Monday, 1 December 2008

ജോയപ്പനാണു താരം

ജന്മനാ ഒന്ന് രണ്ട്‌ ക്രോമസോം മിസ്സിങ്ങാണെങ്കിലും ജോയപ്പന്‍ ഒരു ചാന്തു പൊട്ടല്ല. ഞങ്ങളുടെ നാട്ടിലെ വിധവകളുടെയും, അബലകളുടെയും തോഴന്‍. കൂടാതെ ഏത്‌ സ്ത്രീ രത്നവും [ഇമിറ്റേഷനാണെങ്കിലും] എന്ത്‌ ജോലി ഏല്‍പ്പിച്ചാലും ഉള്ള ബുദ്ധി വെച്ച്‌ അത്‌ ചെയ്തു കൊടുക്കും. ആയതിനാല്‍ ജോയപ്പനെ കൊണ്ട്‌ പുല്ലു പറിപ്പിച്ചും, പുറമ്പണികള്‍ ചെയ്യിച്ചും, കുളിക്കടവില്‍ കാവലിരുത്തിയും മറ്റും സ്ത്രീ ജനങ്ങള്‍ പാവത്തിനെ പീഡിപ്പിച്ചു പോന്നു.. പക്ഷെ സ്വന്തം വീട്ടുകാര്‍ എന്ത്‌ പണി പറഞ്ഞാലും നിര്‍ദ്ദാക്ഷണ്യം നോ പറഞ്ഞൊഴിയും. രാത്രി കാലങ്ങളില്‍ ജോയപ്പനെ വാറ്റുകാര്‍ കൂട്ടും. അതും ലേഡീസ്‌ ഒണ്‍ലി റ്റിമിന്റെ കൂടെ ജോയപ്പന്‍ കൂടൂ എന്നത്‌ നഗ്ന സത്യം. പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ജോയപ്പന്റെ പേരില്‍ നാളിതു വരെ ഒരു പീഡന കേസും റജിസ്റ്റര്‍ ചെയ്തിട്ടില്ല. സത്യമിതാണെങ്കിലും ഞങ്ങളുടെ നാട്ടിലെ ചെറുസെറ്റ്‌ അസൂയയോടെ ജോയപ്പനെ “കോഴിയപ്പനെന്ന്” വിളിച്ചു പോന്നു.

