Monday, 1 October 2007

മധുവിധു പുരാണം.

എന്റെ ചെറുപ്പത്തില്‍, എന്റെ അപ്പ വല്ലപ്പോഴും മദ്യപിക്കുമായിരുന്നു. വളരെ അടുത്ത കുടുംബ സുഹ്രുത്തുക്കള്‍ക്കു ഒപ്പം അതും വിശേഷ അവസരങ്ങളില്‍ മാത്രമേ അപ്പ മദ്യപിച്ചിരുന്നുള്ളു. സ്വതവേ സംസാരപ്രിയനായ അപ്പ [ആ സ്വഭാവം തലമുറ തലമുറ കൈമാറി കെടാതെ ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു] മദ്യപിച്ചു കഴിഞ്ഞാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അവാര്‍ഡ്‌ സിനിമായിലെ നായകനായി മാറും [ ഒട്ടും സംസാരമില്ലായെന്ന് സാരം]. അപ്പ മദ്യപിച്ചു കഴിഞ്ഞാല്‍ മദ്യം ഉടനടി മെഡുല്ലായില്‍ കൂടി കടന്ന് അപ്പയുടെ സംസാരത്തിന്റെ സ്വിച്ച്‌ ഓഫാക്കും എന്ന് അപ്പയുടെ ഏറ്റവും അടുത്ത്‌ സുഹ്രുത്ത്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഏതായാലും വീട്ടില്‍ ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി ചിയേഴ്സ്‌ കേട്ട്‌ കഴിഞ്ഞാല്‍ എനിക്കു ഒട്ടും സ്വസ്ഥതയില്ല. പഠിയ്ക്കാന്‍ പിന്നെ ഒരു മൂഡും കിട്ടില്ല. [അപ്പോള്‍ എപ്പോഴാണെനിക്ക്‌ പഠിക്കാന്‍ മൂഡ്‌ കിട്ടുകയെന്നാണു നിങ്ങളുടെ ചോദ്യമെങ്കില്‍:- ആ എനിക്കറിയില്ല, എന്നായിരിക്കും ഇപ്പോഴും ഉത്തരം.]ഹോംവര്‍ക്കുകള്‍ ചെയ്തുവെന്ന് വരുത്തി, ഞാന്‍ പിന്നെ അപ്പയുടെ അടുത്ത്‌ പ്ലാനില്‍ പറ്റി കൂടും. നേരിട്ട്‌ അങ്ങോട്ട്‌ ചെന്നാല്‍, അകത്ത്‌ പോയിരുന്ന് പഠിയ്ക്കടാ എന്ന് പറഞ്ഞ്‌ ഓടിക്കും. ആയതിനാല്‍ അപ്പ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ടാണു മിക്കപ്പോഴും ഞാന്‍ രംഗപ്രവേശം നടത്തിയിരുന്നതു. ഇറച്ചി കടയുടെ മുന്‍പില്‍ പട്ടി നില്‍ക്കുന്നതു പോലെ ഞാന്‍ പിന്നെ ആ മുറിയുടെ മുന്‍പില്‍ നിന്നും മാറില്ല. ഇടയ്ക്കിടെ ചെന്ന് റ്റച്ചിങ്ങസ്‌ തൊട്ട്‌ നക്കിയും, ബീഫ്‌ ഫ്രൈ തിന്ന് എരിവു അഭിനയിച്ചും , കുപ്പിയുടെ പേരു വായിച്ചും അല്‍പം നടപ്പ്‌ ജോണിയ്ക്കായി [ജോണി വാക്കര്‍], ഞാന്‍ വെള്ളമിറക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. എന്റെ ഉദ്ദേശ്യം മനസ്സിലാക്കി അപ്പ എന്നെ അടുത്ത്‌ വിളിച്ച്‌, ആ കുപ്പിയുടെ അടപ്പിലേയ്ക്ക്‌ അല്‍പം നടപ്പു ജോണി ഒഴിച്ചു തരും. ഒരു തഴക്കം വന്ന കുടിയനെ പോലെ സെല്‍ഫായി ചിയേഴ്സും പറഞ്ഞ്‌ ഒറ്റ വലിക്ക്‌ അതു ഞാന്‍ അകത്താക്കും. മാന്നാര്‍ മത്തായി സ്പീക്കിംഗ്‌ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനും ഇതേ പോലേ വിജയരാഘവന്‍ അല്‍പം മദ്യം അടപ്പില്‍ ഒഴിച്ച്‌ കൊടുത്തിട്ട്‌ നിനക്ക്‌ അതു മതി എന്ന് പറയുന്ന ആ ഡയലോഗ്‌ കേട്ട്‌, അന്ന് ആ തിയറ്ററില്‍ ഇരുന്ന് ഏറ്റവും ഉറക്കെ ചിരിച്ചത്‌ ഞാന്‍ ആയിരുന്നു. അന്ന് വിജയരാഘവനെ പോലെ എന്റെ അപ്പയും അതേ ഡയലോഗ്‌ മനസ്സിലെങ്കിലും പറഞ്ഞു കാണുമല്ലോ എന്ന് ഓര്‍ത്തതു കൊണ്ടാണു എനിക്കു അത്രയും ചിരി വന്നത്‌. ഏതായാലും എന്റെ മദ്യസേവയ്ക്ക്‌ അധികം ആയുസ്സ്‌ ഉണ്ടായില്ല. മകന്‍ വലുതായി വരുന്നു,ഇനി ഞാന്‍ മദ്യപിച്ചാല്‍ ശരിയാകില്ലായെന്ന കാരണം പറഞ്ഞ്‌ അപ്പ മദ്യപാനം പൂര്‍ണ്ണമായി അങ്ങ്‌ ഉപേക്ഷിച്ചു.

