ഫില്‍ ചെയ്താല്‍ എസ്‌.എം.എസ്സായും പെണ്ണുങ്ങളുടെ പേരും ഇതര വിവരണങ്ങളും വരുമത്രേ...തേടി നടന്ന് സമയം കളയാതിരിക്കാന്‍ സായിപ്പന്മാര്‍ കണ്ട്‌ പിടിച്ച ആ വഴിയും കേട്ട്‌ കോള്‍മയിര്‍ കൊണ്ട്‌ എന്റെ കൂട്ടുകാരന്‍ ദിവാസ്വപനങ്ങള്‍ കണ്ട്‌ ഇംഗ്ലണ്ടിലേക്കുള്ള വിസയ്ക്കായി ഓടി നടന്നു. അവസാനം ആ വലിയ ദിവസം വന്നു. എന്റെ കൂട്ടുകാരന്‍ കേട്ടറിഞ്ഞ കാര്യങ്ങളുടെ എടുത്താപൊക്കാത്ത ഭാരവുമായി ഇംഗ്ലണ്ടില്ലേക്ക്‌....

അങ്ങനെ സുഹൃത്ത്‌ ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്ക്‌ എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങി. അതിനു ശേഷം കൃത്യമായി തന്റെ 3 ബാഗുകളും കൈപറ്റി. എയര്‍പോര്‍ട്ടില്‍ കൂടി മറ്റുള്ളവര്‍ പോകുന്നതിനു പിന്നാലെ അവനും വെച്ചു പിടിച്ചു. നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. ഇത്‌ പണ്ട്‌ തിരുവനന്തപുരത്ത്‌ സായിപ്പ്‌ വന്നപ്പോള്‍ ഓട്ടോക്കാരന്‍ 5 വട്ടം സെക്രട്ടറിയേറ്റിനു ചുറ്റും കറക്കിയ പോലെയുള്ള ഏര്‍പ്പാടു വല്ലതുമാണോ?? ആഹ...മലയാളിയെ പറ്റിക്കുന്ന സായിപ്പോ? ചോദിച്ചിട്ട്‌ തന്നെ കാര്യം. തന്റെ മുന്‍പില്‍ കൂടി പോയ സായിപ്പിനെ വിളിച്ചു വെളിയിലേക്കു ഇറങ്ങാന്‍ എന്താ വഴിയെന്ന് തിരക്കിയപ്പോള്‍ സുഹൃത്തിന്റെ ഇംഗ്ലീഷ്‌ പുള്ളിക്കും, പുള്ളിയുടെ ഇംഗ്ലീഷ്‌ ലവനും മനസ്സിലായില്ല. അവസാനം സായിപ്പു ചോദിച്ചു:- “യു ക്നോ ഇംഗ്ലിഷ്‌? ഐ ക്നോ ഇംഗ്ലീഷ്‌ ഒണ്‍ലി” യെന്ന് പറഞ്ഞ്‌ സായിപ്പു നടന്ന് നീങ്ങിയപ്പോള്‍ കോളെജു വരെ ഇംഗ്ലീഷ്‌ പഠിപ്പിച്ച സകല ഇംഗ്ലീഷ്‌ ഗുരുക്കളെയും പച്ച മലയാളത്തില്‍ മനസ്സില്‍ തെറി പറഞ്ഞ്‌ നിന്നപ്പോള്‍ മൊബയില്‍ ഫോണിന്റെ സിം കാര്‍ഡ്‌ വില്‍ക്കുന്ന വെന്‍ഡിംഗ്‌ മെഷീന്‍ കണ്ടു. ആഹ്‌ വരുന്നത്‌ വരട്ടെ. ഇനി സിം മേടിച്ചിട്ട്‌ തന്നെ കാര്യം. അവിടെ എഴുതി വെച്ചിട്ടുള്ള കാര്യങ്ങള്‍ വ്യക്തമായി വായിച്ച്‌ മനസ്സില്ലാക്കിയ ശേഷം പൈസ കൃത്യമായി ഇട്ടു കൊടുത്തു. ദാ!!! സിം കാര്‍ഡ്‌ വന്നു കഴിഞ്ഞു. നാട്ടില്‍ ഒരു സിം കാര്‍ഡ്‌ വേണമെങ്കില്‍ പാസ്സ്‌പ്പോര്‍ട്ടിന്റെ കോപ്പി വേണം, റേഷന്‍ കാര്‍ഡ്‌ വേണം, പാന്‍ കാര്‍ഡ്‌ വേണം അങ്ങനെ നൂറു നൂറു കടലാസുകള്‍. എന്നാല്‍ ദേ ഇവിടെ പൗണ്ട്‌ മാത്രം മതി. അയ്യോ...പണ്ടാരം!!! ഇവിടുന്ന് സിം കാര്‍ഡ്‌ ഇങ്ങനെ എടുത്ത കാരണം നാട്ടില്‍ വെച്ച്‌ സുഹൃത്ത്‌ പറഞ്ഞ 'ഫോം' ഫില്‍ ചെയ്തില്ല. ശോ..അപ്പോള്‍ ഫോണ്‍ വഴിയുള്ള പ്രതീക്ഷ ഇനി വേണ്ട. കൈക്കൂലി വാങ്ങിച്ച കാശല്ലേ..അതിങ്ങനെയൊക്കയേ പോകു. ഏതായാലും പറ്റിയത്‌ പറ്റി. സിം ഫോണില്‍ ഇട്ട്‌ നാട്ടിലേക്ക്‌ വിളിച്ച്‌ അമ്മക്ക്‌ ഇംഗ്ലണ്ടിലെ ഫോണ്‍ നമ്പര്‍ കൊടുത്തു. അമ്മയും അമ്മാവനും ഇംഗ്ലണ്ട്‌ യാത്രക്ക്‌ എതിരായിരുന്നു. ആയതിനാല്‍ അമ്മാവനെയും വിളിച്ച്‌ പറഞ്ഞ്‌ ദണ്ഡി യാത്ര വീണ്ടും തുടര്‍ന്നു.

