Friday 9 December 2016

കനേഡിയൻ നായ പുരാണം

ഷാജിച്ചായന്റെ വീട്ടിൽ ഡിന്നറിനു പോയി തിരിച്ചു വന്നപ്പോൾ മുതൽ മോൾക്ക് ഒരേ നിർബന്ധം- അവൾക്കും ബ്രൂസിലിയെ പോലെയൊരു പട്ടിയെ വാങ്ങി കൊടുക്കണം. പൊടിയാടിയിലെ നമ്മുടെ വീട്ടിൽ, എന്റെ കോളെജു പഠന സമയത്ത്, അതേ പോലെയുള്ള ഒരു പട്ടി ഉണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോൾ, അവൾക്ക് ആഗ്രഹം പിന്നെയും കൂടി. ഷാജി അങ്കിൾ, മോളുടെ പിറന്നാളിനു ഗിഫ്റ്റ് കൊടുത്തതാണത്രെ ആ പട്ടിയെ... ആയതിനാൽ ഈ വർഷത്തെ അവളുടെ പിറന്നാളിനും പട്ടി മതി ഗിഫ്റ്റ് എന്നായി ഡിമാന്റ്.

മോളുടെ സന്തോഷം അല്ലെ, നമ്മുടെ സന്തോഷം എന്നോർത്ത്, ഞാൻ ഷാജിച്ചായനെ ഒന്ന് വിളിച്ചു. വർത്തമാനത്തിനിടയിൽ ഞാൻ പറഞ്ഞു, അന്ന് വീട്ടിൽ വന്നതിൽ പിന്നെ മോൾക്ക് ഒരേ വാശി.. ബ്രൂസിലിയെ പോലൊരു പട്ടിയെ അവൾക്കും വേണമെന്ന്.. ബ്രൂസിലിയെ എവിടെ നിന്നാ ഷാജിച്ചായൻ വാങ്ങിയത്?? എന്റെ ആ ഒറ്റ ചോദ്യത്തിനു മുൻപിൽ ഷാജിച്ചായ്ന്റെ തൊണ്ട ഇടറി. എന്നിട്ട് ഷാജിച്ചായൻ എന്നോട് ആ കദന കഥ പറഞ്ഞു തുടങ്ങി...

എടാ സ്നേഹം ഉള്ളതു കൊണ്ട് പറയുകയാ.. പിള്ളേരു അങ്ങനെ പലതും പറയും. നമ്മൾ അതൊന്നും കേട്ട് കാനഡയിൽ വന്ന് തുള്ളാൻ നിൽക്കരുത്. നാട്ടിൽ പട്ടിയെ വളർത്തുന്നത് പോലെയല്ല ഇവിടെ. നൂറു കൂട്ടം കാര്യങ്ങൾ നോക്കണം.. ഭയങ്കര തലവേദനയാടാ ഈ പട്ടി വളർത്തൽ ഇവിടെ.. വേലിയേൽ ഇരിക്കുന്ന പാമ്പിനെ എടുത്ത്, മറ്റേടത്ത് വെക്കണോ??

നിനക്കറിയാമോ.. ബ്രൂസിലി, "ഷിറ്റ്സു" ഇനത്തിൽ പെട്ട പ്യുർ ബ്രീഡ് പട്ടിയാണ്. 650 ഡോളർ (നാട്ടിലെ വില 37000) കൊടുത്ത് വാങ്ങിയപ്പോൾ അവനു നാലാഴ്ച്ച മാത്രം പ്രായം. ഒരു വർഷത്തെ വാക്സിനേഷന് തന്നെ 300 ഡോളറാണു ചാർജ്ജ്. പട്ടിയ്ക്ക് മെഡിക്കൽ ഇൻഷ്വറൻസ്, മാസത്തിൽ ഒരിക്കൽ തലമുടി വെട്ടിക്കാൻ ഡോളർ 39 + ടിപ്പ്സ്.. അതുമല്ല പട്ടിക്ക് മാസാ മാസം പാക്കറ്റ് ഫുഡ് മേടിക്കുന്ന ഇനത്തിൽ തന്നെ വേറെയും പോകും.

അത് കേട്ടപ്പോൾ, ആഹാ .. ഈ പട്ടി നമ്മുടെ നാട്ടിലെ പട്ടികളെ കൂട്ട്, വീട്ടിലുണ്ടാക്കുന്നത് ഒന്നും കഴിക്കത്തില്ലേയെന്ന എന്റെ ചോദ്യം കേട്ട് ഷാജിച്ചായൻ പറഞ്ഞു - എടാ അതൊക്കെ കഴിക്കും. പക്ഷെ ഈ സ്റ്റൂപ് ആൻഡ് സ്കൂപ്പിനു പോകില്ലേ... അപ്പോൾ ബുദ്ധിമുട്ടാടാ...