സ്ത്രീകള്‍ കഴിഞ്ഞാല്‍ ടിയാന്റെ വീക്ക്‌ പോയിന്റ്‌ ഉത്സവങ്ങളാണു. ഉത്സവ പറമ്പ്‌, പെണ്‍ക്കുട്ടികളുടെ വിഹാര കേന്ദ്രമായതിനാല്‍ നമ്മുടെ ജോയപ്പനും അത്‌ 'വികാര' കേന്ദ്രമായി തീര്‍ന്നു. അങ്ങനെയിരിക്കെ കാവുംഭാഗം ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു ജോയപ്പന്‍ പോയി. അന്ന് അവിടെ കലാഭവന്റെ മിമിക്സ്‌ പരേഡാണു മുഖ്യ പരിപാടി. ഏതു കലാപരിപാടികളാണെങ്കിലും പെണ്‍പടകളുടെ സമീപം മാത്രമേ ജോയപ്പന്‍ ഇരിക്കാറുള്ളു. അന്ന് ജോയപ്പന്‍ ചെന്നപ്പോള്‍ തന്നെ സ്റ്റേജും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. ജോയപ്പന്‍ പരിസരം നന്നായി വീക്ഷിച്ചപ്പോള്‍ കുറച്ച്‌ പെണ്‍പടകളുടെ സമീപത്ത്‌ ഒരു ചന്തി കഷ്ടിച്ച്‌ ഉറപ്പിക്കാനുള്ള സ്ഥലം തരിശ്‌ കിടക്കുന്നു. ജോയപ്പന്‍ അവിടേക്ക്‌ നീങ്ങിയപ്പോള്‍, എന്തോ കാലില്‍ തട്ടി. കുനിഞ്ഞ്‌ നോക്കിയപ്പോള്‍ ഒരു പത്രം വെച്ച്‌ പുതപ്പിച്ചിട്ടിരിക്കുന്ന കുഞ്ഞിനെയാണു തട്ടിയതെന്ന് മനസ്സിലായി. ഉടനെ തന്നെ ജോയപ്പന്‍ കുനിഞ്ഞ്‌, കുഞ്ഞിനെ തൊട്ട്‌ ഒരു സോറി പറഞ്ഞതും അവിടെ കൂട്ട ചിരി ഉയര്‍ന്നതും ഒപ്പമായിരുന്നു. കൂടിയിരുന്ന പെണ്ണുങ്ങള്‍ പറഞ്ഞു-ദേണ്ടെടി ഒരുത്തന്‍ ആനപിണ്ഡത്തിനു സോറി പറയുന്നു.[ ആന പിണ്ഡം അവിടെ കിടന്ന കാരണം അവിടെ കൂടിയിരുന്നവര്‍ അത്‌ പത്രം വെച്ച്‌ മൂടിയിരുന്നത്‌ കണ്ട്‌ കുഞ്ഞാണെന്നു ആ ലോല ഹൃദയം തെറ്റിദ്ധരിച്ചതാണു ഇത്രയും അട്ടഹാസത്തിനിടയാക്കിയത്‌] ജോയപ്പനു ഈ അപമാനം താങ്ങാവുന്നതിലും അധികമായിരുന്നു. പിന്നെ അവിടുന്ന് നേരെ അടുത്ത പട്ട കടയില്‍ പോയി നന്നായി അങ്ങ്‌ പൂശി. പട്ട ഷാപ്പില്‍ നിന്ന് വേച്ച്‌ വേച്ചിറങ്ങിയ ജോയപ്പന്‍ നടു റോഡിലിറങ്ങി ട്രാഫിക്ക്‌ നിയന്ത്രണം ആരംഭിച്ചു. ഉത്സവം നടക്കുന്ന സ്ഥലമല്ലേ...പെട്ടെന്ന് തന്നെ പോലീസ്‌ വന്നു. വീട്ടില്‍ പോടാ എന്ന് എസ്‌.ഐ കടുപ്പിച്ച്‌ പറഞ്ഞപ്പോള്‍, അതിനേക്കാളും ഉച്ചത്തില്‍ [കിളി കരയുന്ന ശബ്ദത്തില്‍] പോലീശെന്നാ പോലീശാ... എന്നറിയാതെ ചോദിച്ചു പോയി. പിന്നെ വലിയ താമസം ഉണ്ടായില്ല. ജോയപ്പന്‍ പോലീസ്‌ ജീപ്പിനുള്ളില്‍ ചുരുണ്ട്‌ വീണു. അത്‌ കഴിഞ്ഞ്‌ തിരുവല്ലാ പോലീസ്‌ സ്പോണ്‍സേര്‍ ചെയ്ത നഗര പ്രദ്ധിക്ഷണം, ഒടുക്കം ലോക്കപ്പില്‍ അന്തിയുറക്കവും..

പിറ്റേന്ന് പള്ളിയിലച്ചന്‍ സഹിതമുള്ള ആള്‍ക്കാര്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ ഏമാനില്ല. പക്ഷെ ലോക്കപ്പില്‍ കിടക്കുന്ന ജോയപ്പന്‍ തലേ ദിവസത്തിലെ സിറ്റി ടൂര്‍ കഴിഞ്ഞ ക്ഷീണത്തില്‍ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. [പള്ളിയിലച്ചനെ എന്റെ കസിന്‍ ബ്രദറാണു കൊണ്ടു പോയത്‌. പോലിസ്‌ സ്റ്റേഷനായ കാരണം ഞാന്‍ വണ്ടിയില്‍ തന്നെ എന്റെ ശരീരത്തില്‍ ആകെയുള്ള മസിലും പിടിച്ച്‌ അമര്‍ന്നിരുന്നു.]

