Monday 15 October 2007

ഉപരി പഠനം - ഒരു വിലാപ കാവ്യം.

ബി. കോം കഴിഞ്ഞ്‌ നില്‍ക്കുന്ന സമയം. ഒരു ജോലി കിട്ടിയിട്ട്‌ വേണം കുറച്ച്‌ ലീവെടുക്കാന്‍ എന്ന്, മോഹന്‍ലാലിനെ പോലെ ഞാനും കരുതി നില്‍ക്കുമ്പോഴാണു ആ പത്ര പരസ്യം എന്റെ കണ്ണില്‍പ്പെട്ടത്‌. തിരുവല്ലായില്‍ ആദ്യമായി ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കോഴ്സ്‌. 3 മാസത്തെ കോഴ്സ്‌ കഴിഞ്ഞാല്‍ ഉടനെ ഉയര്‍ന്ന ശബളത്തോടെ ജോലി. ആ ഉയര്‍ന്ന ശബളം എന്ന ഒറ്റ വാക്ക്‌, എന്തോ എന്നെ വല്ലാതെ അങ്ങ്‌ ആകര്‍ക്ഷിച്ചു. ഉടനെ തന്നെ പോയി തിരക്കി. 3500 രൂപാ ഫീസ്‌. അങ്ങനെ ഞാനും ആ കോഴ്സിനു ജോയിന്‍ ചെയ്തു.

ആദ്യ ദിവസത്തെ ചെയര്‍മാന്റെ പ്രസംഗത്തില്‍ നിന്നും, റ്റൈ കെട്ടി വേണം എല്ലാവരും ക്ലാസ്സില്‍ വരാന്‍ എന്നുള്ള താക്കീത്‌ എനിക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. കാരണം ഞാനൊഴികെ ബാക്കി എല്ലാവരും, കഴുത്തില്‍ അടിപൊളി റ്റൈ ധരിച്ചിരുന്നു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാനും ഒരു “കോ…..ട്ടണ്‍ റ്റൈ” വാങ്ങി. പണ്ടാരം കെട്ടാന്‍ വന്ന പ്രയാസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ക്ലാസ്സില്‍ വരുമ്പോള്‍ എന്റെ കഴുത്തിലും റ്റൈ കാണും. ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവനെ ഞാന്‍ ഭദ്രമായി അഴിച്ചു വെയ്ക്കും. എന്തു ചെയ്യാം.. ഉയര്‍ന്ന ശമ്പളത്തിന്റെ ജോലി, ഈ കോട്ടണ്‍ റ്റൈ ഇല്ലാത്തതിന്റെ പേരില്‍ കിട്ടിയില്ലായെന്നു വന്നാല്‍ നഷ്ടം എനിക്കു തന്നെ. ക്ലാസ്സില്‍ മൊത്തം 20 പേര്‍. 12 ആണ്‍കുട്ടികളും, 8 പെണ്‍ക്കുട്ടികളും. അങ്ങനെ ബി.കോമിനു പഠിച്ച അസ്സറ്റ്‌, ലയബിലിറ്റി, ക്രെഡിറ്റ്‌, ഡെബിറ്റ്‌, എന്നീ പദങ്ങളെ പരിപൂര്‍ണ്ണമായി മറന്ന് IATA, PATA എന്നീ പുതിയ പദങ്ങളെ സ്നേഹിച്ചും, നാളെ കിട്ടാന്‍ പോകുന്ന ആ വലിയ ശമ്പളത്തെ സ്വപനം കണ്ടും ക്ലാസ്സുകള്‍ നീക്കി. TVM എന്നാല്‍ Trivandrum എന്നും, KTM എന്നാല്‍ Kottayam എന്നും പഠിച്ചു വെച്ചിരുന്ന എനിക്ക്‌ ഈ ക്ലാസ്സില്‍ ചേര്‍ന്നതോടെ TRVഎന്നാല്‍ Trivandrum എന്നും, KTM എന്നാല്‍ Katmandu എന്നും പഠിക്കേണ്ടി വന്നു. കൂടാതെ ലോകത്തിലുള്ള സകല രാജ്യത്തിന്റെ പേരുകളും പഠിച്ചു. ക്ലാസ്സിന്റെ ഇടയ്ക്ക്‌ നമ്മുടെ ഇംഗ്ലീഷ്‌ അടിപൊളിയാക്കാന്‍, ഇംഗ്ലീഷില്‍ ഓരോരുത്തരും എന്തെങ്കിലും ഒരു വിഷയത്തെ പറ്റി ഒരു ചെറിയ ക്ലാസ്സ്‌ എടുക്കണം. ക്ലാസ്സ്‌ കഴിഞ്ഞാല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം. അതിനു മറുപടി കൊടുക്കണം. ഇതു ഞങ്ങളുടെ ക്ലാസ്സിലെ പല കുട്ടികള്‍ക്കും ഒരു തലവേദനയായിരുന്നു.