തിരുവല്ല എം.ജി.എം ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതു കൊണ്ടാകാം ഷാജിച്ചായൻ പറഞ്ഞ ആ ഇംഗ്ലീഷ് പദം എനിക്ക് മനസ്സിലായില്ല. പിന്നെ സന്ധ്യ കഴിഞ്ഞാൽ രണ്ട് സ്മോൾ അടിക്കുന്ന ഷാജിച്ചായൻ, നാക്ക് കുഴഞ്ഞ് ഋഷിരാജ് സിംഗ് എന്ന് പറയാൻ പാടു പെട്ട ആ നേതാവിനെ പോലെ, എന്തെങ്കിലും പറഞ്ഞതാകുമോയെന്ന് ശങ്കിച്ച്, രണ്ടും കല്പ്പിച്ച്, എന്താ ഷാജിച്ചായാ സ്റ്റൂപ് ആൻഡ് ... എന്ന് സധൈര്യം ചോദിച്ചപ്പോൾ ഷാജിച്ചായൻ പറഞ്ഞു.. എടാ നീ കണ്ടിട്ടുണ്ടോ.. ഇവിടെ പട്ടികളെയും കൊണ്ട് എല്ലാ ദിവസവും നിർബന്ധമായും നടക്കാനിറങ്ങണം. പട്ടിക്ക് വ്യായാമം കൊടുക്കാൻ വേണ്ടിയാണത്.. അപ്പോൾ നമ്മൾ നിർബന്ധമായും കൂടു കൊണ്ട് നടക്കണം.. പട്ടി ആ നടപ്പിൽ എവിടെയെങ്കിലും അപ്പി ഇട്ടാൽ അത് അപ്പോൾ തന്നെ കോരിയെടുക്കണം.. അതിനാണ് ഈ കൂട്.. പാക്കറ്റ് ഫുഡ് ആണു ഈ പട്ടി കഴിക്കുന്നതെങ്കിൽ, അതിന്റെ അപ്പി നല്ല ഒന്നാന്തരം മാർബിൾ ചിപ്പ്സ് പോലെ കിടക്കും. . യാതൊരു ഉടവും തടവും ഇല്ലാതെ തന്നെ നമ്മൾക്ക് അപ്പോൾ തന്നെ ഈ കൂട്ടിൽ ഇടാം. പക്ഷെ നമ്മുടെ വീട്ടിലെ ചോറും, ഇറച്ചിയുടെ ചൗവ്വും, മീന്റെ കുടലും ഒക്കെ കൊടുത്താൽ... നീ കണ്ടിട്ടില്ലേ.. വെയിലത്ത് കിറ്റ് കാറ്റ് ചോക്ലേറ്റ് കിടക്കുന്നതു പോലെയാകും ഈ പട്ടിയുടെ അപ്പി. പിന്നെ അത് കൂടിലാക്കാൻ പാടു പെടും. അത് കൊണ്ട് പാക്കറ്റ് ഫുഡ് തന്നെ മേടിച്ചു കൊടുക്കുന്നതാ ബുദ്ധി. അച്ചായന്റെ ആ കിറ്റ്‌ കാറ്റ് പ്രയോഗം കേട്ട് ഞാൻ ചിരി തുടങ്ങി.. എന്നിട്ട് പറഞ്ഞു... ഹോ ഞാൻ കണ്ടിട്ടുണ്ട് അച്ചായാ.. കൂടും കൊണ്ടുള്ള ഇവരുടെ നടത്തം. എന്നിട്ട് പട്ടി അപ്പി ഇട്ടു കഴിഞ്ഞാലുടൻ ഒട്ടും ചൂടാറാതെ കൂടിൽ വാരി കൊണ്ട് പോകുന്നത് കണ്ട് പലപ്പോഴും ചിരി വന്നിട്ടുണ്ടെന്ന് പറഞ്ഞു നീട്ടി ചിരിച്ചപ്പോൾ, അച്ചായൻ അല്പം ശബ്ദം ഉയർത്തി എടാ അത് വാരിയില്ലെങ്കിൽ 500 ഡോളർ വരെ പിഴ കിട്ടും .. അത് കൊണ്ടാടാ അതൊക്കെ ഇത്ര ബഹുമാനത്തോടെ വാരുന്നത്...എടാ പിന്നെ ഇതിനെങ്ങാനും വയറിളക്കം വല്ലതും പിടിച്ചാൽ പിന്നെ ഡയപ്പറും കെട്ടിച്ചു വേണം കൊണ്ടു നടക്കാൻ. ഡയപ്പറിന് തീ വിലയാണ് താനും. നാട്ടിൽ ആനയുടെ കാര്യം പറഞ്ഞത് പോലെയാ ഇവിടെ പട്ടി. നിന്നാലും ചരിഞ്ഞാലും പൈസയാ.

