Tuesday 15 April 2008

ചാമ്പ്യന്‍ മറിയ

ഞങ്ങളുടെ പൊടിയാടിയെന്ന കുഞ്ഞ്‌ ഗ്രാമത്തിലെ ഒരു പ്രധാന വനിതാ രത്നമായിരുന്നു മറിയ ചേടത്തി. എന്റെ കുഞ്ഞു വയസ്സില്‍ മറിയ ചേടത്തിയെ കണ്ടു കിട്ടുകയെന്നത്‌ തന്നെ വളരെ വിഷമമുള്ള കാര്യമായിരുന്നു. പൊടിയാടിയെന്ന ഇട്ടാ വട്ട സ്ഥലത്തെ ഒരു അറിയപ്പെടുന്ന 'ഗൈനക്കോളജിസ്റ്റ്‌' ആയിരുന്നു ടി മറിയ ചേടത്തി. പ്രസവം, പേറ്റ്‌ കുളി, ശിശു പരിചരണം എന്നിവ പാക്കേജ്‌ ആയി എടുത്തിരുന്നതിനാലാണു മറിയ ചേടത്തി ഒരു തിരക്കുള്ള വനിതയായി മാറാന്‍ കാരണം. എത്ര കുഴപ്പം പിടിച്ച കേസ്‌ ആണെങ്കിലും ഈ മറിയ ചെന്നാല്‍ പുള്ള തനിയെ വെളിയില്‍ വരും എന്ന മറിയയുടെ തന്നെ പരസ്യ വാചകവും കൂടി ആയപ്പോള്‍, മറിയ ചേടത്തി ജനക്കോടികളുടെ വിശ്വസ്ത സ്ഥാപനമായി മാറി. ആശുപത്രികള്‍ കൂണുകള്‍ പോലെ മുളച്ചതോടെ മറിയ ചേടത്തിക്കും തിരിച്ചടിയായി. എന്നാലും മറിയ ചേടത്തി വീട്ടില്‍ അടങ്ങി ഇരിക്കില്ല. പഞ്ചായത്തിലെ ഒരോ ഗര്‍ഭ ഭവനവും കയറി ഇറങ്ങി, ഗര്‍ഭിണികള്‍ക്ക്‌ സൗജന്യ ഉപദേശങ്ങളും കൊടുത്ത്‌ പോന്നു.

പ്രായം കൂടി വന്നതോടെ മറിയ ചേടത്തിയെയും രോഗങ്ങള്‍ പിടി കൂടി. കോഴിയിറച്ചി കഴിച്ചാല്‍ അര്‍ശസ്സ്‌, വാവ്‌ അടുത്താല്‍ വലിവ്‌, മഴയും, തണുപ്പും തുടങ്ങിയാല്‍ വാതം, ശരീര വേദന എല്ലാം കൂടി ചേടത്തിയെ ചക്ക കുഴയ്ക്കും പോലെ കുഴച്ചു. മക്കള്‍ ഒക്കെ വലിയ ഉദ്യോഗസ്ഥരായപ്പോള്‍ അമ്മ അങ്ങനെ വീട്‌ തെണ്ടാന്‍ പോകേണ്ട എന്ന് പറഞ്ഞ്‌ ചേടത്തിയെ വീട്ടുതടങ്കിലിലാക്കി. എന്നാലും മറിയചേടത്തിക്കു 4 പീപ്പിള്‍സിനെ കണ്ടില്ലായെങ്കില്‍ ഉറക്കം വരാത്ത കാരണം, ചേടത്തി ജനാലയില്‍ കൂടിയും, മതിലിന്റെ അടുത്ത്‌, എത്തി കുത്തി നിന്നും ജനസമ്പര്‍ക്ക പരിപാടികള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അധികം വൈകാതെ മറിയ ചേടത്തി കിടപ്പിലായി. ക്ഷീണം കൂടിയ കാരണം മക്കള്‍ ചേടത്തിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയി. കുറച്ച്‌ ദിവസം കഴിഞ്ഞ്‌ ചേടത്തി വീട്ടില്‍ തിരികെ വരികയും ചെയ്തു.

അങ്ങനെ ഇരിക്കെ ഒരു വൈകുന്നേര സമയം, വീട്ടീല്‍ വയ്യാതെ തളര്‍ന്നിരുന്ന നമ്മുടെ ഈ ചേടത്തി, ബഹിരാകാശത്തേക്ക്‌ അയച്ച റോക്കറ്റ്‌ പോലെ പാഞ്ഞ്‌ വന്ന്, ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള പമ്പാ നദിയിലേക്കു, നമ്മുടെ അഞ്ജു ബോബി ജോര്‍ജ്ജ്‌ ചാടിയതിലും ദൂരേക്കു ചാടി റെക്കോര്‍ഡിട്ടു. അവിടെ കുളിച്ചു കൊണ്ടിരുന്ന കുഞ്ഞുകുട്ടിപരാധീനങ്ങള്‍, ചേടത്തിയുടെ ഈ അത്ഭുത പ്രകടനം കണ്ടു പകച്ചു നിന്നു. ചേടത്തി വല്ല ഉത്തേജക മരുന്നും കഴിച്ചോയെന്ന് സഹകുളിക്കാര്‍ തിരക്കിയെങ്കിലും, എന്റയ്യോ, എന്റയ്യോ എന്ന് നിലവിളിച്ച്‌ കൊണ്ട്‌ അങ്ങോട്ടും, ഇങ്ങോട്ടും ചേടത്തി നീന്തി കൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ചേടത്തി വെള്ളത്തില്‍ നിന്നും കയറാഞ്ഞതിനെ തുടര്‍ന്ന് ചേടത്തിയുടെ മരുമകളെ വിവരമറിയിക്കാന്‍ 2 പേര്‍ പാഞ്ഞു. മരുമകള്‍ വന്ന് പല തവണ കരയ്ക്കു കയറാന്‍ പല രീതിയില്‍ പറഞ്ഞുവെങ്കിലും , മദം പൊട്ടിയ ആന വെള്ളത്തില്‍ കിടന്ന് മറിയുമ്പോലെ ചേടത്തി മറിഞ്ഞു കൊണ്ടിരുന്നു. അവസാനം മരുമകളുടെ ദയനീയമായ ആവശ്യം കണക്കിലെടുത്ത്‌ 4-5 ആളുകള്‍ കൂടി ചേടത്തിയെ ആറ്റില്‍ നിന്നും പൊക്കി.... പിന്നെ ഒട്ടും സമയം കളയാതെ ഹോസ്പിറ്റലിലേക്ക്‌... ഏറെ നേരത്തെ കരച്ചില്‍ കാരണം ചേടത്തിയുടെ സൗണ്ട്‌ സിസ്റ്റം ഏറെ കുറെ വീക്കായി. പഴയ കാസറ്റ്‌ വലിഞ്ഞ്‌ പാട്ട്‌ കേട്ടാല്‍ എങ്ങനെയിരിക്കും അതേ രീതിയിലായി ചേടത്തിയുടെ കരച്ചിലും..

ഡോകടറന്മാര്‍ വന്നു ചേടത്തിയെ പരിശോധിച്ചു. ചേടത്തി ഡോകറ്ററിനോട്‌ പറഞ്ഞു- എന്റെ ഡോക്ടറേ, കഴിഞ്ഞ തവണ ഞാന്‍ ഇവിടെ അഡ്മിറ്റ്‌ ആയപ്പോള്‍ ഡോക്ടര്‍ കുറിച്ചു തന്ന ആ അര്‍ശസ്സിന്റെ മരുന്ന് ഞാന്‍ പുരട്ടി.. ഓഹ്‌ എന്റമ്മോ... അന്നരം തുടങ്ങിയ നീറ്റലും പുകച്ചിലുമാ... പിന്നെ രക്തം പോക്കും തുടങ്ങി. സഹിക്കാന്‍ വയ്യാഞ്ഞിട്ടാണു ഞാന്‍ ആറ്റില്‍ ചാടിയത്‌. ഡോക്ടര്‍ ചേടത്തിയുടെ പരാതി കേട്ട്‌ പരുങ്ങി. ദൈവമേ!!! ഇതു കുരിശാകുമോ?? ഡോക്ടര്‍ വിശദമായി പരിശോധിച്ചു. അവസാനം ചേടത്തിയുടെ മകന്‍, അമ്മ ഉപയോഗിക്കുന്ന മരുന്നെല്ലാം കൊണ്ടു വന്നു.

ദേഹത്തു വേദനയ്ക്കു പുരട്ടാന്‍ ചേടത്തിയുടെ മകന്‍ കൊണ്ട്‌ കൊടുത്ത മൂവും (MOOV), അര്‍ശസ്സിനു ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നും മാറി പോയി. രണ്ടും റ്റ്യൂബില്‍ ഉള്ള മരുന്ന് ആയിരുന്നതിനാല്‍ ചേടത്തി അര്‍ശസ്സിനു, മൂവ്‌ എടുത്ത്‌ അസ്ഥാനത്ത്‌ പുരട്ടിയിട്ടാണു ഈ പ്രകടനം അത്രയും കാഴ്ച്ച വെച്ചത്‌. കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ മാത്രമാണു ഡോക്ടറിന്റെ ശ്വാസം നേരെ വീണത്‌ തന്നെ.

ഏതായാലും ദേഹത്ത്‌ വേദനയ്ക്കുള്ള മൂവ്‌ പുരട്ടി ചേടത്തി കുറച്ചു ദിവസത്തേക്ക്‌ മൂവേ ആയില്ലായെന്നത്‌ മറ്റൊരു സത്യം.

ഇനി മറ്റൊരു സ്വകാര്യം. നമ്മുടെ ഹൈ ജമ്പ്‌, ലോങ്ങ്‌ ജമ്പ്‌, ഓട്ടം മുതലായ ഇനങ്ങളില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന കായിക പ്രതിഭകള്‍ക്ക്‌ ഈ മരുന്ന് പരീക്ഷിക്കാം.. ഉത്തേജക മരുന്ന് പോലെ ഇതു രാസ പരിശോധനയില്‍ കൂടി പോലും കണ്ടു പിടിക്കാന്‍ കഴിയുകയുമില്ലായെന്നതാണു ഇതിന്റെ സവിശേഷത...

പിന്നെ ഇതിന്റെ പാര്‍ശ്വ ഫലങ്ങള്‍:- അതു മറിയ ചേടത്തിയോടു തന്നെ ചോദിയ്ക്കുക...

Tuesday 1 April 2008

വൈകി വന്ന ഏപ്രില്‍ ഫൂള്‍

ഏപ്രില്‍ ഫൂള്‍ എന്നും ചെറു സെറ്റുകള്‍ക്ക്‌ ഒരു ഹരമാണു.

എന്റെ ചെറുപ്പത്തില്‍, പുളിക്കീഴുള്ള ഒരു അമേരിക്കന്‍ അച്ചായന്റെ വീടിന്റെ മതിലില്‍ വേദ വാക്യങ്ങള്‍ എഴുതി വെച്ചിരുന്നു. “ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സേവിക്കും” എന്ന വാക്യം ഒരു ഏപ്രില്‍ ഫൂളിന്റെ അന്ന് നാട്ടുക്കാര്‍ വായിച്ചതിങ്ങനെ:- “ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ 'വിക്കും'”. ഒറ്റ രാത്രി കൊണ്ട്‌ ‘സേ’ മാഞ്ഞു പോയി.

ഞങ്ങളുടെ അയല്‍പക്കത്ത്‌ 2 ബദ്ധ ശത്രുക്കള്‍ താമസിക്കുന്നുണ്ട്‌. രണ്ട്‌ വീട്ടിലേയും അമ്മച്ചിമ്മാര്‍ നേര്‍ക്ക്‌ നേര്‍ കണ്ടാല്‍ തെറി വിളിയുടെ അഭിഷേകമാണു. അതിനു പ്രത്യേകിച്ച്‌ ഒരു കാരണവും വേണ്ട. ഒരു ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഒരു അമ്മച്ചിയുടെ അന്തരിച്ച ഭര്‍ത്താവിന്റെ മാലയിട്ട ഫോട്ടോ, മറ്റേ അമ്മച്ചിയുടെ വീടിന്റെ ഭിത്തിയില്‍ തൂങ്ങി കിടക്കുന്നു. ഓഹ്‌ പോരെ പുകിലു...ഏപ്രില്‍ ഫൂള്‍ എന്ന ദിനം മറന്ന് 2 പേരും വാശിയില്‍ തെറി പറഞ്ഞു..അവസാനം ദാണ്ട്‌ പറക്കുന്നു...അപ്പച്ചന്റെ ചില്ലിട്ട ഫോട്ടോ അടുത്ത കണ്ടത്തിലേക്ക്‌...പിന്നെ അത്‌ ഒരു യുദ്ധ കളമായി മാറി.

ഇതൊക്കെ കണ്ടും കേട്ടും ‘ഈ നിഷ്കളങ്കനായ പയ്യന്‍’ വളര്‍ന്നു. പതിവു പോലെ ക്ലാസ്സില്‍ കയറാത്ത ദിവസത്തെ നോട്ട്‌ പകര്‍ത്തുന്നതിലേക്ക്‌ ഒരു പയ്യന്റെ നോട്ടു ബുക്കെടുത്ത്‌ പരതിയപ്പോള്‍ അതില്‍ വൃത്തിയായ കൈയക്ഷരത്തില്‍ പൂരിപ്പിച്ച ഒരു ഫോം എന്റെ ശ്രദ്ധയില്‍ പെട്ടു. കൊഡായ്ക്‌ ഫിലിം മേടിച്ചപ്പോള്‍ കിട്ടിയ മത്സരത്തിന്റെ ഫോം, നല്ല കൈയക്ഷരമുള്ള ആരെയോ കൊണ്ട്‌ പൂരിപ്പിച്ച്‌ പോസ്റ്റ്‌ ചെയ്യാന്‍ പാകത്തില്‍ റെഡിയായിരിക്കുന്നു. ആ ഫോമിന്റെ കവര്‍ ചിത്രം ഐശ്വര്യ റായി ഒരു കസേരയില്‍ ഇരിക്കുന്നു. തൊട്ടടുത്ത കസേര കാലി. പരസ്യ വാചകം ഇങ്ങനെ:- ഈ കസേരയില്‍ ചിലപ്പോള്‍ നിങ്ങളായേക്കാം. ഐശ്വര്യാ റായിയുമായി ഒരു ദിവസം, നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌....കാര്യങ്ങള്‍ എല്ലാം ഞാന്‍ പെട്ടെന്ന് തന്നെ എന്റെ ‘കുഞ്ഞ്‌ ബുദ്ധിയില്‍’ ഫീഡ്‌ ചെയ്തു.. ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ സ്റ്റയിലില്‍ ഫോം അതേ പോലെ മടക്കി വെച്ചു.

പിന്നെ എനിക്ക്‌ കുറച്ച്‌ ദിവസത്തേക്ക്‌ നല്ല പണിയായിരുന്നു. കൊഡായ്ക്കിന്റെ നല്ല ഒരു എംബ്ലം വെട്ടി എടുത്തു. അവനെ വെള്ള പേപ്പറില്‍ ഒട്ടിച്ചു. പിന്നെ ഇളം മഞ്ഞ നിറത്തിലുള്ള പേപ്പറില്‍, ഫോട്ടോ കോപ്പി കൂടി എടുത്ത്‌ കഴിഞ്ഞപ്പോള്‍ അടിപൊളി ലെറ്റര്‍ ഹെഡ്‌ തയ്യാര്‍. പിന്നെ ഇംഗ്ലീഷില്‍ ഒരു എഴുത്ത്‌ ഡ്രാഫ്റ്റ്‌ ചെയ്തു. അത്‌ ഈ ലെറ്റര്‍ ഹെഡില്‍ ഇലക്ട്രോണിക്ക്‌ റ്റയിപ്പ്‌ റൈറ്ററില്‍ റ്റൈപ്പ്‌ ചെയ്യിപ്പിച്ചു. പിന്നെ കവറിന്റെ പുറത്തും മേല്‍ വിലാസം റ്റയിപ്പ്‌ ചെയ്ത്‌ റജിസ്റ്റേര്‍ഡ്‌ പോസ്റ്റായി അയയ്ച്ചു. ഈ ഒറ്റ പരിപാടിക്ക്‌ മൊത്തം ചിലവ്‌ 16 രൂപാ.

ഒരു സുപ്രഭാതത്തില്‍ നമ്മുടെ സുഹൃത്ത്‌ ഒരു എഴുത്ത്‌ ക്ലാസ്സില്‍ കൊണ്ട്‌ വന്ന് എല്ലാവരെയും കാട്ടി. കൊഡായ്ക്ക്‌ കമ്പനിയില്‍ നിന്ന് വന്ന കത്ത്‌. ഐശ്വര്യാ റായി അവന്റെ വീട്ടില്‍ ഏപ്രില്‍ 14നു വരുന്നു. ഭക്ഷണം ടാജ്‌ ഗ്രൂപ്പിന്റെ ഹോട്ടലില്‍ നിന്നും. ഇതായിരുന്നു കത്തിന്റെ ചുരുക്കം. ഞങ്ങള്‍ അവനൊപ്പം തുള്ളി ചാടി നൃത്തം ചെയ്തു.

അങ്ങനെ അവന്റെ വീട്ടില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വീട്‌ പെയിന്റടിച്ചു. ഒരു ടോയിലറ്റില്‍ യൂറോപ്പ്യന്‍ ക്ലോസറ്റ്‌, റ്റയില്‍സ്‌ എല്ലാം ഫിറ്റ്‌ ചെയ്തു. ഐശ്വര്യയ്ക്ക്‌ ഒരു കുറവും വരരുതല്ലോ...കാര്യങ്ങളുടെ പോക്ക്‌ കണ്ടപ്പോള്‍ എന്റെ ഉള്ള്‌ കാളാന്‍ തുടങ്ങി.

അവസാനം ഏപ്രില്‍ 14 എന്ന ആ വലിയ ദിവസം വന്നെത്തി. ഞാനൊഴിച്ച്‌ ബാക്കി വിളിക്കപ്പെട്ട സുഹൃത്തുക്കള്‍, അവന്റെ ഇടവകയിലെ വികാരിയച്ചന്‍, വീട്ടിലെ ഏറ്റവും അടുത്ത ബന്ധു മിത്രാധികള്‍ എല്ലാം വന്നെത്തി. [എന്റെ അമ്മയുടെ മൂത്ത മാവന്റെ അനുജത്തിയുടെ അമ്മാവന്റെ മകളുടെ ഒഴിവാക്കാന്‍ പറ്റാത്ത കല്യാണം. കല്യാണത്തിനു എനിക്ക്‌ അമ്മയെയും കൊണ്ട്‌ പോകണം.. എന്നാലും ഐശ്വര്യാ റായിയെ കാണാതെ കല്യാണത്തിനു പോകുന്നതിലുള്ള ‘വിഷമവും’ ഞാന്‍ സുഹൃത്തിനെ നേരിട്ട്‌ അറിയിച്ചു.] അങ്ങനെ എല്ലാവരും വന്ന് ഇരുന്ന് ഇരുന്ന് ഇരുന്ന് വേരിറങ്ങി. ഉണ്ടായിരുന്ന ഐശ്വര്യം മുഴുവന്‍ നഷ്ടപ്പെട്ടു. അതിഥി ദേവോ ഭവഃ എന്ന മഹനീയ പാരമ്പര്യം മറന്ന് വരാതെ പോയ ഈ അതിഥിയെ നിന്ദിക്കാന്‍ തുടങ്ങി. എന്താണു ഐശ്വര്യ വരാതിരുന്നത്‌? ഇങ്ങനെ വരത്തില്ലായിരുന്നെങ്കില്‍ നേരത്തെ പറയേണ്ടേ??? അവള്‍ക്ക്‌ മാത്രമേയുള്ളോ പണി...നമ്മള്‍ക്ക്‌ ഒന്നും ഒരു വിലയുമില്ലേ... വില കൂടിയ കാഞ്ചിപുരം സാരി വെറുതെ ഉടുത്ത്‌ നശിപ്പിച്ചുവെന്ന് പറഞ്ഞ്‌ അവന്റെ അമ്മയും, ചേച്ചിയും ചിറി കോട്ടി. അങ്ങനെ പരാതികള്‍, പരിഭവങ്ങള്‍, പരിദേവനങ്ങള്‍ എല്ലാം വന്നു..അവസാനം സംഭവ ബഹുലമായി ഏപ്രില്‍ 14 അസ്തമിച്ചു.

ഏപ്രില്‍ 15 രാവിലെ തന്നെ സുഹൃത്ത്‌ തനിക്ക്‌ കിട്ടിയ കത്തില്‍ ഉള്ള ഫോണ്‍ നമ്പറില്‍ വിളിച്ചു മഹേഷ്‌ കുല്‍ക്കര്‍ണിയെ തിരക്കി.[മഹേഷ്‌ കുല്‍ക്കര്‍ണിയാണു ഈ എഴുത്ത്‌ അയയ്ച്ചിരിക്കുന്നത്‌.] അങ്ങനെ ആരും അവിടെ ഇല്ലയെന്ന് പറഞ്ഞപ്പോള്‍ പിന്നെ ഇതു കൊഡായ്ക്ക്‌ കമ്പനിയല്ലേയെന്ന് തിരക്കി. അതു ദില്ലിയിലുള്ള എതോ ഒരു വീട്ടിലെ നമ്പര്‍..സുഹൃത്തിനു ഒരു കാര്യം വ്യക്തമായി. പിന്നീട്‌ കത്ത്‌ വന്ന കവര്‍ ആ ഗ്രാമത്തിലെ ഒട്ടു മിക്ക കുറ്റാന്വേഷകരും വന്ന് സൂക്ഷ്മ പരിശോധന നടത്തിയതില്‍ നിന്നും ആ കത്ത്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ കോട്ടയത്ത്‌ നിന്നുമാണെന്ന് കണ്ടെത്തി. അന്നരം ഉറപ്പിച്ചു; ആരോ തന്നെ പറ്റിച്ചതാണു. പക്ഷെ ആരു? ആ ചോദ്യത്തിനു ഇതു വരെയും ആരും ഉത്തരം കണ്ടെത്തിയിട്ടില്ല.

പക്ഷെ എനിക്ക്‌ ഈ സംഭവത്തിന്റെ പേരില്‍ ഒരു കുറ്റ ബോധവും തോന്നിയില്ല. കാരണം ഞാന്‍ മുടക്കിയ വെറും 16 രൂപായുടെ ചിലവില്‍ അവന്റെ വീടും, പരിസരവും വൃത്തിയായില്ലേ...അവനു നാട്ടുക്കാരുടെ ഇടയില്‍ ഒരു പേരായില്ലേ...ഇതൊക്കെയല്ലേ ഒരു കൂട്ടുകാരനെ കൊണ്ട്‌ ചെയ്യാന്‍ പറ്റൂ.... കേട്ടിട്ടില്ലേ, A friend in need is a friend in deed എന്ന്...............

[ഇനി മിക്ക സിനിമകളുടെയും തുടക്കത്തില്‍ എഴുതി കാണിക്കുമ്പോലെ, ഈ കഥയിലെ കഥയും, കഥാപാത്രങ്ങളും എല്ലാം സാങ്കല്‍പികമാണു. ഇനി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രം.]

ഇതൊക്കെയാണെങ്കിലും അടുത്ത പോസ്റ്റ്‌ ഇറങ്ങാന്‍ താമസിച്ചാല്‍!!! ദേ!!! നിങ്ങള്‍ എന്നെ ഒന്ന് അന്വേഷിച്ചേക്കണേ!!!!