അല്‍പം കൂടി മുന്‍പോട്ട്‌ നടന്നപ്പോള്‍ ദേ; പ്രകൃതിയുടെ വിളി ഇംഗ്ലണ്ടിലും കൃത്യമായി വിസ പോലുമില്ലാതെ അവനെ തേടിയെത്തി. കക്കൂസ്സ്‌ കൃത്യമായി കണ്ടെത്തിയപ്പോള്‍ അടുത്ത പ്രശനം...വെള്ളമില്ല. പകരം തുടപ്പാണു. അതിനായി പേപ്പറും കെട്ടി തൂക്കിയിട്ടിട്ടുണ്ട്‌. ഉം മിക്കവാറും….തന്റെ പട്ടി തുടയ്ക്കും. പിന്നെ തന്റെ പെട്ടികള്‍ ഒന്ന് ഒതുക്കി വെച്ചിട്ട്‌ നേരെ മിനറല്‍ വാട്ടര്‍ തേടി നടന്നപ്പോള്‍ ഒരു കൊക്കകോളായുടെ മെഷീന്‍ കണ്ണില്‍പ്പെട്ടു. നേരെ പോയി പൈസ ഇട്ട്‌ നാട്ടിലെ നൂറു രൂപയ്ക്ക്‌ ഒരു കൊക്കക്കോളാ വാങ്ങി. കൊക്കക്കോളായുടെ ബലത്തില്‍ ധൈര്യമായി കാര്യം സാധിച്ചു. അതിനു ശേഷം താന്‍ ഒരു മഹാ സംഭവം തന്നെയെന്ന ഭാവത്തില്‍ കൊക്കക്കോളാ പൊട്ടിച്ചു. ക്യാന്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ ഠീശും***** ശബ്ദം കക്കൂസ്സില്‍ നിന്നായപ്പോള്‍, ദേ ഇതു മറ്റൊന്നുമല്ലേ...ഞാന്‍ കക്കൂസ്സിലിരുന്ന് കൊക്കകോളാ പൊട്ടിച്ചതാണേ എന്ന് വെളിയില്‍ കൂടി നില്‍ക്കുന്ന ജനങ്ങളോട്‌ ഒരു വിശദീകരണം കൊടുക്കണോയെന്ന് സുഹൃത്ത്‌ ഒരു നിമിഷം ചിന്തിച്ച്‌ പോയി. പിന്നെ!!! - പോയി പണി നോക്കാന്‍ പറ!!!. ഈ രാജ്യത്ത്‌ തനിക്ക്‌ എന്ത്‌ ഫേസ്‌ വാല്യു? വായില്‍ നിന്നും പോയ വാക്കും, ക്യാനില്‍ നിന്നും പോയ ‘ഠീശും*****’ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ? വരാനുള്ളത്‌ വഴിയില്‍ തടയാന്‍ പറ്റത്തില്ലല്ലോ? അതു കൊണ്ടല്ലേ ഇപ്പോള്‍ തന്നെ ഈ പ്രഷര്‍ വന്നത്‌!!! കൊക്കകോള വെച്ച്‌ പുതിയ ഒരു 'ഉപയോഗ'ക്രമം നടത്തി വിജയശ്രീലാളിതനായി പുറത്ത്‌ വന്ന് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ച്‌ നടന്ന് കഴിഞ്ഞപ്പോള്‍ കൊക്കകോള പറ്റിയ പ്രദേശങ്ങള്‍ ഒട്ടി പിടിക്കാന്‍ തുടങ്ങി. ആകെ മൊത്തം അസ്വസ്തത. പിന്നെ ഒരു മിനറല്‍ വാട്ടറിന്റെ മെഷീന്‍ കണ്ടതും, അത്‌ വാങ്ങി വീണ്ടും ‘സര്‍വ്വീസ്‌’ നടത്തി ആത്മവിശ്വാസത്തോടെ പുറത്ത്‌ വന്നു. ഏറ്റവുമൊടുവില്‍ സുഹൃത്ത്‌ തന്റെ പിതാമഹന്മാര്‍ ചെയ്ത സുകൃതം കൊണ്ട്‌ എയര്‍പ്പോര്‍ട്ടിനു വെളിയില്‍ കടന്നു. പിന്നെയും പെട്ടികള്‍ തൂക്കി റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടന്നപ്പോള്‍ നാട്ടില്‍ സുലഭമായി കാണുന്ന നീല ഉടുപ്പുമിട്ട്‌ തലയില്‍ കെട്ടും കെട്ടി നടക്കുന്ന ഒറ്റ 'ദൈവ ദൂതന്മാരെ' പോലും കണ്ടില്ല. അവസാനം നിരങ്ങിയും വലിഞ്ഞും റയില്‍വേ സ്റ്റേഷനിലെത്തി. കിറു കൃത്യമായി ലാലുവങ്കിളിന്റെ ഗാറ്റ്‌വിക്ക്‌ എക്സ്പ്രസ്സ്‌ വന്നു. അതില്‍ കയറി ലണ്ടനില്‍ എത്തി. ലണ്ടനിലേക്കുള്ള ട്രയിന്‍ യാത്രയില്‍ വളരെ ആകാംക്ഷയോടെ കാഴ്ച്ചകള്‍ കണ്ടു. പോച്ചയും കാടും ഒക്കെ പിടിച്ച്‌ നില്‍ക്കുന്ന സ്ഥലങ്ങള്‍, പഴയ വീടുകള്‍...അങ്ങനെ ആകെ മൊത്തം ഒട്ടും പരിഷ്ക്കാരമില്ലാത്ത ഒരു നാട്ടിന്‍പുറത്തിന്റെ പ്രതീതി ജനിപ്പിച്ചു കൊണ്ടുള്ള ഒരു യാത്ര. ഇന്റര്‍നെറ്റില്‍ കൂടി നേരത്തെ ഹോട്ടല്‍ ബുക്ക്‌ ചെയ്തിരുന്നതിനാല്‍ ടാക്സിക്കാരന്‍ വളരെ മര്യാദയോടെ ഓക്സ്‌ഫോര്‍ഡ്‌ സ്റ്റ്രീറ്റിലുള്ള റാഡിസണ്‍ എഡ്വേര്‍ഡിയന്‍ ഹോട്ടലില്‍ അവനെ കൊണ്ടാക്കി പറഞ്ഞ പൗണ്ടും വാങ്ങി സ്ഥലം വിട്ടു. 4 സ്റ്റാര്‍ ഹോട്ടല്‍. പക്ഷെ ഒടുക്കത്തെ ചാര്‍ജ്ജും, പിന്നെ അതിന്റെ പുറത്ത്‌ ടാക്സും. വൈകിട്ട്‌ ചുമ്മാതെ ഒന്ന് കറങ്ങാനിറങ്ങി. ഒരു ടെലിഫോണ്‍ ബൂത്ത്‌ കണ്ടതും അതിലേക്ക്‌ വളരെ പ്രതീക്ഷയോടെ ചാടി കയറി…. .സുഹൃത്ത്‌ നാട്ടില്‍ വെച്ച്‌ പറഞ്ഞ പെണ്ണുങ്ങളുടെ ഫോട്ടോ കാണാന്‍. സമയം നല്ലതായതു കൊണ്ട്‌ ഒറ്റ ഫോട്ടോ അതില്‍ കണ്ടില്ല.[നാട്ടിലത്തെ പോലെ കോണ്‍ഗ്രസ്സോ , സി.പി.ഐ യോ ഒക്കെ ഇലക്ഷനു വേണ്ടി ബുക്ക്‌ ചെയ്തിട്ടിരിക്കുന്ന ചുമരു പോലെ ക്ലീന്‍]. ഈശ്വരാ...ഇത്‌ എന്ത്‌ പരീക്ഷണം? വിഷമം തീര്‍ക്കാന്‍ അടുത്ത്‌ കണ്ട ഹോട്ടലില്‍ കയറി രണ്ട്‌ സ്മിര്‍നോഫ്‌ വോഡ്‌ക പിടിപ്പിച്ചു. മെനു ഓടിച്ച്‌ നോക്കിയപ്പോള്‍ മനസ്സിലായത്‌ ഗ്രില്‍ഡ്‌ ചിക്കന്‍ മാത്രം. ബാക്കി എല്ലാം രാവിലെ വായില്‍ വെള്ളം ഒഴിച്ച്‌ കുലുക്കൊഴിയുമ്പോള്‍ മാത്രം വായിക്കാവുന്ന പേരുകള്‍. അങ്ങനെ ഗ്രില്‍ഡ്‌ ചിക്കനു ഓര്‍ഡര്‍ ചെയ്തു. വന്നപ്പോള്‍ അത്‌ അതിലും കഷ്ടം. ഏതോ പൂവന്‍ കോഴി ചത്ത വിഷമത്തില്‍ സതി അനുഷ്ഠിച്ച പിടക്കോഴിയെ പോലെ തോന്നി-എന്നു വെച്ചാല്‍ ഒട്ടും ഉപ്പും, എരിവും പുളിയും ഒന്നുമില്ലതെ കോഴിയെ ചുമ്മാതെ തീയിലിട്ട്‌ ചുട്ട്‌ എടുത്തിരിക്കുന്നു. വോഡ്‌കാ ചെന്നപ്പോള്‍ ഉണ്ടായ ആ എരിച്ചിലില്‍ സതി കോഴിയുടെ മുക്കാല്‍ പങ്കും തിന്നു. ഒരു ബക്കാര്‍ഡി റമ്മും അതിന്റെ പുറത്ത്‌ ഫിറ്റ്‌ ചെയ്ത്‌ അവിടുന്നിറങ്ങി. വോഡ്‌ക Vs ബക്കാര്‍ഡി റം പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ റോഡില്‍ കൂടി അധികം സവാരി ഗിരി ഗിരി നടത്താതെ ഹോട്ടലില്‍ ചെന്ന് കയറി. പെട്ടെന്ന് അവന്റെ ഫോണ്‍ പ്രവര്‍ത്തിച്ചു. ആരോ എസ്‌.എം.എസ്‌ അയയ്ച്ചിരിക്കുന്നു. ദൈവമേ...വളരെ പ്രതീക്ഷയോടെ മെസ്സേജ്‌ ഓപ്പണ്‍ ചെയ്തു. മെസ്സേജ്‌ ഇങ്ങനെ:- ഏലിയാമ്മ'സ്‌ ആന്‍ഡ്‌ ഡോട്ടേഴ്‌സ്‌ നമ്പര്‍. ഏലിയാമ്മ…......മഞ്ചു….....പ്രീതി........ഹോ!!! അപാര സെറ്റപ്പ്‌ തന്നെ. ചിലപ്പോള്‍ താന്‍ സിം എടുത്തപ്പോള്‍ തന്നെ ലവന്മാര്‍ ഫോട്ടോ എടുത്തു കാണും. എന്നിട്ട്‌ ദേ! ഇതേ!! മലയാളിയായ തനിക്ക്‌ മലയാളി പെണ്മക്കളുടെ തന്നെ നമ്പര്‍ അയയ്ച്ചു തരുന്നു. ആദ്യം മഞ്ചുവിനെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തതേയില്ല. പ്രീതിയെ ട്രൈ ചെയ്തു. പ്രീതി 'നോട്ട്‌ റീച്ചബിള്‍...'. ഇവളുമാരൊക്കെ ഓട്ടം പോയിരിക്കുകയായിരിക്കും. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും. അങ്ങനെ തീരെ നിവൃത്തിയില്ലാതെ ഏലിയാമ്മയെ തന്നെ വിളിച്ചു. ഹലോ...ഏലിയാമ്മ ഫോണ്‍ എടുത്തു... ചങ്കിടിപ്പ്‌ ഏലിയാമ്മ കേള്‍ക്കാതിരിക്കാന്‍ ഫോണ്‍ അല്‍പം മാറ്റി പിടിച്ച്‌ ചോദിച്ചു: ക്യാന്‍ ഐ റ്റോക്ക്‌ റ്റു ഏലിയാമ്മ? പറഞ്ഞു തീര്‍ന്നതും സോറി..