ഏമാനു വേണ്ടി വികാരിയും, കുഞ്ഞാടുകളും കാത്തിരുന്ന സമയം ഒരു ഓട്ടോ ഡ്രൈവര്‍, ഓട്ടോയുമായി വന്നു. ഓട്ടോ നിര്‍ത്തി കക്ഷി നേരെ ചെന്ന് ഒരു പോലീസുകാരനോട്‌ എസ്‌.ഐ വന്നില്ലേ...എപ്പോള്‍ വരുമെന്ന് തിരക്കി? എപ്പോള്‍ വരുമെന്ന് അറിയില്ലയെന്ന് പോലീസുകാരന്‍ പറഞ്ഞതോടെ...ശ്ശെ...ഇന്നത്തെ ദിവസം പോയി...എന്ന് പിറുപിറുത്ത്‌ കൊണ്ട്‌ ഓട്ടോക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാറിനകത്ത്‌ ഇരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ പതുക്കെ കാറില്‍ നിന്നിറങ്ങി. എന്നിട്ട്‌ വലതു കാല്‍ തന്നെ വെച്ച്‌, ഭയ ഭക്തി ബഹുമാനത്തോടെ പോലീസ്‌ സ്റ്റേഷന്റെ പടികള്‍ ചവുട്ടി കയറിയെന്നു മാത്രമല്ല കസിന്‍ ബ്രദറിന്റെയടുത്ത്‌ ഞാനൊരു സ്റ്റിക്കര്‍ പോലെയൊട്ടി നിന്നു. ഏറെ നേരത്തെ കാത്തിരുപ്പിനു അറുതി വരുത്തി എസ്‌.ഐ വന്നു. എസ്‌.ഐ പോലിസുകാരോട്‌ അല്‍പം കുശലം തിരക്കി തന്റെ മുറിയിലേക്ക്‌ കയറാന്‍ തുടങ്ങും മുന്‍പേ നമ്മുടെ ഓട്ടോ ഡ്രൈവര്‍ ചാടി വീണു. സാറെ...ഞാന്‍ വന്നിട്ട്‌ ഒത്തിരി സമയം ആയി. അതിനു എസ്‌.ഐ:- ആഹ്‌ ഞാന്‍ എന്താ നിനക്ക്‌ വെയ്റ്റിംഗ്‌ ചാര്‍ജ്ജ്‌ തരണോ?? ആഹ്‌ അവിടെ കിടക്ക്‌? ഇത്രയും പറഞ്ഞ്‌ എസ്‌.ഐ മുറിയില്‍ കയറി പോയപ്പോള്‍ പള്ളിയിലച്ചന്‍ പോലും ഓട്ടോക്കാരന്റെ പെരുമാറ്റം കണ്ട്‌ അത്ഭുതപ്പെട്ടു. അച്ചന്‍ ധൈര്യം സംഭരിച്ച്‌ അകത്ത്‌ കയറാന്‍ പോലീസുകാരനോട്‌ അനുവാദം ചോദിച്ചപ്പോള്‍ എസ്‌.ഐ ഓഫീസില്‍ നിന്നുമിറങ്ങി വന്നു. അപ്പോള്‍ വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍, തലയും ചൊറിഞ്ഞ്‌ എസ്‌.ഐയുടെ മുന്‍പില്‍...സാറെ..ഞാന്‍..എന്നെ അങ്ങു വിട്‌ സാറെ...ആഹ്‌ എന്നാല്‍ തുടങ്ങിയ്ക്കോയെന്ന്...എസ്‌.ഐ പറഞ്ഞതും..ഓട്ടോക്കാരന്‍ ഓട്ടോയുടെ അടുത്ത്‌ ചെന്ന് ഒന്ന് ചരിഞ്ഞ്‌ നിന്നിട്ട്‌ അതിന്റെ റെക്സിനില്‍ അടിച്ച്‌… ♪♪ സുന്ദരി, സുന്ദരി ഒന്നൊരുങ്ങി വാ...നാളെയാണു താലി മംഗളം. .♪♪ എന്ന പാട്ട്‌ ഒരു എട്ടര കട്ടയ്ക്കിട്ടു പാടി. എന്താണു അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ പാവം ഓഡിയന്‍സിനു മനസ്സിലായതേയില്ല.. പാട്ട്‌ നിര്‍ത്തിയപ്പോള്‍ എസ്‌.ഐ ചോദിച്ചു...ഇങ്ങനെ തന്നെയായിരുന്നോടാ...അന്ന് നീ നന്നായി താളം പിടിച്ചല്ലോ...താളം പിടിച്ച്‌ ഒന്നൂടെ...വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍ നന്നായി താളം പിടിച്ച്‌ സുന്ദരി, സുന്ദരി ഒന്നു കൂടെ പാടി..ആഹ്‌ പൊയ്ക്കോ...എസ്‌.ഐ പറഞ്ഞതും ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഒരു കോടി രൂപായുടെ ദുബായിലെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ സന്തോഷത്തോടെ അവന്‍ ഓട്ടോ ഓടിച്ച്‌ പോയി. എന്താണവിടെ സംഭവിച്ചതെന്നറിയാതെ വായ പൊളിച്ച്‌ നിന്ന ഞങ്ങളുടെ സംശയം തീര്‍ക്കാനായി എസ്‌.ഐ പറഞ്ഞു:- അതെ ഇവന്‍ ഞാന്‍ ഒരു ദിവസം തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ നിന്നിറങ്ങി വരുമ്പോള്‍, അതു വഴി പോയ ഒരു കോളെജ്‌ കുമാരിയെ നോക്കി, ഈ പാട്ട്‌ വളരെ നന്നായി ഓട്ടോയില്‍ താളം പിടിച്ച്‌ പാടിയപ്പോള്‍ ഞാന്‍ അവിടുന്ന് അവനെ പൊക്കി. അന്നു മുതല്‍ ഒരു മാസത്തേക്ക്‌ എന്നും രാവിലെ അവന്‍ എന്നെ ഈ പാട്ട്‌ പാടി കേള്‍പ്പിച്ചിട്ട്‌ ഓട്ടം പോയാല്‍ മതിയെന്ന് ശിക്ഷ വിധിച്ചു. അതു തന്നെ ഇതു. ഏതായാലും എസ്‌.ഐയുടെ അടിപൊളി ശിക്ഷ ഞങ്ങള്‍ക്ക്‌ നന്നായി സുഖിച്ചു. ദൈവമേ!!! ഈ കണക്കാണെങ്കില്‍ ജോയപ്പനെന്തായിരിക്കും ശിക്ഷ. എന്നും ട്രാഫിക്ക്‌ നിയന്ത്രിപ്പിക്കുമോ? പള്ളിയിലച്ചന്‍, ....♪♪ ഈ കുരിശ്‌ നീ എനിക്ക്‌ എന്തിനു തന്നു ആണ്ഡി വടിവാനോ ....♪♪ എന്ന പാട്ട്‌ മനസ്സില്‍ പാടിയതു പോലെ തോന്നി. പള്ളിയിലച്ചന്‍ ഇടപെട്ട കേസായ കാരണം കൂടുതല്‍ ശിക്ഷ നമ്മുടെ പ്രതിക്ക്‌ കിട്ടിയില്ല.

