Sunday 1 July 2007

'ഭ്രാന്തന്‍ വികൃതികള്‍'

ഞാന്‍ 'രജനി ഫാന്‍സ്‌' എന്ന പേരില്‍ കഴിഞ്ഞ മാസം ഒരു പോസ്റ്റ്‌ പോസ്റ്റി. സത്യം പറയട്ടെ, ഭീഷണി കത്തുകളുടെ പ്രവാഹം തന്നെയായിരുന്നു. എന്റെ കിട്നിക്കു വരെ ' Z കാറ്റഗറി' സെക്യുരിറ്റി വേണം എന്നു തോന്നി. പിന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ചു കമ്മന്റുകള്‍ എല്ലാം കളഞ്ഞു. തമിഴ്‌നാട്ടിലേക്കു അടുത്ത കാലത്തു എങ്ങും പോകാന്‍ പറ്റും എന്നു തോന്നുന്നില്ലാ.ഏതായാലും ബ്ലോഗ്‌ കൊണ്ട്‌ അത്രയും ഗുണം പറ്റി.

ആയതിനാല്‍ ഇനി ഒരു പോസ്റ്റ്‌, വളരെ കരുതലോടെയാകാം എന്നു വിചാരിച്ചു, കൂലംകഷമായ ആലോചനയ്ക്കു ശേഷം ഇതാ എന്റെ പുതിയ പോസ്റ്റ്‌.

ഭ്രാന്തന്മാരായി ആരും ജനിക്കുന്നില്ല. മനസ്സിന്റെ സമനില തെറ്റാന്‍ അധികം സമയം വേണ്ട. സമനില തെറ്റിയാല്‍ നമ്മളും ഭ്രാന്തന്മാരായി.

തിരുവല്ല എന്ന സ്തലത്തും ഭ്രാന്തന്മാരും, ഭ്രാന്തികളും ഉണ്ടു. സമൂഹം അവരെ ഒറ്റപ്പെടുത്തുന്നു, പരിഹസിക്കുന്നു, വെറുപ്പോടെ, പേടിയോടെ നോക്കുന്നു....എന്തു ചെയ്യാം...