പല ആഘോഷങ്ങളും കടന്നു പോയി. പഴയ കൂട്ടുകാര്‍ കുപ്പിയുമായി വന്ന് നിര്‍ബന്ധിച്ചപ്പോഴും അപ്പ തന്റെ പോളിസിയില്‍ തന്നെ ഉറച്ചു നിന്നു.

ഞാന്‍ വളര്‍ന്നു. സ്ക്കൂള്‍ ജീവിതം കഴിഞ്ഞ്‌ കോളേജിലേക്ക്‌. അപ്പ ഒരു കാര്യം പ്രത്യേകം പറഞ്ഞു :- കൂട്ട്‌ കൂടി വെള്ളം അടിക്കാന്‍ ഒന്നും പോയേക്കരുത്‌. അങ്ങനെ വല്ലതും അറിഞ്ഞാല്‍........ അപ്പ വളരെ കുറച്ചെ എന്നെ തല്ലിയിട്ടുള്ളു. പക്ഷെ ആ തല്ലുകള്‍ക്ക്‌ ഓരോന്നും കുറഞ്ഞത്‌ ഒരു വര്‍ഷത്തെ വാലിഡിറ്റി കാണും. അതു ഗ്യാരന്റി. ആയതിനാല്‍ അപ്പയുടെ ആ 'അറിഞ്ഞാല്‍' എന്നതിന്റെ ബാക്കി ഞാനായി ഫില്ലാക്കാന്‍ പോയില്ല.

പിന്നെയും ഞാന്‍ വളര്‍ന്നു. കല്യാണവും കഴിഞ്ഞു. അങ്ങനെ ഞാനും എന്റെ ഭാര്യയും കൂടി കൃത്യം ഏഴാം ദിവസം തിരുവനന്തപുരത്തെ കോവളം അശോകാ ഹോട്ടലില്‍ ഹണിമൂണിന്റെ ഭാഗമായി 2-3 ദിവസം തങ്ങാന്‍ തീരുമാനിച്ചു. കോവളം ബീച്ചില്‍ പോയി അന്തസ്സായി നീന്തി തിമിര്‍ത്തു.