പോലീസ്‌ സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയിട്ടും ജോയപ്പന്‍ ആരോടും ഒന്നും സംസാരിച്ചില്ല. പിറ്റേന്ന് ഉച്ചക്കത്തെ ഭക്ഷണവും കഴിച്ചു വീട്ടുകാര്‍ എല്ലാവരും കാണ്‍കെ ഒരു കയറുമെടുത്ത്‌ നേരെ മുറ്റത്തെ പ്ലാവില്‍ കയറി. ഇതു കണ്ടതും ജോയപ്പന്റെ അമ്മ അലമുറയിട്ട്‌ കരഞ്ഞ്‌ അയല്‍ക്കാരെ കൂട്ടി. പോട്ട്‌ മോനെ...സാരമില്ലെടാ...മോനെ ചാകല്ലെടാ...എന്നൊക്കെ കരഞ്ഞ്‌ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ജോയപ്പന്‍ പ്ലാവില്‍ നിന്നും നല്ല ഒരു വിളഞ്ഞ ചക്ക അറുത്ത്‌ കയറില്‍ കെട്ടി താഴെയിറക്കി. അങ്ങനെ ജീവിതത്തിലാദ്യമായി ജോയപ്പന്‍ വീട്ടുകാര്‍ പറയാതെ തന്നെ ബുദ്ധിപൂര്‍വ്വമായി ഒരു കാര്യം ചെയ്ത്‌ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. അയല്‍ക്കാര്‍ അല്‍പ സമയം കൂടി നിന്നിട്ട്‌ സ്ഥലം കാലിയാക്കി. ഈ ലോക്കപ്പിലെ അന്തിയുറക്കത്തോടെ ജോയപ്പന്‍ ഉത്സവത്തിനു പോകുന്ന ഏര്‍പ്പാട്‌ നിര്‍ത്തി [ബാക്കി ചുറ്റി കളികള്‍ ഒന്നും നിര്‍ത്തിയില്ല താനും. ] പകരം കല്യാണങ്ങള്‍ക്ക്‌ അറ്റന്‍ഡ്‌ ചെയ്യലാണു ഇപ്പോഴത്തെ ഹോബി. കല്യാണത്തിനു പോയാല്‍ രണ്ടുണ്ട്‌ കാര്യം.. ഭക്ഷണവും കഴിക്കാം...പെണ്ണുങ്ങളെയും കാണാം...അങ്ങനെ ജോയി അപ്പന്‍ ശരിക്കും ജോയി[സന്തോഷം]ആയി.... എന്നാല്‍ കല്യാണം കഴിച്ചാല്‍ മാത്രം മതി, നാട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത്‌ ജോയപ്പനെ റിയല്‍ അപ്പനാക്കാമെന്ന് പറഞ്ഞിട്ടും അതിനു വശംവദനാകാതെ ഒരു ക്രോണിക്ക്‌ ബാച്ചിലറായി ജോയപ്പന്‍ ഞങ്ങളുടെ നാട്ടില്‍ കൂടി നിത്യ കന്യകനായി ഇപ്പോഴും വിലസുന്നു, കുട്ടേട്ടനിലെ മമ്മൂക്കായെ പോലെ...