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസം, എന്തോ കാരണത്താല്‍ പെട്ടെന്നു ബസ്സ്‌ സമരം ആയി. സ്കൂളില്‍ പോകാന്‍ ഇനി 'നടരാജന്‍' തന്നെ ശരണം. അങ്ങനെ ഞാനും എന്റെ ചേച്ചിയും, പിന്നെ ഒരു പറ്റം കുട്ടികളും കൂടി, പൊടിയാടിയില്‍ നിന്നും സ്കൂളിലേക്കു നടത്തം തുടങ്ങി. കൊച്ചു വര്‍ത്തമാനങ്ങളും, കളിയും, ചിരിയും ഒക്കെയായി ഞങ്ങള്‍ അങ്ങനെ നടന്നു. കാവുംഭാഗം എന്ന സ്തലത്ത്‌ എത്തിയപ്പോള്‍...ദാ നില്‍ക്കുന്നു, കര്‍ണ്ണന്‍ എന്ന ഭ്രാന്തന്‍. കീറി പറിഞ്ഞ്‌ മുഷിഞ്ഞ വേഷം, തോളില്‍ ഒരു കറുത്ത്‌ നാറിയ തോര്‍ത്ത്‌, കാടു പോലെ വളര്‍ന്ന മുടി, ചുണ്ടില്‍ ഒരു ബീഡി..കര്‍ണ്ണനെ കണ്ടതും നമ്മുടെ നടരാജ കൂട്ടുകാര്‍ അങ്ങേ സൈഡിലേക്കു ഒരു ഇന്‍ഡികേറ്റര്‍ പോലും ഇടാതെ ഓടി. കര്‍ണ്ണന്‍ ഇതു ഒന്നും അറിയാതെ, റോഡിന്റെ സൈഡില്‍ കിളിര്‍ത്തു നില്‍ക്കുന്ന കാടുകള്‍ ബിസി ആയി വലിച്ചു പറിക്കുന്നു. എന്റെ കൂട്ടുകാര്‍ കൊള്ളാം, പേടിച്ചു തൂറികള്‍ എന്നു മനസ്സില്‍ ഓര്‍ത്ത്‌, എനിക്കു കര്‍ണ്ണനെ ഒരു പേടിയും ഇല്ലാ എന്ന ഭാവത്തില്‍ മറു സൈഡില്‍ കൂടി നടക്കുന്ന എന്റെ ചേച്ചി സഹിതം ഉള്ള കൂട്ടുകാരെ നോക്കി, ഊറി ചിരിച്ചു കൊണ്ട്‌ ഞാന്‍ നടത്തം തുടര്‍ന്നു. പെട്ടെന്നായിരുന്നു കര്‍ണ്ണന്റെ പ്രതികരണം. കര്‍ണ്ണന്‍ റോഡില്‍ നിന്നും വലിച്ചു പറിച്ച ഒരു കമ്മ്യുണിസ്റ്റ്‌ പച്ചയുമായി എന്റെ നേരെ ഒറ്റ ചാട്ടം. ഒരു നിമിഷം പകച്ചു നിന്ന ഞാന്‍, 2 അടി മുന്‍പോട്ട്‌ വെച്ചതും, കൈയില്‍ ഇരുന്ന കമ്മ്യുണിസ്റ്റ്‌ പച്ച കൊണ്ട്‌ എന്റെ ചന്തിക്കു ഒരു അടി, ഒപ്പം ഒരു അലര്‍ച്ചയും...ഓടെടാാാ. എന്റെ കൂട്ടുകാരുടെ കൂട്ട ചിരി..പിന്നെ 'എത്ര പെട്ടെന്നാണു' ഞാന്‍ സ്കൂളില്‍ ചെന്നതെന്നു പോലും എനിക്കു ഓര്‍മ്മയില്ല. ഞാന്‍ ക്ലാസ്സില്‍ ചെന്ന് 20-25 മിനിറ്റ്‌ കഴിഞ്ഞാണു മറ്റ്‌ കമ്പനിക്കാര്‍ വന്നതു തന്നെ. എന്റെ കൂട്ടുകാര്‍ ഇതിനു വലിയ പബ്ലിസിറ്റി കൊടുക്കരുതേ എന്ന പ്രാര്‍തനയോടെ, ഞാന്‍ ചന്തിക്കു മുള്ള്‌ കൊണ്ട പരുവത്തില്‍ ആണു അന്നു ഞാന്‍ ക്ലാസ്സില്‍ ഇരുന്നതു. ഏതായാലും ആ സംഭവത്തോടു കൂടി ഞാനും ഭ്രാന്തന്മാരെ കാണുമ്പോള്‍ ഒരു അകലം വെച്ചു.