ഇരുട്ടായി,രാത്രിയായി, ഞങ്ങള്‍ക്ക്‌ വിശപ്പുമായി. അങ്ങനെ വേഗം ഒരു കാക്ക കുളി പാസ്സാക്കി, റസ്റ്റോറന്റില്ലേക്ക്‌ ഞങ്ങള്‍ കുതിച്ചു. അവിടെ ഞങ്ങളെ കൂടാതെ 3-4 വിദേശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാല്‍ റസ്റ്റോറന്റിന്റെ മൂലയ്ക്ക്‌ രണ്ട്‌ പേര്‍ക്ക്‌ മാത്രമിരിക്കാവുന്ന സ്ഥലത്ത്‌ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഇന്ത്യന്‍ കോഫി ഹവ്സ്സ്സില്‍ കാണുന്ന ആ വലിയ രാജാവിനെക്കാട്ടിലും വലിയ ഒരു മഹാരാജാവ്‌ മെനുവുമായി ആഗതനായി. ഭക്ഷണത്തിന്റെ ഓര്‍ഡര്‍ സ്വീകരിച്ചിട്ട്‌ കുടിക്കാന്‍ ഹോട്ട്‌, സോഫ്റ്റ്‌, ബിയര്‍ അങ്ങനെ എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഭാര്യ വേഗം 2 തംസ്‌-അപ്പിനു ഓര്‍ഡര്‍ കൊടുത്തു. മഹാരാജന്‍ വീണ്ടും ബിയര്‍ വേണ്ടായോ എന്ന് തിരക്കിയപ്പോള്‍ ഭാര്യയുടെ മുന്‍പില്‍ താനും ഇതൊക്കെ ഉപയോഗിയ്ക്കും എന്ന് കാട്ടാന്‍ കിട്ടിയ ആ ചാന്‍സ്‌ മുതലാക്കി ഒരു കിംഗ്‌ ഫിഷര്‍ ബിയറിനു ഓര്‍ഡര്‍ കൊടുത്തു. ആ ഓര്‍ഡര്‍ കൊടുത്തതും, ഭാര്യയുടെ മുഖം കടന്നല്‍ കുത്തിയ പരുവമായി. ബിയര്‍ ഒക്കെ കുടിയ്ക്കുമോ? എന്ന അവളുടെ ആ ചോദ്യത്തെ ബിയര്‍ എനിക്ക്‌ അത്ര ഇഷ്ടമല്ല. ഹോട്ടാണു എന്റെ ഫേവറിറ്റ്‌. പിന്നെ നീ ഉള്ളതു കൊണ്ട്‌ ബിയര്‍ ആക്കിയതായെന്നും പറഞ്ഞ്‌ ഞാന്‍ അല്‍പം ജാഡ കാട്ടി. ഇതൊരു ശീലമാക്കരുത്‌. എനിക്ക്‌ കുടിക്കുന്നവരെ ഇഷ്ടമേയല്ലയെന്നും പറഞ്ഞ്‌ അവള്‍ മുഖം കുറച്ചും കൂടി വീര്‍പ്പിച്ചിരുന്നു. അങ്ങനെ വില്ലനായി ബിയര്‍ വന്നു. ഭക്ഷണത്തിനു 15 മിനിറ്റ്‌ കൂടി കാത്തിരിയ്ക്കണമെന്ന് പറഞ്ഞ്‌ സൂപ്പുമായി മഹാരാജാവ്‌ വീണ്ടും വന്നു. മഹാരാജാവ്‌ തന്നെ ബിയറും ഗ്ലാസ്സിലേക്കു പകര്‍ത്തി അകത്തേക്ക്‌ വലിഞ്ഞു. ഞാന്‍ ബിയര്‍ എടുത്ത്‌ അല്‍പം നിനക്കും വേണോയെന്ന് കുശലം തിരക്കി. മുഖം വീര്‍പ്പിച്ചിരുന്ന അവള്‍ക്കു തന്റെ ഈ ചോദ്യം ഒട്ടും പിടിച്ചില്ല. ഓഹ്‌ ഭാര്യയ്ക്കു കുടിക്കാന്‍ കൊടുക്കാന്‍ പറ്റിയ സാധനം. പിന്നെ കല്യാണത്തിന്റെ അന്ന് അച്ചന്‍ പറഞ്ഞത്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു - നീ തിന്നില്ലായെങ്കിലും അവളെ തീറ്റണം…..ഞാന്‍ അത്‌ പൂര്‍ത്തികരിക്കും മുന്‍പേ അവള്‍ പറഞ്ഞു- നീ കുടിച്ചില്ലായെങ്കിലും അവളെ കുടിപ്പിക്കണമെന്ന് അന്ന് അച്ചന്‍ പറഞ്ഞത്‌ ഞാന്‍ കേട്ടില്ല. അതോ അന്നും ഫിറ്റായിരുന്നോ? ഏതായാലും എന്റെ ഒരു തലവിധി. അവള്‍ പരിതപിക്കാന്‍ തുടങ്ങി. പരിതാപനങ്ങള്‍ക്കിടയില്‍ അവളുടെ തംസ്‌-അപ്പ്‌ ഗ്ലാസ്സിലേക്ക്‌ എന്റെ ബിയര്‍ ഗ്ലാസ്സ്‌ മുട്ടിച്ച്‌ ഒരു ചിയേഴ്സും പറഞ്ഞു ഞാന്‍ ഒരു സിപ്പ്‌ എടുത്തു. ചെറുപ്പത്തില്‍ കിട്ടിയ ഒരു അടപ്പ്‌ മദ്യത്തിന്റെ സ്ഥാനത്ത്‌ ഇന്നു ഇതാ ഒറ്റ ഗ്ലാസ്സ്‌ ബിയര്‍ മുഴുവനും തനിയ്ക്കായി ഇരിക്കുന്നു. പക്ഷെ ഇതു മൊത്തം തനിയ്ക്ക്‌ കുടിച്ചു തീര്‍ക്കാനാകില്ലായെന്ന ആ വലിയ സത്യം ആദ്യത്തെ ആ സിപ്പില്‍ നിന്ന് തന്നെ എനിക്കു ബോദ്ധ്യമായി. ഗോമൂത്രത്തിന്റെ മണവും, ചവര്‍പ്പും, പുളിയും എല്ലാം കൂടി കലര്‍ന്ന ഒരു രുചി. അതിന്റെ ആ തികട്ടിയ രുചി വായില്‍ നിന്ന് മാറി കിട്ടാന്‍ സ്വീറ്റ്‌ കോണ്‍ ചിക്കന്‍ സൂപ്പ്‌ ആസ്വദിച്ച്‌ കുടിച്ച്‌ തീര്‍ത്തു. അപ്പോഴെയ്ക്കും ഭക്ഷണവും വന്നു. മനസ്സില്ലാമനസ്സോടെ വീണ്ടും ഒരു സിപ്പ്‌ കൂടി എടുത്തു. വായ പിന്നെയും വൃത്തികേടാക്കി. പിന്നെ ചിക്കന്‍ ഫ്രൈഡ്‌ റൈസും, ചില്ലി ചിക്കനിലേക്കും ഞാന്‍ തല താഴ്ത്തി. ഇടയ്ക്ക്‌ ഇട വരാല്‍ മീന്‍ വെള്ളം കുടിയ്ക്കുന്നതു പോലെ ബിയറും മോന്തി കൊണ്ടിരുന്നു. അങ്ങനെ ഒരു പരുവത്തില്‍ ആദ്യം ഗ്ലാസ്സിലേക്കു പകര്‍ന്ന ആ ബിയറിന്റെ 'ലാര്‍ജ്ജ്‌' ഞാന്‍ തീര്‍ത്തു. ഈ ബിയര്‍ തീര്‍ത്തില്ലായെങ്കില്‍ മാനം കപ്പല്‍ കയറി പോകും. ആയതിനാല്‍ വീണ്ടും ബിയറിന്റെ ലാര്‍ജ്ജ്‌ തന്നെ ഒഴിച്ചു. ഭാര്യ വീണ്ടും എന്നെ ഒന്ന് കനപ്പിച്ച്‌ നോക്കിയിട്ട്‌ വീണ്ടും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. ഏതായാലും ആ ലാര്‍ജ്ജും ഞാന്‍ തീര്‍ത്തു. അതു തീര്‍ന്നു കഴിഞ്ഞപ്പോഴെയ്ക്കും എനിക്ക്‌ എന്തൊക്കെയോ വല്ലായ്ക തോന്നി തുടങ്ങി. എന്റെ കൈയ്കള്‍ക്ക്‌ ഒരു മരവിപ്പ്‌. മൂക്കിന്റെ സ്ഥാനത്ത്‌ മൂക്ക്‌ തന്നെയുണ്ടോ എന്ന് സംശയം. മൂക്കില്‍ തൊട്ട്‌ നോക്കി അത്‌ അവിടെ തന്നെ ഉണ്ട്‌ എന്ന് ഒരു ഉറപ്പ്‌ വരുത്തി. ചെവിക്ക്‌ നല്ല ചൂട്‌. മുഖം അങ്ങ്‌ തരിയ്ക്കുന്നു. വയറ്റിലും എന്തോ ഒരു എരിച്ചില്‍ പോലെ. അവസാനം എനിക്ക്‌ ഒരു കാര്യം വ്യക്തമായി. ഇനി ഞാന്‍ അവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഒരു ജെ.സി.ബി വേണ്ടി വരും എന്നെ കോരി കൊണ്ട്‌ പോകാന്‍. ബലം പിടിച്ചിരുന്നാല്‍ ചിലപ്പോള്‍ ഞാന്‍ ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വാളും വെച്ചേയ്ക്കും. ഭാര്യയോടു ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ്‌ വാഷ്‌ റൂമിലേക്ക്‌ പോയി. വാഷ്‌ റൂമിലെ കണ്ണാടിയില്‍ എന്നെ കണ്ടപ്പോള്‍ അടിച്ചു വീലായ ഒരു കുടിയന്റെ ഛായ എനിക്ക്‌ തോന്നി. പെട്ടന്നാണത്‌ സംഭവിച്ചത്‌.... കൊടുവാള്‍. ഏതായാലും കൊടുവാള്‍ വാഷ്ബെയ്സനില്‍ തന്നെയാണു വീണത്‌. ആകെ കുടിച്ചതു 4 കവിള്‍ ബിയര്‍. പക്ഷെ വാഷ്ബെയ്സിന്‍ നിറയെ സാധനം. എനിക്ക്‌ നേരെ നില്‍ക്കാന്‍ കൂടി പറ്റുന്നില്ല. പിന്നെയും ഞാന്‍ ഒരു കുട്ടി വാളും വെച്ചു. മൂക്കില്‍ കൂടി ഞാന്‍ ചില്ലി ചിക്കന്റെ പീസ്‌ പിഴിഞ്ഞ്‌ കളഞ്ഞു. ഞാന്‍ ചില്ലി ചിക്കന്‍ ആണു കഴിച്ചതു. എന്നാല്‍ മൂക്കില്‍ നിന്നും ചില്ലി വേറേ, ചിക്കന്‍ വേറെയായിട്ടാണു വന്നതു. ഏതായലും മൂക്കിനകത്ത്‌ നല്ല പുകച്ചില്‍. മുഖം നന്നായി ഒന്ന് കഴുകി. ഗര്‍ഭിണി പെണ്ണുങ്ങള്‍ പറയുമ്പോലെ വീണ്ടും മനം പുരട്ടല്‍, ഓക്കാനം.... പിന്നെയും തികട്ടി. വാഷ്ബേസിനില്‍ ഞാന്‍ അകത്തക്കിയ സകല സാധനങ്ങളും എന്നെ നോക്കി ചിരിച്ചു. തന്റെ വാള്‍ കാരണം അവ എല്ലാം ബ്ലോക്കായി വാഷ്ബെയ്സനില്‍ തന്നെ കിടക്കുന്നു. ബ്ലോക്ക്‌ മാറ്റാന്‍ ഞാന്‍ ഒരു വ്രഥാ ശ്രമം നടത്തി. ഉംഹും.. എന്നെയും കൊണ്ടേ അതു പോകൂവെന്ന ലക്ഷണത്തില്‍ അതു അവിടെ തന്നെ കിടന്നു. രക്ഷപ്പെടുക തന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലേ... രാമ നാരായണായെന്ന് പറഞ്ഞ്‌ ഒന്നും അറിയാത്ത ഒരു ഇന്നച്ചനെ പോലെ പിന്നെയും എന്റെ ഇരുപ്പിടത്തില്‍ വന്ന് ഭക്ഷണം കഴിപ്പ്‌ തുടര്‍ന്നു. ഭാര്യയുടെ മുഖം അപ്പോഴും കനത്ത്‌ തന്നെയിരുന്നു. പിന്നെ ഞാന്‍ അതിവിദഗ്ദമായി ഭാര്യയോടു പറഞ്ഞു- ഓഹ്‌ നിനക്കു ഞാന്‍ ബിയര്‍ കുടിച്ചത്‌ ഇഷ്ടപ്പെട്ടില്ലായെങ്കില്‍ ദാ ഞാന്‍ ഇവിടെ നിര്‍ത്തി. ഇനി ഞാന്‍ കുടിക്കുന്നില്ല. പോരെ... ഇത്രയും പറഞ്ഞു ഞാന്‍ ആ ബിയര്‍ കുപ്പിയെ അടുത്ത മേശയിലേക്കു മാറ്റി വെച്ചു. അവള്‍ എന്നെ ഒന്നു നോക്കി. എന്നിട്ട്‌ പറഞ്ഞു-ഇതു ഞാന്‍ എന്തായാലും വീട്ടില്‍ പറയും. ആ പറഞ്ഞോ…… എന്നു പറഞ്ഞുവെങ്കിലും അപ്പയുടെ ആ പഴയ അറിഞ്ഞാല്‍ ഭീഷണി ഒന്ന് മനസ്സിലോര്‍ത്ത്‌ എന്റെ തുടകള്‍ മെല്ലെ തടവി.
വേച്ചു വേച്ചു ഞാന്‍ ഒരു പരുവത്തില്‍ മുറിയില്‍ എത്തി. പക്ഷെ എന്റെ അവസ്ഥ ഭാര്യ മനസ്സില്ലാക്കാതിരിയ്ക്കാന്‍ ഞാന്‍ പരമാവധി മസ്സിലു പിടിച്ചുവെന്നത്‌ മറ്റൊരു സത്യം. കട്ടിലില്‍ കിടന്നത്‌ ഞാന്‍ ഓര്‍ക്കുന്നു. പിന്നെ പിറ്റേന്നാണു ഞാന്‍ കട്ടിലില്‍ നിന്ന് പൊങ്ങിയത്‌.

ആഹാ എഴുന്നേറ്റോ..വേഗം പോയി കുളിക്ക്‌. ശര്‍ദ്ദില്‍ നാറിയിട്ട്‌ എനിക്ക്‌ രാത്രിയില്‍ ഉറങ്ങാനെ പറ്റിയില്ലായെന്ന് അവള്‍ പറഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞു ഇന്നു ഏഴല്ലേ ആയുള്ളൂ.. അതിനിടയില്‍ നീ ശര്‍ദ്ദിക്കുകയും ചെയ്തോ...എന്നെ സമ്മതിച്ചേ പറ്റൂ.. എന്ന് വലിയ ഒരു തമാശയും പാസ്സാക്കി ഞാന്‍ ബാത്ത്‌ റൂമിനെ ലക്ഷ്യമാക്കി പോയി.

അതു കഴിഞ്ഞ്‌ ഇന്നു വരെയും എന്റെ ഭാര്യയ്ക്ക്‌ കൊടുത്ത്‌ ആ വാക്ക്‌ ഞാന്‍ തെറ്റിച്ചിട്ടില്ല. അതു അവളോടുള്ള ഇഷ്ടം കൊണ്ടല്ല... ശര്‍ദ്ദിക്കാന്‍ എനിക്ക്‌ ഇനിയും ആരോഗ്യം പോരാ.

അയ്യപ്പ ബൈജു പറഞ്ഞത്‌ എത്ര സത്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരം. അതു ആരോഗ്യമുള്ളവര്‍ക്ക്‌.

Saturday, 15 September 2007

നാടന്‍ ഡോഗ്‌ ഷോ

നാട്ടില്‍ കൂണു പോലെ ബ്ലേഡ്‌ കമ്പനികള്‍ ഉണ്ടെങ്കിലും, മിക്ക ഗ്രാമങ്ങളിലുമുണ്ട്‌ ബോര്‍ഡ്‌ പോലും വയ്ക്കാതെ, പരസ്യങ്ങള്‍ പോലും കൊടുക്കാതെ നാട്ടുകാരുടെ മാത്രം സഹകരണത്തോടെ, നാട്ടുകാരുടെ മാത്രം ബ്ലേഡുകള്‍. ബ്ലേഡുകാര്‍ എല്ലാവരും ഒരേ ഗ്രൂപ്പുകാര്‍. അവര്‍ സ്വന്തം അമ്മ ചെന്ന് കടം ചോദിച്ചാലും ഉരുപ്പടി ചോദിയ്ക്കും. പിന്നെയാണോ വെറുതാക്കാര്‍. അറുത്ത കൈയ്ക്ക്‌ ഉപ്പ്‌ തേയ്ക്കാത്തവര്‍. ആര്‍ക്കും 5 പൈസയ്ക്ക്‌ ഉപകാരം ചെയ്യാത്തവര്‍.