ദൈവമേ, എല്ലാ പട്ടികളും ഈ ബ്ലോഗ്‌ വായിക്കണേ. ഇതൊരു വിവാദ ബ്ലോഗ്‌ ആക്കണെ..പ്ലീസ്‌

Saturday, 15 November 2008

പൊടിയാടിക്കാരുടെ പൊടിക്കൈകള്‍

പൊടിയാടി:- പേരു പോലെ പൊടി നിറഞ്ഞ സ്ഥലമൊന്നുമല്ല. മറിച്ച്‌ പ്രകൃതി രമണിയമായ സ്ഥലം. പമ്പയാറും, മണിമലയാറും പൊടിയാടിയെ കൂടുതല്‍ സുന്ദരിയാക്കി. പണ്ട്‌ കൃഷിക്കാരുടെ സ്വന്തം നാടായിരുന്നു പൊടിയാടി. അങ്ങനെയാണു പഞ്ചാരമില്ല് പുളിക്കീഴ്‌ വന്നത്‌. കരിമ്പും, നെല്ലും, വാഴയും, കപ്പയും ഒക്കെ കൃഷി ചെയ്തിരുന്ന നാട്‌. രാസ വള പ്രയോഗങ്ങളില്ലാതെ കൃഷി ചെയ്യുന്ന സമ്പ്രദായത്തിനു ഇന്ന് പ്രസക്തി ഏറിയിട്ടുണ്ട്‌. എന്നാല്‍ ഈ കൃഷി രീതി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ പൊടിയാടിക്കാര്‍ അവലംബിച്ച്‌ ഫലം കണ്ടവരാണു. മുതലാളിമാര്‍ കരിമ്പ്‌ കൃഷി ചെയ്യും.'ജൈവ വള പ്രയോഗം' നാട്ടുകാരുടെ വക ഫ്രീ. കാലം മാറി, കഥ മാറി. കൃഷി ചെയ്യാനും, ജോലി ചെയ്യാനും ആളില്ലാതായതോടെ കരിമ്പ്‌ കൃഷി ഞങ്ങളുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. കൃഷി ചെയ്യാതെ ഈ പ്രദേശത്തെ പല കണ്ടങ്ങളും അങ്ങനെ കിടന്നിട്ടും, ഒരു പാര്‍ട്ടിക്കാരനും കൊടി കുത്താനിറങ്ങിയില്ല. ഈ കണ്ടങ്ങളില്‍ കൊടി കുത്താനിറങ്ങിയാല്‍ അവരൊന്നും 'നേരെ ചൊവ്വേ പോകില്ല'. കാലക്രമേണ ഈ കണ്ടങ്ങള്‍ ഒരു റ്റിപ്പര്‍ ലോറിയില്‍ പോലും ഒറ്റ ലോഡ്‌ മണ്ണു പോലും ഇറക്കാതെ ഞങ്ങളുടെ നാട്ടുകാരുടെ സ്ഥിരോത്സാഹം കൊണ്ടങ്ങ്‌ നികന്നു. ചുമ്മാതെയാണോ...അങ്ങു അമേരിക്കയില്‍ ഇരുന്ന് നമ്മുടെ ബുഷ്ച്ചായന്‍ നമ്മളെ തീറ്റ പണ്ടാരങ്ങള്‍ എന്നു വിളിച്ചതു.

ഇതിനിടയില്‍ ടീമിലെ ഒരു ഫൗണ്ടര്‍ മെംബറുടെ മകനും കുടുംബവും സിംഗപ്പൂരിലേക്ക്‌ കുടിയേറിയതിനെ തുടര്‍ന്ന് അച്ചനെയും മകന്‍ സിംഗപ്പൂരിലേക്ക്‌ കൊണ്ട്‌ പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ അച്ചന്‍ പിറ്റേന്ന് അതിരാവിലെ സ്വന്തം പറമ്പില്‍ പോയി കാര്യം സാധിച്ചു വന്നിട്ട്‌, അനന്തിരവന്‍ പയ്യനോട്‌ പറഞ്ഞു, ഓഹ്ഹ്‌ ഒത്തിരി നാളു കൂടി ഇന്നു വായിക്ക്‌ രുചിയായിട്ട്‌ ഒന്ന് വയറ്റീന്ന് പോയതെന്ന്. അതാണു ആ ആത്മ ബന്ധം.

മാറി മാറി വന്ന പഞ്ചായത്ത്‌ ഭരണസമിതികള്‍ വീടൊന്നിനു മൂന്നും നാലും കക്കൂസ്സുകള്‍ കൊടുത്തിട്ടും പുല്ലു മുട്ടിയാലേ വയറൊഴിയൂ എന്ന സ്ഥിതിയുള്ള നാട്ടുകാര്‍ പുതു പുതു സങ്കേതങ്ങള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു. അങ്ങനെ ആറ്റു പുറമ്പോക്കില്‍ ഉള്ള പുലിമുട്ടും അതിനോടു ചേര്‍ന്ന സ്ഥലവും ഞങ്ങളുടെ ഗ്രാമവാസികള്‍ ദത്തെടുത്തു. ഏതോ ഒരു ‘മാന്യനായ വ്യക്തിക്ക്‌’ ഇങ്ങനെ പൊതു സ്ഥലത്ത്‌ വെളിക്കിറങ്ങുന്നത്‌ അപമാനമായി തോന്നിയതിനെ തുടര്‍ന്ന് അവിടെ മുള വെച്ചു പിടിപ്പിച്ചു. ഏതാനം മാസം കൊണ്ട്‌ , [ഇവിടുത്തെ വളത്തിന്റെ ശക്തി കാരണം] ഇത്‌ ഒരു വലിയ കാടായി മാറി. മുളങ്കാട്‌ ഒരു വലിയ മറവായതിനാല്‍, ഇവിടെ വാറ്റുകാരും പതുക്കെ കൂടി. ആറ്റിറമ്പ്‌ ആയതിനാല്‍ ചാരായം എടുത്താല്‍ ഉടനെ സുരക്ഷിതമായി വെള്ളത്തില്‍ താഴ്ത്താം. 'രണ്ടിനു' പോയി കഴിഞ്ഞു ക്ഷീണം തീര്‍ക്കാന്‍ അല്‍പം വാറ്റ്‌ അടിക്കാം. അങ്ങനെ കേരളത്തില്‍ ആദ്യത്തെ ഓപ്പണ്‍ എയര്‍ റ്റോയ്‌ലറ്റ്‌ അറ്റാച്ചഡ്‌ ബാര്‍, പൊടിയാടിക്ക്‌ സ്വന്തമായി. ഇതിനൊക്കെ പുറമേ നല്ല പ്രകൃതി രമണീയമായ സ്ഥലവും. വാറ്റ്‌ അടിച്ചു ഫ്ലാറ്റായാല്‍ കാറ്റും കൊണ്ട്‌ കിടക്കാം. [സത്യം പറയാമല്ല്ലോ...സുബോധത്തോടെ ആരെങ്കിലും അവിടെ വന്നാല്‍ അവന്‍ നാറ്റം കൊണ്ട്‌ ഫ്ലാറ്റാകും.] ഏതായാലും അങ്ങനെ ഈ ദത്തെടുത്ത ഈ പ്രദേശവും വാറ്റിനെ സ്നേഹിക്കുന്നവരുടെ ഭൂപടത്തില്‍ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ചു.

അങ്ങനെ വാറ്റ്‌ അടി, പൊടി പൊടിച്ചിരിക്കുന്ന സമയം... ആരും പ്രതീക്ഷിക്കാത്ത സമയത്ത്‌ എക്സൈസുകാര്‍ വന്ന് സ്ഥലം വളഞ്ഞു. കാക്കി കുപ്പായം കണ്ടതും ഫിറ്റായവരും, അണ്‍ഫിറ്റായവരും, വാറ്റുകാരും, കൂട്ടുകാരും പമ്പാ നദിയിലേക്ക്‌ എടുത്ത്‌ ചാടി. സി.ഐ പല തവണ കരയില്‍ നിന്ന് ആക്രോശിച്ച്‌ അവരെ പ്രോത്സാഹിപ്പിച്ച കാരണം എല്ലാവരും വേഗത്തില്‍ തന്നെ അടുത്ത പോയിന്റില്‍ എത്തി. പിന്നെ എക്സൈസുകാര്‍ എല്ലാവരും ആ പരിസരത്ത്‌ അങ്ങ്‌ വിഹരിച്ചു. മുളങ്കാട്ടില്‍ വാറ്റാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍, കോട എല്ലാം നശിപ്പിച്ചു. ആരെയും കിട്ടിയില്ലായെങ്കിലും തങ്ങളെ കൊണ്ട്‌ ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസത്തില്‍ സി.ഐയും കൂട്ടരും നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു പന്തിക്കേട്‌. തങ്ങള്‍ക്ക്‌ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. എല്ലാവരും ഒത്തുന്നു. ഷൂസ്സില്‍ സൂക്ഷിച്ച്‌ നോക്കിയതും എല്ലാവര്‍ക്കും കാര്യം പിടിക്കിട്ടി. ഇവിടുന്ന് കിട്ടിയ ‘തൊണ്ടിയാണു’ തങ്ങളെ ‘ഞൊണ്ടികളാക്കിയിരിക്കുന്നത്‌’…..പിന്നീട്‌ അവിടെ ഒരു ചവിട്ട്‌ നാടകം തന്നെ അരങ്ങേറി. ഒരു പോലീസുകാരന്‍ സി.ഐ ഉണ്ടെന്ന കാര്യം മറന്ന് 2 സംസ്‌കൃത പദം ഉപയോഗിച്ച്‌ ചോദിച്ചു, പണ്ടാരമടങ്ങാന്‍ ഇവനൊക്കെ എന്താ ഫെവിക്കോളും തിന്നിട്ടാണോ വെളിക്കിറങ്ങുന്നതെന്ന്..ഷൂ പറിഞ്ഞാലും ഇതു പറിയുമെന്ന് എനിക്കു തോന്നുന്നില്ലായെന്ന്....പിന്നീട്‌ അവിടെ വന്ന എല്ലാ പോലീസ്‌ ഏമാന്മാരും, ഷൂസ്സ്‌ പമ്പാ നദിയില്‍ മുക്കി നന്നായി കഴുകി വെടിപ്പാക്കി ഒരു വടക്കന്‍ വീര ഗാഥയില്‍, മാധവി പാടിയ ചന്ദന ലേപ സുഗന്ധം.....എന്ന പാട്ടു, പൊടിയാടിയിലെ നല്ലവരായ വാറ്റുകാര്‍ക്ക്‌ വേണ്ടി ഡെഡിക്കേറ്റ്‌ ചെയ്തിട്ടാണു സ്ഥലം കാലിയാക്കിയതു. പിന്നീട്‌ ആ പ്രദേശത്തേക്ക്‌ എക്സൈസ്ക്കാര്‍ എത്തി നോക്കിയതേയില്ല.

ഒരു ദിവസം വാറ്റുകാര്‍ക്ക്‌ ഒരു പൂതി. കറന്റിട്ട്‌ മീന്‍ പിടിക്കാന്‍. പുലിമുട്ടിനു നേരെ മുകളില്‍ കൂടി പോകുന്ന 11 കെ.വി അതിനു ധാരാളം. സര്‍ക്കാര്‍ കാര്യങ്ങള്‍ പോലെ ഇവിടെ ചുവപ്പ്‌ നാടകളില്ല. ഒരു കാര്യം തീരുമാനിച്ചാല്‍ അതു അന്നരം തന്നെ നടത്തുക. അതാണാ ‘സ്പിരിറ്റ്‌.’ അരമണിക്കൂറിനകം കാര്യങ്ങള്‍ റെഡി ആയി. കറന്റ്‌ അടിച്ച്‌ മീന്‍ പൊങ്ങുമ്പോള്‍ ആറ്റില്‍ ചാടാന്‍ റെഡി ആയി 5 പേര്‍ നില ഉറപ്പിച്ചു. 2 പേര്‍ മുളയും, വയറും മറ്റും 11 കെ.വിയില്‍ കുരുക്കാന്‍ തയ്യാറായി. 2 പേര്‍ മേല്‍ നോട്ടക്കാരുമായി. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ കറന്റ്‌ കൊടുത്തു. കൊടുത്തതും മുളങ്കാടിനു അപ്പുറത്ത്‌ നിന്നും ഒരു അലര്‍ച്ച. പെട്ടെന്ന് തന്നെ എല്ലാവരും അങ്ങോട്ട്‌ പാഞ്ഞു. വെള്ളത്തില്‍ നിന്നും പേടിച്ച്‌ കയറി വരുന്ന ഞങ്ങളുടെ അയല്‍വാസി. എന്തു പറ്റി, എന്തു പറ്റിയെടാ??? എന്ന് ഓടി കൂടിയവര്‍ തിരക്കി... അപ്പോള്‍ അയല്‍വാസി പറഞ്ഞു...ഞാന്‍ ‘വെളിക്കിറങ്ങിയിട്ട്‌’ കഴുകാന്‍ ആറ്റില്‍ ഇറങ്ങിയതാണു. പെട്ടെന്ന് ഒരു പെരുപ്പ്‌. കാരി കുത്തിയതു പോലോ...പുളവന്‍ കടിച്ചതു പോലോ...അങ്ങനത്തെ ഒരു അവസ്ഥ. ഹൊ!! ഞാന്‍ ശരിക്കും അങ്ങു പേടിച്ച്‌ പോയി. പിന്നെ അവിടെ കൂടി നിന്നവര്‍ 'സംഭവ സ്ഥലം' നേരിട്ട്‌ പരിശോധിച്ച്‌ F.I.R തയ്യാറാക്കി. പിന്നീട്‌ തന്മയത്വത്തില്‍ വാറ്റിന്റെ ഒരു സ്മോളും കൊടുത്ത്‌ അവനെ ഹാപ്പിയാക്കി പറഞ്ഞയയ്യ്ച്ചു.

വിശ്വസിച്ചാലും, ഇല്ലെങ്കിലും [Beleive it or not] ആ ഒറ്റ സംഭവത്തോടെ ഈ അയല്‍വാസി കക്കൂസ്സിനെ സ്നേഹിക്കാന്‍ തുടങ്ങി. ഭ്രാന്ത്‌ കൂടിയാല്‍ തലയ്ക്ക്‌ കറന്റ്‌ അടിപ്പിച്ചാല്‍ ഭേദമാകും എന്ന് കേട്ടിട്ടുണ്ട്‌, സിനിമകളില്‍ കണ്ടിട്ടുണ്ട്‌. പക്ഷെ....ഇത്തരം ഒരു അപൂര്‍വ്വ പരീക്ഷണവും, വിജയവും അത്‌ പൊടിയാടിക്കാര്‍ക്ക്‌ മാത്രം സ്വന്തമായിരിക്കും.

വാല്‍കഷണം:- ഞാന്‍ മുംബൈ എന്ന സ്ഥലത്ത്‌ ഒരിക്കല്‍ പോയി. ദൈവമേ!!! ഞാന്‍ കേട്ടിട്ടുള്ള മുംബൈ അല്ല ഞാന്‍ നേരില്‍ കണ്ട മുംബൈ. ഞാന്‍ ട്രയിന്‍ കാത്ത്‌ നില്‍ക്കുന്ന സമയം [6.30 a.m] പാന്റിട്ടവരും, സാരി ഉടുത്തവരും, നിക്കറിട്ടവരും ഒരു പോലെ നാണമില്ലാതെ 'മുഖാമുഖം' പരിപാടി നടത്തുന്നതു പോലെ കുത്തിയിരിക്കുന്ന മുംബൈ...ഈ അണ്ടര്‍വെയറും ഊരി കുത്തി ഇരിക്കുന്ന ഈ കണ്ട ജനത്തെ കണ്ടിട്ടാണോ ഈ ‘മാധ്യമ സിന്‍ഡിക്കേറ്റ്‌സ്‌' മുംബൈ അണ്ടര്‍ വേള്‍ഡാണെന്ന് പറഞ്ഞത്‌. കഷടം തന്നെ.. ഒരു പൊടിയാടിക്കാരനും ഇതിനു മുന്‍പേ ഇവിടെ വന്നിട്ടില്ലേ...അറ്റ്‌ലീസ്റ്റ്‌ ഒരു മുള എങ്കിലും വെച്ചു പിടിപ്പിച്ച്‌ ഒരു കാടാക്കാന്‍ ഇവിടെ ആരുമില്ലേ..അതുമല്ലായെങ്കില്‍ ക്ലീന്‍ മുംബൈയാക്കാന്‍ താത്‌പര്യം ഉള്ള പക്ഷം പൊടിയാടിയിലെ വാറ്റുകാരോട്‌ ഒരു വാക്ക്‌...ഇലക്ട്രിക്ക്‌ ട്രെയിനും കൂടിയായപ്പോള്‍ ഈസിയല്ലെ കാര്യങ്ങള്‍....ഒറ്റ കറന്റടി...പിന്നെ ക്ലീനല്ലേ ക്ലീന്‍...നമ്മുടെ മുംബൈയും…