അങ്ങനെ ഞങ്ങളുടെ ഒരു സുഹ്രുത്തിന്റെ ഊഴമെത്തി. സുഹ്രുത്തു ക്ലാസ്സ്‌ എടുക്കുന്നതിനു മുന്‍പ്‌, ഞാന്‍ പറയുന്നത്‌ എല്ലാം കേട്ടോണം, ഒരു സംശയം പോലും ചോദിച്ച്‌ എന്നെ ബുദ്ധിമുട്ടിക്കരുതേയെന്ന് താണു വീണു മുന്‍ക്കൂര്‍ ജാമ്യാപേക്ഷയൊക്കെ സമര്‍പ്പിച്ചിട്ടാണു ക്ലാസ്സെടുക്കാന്‍ കയറിയത്‌. നെതര്‍ലാന്‍ഡ്സിനെ പറ്റിയായിരുന്നു ക്ലാസ്സ്‌. അതിനകത്തെ ഒരു വാചകം ഇങ്ങനെയായിരുന്നു- Netherlands is a CAREFREE country. ഏതായാലും ക്ലാസ്സ്‌ തീര്‍ന്നു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം എന്ന് നേരത്തെ സമര്‍പ്പിച്ചിരുന്ന മുന്‍ക്കൂര്‍ ജാമ്യത്തിന്റെ ബലത്തില്‍ ചോദിച്ചു. പക്ഷെ സുഹ്രുത്തിന്റെ ജാമ്യാപേക്ഷ നിരുപാധികം തള്ളി കൊണ്ട്‌ ഒരു സുഹ്രുത്ത്‌ ചോദിച്ചു- In your speech you mentioned that Netherlands is a CAREFREE country. What do you mean by a carefree country? ഈ ചോദ്യം കേട്ടതോടെ പെണ്‍ക്കുട്ടികള്‍ കമിഴ്‌ന്ന് കിടന്ന് ചിരിക്കാന്‍ തുടങ്ങി. തന്റെ ക്ലാസ്സിനു എന്തോ തട്ടുക്കേട്‌ പറ്റിയെന്ന് സുഹ്രുത്തിനു മനസ്സിലായി. എന്നിട്ട്‌ ഞങ്ങളെ എല്ലാം ദയനീയമായി നോക്കി കൊണ്ട്‌ ചോദ്യമെറിഞ്ഞ സുഹ്രുത്തിനെ നോക്കി, അരിശത്തോടെ പിറുപിറുക്കാന്‍ തുടങ്ങി. അപ്പോള്‍ ചോദ്യകര്‍ത്തവിന്റെ തന്നെ അടുത്ത ചോദ്യവും വന്നു- Why are you WHISPERing now? Answer Loudly. അതോടെ ക്ലാസ്സില്‍ കൂട്ടചിരി ഉയര്‍ന്നു. സുഹ്രുത്ത്‌ ശരിക്കും വിയര്‍ത്തു.. ഏതായാലും എന്തൊക്കെയോ പറഞ്ഞ്‌ സുഹ്രുത്ത്‌ ആ ക്ലാസ്സില്‍ നിന്നും തലയൂരി.

