Saturday 15 November 2008

പൊടിയാടിക്കാരുടെ പൊടിക്കൈകള്‍

പൊടിയാടി:- പേരു പോലെ പൊടി നിറഞ്ഞ സ്ഥലമൊന്നുമല്ല. മറിച്ച്‌ പ്രകൃതി രമണിയമായ സ്ഥലം. പമ്പയാറും, മണിമലയാറും പൊടിയാടിയെ കൂടുതല്‍ സുന്ദരിയാക്കി. പണ്ട്‌ കൃഷിക്കാരുടെ സ്വന്തം നാടായിരുന്നു പൊടിയാടി. അങ്ങനെയാണു പഞ്ചാരമില്ല് പുളിക്കീഴ്‌ വന്നത്‌. കരിമ്പും, നെല്ലും, വാഴയും, കപ്പയും ഒക്കെ കൃഷി ചെയ്തിരുന്ന നാട്‌. രാസ വള പ്രയോഗങ്ങളില്ലാതെ കൃഷി ചെയ്യുന്ന സമ്പ്രദായത്തിനു ഇന്ന് പ്രസക്തി ഏറിയിട്ടുണ്ട്‌. എന്നാല്‍ ഈ കൃഷി രീതി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ പൊടിയാടിക്കാര്‍ അവലംബിച്ച്‌ ഫലം കണ്ടവരാണു. മുതലാളിമാര്‍ കരിമ്പ്‌ കൃഷി ചെയ്യും.'ജൈവ വള പ്രയോഗം' നാട്ടുകാരുടെ വക ഫ്രീ. കാലം മാറി, കഥ മാറി. കൃഷി ചെയ്യാനും, ജോലി ചെയ്യാനും ആളില്ലാതായതോടെ കരിമ്പ്‌ കൃഷി ഞങ്ങളുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. കൃഷി ചെയ്യാതെ ഈ പ്രദേശത്തെ പല കണ്ടങ്ങളും അങ്ങനെ കിടന്നിട്ടും, ഒരു പാര്‍ട്ടിക്കാരനും കൊടി കുത്താനിറങ്ങിയില്ല. ഈ കണ്ടങ്ങളില്‍ കൊടി കുത്താനിറങ്ങിയാല്‍ അവരൊന്നും 'നേരെ ചൊവ്വേ പോകില്ല'. കാലക്രമേണ ഈ കണ്ടങ്ങള്‍ ഒരു റ്റിപ്പര്‍ ലോറിയില്‍ പോലും ഒറ്റ ലോഡ്‌ മണ്ണു പോലും ഇറക്കാതെ ഞങ്ങളുടെ നാട്ടുകാരുടെ സ്ഥിരോത്സാഹം കൊണ്ടങ്ങ്‌ നികന്നു. ചുമ്മാതെയാണോ...അങ്ങു അമേരിക്കയില്‍ ഇരുന്ന് നമ്മുടെ ബുഷ്ച്ചായന്‍ നമ്മളെ തീറ്റ പണ്ടാരങ്ങള്‍ എന്നു വിളിച്ചതു.

ഇതിനിടയില്‍ ടീമിലെ ഒരു ഫൗണ്ടര്‍ മെംബറുടെ മകനും കുടുംബവും സിംഗപ്പൂരിലേക്ക്‌ കുടിയേറിയതിനെ തുടര്‍ന്ന് അച്ചനെയും മകന്‍ സിംഗപ്പൂരിലേക്ക്‌ കൊണ്ട്‌ പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ അച്ചന്‍ പിറ്റേന്ന് അതിരാവിലെ സ്വന്തം പറമ്പില്‍ പോയി കാര്യം സാധിച്ചു വന്നിട്ട്‌, അനന്തിരവന്‍ പയ്യനോട്‌ പറഞ്ഞു, ഓഹ്ഹ്‌ ഒത്തിരി നാളു കൂടി ഇന്നു വായിക്ക്‌ രുചിയായിട്ട്‌ ഒന്ന് വയറ്റീന്ന് പോയതെന്ന്. അതാണു ആ ആത്മ ബന്ധം.

മാറി മാറി വന്ന പഞ്ചായത്ത്‌ ഭരണസമിതികള്‍ വീടൊന്നിനു മൂന്നും നാലും കക്കൂസ്സുകള്‍ കൊടുത്തിട്ടും പുല്ലു മുട്ടിയാലേ വയറൊഴിയൂ എന്ന സ്ഥിതിയുള്ള നാട്ടുകാര്‍ പുതു പുതു സങ്കേതങ്ങള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു. അങ്ങനെ ആറ്റു പുറമ്പോക്കില്‍ ഉള്ള പുലിമുട്ടും അതിനോടു ചേര്‍ന്ന സ്ഥലവും ഞങ്ങളുടെ ഗ്രാമവാസികള്‍ ദത്തെടുത്തു. ഏതോ ഒരു ‘മാന്യനായ വ്യക്തിക്ക്‌’ ഇങ്ങനെ പൊതു സ്ഥലത്ത്‌ വെളിക്കിറങ്ങുന്നത്‌ അപമാനമായി തോന്നിയതിനെ തുടര്‍ന്ന് അവിടെ മുള വെച്ചു പിടിപ്പിച്ചു. ഏതാനം മാസം കൊണ്ട്‌ , [ഇവിടുത്തെ വളത്തിന്റെ ശക്തി കാരണം] ഇത്‌ ഒരു വലിയ കാടായി മാറി. മുളങ്കാട്‌ ഒരു വലിയ മറവായതിനാല്‍, ഇവിടെ വാറ്റുകാരും പതുക്കെ കൂടി. ആറ്റിറമ്പ്‌ ആയതിനാല്‍ ചാരായം എടുത്താല്‍ ഉടനെ സുരക്ഷിതമായി വെള്ളത്തില്‍ താഴ്ത്താം. 'രണ്ടിനു' പോയി കഴിഞ്ഞു ക്ഷീണം തീര്‍ക്കാന്‍ അല്‍പം വാറ്റ്‌ അടിക്കാം. അങ്ങനെ കേരളത്തില്‍ ആദ്യത്തെ ഓപ്പണ്‍ എയര്‍ റ്റോയ്‌ലറ്റ്‌ അറ്റാച്ചഡ്‌ ബാര്‍, പൊടിയാടിക്ക്‌ സ്വന്തമായി. ഇതിനൊക്കെ പുറമേ നല്ല പ്രകൃതി രമണീയമായ സ്ഥലവും. വാറ്റ്‌ അടിച്ചു ഫ്ലാറ്റായാല്‍ കാറ്റും കൊണ്ട്‌ കിടക്കാം. [സത്യം പറയാമല്ല്ലോ...സുബോധത്തോടെ ആരെങ്കിലും അവിടെ വന്നാല്‍ അവന്‍ നാറ്റം കൊണ്ട്‌ ഫ്ലാറ്റാകും.] ഏതായാലും അങ്ങനെ ഈ ദത്തെടുത്ത ഈ പ്രദേശവും വാറ്റിനെ സ്നേഹിക്കുന്നവരുടെ ഭൂപടത്തില്‍ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ചു.