റോങ്ങ്‌ നമ്പര്‍ എന്ന് പറഞ്ഞ്‌ മറുതലയ്ക്കലെ സ്ത്രീ ഫോണ്‍ കട്ട്‌ ചെയ്തു. സംസാരത്തില്‍ അതു മലയാളി ശബ്ദം എന്ന് സുഹൃത്ത്‌ തിരിച്ചറിഞ്ഞു. ആ ചിലപ്പോള്‍ തനിക്ക്‌ വോഡ്‌കയുടെ റിയാക്ഷനില്‍ നമ്പര്‍ തെറ്റിയതായിരിക്കും. വീണ്ടും എസ്‌.എം.എസ്‌ നോക്കി വിളിച്ചു. അതേ സ്ത്രീ വീണ്ടും ഫോണെടുത്തപ്പോള്‍ മലയാളത്തിലാക്കി ചോദ്യം..അതെ അവിടെ ഏലിയാമ്മ ഉണ്ടോ? ഇല്ലായെന്ന് പറഞ്ഞ്‌ വീണ്ടും ഫോണ്‍ കട്ട്‌ ചെയ്തു. ഓഹോ അപ്പോള്‍ ഇതു കളിപ്പീരാണെല്ലേ....അയയ്ച്ചവനോടു തന്നെ ചോദിച്ചിട്ടു കാര്യം. എസ്‌.എം.എസ്‌ വന്ന നമ്പര്‍ നോക്കിയപ്പോള്‍, അതു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്നാണു വന്നതെന്ന് മനസ്സിലായി. പിന്നെ ആ നമ്പറില്‍ വിളിച്ചു. മറുതലയ്ക്കല്‍ നിന്നും ഒരു മുരട്ട്‌ ശബ്ദം. “ഹലോ... ഐ ആം കോളിംഗ്‌ ഫ്രം ഇംഗ്ലണ്ടേ” [മല്ലു ഇംഗ്ലീഷ്‌]. അപ്പോള്‍ മറുതല്യ്ക്കല്‍ നിന്ന് :-“എടാ മലയാളത്തില്‍ പറ..ഇത്‌ അമ്മാവനാ”...ഹേ അമ്മാവനോ....[അപ്പോള്‍ ഇതാരാ ഈ ഏലിയാമ്മയും മക്കളും]... “അതേ അമ്മാവാ ഈ അയയ്ച്ചു തന്ന നമ്പര്‍ ഏതു ഏലിയാമ്മയുടെയാ?” “നിനക്ക്‌ ഇതു എന്തു പറ്റി? എടാ അത്‌ ഏലിയാമ്മയല്ല നിന്റെ ഇളയമ്മയാണു.” “ഇളയമ്മയോ?” മെസ്സേജ്‌ വീണ്ടും നോക്കിയപ്പോള്‍ [Eleyamma] എളയമ്മയെന്നും, ഏലിയാമ്മയെന്നും ഈ സാധനത്തെ വിളിക്കാമെന്ന് മനസ്സിലായതോടെ തല നന്നായി മന്ദിച്ചു. പിന്നെ ആ ഹാങ്ങോവറില്‍ പോയി കിടന്നുറങ്ങി. ഏതായാലും ഇംഗ്ലണ്ടില്‍ വന്ന് പോയില്ലേ. തന്റെ കൂടെ പഠിച്ച ഇംഗ്ലണ്ടില്‍ ഉള്ള 2-3 പേരെ വിളിച്ചു. രണ്ട്‌ പേര്‍ RNRD- റജിസ്റ്റേര്‍ഡ്‌ നേഴ്സായ ഭാര്യയുടെ റജിസ്റ്റേര്‍ഡ്‌ ഡ്രൈവറന്മാരായി ജോലി ചെയ്യുന്നു. ഭാര്യയുടെ ഡ്യൂട്ടിയും, പിള്ളാരെ നോട്ടവും ഒക്കെ കൊണ്ട്‌ പാവങ്ങള്‍ വളരെ ബിസിയാ. ഹൊ!!! ഇവനൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണിക്കുന്ന ജാഡകള്‍ കണ്ടാല്‍ ലണ്ടനില്‍ ഇവനൊക്കെ ഗിണ്ടന്‍ ജോലിയായിരിക്കുമെന്നല്ലെ നമ്മള്‍ കരുതിയിരുന്നത്‌. വേറൊരുത്തനാണെങ്കില്‍ ലണ്ടനിലെ ഏതോ കുഗ്രാമത്തില്‍ താമസം. 1-2 ദിവസം മിസ്സായി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സിറ്റി ടൂറുകാരുടെ കൂടെ പോയി ഇംഗ്ലണ്ട്‌ കറങ്ങി കണ്ടു. ഗൈഡന്മാര്‍ എല്ലാം വാര്‍ദ്ധക്ക്യ പെന്‍ഷന്‍ മേടിക്കുന്ന, നടക്കാന്‍ പോലും വയ്യാത്തവര്‍. പിന്നെ ആകെ ആശ്വാസം രാത്രി പത്ത്‌ മണി കഴിഞ്ഞുള്ള റ്റിവി സിനിമകളായിരുന്നു. മിക്ക സിനിമകളും വിദ്യാഭ്യാസ സിനിമകളായിട്ടാണു പ്രദര്‍ശിപ്പിക്കുന്നത്‌. ഓഹ്‌ !!! ഈ സിനിമകള്‍ക്ക്‌ മുന്‍പില്‍ നമ്മുടെ ഷക്കീലായന്റി ചിത്രങ്ങള്‍ എത്രയോ വിശുദ്ധം. ആന്റിക്ക്‌ അറ്റ്‌ലീസ്റ്റ്‌ ഒരു ടര്‍ക്കി ടവ്വലെങ്കിലും കാണും. ആയതിനാല്‍ രാത്രി 10.00 മണി കഴിഞ്ഞ്‌ അവനും ഉറക്കമിളച്ചു പഠിച്ചു. അങ്ങനെ അറിയാത്ത പല കാര്യങ്ങളും പഠിച്ച്‌, 'ജീനിയസ്സായി'.