ഇങ്ങനെ പലതുമായി 3 മാസം കടന്നു പോയി. റിസള്‍ട്ട്‌ വന്നപ്പോള്‍ ഞങ്ങളുടെ ഒരു സുഹ്രുത്ത്‌ മാത്രം A+ Outstanding-ഇല്‍ പാസ്സായി. ഞങ്ങള്‍ 4 ആള്‍ക്ക്‌ A+, കേര്‍ഫ്രീ സുഹ്രുത്ത്‌ B ഗ്രേഡിലും പാസ്സായി. ചെയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്തിട്ട്‌ പറഞ്ഞു, A+ Outstanding കിട്ടിയ ആളിനു 2 മാസത്തിനകം ജോലി ലഭിയ്ക്കും. ബാക്കി കുട്ടികള്‍ക്ക്‌ പുറകാലെ...

കോഴ്സ്‌ കഴിഞ്ഞപ്പോള്‍ കിട്ടിയ ആ വലിയ ഭംഗിയുള്ള സര്‍ട്ടിഫിക്കേറ്റില്‍ എനിക്കു കിട്ടിയ ആ A +, കണ്ടപ്പോള്‍ ഞാന്‍ എതോ ഷക്കീല ചേച്ചിയുടെ ചിത്രത്തിന്റെ പോസ്റ്റര്‍ കീറി കയ്യില്‍ പിടിച്ചതു പോലെ തോന്നി. രൂപാ ഒന്നും രണ്ടുമല്ല... 3500 ആണു കളഞ്ഞത്‌. പിന്നെ 'ഇതര ചിലവുകള്‍' വേറെയും. ഒടുക്കം കിട്ടിയതോ A + സര്‍ട്ടിഫിക്കേറ്റും. വേലിയേല്‍ കിടന്ന പാമ്പിനെ എടുത്ത്‌ ജീന്‍സിനകത്ത്‌ വെച്ചതു പോലെയായി ഇത്‌...

ഇനി എന്താണു അടുത്ത പരിപാടിയെന്ന് സഹപാഠികള്‍ തിരക്കിയപ്പോള്‍, സര്‍ട്ടിഫിക്കേറ്റ്‌ കിട്ടിയല്ലോ... ഇനി ഞാന്‍ അങ്കിളിന്റെ കൂടെ കൂടും. ഓഹ്‌!!! അങ്കിള്‍ എവിടെയാ? എന്തെടുക്കുന്നു? മുതലായ ചോദ്യങ്ങള്‍ക്ക്‌ ഓഹ്‌ അങ്കിള്‍ ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ ചുമ്മാതെയിരിക്കുകയായെന്ന വലിയ തമാശ പറഞ്ഞ്‌ ഞാന്‍ അവരെ ചിരിപ്പിച്ചുവെങ്കിലും അതു ഇങ്ങനെ അറം പറ്റുമെന്ന് ഞാന്‍ ഓര്‍ത്തതേയില്ല.

3 മാസം കഴിഞ്ഞു, 6 മാസം കഴിഞ്ഞു.. ഏതായാലും ആര്‍ക്കും ജോലി കിട്ടിയതായി ഞങ്ങള്‍ക്കാര്‍ക്കുമറിയില്ല. അതിനിടയില്‍ A+ Outstanding കിട്ടിയ സുഹ്രുത്ത്‌ അച്ചനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത കേട്ടതോടെ അവനേക്കാള്‍ മുന്‍പേ ഞങ്ങള്‍ ‘വികാരി’കളായി.