അത്തരത്തിലുള്ള ഒരു ബ്ലേഡ്കാരനാണു ഞങ്ങളുടെ ഗ്രാമത്തിലെ 65 വയസ്സുള്ള കോരച്ചായന്‍. ഞങ്ങളുടെ പള്ളിയിലെ ഒരു പ്രമാണി കൂടിയാണു ഈ കോരച്ചായന്‍.അതു പിന്നെ അങ്ങനെയല്ലേ വരൂ.. പൈസയുണ്ടെങ്കില്‍ ആരും പള്ളി പ്രമാണിയാകും. മൊത്തമൂറ്റ്‌ ബ്ലേഡാണെങ്കില്‍ ഞങ്ങളുടെ കോരച്ചായന്‍ കൊടുവാളാണു. 2 സൈഡിലും മൂര്‍ച്ചയുള്ള ഉഗ്രന്‍ വാള്‍. കോരച്ചായനോട്‌ 10 മിനിറ്റ്‌ സംസാരിച്ചാല്‍ ഒരു കാര്യം വ്യക്തമാകും... പൈസയെ പറ്റിയും, പണയ ഉരുപ്പ്പ്പടികളെയും പറ്റി ചിന്തിച്ച്‌ ചിന്തിച്ച്‌ ആളുടെ പിരി ഒരല്‍പ്പം ലൂസ്സ്‌ ആയെന്ന്. മുണ്ടിന്റെ കോത്തലയില്‍ ഒരു വലിയ ചരടില്‍ കെട്ടിയിട്ട താക്കോല്‍ കൂട്ടവുമായിട്ടാണു നമ്മുടെ കോരച്ചായന്റെ സഞ്ചാരം തന്നെ. കോരച്ചായന്റെ വീടിന്റെ മുന്‍പില്‍ കൂടി ആരു കടന്ന് പോയാലും അവരെ ഞെട്ടിക്കാന്‍ പാകത്തിനു കോരച്ചായന്റെ പ്രത്യേക കോച്ചിംഗ്‌ കോടുത്ത്‌ വളര്‍ത്തുന്ന ഒരു അല്‍സേഷ്യന്‍ പട്ടി. അവന്റെ കുര കേട്ടാല്‍ മാത്രം മതി..സാധരണക്കാര്‍ ഒന്ന് ഭയക്കും. അന്നേരം അവനെ നേരിട്ട്‌ കണ്ടാലോ?? അല്‍സേഷ്യന്‍ പട്ടിയുടെ എല്ലാ രാജകീയത്വവുമുള്ള ഒരു അടിപൊളി പട്ടി. കൈസര്‍ എന്നാണിവന്റെ പേരു. ഇവനെ പറ്റി ആരെങ്കിലും ചോദിച്ചാല്‍ കോരചേട്ടന്‍ വാചാലനാകും. അവന്‍ പ്രീഡിഗ്രിയാണു [പെഡിഗ്രിയെന്ന് നമ്മള്‍ മനസ്സിലാക്കുക], റോയല്‍ ബ്ലഡാണു..അങ്ങനെ അങ്ങനെ പലതും കേള്‍ക്കും..പിന്നെ അവസാനം അച്ചായന്‍ പറയും - അവന്റെ അടുത്ത്‌ ഞാനല്ലാതെ ആരും പോകത്തില്ല. എന്റെ ഭാര്യ, മക്കള്‍ എല്ലാവര്‍ക്കും അവനെ പേടിയാണു. അവന്റെ സ്വഭാവം എപ്പോള്‍ മാറുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതു കൊണ്ടല്ലേ അവന്റെ കൂട്‌ ഞാന്‍ ഗോദ്രേജിന്റെ 8 ലീവര്‍ താഴിട്ടു പൂട്ടുന്നത്‌ തന്നെ. അതു കേള്‍ക്കുന്നവര്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോകും, അച്ചായന്റെയല്ലേ പട്ടി... അതേ സ്വഭാവവും..അച്ചായനെയും പൂട്ടേണ്ട സമയം അടുത്തിരിക്കുന്നു...

വെളുപ്പാന്‍ കാലത്ത്‌ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ഓടാന്‍ പൊകുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്‌. [എന്നെ നേരിട്ട്‌ അറിയാവുന്നവര്‍ക്ക്‌ എന്റെ ആരോഗ്യത്തെ പറ്റി അറിയാം. കാറ്റുള്ളപ്പോള്‍ പോക്കറ്റില്‍ കല്ലിട്ട്‌ ഓടണേ മോനെ എന്ന് ഉപദേശിച്ചവര്‍ ധാരാളം.] അങ്ങനെ ഒരു ദിവസം ഓട്ടം കഴിഞ്ഞ്‌ തിരികെ വരുന്ന സമയം..നമ്മുടെ കഥാനായകന്‍ കോരച്ചായന്റെ വീട്ടില്‍ നിന്നും വലിയ കരച്ചിലും ബഹളവും - ഓടി വായോ..അരെങ്കിലും ഒന്ന് വന്ന് രക്ഷിക്കോ?? ആരെങ്കിലും ഒന്ന് വരണേയെന്ന് പറഞ്ഞ്‌ അലമുറയിട്ട്‌ കരയുന്ന കോരച്ചായ്ന്റെ ഭാര്യയുടെ കരച്ചില്‍..ബ്ലേഡ്കാരന്റെ വീടല്ലേ...കള്ളന്മാര്‍ വല്ലതും കയറിയതാണോ? ഞാന്‍ ഒന്ന് ശങ്കിച്ചു. വണ്ടി തിരിച്ചു വിട്ടാലോ? ഗേറ്റിന്റെ മുന്‍പില്‍ ചെന്നപ്പോള്‍ 3-4 പേര്‍ ഗേറ്റിന്റെ അവിടെ നിന്ന് കാഴ്ച കാണുന്നു. അന്നേരം പേടിക്കാന്‍ ഒന്നുമില്ല. ഇനി കാഴ്ച കാണുക തന്നെ. ആ കാഴ്ച കണ്ടപ്പോള്‍ ആര്‍ത്ത്‌ ചിരിക്കാനാണെനിക്ക്‌ തോന്നിയത്‌. കോരച്ചായന്‍ രാവിലെ കൈസറിനെ പൂട്ടാന്‍ ചെന്നതാണു. കഷ്ടം. കൈസറിന്റെ സ്വഭാവം മാറി. അവന്‍ കോരച്ചായനെ ഉരുട്ടിയിട്ട്‌ കടിച്ചു. ഞാന്‍ ചെന്നപ്പോള്‍ കോരച്ചായന്‍ സ്വതന്ത്രനായി [നൂല്‍ ബന്ധമില്ലാതെ] കൈസറിന്റെ പുറത്ത്‌ കയറിയിരിക്കുന്നു. പിന്നെ ഒരു ഉറപ്പിനു വേണ്ടി അച്ചായന്‍ കൈസറിന്റെ ചെവിയിലും മുറുക്കെ പിടിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കോരച്ചായന്റെ ഇരുപ്പ്‌ കണ്ടാല്‍ ബജാജ്‌ കവസാക്കിയില്‍ ഇരിക്കുന്ന സച്ചിനെ പോലെയുണ്ട്‌.. എന്റെ കുട്ടിക്കാലത്ത്‌ മിക്ക വീടുകളുടെയും മുകളിലും വെയ്കുന്ന ഒരു പ്രതിമയുണ്ടായിരുന്നു - ഒരു മീനിന്റെ മുകളില്‍ ഉടുക്കാകുണ്ടിയായി ഇരിക്കുന്ന ഒരു കുഞ്ഞി പയ്യന്റെ പ്രതിമ..അതിന്റെ ഒരു വലിയ രൂപമാണിപ്പോള്‍ കോരച്ചായന്റെ വീടീന്റെ മുന്‍പില്‍ പ്രതിഷ്ടിച്ചിരിക്കുന്നത്‌.

പിന്നെയും കാഴ്ചക്കാര്‍ കൂടി. കോരച്ചായന്‍ ഗെയിറ്റിന്റെ മുന്‍പില്‍ കൂടി നില്‍ക്കുന്നയാള്‍ക്കാരെ നോക്കിയപ്പോള്‍ അച്ചായന്റെ കണ്ണുകള്‍ തിളങ്ങി. അച്ചായന്‍ നീട്ടി വിളിച്ചു... എടാ സരസ്സാ...., ഒന്നു കയറി വാടാ....ഇവനെ ഒന്നു കൂട്ടില്‍ കയറ്റാന്‍ കൂടെടാ...കോരച്ചായന്റെ വിളിയും സരസ്സന്റെ മറുപടിയും വളരെ പെട്ടന്നായിരുന്നു..ഓഹ്‌ പിന്നെ...ചോറു കൊടുക്കുന്ന അച്ചായന്‍ ഗീവര്‍ഗ്ഗീസ്‌ പുണ്യാളച്ചനെ പോലെ, “ഉള്ള കുന്തവും” കൊണ്ട്‌ മുകളിലിരുമ്പോഴാ വഴിയെ പോകുന്ന ഞാന്‍...പോരാത്തതിനു ഞാനും വിത്തൗട്ടാ...സരസ്സന്‍ ഇത്രയും പറഞ്ഞു നടന്ന് നീങ്ങിയപ്പോള്‍ വിത്തൗട്ടായ ഞാനും ഊറി ചിരിച്ച്‌ കൊണ്ട്‌ വണ്ടി വിട്ടു.
ഏതായാലും ഈ സംഭവത്തോടെ നാട്ടുക്കാര്‍ കോരച്ചായനു ഒരു പുതിയ പേരിട്ടു- കോര ശ്ലീഹാ.

സത്യം സത്യമായി എനിക്ക്‌ ഈ നാമകരണ ശശ്രൂഷയില്‍ അറിഞ്ഞോ, അറിയാതെയോ, യാതൊരു പങ്കുമില്ലായെന്ന വസ്തുത കൂടി നിങ്ങളെ അറിയിച്ചു കൊള്ളട്ടെ. ഇതു കോരച്ചായനെ പേടിച്ചിട്ടൊന്നുമല്ല... എനിക്ക്‌ കോര സുവിശേഷം തീരെ ഇഷ്ടമല്ല. അത്ര തന്നെ.

[ടി കഥയിലെ കഥാപാത്രത്തിന്റെ പേരുകള്‍ വ്യാജമാണു. കൈസറിന്റെ പോലും.....]