Sunday 15 February 2009

ഒരു “വെടിക്കെട്ട്‌” വാലെന്റയിന്‍

കെനിയായെ പറ്റി കേട്ടത്‌ ഒന്നും നല്ലതായിരുന്നില്ല. പട്ടിണി രാജ്യം, കള്ളന്മാരുടെ രാജ്യം, മനുഷ്യരെ കൊന്നു തിന്നുന്നവരുടെ രാജ്യം...ഇങ്ങനെയൊക്കെ കഥകള്‍ കേട്ടിട്ടും കെനിയാ യാത്ര ഞാന്‍ ഉറപ്പിച്ചു. കെനിയായില്‍ മലയാളികള്‍ ഉണ്ടാകുമോ എന്ന എന്റെ വലിയ ചോദ്യത്തിനു, ഉത്തരം കിട്ടിയത്‌, കെനിയായിലെ മൊംബസ്സാ എയര്‍പ്പോര്‍ട്ടില്‍ ലഗേജ്‌ കളക്റ്റ്‌ ചെയ്യാന്‍ ചെന്ന് നിന്നപ്പോള്‍ ആ കണ്‍വെയറില്‍ കൂടി പോകുന്ന ‘രാമചന്ദ്രന്‍ നായര്‍’എന്ന പേരും വഹിച്ച്‌ കൊണ്ട്‌ ഒരു പെട്ടി പോകുന്നത്‌ കണ്ടപ്പോള്‍, നീല്‍ ആംസ്റ്റ്രോങ്ങ്‌, ചന്ദനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ണപ്പന്‍ നായരുടെ ചായ കട കണ്ട്‌ അത്ഭുതപ്പെട്ടത്‌ പോലെ അറിയാതെ വായ പൊളിച്ച്‌ നിന്നു പോയി. “കുനിഞ്ഞു നിന്നാല്‍ കുമാരനാശാനെയും അടിച്ച്‌ കൊണ്ട്‌ പോകുന്ന നാടെ”ന്നാണു കേട്ടറിഞ്ഞത്‌. ആയതിനാല്‍ എന്റെ പെട്ടിയുടെ വരവ്‌ താമസിക്കുന്തോറും എന്റെ ചങ്കിടിപ്പും കൂടി കൂടി വന്നു, എന്നാലും ഞാന്‍ ഒരു കണ്ണു ആ രാമചന്ദ്രന്‍ നായരുടെ പെട്ടിയുടെ മേലും കൊടുത്ത്‌ ആകാക്ഷയോടെ കാത്തിരുന്നു. ഒടുക്കം എന്റെ പെട്ടികള്‍ കയ്യില്‍ കിട്ടിയിട്ടും, രാമചന്ദ്രന്‍ നായരെ കാണാഞ്ഞ കാരണത്താല്‍ ഞാന്‍ പിന്നെ അധികം സമയം നായരെയും കാത്ത്‌ നില്‍ക്കാതെ, എയര്‍പ്പോര്‍ട്ടിനു പുറത്ത്‌ വന്നു. ദരിദ്ര രാജ്യമെന്നാണു കേട്ടതെങ്കിലും ഇവിടുത്തെ ആള്‍ക്കാര്‍ ആരും തന്റെയത്രയും ക്ഷീണിച്ചതല്ലയെന്ന നഗ്ന സത്യം എനിക്ക്‌ ബോദ്ധ്യമായി. വെളിയില്‍ ഇറങ്ങിയതെ, തന്റെ പേരു എഴുതിയ പ്ലാകാര്‍ഡുമായി നിന്ന കറമ്പനെ ഞാന്‍ കണ്ടു. മൊട്ടത്തലയന്‍ അജാനബാഹുവായ ആ കോട്ടിട്ട കറമ്പന്റെ അടുത്ത്‌ ചെന്ന് ഈ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ആള്‍ ഞാന്‍ താനടായെന്ന്, ഭയ ഭക്തി ബഹുമാനത്തോടെ പറഞ്ഞപ്പോള്‍ അവന്‍ തന്ന ഒരു ഷേക്ക്‌ ഹാന്‍ഡിനു ഒരു ഒന്ന് ഒന്നര ഘനം ഉണ്ടായിരുന്നു. ആ ഷേക്ക്‌ ഹാന്‍ഡ്‌ കഴിഞ്ഞ്‌, കൈ പുറത്ത്‌ വന്നപ്പോള്‍, എതോ വലിയ പ്ലയറിന്റെ അകത്ത്‌ കയറി ഞറുക്ക്‌ കിട്ടിയ അവസ്ഥ പോലെ തോന്നി. ഏതായാലും അവന്‍ ബാഗ്‌ എല്ലാം കിറു കൃത്യമായി വണ്ടിയില്‍ കയറ്റിയിട്ട്‌ എന്നെ അക്കമഡേഷനില്‍ കൊണ്ടു പോയി. വൈകിട്ട്‌ 5.00 മണിക്ക്‌ റെഡിയായി നില്‍ക്കാന്‍ പറഞ്ഞിട്ട്‌, അവന്‍ എന്നെ അവിടെ തള്ളിയിട്ട്‌ യാത്രയായി. അങ്ങനെ ഞാന്‍ ഒരു കെനിയാക്കാരനായി.