മാസങ്ങള്‍ക്കു ശേഷം, ട്രാവല്‍ ആന്‍ഡ്‌ ടൂറിസം പഠിപ്പിച്ച ഒരു സാറിനെ കണ്ടു. എന്നെ കണ്ടപ്പോള്‍ സാറു തിരക്കി-സെനു ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? ഞാന്‍ പറഞ്ഞു,:- ഈസ്റ്റ്‌ വെസ്റ്റില്‍ [എയര്‍ലൈന്‍സ്‌] ജോലി ചെയ്യുന്നു. സാര്‍ ഞെട്ടി പോയി. സാര്‍ എന്നെ പിടിച്ച്‌ കുലുക്കി അഭിനന്ദിച്ചു. എന്നിട്ട്‌ പറഞ്ഞു, ഞങ്ങള്‍ ഇപ്പോഴും പഠിപ്പിച്ചു തന്നെ നടക്കുന്നു. ആട്ടെ, എങ്ങനെയാണു ഈസ്റ്റ്‌ വെസ്റ്റില്‍ ജോലി കിട്ടിയത്‌? എന്നാണു അവര്‍ അപേക്ഷ ക്ഷണിച്ചത്‌?? അങ്ങനെ കുറച്ച്‌ ചോദ്യങ്ങള്‍ പുറത്തേക്ക്‌ വന്നു. ചോദ്യങ്ങള്‍ എല്ലാം തീര്‍ന്ന്, സാര്‍ ഒന്ന് ശ്വാസം വിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ജോലി ഒന്നും കിട്ടാതെ തെക്ക്‌ വടക്ക്‌ നടക്കുകയാണെന്ന സത്യം ഞാന്‍ സാറിനോട്‌ ഇംഗ്ലീഷില്‍ പറഞ്ഞുവെന്ന് മാത്രം... ഈസ്റ്റ്‌ വെസ്റ്റ്‌.. സാര്‍ ചമ്മിയ മുഖത്തോടെ ചിരിച്ചു. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു.

കഴിഞ്ഞ തവണ നാട്ടില്‍ ലീവിനു എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍, നമ്മുടെ ആ പഴയ കേര്‍ഫ്രീ സുഹ്രുത്തിനെ കണ്ടു. അതും എയര്‍പ്പോര്‍ട്ട്‌ യൂണിഫോമില്‍. അവനെ കണ്ടതും ഞാന്‍ ഓടി ചെന്നു. അവനു എന്നെ മനസ്സിലായില്ല. അടുത്ത്‌ ചെന്നതും അവന്‍ എന്നോട്‌ ഒരു ചോദ്യം- Any Problem Sir, May I Help you? എന്റെ ദൈവമേ.. പണ്ട്‌ ഞങ്ങള്‍ കേര്‍ഫ്രീയില്‍ നിന്നും രക്ഷിച്ചെടുത്ത ആ സുഹ്രുത്ത്‌ ഇന്ന് ഇംഗ്ലീഷില്‍ തന്നോട്‌ സംവാദിക്കുന്നു. ഇതു അവന്‍ തന്നെയല്ലേയെന്ന് അവന്റെ ഐഡന്റിറ്റി കാര്‍ഡില്‍ നോക്കി വേരിഫൈ ചെയ്തു. ഞാന്‍ പിന്നെ അവനെ ആ പഴയ കാലത്തിലേക്കു കൂട്ടി കൊണ്ട്‌ പോയി.

20 പേരുടെ ക്ലാസ്സില്‍ ഇരുപതാം സ്ഥാനത്തായിരുന്ന എന്റെ ആ സുഹ്രുത്ത്‌ ഇന്നു നാട്ടില്‍ 5 അക്ക ശമ്പളവും, അതിനൊപ്പം കിമ്പളവും വാങ്ങുന്നു. ഒന്നാം സ്ഥാനത്തായിരുന്ന സുഹ്രുത്ത്‌ ഇന്ന് ഏതോ പള്ളിയില്‍ വികാരി..3500 രൂപാ വെറുതെ കളഞ്ഞ എനിക്ക്‌ കിട്ടിയത്‌ കുറച്ച്‌ നല്ല സുഹ്രുത്തുക്കളെയും.... പിന്നെ ഒരു കോ....ട്ടണ്‍ റ്റൈയും..

Monday 1 October 2007

മധുവിധു പുരാണം.

എന്റെ ചെറുപ്പത്തില്‍, എന്റെ അപ്പ വല്ലപ്പോഴും മദ്യപിക്കുമായിരുന്നു. വളരെ അടുത്ത കുടുംബ സുഹ്രുത്തുക്കള്‍ക്കു ഒപ്പം അതും വിശേഷ അവസരങ്ങളില്‍ മാത്രമേ അപ്പ മദ്യപിച്ചിരുന്നുള്ളു. സ്വതവേ സംസാരപ്രിയനായ അപ്പ [ആ സ്വഭാവം തലമുറ തലമുറ കൈമാറി കെടാതെ ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു] മദ്യപിച്ചു കഴിഞ്ഞാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അവാര്‍ഡ്‌ സിനിമായിലെ നായകനായി മാറും [ ഒട്ടും സംസാരമില്ലായെന്ന് സാരം]. അപ്പ മദ്യപിച്ചു കഴിഞ്ഞാല്‍ മദ്യം ഉടനടി മെഡുല്ലായില്‍ കൂടി കടന്ന് അപ്പയുടെ സംസാരത്തിന്റെ സ്വിച്ച്‌ ഓഫാക്കും എന്ന് അപ്പയുടെ ഏറ്റവും അടുത്ത്‌ സുഹ്രുത്ത്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഏതായാലും വീട്ടില്‍ ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി ചിയേഴ്സ്‌ കേട്ട്‌ കഴിഞ്ഞാല്‍ എനിക്കു ഒട്ടും സ്വസ്ഥതയില്ല. പഠിയ്ക്കാന്‍ പിന്നെ ഒരു മൂഡും കിട്ടില്ല. [അപ്പോള്‍ എപ്പോഴാണെനിക്ക്‌ പഠിക്കാന്‍ മൂഡ്‌ കിട്ടുകയെന്നാണു നിങ്ങളുടെ ചോദ്യമെങ്കില്‍:- ആ എനിക്കറിയില്ല, എന്നായിരിക്കും ഇപ്പോഴും ഉത്തരം.]ഹോംവര്‍ക്കുകള്‍ ചെയ്തുവെന്ന് വരുത്തി, ഞാന്‍ പിന്നെ അപ്പയുടെ അടുത്ത്‌ പ്ലാനില്‍ പറ്റി കൂടും. നേരിട്ട്‌ അങ്ങോട്ട്‌ ചെന്നാല്‍, അകത്ത്‌ പോയിരുന്ന് പഠിയ്ക്കടാ എന്ന് പറഞ്ഞ്‌ ഓടിക്കും. ആയതിനാല്‍ അപ്പ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ടാണു മിക്കപ്പോഴും ഞാന്‍ രംഗപ്രവേശം നടത്തിയിരുന്നതു. ഇറച്ചി കടയുടെ മുന്‍പില്‍ പട്ടി നില്‍ക്കുന്നതു പോലെ ഞാന്‍ പിന്നെ ആ മുറിയുടെ മുന്‍പില്‍ നിന്നും മാറില്ല. ഇടയ്ക്കിടെ ചെന്ന് റ്റച്ചിങ്ങസ്‌ തൊട്ട്‌ നക്കിയും, ബീഫ്‌ ഫ്രൈ തിന്ന് എരിവു അഭിനയിച്ചും , കുപ്പിയുടെ പേരു വായിച്ചും അല്‍പം നടപ്പ്‌ ജോണിയ്ക്കായി [ജോണി വാക്കര്‍], ഞാന്‍ വെള്ളമിറക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. എന്റെ ഉദ്ദേശ്യം മനസ്സിലാക്കി അപ്പ എന്നെ അടുത്ത്‌ വിളിച്ച്‌, ആ കുപ്പിയുടെ അടപ്പിലേയ്ക്ക്‌ അല്‍പം നടപ്പു ജോണി ഒഴിച്ചു തരും. ഒരു തഴക്കം വന്ന കുടിയനെ പോലെ സെല്‍ഫായി ചിയേഴ്സും പറഞ്ഞ്‌ ഒറ്റ വലിക്ക്‌ അതു ഞാന്‍ അകത്താക്കും. മാന്നാര്‍ മത്തായി സ്പീക്കിംഗ്‌ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനും ഇതേ പോലേ വിജയരാഘവന്‍ അല്‍പം മദ്യം അടപ്പില്‍ ഒഴിച്ച്‌ കൊടുത്തിട്ട്‌ നിനക്ക്‌ അതു മതി എന്ന് പറയുന്ന ആ ഡയലോഗ്‌ കേട്ട്‌, അന്ന് ആ തിയറ്ററില്‍ ഇരുന്ന് ഏറ്റവും ഉറക്കെ ചിരിച്ചത്‌ ഞാന്‍ ആയിരുന്നു. അന്ന് വിജയരാഘവനെ പോലെ എന്റെ അപ്പയും അതേ ഡയലോഗ്‌ മനസ്സിലെങ്കിലും പറഞ്ഞു കാണുമല്ലോ എന്ന് ഓര്‍ത്തതു കൊണ്ടാണു എനിക്കു അത്രയും ചിരി വന്നത്‌. ഏതായാലും എന്റെ മദ്യസേവയ്ക്ക്‌ അധികം ആയുസ്സ്‌ ഉണ്ടായില്ല. മകന്‍ വലുതായി വരുന്നു,ഇനി ഞാന്‍ മദ്യപിച്ചാല്‍ ശരിയാകില്ലായെന്ന കാരണം പറഞ്ഞ്‌ അപ്പ മദ്യപാനം പൂര്‍ണ്ണമായി അങ്ങ്‌ ഉപേക്ഷിച്ചു.