പാര്‍ക്കും, തേംസ്‌ നദിയും, മ്യൂസിയവും, പാര്‍ലമെന്റും, കൊട്ടാരവും ഒക്കെ കറങ്ങി കണ്ട്‌ കൈയിലുള്ള പൗണ്ടും തീര്‍ന്ന് പോരുന്നതിനു തലേ ദിവസം അമ്മാവന്‍ വിളിച്ചു ചോദിച്ചു:-എന്താടാ ഇത്രയും ദിവസം നീ അവിടെ കറങ്ങിയിട്ടും ഇളയമ്മയെയും മക്കളെയും വിളിക്കാഞ്ഞതെന്ന്??? ഇളയമ്മയെ പറ്റി ഒരക്ഷരം സംസാരിച്ചു പോകരുതെന്ന് അമ്മാവനോടു പറയണമെന്ന് തോന്നിയെങ്കിലും താന്‍ ഭയങ്കര ബിസിയായിരുന്നുവെന്ന് കള്ളം പറഞ്ഞപ്പോള്‍, "ഓഹ്‌!! എന്ന് പറഞ്ഞാല്‍ നീ അവിടെ ഗോള്‍ഡന്‍ ബ്രവണുമായി ആണവ കരാറിനെ പറ്റി ചര്‍ച്ചയ്ക്ക്‌ പോയതല്ലേ-; ബിസിയാകാന്‍? “ എന്ന് പിറുപിറുത്തു അമ്മാവന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

അവസാനം കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ അറിയുന്നു ഹര്‍ത്താലാണെന്ന്.!!! ഏഴാം ക്ലാസ്സിലെ മതമില്ലാത്ത ജീവന്‍ എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ത്താല്‍ . ദൈവമേ!!! ലണ്ടനില്‍ രാത്രി 10.00 മണിക്ക്‌ ശേഷം സംപ്രേക്ഷണം ചെയ്യുന്ന “വിദ്യാഭ്യാസ സിനിമകള്‍” ഈ സമര നേതാക്കള്‍ കണ്ടാല്‍, റ്റിവിയുടെ മുന്‍പില്‍ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തി ജീനിയസ്സായേനെ!!! ബേബി സാറെ...നമ്മള്‍ക്ക്‌ ഇനി ഈ സിനിമകള്‍ കൂടി ഒന്ന് ട്രൈ ചെയ്താലോ???

Tuesday, 15 July 2008

കുടിയനപ്പച്ചനും...കുരുത്തക്കേടുകളും

അമ്മ പതിവു പോലെ രാവിലെ എഴുന്നേറ്റ്‌, കാപ്പി ഇട്ട്‌, പട്ടികളെ പൂട്ടി, പത്രം എടുക്കാന്‍ ഗേറ്റിന്റെ അടുത്ത്‌ ചെന്നു. അവിടെ ചെന്നപ്പോള്‍ ഗേറ്റിന്റെ പുറത്ത്‌ ഒരു മണ്‍ക്കുടം/കലം പൊട്ടി കിടക്കുന്നത്‌ കണ്ടു. ഇത്‌ എന്ത്‌ മറിമായം? അമ്മ സംഭവ സ്ഥലം വളരെ വിദഗ്ദമായി പരിശോധിച്ചു. അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാഞ്ഞതിനെ തുടര്‍ന്ന്, അപ്പ സംഭവസ്ഥലത്തെത്തി. പൊട്ടിയ കുടത്തിന്റെ അവശിഷ്ടങ്ങള്‍ നോക്കി അതിന്റെ 'ഫേസ്‌ കട്ട്‌' മനസ്സില്ലാക്കാന്‍ ഒരു വൃഥാശ്രമം നടത്തി. അവസാനം അപ്പയും എഴുന്നേറ്റ്‌ കൈ മലര്‍ത്തി. പിന്നെ അമ്മ നേരെ പട്ടികളുടെ അടുത്തേക്ക്‌ ചെന്ന് അവറ്റകളോട്‌ ചൂടായി:- വെറുതെ തീറ്റയും തിന്ന് കിടക്കുന്നു...'പടിക്കല്‍ കൊണ്ട്‌ കുടം ഒടച്ചിട്ട്‌ അതാരാണെന്ന് പോലും അറിയില്ല'. ഇന്ന് നോക്കിക്കോ...ഞാന്‍ തീറ്റ തരില്ല എന്നൊക്കെ പറയുന്നത്‌ കേട്ടിട്ടും മലയാളം ഞങ്ങളുടെ മാതൃഭാഷയല്ല...നീ രാവിലെ വെറുതെ ഇങ്ങനെ വെറുതെ കുരച്ചിട്ട്‌ ഒരു കാര്യവുമില്ലായെന്ന ഭാവത്തില്‍ അവറ്റകള്‍ കിടന്നു. ശബ്ദകോലാഹലങ്ങള്‍ കേട്ട്‌ ഞാനും ചേച്ചിയും സ്പോട്ടിലെത്തി. കാര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി. ഈ സംഭവം നടക്കുന്നതിനു കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണു ഞങ്ങള്‍ ‘മുക്കവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമാ കണ്ടത്‌. അതിലെ ചില രംഗങ്ങള്‍ എന്റെ മനസ്സില്‍ കൂടി മിന്നി