മോളാണെങ്കിൽ പട്ടിയെ മേടിക്കുന്നതിനു മുൻപ്, അയ്യോ പട്ടിയെ മേടിച്ചു തന്നാൽ മതി ഡാഡീ, പിന്നെ ഒന്നും അറിയേണ്ടാന്ന് പറഞ്ഞവളാ... ആദ്യത്തെ ദിവസം പട്ടി അപ്പി ഇട്ടപ്പോൾ അതിന്റെ അപ്പിക്ക് വല്ലാത്ത നാറ്റമാന്ന് പറഞ്ഞ് അമ്മയെ നീട്ടി വിളിച്ചു.. വിളി കേട്ടതും, എനിക്ക് കണ്ട പട്ടിയുടെയും, പൂച്ചയുടെയും തീട്ടം കോരാൻ വയ്യായെന്ന് പറഞ്ഞു സോഫായേലോട്ട് ഒരു കിടപ്പ്.... അതോടെ ചീട്ട് എന്റെ തലയിലായി. അത് ഇന്നു വരെയും എന്റെ തലയിൽ നിന്ന് മാറിയിട്ടുമില്ല. എടാ അടുക്കള പണി, പിള്ളേരെ നോട്ടം, പിന്നെ ഇപ്പോൾ ഇതും എന്റെ ജോലിയാ. നേഴ്സായി പോയതു കൊണ്ടും, അവളുടെ ശമ്പളത്തേൽ മോർട്ട്ഗേജ് അടഞ്ഞു പോകുന്നതു കൊണ്ടും ഈ പട്ടി തീട്ടം ഒക്കെ ഞാൻ കോരുന്നു. ഒള്ളതു പറയണമല്ലോ.. മോളാണെങ്കിൽ എന്നും വൈകിട്ട് കിടക്കാൻ നേരം വന്ന് ബ്രുസിലീ എടാ മോനെ.. ചക്കരേ എന്ന് വിളിച്ച് ഒരുമ്മയും കൊടുത്തിട്ട് പോകും.. അതോടെ പട്ടിക്കു വയറു നിറയും.

എടാ പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ പട്ടിയെ നമ്മൾ വെറ്റിനറി ക്ലനിക്കിൽ കൊണ്ട് പോയി റെജിസ്റ്റർ ചെയ്യണം. എടാ അത് അടുത്ത മറിപ്പ്. അവിടെ ചെന്നപ്പോൾ എന്നോട് പട്ടിയുടെ പേര് എന്താന്ന് ചോദിച്ചു... അതിനു ഞാൻ അല്പം ഗമയിൽ ബ്രൂസിലി എന്ന് പറഞ്ഞു.. അപ്പോൾ അവർ എന്റെ റസിഡന്റ് കാർഡ് ചോദിച്ചു. ഞാൻ അത് കൊടുത്തപ്പോൾ അവർ അപേക്ഷയെല്ലാം റ്റൈപ്പ് ചെയ്ത്, പ്രിന്റ്‌ ചെയ്തു തന്നപ്പോൾ ഞാൻ ഞെട്ടി പോയെടാ.. പട്ടിയുടെ മുഴുവൻ പേര്- "ബ്രൂസിലി ഈനാശു" എന്നാണിപ്പോൾ..

ബ്രൂസിലി ഈനാശുവോ?? അതെങ്ങനെ... എടാ എന്റെ ഫുൾ നേം. ഷാജി പാപ്പൻ ഈനാശുവെന്നല്ലേ... കാനഡയിൽ നമ്മൾ ഒരു പട്ടിയെ മേടിച്ചാൽ ആ പട്ടി നമ്മുടെ കുടുംബത്തിലെ അംഗമാണ്..അപ്പോൾ നമ്മുടെ അവസാനത്തെ പേര് തന്നെയാകും പട്ടിയുടെയും അവസാനത്തെ പേരെന്ന് പറഞ്ഞു ഷാജിച്ചായൻ നെടുവീർപ്പിട്ടപ്പോൾ ഞാൻ ചോദിച്ചു... ഈരാറ്റുപേട്ടയിൽ അച്ചായന് അറിയുമോ... അച്ചായന് ജനിക്കാതെ പോയ ഒരു സന്തതി ഇവിടെയുണ്ടെന്ന ചോദ്യത്തിനു ഷാജിച്ചായനും ഒന്ന് ചിരിച്ചിട്ട് പറഞ്ഞു... അച്ചായനെങ്ങാനും ഇത് അറിഞ്ഞാൽ അന്നോടെ തീരും എന്റെ കഥ..

എന്നിട്ട് എടാ, പട്ടിയെ റെജിസ്റ്റർ എല്ലാം ചെയ്ത്, വീട്ടിൽ കാർഡുമായി വന്നപ്പോൾ, മോൾ ആ കാർഡ് എടുത്തെല്ലാം നോക്കിയിട്ട് പറയുകയാ.. ബ്രൂസിലിയുടെ ആ നല്ലോരു പേര് കൂടി ആ ഈനാശു കളഞ്ഞുവെന്ന്. അത് കേട്ട് ചിരിക്കാൻ എന്റെ പെമ്പ്രന്നോരും..

എടാ ഈ പറഞ്ഞ കാര്യം നീ ഇനി ആരോടും പറയാൻ നിൽക്കേണ്ടാ.. നീയായതു കൊണ്ട് ഞാൻ പറഞൂവെന്ന് മാത്രം.. ഷാജിച്ചായന്റെ ആ ഡയലോഗ് കേട്ടപ്പോൾ ഞാൻ അല്പം സെന്റി അടിച്ചു.. അല്ല.. ഷാജിച്ചായാ.. അതെന്തോന്ന് വർത്തമാനമാ ഷാജിച്ചായൻ പറഞ്ഞത്.. ഞാൻ എന്താ ആ റ്റൈപ്പാ.. എന്റെ ആ സെന്റിയിൽ ഷാജിച്ചായൻ വീണു.. അല്ലെടാ അല്ല.. ഞാൻ നിന്നോടായത് കൊണ്ട് പറഞ്ഞതാ... പിന്നെ കഴിഞ്ഞ ദിവസം നീ ആ മാമോദീസായ്ക്ക് പോയിട്ട് ആ ബെല്ലി ഡാൻസിന്റെ വാർത്ത എടുത്ത് മംഗളം പത്രത്തിൽ കൊടുത്തതു കൊണ്ട് ഒന്ന് സൂചിപ്പിച്ചൂവെന്ന് മാത്രം... അച്ചായൻ എന്നെ ഊതിയതാണെന്ന് കാറ്റ് അടിച്ചപോൾ തന്നെ മനസ്സിലായെങ്കിലും, പാവത്തിന്റെ ഗതി ഓർത്ത് ഞാനങ്ങട് ക്ഷമിച്ചു. ... പിന്നീട് അധികം സംസാരത്തിനു ഇട കൊടുക്കാതെ ഫോൺ താത്തു വെച്ച്, ഷാജിച്ചായൻ പറഞ്ഞ കാര്യങ്ങൾ അല്പം മസാല ഒക്കെയിട്ട് അവതരിപ്പിച്ചു. ..

ഇത്രയൊക്കെ കേട്ടിട്ടും അവൾക്ക് ഇക്കുറി പിറന്നാൾ സമ്മാനം പട്ടിയെന്ന് പറഞ്ഞു കിണുങ്ങിയപ്പോൾ ഞാൻ പറഞ്ഞു.. എനിക്ക് ജനിക്കാതെ പോയ ഒരു സഹോദരനായി ഒരു പട്ടിയെ ഏതായാലും ഈ വീട്ടിൽ വേണ്ടാ.. നീ കല്യാണം കഴിച്ചിട്ട്, പേരും മാറ്റിയിട്ട് നീ പട്ടിയെയോ പൂച്ചയെയോ എന്ത് കുന്തത്തിനെയെങ്കിലും മേടിച്ചോളാൻ പറഞ്ഞപ്പോൾ അവളുടെ മുഖം, വോഡഫോണിന്റെ പരസ്യത്തിലെ പഗ്ഗിനെ പോലെ ഒന്ന് രണ്ട് ദിവസത്തേക്ക് വീർത്ത് കെട്ടിയിരുന്നു..

4 comments:

Punaluran(പുനലൂരാൻ) said...

ഈരാറ്റുപേട്ടയിൽ അച്ചായന് അറിയുമോ... അച്ചായന് ജനിക്കാതെ പോയ ഒരു സന്തതി ഇവിടെയുണ്ടെന്ന്..
ചിരിച്ചു ഒരു വഴിക്കായി..ഷാജി അച്ചായൻ
അക്കരക്കാഴ്ചകളിലെ ജോർജിന്റെ തനി പകർപ്പ്. നന്നായി രസിച്ചു..ആശംസകൾ












Brijesh said...

പട്ടി പുരാണം സൂപ്പർ!!!

Anonymous said...

super

Anonymous said...

ഹ ഹ ഹ , അടിപൊളി.