പല ആഘോഷങ്ങളും കടന്നു പോയി. പഴയ കൂട്ടുകാര്‍ കുപ്പിയുമായി വന്ന് നിര്‍ബന്ധിച്ചപ്പോഴും അപ്പ തന്റെ പോളിസിയില്‍ തന്നെ ഉറച്ചു നിന്നു.

ഞാന്‍ വളര്‍ന്നു. സ്ക്കൂള്‍ ജീവിതം കഴിഞ്ഞ്‌ കോളേജിലേക്ക്‌. അപ്പ ഒരു കാര്യം പ്രത്യേകം പറഞ്ഞു :- കൂട്ട്‌ കൂടി വെള്ളം അടിക്കാന്‍ ഒന്നും പോയേക്കരുത്‌. അങ്ങനെ വല്ലതും അറിഞ്ഞാല്‍........ അപ്പ വളരെ കുറച്ചെ എന്നെ തല്ലിയിട്ടുള്ളു. പക്ഷെ ആ തല്ലുകള്‍ക്ക്‌ ഓരോന്നും കുറഞ്ഞത്‌ ഒരു വര്‍ഷത്തെ വാലിഡിറ്റി കാണും. അതു ഗ്യാരന്റി. ആയതിനാല്‍ അപ്പയുടെ ആ 'അറിഞ്ഞാല്‍' എന്നതിന്റെ ബാക്കി ഞാനായി ഫില്ലാക്കാന്‍ പോയില്ല.

പിന്നെയും ഞാന്‍ വളര്‍ന്നു. കല്യാണവും കഴിഞ്ഞു. അങ്ങനെ ഞാനും എന്റെ ഭാര്യയും കൂടി കൃത്യം ഏഴാം ദിവസം തിരുവനന്തപുരത്തെ കോവളം അശോകാ ഹോട്ടലില്‍ ഹണിമൂണിന്റെ ഭാഗമായി 2-3 ദിവസം തങ്ങാന്‍ തീരുമാനിച്ചു. കോവളം ബീച്ചില്‍ പോയി അന്തസ്സായി നീന്തി തിമിര്‍ത്തു.

ഇരുട്ടായി,രാത്രിയായി, ഞങ്ങള്‍ക്ക്‌ വിശപ്പുമായി. അങ്ങനെ വേഗം ഒരു കാക്ക കുളി പാസ്സാക്കി, റസ്റ്റോറന്റില്ലേക്ക്‌ ഞങ്ങള്‍ കുതിച്ചു. അവിടെ ഞങ്ങളെ കൂടാതെ 3-4 വിദേശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാല്‍ റസ്റ്റോറന്റിന്റെ മൂലയ്ക്ക്‌ രണ്ട്‌ പേര്‍ക്ക്‌ മാത്രമിരിക്കാവുന്ന സ്ഥലത്ത്‌ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഇന്ത്യന്‍ കോഫി ഹവ്സ്സ്സില്‍ കാണുന്ന ആ വലിയ രാജാവിനെക്കാട്ടിലും വലിയ ഒരു മഹാരാജാവ്‌ മെനുവുമായി ആഗതനായി. ഭക്ഷണത്തിന്റെ ഓര്‍ഡര്‍ സ്വീകരിച്ചിട്ട്‌ കുടിക്കാന്‍ ഹോട്ട്‌, സോഫ്റ്റ്‌, ബിയര്‍ അങ്ങനെ എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഭാര്യ വേഗം 2 തംസ്‌-അപ്പിനു ഓര്‍ഡര്‍ കൊടുത്തു. മഹാരാജന്‍ വീണ്ടും ബിയര്‍ വേണ്ടായോ എന്ന് തിരക്കിയപ്പോള്‍ ഭാര്യയുടെ മുന്‍പില്‍ താനും ഇതൊക്കെ ഉപയോഗിയ്ക്കും എന്ന് കാട്ടാന്‍ കിട്ടിയ ആ ചാന്‍സ്‌ മുതലാക്കി ഒരു കിംഗ്‌ ഫിഷര്‍ ബിയറിനു ഓര്‍ഡര്‍ കൊടുത്തു. ആ ഓര്‍ഡര്‍ കൊടുത്തതും, ഭാര്യയുടെ മുഖം കടന്നല്‍ കുത്തിയ പരുവമായി. ബിയര്‍ ഒക്കെ കുടിയ്ക്കുമോ? എന്ന അവളുടെ ആ ചോദ്യത്തെ ബിയര്‍ എനിക്ക്‌ അത്ര ഇഷ്ടമല്ല. ഹോട്ടാണു എന്റെ ഫേവറിറ്റ്‌. പിന്നെ നീ ഉള്ളതു കൊണ്ട്‌ ബിയര്‍ ആക്കിയതായെന്നും പറഞ്ഞ്‌ ഞാന്‍ അല്‍പം ജാഡ കാട്ടി. ഇതൊരു ശീലമാക്കരുത്‌. എനിക്ക്‌ കുടിക്കുന്നവരെ ഇഷ്ടമേയല്ലയെന്നും പറഞ്ഞ്‌ അവള്‍ മുഖം കുറച്ചും കൂടി വീര്‍പ്പിച്ചിരുന്നു. അങ്ങനെ വില്ലനായി ബിയര്‍ വന്നു. ഭക്ഷണത്തിനു 15 മിനിറ്റ്‌ കൂടി കാത്തിരിയ്ക്കണമെന്ന് പറഞ്ഞ്‌ സൂപ്പുമായി മഹാരാജാവ്‌ വീണ്ടും വന്നു. മഹാരാജാവ്‌ തന്നെ ബിയറും ഗ്ലാസ്സിലേക്കു പകര്‍ത്തി അകത്തേക്ക്‌ വലിഞ്ഞു. ഞാന്‍ ബിയര്‍ എടുത്ത്‌ അല്‍പം നിനക്കും വേണോയെന്ന് കുശലം തിരക്കി. മുഖം വീര്‍പ്പിച്ചിരുന്ന അവള്‍ക്കു തന്റെ ഈ ചോദ്യം ഒട്ടും പിടിച്ചില്ല. ഓഹ്‌ ഭാര്യയ്ക്കു കുടിക്കാന്‍ കൊടുക്കാന്‍ പറ്റിയ സാധനം. പിന്നെ കല്യാണത്തിന്റെ അന്ന് അച്ചന്‍ പറഞ്ഞത്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു - നീ തിന്നില്ലായെങ്കിലും അവളെ തീറ്റണം…..