അങ്ങനെ വാറ്റ്‌ അടി, പൊടി പൊടിച്ചിരിക്കുന്ന സമയം... ആരും പ്രതീക്ഷിക്കാത്ത സമയത്ത്‌ എക്സൈസുകാര്‍ വന്ന് സ്ഥലം വളഞ്ഞു. കാക്കി കുപ്പായം കണ്ടതും ഫിറ്റായവരും, അണ്‍ഫിറ്റായവരും, വാറ്റുകാരും, കൂട്ടുകാരും പമ്പാ നദിയിലേക്ക്‌ എടുത്ത്‌ ചാടി. സി.ഐ പല തവണ കരയില്‍ നിന്ന് ആക്രോശിച്ച്‌ അവരെ പ്രോത്സാഹിപ്പിച്ച കാരണം എല്ലാവരും വേഗത്തില്‍ തന്നെ അടുത്ത പോയിന്റില്‍ എത്തി. പിന്നെ എക്സൈസുകാര്‍ എല്ലാവരും ആ പരിസരത്ത്‌ അങ്ങ്‌ വിഹരിച്ചു. മുളങ്കാട്ടില്‍ വാറ്റാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍, കോട എല്ലാം നശിപ്പിച്ചു. ആരെയും കിട്ടിയില്ലായെങ്കിലും തങ്ങളെ കൊണ്ട്‌ ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസത്തില്‍ സി.ഐയും കൂട്ടരും നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു പന്തിക്കേട്‌. തങ്ങള്‍ക്ക്‌ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. എല്ലാവരും ഒത്തുന്നു. ഷൂസ്സില്‍ സൂക്ഷിച്ച്‌ നോക്കിയതും എല്ലാവര്‍ക്കും കാര്യം പിടിക്കിട്ടി. ഇവിടുന്ന് കിട്ടിയ ‘തൊണ്ടിയാണു’ തങ്ങളെ ‘ഞൊണ്ടികളാക്കിയിരിക്കുന്നത്‌’…..പിന്നീട്‌ അവിടെ ഒരു ചവിട്ട്‌ നാടകം തന്നെ അരങ്ങേറി. ഒരു പോലീസുകാരന്‍ സി.ഐ ഉണ്ടെന്ന കാര്യം മറന്ന് 2 സംസ്‌കൃത പദം ഉപയോഗിച്ച്‌ ചോദിച്ചു, പണ്ടാരമടങ്ങാന്‍ ഇവനൊക്കെ എന്താ ഫെവിക്കോളും തിന്നിട്ടാണോ വെളിക്കിറങ്ങുന്നതെന്ന്..ഷൂ പറിഞ്ഞാലും ഇതു പറിയുമെന്ന് എനിക്കു തോന്നുന്നില്ലായെന്ന്....പിന്നീട്‌ അവിടെ വന്ന എല്ലാ പോലീസ്‌ ഏമാന്മാരും, ഷൂസ്സ്‌ പമ്പാ നദിയില്‍ മുക്കി നന്നായി കഴുകി വെടിപ്പാക്കി ഒരു വടക്കന്‍ വീര ഗാഥയില്‍, മാധവി പാടിയ ചന്ദന ലേപ സുഗന്ധം.....എന്ന പാട്ടു, പൊടിയാടിയിലെ നല്ലവരായ വാറ്റുകാര്‍ക്ക്‌ വേണ്ടി ഡെഡിക്കേറ്റ്‌ ചെയ്തിട്ടാണു സ്ഥലം കാലിയാക്കിയതു. പിന്നീട്‌ ആ പ്രദേശത്തേക്ക്‌ എക്സൈസ്ക്കാര്‍ എത്തി നോക്കിയതേയില്ല.

ഒരു ദിവസം വാറ്റുകാര്‍ക്ക്‌ ഒരു പൂതി. കറന്റിട്ട്‌ മീന്‍ പിടിക്കാന്‍. പുലിമുട്ടിനു നേരെ മുകളില്‍ കൂടി പോകുന്ന 11 കെ.വി അതിനു ധാരാളം. സര്‍ക്കാര്‍ കാര്യങ്ങള്‍ പോലെ ഇവിടെ ചുവപ്പ്‌ നാടകളില്ല. ഒരു കാര്യം തീരുമാനിച്ചാല്‍ അതു അന്നരം തന്നെ നടത്തുക. അതാണാ ‘സ്പിരിറ്റ്‌.’ അരമണിക്കൂറിനകം കാര്യങ്ങള്‍ റെഡി ആയി. കറന്റ്‌ അടിച്ച്‌ മീന്‍ പൊങ്ങുമ്പോള്‍ ആറ്റില്‍ ചാടാന്‍ റെഡി ആയി 5 പേര്‍ നില ഉറപ്പിച്ചു. 2 പേര്‍ മുളയും, വയറും മറ്റും 11 കെ.വിയില്‍ കുരുക്കാന്‍ തയ്യാറായി. 2 പേര്‍ മേല്‍ നോട്ടക്കാരുമായി. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ കറന്റ്‌ കൊടുത്തു. കൊടുത്തതും മുളങ്കാടിനു അപ്പുറത്ത്‌ നിന്നും ഒരു അലര്‍ച്ച. പെട്ടെന്ന് തന്നെ എല്ലാവരും അങ്ങോട്ട്‌ പാഞ്ഞു. വെള്ളത്തില്‍ നിന്നും പേടിച്ച്‌ കയറി വരുന്ന ഞങ്ങളുടെ അയല്‍വാസി. എന്തു പറ്റി, എന്തു പറ്റിയെടാ??? എന്ന് ഓടി കൂടിയവര്‍ തിരക്കി... അപ്പോള്‍ അയല്‍വാസി പറഞ്ഞു...ഞാന്‍ ‘വെളിക്കിറങ്ങിയിട്ട്‌’ കഴുകാന്‍ ആറ്റില്‍ ഇറങ്ങിയതാണു. പെട്ടെന്ന് ഒരു പെരുപ്പ്‌. കാരി കുത്തിയതു പോലോ...പുളവന്‍ കടിച്ചതു പോലോ...അങ്ങനത്തെ ഒരു അവസ്ഥ. ഹൊ!! ഞാന്‍ ശരിക്കും അങ്ങു പേടിച്ച്‌ പോയി. പിന്നെ അവിടെ കൂടി നിന്നവര്‍ 'സംഭവ സ്ഥലം' നേരിട്ട്‌ പരിശോധിച്ച്‌ F.I.R തയ്യാറാക്കി. പിന്നീട്‌ തന്മയത്വത്തില്‍ വാറ്റിന്റെ ഒരു സ്മോളും കൊടുത്ത്‌ അവനെ ഹാപ്പിയാക്കി പറഞ്ഞയയ്യ്ച്ചു.

വിശ്വസിച്ചാലും, ഇല്ലെങ്കിലും [Beleive it or not] ആ ഒറ്റ സംഭവത്തോടെ ഈ അയല്‍വാസി കക്കൂസ്സിനെ സ്നേഹിക്കാന്‍ തുടങ്ങി. ഭ്രാന്ത്‌ കൂടിയാല്‍ തലയ്ക്ക്‌ കറന്റ്‌ അടിപ്പിച്ചാല്‍ ഭേദമാകും എന്ന് കേട്ടിട്ടുണ്ട്‌, സിനിമകളില്‍ കണ്ടിട്ടുണ്ട്‌. പക്ഷെ....ഇത്തരം ഒരു അപൂര്‍വ്വ പരീക്ഷണവും, വിജയവും അത്‌ പൊടിയാടിക്കാര്‍ക്ക്‌ മാത്രം സ്വന്തമായിരിക്കും.

വാല്‍കഷണം:- ഞാന്‍ മുംബൈ എന്ന സ്ഥലത്ത്‌ ഒരിക്കല്‍ പോയി. ദൈവമേ!!! ഞാന്‍ കേട്ടിട്ടുള്ള മുംബൈ അല്ല ഞാന്‍ നേരില്‍ കണ്ട മുംബൈ. ഞാന്‍ ട്രയിന്‍ കാത്ത്‌ നില്‍ക്കുന്ന സമയം [6.30 a.m] പാന്റിട്ടവരും, സാരി ഉടുത്തവരും, നിക്കറിട്ടവരും ഒരു പോലെ നാണമില്ലാതെ 'മുഖാമുഖം' പരിപാടി നടത്തുന്നതു പോലെ കുത്തിയിരിക്കുന്ന മുംബൈ...ഈ അണ്ടര്‍വെയറും ഊരി കുത്തി ഇരിക്കുന്ന ഈ കണ്ട ജനത്തെ കണ്ടിട്ടാണോ ഈ ‘മാധ്യമ സിന്‍ഡിക്കേറ്റ്‌സ്‌' മുംബൈ അണ്ടര്‍ വേള്‍ഡാണെന്ന് പറഞ്ഞത്‌. കഷടം തന്നെ.. ഒരു പൊടിയാടിക്കാരനും ഇതിനു മുന്‍പേ ഇവിടെ വന്നിട്ടില്ലേ...അറ്റ്‌ലീസ്റ്റ്‌ ഒരു മുള എങ്കിലും വെച്ചു പിടിപ്പിച്ച്‌ ഒരു കാടാക്കാന്‍ ഇവിടെ ആരുമില്ലേ..അതുമല്ലായെങ്കില്‍ ക്ലീന്‍ മുംബൈയാക്കാന്‍ താത്‌പര്യം ഉള്ള പക്ഷം പൊടിയാടിയിലെ വാറ്റുകാരോട്‌ ഒരു വാക്ക്‌...ഇലക്ട്രിക്ക്‌ ട്രെയിനും കൂടിയായപ്പോള്‍ ഈസിയല്ലെ കാര്യങ്ങള്‍....ഒറ്റ കറന്റടി...പിന്നെ ക്ലീനല്ലേ ക്ലീന്‍...നമ്മുടെ മുംബൈയും…

36 comments:

Senu Eapen Thomas, Poovathoor said...

പൊടിയാടിയും, അവിടുത്തെ വെറെറ്റി ബാീനെ [വാറ്റ്‌] പറ്റി പഴമ്പുരാണംസില്‍....

കേരളത്തിലെ ഓപ്പണ്‍ എയര്‍ റ്റോയിലറ്റ്‌ അറ്റാച്ചഡ്‌ ബാറിനെ പറ്റി....പഴമ്പുരാണംസ്‌ സ്പെഷ്യല്‍.

വായിയ്ക്കുക, 'അടിക്കാരാവുക'

ചിയേഴ്സ്‌.

സസ്നേഹം,'
പഴമ്പുരാണംസ്‌.

മാണിക്യം said...

“ഒത്തിരി നാളു കൂടി ഇന്നു വായിക്ക്‌ രുചിയായിട്ട്‌ ഒന്ന് വയറ്റീന്ന് പോയതെന്ന്. ..”
എന്റെ പൊന്ന് സെനൂ ചിരിച്ച് എന്റെ ശ്വാസം നിന്നു.. പിന്നെ അതിനു പൊടിപ്പും തോങ്ങലും വച്ച് ഇവിടെ നിന്ന് അരുണിന്റെ കമന്റുകളും...

അവരോക്കെ ഒരു സ്റ്റടി ടൂര്‍ പോയി കൂട്ടത്തിലെ മനോജിന് അപ്പോള്‍ തുടങ്ങി കോണ്‍സ്റ്റിപ്പേഷന്‍ വരുന്ന വഴിയരുകില്‍ ഒരു ചെറിയ പയ്യന്‍ ഇരുന്ന് ഷിറ്റടിക്കുന്നു..(പയ്യന്‍ കുത്തി ഇരുന്നതിനേക്കാള്‍ പൊക്കത്തില്‍ )അതാ ക്വാണ്ടിറ്റിയുടെ കണക്ക് അപ്പൊള്‍ മനോജ് പറഞ്ഞൂ “ദേ ഹോ ഇതു നോക്കടാ കണ്ടിട്ട് കൊതിയാവുന്നു ..”എന്ന്.

കൊള്ളാം കുറെ ചിരിച്ചു തനതായ പ്രയോഗങ്ങളും പൊടിയാടിയും ആയുള്ള ആ ‘അമേദ്യ’മായ ബന്ധങ്ങള്‍! ഐശ്വര്യമായി ആദ്യ കമന്റ് ഇടുന്നു.

ദീപക് രാജ്|Deepak Raj said...

പക്ഷെ വിഷമത്തോടെ പറയട്ടെ..നിങ്ങള്‍ ഉദ്ധിശിച്ചത് തിരുവല്ലയ്ക്കടുത്തുള്ള പൊടിയാടി (ചക്കുളം റൂട്ട് ) ഇപ്പോള്‍ ഇല്ല.നിര്‍ത്തി..
പക്ഷെ താങ്കളുടെ പോസ്റ്റ് കൊള്ളാം

ജിജ സുബ്രഹ്മണ്യൻ said...

പൊടിയാടിക്കാരുടെ ജൈവ കൃഷി സമ്പ്രദായം ഇപ്പോള്‍ പല നാട്ടിലും പരീക്സ്ഷിക്കുന്നുണ്ട് ട്ടോ..നല്ല അസ്സല്‍ വളമല്ലേ! എന്തായാലും പോസ്റ്റ് രസിപ്പിച്ചു ട്ടോ

ശ്രീവല്ലഭന്‍. said...

ഇതുവഴി വന്നപ്പോഴെ ഒരു നാറ്റം :-)
കരണ്ടടിപ്പിച്ചുള്ള പ്രയോഗം കലക്കി. :-)

കരിമ്പ്‌ കൃഷിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് കൊണ്ടുപോയി......നാടുമുഴുവന്‍ കരിമ്പിന്‍കാടായിരുന്നതും, ആ കാട്ടിലൂടെയുള്ള നടത്തവും എല്ലാം ഇപ്പോള്‍ വെറും ഓര്‍മ്മ മാത്രം. കാടു പോയിട്ട് രണ്ടു കരിമ്പ്‌ പോലും കിട്ടാനില്ല. പണ്ടത്തെ സര്‍ക്കാര്‍ പഞ്ചാരമില്ല് ഇപ്പോള്‍ സര്‍ക്കാര്‍ വഹ ചാരായം ഉല്‍പ്പാദന കേന്ദ്രം ആയി......

മറ്റൊരു പൊടിയാടിക്കാരന്‍....

Pongummoodan said...

രസകരമായിട്ടുണ്ട് :)

കുറ്റ്യാടിക്കാരന്‍|Suhair said...

ഹ്മൂം.... വെറുതെയല്ല... പഴമ്പുരാണംസ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒരു ചെറിയ നാറ്റം...


ചിയേഴ്സ്...

smitha adharsh said...

എന്റെ സേനുച്ചായാ...ഇനി എങ്ങനെ ഈ കരിമ്പ്‌ മനസ്സീ പിടിച്ചു തിന്നും?
ഈ "ജൈവ വള പ്രയോഗം" വളരെ ഭയാനകം ആയിപ്പോയി.
പക്ഷെ,"കറന്റ് അടി " കലക്കി.
അങ്ങനെയെന്കിലും അയാള്‍ ഓപ്പണ്‍ എയര്‍ ടോയിലെറ്റ്‌ ഉപയോഗം നിര്‍ത്തിയല്ലോ..
പോസ്റ്റ് വായിച്ചു ചിരിച്ചു.

Anonymous said...

Post kollaammmm. Naariyitt irikkaan vayyaa.......

ജോര്‍ജ്ജ് ഏടത്വാ said...

സോനു... മധുരിക്കും ഓര്‍മ്മകളേ .. മലര്‍മഞല്‍ കൊണ്ട് വരു...

എടത്വാ കോളേജില്‍ പ്രീഡിഗ്രി കാലത്ത് ഞങ്ങളുടെ പ്രധാന വിഹാര രംഗം ആയിരുന്നൂ പുളിക്കീഴ് പന്‍ഞാര മില്ലും പുറകിലത്തെ കരിമ്പിന്‍ തോട്ടവൂം പിന്നെ ഇരമല്ലിക്കര റോഡും..കാരണം അവിടെ അപ്രണ്ടീസ് ആയി ജോലി നൊക്കുന്ന ഷിബു.. പിന്നെ ആ മില്ലിന്റെ കാര്‍ട്ടേഷ്സില്‍ താമസീക്കുന്ന ഒത്തിരി നല്ല ക്കൂട്ടുകാരും... വര്‍ഷങ്ങള്‍ക്കു ശേഷമതൊക്കെ ഓര്‍മ്മിപ്പിച്ചതിനു നന്ദി...

ബഷീർ said...

സേനു, ബോബെ അണ്ടര്‍ വേള്‍ഡ്‌ ക്ലീനാക്കണമെങ്കില്‍ കരന്റ്‌ കുറച്ചധികം വേണ്ടിവരും. :)
എന്നാലും കരന്റടിപ്പിച്ച്‌ മീന്‍ പിടിക്കണ പരിപാടി ഭയങ്കരം തന്നെ. നിങ്ങള്‍ ആള്‍ക്കാരു ചില്ലറക്കാരല്ല അല്ലേ.. ഞാന്‍ ഇനി ചില്ലറയോക്ക്‌ നോട്ടാക്കി വെക്കാം..

ബഷീർ said...

അല്ലാ.. അന്ന് ആ കരന്റ്‌ അടി കിട്ടിയവന്റെ പേരു സേനു എന്നൊന്നു അല്ലല്ലാ.. വെര്‍തെ ഒരു സംശയം..

krish | കൃഷ് said...

‘കസ്തൂറി’ മണക്കുന്നല്ലോ പോസ്റ്റേ,
നീ വരുമ്പോള്‍ സേനുവിനെ കണ്ടുവോ നീ
കവിളിണ ‘തഴുകിയോ’ നീ...


:)

അരവിന്ദ് :: aravind said...

ഹഹ സെനൂ :-)
പതിവുപോലെ രസകരം...

അല്ല ഈ ബോംബേക്കാര്‍ മുഖാമുഖം ഇരിക്കുന്നതെന്തിനാ? പുറം തിരിഞ്ഞിരുന്നാല്‍ പോരേ?
അതോ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറി റൊമാന്റിക്കായിട്ട് വേണോ ആവോ!
അതോ ഇനി വല്ല ഉടമസ്ഥ തര്‍ക്കവും വരുമോന്ന് ഓര്‍ത്തിട്ടാണാവോ എന്തോ!
(ബോംബേയില്‍ പോയിട്ട് വന്ന ഒരു സായിപ്പ് ഈ ടൈപ്പ് അനുഭവം എല്ലാവരുടേയും മുന്‍പില്‍ വെച്ച് അറപ്പോടെ, പരിഹാസത്തോടെ പറഞ്ഞപ്പോല് ഉരിഞ്ഞ തൊലി ഇതുവരെ വന്നിട്ടില്ല...പാവങ്ങളെ പറഞ്ഞിട്ടെന്ത് കാര്യം! ഭരിക്കുന്നവരെ ഇരുത്തി കറന്റടിപ്പിക്കുകയാ വേണ്ടത്)

;-)

വിപിന്‍ said...

കേരളത്തിലെ ആദ്യ ഓപ്പണ്‍ എയര്‍ റ്റോയിലറ്റ്‌ അറ്റാച്ചഡ്‌ ബാറിനെ ഒരുപാടു മിസ് ചെയ്യുന്നുണ്ടാവുമല്ലോ സെനുജീ. മസ്കറ്റില്‍ ഈ സമ്പ്രദായം നടപ്പാക്കാന്‍ ഒന്നു ശ്രമിച്ചൂടേ...
11കെ.വി ലൈനില്‍ നിന്നു തന്നെയാണോ കറണ്ടടിപ്പിച്ചത്? മൊത്തമായി കരിഞ്ഞു പോകാഞ്ഞത് ഭാഗ്യം!

ആസ്വദിച്ചു. :-)

G. Nisikanth (നിശി) said...

ഇത്രയും കേട്ടപ്പോൾ ലോകപ്രസിദ്ധമായ പൊടിയാടി ഷാപ്പിലെ തവളക്കാലും കള്ളും കപ്പയുമൊക്കെ വാളത്തലയുമൊക്കെ ഓർത്തുപോയി. എത്ര സന്ധ്യകൾ മനസ്സിനെ പുളകം കൊള്ളിച്ചതാണവിടുത്തെ കള്ളിന്റേയും കരിമ്പിൻ പൂവിന്റേയും മണമുള്ള കാറ്റ്. ഇപ്പോൾ ആ പഴയ നൈർമ്മല്യവും ഗ്രാമീണതയുമൊക്കെ നഷ്ടപ്പെട്ടെന്നു തോന്നുന്നു. നിഷ്കളങ്കരായ മനുഷ്യരാണവിടുള്ളത്. ഒരു ചെറിയ വിഭാഗത്തിനു ദിവസവും രണ്ടുവീശണമെന്നല്ലാതെ മറ്റു യാതൊരു അത്യാഗ്രഹവുമില്ല. ഇപ്പോഴും അതുവഴി പോകുമ്പോൾ ഒരു കുളിരനുഭവപ്പെടാറുണ്ട്!!!!

“കരിമ്പിൻപൂവിനക്കരെ” എന്ന പഴയചിത്രം അവിടെവച്ചാണ് ഷൂട്ടു ചെയ്തത്, നെടുമ്പ്രത്ത്.

കൊള്ളാം, നന്നായിട്ടുണ്ട്. ആശംസകൾ

saju john said...

സീനു......പണ്ട് പറഞ്ഞ പോലെ, അമൃതാഞ്ജന്‍ വേണ്ടി വന്നു പല സ്ഥലത്തും, പ്രത്യേകിച്ച് ഇത് വായിച്ചപ്പോള്‍......

“ഒത്തിരി നാളു കൂടി ഇന്നു വായിക്ക്‌ രുചിയായിട്ട്‌ ഒന്ന് വയറ്റീന്ന് പോയതെന്ന്. ..”

"2 സംസ്‌കൃത പദം ഉപയോഗിച്ച്‌ ചോദിച്ചു, പണ്ടാരമടങ്ങാന്‍ ഇവനൊക്കെ എന്താ ഫെവിക്കോളും തിന്നിട്ടാണോ വെളിക്കിറങ്ങുന്നതെന്ന്.."

നട്ടപിരാന്തനെ പോലെ “ഛീ” പറയിപ്പിക്കുന്ന കാര്യമെടുത്താണല്ലേ കളി.....

സീനു... ഓരോ കുഞ്ഞുകാര്യങ്ങളിലും, തമാശ കാണുന്ന സീനുവിന്റെ കഴിവ് പ്രത്യേകം അഭിനന്ദിക്കേണ്ടതാണ്...

ഏതായാലും “പരുമല” യുടെ പരിക്ക് തീര്‍ത്തു....

കൊച്ചുമുതലാളി said...

:)ഈ പൊടിയാടിക്കാ‍രുടെ പൊടികൈകള്‍ ഇതയേ ഉള്ളോ?

എന്താ‍യാലും കലക്കി.

സമീര്‍ അലി I Samir Ali said...

ഇയാള്‍ക്ക് ഇതല്ലാതെ വേറേ ഒന്നും പറയാനില്ലേ.......

Dr.Biji Anie Thomas said...

ഹ ഹ..ഇവിടുന്ന് കിട്ടിയ ‘തൊണ്ടിയാണു’ തങ്ങളെ ‘ഞൊണ്ടികളാക്കിയിരിക്കുന്നത്‌’…..പിന്നീട്‌ അവിടെ ഒരു ചവിട്ട്‌ നാടകം തന്നെ അരങ്ങേറി.
ചിരിച്ചു ചിരിച്ചു വയ്യേ..

nandakumar said...

ഡേയ് നാറ്റിച്ചു നാറ്റിച്ചു നീ ചിരിപ്പിച്ചു.
മൊട്ടത്തലയന്‍ പറഞ്ഞ പോലെ ആ രണ്ടു വാചകം മാത്രം മതി അറഞ്ഞു ചിരിക്കാന്‍ :)

Senu Eapen Thomas, Poovathoor said...

കഷ്ടം കഷ്ടം കൂനാരെ....
തെങ്ങിനു മണ്ടേല്‍ കള്ളുണ്ടോ?...ഇങ്ങനെ ആയിരിക്കും കമന്റുകള്‍ എന്നാണു ഞാന്‍ വിചാരിച്ചത്‌...എന്നാല്‍ എന്നെ കിടിലം കൊള്ളിച്ച്‌ കൊണ്ട്‌...ദേ ഇവിടെ ആള്‍ക്കാര്‍ വന്നു.

മാണിക്യം:-പങ്കജകസ്തൂരി കഴിക്കൂ. ബ്രീത്ത്‌ ഈസി... മേടിച്ച്‌ കഴിക്കുന്നത്‌ നല്ലതായിരിക്കും. പിന്നെ ആദ്യം വന്ന് കമന്റ്‌ ഇട്ടതിനുള്ള നന്ദി അറിയിച്ചു കൊള്ളട്ടെ. പിന്നെ അരുണിന്റെ കൂടുതല്‍ അനുഭവങ്ങള്‍ ആല്‍ത്തറയില്‍ പ്രതീക്ഷിക്കുന്നു. അത്‌ കേട്ടപ്പോള്‍ തന്നെ ദേ..ഇവിടെ കപ്പല്‍ ഓടിക്കാനുള്ള വെള്ളം മ്മ്,മ്മ്.

ദീപക്‌:- എന്താണു ദീപക്‌ ഉദ്ദേശിച്ചതെന്ന് എനിക്ക്‌ നോ ഐഡിയ. പൊടിയാടി എന്ന സ്ഥലമില്ലന്നോ... എന്ത്‌ പറഞ്ഞാലും ഞങ്ങള്‍ സഹിക്കും..പക്ഷെ പൊടിയാടി ഇല്ലായെന്നൊക്കെ പറഞ്ഞാലുണ്ടല്ലോ...കറന്റടിപ്പിക്കുമേ..പറഞ്ഞേക്കാം.

കാന്താരിക്കുട്ടി:- എന്നും ഇങ്ങനെ കുട്ടിയായിട്ട്‌ നില്‍ക്കാന്‍ ഇതെന്താ ബോണ്‍സായി കാന്താരിയോ...ലേശം ജൈവ വളം പൊടിയാടിയില്‍ നിന്ന് കൊടുത്തു വിടട്ടെ.

ശ്രീവല്ലഭാ:- കാലില്‍ വല്ലതും പറ്റിയോ എന്ന് നോക്ക്‌ ആദ്യം...കരണ്ട്‌ അടിപ്പിക്കുക, തോട്ട പൊട്ടിക്കുക, നഞ്ച്‌ കലക്കുക..ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു... പഞ്ചാര മില്ലിലെ മൊളാസീസിന്റെ നാറ്റം വെച്ചു നോക്കുമ്പോള്‍ ഫയര്‍റ്റം, fire=തീ എത്രയോ നിസ്സാരന്‍.

പൊങ്ങൂ:- താങ്ക്യു...

വന്ന് എല്ലാവരും ഈ നാറ്റം സഹിച്ച്‌ പോന്നെ...ഇതൊക്കെയല്ലെ ഒരു സന്തോഷം..

സസ്നേഹം,
പഴമ്പുരാണംസ്‌.

Unknown said...

enjoyed the bit regarding Bombay Underworld as per maadhyama syndicate..

Jayasree Lakshmy Kumar said...

വായിച്ചപ്പോൾ ചിരിപ്പിച്ച ഓരോ ഭാഗവും, ഇതു ക്വാട്ടാൻ നല്ലത് എന്നു ചിന്തിച്ചു ചിന്തിച്ച് അവസാനം പോസ്റ്റു മൊത്തത്തിൽ ക്വാട്ടുന്നതെങ്ങിനെ എന്നതിനാൽ ആ ഉദ്യമത്തിനു മുതിരുന്നില്ല. സേനു, കലക്കി. ചിരിച്ചൊരു വഴിക്കായി

ആദര്‍ശ്║Adarsh said...

ഒരു ഷൂസിന്റെ നാറ്റം അങ്ങ് മാറിയതേ ഉള്ളൂ ..ദാ വീണ്ടും നാറ്റം ..
അച്ചായോ നാറ്റിച്ചു ചിരിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കയാണോ ?
മൂക്ക് പൊത്തി ചിരിക്കാന്‍ വയ്യേ ...

ബീരാന്‍ കുട്ടി said...

സോനു,
ചിരിച്ച് ചിരിച്ച് മറിഞു, കപ്പാൻ മണ്ണില്ലാത്തോണ്ട്, അത് നടന്നില്ല.

മദ്രാസിൽ പഠിക്കുന്ന (ഉവ്വ്, ഞാനല്ലെ,) കാലത്തെ ഓർമ്മിപ്പിച്ചല്ലോ.

ഒരു സംശയം,

അതെ, ഈ പോസ്റ്റിനോളം വരുമോ കമന്റിലിട്ടത്?

ചാളിപ്പാടന്‍ | chalippadan said...

മുംബൈക്കാരുടെ അത്രക്കും എത്തണമെങ്കിൽ പൊടിയാടിക്കാർ മാത്രം പോരാ. പോസ്റ്റ് കലക്കി. മുളംകാടുകൊണ്ടുള്ള ഉപയോഗങ്ങളിൽ ഒന്നൂടെ ചേർക്കാം. പക്ഷെ മുള്ള് ???

ചാർ‌വാകൻ‌ said...

കഴിഞ്ഞ ഓണത്തിനുകൂടി പോയതാ...നാട്ടില്‍ ഇതിലും വലിയവിടല്‍സ്
കേട്ടിട്ടുള്ളതിനാല്‍ അതിശയമില്ല.നന്നായി..തിരല്ലാആ കാരങ്ങനെ കത്തികേറട്ടേ.

Senu Eapen Thomas, Poovathoor said...

കുറ്റ്യാടിക്കാരാ:- ഈ നാറ്റമൊക്കെ ചെറുതായി തോന്നുകയാണെങ്കില്‍, സമ്മതിച്ചു തന്നിരിക്കുന്നു-കുറ്റ്യാടി.

സ്മിതാ:- കരിമ്പ്‌, സവോള, ചുവന്നുള്ളി എന്നീ കൃഷികള്‍ക്ക്‌ അത്യുത്തമമായ വളമാണു ലവന്‍. അതു കൊണ്ടല്ലെ നമ്മുടെ F.A.C.T പൂട്ടി കെട്ടി പോയത്‌ തന്നെ. കരിമ്പിന്റെ മധുരം ഇപ്പോള്‍ തിരുമധുരമായി അല്ലെ..

റ്റീനാ:- നാറിയിട്ട്‌ ഇരിക്കാന്‍ വയ്യ... എന്താ എന്തു പറ്റി.. മോളു കാര്യം സാധിച്ചു കാണും..

ജോര്‍ജ്ജ്‌:- വന്നതിനു, പൊടിയാടിയുടെ ഓര്‍മ്മ പുതുക്കിയതിനു ഒത്തിരി നന്ദി. ഇനിയും വരണം.

ബഷീറെ:- അത്‌ ഞാനല്ല. 11 കെ വി പോയിട്ട്‌ എനിക്ക്‌ ബാറ്ററി കറന്റ്‌ ഏറ്റാല്‍ തന്നെ ഞാന്‍ വീണു പോകും... കറന്റ്‌ വെച്ച്‌ മീന്‍ പിടിച്ചിരുന്ന പലരും ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ തന്നെയില്ല. പിന്നെ സമയത്തിനു കറന്റുമില്ല.

ഇനി വരണം, വായിക്കണം....

സസ്നേഹം,
പഴമ്പുരാണംസ്‌.

മാളൂ said...

സുന്ദരിയായ പൊടിയാടി
നീ വരുമ്പോള്‍ “കസ്തൂരി മണക്കുന്നല്ലൊ”!!
നല്ല ജൈവ വളം ഇട്ട തമാശകളാണല്ല്ലൊ
ചിരിച്ച് അവശയായി..

ഇവിടെ കാറ്റിനു സുഗന്ധം
എന്നു മുളികോണ്ട് ചെന്ന്
ആറ്റില്‍ കടവിറങ്ങാം ..
അതിന്റെ സുഖം “ടിഷ്യൂ കള്‍ച്ചറിന്” മനസ്സിലാവുമൊ ഏഴു ജന്മത്ത്?
വൈദ്യുതീ വല്‍ക്കരണം ഏറ്റു ...

Senu Eapen Thomas, Poovathoor said...

കൃഷേ:- നല്ലോരു പാട്ട്‌ വളച്ചൊടിച്ച്‌, നാറ്റിച്ച്‌ ഒരു പരുവത്തിലാക്കിയല്ലോ...

അരവിന്ദ്ജി:- അരവിന്ദ്ജിയുടെ കമന്റ്‌ ബ്ലോഗില്‍ കിട്ടുകയെന്നാല്‍ ഒരു അവാര്‍ഡ്‌ കിട്ടിയതിനു തുല്യം. പിന്നെ ഒരു സന്തോഷ വാര്‍ത്ത:- നമ്മുടെ കൊടകര ചേട്ടന്‍, ചേട്ടന്റെ കൊടകരപുരാണത്തില്‍ ലിങ്ക്‌ ഇട്ടു. അത്‌ ഭരത്‌ അവാര്‍ഡ്‌. അപ്പോള്‍ നമ്മള്‍ക്ക്‌ മുംബൈ ക്ലീനാക്കാനുള്ള കോണ്‍ട്രാക്റ്റ്‌ എടുത്താലോ....

വിപിന്‍ജി:- വല്ലപ്പോഴും ഓപ്പണ്‍ എയറില്‍ നിന്ന് മസ്ക്കറ്റില്‍ മൂത്രം ഒഴിച്ച്‌ തനി കേരളിയനാണു താന്‍ എന്ന് ഓര്‍ക്കാറുണ്ട്‌. പിന്നെ ആ 11 കെ.വി കറന്റ്‌ തന്നെയാണു അടിപ്പിച്ചത്‌. കേരളത്തിലെ കറന്റല്ലെ..അത്‌ കരിയിക്കത്തില്ല... എന്നെക്കാട്ടിലും കൂടുതല്‍ വിപിക്ക്‌ കെ.എസ്‌.ഇ.ബിയെ പറ്റി അറിയാമല്ലോ....

ചെറിയനാടാ:- വന്നതിനു, കമന്റിയതിനു നന്ദി. പിന്നെ കരിമ്പിന്‍പൂവിനക്കരെയെ പറ്റി ഒരു ബ്ലോഗ്‌ പോസ്റ്റിയിട്ടുണ്ട്‌. അതു ദേ http://pazhamburanams.blogspot.com/2008/08/blog-post_15.html
സജുവേ:- അമൃതാന്‍ജന്‍ ഇതിനോടൊപ്പം തരാന്‍ ആവശ്യപ്പെട്ട ഏക വ്യക്തി. പിന്നെ എന്നെ ഇത്രയും പുകഴ്ത്തിയതിനു നന്ദി. ഞാന്‍ അമിതാബ്‌ ബച്ചന്റെ അത്രയും പൊങ്ങിയോ എന്ന് സംശയം. ഇനിയും വരണം. അത്‌മാര്‍ത്ഥമായി നെല്ലും പതിരും തിരിച്ച്‌ തന്നെ കമന്റണം...

ഇനിയും ആള്‍ക്കാര്‍ വരട്ടെ... പൊടിയാടി ഒന്ന് ഫേമസാകട്ടെ.

സസ്നേഹം,
പഴമ്പുരാണംസ്‌.

ജിബി said...

കലക്കി.

ninav said...

പ്രദീപ്ചോന്‍:
പാടത്തിരുന്നോരു കാവടി വെക്കുക.അതു അനുഭവിച്ച് തന്നെ അറിയണം.കഴിഞ്ഞപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ നാലെണ്ണം അടിച്ചിരിക്കുമ്പോള്‍ ഒരുള്‍വിളി. ആറാംതമ്പുരാനില്‍ മോഹന്‍ലാലിനുതോന്നിയപോലെ.ചുള്ളന്‍ ഹിന്തുസ്ഥാനി സംഗീതം പഠിക്കാന്‍ വടക്കോട്ട് പോയി. ഞാന്‍ എന്റെ ഗഡികളെയും കൂട്ടി പടിഞ്ഞാട്ടു വിട്ടു.
പാടത്തിന്റെ കരയില്‍ എത്തിയപ്പോള്‍ എന്റെ അന്ത്യാഭിലാഷം ഞാനവരോട് പറഞ്ഞു.അതുവരെ ഞാന്‍ കൊണ്ടുവന്ന ബക്കാഡി കുടിച്ച് അറഫെലെ ബീഫൂം തിന്ന് കടെരെ ഇറയത്തിരുന്നവര്‍ വളരെ ബഹുമാന്‍പൂര്‍വ്വം ആദ്യം എന്നെയും എന്റെ അചഛ്നെയും പിന്നെ അച്ചാച്ചനെയും ചുമ്മാ കുറച്ച് നേരം ആദരിച്ചു സംസാരിച്ചു.പിന്നെ നി കേറുന്നുണ്ടെങ്കി കേറഡാ പന്നി അല്ലേങ്കി ഞങ്ങളു വണ്ടിയും കൊണ്ടുപൊകും എന്നുപറഞ്ഞപ്പോള്‍ എന്റെ പട്ടി നടക്കും ഒരു കിലൊമിറ്റര്‍ മഴയത്ത് എന്ന് പറഞ്ഞ് അവരെലും മുമ്പ് വണ്ടിയില്‍ കേറി ഇരുന്നു. ഇതു വായിച്ചപ്പോള്‍ പൊടിയാടിക്കാര്‍ എത്ര ഭാഗ്യവാന്‍മാര്‍ എന്നോര്‍ത്തൂപോയ്..

അശോക് കർത്താ said...

ഹായ്..പൊടിയാടിക്കാരാ......നാറ്റക്കേസ്സാണെങ്കിലും മൂക്ക് പൊത്തിപ്പിടിച്ചിരുന്നു മൊത്തം വായിച്ചു......
പിന്നെ കരിമ്പിനെപ്പറ്റിപ്പറയുമ്പോള്‍ ചെറിയൊരു ഗൃഹാതുരത്വം. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. ഒരു സുഹൃത്തിന്റെ ബന്ധുവീട് പമ്പാനദിക്കരയില്‍ ഉണ്ട്. കൃത്യമായ സ്ഥലം ഓര്‍ക്കുന്നില്ല. പൊടിയാടി ബല്‍റ്റാണെന്നുറപ്പ്. ക്ലാസിലിരിക്കുന്നത് ബോറായതുകൊണ്ട് മാവേലിക്കരയില്‍ നിന്ന് ബസ് കേറി അവിടെ എത്തും. ഐസലേഷന്‍ വാര്‍ഡ് പോലെയാ. ഒരമ്മച്ചിയും വേലക്കാരിയും മാത്രം വീട്ടില്‍. ബാക്കിയൊക്കെ ഗല്‍ഫില്‍. ആരെങ്കിലും ചെല്ലുന്നത് അമ്മച്ചിക്ക് സന്തോഷം. അന്ന് മദ്രാസിലെ മോന്‍ എന്ന സിനിമയുടെ തിരക്കഥ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു വിശ്വാസപൂര്‍വ്വം വീട്ടില്‍ കയറ്റുമായിരുന്നു. ഭക്ഷണം ഫ്രീ. അമ്മച്ചിയുടെ സന്തോഷം എക്സ്റ്റ്രാ.ചിലപ്പോള്‍ അത് രഹസ്യമായി വച്ചിരിക്കുന്ന ഷിവാസ് റീഗലായി പുറത്ത് വരും. (അമ്മച്ചി അത് മാത്രമേ അടിക്കത്തൊള്ളന്ന് തോന്നുന്നു. പെരിനു പോലും വേറൊന്ന് കിട്ടിയിട്ടില്ല). കരിമ്പിന്‍ കാടുകളും സുരയും പമ്പാനദിയിലെ തണുപ്പും. പക്ഷെ അന്ന് ഈ സിറ്റുവേഷന്‍ ഉണ്ടായിരുന്നോ എന്ന് സംശയം. ഈ വീടിനു ഒരു സ്വകാര്യകടവുണ്ടായിരുന്നത് കൊണ്ടാകാം ഭൂമിശാസ്ത്രം അത്ര ശ്രദ്ധിക്കാതെ പോയത്. ങും...അതൊക്കെ ഒരു കാലം.

Senu Eapen Thomas, Poovathoor said...

കൊച്ചു മുതലാളീ:- പൊടിയാടിക്കാരുടെ വേലത്തരങ്ങള്‍ പുസ്തകമാക്കാന്‍ ഉള്ള സാധനം ഉണ്ട്‌. പക്ഷെ മുതലാളി ചിലവ്‌ ചെയ്യുമോ??

ദീപു:- പിന്നെ എന്തോന്ന് പറയാന്‍...ഒബാമ വൈറ്റ്‌ ഹൗസില്‍ കയറുന്നതോ?? അതോ ചന്ദ്രായനം ചന്ദ്രനെ ചുറ്റുന്നതോ?? അതോ അഭയാ കേസില്‍ കോട്ടൂരാന്‍ കോട്ട്‌ ഊരിയപ്പോള്‍ ഉണ്ടായ സംഭവങ്ങളോ??? ആ ദീപു എന്താ ഞാന്‍ പറയേണ്ടത്‌... ഒരു പൊടിയാടിക്കാരനു പറയാന്‍ പറ്റുന്നത്‌ പറഞ്ഞാല്‍ പോരെ.

ഡോക്ടറെ:- ചിരിച്ച്‌ വയ്യാതായതിനു ഞാന്‍ പങ്കുകാരനല്ല. ഈ രക്തത്തില്‍ എനിക്ക്‌ പങ്കില്ലായെന്ന് സാരം.

നന്ദാ:- നാറ്റിച്ച്‌ ചിരിപ്പിച്ചു. അത്‌ പറഞ്ഞപ്പോള്‍ സത്യം ഞാന്‍ നാറി...

സജു:-വന്നതിനു കമന്റിയതിനു നന്ദി. ഇനിയും വരണെ!!!

ചുമ്മാ പൊടിയാടി ഒന്ന് കണ്ട്‌ കേട്ട്‌ പോന്നെ.

സസ്നേഹം,
പഴമ്പുരാണംസ്‌.

Senu Eapen Thomas, Poovathoor said...

ലക്ഷ്മിയേ:- ഈ കമന്റ്‌ തന്നെ ധാരാളം. ഇനിയും വരണേ...

ആദര്‍ശിന്റെ ഒരോ ആദര്‍ശങ്ങളെ.. മൂക്ക്‌ പൊത്തി ചിരിക്കത്തില്ല. നാറ്റിച്ച്‌ ചിരിപ്പിക്കാന്‍ ഞാന്‍ അങ്കം കുറിച്ചിട്ടില്ല, കച്ചയും കെട്ടിയിട്ടില്ല... എന്നാലും ചിലരെ നാറ്റിപ്പിക്കാന്‍ തീരുമാനിച്ചു.

ബീരാന്‍ക്കുട്ടി:- കപ്പാന്‍ മണ്ണില്ലാത്ത ഈ സ്ഥലം എവിടെയാ?? ഏതായാലും അവസാനം പറഞ്ഞ ആ ലത്‌ ഉണ്ടല്ലോ... ആ പഴഞ്ചൊല്ല്... സുഖിച്ചു... ഇനി വരണെ...

ചാളിപ്പാടാ:- പൊടിയാടിക്കാരെ അത്രക്ക്‌ കുറച്ച്‌ കാണരുത്‌. പിന്നെ അണ്ണാന്‍കുഞ്ഞിനും തന്നാലായത്‌... പിന്നെ മുളങ്കാടിനെ പറ്റി റിസേര്‍ച്ച്‌ വല്ലതും നടത്തുന്നുണ്ടോ? ഇനിയും വരണേ....

മാളു:- മാളുവിനു മാത്രമേ പൊടിയാടിയുടെ സൗന്ദര്യം മനസ്സിലായുള്ളു. മതി. അതു മാത്രം മതി. കണ്ടില്ലെ..ആ കവയത്രിയുടെ ചുണ്ടില്‍ നിന്ന് വന്ന മധുര ഗീതങ്ങള്‍...അതാണു പൊടിയാടി....

ജെമ്മെ:- നന്ദി..ഇനിയും വരണം.

പ്രദീപ്‌:- കാവടി വെയ്ക്കുക. പുതിയ പ്രയോഗം.. അസൂയയ്ക്കും, കഷണ്ടിക്കും മരുന്നില്ല. പൊടിയാടിക്കാരെ കണ്ട്‌ കാവടി വെയ്ക്കാന്‍ നോക്കണ്ട.

അശോകേട്ടാ:- അതോ അക്കോഷോട്ടനോ, പൊടിയാടിയിലെ അമ്മച്ചിമാര്‍ മാത്രമല്ല എല്ലാവരും ഡിസെന്റാ. ഷിവാസ്‌ റീഗല്‍, വാറ്റ്‌ 69, ബ്ലാക്ക്‌ & വൈറ്റ്‌ എല്ലാം ഈ വീടുകളില്‍ ധാരാളം കാണും. അതാണു പൊടിയാടി. പക്ഷെ അതിന്റെ അഹങ്കാരം തീരെയില്ലാത്തവരും. അതാണു ഞങ്ങളുടെ മുഖ മുദ്ര.

വാന്നേ...വന്നിട്ടു പോന്നെ..

സസ്നേഹം,
പഴമ്പുരാണംസ്‌.