Monday 30 November 2009

സമയമാം രഥത്തില്‍ ഞാന്‍…..

1990ലാണു സംഭവം. ആ വര്‍ഷം പതിവിനു വിപരീതമായി കുറെ ചെറുസെറ്റുകള്‍ / പള്ളിക്കാര്‍ കരോളുമായി വന്നു. പത്ത്‌ രൂപയായിരുന്നു അമ്മ കരോളുകാര്‍ക്ക്‌ വെച്ചിരുന്ന ബഡ്‌ജറ്റ്‌. പക്ഷെ കരോളുകാരുടെ എണ്ണം കൂടിയപ്പോള്‍ അമ്മ ബഡ്‌ജറ്റ്‌ പത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചു. ഏതായാലും ഒരു കൂട്ടര്‍ ഞങ്ങളുടെ കൊച്ചു പൊടിയാടിയില്‍, റ്റെമ്പോ വാനില്‍ അടി പൊളിയായി പുല്‍ക്കൂട്‌ ഒക്കെ വെച്ചൊരുക്കി, അതില്‍ ഒരു കന്യാമറിയമിനെയും,യോസേപ്പ്‌ പിതാവിനെയും, കുഞ്ഞിനെയും, നാല്‍ക്കാലികളെയെല്ലാം വെച്ച്‌ ഗംഭീര പാട്ടുമായി വീട്ടില്‍ യേശു കുഞ്ഞിന്റെ ജനനം അറിയിക്കാന്‍ കടന്നു വന്നു. പൊടിയാടിക്കാരായ ഞങ്ങള്‍ക്ക്‌ ഇത്‌ ഒരു വിസ്‌മയ കാഴ്ച്ച തന്നെയായിരുന്നു. പാട്ടും, കൂത്തും ഒക്കെയവസാനിച്ചപ്പോള്‍ കക്ഷത്തില്‍ രസീതും, ബാഗുമൊക്കെയായി വീട്ടിലേക്ക്‌ കയറി വന്നപ്പോള്‍, അമ്മ ആ വലിയ അഞ്ചിന്റെ നോട്ട്‌ നീട്ടിയപ്പോള്‍ ഞെട്ടിയത്‌ അയാള്‍ മാത്രമല്ല ഞങ്ങളും ഞെട്ടി..... ഞെട്ടലോടെ അയാള്‍ ചോദിച്ചു, അഞ്ചോ.... ചേച്ചിീീീ....റ്റെമ്പോ, പാട്ട്‌, ആള്‍ക്കാര്‍, അറേഞ്ച്‌മെന്റ്സ്‌ എല്ലാത്തിനും ഒരുപാടായി. ചേച്ചീീീീ, അന്‍പത്‌ എഴുതട്ടെ. ചേട്ടന്റെ ഒപ്പം ഞങ്ങളും കൂടി. പക്ഷെ അമ്മ തന്റെ നിലപാടില്‍ ഉറച്ചു നിന്നൂവെന്ന് മാത്രമല്ല, അന്‍പതോ നൂറോ എഴുതിക്കോ...ഈ വീട്ടില്‍ നിന്ന് ഇത്രേമെ കിട്ടുകയുള്ളൂ.പിന്നെ റ്റെമ്പോയേല്‍ ഇതെല്ലാം വെച്ച്‌ കെട്ടി വരാന്‍ ഞങ്ങള്‍ ആരും പറഞ്ഞില്ലല്ലോ. വാക്കു തര്‍ക്കത്തിനൊന്നും നില്‍ക്കാതെ, ആ അഞ്ചിന്റെ രൂപാ മേടിക്കാതെ ആ ചേട്ടന്‍ എന്തൊക്കെയോ പിറു പിറുത്ത്‌ വീട്ടില്‍ നിന്നിറങ്ങി വേഗം റ്റെമ്പോയില്‍ കയറി പോയി. അമ്മയുടെ ഈ കടുംപിടുത്തം ഞങ്ങള്‍ക്ക്‌ തീരെ പിടിച്ചില്ല. ശേ!!! നാണക്കേട്‌, അവര്‍ എന്ത്‌ വിചാരിച്ച്‌ കാണുമെന്ന് ചോദ്യത്തിനു അമ്മയുടെ തുറുപ്പിച്ച ഒരു നോട്ടം തന്നെ ധാരാളമായ കാരണം ഞാന്‍ പിന്നീട്‌ വായ അടച്ച മിണ്ടാതെയിരുന്നു.

പാതി രാത്രി കഴിഞ്ഞപ്പോള്‍..... ഏതോ ഒരു അടാപിടി ക്ലബിന്റെ ബോര്‍ഡും ഒക്കെ തല്ലി കൂട്ടി ഞങ്ങളുടെ അവിടുത്തെ ചെറു സെറ്റ്‌, കാരോളുമായി വീട്ടില്‍ വന്നു. അവരുടെ ക്രിസ്തുമസ്സ്‌ ഫാദര്‍ നല്ല ഒന്നാന്തരം 'വീശുകാരനായ' ബാബുക്കുട്ടി. ബാബുക്കുട്ടി താനാണു ക്രിസ്തുമസ്സ്‌ ഫാദറെന്ന് മുഖം മൂടി ഊരിക്കാട്ടി ഞങ്ങളെ അറിയിച്ചു. ബാബുക്കുട്ടിയല്ല സാക്ഷാല്‍ ജോസപ്പ്‌ പിതാവ്‌ ആണെന്ന് പറഞ്ഞാലും അമ്മ തന്റെ അഞ്ച്‌ രൂപാ തന്നെ കൊടുത്ത്‌ അവരെയും ഞെട്ടിച്ചു. അഞ്ച്‌ രൂപാ കണ്ട്‌, അമ്മാമ്മോ...അഞ്ചോ എന്ന് കോറസായി അവര്‍ ചോദിച്ചിട്ടും അമ്മ അഞ്ചും കൊടുത്ത്‌ കയറി പോന്നു. ഹും കുടിച്ച്‌ കൂത്താടാന്‍ ഓരോന്ന് ഇറങ്ങി കൊള്ളും. ഹോ ക്രിസ്തുമസ്സ്‌...ഇവന്‍ ഒക്കെ തണുപ്പത്ത്‌ പാട്ടും പാടി നടന്നില്ലായെങ്കില്‍ യേശു ജനിക്കുമോ? അമ്മ പിറുപിറുത്തു.

പിറ്റേന്ന് രാവിലെയാണു ഞങ്ങള്‍ രസകരമായ സംഭവങ്ങള്‍ കേട്ടത്‌.

വീട്ടില്‍ നിന്ന് ഇറങ്ങി ഇവര്‍ പല വീടുകളിലും കയറിയിറങ്ങി അവസാനം വാറ്റുകാരി ഓമനയുടെ വീട്ടിലും എത്തി. ഓമനയാണെങ്കില്‍ ക്രിസ്തുവിന്റെ ജനന വിവരം അറിഞ്ഞ സന്തോഷത്തില്‍ ഫ്രഷ്‌ വാറ്റിന്റെ ക്വാളിറ്റി ടെസ്റ്റിന്റെ, ഗിനിപിഗ്‌ ആക്കാന്‍ ഇരയെ വീടിന്റെ ഇറയത്ത്‌ കിട്ടിയ സന്തോഷത്തില്‍ പുഷ്‌ പുള്ളും, വടക്ക്‌ നോക്കിയും എടുത്ത്‌ വീശി. ഫാദര്‍ ബാബുക്കുട്ടിക്ക്‌ ഇവ രണ്ടും കൂടി കയറി കോര്‍ത്തപ്പോള്‍ രായമാണിക്യത്തിലെ മമ്മൂക്കയെ പോലെ അയകൊയ ആയി. കരോളുകാരെയും നയിച്ച്‌ രായമാണിക്യം പോകുമ്പോള്‍, ദേ!!! ഗോമതിയുടെ ഒക്കെ വീട്ടിലെ കുളിമുറിയില്‍ വെട്ടം.

ബോധം ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും കുളിമുറിയും, കിടപ്പ്‌ മുറികളും വീക്ക്‌ പോയിന്റായ ഫാദര്‍ ബാബുക്കുട്ടി കരോളുകാരോടെ ഇടയില്‍ നിന്നും അതിവിദഗ്ദമായി മുങ്ങി, ഗോമതിയുടെ കുളിമുറി ലക്ഷ്യമാക്കി പൊങ്ങി. വെന്റിലേഷനില്‍ എത്തി പിടിച്ചതും ഗോമതിയുടെ വീട്ടിലെ പട്ടി, യേശു ജനിച്ച സന്തോഷ വിവരം അറിയിക്കാനാണു ഫാദര്‍ ഇത്രയും കഷ്ടപ്പെടുന്നതെന്ന് മനസ്സിലാകാതെ ഫാദറിന്റെ കാലില്‍ കടിച്ചു. ഫാദര്‍ കാലു കുടഞ്ഞതും, ഫാദറിന്റെ പാന്റ്‌ പട്ടിയുടെ വായിലായി. വരയന്‍ നിക്കറും, ചുമന്ന ഉടുപ്പും, തൊപ്പിയും ഒക്കെ വെച്ച്‌ പട്ടിയുടെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വെന്റിലേഷനില്‍ പിടിമുറുക്കിയപ്പോള്‍ കുളിമുറിയിലുണ്ടായിരുന്ന സ്ത്രീ രത്നം ഫാദറിനെ കണ്ട്‌ ശബ്ദം ഉണ്ടാക്കി. ഇതല്ല, ഇതിനേക്കാളും വലിയ ചൈന വന്മതില്‍ താന്‍ ചാടി കടക്കുമെന്ന ഭാവത്തില്‍ ചാടിയ ഫാദര്‍, നേരെ പട്ടിയുടെ വായിലേക്കാണു വീണത്‌. ഭാഗ്യത്തിനു പാന്റ്‌, പട്ടി നേരത്തെ ഊരിയെടുത്തതിനാല്‍ ഫാദര്‍ കെയര്‍ ഫ്രീയായി ഓടി. ശത്രു കീഴടങ്ങിയാല്‍ ഉപദ്രവിക്കരുതെന്ന സാമാന്യ മര്യാദയറിയാത്ത ആ നായിന്റെ മോന്‍, നമ്മുടെ ഫാദറിനെ പിന്നെയും ഓടിച്ചു. ഏതായാലും ഓട്ടത്തിനിടയില്‍, പഞ്ചായത്ത്‌ പൈപ്പില്‍ കാലു തട്ടി നമ്മുടെ രായമാണിക്യം ധിം തരികിട ധോം!!! പഞ്ചായത്ത്‌ പൈപ്പ്‌ കണ്ടപ്പോള്‍, ശത്രുവിനെ മറന്ന്, പട്ടി, ഓട്ടോമാറ്റിക്കായി കാലു പൊക്കി ഒന്ന് നന്നായി ‘റിലാക്സ്‌’ ചെയ്തു...

ഈ സംഭവങ്ങള്‍ അറിയാതെ കരോളുകാര്‍ അടുത്ത വീട്ടില്‍ ചെന്ന് പാട്ട്‌ പാടി. അപ്പോളാണു കൂട്ടത്തില്‍ ബോധമുള്ള ഒരുത്തനു 'ഫാദര്‍ ഇല്ലായെന്ന്' മനസ്സിലായത്‌. അവര്‍ പിന്നീട്‌ കൈയില്ലുള്ള പെട്രോള്‍ മാക്സും ഒക്കെ പിടിച്ച്‌ ഫാദറിനെ അന്വേഷിച്ച്‌ നടന്നു. ഏതായാലും അധികം അന്വേഷിക്കേണ്ടി വന്നില്ല. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന വേദവാക്യം പോലെ പൈപ്പിന്‍ ചുവട്ടില്‍ കുപ്പായം മാത്രമിട്ട്‌ ഷക്കീലെയെക്കാട്ടിലും ഡീസെന്റായി കിടക്കുന്ന ഫാദറിനെയും പൊക്കി അവര്‍ യാത്രയായി


പിന്നെ അവിടുന്നുള്ള യാത്ര രായമാണിക്യത്തിനെ സംബന്ധിച്ചിടത്തോളം രാജകീയമായിരുന്നു. കൈ കാലുകളില്‍ തൂക്കിയെടുത്ത്‌ ആട്ടി ആട്ടി ഷാപ്പ്‌ മേറ്റ്‌സ്‌ ഹാന്‍ഡില്‍ 'വിത്ത്‌' കെയറായി ഫാദറിനെ ♪♪സമയമാം രഥത്തില്‍ ഞാന്‍; സ്വര്‍ഗ്ഗയാത്ര ചെയുന്നൂ ♪♪ വെന്ന അത്യപൂര്‍വ്വമായ കരോള്‍ ഗാനം പാടി വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെയുണ്ടായ സംഭവ വികാസങ്ങള്‍ ഇനി ഞാനായി എടുത്ത്‌ പറയണോ????.