മറിഞ്ഞു. ഞാന്‍ അപ്പയോട്‌ വിളിച്ച്‌ പറഞ്ഞു:- അപ്പേ!!! ഇനി അതു പോലെ വല്ല ഭൂതത്തിന്റെയും കുടമായിരിക്കുമോയിത്‌? എങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു. ഞാന്‍ പൊട്ടിയ കുടത്തില്‍ തൊട്ട്‌ ഭൂതത്തെ വിളിച്ചു കൊണ്ടിരുന്നു. അപ്പയക്ക്‌ എന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര ബോധിച്ചില്ല. അപ്പ സ്റ്റാര്‍ട്ട്‌, ക്യാമറ, 'ആക്ഷന്‍' പറയുന്നതിനു മുന്‍പെ ഞാന്‍ ആ ഭൂതത്തെക്കാള്‍ ഫാസ്റ്റായി സ്ഥലം കാലിയാക്കി. നമ്മുടെ ജോലിക്കാര്‍ വന്നു. പണി ചെയ്യാതെ സമയം കളയാന്‍ കിട്ടിയ ഈ സുവര്‍ണ്ണാവസരം അവര്‍ ശരിക്കും എന്‍ജോയി ചെയ്തു. അവസാനം എല്ലാവരും ഒറ്റ കണ്‍ക്ലൂഷ്യനില്‍ എത്തി-കൂടോത്രം. അതും മണ്‍ക്കുടത്തില്‍. അതി ഭയങ്കരമായ ക്ഷുദ്ര പ്രയോഗമാണത്‌. അഭിപ്രായങ്ങള്‍ പലത്‌ വന്നതോടെ അമ്മ അതിനെ മറികടക്കാന്‍ ഒരു 7 ദിവസത്തെ ഉപവാസം പ്രഖ്യാപിച്ചു...കൂടാതെ ആള്‍രൂപങ്ങള്‍, മെഴുകുതിരികള്‍, പിടിപ്പണം അങ്ങനെ പുറത്ത്‌ പറയാത്ത നേര്‍ച്ചകള്‍ വേറെ. അമ്മ ഉപവാസം പ്രഖ്യാപിച്ചതോടെ അപ്പയും ഉപവാസം ഉറപ്പിച്ചു. എനിക്ക്‌ പണ്ടേ ഭക്ഷണം വേണ്ടാത്തതു കൊണ്ട്‌ ഞാനും ഉപവാസം ഏറ്റെടുത്തു. പിന്നെ വീട്ടിലെ നായ്ക്കള്‍ക്ക്‌ ശിക്ഷണ നടപടിയായി നിര്‍ബന്ധിത ഉപവാസം. അങ്ങനെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ദിനങ്ങള്‍ കഴിച്ച്‌ നീക്കി. ഏതായാലും കൂടോത്രത്തിന്റെ സൈഡ്‌ എഫെകറ്റ്‌സ്‌ ഒന്നും വീട്ടില്‍ കണ്ടില്ല.

മാസങ്ങള്‍ കടന്ന് പോയി. ഒരു ദിവസം ഞാനും അപ്പയും കൂടി തിരുവല്ലയില്‍ ഷോപ്പിങ്ങും ഒക്കെ നടത്തി സാധനങ്ങള്‍ വണ്ടിയില്ലേക്ക്‌ വെയ്ക്കുമ്പോള്‍, നമ്മുടെ ബന്ധത്തിലുള്ള ഒരു അപ്പച്ചന്‍ അടിച്ച്‌ കോണ്‍ തെറ്റി നില്‍ക്കുന്നു. [ഓഹ്‌ അതിനു ഞാന്‍ ഈ അപ്പച്ചന്‍ പച്ചയായി നില്‍ക്കുന്നത്‌ കണ്ടിട്ടേയില്ല.] എത്ര ഫിറ്റായാലും അപ്പച്ചന്‍ വാള്‍ വെക്കില്ല, റോഡില്‍ കിടക്കുകയില്ല, ചീത്തയും തെറിയും ഒന്നും പറയില്ല. അതാണു അപ്പച്ചന്റെ സ്പെഷ്യാലിറ്റി. ചിലപ്പോള്‍ അടിച്ച്‌ ഫിറ്റായി കഴിഞ്ഞാല്‍ നമ്മുടെ വീട്ടില്‍ വരും. ഇപ്പോള്‍ കുറേ നാളായി അപ്പച്ചനെ കണ്ടിട്ടും. അപ്പച്ചനെ കണ്ടതും അപ്പ പോയി അപ്പച്ചനെ പിടിച്ചു. അല്‍പനേരത്തെ കുശലാന്വേഷണത്തിനു ശേഷം അപ്പച്ചനെ പിടിച്ച്‌ അപ്പ വണ്ടിയില്‍ കൊണ്ടിരുത്തിയിട്ട്‌ വീണ്ടും ബാക്കി സാധനങ്ങള്‍ എടുക്കാന്‍ കടയിലേക്ക്‌ പോയി. കടയില്‍ നിന്നിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പെട്ടെന്ന് മഴ. ആയതിനാല്‍ ഞങ്ങള്‍ ആ കടതിണ്ണയില്‍ ഏറേ നേരം നിന്നു. മഴ ഒന്ന് തോര്‍ന്നപ്പോള്‍, ഞങ്ങള്‍ ചെന്നപ്പോള്‍, വണ്ടിയില്‍ അപ്പച്ചനില്ല. അപ്പ ചുറ്റും നോക്കി. അപ്പച്ചനെ കണ്ടില്ല. വീണ്ടും അടിക്കാന്‍ പോയതായിരിക്കും... അഹ്‌..നമ്മള്‍ക്ക്‌ പോകാം. അപ്പ വണ്ടിയില്‍ കയറി, സാധനങ്ങള്‍ എല്ലാം പെറുക്കി വെച്ച്‌ വണ്ടി ഓടിക്കാന്‍ താക്കോല്‍ നോക്കിയപ്പോള്‍ താക്കോല്‍ കാണുന്നില്ല. അപ്പ പോക്കറ്റില്‍ നിന്ന് പൈസയും ബില്ലും എല്ലാം വലിച്ച്‌ വാരിയിട്ട്‌ നോക്കി. പിന്നെ കൊണ്ട്‌ വന്ന് വെച്ച സാധനങ്ങള്‍ എല്ലാം ഒന്ന് മാറ്റി നോക്കി. അവിടെയും കണ്ടില്ല. പിന്നെ വീണ്ടും കടയിലേക്ക്‌ പോയി. അവിടുത്തെ കൗണ്ടറിലും പരിസരത്തും ഒക്കെ നോക്കി. പിന്നെ കാണാതെ പോയ അപ്പച്ചനെ തപ്പാന്‍ തന്നെ നിശ്ചയിച്ചു. ഇപ്പോഴത്തെ ചാലക്കുഴി ബസാറിന്റെ അകത്ത്‌ ഒരു ഷാപ്പുണ്ട്‌. പക്ഷെ അപ്പയ്ക്ക്‌ അവിടെ കയറി അപ്പച്ചനെ തിരക്കാന്‍ മടി. കോളെജില്‍ പഠിക്കുമ്പോള്‍ A പടം കാണാന്‍ പോകുന്ന കോളെജ്‌ കുമാരനെ പോലെ അപ്പ ചുറ്റും നോക്കി, ഷാപ്പിനുള്ളില്‍ എന്റെ കൈ പിടിച്ച്‌ കയറി. [ഞാനാരാ മോനെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലായോ]. ഷാപ്പിന്റെ ഉടമസ്ഥനോട്‌ അപ്പച്ചനെ തിരക്കിയപ്പോള്‍, ഇന്നത്തെ ക്വോട്ടാ കഴിഞ്ഞ്‌ പോയിയെന്ന് പറഞ്ഞു. ഇനി ഉള്ളത്‌ ഒരു ബാര്‍ ഹോട്ടലാണു. അവിടെയും എന്നെയും കൊണ്ട്‌ അപ്പ പോയി. അവിടെ ചെന്നപ്പോള്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പ്രതീതി. ‘ഷിയോന്‍ ഷഞ്ചാഴി ഞാന്‍...യേഷുവില്‍ ചാഴി ഞാന്‍...പോകുന്നു കുരിഷിന്റെ പാഴയില്‍... നിന്നെന്ന് പാട്ടു പാടി, ആ പാതയില്‍ വീണു കിടക്കുന്ന സഞ്ചാരിയെ തട്ടി ഞങ്ങള്‍ ബാറിനുള്ളില്‍ പ്രവേശിച്ചു. ആ ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ അപ്പച്ചനെ തിരഞ്ഞു. ഇല്ല, അവിടെയും ഇല്ല...ഇത്‌ ‘റോഡില്‍ നിന്ന പാമ്പിനെ എടുത്ത്‌ കാറില്‍ വെച്ചെ’ന്ന് പറഞ്ഞ പോലെയായല്ലോ....അപ്പ പിറുപിറുത്തു. ഇനി ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ഒന്ന് നോക്കാമെന്ന് പറഞ്ഞ്‌ സ്റ്റാന്‍ഡില്‍ കയറി നോക്കിയപ്പോള്‍, സ്റ്റാന്‍ഡിന്റെ ഒരു മൂലയില്‍, നമ്മുടെ വണ്ടിയില്‍ നിന്നെടുത്ത ഒരു കവര്‍ തലയ്ക്ക്‌ മുകളില്‍ പിടിച്ച്‌ നില്‍ക്കുന്ന അപ്പച്ചനെ കണ്ടു. അപ്പച്ചന്റെ അടുത്ത്‌ ചെന്ന് അപ്പ പറഞ്ഞു, അച്ചായന്‍ നല്ല പണിയാ കാണിച്ചത്‌. വണ്ടിയുടെ താക്കോല്‍ എന്തിയേ? താക്കോലോ...ഞാന്‍ എങ്ങും എടുത്തില്ല. പിന്നെ ഈ ഒരു കൂട്‌ സാധനം എടുത്തു. മഴ നനയാതെയിരിക്കാന്‍. വേറെ ഒന്നും ഞാന്‍ എടുത്തില്ല. അപ്പച്ചന്‍ കൈ മലര്‍ത്തി. അപ്പ താണു വീണു. അച്ചായാ... അച്ചായന്‍ അത്‌ എടുത്തെങ്കില്‍ ഇങ്ങ്‌ താ... ഇല്ലെടോ കുഞ്ഞുമോനെ..ഞാന്‍ എടുത്തില്ല. സംശയമുണ്ടെങ്കില്‍ താന്‍ തപ്പിക്കോ എന്ന് പറഞ്ഞ്‌ ആ സ്റ്റാന്‍ഡില്‍ അപ്പച്ചന്‍ സുവിശേഷ പ്രവര്‍ത്തകനെ പോലെ ആകാശത്തേക്ക്‌ കൈകള്‍ ഉയര്‍ത്തി നിന്നു. അപ്പ ആ ജുബ്ബയുടെ പോക്കറ്റില്‍ കൈയിട്ട്‌ നോക്കി. കുറച്ച്‌ നോട്ടുകളും, ചില്ലറ പൈസയും കൈയില്‍ തടഞ്ഞതല്ലാതെ താക്കോല്‍ കൈയില്‍ മുട്ടിയില്ല. അവസാനം അപ്പ പറഞ്ഞു, അച്ചായന്‍ താക്കോല്‍ എടുത്തില്ലായെങ്കില്‍ ഞാന്‍ വര്‍ക്‌ക്‍ഷോപ്പില്‍ നിന്ന് ആളിനെ കൊണ്ട്‌ വന്ന് ബാറ്ററി യില്‍ നിന്ന് നേരിട്ട്‌ കറന്റ്‌ എടുത്ത്‌ ശരിയാക്കാന്‍ പോവുകയാ...അച്ചായന്‍ താക്കോല്‍ എടുത്തെങ്കില്‍ ഇങ്ങ്‌ താ... ശെ!!! ഇതെന്താ ഈ കുഞ്ഞുമോനോട്‌ പറഞ്ഞാല്‍ മനസ്സിലാകില്ലേ...കുഞ്ഞുമോനും കുടിച്ചിട്ടുണ്ടോ? ഞാന്‍ എടുത്തില്ലാന്നെല്ലേ പറഞ്ഞത്‌...അങ്ങനെ അവസാനം അപ്പ മനസ്സില്ലാ മനസ്സോടെ വര്‍ക്‌ക്‍ഷോപ്പില്‍ നിന്ന് ഒരു പയ്യനെ കൊണ്ട്‌ വന്ന് ഏറെ നേരത്തെ അദ്ധ്വാനത്തിനു ശേഷം വണ്ടി സ്റ്റാര്‍ട്ടാക്കി. വണ്ടി സ്റ്റാര്‍ട്ടായതും അപ്പച്ചന്‍ ചാടി വണ്ടിയുടെ മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചു. വീടു വരെ ആരും ഒന്നും സംസാരിച്ചില്ല. വീട്ടില്‍ ചെന്ന് കയറിയിട്ട്‌ അപ്പ അമ്മയോട്‌ ഒരു ചൂട്‌ കാപ്പി ഇടാന്‍ പറഞ്ഞിട്ട്‌ ഞങ്ങള്‍ക്ക്‌ നേരിട്ട്‌ കരളലിയിക്കുന്ന കഥ പറഞ്ഞു. കഥയ്ക്കിടയ്ക്ക്‌ വെച്ച്‌ അപ്പച്ചന്‍ പറഞ്ഞു...ഞാന്‍ ആ താക്കോല്‍ ഒന്നും എടുത്തില്ല. വണ്ടിയില്ലാത്ത എനിക്ക്‌ എന്തിനാ താക്കോല്‍? അതെന്താ നിങ്ങള്‍ ആരും മനസ്സിലാക്കാത്തെ? ഇത്രയും പറഞ്ഞ്‌ അപ്പച്ചന്‍ തന്റെ ജുബ്ബ പൊക്കി, മുണ്ട്‌ ഒന്ന് മുറുക്കി കുത്തിയപ്പോള്‍, ക്നിം, ണിം ശബ്ദത്തോടെ എളികുത്തില്‍ നിന്നും താക്കോല്‍ താഴെ. താക്കോല്‍ താഴെ വീണത്തും അപ്പ ചാടി അതെടുത്ത്‌ അപ്പച്ചനെ വായില്‍ വന്നതെല്ലാം പറഞ്ഞു. അവസാനം അപ്പച്ചന്‍ പറഞ്ഞു, എനിക്ക്‌ കുഞ്ഞുമോനോട്‌ നല്ല ദേഷ്യം ഉണ്ടായിരുന്നു. അപ്പയ്ക്ക്‌ ഇതും കൂടി കേട്ടപ്പോള്‍ പിന്നെയും ദേഷ്യം വന്നു. ഞാന്‍ എന്താ അച്ചായന്റെ വല്ലോം മോഷ്ടിച്ചോ? എന്നോട്‌ ദേഷ്യം ഉണ്ട്‌ പോലും...അപ്പ പിറുപിറുത്തു. അതിനു അപ്പച്ചന്‍ പറഞ്ഞു:- കുറച്ച്‌ മാസങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ഒരു രാത്രിയില്‍ പെരുന്തുരുത്തി ഷാപ്പില്‍ നിന്നും കുടിച്ചിട്ട്‌ വണ്ടി കിട്ടാതെ നടന്ന് വന്ന്, ദേവസ്വം ബോര്‍ഡ്‌ സ്‌ക്കൂളിന്റെ അടുത്തുള്ള ആ മുറുക്കാന്‍ കടയുടെ മൂലയ്ക്ക്‌ വെള്ളം വെച്ചിരുന്ന വലിയ ഒരു കുടവും ചുമ്മി ഞാന്‍ ഇവിടെ വന്നപ്പോള്‍ ഗേറ്റിന്റെ അവിടെ കുരച്ചും കൊണ്ട്‌ പട്ടി. അവസാനം അത്രയും പാടുപ്പെട്ട്‌ ചുമ്മി കൊണ്ട്‌ വന്ന ആ കുടം പട്ടിക്ക്‌ എറിഞ്ഞ്‌ കൊടുത്തിട്ട്‌ ഞാന്‍ പോയി. അത്രയും കഷ്ടപ്പെട്ട്‌ ഞാന്‍ കൊണ്ട്‌ വന്ന ആ കുടം പൊട്ടിയപ്പോള്‍ എനിക്കുണ്ടായ ആ ദേഷ്യം ഇന്നാണു തീര്‍ന്നത്‌..സത്യം. പിന്നെ അപ്പയ്ക്ക്‌ അപ്പച്ചന്‍ വക ഒരു താക്കീതും..വണ്ടി കൊണ്ട്‌ നടക്കുന്നവന്‍ താക്കോല്‍ സൂക്ഷിക്കണം. ഏതായാലും ഈ സംഭവത്തോടെ അപ്പ രണ്ട്‌ കാര്യം പഠിച്ചു..1] താക്കോല്‍ സൂക്ഷിക്കാനും...2]. വെള്ളം അടിച്ചവരെ വണ്ടിയില്‍ കയറ്റാതിരിക്കാനും. ഈ കഥയുടെ ക്ലൈമാക്സ്‌ കേട്ടപ്പോള്‍ ഹര്‍ബജന്റെ അടി കൊണ്ട്‌ കവിള്‍ വീര്‍ത്ത ശ്രീശാന്തിനെ പോലെ അമ്മയുടെ കവിളുകള്‍ ദേഷ്യം കൊണ്ട്‌ വീര്‍ത്തു. കണ്ണുകള്‍ നിറഞ്ഞു... 7 ദിവസത്തെ ഉപവാസം, പിടിപ്പണം, ആള്‍രൂപം ഇവയൊക്കെയാണു ആ കുടം പൊട്ടിയതിനേക്കാള്‍ ഉച്ചത്തില്‍ പൊട്ടി വീണതെന്ന് ഇനിയും പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ...