Sunday 1 June 2008

ഒരു ' L ' ബോര്‍ഡും ലവ്‌ സ്റ്റോറിയും- [വാര്‍ഷിക പതിപ്പ്‌]

അപ്പ യാത്രക്ക്‌ എവിടെ പോയാലും, [സ്‌ക്കൂള്‍ അവധിയാണെങ്കില്‍] ഞാനും അപ്പയുടെ കൂടെ പോകും. അപ്പ കാറോടിക്കുമ്പോള്‍, ദൂരം പറഞ്ഞു കൊടുത്തും, സൈഡ്‌ പറഞ്ഞു കൊടുത്തും, ഡിമ്മും, ബ്രൈറ്റും ഇട്ടു കൊടുത്തും ഒരു ചിന്ന 'കിളിയായി' അപ്പയെ ഹെല്‍പ്പ്‌ ചെയ്യലായിരുന്നു എന്റെ പ്രധാനപ്പെട്ട വിനോദം. ഒരു വണ്ടിയും ഞങ്ങളെ ഓവര്‍റ്റേക്ക്‌ ചെയ്യുന്നത്‌ എനിക്ക്‌ ഇഷ്ടമല്ല. പിന്നെ അപ്പയെ എരിവു കയറ്റി ഓവര്‍റ്റേക്ക്‌ ചെയ്ത വണ്ടിയെ പിന്നിലാക്കിയാലെ എനിക്ക്‌ സമാധാനമാകു. പക്ഷെ ഞങ്ങളുടെ കൂടെ അമ്മയും ഉണ്ടെങ്കില്‍, പതുക്കെ പോ, ദേ വണ്ടി വരുന്നു, നമ്മള്‍ക്ക്‌ പതുക്കെ പോയാല്‍ മതി തുടങ്ങിയ വാക്കുകള്‍ ഇടതടവില്ലാതെ പുറത്ത്‌ വന്നു കൊണ്ടിരിക്കും. പീഡനം സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ അപ്പ പറയും, 'എങ്കില്‍ നീ ഇവിടെയിരുന്ന് ഓടിക്ക്‌'. അതോടെ അമ്മ ശ്രീ:എ.കെ.ആന്റണിക്ക്‌ പഠിക്കാന്‍ പോകുന്നത്‌ പോലെ മിണ്ടാതെ ഇരിക്കും. എന്നാലും അടുത്ത വണ്ടിയുടെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം’ കാണുമ്പോള്‍ അമ്മ വീണ്ടും തല പൊക്കും....ദേ!!!.ദേ!!!

ഒരു ദിവസം സ്‌ക്കൂള്‍ വിട്ട്‌ ഞങ്ങള്‍ വീട്ടില്‍ വരുമ്പോള്‍ അരിഞ്ഞാണ ചരടു കെട്ടിയതു പോലെ L ബോര്‍ഡും കെട്ടി തൂക്കി അംബാസിഡര്‍ അങ്ങനെ കിടക്കുന്നു. കാപ്പി കുടിക്കുന്നതിനു മുന്‍പ്‌, ബാഗ്‌ താത്ത്‌ വെക്കുന്നതിനു മുന്‍പ്‌ ഈ L ബോര്‍ഡിന്റെ ഉത്‌പത്തിയെ പറ്റി ചോദിച്ചറിഞ്ഞു. അമ്മയും ഡ്രൈവിംഗ്‌ പഠിക്കുന്നു. അങ്ങനെ അമ്മയും ‘അടുക്കളയില്‍ നിന്ന് വണ്ടിയിലേക്ക്‌.’..അപ്പയാണു ഗുരു. വൈകിട്ടാണു ക്ലാസ്സ്‌. അപ്പയും, അമ്മയും വണ്ടിയില്‍ കയറുന്നതിനു മുന്‍പു ഞാന്‍ സീറ്റുറപ്പിക്കും. ആദ്യം സ്റ്റിയറിംഗ്‌ ബാലന്‍സ്‌. അമ്മ മര്യാദയ്ക്ക്‌ സ്റ്റിയറിംഗ്‌ പിടിക്കും. പക്ഷെ എതിര്‍ വശത്തു നിന്ന് വണ്ടി വന്നാല്‍, അയ്യോ ബസ്സാ വരുന്നത്‌....എനിക്ക്‌ പേടിയാണെന്ന് പറഞ്ഞ്‌ കൈയെടുത്ത്‌ കിഴടങ്ങും. പിന്നെ അപ്പ സാരഥിയാകും. അപ്പ അങ്ങനെ ഹെല്‍പ്പ്‌ ചെയ്യരുത്‌...അമ്മ തന്നെ ഓടിക്കട്ടെ..അമ്മയുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ ...എന്നൊക്കെ പുറകില്‍ ഇരുന്ന് ഞാന്‍ വീമ്പിളക്കും.[ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒരേ ഒരു കാര്യം അതു മാത്രമാണു] ക്ലാസ്സുകള്‍ തുടര്‍ന്നു. എതിര്‍വശത്തു നിന്ന് വണ്ടി വന്നാലും അമ്മ മാനേജ്‌ ചെയ്ത്‌ തുടങ്ങി. അല്ലെങ്കില്‍ എതിര്‍ വശക്കാര്‍ മാനേജ്‌ ചെയ്തു തുടങ്ങിയെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി, കാരണം L കാണുമ്പോഴെ അവര്‍, വഴി മാറടാ മുണ്ടയ്ക്കല്‍ ശേഖരാ എന്ന് രാവണ പ്രഭുവില്‍ മോഹന്‍ലാല്‍ പറയും പോലെ വഴി മാറി പൊയ്‌ കൊണ്ടിരുന്നു. ഒരു ദിവസം പതിവു പോലെ സ്റ്റിയറിങ്ങും കൊടുത്ത്‌ ഞങ്ങള്‍ പോകുമ്പോള്‍, ദേ എതിരെ വരുന്നു ഒരു ലോറി. പക്ഷെ അമ്മ അത്‌ കാര്യമാക്കിയില്ല. പേടിയൊക്കെ പണ്ട്‌ എന്ന സ്റ്റയിലില്‍ അമ്മ ഡ്രൈവിംഗ്‌ തുടര്‍ന്നപ്പോള്‍, അതാ ലോറിയെയും ഓവര്‍റ്റേക്ക്‌ ചെയ്ത്‌ ഒരു പ്രൈവറ്റ്‌ ബസ്സ്‌. അമ്മ കൂളായി പഴയ പണി ആവര്‍ത്തിച്ചു. കൈ സ്റ്റിയറിങ്ങില്‍ നിന്ന് എടുത്ത്‌ കീഴടങ്ങി. അപ്പ ഇപ്രാവശ്യം കണ്ണടച്ചു. ഞാന്‍ നോക്കിയപ്പോള്‍ വണ്ടി റ്റാര്‍ റോഡില്‍ നിന്നിറങ്ങി മണ്ണ്‍ റോഡും കടന്ന് ....ഹോ ഭാഗ്യം കുറച്ച്‌ വാഴക്കൂട്ടം അവിടെ ഉണ്ടായിരുന്നത്‌...അതില്‍ ഇടിച്ചപ്പോള്‍ അപ്പ ബ്രേക്ക്‌ ചവിട്ടി. വണ്ടി നിന്നു. വണ്ടി നിന്നതും അമ്മ പരിഭവം പറയാന്‍ തുടങ്ങി. അവസാനം ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയെ പോലെ ഒരു ഉഗ്രന്‍ ശപഥവും ചെയ്തു, ഇനി മേലില്‍ ഞാന്‍ ഈ മനുഷ്യന്റെ കൂടെ ഡ്രൈവിംഗ്‌ പഠിത്തത്തിനില്ല. എന്തോ വിശ്വസിച്ചാ?? അപ്പ വിശാലമായി ചിരിച്ചു...എന്നിട്ട്‌ പറഞ്ഞു, ഇത്‌ പണ്ടാരാണ്ട്‌ പറഞ്ഞതു പോലെയാണല്ലോ, അരിയും തിന്ന് ആശാരച്ചിയെയും കടിച്ച്‌ പിന്നെയും നായയ്ക്ക്‌ മുറുമുറുപ്പ്‌. കുഴപ്പം മൊത്തം നിന്റേത്‌..എന്നിട്ട്‌ നീ എന്തിനാ കിടന്ന് അലയ്ക്കുന്നത്‌? ഏതായാലും, വാഴക്കൂട്ടത്തിനും, വണ്ടിയ്ക്കം വലിയ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് അന്നത്തെ പഠിത്തം അവിടെ നിര്‍ത്തി ഞങ്ങള്‍ തിരിച്ചു പോന്നു. രണ്ടേ രണ്ട്‌ ദിവസം അമ്മ തന്റെ ശപഥത്തില്‍ ഉറച്ച്‌ നിന്നു. പിന്നെയും ഡ്രൈവിംഗ്‌ ക്ലാസ്സ്‌ തുടര്‍ന്നു.

സ്റ്റിയറിംഗില്‍ അമ്മ പ്രാവീണ്യം നേടിയെന്ന് ഒരു ഏകദേശ ധാരണ തോന്നിയതിനെ തുടര്‍ന്ന് ക്ലച്ച്‌, ബ്രേക്ക്‌, ആക്സിലേറ്റര്‍ ഇവകളുടെ അധിക ചുമതല കൂടി കൊടുത്തു. അമ്മ ക്ലച്ച്‌ ചവിട്ടുമ്പോള്‍, അപ്പ ഗിയറു മാറ്റി കൊടുക്കും. പിന്നെ ഞങ്ങളുടെ ഗതി... അധോഗതി..കട..കുട… കട ---- കുട [മഴ വന്നാല്‍ പോപ്പി കുടയെന്ന പരസ്യ വാചകമല്ല] എന്ന് ശബ്ദത്തോടെ വണ്ടി ആകെ ഒന്നു കുലുങ്ങി അവിടെ നില്‍ക്കും. ക്ലച്ച്‌ പ്രാക്ടീസിംഗായി അടുത്തത്‌. കട, കുട ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ അപ്പയോട്‌ ചോദിക്കും...ഇതെന്താ അപ്പേ, അമ്മ കുട്ടനാടന്‍ ബോട്ടാണൊ ഓടിക്കുന്നതെന്ന്.... അമ്മയുടെ മുഖം ചുമക്കും. ഞങ്ങള്‍ ചിരിക്കും. പക്ഷെ ഇക്കുറി അമ്മ വാശിയോടെ കാര്യങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് വേഗം തന്നെ ക്ലച്ച്‌ പ്രാക്ടീസ്‌ കിട്ടി. പിന്നെ ആകെയുള്ള പ്രശ്നം, ഗിയറു മാറ്റുന്നതായി. ഗിയറു മാറ്റാനായി അമ്മ ഗിയറില്‍ നോക്കുമ്പോള്‍, വണ്ടി തോന്നിയ വഴി പോകും. പിന്നെ അമ്മ ഒരു കാര്യത്തില്‍ ഡീസെന്റായിരുന്നു. ആക്സിലറേറ്ററില്‍ കാലു വെച്ചില്ലായെങ്കിലും, എപ്പോഴും ഒരു കാല്‍ ബ്രേക്കില്‍ ഉറപ്പിച്ചിരുന്നു. അമ്മയെ നല്ല ഒരു ഡ്രൈവര്‍ ആക്കണമെന്ന തീരുമാനത്തോടെ അപ്പ, പരുമല മാന്നാര്‍ ഭാഗത്തുള്ള ഒരു സ്‌ക്കൂള്‍ ഗ്രൗണ്ട്‌ പ്രാക്ടീസിങ്ങിനു തിരഞ്ഞെടുത്തു. വീതി വിസ്താരമുള്ള ഒരു നല്ല ഗ്രൗണ്ട്‌. അമ്മയ്ക്കും ആശ്വാസമായി. യാതൊരു വണ്ടി ശല്യവുമില്ല. സമാധാനത്തോടെ വണ്ടി ഓടിക്കാം. 2-3 ദിവസം അമ്മ ആ ഗ്രൗണ്ടില്‍ നന്നായി പെര്‍ഫോം ചെയ്തു. അതിനെ തുടര്‍ന്ന് അപ്പ പുതിയ പരീക്ഷണത്തിനു തയ്യാറായി. അമ്മ തനിയെ വണ്ടി ഓടിക്കുന്നു. ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി. ആദ്യം അമ്മ വട്ടം കറക്കി. അപ്പ അമ്മയെ വെളിയില്‍ നിന്ന് അനുമോദിച്ചു. പിന്നെ ഗ്രൗണ്ടിനു കുറുകെ ഓടിച്ചു. അതും ഗുഡ്‌. അടുത്തത്‌ നേരെ... അമ്മ വണ്ടി എടുത്തു. വണ്ടി നേരെ കുതിക്കുകയാണു. അവിടെ അപ്പോള്‍ ഒരു കമന്റേറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ ഇങ്ങനെ പറഞ്ഞേനെ:- അതാ രാജമ്മ തോമസ്സ്‌ , ഗോള്‍ പോസ്റ്റ്‌ ലക്ഷ്യമാക്കി പായുകയാണു. അതാ അടുത്തു... അതാ...അതാ…ഗോള്‍...ഗോള്‍...വണ്ടി നേരെ ചെന്നു - ഠിം, ഡിം ഗോള്‍ പോസ്റ്റിനിട്ട്‌ ഒരിടി. ചിതലരിച്ച്‌ ഉണങ്ങി നിന്ന ഒരു പഴയ കമുകിന്‍ കുറ്റിയായിരുന്നു അവിടുത്തെ ഗോള്‍ പോസ്റ്റ്‌. അതു കാരണം കൂടുതല്‍ ഒന്നും സംഭവിച്ചില്ല. അപ്പ ഓടി ചെന്ന് അമ്മയെ ആശ്വസിപ്പിച്ച്‌ വണ്ടിയില്‍ നിന്നിറക്കി....ചുറ്റും നോക്കി... ഭാഗ്യം!!! ഈ ഗോള്‍ ആരും കണ്ടിട്ടില്ല. ഇടി കൊണ്ട്‌ വീണ ഗോള്‍ പോസ്റ്റിനെ ഒന്ന് താങ്ങി നിര്‍ത്താന്‍ പോലുമുള്ള ക്ഷമ കാണിക്കാതെ അപ്പ ചാടി വണ്ടിയില്‍ കയറി. അമ്മയുടെ കൈ തളരുന്നു..ചുണ്ട്‌ വരളുന്നു..ആകെ ഒരു വല്ലായ്ക. അങ്ങനെ ഞങ്ങള്‍ പരുമല ജംങ്ങ്ഷനില്‍ വണ്ടി നിര്‍ത്തി. അമ്മയ്ക്ക്‌ കുടിക്കാനെന്തെങ്കിലും വാങ്ങണം..പിന്നെ എന്തൊക്കെയോ മരുന്നും വാങ്ങണം. അമ്മയെ വണ്ടിയിലിരുത്തി ഞങ്ങള്‍ കടയില്ലേക്ക്‌ പോയി. 15 മിനിറ്റ്‌ എടുത്ത്‌ കാണും. വണ്ടിയുടെ അടുത്ത്‌ വന്നപ്പോള്‍ വണ്ടിക്ക്‌ ചുറ്റും നാട്ടുകാര്‍. അപ്പ എന്നോട്‌ പതുക്കെ പറഞ്ഞു, 'ഗ്രഹപ്പിഴയായി...പോസ്റ്റിടിച്ചിട്ടു വന്നത്‌ പിടിച്ചു'. ഏതു സമയവും തോമസ്സുക്കുട്ടി വിട്ടോടായെന്നു പറയുമെന്ന ഭാവത്തില്‍ പേടിയോടെ...ശങ്കയോടെ അവിടെ നിന്നു. പിന്നീട്‌ ഈശ്വരാ..ശക്തി തരൂയെന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌, എക്സ്‌ക്യൂസ്‌ മീ, ഞങ്ങള്‍ക്കു കൂടെ ഇതൊക്കെ കാണാന്‍ ഒരവസരം തരൂ എന്നു പറഞ്ഞ്‌ പാക്ക്‌ തീവ്രവാദികളെ പോലെ വണ്ടിക്കടുത്തേക്ക്‌ ഞങ്ങള്‍ നുഴഞ്ഞ്‌ അടുത്തു. അപ്പോള്‍ കണ്ട്‌ കാഴ്ച്ച, അമ്മ ഗ്ലാസ്സൊക്കെ പൊക്കി വണ്ടിക്കകത്ത്‌ പേടിച്ചിരിക്കുന്നു. ആ ഗ്ലാസ്സിന്റെ അടുത്ത്‌ ഒരുത്തന്‍ നിന്ന് അമ്മയെ നോക്കി, :- വിധുബാലാ...ഗ്ലാസ്സ്‌ താഴ്ത്ത്‌...ഞാന്‍ വിധുബാലയുടെ ഒരു ആരാധകനാ...പ്ലീസ്‌ വിധുബാലാ എന്ന് പറഞ്ഞ്‌ നില്‍ക്കുന്ന രംഗമാണു കണ്ടത്‌. അപ്പയ്ക്ക്‌ അന്നേരമാണാശ്വാസം ആയത്‌..ഒപ്പം എനിക്കും. ഇതാരാണെന്ന് അവിടുത്തെ ഓഡിയന്‍സിനോട്‌ തിരക്കിയപ്പോള്‍ കഞ്ചാവ്‌ അടിച്ച്‌ നടക്കുന്ന ഒരു ജോയി എന്ന് പറയുന്ന ഒരാളാണിതെന്ന് മനസ്സിലായി. അപ്പയും ഞാനും ‘ആരാധകര്‍ക്കിടയില്‍’ കൂടി ഒരു പരുവത്തില്‍ വണ്ടിയില്‍ കയറി. അപ്പോള്‍ അപ്പയുടെ ഡോറിന്റെ അടുത്തേക്കു ജോയി ഓടി വന്നു; എന്നിട്ട്‌ അപ്പയോട്‌ പറഞ്ഞു... സര്‍, ഞാന്‍ മാഡത്തിന്റെ വലിയ ഒരു ആരാധകനാണു. ഞാന്‍ മാഡത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്‌... അപ്പ [അല്‍പം അസൂയയോടെ] വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. അപ്പോള്‍ ജോയി അമ്മയെ നോക്കി വിളിച്ച്‌ പറഞ്ഞു:- വിധുബാലാ ഐ ലവ്‌ യൂ...ഐ ലവ്‌ യൂ.. അവിടെ കൂട്ട ചിരി ഉയര്‍ന്നു. അമ്മ ഒന്നും മിണ്ടാതെ കാറില്‍ കുനിഞ്ഞിരുന്നു. വണ്ടി വിട്ടപ്പോള്‍ ഞാന്‍ പുറകിലേക്ക്‌ നോക്കിയപ്പോള്‍ ജോയി, വിധുബാലയ്ക്ക്‌ ഫ്ലയിംഗ്‌ കിസ്സ്‌ വാരി വിതറുന്നു. ഇതു ഞാന്‍ പറഞ്ഞപ്പോള്‍, നീ തന്നെ മൊത്തത്തില്‍ അതു എടുത്തോളാന്‍ പറഞ്ഞ്‌ അമ്മ എന്നോട്‌ തട്ടി കയറി. അതു മൊത്തത്തില്‍ ഏറ്റെടുക്കാന്‍ എന്റെ ആരോഗ്യം എന്നെ അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ തളര്‍ന്നിരുന്നു.

ഈ ജോയി നാടകം പിന്നീട്‌ പലപ്പോഴും എനിക്ക്‌ ഗുണം ചെയ്തു. എന്തെങ്കിലും പറഞ്ഞ്‌ വഴക്കുണ്ടാകി അമ്മ മിണ്ടാതിരിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ കൈയ്യും, കാലും എത്താ ദൂരത്തു നിന്ന് പറയും:- വിധുബാലാ…… ഐ ലവ്‌ യൂ!!!.


വിധുബാലാ…… ഐ ലവ്‌ യൂ!!!.

ഇപ്പോള്‍ ഞാന്‍ കാലൊടിഞ്ഞ്‌ കിടന്നപ്പോള്‍ അമ്മയും ഇവിടെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അമൃതാ ടി.വിയില്‍ വനിതാ രത്നം പരിപാടിയില്‍ ദാ ജോയിയുടെ ആരാധികാ..വിധുബാലാ ഒരു ജഡ്‌ജായി വന്നിരിക്കുന്നു.. വിധുബാലയെ കണ്ടതും ഞാന്‍ വിളിച്ച്‌ പറഞ്ഞു...വിധുബാലാ, സ്റ്റില്‍ ഐ ലവ്‌ യൂ...

ഏതായാലും അന്നത്തെ ആ ‘ഒറ്റ ഗോളും’, “ആ മേനെ 'പാര' കിയായോടും” കൂടി അമ്മ ഡ്രൈവിംഗ്‌ പഠിത്തം നിര്‍ത്തി. പിന്നെ ദോഷം പറയരുത്‌...ആ സ്‌ക്കൂള്‍ ഗ്രൗണ്ടിലെ ഗോള്‍ പോസ്റ്റ്‌ കോണ്‍ക്രീറ്റ്‌ തൂണായി മാറി. അത്‌ കണ്ട്‌ അപ്പ പറഞ്ഞു, ഞാന്‍ ആ മണ്ടത്തരം ഇപ്പോള്‍ ചെയ്യാഞ്ഞത്‌ വണ്ടിയുടെ ഭാഗ്യം.

27 comments:

വിന്‍സ് said...

ഹഹ നല്ല പോസ്റ്റ്. എന്റെ അമ്മയുടെ കാറില്‍ പുള്ളിക്കാരി ഓടിക്കുമ്പോള്‍ ഞാന്‍ ഇന്നേ വരെ കയറിയിട്ടില്ല.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി, ഇനി മഹൻ പഠിച്ച കഥയും അടുത്ത ഗോൾ പോസ്റ്റും വരട്ടെ..)

മാണിക്യം said...

ചിരിച്ച് ചിരിച്ച് വശം കെട്ടു മറ്റൊന്നും കൊണ്ടല്ല.. ഈ നാടകം എനിക്ക് നല്ല പരിചയമാണ് ഗ്രൌണ്ട് വിത്യാസമായിരുന്നു അമ്മ പഠിക്കാന്‍ പോകുമ്പോള്‍ എന്നെ വണ്ടില് കയറ്റീല്ല, പക്ഷേ തിരികെ വരുമ്പോള്‍ അച്ഛന്‍ വള്ളി പൂള്ളി വിടാതെ അന്നത്തെ കലാപരിപാടി വിവരിക്കും...
അമ്മക്ക് ഒരിക്കലും ക്ലച്ചും ബ്രെയിക്കും വഴങ്ങീല്ല.
ഓടുക്കം അമ്മ പറയും “അതേ ഈ ക്ലച്ച് മാറ്റുമ്പോ എന്താ സംഭവിക്കുന്നെ എന്ന് ഒന്നു കണാന്‍ പറ്റുന്നില്ലല്ലോ” .... ഇന്നും അതു കാണാന്‍ പറ്റാഞ്ഞകൊണ്ട് ഡ്രൈവിങ്ങ് വഴങ്ങില്ലാ...
മൈല്‍ കുറ്റികളും വാഴത്തോപ്പും രക്ഷപെട്ടുന്ന്
ചുരുക്കം ...
ഒക്കെ വളരെ വര്‍ഷത്തിനു ശേഷം ഇന്ന് ഈ പോസ്റ്റ് എല്ലാം ഒന്നും കൂടി ഓര്‍മിപ്പിച്ചു,
നന്ദി ..... സ്നേഹാശംസകളോടെ

ഹരിത് said...

ഹ ഹ ഹ..നല്ല രസകരമായ വിവരണം. കൊള്ളാം.

നന്ദു said...

സേനു, നല്ല നര്‍മ്മം, നല്ല വിവരണം. :)

കുഞ്ഞന്‍ said...

സോനു...

ഹഹ രസകരമായ വിവരണം. പാവം അമ്മ. പിന്നെ സോനൂന്റെ കാലെങ്ങിനെയാ ഒടിഞ്ഞത്?

കു.ചാ. പറഞ്ഞപോലെ മാഷിന്റെ L ബോര്‍ഡ് കഥ വേഗം പോസ്റ്റൂ..

krish | കൃഷ് said...

കാലൊടിഞ്ഞതെങ്ങിനെ? L ബോര്‍ഡ് ഇല്ലാതെ വണ്ടിയോടിക്കാന്‍ പഠിച്ചതാണോ, അതോ പോസ്റ്റില്‍ ഗോളടിക്കാന്‍ ശ്രമിച്ചതോ?
രസകരമായിട്ടുണ്ട്.

Sherlock said...

കലക്കന്‍ :)

കുറ്റ്യാടിക്കാരന്‍|Suhair said...

കൊള്ളാം...

നെക്സ്റ്റ്...

അഭിലാഷങ്ങള്‍ said...

വളരെ വളരെ ഇഷ്ടപ്പെട്ടു..

നല്ല രസമുണ്ട് വായിക്കാന്‍..

:-)

Unknown said...

Hi Senu:

When I read yours I thought I will write 2 lines about my friends experience too. While learning driving, she came to intersection,(lights were red) she was a bit ahead of the line, saw a police car somewhere, put the gear in Reverse, then the lights turned green, ok go ahead press the accelerator that was what she did!!!

Anonymous said...

Dear senuchayo...
at last i get to write back. after all these months. ente comments descending order il iddam enne vicharikunnu.
innale latest blogs inte print okke eduthe veetil konde veche vaychu. enite commenti.
paske inne itha adutha blog...
(kaal odinje kidanlalum mariyathke irrikilla)
ethayalum auntyde car oddikal njangalku istapettu.
njanum, priyeshum, anumodhum velloril vandi odikan padiche naalugal orthe pooye. anne vishalam ayeulla highway il odiche keralthil vannapol tha ksrtc okke roadinte nadukude pokunnu!!.
angane enikum 2-3 times manne roadil odickende vanniteunde.
ethaaylum ithe vere daivam sahaichu.
inne choode okke koodunathe konde, kooduthal neeram veetil thanne undakumello?
blogs athinte vazhike varate.
good luck
Benoy

Vishnuprasad R (Elf) said...

ചിരിച്ച് ചിരിച്ച് ഒരു പരിവമായി

Anonymous said...

Dear Senue, Nice story. I hope Aaron will also have a similar story in near future

ശ്രീ said...

ഹ ഹ. കൊള്ളാം. എഴുത്ത് ഇത്തവണയും രസകരമായി.
:)

തോന്ന്യാസി said...

സേനുച്ചായോ....

ചിരിച്ചു വയറു കൊളുത്തി ഇരിക്കുമ്പോ ഞാന്‍ കമന്റാറില്ല.........

Jubin Jacob Kochupurackan said...

സംഭവസ്ഥലം മാന്നാര്‍ ദേവസ്വം ബോര്‍ഡ് സ്കൂള്‍ വക ഗ്രൌണ്ട്. അല്ലേ..എന്നൊരു സംശയം..അതോ ആലംതുരുത്തി പി ആറ് എഫ് ഗ്രൌണ്ടോ..? ആ...എവിടെങ്കിലുമാവട്ടെ...
ഒടിഞ്ഞ ഗോള്‍പോസ്റ്റിന്റെ എണ്ണം: ഒന്ന് (?)
ആളപായം: അറിവായിട്ടില്ല
നാശനഷ്ടങ്ങള്‍ക്ക് പിന്നാലെ മാനഹാനിയും...
ഇനി പോലീസു കേസു വല്ലതുമുണ്ടോ..ആവോ?
കഞ്ചാവുചേട്ടന്റെ കഥാപാത്രത്തെ എനിക്കങ്ങ് പെരുത്തിഷ്ട്ടായി...വിധുബാലാ‍...എന്ന അത്യന്തം ഡെസ്പായ വിളിയും...

Malayali Peringode said...

വിധുബാലാ, സ്റ്റില്‍ ഐ ലവ്‌ യൂ... :D

Anonymous said...

I love you, pazhampuranams..........

nandakumar said...

ഹഹഹ! നന്നായിരിക്കുന്നു. ഇതൊക്കെ ഓര്‍ത്തെടുത്ത് കുറിക്കാന്‍ എങ്ങിനെ പറ്റുന്നിഷ്ടാ!?

(ഡ്രൈവിങ്ങ് വിവരണം വായിച്ചപ്പോള്‍ ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന സിനിമയില്‍ ഇന്നസെന്റ് കാര്‍ന്നോരെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നത് ഓര്‍മ്മ വന്നു):-)

Anonymous said...

ഹയ്യോ ഇനി ചിരിക്കാന്‍ എനിക്കുവയ്യേ....എന്നാലും അടുത്ത വണ്ടിയുടെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം’ കാണുമ്പോള്‍ അമ്മ വീണ്ടും തല പൊക്കും....ദേ!!!.ദേ!!!

അമ്മ ശ്രീ:എ.കെ.ആന്റണിക്ക്‌ പഠിക്കാന്‍
അടുക്കളയില്‍ നിന്ന് വണ്ടിയിലേക്ക്‌.’..അപ്പയാണു ഗുരു..


മുഴുവനും സൂപ്പര്‍ ഉപമകള്‍...ചിരിച്ചു ചിരിച്ചു ഞാന്‍ വയ്യാണ്ടായി...

കൊച്ചുമുതലാളി said...

:)..(:
പൊളപ്പന്‍ പോസ്റ്റ്....

ആ ഒടിഞ്ഞ ഗോള്‍ പോസ്റ്റിന്റെ കാര്യമല്ല പറഞ്ഞത്!!!

ലുട്ടാപ്പി::luttappi said...

നന്നായിട്ടുണ്ട്..... എനിക്കും ഡ്രൈവിങ്ങ് അറിയില്ല.... പടിക്കാൻ നേരം പൂവത്തൂർ ഭാഗത്തേക്കു വരാം.. :)

Anonymous said...

Enjoyed reading ur blog.a beautiful narration of the incident,could visualise the events.expecting much more of this kind.
Regards
Chithra

Anonymous said...

Enjoyed reading ur blog.a beautiful narration of the incident,could visualise the events.expecting much more of this kind.
Regards
Chithra

മാണിക്യം said...
This comment has been removed by the author.
smitha adharsh said...

ഈ പോസ്റ്റ് കസറി മാഷേ...അടിപൊളി..അപ്പൊ,വീട്ടില്‍ എല്ലാവരും ഒരേ റൂമില്‍ പൂട്ടാന്‍ പറ്റിയവരാന് അല്ലെ?.....അമ്മക്ക് സ്പെഷ്യല്‍ താന്ക്സ് പറയണേ സെനു ചേട്ടാ..