തിരുവല്ലായിലെ ഒരു അറിയപ്പെട്ട ഭ്രാന്തന്‍ ആയിരുന്നു കൊച്ചാപ്പി. ഭ്രാന്തന്‍ ആകുന്നതിനു മുന്‍പു കൊച്ചാപ്പി, പാലിയേക്കര
പള്ളിയിലെ K-A-PYAR [കപ്യാര്‍] ആയിരുന്നു. പിന്നീട്‌ എങ്ങനെയോ ടി കൊച്ചാപ്പി ഒരു മുഴു ഭ്രാന്തന്‍ ആയി മാറി. തിരുവല്ലാ കവലയിലാണു കൊച്ചാപ്പിയുടെ ക്യാമ്പ്‌. ഭ്രാന്തന്‍ ആയിട്ടും കൊച്ചാപ്പി തന്റെ പഴയ കപ്യാര്‍ പണി മറന്നില്ല. എന്നും രാത്രിയില്‍ കൊച്ചാപ്പി, തിരുവല്ലാ കവലയിലെ കുരിശിന്‍ തൊട്ടിയില്‍, മെഴുകുതിരികള്‍ കത്തിച്ചു വെച്ചു ഒരു അടി പൊളി സന്ധ്യാ നമസ്കാരം നടത്തും. ഇതു മരിക്കുന്ന സമയം വരെയും കൊച്ചാപ്പി മുടക്കിയതും ഇല്ല. രാത്രിയില്‍ മനോരമയുടെ ഓഫീസിന്റെ മുന്‍പില്‍ ഉള്ള ഒഴിഞ്ഞ മൂലയില്‍ അന്തി ഉറക്കം. കൊച്ചാപ്പി ഒരു ഉപദ്രവകാരിയല്ലായിരുന്നു. എന്നാലും കര്‍ണ്ണ സംഭവത്തിനു ശേഷം ഭ്രാന്തന്മാര്‍ ഇതിലേ വന്നാല്‍ ഞാന്‍ അതിലേ എന്ന പോളിസി സ്വീകരിച്ചു. 'വാഴ പെടത്തി' എന്നു വഴിപോക്കര്‍ വിളിച്ചാല്‍, കൊച്ചാപ്പി, സന്ധ്യാ നമസ്ക്കാരത്തിലെ സുറിയാനി പദങ്ങളേക്കാളും കട്ടി കൂടീയ പദങ്ങള്‍ പ്രയോഗിച്ചു അസഭ്യം പറയുമായിരുന്നു. കൊച്ചാപ്പി എന്ന ഭ്രാന്തനെ വഴിപോക്കരായ പല 'ഭ്രാന്തന്മാരും'ഇത്തരത്തില്‍ ഉപദ്രവിച്ചു രസിച്ചിരുന്നു. വാഴ പെടത്തി എന്നു വിളിച്ചാല്‍ കൊച്ചാപ്പി എന്തിനു വയലന്റ്‌ ആകുന്നു എന്നതു ഇന്നും ഉത്തരമില്ലാത്ത ചോദ്യം തന്നെ...

ഒരു ദിവസം ഞാന്‍ എസ്‌.സി കവലയുടെ അടുത്ത്‌ എത്തിയതും, ദാ, എന്റെ അതേ സൈഡില്‍ കൊച്ചാപ്പി. എസ്‌.സി ജങ്ങ്ഷനിലെ തിരക്കു കാരണം റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ അത്ര എളുപ്പവുമല്ല. പിന്നെ ഞാന്‍ അല്‍പം പ്രായം ചെന്ന ഒരു മാന്യദ്ദേഹത്തിന്റെ അകമ്പടിയോടെ, പ്രാര്‍തനയോടെ മുന്‍പോട്ട്‌ നീങ്ങി. നടക്കുമ്പോഴും എന്റെ കണ്ണുകള്‍ രണ്ടും കൊച്ചാപ്പിയില്‍ തന്നെ. കൊച്ചാപ്പി തകൃതിയായി റോഡിന്റെ സൈഡിലെ ഒാടയുടെ അടുത്ത്‌ നിന്നും എന്തൊക്കെയോ വാരിയാപ്പോള്‍, കൊച്ചാപ്പിക്കു എന്തോ ഒരു വല്ലായ്ക. കൈയില്‍ എന്തോ പറ്റി..സംശയിക്കേണ്ട..തിരുവല്ലാ നഗരത്തില്‍ ആണെങ്കിലും കൊച്ചാപ്പിക്കു വല്ലായ്ക വരുത്തിയ സാധനം മറ്റവന്‍ തന്നെ. സാക്ഷാല്‍ 'ഫയര്‍ട്ടം'.[ഫയര്‍=തീ]

ഫയര്‍ട്ടം കൈയില്‍ പറ്റിയ പാടെ മറ്റ്‌ ചവറുകള്‍ ദൂരേക്കു വലിച്ചു എറിഞ്ഞിട്ട്‌ കൊച്ചാപ്പി, പറ്റിയ സാധനം മണപ്പിച്ചു നോക്കി ഒന്നു കണ്‍ഫേം ചെയ്തു. അതു ഇപ്പോള്‍ കൊച്ചാപ്പിയുടെ മൂക്കിലും പറ്റി. കൊച്ചാപ്പി പിന്നെ ഒട്ടും മടിച്ചില്ല..കൊച്ചാപ്പി തന്റെ 2 കൈയും കൂടി ഇട്ടിരുന്ന ഷര്‍ട്ടിലേക്കു തന്നെ തൂത്തു, എന്നിട്ട്‌ പിന്നെയും മണത്തു നോക്കി. ത്രിപ്തി ആയില്ല, അതു കൊണ്ട്‌ അടുത്ത്‌ കണ്ട ഇലക്ട്രിക്‌ പോസ്റ്റിലേക്ക്‌ തന്നെ ഈ 2 കൈയും ഉരച്ചു കൊണ്ട്‌ കൊച്ചാപ്പി പറഞ്ഞു, 'ഓാ...ഭാഗ്യമായി പണ്ഡാരം കാലില്‍ പറ്റാഞ്ഞത്‌.' കൊച്ചാപ്പിയുടെ ഈ അനുഭവം, കമന്റ്‌,എല്ലാം ഞാന്‍ കേട്ടുവെങ്കിലും...ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ സ്തലം കാലിയാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ....

ഓാാ..കൊച്ചാപ്പി പറഞ്ഞതു പോലെ....ഭാഗ്യമായി, അന്നു… ഞാന്‍ കൊച്ചാപ്പിയുടെ കൈയില്‍ പറ്റാതിരുന്നത്‌...

ഇനി കൊച്ചാപ്പിക്കും ഫാന്‍സ്‌ അസ്സോസിയേഷന്‍ ഉണ്ടാകരുതേ എന്ന ഒറ്റ പ്രാര്‍തനയോടെ.....

11 comments:

ഗുപ്തന്‍ said...

കര്‍ണ്ണന്റെ പതിവു താവളം ചെങ്ങന്നൂരാണല്ലോ സഖാവേ... അവിടെ ശ്രീനാരായണഗുരുവിനെ ബാങ്ക് മാനേജര്‍ (കണ്ണാടിക്കൂട്ടില്‍ കയറി കുത്തിയിരിക്കുന്ന ആള്‍) എന്നുമുതല്‍ നല്ല ആവറേജ് തെറിവരെ വിളിച്ചൊരു പ്രകടനം ഞാന്‍ കണ്ടിട്ടുണ്ട്... പാവം കര്‍ണ്ണനു ഗുരുവിനോട് വലിയഭക്തിയാണ്. ജന്മം വഴിയിലായിപ്പോയതിന്റെ കലിതീര്‍ക്കുന്നതവിടെ.

ചിരിക്കാന്‍ പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഒരു പകപ്പാണിപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ വായിക്കുമ്പോള്‍. ഓര്‍മയുടെ ഒറ്റച്ചരട് പൊട്ടിയാല്‍ നമ്മളൊക്കെ ആരാ അല്ലേ..??

(ആ പഞ്ച്‌ലൈന്‍ നന്നായി. കര്‍ണ്ണനെക്കാള്‍ അപകടകാരികള്‍ ഉണ്ട് ഫാന്‍സില്‍.... അതു മോഹന്‍ലാലിനും മമ്മൂട്ടിക്കുമാണെങ്കിലും)

ഏറനാടന്‍ said...

സെനു ഇപ്പാ വായിച്ചു രസിച്ചു എത്ര നല്ല ഭ്രാന്തന്മാരല്ലേ.. വേറെ ചില ഭ്രാന്തന്‍സിനെ കാണണോ, ഇതാ ഇവിടെ നോക്കൂ:
http://eranadanpeople.blogspot.com/2006/06/blog-post_115148796934244797.html

വിപിന്‍ said...

സെനുജീ
കടിഞ്ഞാണറ്റ മനസ്സുള്ളവരെ പലപ്പൊഴും നമ്മള്‍ പരിഹാസ രൂപേണയാണ് കാണുന്നത്.
അല്ലെങ്കിലും അതങ്ങനെയാണ്! ചിലരുടെ ജീവിതത്തിലെ ദുരന്തങ്ങള്‍ മറ്റുള്ളവര്‍ക്ക് കൌതുകവും, തമാശയും ഒക്കെയാകുന്നു.
കരയുമ്പോള്‍ കൂടെ കരയാന്‍ കൂടെയുള്ളത് സ്വന്തം നിഴല്‍ മാത്രം!

Anonymous said...

എല്ലാ ബ്ലോഗര്‍മാരും ഭ്രാന്തന്മാരാണെന്ന് സ്വാമി ബ്ലോഗാനന്ദന്‍ ബ്ലോഗിയിട്ടുണ്ട് !

അപരാജിത said...

അച്ചാച്ചാ,
കൊള്ളാം കേട്ടോ.എങനെയാ ഇത്ര രസകരമായി എഴുതുന്നതു?ഇച്ചിരെ അസൂയ തോന്നുന്നുണ്ട് കേട്ടോ.

Sapna Anu B.George said...

ഓര്‍മ്മയില്‍ തട്ടില്‍ക്കുന്ന‍ ഈ വരികളിലൂടെ ഞാന്‍ എന്റെ ദേവലോകത്തേക്ക് ഒന്നെത്തി നോക്കി. എല്ലാ ഉള്‍നാടന്‍ പ്രദേശങ്ങളിലും ഇതുപോലെ ഓരോ കഥാപാത്രങ്ങള്‍ കാണും. നല്ല വിവരണം

Anonymous said...

senuchayao,

branthamaare sukhshikukaaa. alengilum senuinne kandal branthanmaarke oru pratheka attraction unde.
sukhshichaal dukhikenda!!!


kudoos

benoy

Anonymous said...

സ്ഥിര ബുദ്ധിയുള്ളവരെ പറ്റി എഴുതുന്നതല്ലേ നല്ലതു്- സന്തോഷ്

വിന്‍സ് said...

oodadaaaa.... awesome writings man.

sureshthannickelraghavan said...

സെനു, ഇതു വായിച്ചപ്പോള്‍ ,എനിക്കുണ്ടായ അനുഭവം ഓര്മ്മ വരുന്നു , ഞാന്‍ ക്രൂസ് കപ്പലില്‍ ജോലി ചെയ്തു ,ഉലകം കറങ്ങുന്ന കാലം, ആഫ്രിക്കയിലെ സെനഗലില്(ടെക്കാര്‍) ഒരു രാത്രിയില്‍ കൂട്ടുകാര്കൊപ്പം വായിനോക്കി നടക്കുന്നതിനിടയ്ക്ക് (ഉദ്ദേശം മറ്റൊന്നുമല്ല കേട്ടോ ) ,പെട്ടന്നൊരു സ്ത്രീ എവിടെ നിന്നോ ഓടിവന്ന്, കയ്യിലിരുന്ന ഘനമുള്ള എന്തോ ഒന്നുകൊണ്ടു എന്റെ നെന്ചില്‍ രണ്ടിടി ......അമ്മേ എന്ന് വിളിച്ചു കുറച്ചു നേരം ഇരുന്നു പോയി , കൂടെയുള്ളവന്‍ മാര്‍ , തല കുത്തി നിന്നു ചിരിക്കുന്നു . മനസിന്റെ സമനില തെറ്റിയ ഏതോ സ്ത്രീ ആയിരുന്നവര്‍ , ഞാന്‍ പെട്ടെന്നെന്റെ ഒരു സുഖമില്ലാത്ത അടുത്ത ബന്ധുവിനെ ഓര്ത്തു ,അവരെ വിളിച്ചു ആഹാരം വാങ്ങി കൊടുത്തു . നമ്മളൊക്കെ എത്ര ഭാഗ്യവാന്‍മാര്‍ .....................!

Saji MohaM said...

ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച്‌ സെര്‍ച്ച്‌ ചെയ്തത്‌ അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ്‌ തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്‌. വായിച്ചു. മനം നിറഞ്ഞ്‌ ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ്‌ മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

തമാശകള്‍ = www.pazhamburanams.blogspot.com

ചിരി സൈറ്റ്‌- www.pazhamburanams.blogspot.com

നിങ്ങളുടെ റ്റെന്‍ഷന്‍ മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ്‌ ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന്‍ സിനിമ പോലെ മനോഹരം.

സെനു ഈപ്പന്‍ തോമസിന്റെ പഴമ്പുരാണംസ്‌ തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു.