Tuesday 20 January 2009

സ്തോത്രം, പഴമ്പുരാണംസ്‌ രക്ഷിക്കപ്പെട്ടു!!!

കഴിഞ്ഞ പോസ്റ്റില്‍, ഞാന്‍ കളറു പഠിപ്പിച്ച സായിപ്പിനെ കുത്തി എഴുതിയെങ്കില്‍ സോറി. കര്‍ത്താവു കണ്ണിനു കാഴ്ച്ച കൊടുക്കുമ്പോള്‍ കളറും പഠിപ്പിച്ച്‌ കാണുമെന്ന് ഹിന്ദു മത വിശ്വാസികളായ ശിവയും, അശോക്‌ കര്‍ത്തായും ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ അത്‌ മുഖവിലയ്ക്കെടുത്തില്ല. പക്ഷെ ഇപ്പോള്‍ എനിക്ക്‌ എല്ലാം വ്യക്തമായി. കര്‍ത്താവു വേണ്ടി വന്നാല്‍ നമ്മുടെ സായിപ്പന്മാരെ മലയാളവും വായിക്കാന്‍ പഠിപ്പിക്കും. അല്ലെങ്കില്‍ പിന്നെ സായിപ്പ്‌ എങ്ങനെ പഴമ്പുരാണംസ്‌ വായിക്കും... അമ്മ നാക്ക്‌ ആംഗലേയമായ സായിപ്പ്‌, ഇത്ര പ്രയാസമേറിയ മലയാളം ഭാഷ പഠിച്ച്‌, അതു വായിച്ച്‌ പഴമ്പുരാണംസിനു പണി തന്നത്‌ പിന്നെയെങ്ങനെ?

ഇന്ന് എനിക്ക്‌ അമേരിക്കയില്‍ നിന്ന് ഇംഗ്ലീഷുകാരന്‍ എന്ന് തോന്നുന്ന ഒരാള്‍ ഒരു മെയില്‍ അയയ്ച്ചു. ആ മെയിലിന്റെ മലയാള പരിഭാഷ ഇങ്ങനെ;-

കര്‍ത്താവില്‍ പ്രിയനെ....

ആകയാല്‍ സ്വര്‍ഗ്ഗ രാജ്യം അടുത്തിരിക്കുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ രക്ഷപ്പെടുവീന്‍... അന്ത്യകാലം അടുത്തിരിക്കുന്നു. നിങ്ങള്‍ നഷ്ടപ്പെട്ട്‌ പോകാതിരിക്കാന്‍ യേശുവിനെ കര്‍ത്താവ്‌ എന്ന് വായി കൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട്‌ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. റോമര്‍ 10:9

രക്ഷകനായ യേശുക്രിസ്തുവിനെ പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ www.pazhamburanams.blogpsot.com വായിക്കുക.

കര്‍തൃ ദാസന്‍,
.............

പഴമ്പുരാണംസിലെ പുതിയ പോസ്റ്റ്‌ വായിച്ച്‌ ആരോ തന്നെ ‘ഓഹഹോ’ ചെയ്യുകായാണെന്നാണു ഞാന്‍ ആദ്യം കരുതി. പിന്നെ വെറും ചുമ്മാ ആ മെയിലിലെ പഴമ്പുരാണംസ്‌ ലിങ്കില്‍ ഒന്ന് ക്ലിക്കി.... മായമല്ല, മന്ത്രമല്ല... അത്ഭുതം, അത്യല്‍ഭുതം...ദാ പഴമ്പുരാണംസില്‍ മൊത്തം സുവിശേഷം... എന്റെ കണ്ണില്‍ ഇരുട്ട്‌ കയറി...എനിക്ക്‌ ഒന്നും മനസ്സിലായില്ല. വീണ്ടും ഞാന്‍ ഒന്നു കൂടി ക്ലിക്കി. പിന്നെയും അതു തന്നെ സംഭവിക്കുന്നു. “ദൈവമേ...പഴമ്പുരാണംസ്‌ പോയേയേയേയേ” എന്ന് അറിയാതെ നിലവിളിച്ചു പോയി.

രണ്ട്‌ ദിവസം മുന്‍പാണു മനോജ്‌ എബ്രഹാം ഐ.പി.എസ്‌, www.keralapolice.com എന്ന സൈറ്റില്‍ സുവിശേഷം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ്‌ പത്ര സമ്മേളനം നടത്തിയത്‌. കേരളാ പോലീസിനിട്ട്‌ പണി കൊടുത്തിട്ട്‌ ഒന്നും ചെയ്യാനാര്‍ക്കും പറ്റിയില്ലാ...അന്നരമാ എന്റെ പഴമ്പുരാണംസ്‌.....

ഞാന്‍ ഒന്ന് ലവലായപ്പോള്‍, ആ അഡ്രസ്സിലേക്ക്‌ വീണ്ടും നോക്കി... അപ്പോള്‍ എനിക്ക്‌ ഒരു കാര്യം കൂടി മനസ്സിലായി. ഒരുവന്‍ ക്രിസ്തുവിലായാല്‍, അവന്‍ പുതിയ സൃഷ്ടിയായി മാറും... അങ്ങനെ ശശി, ക്രിസ്ത്യാനിയാകുമ്പോള്‍ 'ജോണും', മീനാക്ഷി ക്രിസ്ത്യാനിയാകുമ്പോള്‍ 'മറിയാമ്മയും' ഒക്കെയായി മാറും. അതു പോലെ പഴമ്പുരാണംസിനെ സായിപ്പന്മാര്‍ ഏറ്റെടുത്തപ്പോള്‍ അതിന്റെയും പേരില്‍ ഒരു ചില്ലറ മാറ്റം വരുത്തിയിരിക്കുന്നു... www.pazhamburanams.blogpsot.com എന്ന ചെറിയ വ്യത്യാസം വരുത്തിയ ഒരു കണ്‍ക്കെട്ട്‌ നാടകം.

എന്നെ അമേരിക്ക ഏറ്റെടുത്ത സ്ഥിതിക്ക്‌ ഞാനും ഇനി ഡോളറും, യൂറോയും ഒക്കെ വരുന്നതും കാത്തിരിക്കട്ടെ.... സ്തോത്രം കര്‍ത്താവെ...സ്തോത്രം.

വാല്‍ മുറി:-23/01/09

ഞാനീ പോസ്റ്റ്‌ പോസ്റ്റിയിട്ട്‌, ഒരു സമാധാനത്തിനു പല ബ്ലോഗുകാരുടെ ബ്ലോഗുകളിലും ഈ പരീക്ഷണം നടത്തി നോക്കി. എല്ലാം ഒരേ വഴിയിലേക്ക്‌ തന്നെയാണു പോകുന്നത്‌. അപ്പോള്‍ ഒരു കാര്യം വ്യക്തമായി. എന്റെ ബ്ലോഗ്‌ മാത്രമല്ല എല്ലാ ബ്ലോഗിനും ഒരേ ഗതി തന്നെ... blogPSot.com

ചില പ്രധാന ഉദാഹരണങ്ങള്‍:-

http://kodakarapuranam.blogpsot.com
http://maanikyam.blogpsot.com/
http://www.anandkurup.blogpsot.com/
http://www.nattapiranthukal.blogpsot.com/
http://pongummoodan.blogpsot.com/
http://chirakullapakalkinaavu.blogpsot.com/

കാനാവിലെ കല്യാണത്തിനു പച്ച വെള്ളം, വീഞ്ഞാക്കിയതു പോലെ തന്നെ പുതിയ ദാസന്മാര്‍ നടത്തിയ അത്ഭുതം. blogPSot. com എന്ന പേരിന്റെ മുന്‍പില്‍ ഏത്‌ ബ്ലോഗിന്റെ പേരു ഇട്ടാലും സുവിശേഷത്തിലേക്ക്‌ പോകുന്ന അത്ഭുതം. ഇതിനെ മാര്‍ക്കറ്റിംഗ്‌ തന്ത്രം എന്ന് വിശേഷിപ്പിക്കുന്ന സഹോദരങ്ങളോട്‌, ദൈവം ഒരു കോര്‍പ്പറേറ്റ്‌ സ്ഥാപനം നടത്തുവാന്‍ അല്ല, മറിച്ച്‌ പാപികളെ രക്ഷിക്കുവാനായിട്ടാണു ഈ ലോകത്തിലേക്ക്‌ കടന്ന് വന്നത്‌. അതു മാത്രം ഓര്‍ത്താല്‍ നന്ന്....

Thursday 15 January 2009

മജീഷ്യന്‍ പാസ്റ്റര്‍ ഭാഗം-1

അവസാനം ഞാനും ഒരു തീരുമാനത്തിലെത്തി. മാര്‍ക്സിസ്റ്റിലെ നേതാക്കളാണു എനിക്ക്‌ ഈ പുതിയ ടെക്നിക്ക്‌ കാട്ടി തന്നത്‌. കൃസ്ത്യാനികളെ തെറി പറയാന്‍ സഖാവ്‌: എം.എ.ബേബി, ഹിന്ദുക്കളെ തെറി പറയാന്‍ സഖാവ്‌: സുധാകരന്‍, സഖാവ്‌: എ.കെ.ബാലന്‍, മുസ്ലീമുകളെ തെറി പറയാന്‍ സഖാവ്‌: റ്റി.കെ.ഹംസ, സഖാവു. പാലൊളി മുഹമ്മദ്ക്കുട്ടി ഇങ്ങനെ പോകുന്നു പട്ടിക. അങ്ങനെ പഴമ്പുരാണംസും ആ പാത പിന്തുടരാന്‍ തീരുമാനിച്ചുവെന്ന് സാരം.

അന്ന് സന്തോഷ്‌ മാധവനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തപ്പോള്‍, നാട്‌ ഒട്ടുക്കുമുള്ള ആത്മീയ ആചാര്യന്മാര്‍ പി.ടി.ഉഷയുടെ ശിഷ്യന്മാരായി. കംസനെ കൊല്ലാന്‍ ശ്രീകൃഷണന്‍ അവതരിച്ചതു പോലെ, മഹാബലിയെ ഒതുക്കാന്‍ വാമനന്‍ അവതരിച്ചതു പോലെ ആത്മീയ ആചാര്യന്മാരെ ഒതുക്കാന്‍ അവതരിച്ച മഹാപുരുഷനായി തോന്നി സന്തോഷ്‌ മാധവന്‍. ആ സമയത്ത്‌ റ്റി.വി കാണാന്‍, പത്രം വായിയ്ക്കാന്‍ നല്ല രസം തന്നെയായിരുന്നു. പണ്ട്‌ ഞാന്‍ കേട്ട ഒരു പാരഡി പാട്ട്‌ ഇങ്ങനെ തിരുത്തി പാടി ഞാനിത്‌ സ്വകാര്യമായി ആഘോഷിച്ചു.

♪♪എന്തതിശയമെ, ഉപദേശിമാരുടെ ഓട്ടം..
അത്‌ എത്ര മനോഹരമെ....
അവനോടിയ ഓട്ടം...
ഓമ പെടത്തി, ചാണക കുഴി നികത്തി♪♪

പക്ഷെ എന്റെ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. എല്ലാം പെട്ടെന്ന് കെട്ടടങ്ങി. ചില സ്വാമിമാര്‍, ഉപദേശിമാര്‍ ഒക്കെ അകത്തും, പുറത്തുമായി. കാണേണ്ടവരെ കാണേണ്ടിയ രീതിയില്‍ കണ്ടപ്പോള്‍, പലരും പഴയതിനേക്കാള്‍ ബിസിനസ്സ്‌ വിപുലപ്പെടുത്തുകയും ചെയ്തു.....

മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിയ്ക്കും [ഉത്‌പ്പത്തി പുസ്തകം 3:19]എന്ന വേദവാക്യം നമ്മള്‍ സാധാരണക്കാര്‍ ഓര്‍ക്കുമെങ്കിലും, ദൈവത്തെ ഒരു വാണിജ്യ ഉപകരണമാക്കിയിട്ടുള്ള പല 'ദൈവ ദാസന്മാരും' ഈ വാക്യത്തെ പാടെ മറന്ന് ഉടയാത്ത വെള്ള വസ്ത്രങ്ങളും അണിഞ്ഞു, അടി പൊളിയായി നടക്കുന്നു. ഇന്നുള്ള ഭൂരിഭാഗം ദൈവദാസന്മാര്‍ക്കും വിദേശ രാജ്യങ്ങളിലും, അമേരിക്കന്‍ ഐക്യനാടുകളിലും താമസിക്കുന്ന 'പാവപ്പെട്ട കുഞ്ഞാടുകളോട്‌' സുവിശേഷം അറിയിക്കുന്നതിനാണു താത്‌പര്യം. നാട്ടില്‍ ഏതെങ്കിലും ഒരു അത്താഴപഷ്ണിക്കാരന്റെ വീട്ടില്‍ ചെന്നാല്‍ കൂടി പോയാല്‍ പാസ്റ്റര്‍ക്ക്‌ ഒരു നൂറു രൂപാ വെച്ചു കൊടുക്കും. ചിലപ്പാള്‍ ഒന്നും കൈയില്‍ തടഞ്ഞില്ലായെന്നും വരും. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ കുഞ്ഞാടുകളോട്‌ സുവിശേഷിച്ചാല്‍ ഏറ്റവും കുറഞ്ഞത്‌ ഒരു നൂറു ഡോളര്‍ തന്നെ കൈയില്‍ തടയും. അങ്ങനെയുള്ളപ്പോള്‍ ആര്‍ക്ക്‌ വേണം ഈ മീന്‍ നാറുന്ന മഹാത്മാ ഗാന്ധിയുടെ മുഷിഞ്ഞ നോട്ട്‌ …

സീന്‍ 1:- ഞങ്ങള്‍ കുറച്ചു കാലം കെനിയായിലെ മൊംബസ്സാ[Mombassa] എന്ന സ്ഥലത്ത്‌ ജോലി ചെയ്തിരുന്നു. കെനിയായെ പറ്റി ഒറ്റ വാചകത്തില്‍ പറയാന്‍ പറഞ്ഞാല്‍, കുനിഞ്ഞ്‌ നിന്നാല്‍ കുമാരനാശാനെയും, വളഞ്ഞ്‌ നിന്നാല്‍ വള്ളത്തോളിനെയും, ചരിഞ്ഞു നിന്നാല്‍ ചങ്ങമ്പുഴയും അടിച്ച്‌ മാറ്റുന്ന നാട്‌. പാരഗണ്‍ ചെരുപ്പ്‌ മുതല്‍ അണ്ടര്‍ വെയറിന്റെ ഇലാസ്റ്റിക്ക്‌ വരെ കണ്ടാല്‍ ഒന്നും വേസ്റ്റ്‌ ആക്കാത്ത കറമ്പന്മാരുടെ സ്വന്തം നാട്‌.

ഒരു ദിവസം ജോലിയും കഴിഞ്ഞു ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ ഭാര്യ പറഞ്ഞു, വളരെ പ്രശസ്തനായ, രോഗശാന്തി വീരനായ ഒരു മിഷണറി വരും ദിവസങ്ങളില്‍ ഞങ്ങളുടെ അവിടുത്തെ ഒരു സ്റ്റേഡിയത്തില്‍ പ്രസംഗിക്കാന്‍ വരുന്നു. ഞായറാഴ്ച്ചത്തെ പ്രസംഗത്തിനു നമ്മള്‍ക്കും പോകണം. കെനിയായിലെ ഞങ്ങളുടെ മുതലാളിമാര്‍ ഷാ[Shah]കളാണു. നമ്മളെ ജോലിക്കു കിട്ടിയാല്‍ അവര്‍ ശരിക്കും പിഴിയും. കണ്ണട്ട കടിച്ചാല്‍ ഇത്രയും ചോര കുടിക്കില്ല. എന്നാല്‍ ഒരു ഗുജ്ജുവിന്റെ കൂടെ ജോലി ചെയ്താല്‍ ഹീമോഗ്ലോബിന്‍ 7നു മേലെ ഒരിക്കലും പോകില്ല. അങ്ങനെയുള്ള ഷായുടെ അടുത്ത്‌ നിന്ന് വേണം സുവിശേഷം കേള്‍ക്കാന്‍ ഞായറാഴ്ച്ച ലീവ്‌ സംഘടിപ്പിക്കേണ്ടതു. ഒത്തത്‌ തന്നെ. അങ്ങനെ അവസാനം ആ വലിയ ഞായറാഴ്ച്ച എന്റെ മുന്‍പില്‍ വന്നു. ഇന്ന് അല്‍പം നേരത്തെ പോകണം...മീറ്റിംഗുണ്ട്‌. എന്ന് പറഞ്ഞപ്പോള്‍ പതിവില്ലാതെ ഷാ സമ്മതം മൂളി. അങ്ങനെ ഞങ്ങളുടെ കമ്പനി കാറില്‍, കറമ്പന്‍ ഡ്രൈവര്‍ക്കൊപ്പം ഞങ്ങള്‍ മീറ്റിങ്ങിനു പോയി. [ഞാന്‍ പറഞ്ഞത്‌ സത്യം ആണെന്നും, മീറ്റിങ്ങിനു തന്നെയാണു പോയതെന്നും ഉറപ്പ്‌ വരുത്താന്‍ വേണ്ടിയാണു കാറും, കറമ്പനും ഞങ്ങള്‍ക്ക്‌ അകമ്പടി സേവിച്ചതു.] ഞങ്ങള്‍ ചെന്നപ്പോള്‍ കറമ്പര്‍ അവേശ തിമിര്‍പ്പില്‍, പാട്ടിന്റെ താളത്തില്‍ കുണ്ടികള്‍ കുലുക്കി ആടുന്നു, ചാടുന്നു. ഇതൊക്കെ കണ്ട്‌ അല്‍പം അമ്പരപ്പോടെ ഞങ്ങള്‍ രണ്ടാളും, കറമ്പന്‍ ഡ്രൈവറും അടുത്തടുത്ത കസേരകളില്‍ സ്ഥാനം പിടിച്ചു. കൃത്യ സമയത്ത്‌ തന്നെ നമ്മുടെ സായിപ്പ്‌ വേദിയില്‍ ആഗതനായി. സായിപ്പ്‌ വന്നപ്പോഴെക്കും അവിടെ Praise the Lord, Glory, Glory വിളികളാല്‍ മുഖരിതമായി. പ്രാര്‍ത്ഥന തുടങ്ങി. ഞങ്ങള്‍ കണ്ണുകള്‍ അടച്ച്‌ ദൈവത്തെ സ്തുതിച്ച്‌ കൊണ്ടിരുന്നു. പിന്നെ രോഗശാന്തി ശശ്രൂഷയായി. കറമ്പന്മാരുടെ കടിച്ചാല്‍ പൊട്ടാത്ത പേരുകളും, അവര്‍ക്ക്‌ ഉണ്ടായിരുന്ന അസുഖങ്ങളും സൗഖ്യമായി എന്ന് സായിപ്പ്‌ പ്രഖ്യാപിച്ചു കൊണ്ടെയിരുന്നു. പെട്ടന്ന് സ്റ്റേജിന്റെ അവിടെ ഒരു വലിയ ആരവം. കൈ കൊട്ടല്‍. ഇത്രയും ആയപ്പോള്‍ അടച്ച്‌ വെച്ചിരുന്ന കണ്ണുകള്‍ ഞങ്ങളും തുറന്നു. ജന്മനാ അന്ധനായിരുന്ന ഒരു പയ്യനു കാഴ്ച്‌ കിട്ടിയിരിക്കുന്നു. ഞങ്ങള്‍ രണ്ടാളും ആദ്യമായി കാണുന്ന അത്ഭുത വിടുതല്‍. പയ്യനും, അവന്റെ മാതാപിതാക്കളും സ്റ്റേജില്‍ നിന്ന് തുള്ളി കര്‍ത്താവിനെ മഹത്വപ്പെടുത്തിയപ്പോള്‍ ആ പരിസരമാകെ ഇളകി മറിഞ്ഞു. ഈ പയ്യന്റെ അത്ഭുത വിടുതല്‍ വീണ്ടും സ്ഥിതീകരിക്കാന്‍ വേണ്ടി സായിപ്പ്‌ അവന്റെ മാതാപിതാക്കളെ മാറ്റി നിര്‍ത്തി പയ്യനു അവരെ കാട്ടി കൊടുത്തു. പയ്യന്‍ അവരെ കെട്ടി പിടിച്ച്‌ കരഞ്ഞപ്പോള്‍, തൊട്ടടുത്തിരുന്ന എന്റെ ഭാര്യയും മൂക്കു പിഴിയുന്നത്‌ ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു. പിന്നെ സായിപ്പ്‌ അവനോട്‌ ചോദിച്ചു, നിനക്കു ഇപ്പോള്‍ എത്ര വയസ്സായി? 15, പയ്യന്‍ ഉത്തരം പറഞ്ഞു.. എന്നിട്ടു സായിപ്പ്‌ അവനെ ചേര്‍ത്ത്‌ നിര്‍ത്തിയിട്ട്‌ അവന്റെ അപ്പന്‍ ഇട്ടിരിക്കുന്ന ഉടുപ്പിലേക്ക്‌ കൈ ചൂണ്ടി ചോദിച്ചു, ഓ.കെ..നിന്റെ അപ്പന്‍ ഇട്ടിരിക്കുന്ന ഉടുപ്പിന്റെ നിറം എന്ത്‌? പയ്യന്‍ പറഞ്ഞു- ചുവപ്പും, വെള്ളയും...ഇത്‌ കേട്ടപ്പോഴെക്കും ജനങ്ങള്‍ ചാടി തുള്ളി സ്തോത്രം പറഞ്ഞു. എങ്കില്‍ നിന്റെ അമ്മ ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ നിറമോ? വയലറ്റ്‌, ഗ്രീന്‍ ...ഇത്രയും ആയപ്പോഴെക്കും എന്റെ തൊട്ടടുത്തിരുന്ന ഡ്രൈവര്‍ എന്നെ തോണ്ടിയിട്ടു പറഞ്ഞു, ബാ നമ്മള്‍ക്ക്‌ പോകാം. നല്ല ഏകാഗ്രതയില്‍ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരുന്ന എന്നെ ഈ 'സാത്താന്‍' വിളിച്ച്‌ ശല്യം ചെയ്തത്‌ എനിക്ക്‌ ഒട്ടും പിടിച്ചില്ല. എടാ ഇത്രയും അത്ഭുതം കണ്ടിട്ടും നിനക്ക്‌ ഇവിടുന്ന് പോകണോ...അടങ്ങി ഇരുന്ന് പ്രാര്‍ത്ഥിക്കെടായെന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നോട്‌ ചോദിച്ചു, എന്ത്‌ അത്ഭുതം ആണിവിടെ നടന്നത്‌? മൊത്തം കളിപ്പീരു? എന്റെ തോമസെ, [സെനു ഈപ്പന്‍ എന്ന പേരുകള്‍ അവരുടെ വായില്‍ വരില്ലായിരുന്നു. അതിനാല്‍ എന്നെ തോമസ്‌ എന്നാണു വിളിച്ചിരുന്നത്‌]സമയം കളയാതെ...നമ്മള്‍ക്ക്‌ അടുത്ത പരിപാടി നോക്കാം. അവനോട്‌ എന്റെ കുഞ്ഞേ നീ കണ്ണടച്ച്‌ ദൈവത്തെ വിളിക്ക്‌ എന്ന് പറഞ്ഞപ്പോള്‍ അവന്‍ അടുത്ത ചോദ്യം എറിഞ്ഞു...ആര്‍ക്കാണീ മിഷനറി സൗഖ്യം കൊടുത്തതു? ജന്മനാ അന്ധനായ ബാലനു...ഞാന്‍ നിഷ്കളങ്കമായി ഉത്തരം പറഞ്ഞു. ജന്മനാ അന്ധനാണേ...ഇവിടെ വെച്ചാണേ അവനു സൗഖ്യം കിട്ടിയതു.....അതും ഈ മിഷനറി പ്രാര്‍ത്ഥിച്ചപ്പോഴാണേ സൗഖ്യം കിട്ടിയതു??? അതെ, അതെ, അതെ ...നീ എന്താ പ്രാര്‍ത്ഥനയ്ക്കിടയില്‍ കളേഴ്‌സിനെ നോക്കിയിരിക്കുകയായിരുന്നോ...അതോ ഉറങ്ങി പോയോ? എന്താ നിനക്കു പറ്റിയത്‌? അപ്പോള്‍ അവന്റെ അടുത്ത ചോദ്യം വന്നു...ജന്മനാ അന്ധന്‍ എങ്ങനെ ചുവപ്പും, വെളുപ്പും, വയലറ്റും, ഗ്രീനും ഒക്കെ തിരിച്ചറിഞ്ഞു. ഇതൊക്കെ അവന്‍ ആദ്യമായി കാണുന്ന കാര്യങ്ങളല്ലേ??? എന്റെ അമ്മേ...അവന്റെ ചോദ്യം കേട്ട്‌ എന്റെ കണ്ണില്‍ ഇരുട്ട്‌ *********കയറി . അതെ സത്യമാണല്ലോ? കറമ്പന്റെ തലയില്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണു അവന്റെ തലമുടി ചുരുണ്ടിരിക്കുന്നതെന്ന് പറഞ്ഞ്‌ പല വട്ടം കളിയാക്കിയിട്ടുള്ള തന്റെ മുന്‍പിലാണു ഇന്ന് അവന്‍ അവന്റെ I.Q തെളിയിച്ചതു. പിന്നെ അവിടെ എത്ര രോഗ സൗഖ്യങ്ങള്‍ നടന്നുവെന്നോ, എത്ര നേരം അവിടെ ഇരുന്നുവെന്നോ എനിക്ക്‌ യാതൊരു ബോധം ഇല്ല. എങ്കിലും എന്റെ സായിപ്പേ ഞങ്ങളോട്‌ ഇതു വേണ്ടായിരുന്നുവെന്ന് മനസ്സില്‍ പറഞ്ഞു സ്ഥലം കാലിയാക്കി.

എല്ലാം അടിച്ചു മാറ്റുന്ന ഈ കറമ്പന്മാരുടെ നാട്ടില്‍ വന്ന് അവരെ പറ്റിച്ച്‌ അവരുടെ പിച്ച ചട്ടിയില്‍ കൈ ഇട്ട്‌ വാരുന്നവര്‍ ... കെട്ടിഞ്ഞാന്നു ചത്തവന്റെ അണ്ടര്‍വെയറിന്റെ ഇലാസ്റ്റിക്കില്‍ കെട്ടി ഞാന്ന് ചാകുന്ന മറ്റൊരു റ്റീം. സായിപ്പന്മാരെ, കൊള്ളാം നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു.

ആ കാല്‍വറി ക്രൂശില്‍ നമ്മള്‍ക്കു വേണ്ടി, നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി നിന്ദയും, പരിഹാസവും, ദുഷിയും, ഉപദ്രവങ്ങളും, എല്ലാം ഏറ്റ്‌ വാങ്ങിയ നമ്മുടെ കര്‍ത്താവ്‌ ആ ക്രൂശില്‍ കിടന്ന് പറഞ്ഞതു പോലെ, "പിതാവേ, ഇവര്‍ ചെയ്യുന്നത്‌ ഇന്നത്‌ എന്നു അറിയായ്ക കൊണ്ട്‌ ഇവരോടു ക്ഷമിക്കണമേ” എന്ന് പ്രാര്‍ത്ഥിച്ച ആ കര്‍ത്താവിനോടു ചേര്‍ന്നു നമ്മള്‍ക്കും പ്രാര്‍ത്ഥിക്കാം… ഒപ്പം ഇത്തരം കള്ള പ്രവാചകന്മാരെ തിരിച്ചറിയാനുള്ള വിവേകത്തിനായും പ്രാര്‍ത്ഥിക്കാം.

ഹൊ, ഇവരുടെയൊക്കെ മുന്‍പില്‍ നമ്മുടെ യൂദാ ഇസ്ക്കരിയോത്ത എത്ര ഡീസെന്റാ. പാവം യൂദാ വെറും 30 വെള്ളിക്കാശിനാ യേശുവിനെ ഒറ്റിക്കൊടുത്തത്‌.. പുതിയാ യൂദാക്കള്‍ യൂറോയ്ക്കും, ഡോളറും വെച്ച്‌ യേശുവിനെ വിറ്റ്‌ കാശാക്കുന്നു....

തുടരും...

Thursday 1 January 2009

ന്യൂ ഇയര്‍ പുരാണംസ്‌.

എനിക്ക്‌ ഒരു അച്ചാച്ചന്‍ ഉണ്ടായിരുന്നു. പക്ഷെ അച്ചാച്ചന്‍ [രണ്ടെ മുക്കാല്‍ വയസ്സില്‍] ഞങ്ങളുടെ വീടിന്റെ മുന്‍പില്‍ കൂടി പോകുന്ന പമ്പാ-മണിമല ആറ്റില്‍ വീണു മരിച്ച്‌ പോയി. അതു കഴിഞ്ഞു രണ്ട്‌ വര്‍ഷത്തിനു ശേഷമാണെന്റെ ജനനം. ആയതിനാല്‍ ഞാന്‍ ഒരു അരുത്തി വാവയായി. അപ്പയും, അമ്മയും ഇല്ലാതെ പുറത്ത്‌ എന്തിനെങ്കിലും ഇറങ്ങിയാല്‍ രണ്ട്‌ പേര്‍ വാല്‍ നക്ഷത്രം പോലെ എന്റെ പുറകെ കാണും. പമ്പയാറ്റില്‍ ഇറങ്ങാതെ,കല്‍പ്പടവില്‍ ബക്കറ്റില്‍ വെള്ളം കോരി, രണ്ട്‌ പേരുടെ കാവലില്‍ ഇരുന്ന് കുളിക്കുന്നതാരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ സംശയിക്കേണ്ട, അത്‌ ഞാന്‍ തന്നെ. ഞാന്‍ എന്റെ കുട്ടി സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങിയാല്‍ എന്റെ ഇടതു വശത്തും, വലതു വശത്തും വലിയ സൈക്കളില്‍ കമാന്‍ഡോസ്‌ എത്തും. ഒരിക്കല്‍ എന്നെയും കൊണ്ട്‌ ഇങ്ങനെ പോകുമ്പോള്‍ വഴിയെ പോയ ഒരു കാറുകാരന്‍ ചോദിച്ചു, എന്താടെ ഇത്‌...കുട്ടിയാനെയും കൊണ്ട്‌ കൊമ്പനും, പിടിയും പോകുന്നത്‌ പോലെയുണ്ടല്ലോ എന്ന്... കോളെജില്‍ കയറി ഒരു വര്‍ഷവും കൂടി എനിക്ക്‌ ഈ കമാന്‍ഡോ പീഡനം സഹിക്കേണ്ടി വന്നു. എന്റെ കസിന്‍ ബ്രദേര്‍സ്‌ കോളെജ്‌ പഠനം പൂര്‍ത്തിയാക്കിയതോടെ 1947 ആഗസ്റ്റ്‌ പതിനഞ്ചില്‍ ഇന്ത്യ സന്തോഷിച്ചതിലും അധികമായി ഞാന്‍ ആര്‍മാദിച്ചു.

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി പോലെ സുഹൃത്തുക്കളെ കണ്ടാലറിയാം നമ്മുടെ സ്വഭാവം എന്ന് പുതിയ ഒരു പഴമൊഴി അമ്മ സൃഷ്ടിച്ചെടുത്തിട്ടുണ്ടായിരുന്നു. ആയതിനാല്‍ എന്റെ കോളെജിലെ സുഹൃത്തുക്കളില്‍ ഒരുത്തന്‍ കഞ്ചാവ്‌ അടിച്ചിട്ടും, പലരും സിഗററ്റ്‌ വലിച്ചിട്ടും, മദ്യപിച്ചിട്ടും അവരൊക്കെ വീട്ടില്‍ മഹാത്മാക്കളും പുണ്യാത്മാക്കളുമൊക്കെയായി അവതരിച്ചു. അങ്ങനെ പ്രീ-ഡിഗ്രിയുടെ അവസാന നാളുകളില്‍ എന്റെ കൂട്ടുകാര്‍ വീട്ടില്‍ ചിലവഴിച്ച 7-8 മണിക്കൂര്‍ സമയം കൊണ്ട്‌ അവര്‍ അവരുടെ തനി നിറം മുഴുവന്‍ കാട്ടിയിട്ടാണു മടങ്ങിയത്‌. രണ്ട്‌ പേര്‍ പുലിമുട്ടില്‍ കുളിക്കാന്‍ വന്ന് പെണ്‍കുട്ടികളുടെ കുളി എന്‍ജോയി ചെയ്യുന്നത്‌, ഒരുത്തന്‍ ആറ്റിറമ്പില്‍ ഇരുന്ന് സിഗററ്റ്‌ വലിക്കുന്നത്‌ തുടങ്ങിയ പുണ്യ പ്രവര്‍ത്തികള്‍ വീട്ടിലെ കമാന്‍ഡോസിന്റെ കണ്ണില്‍പ്പെട്ടു. എന്തിനേറെ പറയുന്നു...ഇവന്മാരുടെ 'ഈ ചില്ലറ' പ്രകടനങ്ങള്‍ കൊണ്ട്‌ വീട്ടിലെ എന്റെ സെന്‍സെക്‌ക്‍സ്‌ കുത്തനെ ഇടിഞ്ഞു. പിന്നെ ഇനിയും ദൈവത്തെ ഓര്‍ത്ത്‌ ഇത്തരം കൂട്ടുകാരെ വീട്ടില്‍ കൊണ്ട്‌ വരരുതെയെന്ന് താഴ്മയായി അപേക്ഷിച്ച്‌ എന്റെ മാനം ചവിട്ടിയരച്ചു.

ഏതായാലും പ്രീ-ഡിഗ്രി ഒരു വിധം കരയക്കടുപ്പിച്ചു. പിന്നെ ബി.കോം. ബി.കോം രണ്ടാം വര്‍ഷം രണ്ടാമത്തെ പാരലല്‍ കോളെജില്‍ "പാച്ചാന്‍" ചെന്നപ്പോള്‍ ഒരു പുതിയ സുഹൃത്തിനെ കിട്ടി. അനു ശങ്കര്‍ എന്ന ചുള്ളന്‍. സ്വന്തമായി ഹീറോ ഹോണ്ടയുള്ളവന്‍. കൂടാതെ ഷെയര്‍ ബിസിനസ്സ്‌ നടത്തി പത്ത്‌ പുത്തന്‍ സ്വന്തമായി ഉണ്ടാക്കുന്നവന്‍. അനു ശങ്കറുമായിട്ടുള്ള കൂട്ടുക്കെട്ട്‌ ഞങ്ങള്‍ക്ക്‌ എല്ലാത്തരത്തിലും ആനന്ദദായകമായിരുന്നു. ഷെയര്‍ ബിസിനസ്സില്‍ ലാഭം കിട്ടിയാല്‍ ഉഗ്രന്‍ ഭക്ഷണം, സിനിമ എന്നിവകള്‍ അനു അങ്ങ്‌ ഏറ്റെടുത്തു. സ്പോണ്‍സറിനു നല്ലതു വരുത്തണെയെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും ഓഹരി സൂചികയിലേക്ക്‌ ചുമ്മാതെ നോക്കി കൊണ്ടെയിരുന്നു.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ അനു പുതിയ ഒരു ഐഡിയായുമായി രംഗത്തു വന്നു. അക്കൊല്ലത്തെ ഡിസംബര്‍ 31 കോവളത്തു ആഘോഷിക്കാം. ഹോട്ടല്‍, ഭക്ഷണം തുടങ്ങിയ ചിലവുകള്‍ എല്ലാം അനു വക. ഹോ!!! കേട്ടപ്പോള്‍ തന്നെ എന്റെ മേലാസകലം കോരിത്തരിച്ചു. എല്ലാവരും അനുവിനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കോവളത്തെക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പക്ഷെ എന്റെ കാര്യം എനിക്കല്ലെ അറിയൂ. ഈ കാര്യം നടക്കണമെങ്കില്‍ ആദ്യം അമ്മ കനിയണം. അമ്മയെ സോപ്പിടുക അത്ര എളുപ്പമുള്ള കാര്യമല്ല. മഹാത്മാ ഗാന്ധിയെ പോലെയുള്ള അപ്പയെ എങ്ങനെയും സോപ്പിടാം. പക്ഷെ അമ്മ. പ്രത്യേകിച്ച്‌ താന്‍ ഒരു ദിവസം വീട്ടില്‍ നിന്ന് മാറി നിന്നുള്ള മാമാങ്കം..... പിന്നെ കോവളം.... പ്രധാന മന്ത്രി മന്മോഹന്‍ സിംഗ്‌ ആണവ പ്രശ്നത്തില്‍ തല പുകച്ചതിനേക്കാള്‍ കൂടുതല്‍ ഞാനീ വിഷയത്തിന്റെ മുന്‍പില്‍ തലപുകച്ചു. എന്നിട്ടും എനിക്ക്‌ യാതൊരു ഐഡിയായും കിട്ടിയില്ല. അവസാനം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ ഞാനീ വിഷയം അവതരിപ്പിച്ചു. ഓസ്ട്രേലിയായിലെ ബൂമറാങ്ങെന്ന സാധനം എറിയുന്നവന്റെ കൈയ്യില്‍ തന്നെ വരുമെന്ന് പഠിച്ചിട്ടുള്ള ഞാന്‍, 'ഇതിന്റെ' ശക്തമായ തിരിച്ച്‌ വരവ്‌ കണ്ട്‌ ഞെട്ടി പോയി. അന്ന് നമ്മുടെ വീട്ടില്‍ വന്നപ്പോള്‍ പുലിമുട്ടില്‍ പെണ്ണുങ്ങള്‍ കുളിച്ച്‌ കൊണ്ടിരുന്നത്‌ പാത്ത്‌ നിന്ന് നോക്കിയവന്മാരാ ഇന്ന് കോവളത്ത്‌ തുണിയും മണിയും ഉടുക്കാത്ത വര്‍ഗ്ഗത്തിന്റെയടുത്ത്‌ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോണത്‌. വിട്ടാലും മതി …..ഭേഷായി... ഇങ്ങനെ അമ്മ ‘പഴമ്പുരാണംസിന്റെ’ കെട്ടഴിച്ചിട്ടപ്പോള്‍ തന്നെ ഞാന്‍ നിനച്ചു.... ഒരു 5 വര്‍ഷം കഴിഞ്ഞാലും തനിക്ക്‌ കോവളത്ത്‌ ഒറ്റയ്ക്ക്‌ പോകാന്‍ പറ്റില്ല. ഞാന്‍ കൂടുതല്‍ തര്‍ക്കത്തിനു ഒന്നും പോകാതെ പോയി കിടന്നുറങ്ങി.

ഡിസംബര്‍ 29, ഡിസംബര്‍ 30 എന്നീ ദിവസങ്ങളില്‍ തന്റെ കൂട്ടുകാരുടെ കോവള യാത്രയുടെ ഒരുക്കത്തെ പറ്റി, അനു ശങ്കറിന്റെ സ്പോണ്‍സറിങ്ങിനെ പറ്റി ഒക്കെ പെന്തക്കോസ്തിലെ പാസ്റ്ററന്മാര്‍ ആര്‍ക്കും മനസ്സിലാകാത്ത അന്യ ഭാഷ വെച്ച്‌ അലക്കുന്നതു പോലെ ഞാനും ഇടയ്ക്ക്‌ ഇട പറഞ്ഞു കൊണ്ടെയിരുന്നു. പക്ഷെ ആരും പ്രതികരിച്ചതേയില്ല. അങ്ങനെ എന്റെ കൂട്ടുകാര്‍ എന്നെ കൂടാതെ ഡിസംബര്‍ 31 നു രാവിലെ ട്രയിനില്‍ തിരുവന്തപുരത്തേക്കു യാത്രയായി.

ഡിസംബര്‍ 31 അര്‍ദ്ധ രാത്രി മുതല്‍ ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ കൂടും. ആ വര്‍ഷം ദൈവം ചെയ്തു തന്ന നന്മകള്‍ക്ക്‌ സ്തോത്രം ചെയ്യും. ഇത്തവണയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ കൂടി സ്തോത്രം പറഞ്ഞിട്ടും എന്റെ മുഖം പിണറായിയുടെ മുഖം പോലെ വീര്‍ത്തിരുന്നു. കൂട്ടുകാര്‍ അവിടെ ആടി തിമിര്‍ത്ത്‌ ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍....പൊടിയാടിക്കാരനായ താന്‍ തനി പൊടിയാടി സ്റ്റയിലില്‍ വീട്ടില്‍ പ്രാര്‍ത്ഥനയും മറ്റുമായി പുതുവത്സരം ഘോഷിക്കുന്നു. ശത്രുക്കള്‍ക്ക്‌ പോലും ഈ ഗതി വരുത്തരുതെയെന്ന പ്രാര്‍ത്ഥനയോടെ ഉറക്കം വരാത്ത രാത്രിയുമായി താന്‍ അന്നത്തെ രാത്രി തള്ളി നീക്കി. അങ്ങനെ പുതു വര്‍ഷം... ഞാന്‍ മനോവിഷമത്തോടെ കട്ടിലില്‍ നിന്നെഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം കാപ്പിയുമായി, പത്രം വായിക്കാനായി ചെന്നപ്പോള്‍ അമ്മ അല്‍പം നടുക്കത്തോടെ പറഞ്ഞു, എടാ, ദേ ഇത്‌ കണ്ടോ....ഇന്നലത്തെ നിന്റെ കോവളത്തു പോയ ഫ്രണ്ട്സ്‌ അകത്തായി. വാര്‍ത്ത വിശദമായി അകത്തുണ്ട്‌, ഒപ്പം ഫ്രണ്ട്സിന്റെ മുഖം പൊത്തിയുള്ള ഫോട്ടൊയും.. എനിക്ക്‌ ഇത്‌ വിശ്വസിക്കാനായില്ല...എന്നാലും തലേന്നത്തെ നീരസം മുഖത്ത്‌ കാട്ടി കൊണ്ട്‌ അമ്മയുടെ കൈയില്‍ നിന്ന് പത്രം വാങ്ങി വാര്‍ത്ത ഒന്ന് രണ്ട്‌ ആവര്‍ത്തി വായിച്ചു. ഫോട്ടോ നോക്കി... കൂട്ടത്തില്‍ പോയ ഒരുത്തന്‍ ഒഴിച്ച്‌ ബാക്കി എല്ലാവരും പോലീസ്‌ റിമാന്‍ഡില്‍.


പുതുവത്സര ആഘോഷത്തിനിടെ വിദേശ വനിതയെ അക്രമിക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പോലീസ്‌ പിടിച്ചു. രാത്രി 12.00 മണിക്ക്‌ വിളക്കുകള്‍ അണച്ച സമയത്താണു വിദേശ വനിതയുടെ പുറകില്‍ മത്താപ്പൂ കത്തിച്ച്‌ പേടിപ്പിക്കാന്‍ ശ്രമിച്ച ഇവരെ മഫ്‌റ്റിയില്‍ ഉണ്ടായിരുന്ന പോലീസാണു പിടിക്കൂടിയതു. തുടര്‍ന്നുള്ള വാര്‍ത്ത വായിക്കാന്‍ എനിക്ക്‌ ശക്തിയില്ലായിരുന്നു. അമ്മ ആ ഫോട്ടോയില്‍ നോക്കിയിരുന്നിട്ട്‌ പറഞ്ഞു... ഹൊ ഇന്നലെ എന്തായിരുന്നു വര്‍ത്തമാനം. ഭക്ഷണം, താമസം എല്ലാം അനു വക. ഗോതമ്പ്‌ ഉണ്ട ഭക്ഷണം, ജയിലില്‍ താമസം...കുടിച്ച്‌ മറിഞ്ഞ്‌ കണ്ട മദാമ്മയുടെ ചന്തിക്കല്ലെ കോപ്പ്‌ പൊട്ടിക്കുന്നത്‌??? പോയി പ്രാര്‍ത്ഥിക്ക്‌...ദൈവം വലിയ ആപത്തില്‍ നിന്നും, നാണക്കേടില്‍ നിന്നുമല്ലെ വിടുവിച്ചത്‌... ഞാന്‍ ആ തക്കം മുതലാക്കി മുങ്ങി. എന്നാലും കുത്തുവാക്കുകള്‍, കളിയാക്കലുകള്‍ എല്ലാം ആവശ്യത്തിനു കിട്ടി. ഏതായാലും സത്യം…കണ്ണില്‍ കൊള്ളാനുള്ളത്‌ പുരികത്തില്‍ തട്ടി പോയി. ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനു മനസ്സാ നന്ദി പറഞ്ഞു.

3-4 ദിവസം കഴിഞ്ഞിട്ടും ഇവരെ പറ്റി നോ ന്യൂസ്‌. ആരോടെങ്കിലും തിരക്കാന്‍ പറ്റുമോ? അങ്ങനെ ഒരു ദിവസം വി.ഐ.പി'സ്‌ തിരുവല്ലായില്‍ ലാന്‍ഡ്‌ ചെയ്തു. പക്ഷെ ഇവര്‍ ക്ലാസ്സില്‍ കയറിയില്ല. അനുവിനു രണ്ട്‌ വീശിയാലെ വിഷമം മാറൂ. പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ചങ്ങനാശ്ശേരിയിലെ ഒരു ബാര്‍ ഹോട്ടലില്‍ അഭയം തേടി. ഞാന്‍ ടച്ചിങ്ങസ്‌ ടച്ചിയും, തംസ്‌ അപ്പ്‌ കുടിച്ചും ഇരുന്നു [ജയന്‍ ഹെലിക്കോപറ്റര്‍ പിടിച്ചു വലിച്ചു താഴ്ത്തുന്നത്‌ കണ്ട്‌, ഇന്ദ്രന്‍സ്‌ അതു പോലെ ചെയ്താല്‍ പാന്റും കൊണ്ട്‌ ഹെലിക്കോപറ്റര്‍ പോകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലായെന്ന് അറിയാവുന്നതു കൊണ്ടാണു നമ്മള്‍ തംസപ്പില്‍ ഒതുക്കുന്നത്‌]. ഹണി ബീ തലയ്ക്ക്‌ പിടിച്ച്‌ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ അന്യോന്യം കുറ്റപ്പെടുത്താന്‍ തുടങ്ങി. അനു പറഞ്ഞു...ദോ...ഇവന്റെ ഒറ്റയൊരുത്തന്റെ അസുഖം. മദാമ്മമാരെ മണപ്പിച്ച്‌ മണപ്പിച്ച്‌ നടന്നപ്പോഴെ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്... അന്നരം കേള്‍ക്കുമോ? അവസാനം നാണക്കെട്ടത്‌ മിച്ചം...ഇനി നാട്ടുകാരുടെ, വീട്ടുകാരുടെ മുന്‍പില്‍ എങ്ങനെ നോക്കും. ഓരോരുത്തനെയും വലിച്ച്‌ പൊക്കി കോവളത്ത്‌ കൊണ്ട്‌ പോയതാ...അനു പിറു പിറുത്ത്‌ കൊണ്ടിരുന്നു. അനുവില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ വയ്യാതെ വന്നപ്പ്പ്പോള്‍ ഒരു സഹപ്രതി കൂറു മാറി. അവന്‍ അല്‍പം കുഴച്ചിലോടെ പറഞ്ഞു, എഴ അനു...അധികം സ്‌മാര്‍ട്ടാകല്ലെ...ഞാനിപ്പ്പം ആ സംഭവം പഴയാന്‍ പോവാ...എന്താടാ..എന്താടാ..വേഗം പറ. ഞാന്‍ ആകാംക്ഷയോടെ തിരക്കി. അനു ഇടയ്ക്കു കയറി പറഞ്ഞു, അതെ ഇവന്റെ അമ്മയെ വീണ്ടും കെട്ടിക്കാന്‍ പോവ്വാ...അ കാര്യമാ... ഇതു കൂടി കേട്ടപ്പോള്‍ സഹപ്രതിക്കു ദേഷ്യം ഇരട്ടിച്ചു. അവന്‍ പറഞ്ഞു, എടാ...ഞങ്ങളെയെല്ലാഴെയും പോലീസ്‌ സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക്‌ കൊണ്ട്‌ പോകുന്നതിനു മുന്‍പ്‌ അവിടുത്തെ ഒരു ബുക്കില്‍ 'ഓട്ടോഗ്രാഫിട്ട്‌' കൊടുത്തിട്ട്‌ പോടാ ....ന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും പോയി ഒപ്പിട്ടു. അതില്‍ അനു ഒപ്പിട്ടതെങ്ങനെയാണെന്ന് അറിയാമോ? തള്ളവിരലില്‍ മഷി മുക്കിയാണോ....ഞാന്‍ ആകാംക്ഷയോടെ തിരക്കി. ഓഹ്‌..അതായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു. ഓഹ്‌ , ഇവന്റെ അപ്പന്റെ പേരു നാറ്റിക്കേണ്ടായെന്ന് കരുതി ഇവന്‍ ശങ്കറിനെ മാറ്റി ഇവന്റെ ഒപ്പ്‌ അനു. എസ്‌ എന്നാക്കി അപ്പന്റെ അഭിമാനം സംരക്ഷിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഞങ്ങളുടെ ഓട്ടോഗ്രാഫ്‌ നോക്കിയിട്ട്‌, സര്‍ക്കിള്‍ അനുവിനെ നീട്ടി വിളിച്ചു, എടാ ഏനസ്സു മോനെ.... [ANUS എന്നാണു ഇപ്പോള്‍ പേരു വായിയ്ക്കുന്നത്‌]..ചുമ്മാതല്ല നീ മദാമ്മയുടെ ഹൗസിങ്ങും നോക്കി പോയതെല്ലെടാ ##@%&@@@ മോനെ... എന്ന് വിളിച്ചപ്പോളാ അനുവിനു അപ്പനെ ഒഴിവാക്കി ഒപ്പിട്ട്‌ നാറിയെന്നത്‌ ബോദ്ധ്യമായത്‌. ഏതായാലും ഈ ഏനസ്സ്‌ മോനെ ഞാന്‍ ഒന്ന് നെഞ്ചേറ്റി, സ്നേഹപൂര്‍വ്വം എടാ, ഏനസ്സ്‌ മോനെയെന്ന് വിളിച്ചപ്പോള്‍ ആ സര്‍ക്കിള്‍ വിളിച്ചതിലും അമറന്‍ തെറി വിളിച്ച്‌ അവന്‍ പ്രതിഷേധം അറിയിച്ചു.

കുറച്ച്‌ ദിവസത്തേക്ക്‌ പ്രതികള്‍ ആരും കോളെജില്‍ എത്തിയില്ല. ഏതായാലും അനുവിന്റെ കൈയ്യിലിരുന്ന കുറച്ച്‌ ഷെയര്‍ ഒക്കെ വിറ്റ്‌, ഒന്ന് ഒന്നര ലക്ഷം രൂപാ അവിടെയും ഇവിടെയും എറിഞ്ഞ്‌ ഈ പീഡന കേസ്‌ തേച്ചു മായിച്ചു കളഞ്ഞു. അനുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മദാമ്മയെ മിന്നാമിനുങ്ങ്‌ ആക്കാന്‍ ശ്രമിച്ചതിനു ചിലവു ഒന്നര ലക്ഷം രൂപാ [മദാമ്മയുടെയും മൂട്ടിലാണെല്ലോ വെട്ടം ഫിറ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌].

അങ്ങനെയിരിക്കെ ഒരു ദിവസത്തെ മനോരമ പത്രത്തില്‍ ഒരു പരസ്യം വന്നു. അതിങ്ങനെ.... I, Mr. Anu Shanker, S/O Mr............,holder of Indian Passport Number........hereby changed my name as ........Shanker

അങ്ങനെ ഏനസ്സ്‌ മോന്‍ മറ്റൊരു 'മോനായി' മാറി. കോളെജ്‌ പഠനം കഴിഞ്ഞ്‌ സുഹൃത്തുക്കള്‍ പല വഴിക്ക്‌ പിരിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഓസ്ട്രേലിയായില്‍ നിന്നും എനിക്ക്‌ ഒരു പുതുവത്സരാശംസ കാര്‍ഡ്‌ വന്നു....പൊട്ടിച്ച്‌ നോക്കിയപ്പോള്‍ നമ്മുടെ പഴയ ഏനസ്‌ മോന്റെയും കുടുംബത്തിന്റെയും ചിത്രം വെച്ച ആശംസാ കാര്‍ഡ്‌. അവസാനം ഞാന്‍ അവനു ഒരു വലിയ എഴുത്ത്‌ എഴുതി. അതിങ്ങനെയായിരുന്നു....എടാ മോനെ, നീയെങ്ങനെയാടാ തിരുവല്ലായില്‍ നിന്നും ഓസ്ട്രേലിയായില്‍ ചാടിയത്‌? അവിടെയും ഷെയറും, സ്റ്റോക്കും, ബുള്ളും ഒക്കെയാണോ പരിപാടി. പിന്നെ ഞാന്‍ ആ സ്ഥലപേരു AUStralia തലനാരിഴ കീറി പരിശോധിച്ചപ്പോള്‍ നിനക്കു എന്തു കൊണ്ടും പോകാന്‍ പറ്റുന്ന ഒരെ ഒരു സ്ഥലം ഇതു തന്നെയാണെന്ന് മനസ്സിലായി. അന്ന് ഒരു ന്യൂ ഇയറിനു തിരുവനന്തപുരത്ത്‌ ആ സര്‍ക്കിള്‍ നിനക്കിട്ട ഒരു പേരുണ്ടല്ലോ.... അ പേരിന്റെ 3 അക്ഷരങ്ങള്‍ ഇതില്‍ ഉണ്ട്‌:-A*US. പിന്നെ നിനക്ക്‌ മദാമ്മമാരെ കാണുമ്പോള്‍ ഉണ്ടായിരുന്ന ആ പഴയ അലര്‍ജി ഇപ്പോഴും ഉണ്ടോ????... SYDNEYയില്‍ താമസിച്ച്‌ നിന്റെ പഴയ സ്വഭാവം വല്ലതും പുറത്തെടുത്താല്‍, മോനെ, സിഡ്നി പോലീസ്‌ നിന്റെ 'കിഡ്നി' ഉടയ്ക്കുമെന്ന കാര്യം ഓര്‍ത്താല്‍ നല്ലതെന്നൊക്കെ പറഞ്ഞു “സ്നേഹപൂര്‍വ്വം” എഴുതിയ എഴുത്തിനു വളരെ കൃത്യമായി കാക്ക കാഷ്ഠത്തില്‍ ചവട്ടി തേച്ച പോലെ ഒരു കത്ത്‌ വന്നു...അന്ന് ചങ്ങനാശ്ശേരി ബാര്‍ ഹോട്ടലില്‍ വെച്ച്‌ വിളിച്ച പുഴുത്ത തെറിയെക്കാട്ടിലും കാഠിന്യമേറിയ തെറി. ഹൊ...ഇവന്‍ ഓസ്ട്രേലിയായില്‍ പോയിട്ടും പഴയത്‌ ഒന്നും മറന്നിട്ടില്ല. ചിലര്‍ വിമാനം കയറിയാല്‍ മലയാളം മറക്കും..പക്ഷെ ദേ ലവന്‍, മലയാളത്തിലെ ‘അ’ മുതല്‍ ‘അം’ വരെ ‘ക’ മുതല്‍ ‘മ’ വരെ എത്ര ഭംഗിയായി ഇപ്പോഴും ഉപയോഗിക്കുന്നു. പഴയ സിനിമാ നടന്‍ ജോസ്‌ പ്രകാശിന്റെ ഭാഷ കടമെടുത്താല്‍...വെല്‍ഡണ്‍ മൈ ബോയി...ഐ ആം റിയലി പ്രൗഡ്‌ ഓഫ്‌ യു....