ഏതായാലും കെനിയായിലെ ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു. കെനിയയില്‍ ഒരുപ്പാടു നല്ല സ്ഥലങ്ങള്‍ ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക്‌ അതൊന്നും കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. കാരണം ഗുജറാത്തി ബോസ്‌, ഞങ്ങളെ സ്ഥലം കാണാനല്ല, മറിച്ച്‌ ജോലി ചെയ്യാനാണു കൊണ്ട്‌ വന്നിരിക്കുന്നതെന്ന് കൂടെ കൂടെ പറഞ്ഞ്‌ ഓര്‍മ്മപ്പെടുത്തിയിരുന്നു. മലയാളികള്‍ ഉണ്ടാകുമോയെന്ന് താന്‍ സംശയിച്ച മൊംബസ്സായില്‍ എഴുപത്തിയഞ്ചില്‍പ്പരം മലയാളി കുടുംബങ്ങളും, ആവശ്യത്തിലധികം ബാച്ചിലേഴ്സും, പിന്നെ മലയാളി അസ്സോസിയേഷനും ഒക്കെയായി നമ്മള്‍ അവിടെ സെറ്റിലായി. കുഞ്ഞുംനാള്‍ മുതല്‍ മനോരമ വായിച്ചാലെ മലം പോവുകയെന്ന ശീലം, ഇവിടെ എത്തിയതോടെ മാറി കിട്ടി. മലയാള വാര്‍ത്തകള്‍ അറിയാന്‍ ഒരു മാര്‍ഗ്ഗവും ആ സമയത്ത്‌ അവിടെയില്ലായിരുന്നു. പിന്നെ ആകെയുള്ളത്‌ ബി.ബി.സി വാര്‍ത്തയും, സി.റ്റി.എന്‍ എന്ന പേരില്‍ ഒരു ഗുജറാത്തി കേമ്പിള്‍ കമ്പനിയും. അവരുടെ ചാനല്‍ എടുത്താല്‍ ആവശ്യത്തിനു ഹിന്ദി പടം കാണാമെന്നല്ലാതെ നാടന്‍ വാര്‍ത്തകള്‍ അറിയാന്‍ നോ വെ.

കൊല്ലത്ത്‌ ആണു കശുവണ്ടിയുടെ കേന്ദ്രമെന്നതായിരുന്നു എന്റെ പഴയ അറിവ്‌. എന്നാല്‍ കൊല്ലത്തു നിന്നും ധാരാളം അണ്ടി മുതലാളിമാരുടെ ആള്‍ക്കാര്‍ മൊംബസ്സായില്‍ നിന്നും അണ്ടി കയറ്റി നാട്ടില്‍ അയയ്ച്ച്‌ മെയിഡ്‌ ഇന്‍ കൊല്ലം എന്ന് അടിച്ച്‌ വിടുന്ന ഇടപാടും വന്‍ തോതില്‍ നടക്കുന്നുണ്ടെന്നും ബോദ്ധ്യമായി. നല്ല വളക്കൂറുള്ള മണ്ണാണിവിടെ.പൊന്നു വിളയുന്ന മണ്ണ്‍. പക്ഷെ ഇവിടെ കൃഷി ചെയ്യാനും, അതിനു മിനക്കെടാനും ആളില്ല.

കറമ്പന്മാര്‍ ഏറ്റവും കൂടുതല്‍ അവരുടെ പൈസ കളയുന്നത്‌ പെണ്ണിനും, മദ്യത്തിനും വേണ്ടിയാണു. എന്നാല്‍ കറമ്പന്മാരെ തേടി മദാമ്മമാരും, കറമ്പികളെ തേടി സായിപ്പന്മാരും ധാരാളമായി ആ രാജ്യത്ത്‌ വരുന്ന കാരണം ഫോറിന്‍ 'എയിഡ്സിന്റെ' കാര്യത്തില്‍ ഇവര്‍ സ്വയം പര്യാപ്തത നേടി. പിടിച്ചു പറിയും, കൊള്ളയും, കൊലയും ഒക്കെയുണ്ടായിരുന്നുവെങ്കിലും പീഡനങ്ങള്‍ ഈ രാജ്യത്ത്‌ തീരെ ഇല്ലായിരുന്നു. അതിനു കാരണം നമ്മള്‍ പീഡനം എന്ന് പറഞ്ഞ്‌ കൊട്ടി ഘോഷിക്കുന്ന ഈ പരിപാടി കറമ്പി പെണ്ണുങ്ങള്‍ ലാളനമായിട്ടാണു കണക്കാക്കുന്നത്‌. പിന്നെ നല്ല ഒന്നാന്തരം ഹാഷിഷും, മരിജ്വാനയും ഒക്കെ അടിച്ച്‌ കറമ്പിയുടെ തോളത്ത്‌ കൈയും ഇട്ട്‌ നടക്കുന്ന സായിപ്പിന്റെ ബോധം പോയി, തിരിച്ച്‌ വരുമ്പോള്‍, അണ്ടര്‍ വെയര്‍ ഉണ്ടെങ്കില്‍ ഭാഗ്യം. പിന്നെ ഇവറ്റകള്‍ക്ക്‌ നമ്മുടെ മുംബൈയിലെ പോലെ കിഡ്നി അടിച്ച്‌ മാറ്റി കച്ചവടം നടത്താന്‍ അറിയാത്തത്‌ കൊണ്ട്‌ അതിനു ഇവിടെ ഡിമാന്റില്ല. ഭാഗ്യം. നേരം ഇരുട്ടി കഴിഞ്ഞാല്‍ അണിഞ്ഞൊരുങ്ങി പെണ്ണുങ്ങളും, ആണുങ്ങളും വെച്ച്‌ പിടിക്കുന്നത്‌ നൈറ്റ്‌ ക്ലബുകളില്ലേക്കാണു. അവിടെ റ്റസ്‌ക്കര്‍ ബിയറും, അമറുള്ളായും ഒക്കെ അടിച്ച്‌ മദിച്ച്‌ നൃത്തം ചെയ്യുമ്പോള്‍ കസ്റ്റമേഴ്സ്‌ വരും... പിന്നെ അവരായി അവരുടെ പാടായി. ഇതായിരുന്നു കെനിയായിലെ ഒരു ജീവിത സ്റ്റയില്‍.

ഇവിടുത്തെ ആള്‍ക്കാരുടെ ഏറ്റവും വലിയ ആഘോഷം ക്രിസ്തുമസ്സും, ന്യു ഇയറും ഒക്കെ തന്നെയാണു. അതു കഴിഞ്ഞാല്‍ പിന്നെ വാലെന്റയിന്‍സ്‌ ഡേയും.
വാലെന്റയിന്‍സ്‌ ഡേയില്‍ കെനിയാ കണ്ടാല്‍ സി,.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനം നടക്കുന്ന സ്ഥലം പോലെ തോന്നും. കരികട്ടയുടെ നിറമുള്ള പെണ്ണുങ്ങള്‍ ചുവന്ന ഉടുപ്പും ഇട്ട്‌, മൂന്ന് കോട്ട്‌ ചുവപ്പ്‌ ലിപ്സ്റ്റിക്കും ഒക്കെയിട്ട്‌, കൈയില്‍ ചുവന്ന റോസാപ്പൂവും ഒക്കെ പിടിച്ച്‌ വാലെന്റയിനെ കാത്ത്‌ നില്‍ക്കും. ആര്‍ക്കും വാലെന്റയിന്‍ ആകാം. കൈയില്‍ പൈസ ഉണ്ടായാല്‍ മാത്രം മതി.

അണ്ഡ കാണാത്ത അച്ചി അണ്ഡ കണ്ടപ്പോള്‍ അണ്ഡ കുണ്ഡ ദേവ ലോകമെന്ന് പറയുന്നത്‌ പോലെ, കേരളത്തില്‍ കിട്ടാത്ത സ്വാതന്ത്യം കിട്ടിയപ്പോള്‍ ഒരു ബാച്ചിലര്‍ സുഹൃത്തിനും ഒരു കൊതി തോന്നി, കെനിയായില്‍ ഒരു വാലെന്റയിന്‍സ്‌ ഡേ ആഘോഷിക്കാന്‍.

അങ്ങനെ വാലെന്റയിന്‍സ്‌ ഡേയുടെ ആ ദിനത്തില്‍ ഓഫീസില്‍ നിന്നും നേരെ വീട്ടില്‍ ചെന്ന് ഒന്ന് ഫ്രഷായി, ഒരു ചുവപ്പ്‌ റ്റീഷര്‍ട്ടും ഒക്കെ വലിച്ചു കയറ്റി വീടിന്റെ അടുത്തുള്ള കാസബ്ലാന്‍ക ക്ലബിലേക്ക്‌ പോയി. അവിടെ പെണ്ണുങ്ങള്‍ക്ക്‌ പ്രവേശനം സൗജന്യമായതിനാല്‍ തരക്കേടില്ലാത്ത കളക്ഷന്‍ അവിടെ വരുമെന്നറിയാവുന്നതിനാല്‍ 500 ഷില്ലിംഗ്‌ എന്റ്രി ഫീസും അടച്ച്‌, കുടിച്ച്‌ കൂത്താടി, ആര്‍ത്ത്‌ ആര്‍മാദിക്കാന്‍ പോയി.
ക്ലബില്‍ ഡാന്‍സ്‌ തുടങ്ങി, ഏറെ തികയും മുന്‍പെ, ഒരു കൊള്ളാവുന്ന പീസ്‌, അവന്റെ മേശയ്ക്ക്‌ എതിരില്‍ വന്നിരുന്നു. കിട്ടിയതാകട്ടെ..അവള്‍ക്ക്‌ തന്നെ പിടിച്ചിട്ടാണല്ലോ, ഇവിടെ വന്നിരുന്നത്‌. ആയതിനാല്‍ അവനും അവളെ സന്തോഷത്തോടെ സ്വീകരിച്ചു. എന്താണു കുടിക്കാന്‍ വേണ്ടിയതെന്ന് ചോദിച്ചപ്പോള്‍, ബ്ലഡി മേരി പറഞ്ഞപ്പോള്‍, വില പോലും ചോദിക്കാതെ ബ്ലഡി മേരി വാങ്ങി കൊടുത്തു. ഒപ്പം അവനൊരു സ്മിര്‍ണോഫിനും ഓര്‍ഡര്‍ കൊടുത്തു. അവള്‍ ആ ഇരുപ്പില്‍ 3 ബ്ലഡി മേരിയും, ഒരു സ്ക്രൂ ഡ്രൈവറും അകത്താക്കി.. [ഞെട്ടെണ്ട..എല്ലാം കോക്ക്റ്റെയില്‍സ്‌]. അവസാനം ബുഫറ്റ്‌ ഡിന്നറും അകത്താക്കി, പൈസയും കൊടുത്ത്‌ അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്തു. അങ്ങനെ വാലെന്റയിന്‍സ്‌ ഡെ കഴിഞ്ഞു ഇടപാട്‌ തീര്‍ക്കാന്‍ പോക്കറ്റില്‍ കൈ ഇട്ടപ്പോള്‍ അവന്റെ സകല നാഡിയും തളര്‍ന്ന് പോയതു പോലെ തോന്നി. അത്യാവശ്യ പൈസ അടങ്ങിയ പേഴ്സ്‌ കാണാനില്ല. ഹോട്ടലില്‍ റൂം എടുത്തപ്പോള്‍ അവര്‍ പറഞ്ഞ മൊത്തം പൈസയും രൊക്കമായി കൊടുക്കാന്‍ പേഴ്സ്‌ എടുത്തതാണു. അങ്ങനെയായപ്പോള്‍ 98 ശതമാനവും വാലെന്റയിന്‍ തന്നെ പേഴ്സ്‌ അടിച്ചു മാറ്റിയതാകാനാണു സാദ്ധ്യത. തന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി, തനിക്ക്‌ തരാന്‍ പണമില്ലായെന്ന് പറഞ്ഞപ്പോള്‍, വാലെന്റയിന്‍ രോഷാകുലയായി. എങ്ങനെ തന്റെ ഇടപാട്‌ തീര്‍ക്കുമെന്ന് ചോദിച്ചപ്പോള്‍, കള്ളന്മാരെ പേടിച്ച്‌, തന്റെ പാന്റിന്റെ രഹസ്യ പോക്കറ്റില്‍ സൂക്ഷിച്ച വിസ കാര്‍ഡ്‌ നീ സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതു വരെ ഹണി, സ്വീറ്റി എന്നൊക്കെ വിളിച്ച അവള്‍ പുലിയായി മാറി. "രാത്രി വെളുക്കുന്നത്‌ വരെ കിടന്ന് ഒണ്ടാക്കിയിട്ട്‌, പൈസ ചോദിച്ചപ്പോള്‍ അവന്റെ .... ഒരു കാര്‍ഡ്‌.. *****ഫ്ഫൂ, ഗ്ഗ്ഗ്ഗാാ,ജ്ജ്ജ്ജാാ, ള്ളാാള്‍…. മോനെ... ഇനിയും ഈ കാര്‍ഡ്‌ എന്റെ എവിടെയിട്ട്‌ ഒരച്ചാടാ പൈസ എടുക്കേണ്ടിയതെന്ന ഇടിയോടു കൂടിയ ‘വെടി’ ശബ്ദം കൂടിയാപ്പോള്‍ അവന്‍ ഷൂ കൊണ്ട്‌ ഏറു കിട്ടിയ ബുഷ്‌ കണക്കെ അറിയാതെ തല കുനിച്ച്‌ നിന്നു. അവസാനം അവള്‍ അവന്റെ നോക്കിയ-3310 മൊബയിലില്‍ പിടുത്തമിട്ടു. ആ സമയത്തെ ഏറ്റവും ഡിമാന്റുള്ള ഫോണാണു നോക്കിയ 3310. എഴുന്നൂറു ഷില്ലിങ്ങാണു ഇവളുടെ റേറ്റ്‌. അയ്യായിരം ഷില്ലിങ്ങിനാണു പുത്തനായി ആ മൊബയില്‍ വാങ്ങിയത്‌. ഒടുക്കം ഗത്യന്തരമില്ലാതെ ആ ഫോണിന്റെ സിം കാര്‍ഡ്‌ മാത്രം ഊരി മൊബയില്‍ അവള്‍ക്ക്‌ ദാനം നല്‍കി, ഡാഷ്‌ പോയ അണ്ണാനെ പോലെ അണ്ണന്‍ സ്ഥലം കാലിയാക്കി.

തന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി, അതു കൊണ്ട്‌ മൊബയില്‍ വിറ്റ്‌ പൈസ പോക്കറ്റിലാക്കിയെന്ന് പറഞ്ഞതല്ലാതെ അവനു പറ്റിയ അബദ്ധം ഞങ്ങളോട്‌ പോലും അവന്‍ പറഞ്ഞില്ല.

സമാധാനപരമായ അന്തരീക്ഷത്തില്‍ ഒരു ആഴ്ച്ച കടന്നു പോയി. ഒരു ദിവസം പതിവു പോലെ ഓഫീസില്‍ ജോലി ചെയ്തിരിക്കുമ്പോള്‍, അവിടുത്തെ പ്യൂണ്‍ വന്ന് പറഞ്ഞു... കാണാന്‍ 3 പേര്‍ വന്നിരിക്കുന്നുവെന്ന്... കസ്റ്റമേഴ്സ്‌ വല്ലതുമായിരിക്കുമെന്ന് കരുതി വെളിയിലേക്ക്‌ ചെന്നപ്പോള്‍ തടിച്ച്‌ കൊഴുത്ത രണ്ട്‌ മുട്ടാളന്‍ കറമ്പന്‍സിനു ഒപ്പം വാലെന്റയിനും. അവള്‍ക്ക്‌ അത്യാവശ്യമായി ഒരു ആയിരം ഷില്ലിംഗ്‌ വേണം. മറ്റൊരു വഴിയുമില്ലാഞ്ഞതു കൊണ്ടാണു ഇങ്ങോട്ട്‌ തന്നെ തപ്പി വന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ കൈയിലും പൈസ ഒന്നുമില്ലായെന്ന് പറഞ്ഞ്‌ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും, കൂട്ടുകാരോട്‌ വല്ലതും മേടിച്ച്‌ താ എന്ന് പറഞ്ഞ്‌ അവള്‍ അവന്മാരെയും കൊണ്ട്‌ അവിടെ അങ്ങിരുന്നു. ഒടുക്കം കൂട്ടുകാരുടെ കൈയില്‍ നിന്നും പൈസ വാങ്ങി അവളുടെ കൈയില്‍ കൊടുത്തിട്ട്‌, “പ്ലീസ്‌ ഇനിയും ഇങ്ങനെ എന്നെ തപ്പി വരരുത്‌... എന്റെ ബോസ്സെങ്ങാനും കണ്ടാല്‍ എന്റെ ജോലി എപ്പോള്‍ പോയി എന്ന് പറഞ്ഞാല്‍ മതി.. പ്ലീസ്‌ എന്നെ ഉപദ്രവിക്കരുതേ, എന്നില്‍ യാതൊരു ഔഷധ ഗുണവുമില്ലാ” യെന്ന് പറഞ്ഞ്‌ കേരളാ വനം വകുപ്പ്‌ പരസ്യം നടത്തിയിരുന്നത്‌ പോലെ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:- “അതെങ്ങനെയാ പറ്റുന്നത്‌... എന്റെ വാലെന്റയിനെ കാണാന്‍ വരുന്നതിനു ഞാന്‍ എന്തിനാ ബോസ്സിന്റെ ഇഷ്ടവും അനിഷ്ടവും നോക്കുന്നതെന്ന് “ചോദിച്ച്‌, മൂക്കിനിട്ട്‌ സ്നേഹപ്പൂര്‍വ്വം ഒരു തട്ടും തട്ടിയപ്പോള്‍, അവളൂടെ കൂടെയുള്ള തടിമാടന്മാര്‍ ജിംനേഷ്യത്തിലെ പോസ്റ്റര്‍ കണക്കെ മസ്സിലും പെരുപ്പിച്ച്‌ ഇടതും വലതും നില്‍ക്കുന്നത്‌ കൂടെ കണ്ടപ്പോള്‍, മുഖത്തെ ദയനീയ ഭാവം വെടിഞ്ഞു ഒരു ചിരി വരുത്താന്‍ ശ്രമിച്ചുവെങ്കിലും അത്‌ ആട്‌ കോട്ടുവാ വിട്ടതു പോലെയായി പോയി. പെണ്ണിന്റെ വരവും, ആയിരം ഷില്ലിങ്ങിന്റെ തെണ്ടലും കൂടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ ചെറിയ രീതിയില്‍ നാറ്റം അടിച്ച്‌ തുടങ്ങി. അവസാനം നില്‍ക്കകള്ളിയില്ലാത്ത അവസ്ഥ വന്നപ്പോള്‍ അവന്റെ കൂട്ടുകാരോട്‌ മാത്രം ഈ കഥ അവന്‍ പങ്കു വെച്ചു. കൂട്ടുകാര്‍ അവരുടെ കൂട്ടുകാരോട്‌ മാത്രം പങ്ക്‌ വെച്ചു. അങ്ങനെ പങ്കു വെച്ച്‌ , പങ്കു വെച്ച്‌ മലയാളി അസ്സോസിയേഷന്‍ വരെ ഈ കഥ പങ്കു വെച്ചു. [ ദാ ഇപ്പോള്‍ ഇത്‌ ബൂലോകത്തിലും പങ്കു വെച്ചു]. അങ്ങനെ "ഈ പണിക്ക്‌" ആദ്യമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുത്തവന്‍ എന്ന ക്രെഡിറ്റ്‌ മൊത്തം അവന്‍ സ്വന്തമാക്കി.

ഏതായാലും അവന്റെ ഭാഗ്യത്തിനു കമ്പനിയുടെ പുതിയ ഓഫീസിലേക്ക്‌ പോകാന്‍ താത്പര്യമുള്ള ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ പറയാന്‍ പറഞ്ഞതും, വാലെന്റയിനെ ഓര്‍ത്ത്‌ അവന്റെ വിലയും നിലയും ഓര്‍ത്ത്‌ ആദ്യം തന്നെ പേരും കൊടുത്ത്‌ ട്രാന്‍സ്ഫര്‍ നേടി പോയി. പക്ഷെ അവനെ തേടി അവന്റെ വാലെന്റയിന്‍ പിന്നീട്‌ ആ ഓഫീസിലേക്ക്‌ ചെന്നതേയില്ലയെന്നത്‌ മറ്റൊരു സത്യം. ഈ സംഭവത്തിനു ശേഷം മലയാളികള്‍ ആരും കെനിയായില്‍ കറമ്പിയുമായി വാലെന്റെയിന്‍സ്‌ ഡെ സെലിബ്രേറ്റ്‌ ചെയ്തതായി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല ; അഥവാ സെലിബ്രേറ്റ്‌ ചെയ്താല്‍ തന്നെ ആരും ക്രെഡിറ്റ്‌ കാര്‍ഡില്‍ സെലിബ്രേറ്റ്‌ ചെയ്ത്‌ ഇവന്റെ റെക്കോര്‍ഡ്‌ തകര്‍ത്തായി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല. സത്യം………..

------------------------------------------------------------
കടപ്പാട്‌:- പഴമ്പുരാണംസിനു ബാനര്‍ ഡിസൈന്‍ ചെയ്ത്‌ തന്ന എന്റെ ബ്ലോഗ്‌ സുഹൃത്ത്‌ ബ്രിബിനോടുള്ള
നന്ദിയും സ്നേഹവും ഞാന്‍ ഇവിടെ അറിയിച്ചു കൊള്ളട്ടെ.

Sunday 1 February 2009

മജീഷ്യന്‍ പാസ്റ്റര്‍-ഭാഗം-2.

നാട്ടിലെ ഒരു പ്രശസ്തനായ സുവിശേഷകനും റ്റീമും മസ്ക്കറ്റില്‍ പ്രാര്‍ത്ഥനയ്ക്കായി വരുന്നു. രോഗ ശാന്തിയാണു പ്രധാന ഐറ്റം. മസ്ക്കറ്റില്‍ നിന്ന് എന്റെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരു അബദ്ധം പറ്റിയാലും, പത്ത് അബദ്ധം പറ്റിയാലും പഠിക്കാത്ത എന്റെ ഭാര്യ ആ മീറ്റിംഗിനു പോകണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഞാനും അങ്ങനെ ഒരു സാഹസത്തിനു പങ്കാളിയാകാമെന്ന് സുഹൃത്തിനു വാക്ക് കൊടുത്തു.

അങ്ങനെ ഞങ്ങള്‍ മസ്ക്കറ്റില്‍ മീറ്റിംഗിനു ചെന്നു. പാട്ടും, പ്രാര്‍ത്ഥനയും തുടങ്ങി. ഒരു പതിനഞ്ച് മിനിറ്റു കഴിഞ്ഞു കാണും, പെട്ടെന്ന് അവിടെ ഏതോ ഒരു ഉപദേശിയുടെ വായില്‍ നിന്നും “സന്തത ബാര, ജീരാ, ബാര, അടത് ഹക്ഷന്ത ബൂസന്ത” പുറത്തു ചാടി. പൊടിയാടിയിലെ വാറ്റ് അടിച്ച് നല്ല അടി പൊളി അന്യ ഭാഷ ഇതിലും ഉച്ചത്തില്‍ വിളിച്ച് പറയുന്നത് കൊച്ചിലെ മുതലെ കേട്ട് വളര്‍ന്നത്‌ കൊണ്ടാകാം, എനിക്ക് ഈ അന്യ ഭാഷ ഒട്ടും ദഹിക്കില്ല. അന്യ ഭാഷ വന്നതോടു കൂടി ആ ഹാള്‍ ഒന്ന് കുലുങ്ങി. പിന്നെ പലരും അവിടെ അന്യ ഭാഷകള്‍ വെച്ച് തുള്ളി. ഏതായാലും അധികം ചൊറിച്ചിലുണ്ടാകുന്നതിനു മുന്‍പ്‌ ആ പ്രാര്‍ത്ഥന തീര്‍ന്നു. നമ്മുടെ കഥാ നായകന്‍ പ്രസംഗത്തിനായി വന്നു. ഭയത്തില്‍ നിന്നുള്ള വിടുതലാണു പ്രധാന ശശ്രൂഷ. പത്താം ക്ലാസ്സ് പരീക്ഷ അടുത്ത സമയമായതിനാല്‍ ധാരാളം കുട്ടികളും അവരുടെ മാതാപിതാക്കളും ഈ പ്രാര്‍ത്ഥനയ്ക്കായി കടന്നു വന്നിരുന്നു. പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ച് അവരുടെ തലയില്‍ കൈ വെച്ച്, അവരില്‍ പ്രവേശിച്ചിരിക്കുന്ന പേടിയുടെ പിശാചിനെ ജാരാ, ബാര, ബീര പറഞ്ഞ് പേടിപ്പിച്ച് പുറത്താക്കി അവരെ ധൈര്യമുള്ള കുട്ടികളാക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ പോക്കറ്റില്‍ നിന്നും റിയാല്‍സ്‌ മടക്കി ഉപദേശിയുടെ പോക്കറ്റിലേക്ക് മടക്കിയിട്ട് കൊടുക്കുന്ന റിയാലറ്റി ഷോ. ഈ ശശ്രൂഷ കഴിഞ്ഞ് ഉപദേശി വീണ്ടും പ്രസംഗത്തിനായി സ്റ്റേജില്‍ കയറി. പിന്നെ പുള്ളി അങ്ങു കസറി. പ്രസംഗത്തിനിടയില്‍ പുള്ളിക്കാരനു ഒരു ലാപ്പ്റ്റോപ്പു വേണം. അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ, ദൈവത്തിനു മനസ്സിലാകുന്നതിനു മുന്‍പെ എനിക്ക് സംഗതി മൊത്തത്തില്‍ പിടിക്കിട്ടി. പശുവാണു വാലു പൊക്കിയതെങ്കില്‍ നമ്മള്‍ക്ക്‌ കണ്‍ഫ്‌യ്യൂഷന്‍ ഉണ്ടായെനെ.. പക്ഷെ ഇവിടെ കാള തന്നെ വാലു പൊക്കി നമ്മുടെ കണ്‍ഫ്‌യ്യൂഷന്‍ മൊത്തത്തില്‍ മാറ്റി. [ലാപ്പ്റ്റോപ്പ് ഏതെങ്കിലും ഒരു ഭക്തന് ദാനമായി തരുന്നെങ്കില് ദാ തന്നോളു എന്നാണു ഈ നല്ല ഭാഷയുടെ അര്ത്ഥം.] ഇങ്ങനെയുള്ള കാര്യങ്ങള്‍, എന്തെ ഇവര്‍ അന്യ ഭാഷ പറയാത്തെ. പിന്നെയും പ്രാര്‍ത്ഥനകള്‍ ശക്തിയായി തുടര്‍ന്നു. അത്ഭുതങ്ങള്‍, അടയാളങ്ങള്‍, രോഗ ശാന്തികള്‍ എല്ലാം നടന്നു. അതിനോടൊപ്പം പുട്ടിനു തേങ്ങാ പീരാ വെക്കുന്നതു പോലെ പ്രാര്‍ത്ഥന, രോഗ ശാന്തി ഇവയ്ക്കെല്ലാമിടയില്‍ നമ്മുടെ ജാര ബീര, സന്തത ബിഹാരി വന്നു കൊണ്ടെയിരുന്നു. ഏതായാലും 2 മണിക്കൂര്‍ ഒരു പരുവത്തില്‍ ഇഴഞ്ഞു പോയി. പ്രാര്‍ത്ഥന കഴിഞ്ഞ് ഞങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് തന്നെ പോയപ്പോഴാണറിയുന്നത് ഈ പ്രാര്‍ത്ഥനാ വീരന്‍ താമസിക്കുന്നതും ഇവനോടൊപ്പം. പ്രാര്‍ത്ഥനാ വീരനെ അവന്റെ വീട്ടില്‍ കണ്ടപ്പോള്‍ അറിയാതെ, എന്റെ ഈശ്വരാ...കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും ഒന്ന് മാറ്റി തരണെയെന്ന് അറിയാതെ പ്രാര്‍ത്ഥിച്ചു പോയി.

പൊതുവെ സംസാര പ്രിയനായ ഞാന്‍ ഉപദേശിയെ കണ്ടപ്പോള്‍ തന്നെ ഊമര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായി മാറി.... ഒപ്പം ഞാന്‍ ഒരു ചെറിയ തല വേദനയും അസ്വാസ്ത്യവും അഭിനയിച്ചുവെങ്കിലും ഉപദേശി, ഉടുമ്പ് പിടിക്കുന്നതു പോലെ എന്നെ വട്ടം പിടിച്ചു. എന്റെ ഭാര്യ ഉപദേശിയെ ഓസിനു കിട്ടിയ സന്തോഷത്തില്‍ മക്കളുടെയും, അവളുടെയും ഉള്ളില് കൂടിയ ഭയത്തിന്റെ പിശാചിനെ കടിച്ചാല്‍ പൊട്ടാത്ത അന്യ ഭാഷ പറഞ്ഞ് ആട്ടി പുറത്താക്കുന്നത് കണ്ടിട്ടും ഞാന്‍ മൗനം അവലംഭിച്ചു.

ഞാന്‍ ഒന്ന് കുളിച്ച ഫ്രഷായി, അത്താഴവും കഴിച്ച് എഴുന്നേറ്റപ്പോള്‍ ഉപദേശി എന്നോടു ഒരു ചോദ്യം..., “സത്യത്തില്‍ സെനു ബ്രദറിനു പ്രാര്‍ത്ഥനയില്‍ ഒന്നും വിശ്വാസമില്ല അല്ലെ?” ചോദ്യം കേട്ട് ഞാന്‍ ഒന്ന് പതറിയെങ്കിലും, എന്റെ ഭാര്യയുടെ മുഖത്ത് ഒരു കോളിനോസ് പുഞ്ചിരി മിന്നി മറയുന്നത് ഞാന്‍ കണ്ടു. “ യേ...ദൈവത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഒപ്പം പ്രാര്‍ത്ഥനയിലും. പിന്നെ ഞാന്‍ സത്യത്തില്‍ ഈ അന്യ ഭാഷയിലും, രോഗ ശാന്തിയിലും ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല”. ഞാന്‍ തുറന്നടിച്ചു. അതു കഴിഞ്ഞു ഞാന്‍ ചോദിച്ചു...ആട്ടെ എല്ലാവര്‍ക്കും രോഗ ശാന്തി കൊടുക്കുന്ന ഉപദേശിയെന്തിനാ ഈ ഇയര്‍ ഫോണും വെച്ച് നടക്കുന്നത്? പ്രാര്‍ത്ഥിച്ച്‌ കേള്‍വി ശക്തി കൂട്ടി കൂടെ? എന്റെ ചോദ്യം കേട്ടപ്പോള്‍...മോനെ, അബ്ദുള്‍ കലാമിനെ വാണം വിടാന്‍ പഠിപ്പിക്കല്ലെയെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഉപദേശി പറഞ്ഞു...അത് പൗലോസിനെ പോലെ കര്‍ത്താവ്‌ എനിക്ക് തന്ന ശൂലം ആണു എന്റെ ഈ കേള്‍വിക്കുറവ്‌. ഓ.ക്കെ നിങ്ങള്‍ക്ക്‌ രോഗ ശാന്തി വരം ഉണ്ടെങ്കില്‍ എന്ത് കൊണ്ട് നിങ്ങളുടെ അടുത്ത് വരുന്ന എല്ലാവരുടെയും രോഗങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക്‌ ആവുന്നില്ല? കര്‍ത്താവിന്റെ അടുത്ത് വന്ന എല്ലാവരും സൗഖ്യമായിട്ടാണു മടങ്ങിയിട്ടുള്ളത്?

ഉപദേശി:- അതു രോഗവുമായി നമ്മുടെ അടുത്ത് വരുന്നവരുടെ പാപങ്ങള്‍ നിമിത്തം, വിശ്വാസക്കുറവ് നിമിത്തം ഒക്കെയാണു അവര്‍ പൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കാത്തത്.

ഞാന്‍:- ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് നോക്കിയപ്പോള്‍ ഒറ്റ നല്ലവനെയും കണ്ടില്ലായെന്ന് എങ്ങോ പറഞ്ഞിട്ടുണ്ടല്ലോ... അല്ലെ. പിന്നെ ആരാ ഉപദേശി, ഉപദേശി പറയുന്ന ഈ പാപമില്ലാത്തവര്‍? കൂടാതെ ബൈബിളില്‍ തന്നെ കര്‍ത്താവ്‌ തന്റെ ശിഷ്യന്മാരോട് പറയുന്നുണ്ട്, നിങ്ങള്‍ക്ക്‌ കടുക് മണിയുടെ [ Money അല്ല] അത്ര വിശ്വാസം ഉണ്ടെങ്കില്‍ മലയോട് നീങ്ങി പോകാന്‍ പറഞ്ഞാല്‍ മല വരെ നീങ്ങി പോകുമെന്ന്... അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണു... ഉപദേശിമാര്‍ക്കാണു വിശ്വാസം വേണ്ടിയത്..അല്ലാതെ നിങ്ങളുടെ അടുത്ത് വരുന്ന പാവം രോഗികള്‍ക്കല്ല. നിങ്ങളുടെ വിശ്വാസക്കുറവ് തന്നെയാണു ഇവരുടെയൊക്കെ രോഗങ്ങള്‍ കുറയാത്താതിനും കാരണം. ഞാന്‍ അല്പം ശബ്ദമുയര്‍ത്തി എന്റെ ബൈബിള്‍ വിജ്ഞാനം പുറത്തെടുത്തതോടെ എന്റെ കൂട്ടുകാരനും കുടുംബവും, എന്റെ ഭാര്യയും മക്കളും എന്തിനു ഈ ദൈവ ദാസന്റെ ഒക്കെ ശാപം വലിച്ച് തലയില്‍ വെയ്ക്കുന്നുവെന്ന് അര്‍ത്ഥം വരുമാറു എന്നെ ദയനീയമായി നോക്കിയപ്പോള്‍ എനിക്ക് സംഗതിയെല്ലാം മനസ്സിലായി. ഏതായാലും കിടക്കുന്നതിനു മുന്‍പു ഉപദേശി എന്റെ മാനസാന്തരത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു .

പിറ്റേന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ വന്ന് അല്പം സംസാരിച്ചപ്പോള്‍ ഉപദേശി എന്നെ വളരെ കാര്യമായി വിളിച്ച് വീടിന്റെ വെളിയിലേക്ക് കൊണ്ട് പോയി. ഉപദേശി എന്നോട് പറഞ്ഞു, മോനെ... ഞാന്‍ ഒരു മൂന്ന് ദിവസം മുന്‍പു നാട്ടിലേക്ക് ഒരു 75000/- രൂപാ അയയ്ച്ചു. വീട്ടില്‍ വന്ന് രസീത് നോക്കിയപ്പോള്‍ എന്റെ അക്കൗണ്ട് നമ്പറില്‍ ഒരു അക്കത്തിന്റെ കുറവുണ്ട്. മാത്രവുമല്ല ആ പൈസ എന്റെ അക്കൗണ്ടില്‍ ഇതു വരെ ചെന്നതിന്റെ എസ്.എം.എസും ലഭിച്ചിട്ടില്ല. സെനുവിന്റെ സുഹൃത്ത് പറഞ്ഞു സെനുവിനു ഇത്തരം കാര്യങ്ങള്‍ ഡീല്‍ ചെയ്ത് നല്ല പരിചയമാണെന്ന്. മോന്‍ എന്നെ ഒന്ന് ഹെല്‍പ്പ്‌ ചെയ്യണെ… ഞാന്‍ ആ രസീത് എല്ലാം നോക്കി... സത്യം.അക്കൗണ്ട് നമ്പറില്‍ ഒരു നമ്പറിന്റെ കുറവുണ്ട്. പിന്നെ ഉപദേശി പണം അയയ്ച്ച എക്സ്ചേഞ്ചില്‍ വിളിച്ചു മാനേജരുമായി സംസാരിച്ച് ഉപദേശിയുടെ കാര്യം റെഡിയാക്കി, നാട്ടിലെ അക്കൗണ്ടില്‍ പൈസ കിറു കൃത്യമായി എത്തിച്ചു. ഏതായാലും അന്ന് രാത്രിയോടെ ഞങ്ങള്‍ അവിടുന്ന് വണ്ടി വിട്ടു.

വീട്ടില്‍ വന്നിട്ട് ഞാന്‍ എന്റെ മസ്ക്കറ്റിലെ സുഹൃത്തിനെ ഫോണ്‍ വിളിച്ചിട്ട് പറഞ്ഞു... പഹയാ... നാട്ടുകാരുടെ ഭയത്തിന്റെ പിശാചിനെ അന്യ ഭാഷയില്‍ കൂടി പുറത്താക്കുന്ന ഉപദേശിയുടെ 75000 രൂപാ ഗോവിന്ദയായി എന്ന വലിയ ‘ഭയത്തെ’ പുറത്താക്കാന് ഈ എളിയവനും, ദാസനുമായ ഞാന്‍ യാതൊരു അന്യ ഭാഷയും പറയാതെ ചെയ്തു കൊടുക്കെണ്ടി വന്നല്ലോ.. വന്നിട്ട് ഒറ്റ ആഴ്ച്ച തികഞ്ഞില്ല...അതിനു മുന്‍പു നാട്ടിലേക്ക് ചവിട്ടിയത് 75000 രൂപാ... ഇവന്റെ ഒക്കെ അടുത്തു പ്രാര്‍ത്ഥിക്കാന്‍ പോകുന്നവനെയും, വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നവനെയും ഒന്നും ദൈവം വെറുതെ വിടത്തില്ല. എടാ..നീയൊക്കെ മുട്ടിന്‍ മേല്‍ നിന്ന് പ്രാര്‍ത്ഥിക്ക്‌…. അടുത്ത ജന്മത്തില്‍ എങ്കിലും എന്നെ ഒരു ഉപദേശിയാക്കണമേയെന്ന്... ഉപദേശിമാരുടെ റ്റൈം..ബെഷ്ട് റ്റൈം. ഇവിടെ ഈ മരുഭൂമിയില്‍ പൊരി വെയിലത്ത് നിന്ന് ഒരു സാധാരണക്കാരന്‍ പണിതാല്‍ കിട്ടുന്നത് 6000/- രൂപാ. ആ സ്ഥാനത്ത് ഉപദേശി ഒരാഴ്ച്ചയ്ക്കുള്ളില്‍ നേടിയത് 75000 രൂപാ... സാധു കൊച്ചുഞ്ഞ് ഉപദേശി പാടിയത് പോലെ...നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍.. ഹൊ!!! ഇതാണോ ദൈവമേ അങ്ങ് ഉദ്ദേശിച്ച വേലകള്‍.??? 75000/- രൂപാ ഒറ്റ ആഴ്ച്ചയില്‍ കൈയില്‍ തടയുന്ന വേലകള്‍.......ദൈവമേ, പണ്ട്‌ യരുശലെം ദേവാലയത്തില്‍ കയറി വാണിഭക്കാരെ അടിച്ച്‌ പുറത്താക്കിയതു പോലെ, ഇവര്‍ക്ക് നല്ല പൊട്ടീരു കൊടുക്കണെ, പ്ലീസ്‌!!!