ഞാന്‍ അത്‌ പൂര്‍ത്തികരിക്കും മുന്‍പേ അവള്‍ പറഞ്ഞു- നീ കുടിച്ചില്ലായെങ്കിലും അവളെ കുടിപ്പിക്കണമെന്ന് അന്ന് അച്ചന്‍ പറഞ്ഞത്‌ ഞാന്‍ കേട്ടില്ല. അതോ അന്നും ഫിറ്റായിരുന്നോ? ഏതായാലും എന്റെ ഒരു തലവിധി. അവള്‍ പരിതപിക്കാന്‍ തുടങ്ങി. പരിതാപനങ്ങള്‍ക്കിടയില്‍ അവളുടെ തംസ്‌-അപ്പ്‌ ഗ്ലാസ്സിലേക്ക്‌ എന്റെ ബിയര്‍ ഗ്ലാസ്സ്‌ മുട്ടിച്ച്‌ ഒരു ചിയേഴ്സും പറഞ്ഞു ഞാന്‍ ഒരു സിപ്പ്‌ എടുത്തു. ചെറുപ്പത്തില്‍ കിട്ടിയ ഒരു അടപ്പ്‌ മദ്യത്തിന്റെ സ്ഥാനത്ത്‌ ഇന്നു ഇതാ ഒറ്റ ഗ്ലാസ്സ്‌ ബിയര്‍ മുഴുവനും തനിയ്ക്കായി ഇരിക്കുന്നു. പക്ഷെ ഇതു മൊത്തം തനിയ്ക്ക്‌ കുടിച്ചു തീര്‍ക്കാനാകില്ലായെന്ന ആ വലിയ സത്യം ആദ്യത്തെ ആ സിപ്പില്‍ നിന്ന് തന്നെ എനിക്കു ബോദ്ധ്യമായി. ഗോമൂത്രത്തിന്റെ മണവും, ചവര്‍പ്പും, പുളിയും എല്ലാം കൂടി കലര്‍ന്ന ഒരു രുചി. അതിന്റെ ആ തികട്ടിയ രുചി വായില്‍ നിന്ന് മാറി കിട്ടാന്‍ സ്വീറ്റ്‌ കോണ്‍ ചിക്കന്‍ സൂപ്പ്‌ ആസ്വദിച്ച്‌ കുടിച്ച്‌ തീര്‍ത്തു. അപ്പോഴെയ്ക്കും ഭക്ഷണവും വന്നു. മനസ്സില്ലാമനസ്സോടെ വീണ്ടും ഒരു സിപ്പ്‌ കൂടി എടുത്തു. വായ പിന്നെയും വൃത്തികേടാക്കി. പിന്നെ ചിക്കന്‍ ഫ്രൈഡ്‌ റൈസും, ചില്ലി ചിക്കനിലേക്കും ഞാന്‍ തല താഴ്ത്തി. ഇടയ്ക്ക്‌ ഇട വരാല്‍ മീന്‍ വെള്ളം കുടിയ്ക്കുന്നതു പോലെ ബിയറും മോന്തി കൊണ്ടിരുന്നു. അങ്ങനെ ഒരു പരുവത്തില്‍ ആദ്യം ഗ്ലാസ്സിലേക്കു പകര്‍ന്ന ആ ബിയറിന്റെ 'ലാര്‍ജ്ജ്‌' ഞാന്‍ തീര്‍ത്തു. ഈ ബിയര്‍ തീര്‍ത്തില്ലായെങ്കില്‍ മാനം കപ്പല്‍ കയറി പോകും. ആയതിനാല്‍ വീണ്ടും ബിയറിന്റെ ലാര്‍ജ്ജ്‌ തന്നെ ഒഴിച്ചു. ഭാര്യ വീണ്ടും എന്നെ ഒന്ന് കനപ്പിച്ച്‌ നോക്കിയിട്ട്‌ വീണ്ടും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. ഏതായാലും ആ ലാര്‍ജ്ജും ഞാന്‍ തീര്‍ത്തു. അതു തീര്‍ന്നു കഴിഞ്ഞപ്പോഴെയ്ക്കും എനിക്ക്‌ എന്തൊക്കെയോ വല്ലായ്ക തോന്നി തുടങ്ങി. എന്റെ കൈയ്കള്‍ക്ക്‌ ഒരു മരവിപ്പ്‌. മൂക്കിന്റെ സ്ഥാനത്ത്‌ മൂക്ക്‌ തന്നെയുണ്ടോ എന്ന് സംശയം. മൂക്കില്‍ തൊട്ട്‌ നോക്കി അത്‌ അവിടെ തന്നെ ഉണ്ട്‌ എന്ന് ഒരു ഉറപ്പ്‌ വരുത്തി. ചെവിക്ക്‌ നല്ല ചൂട്‌. മുഖം അങ്ങ്‌ തരിയ്ക്കുന്നു. വയറ്റിലും എന്തോ ഒരു എരിച്ചില്‍ പോലെ. അവസാനം എനിക്ക്‌ ഒരു കാര്യം വ്യക്തമായി. ഇനി ഞാന്‍ അവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഒരു ജെ.സി.ബി വേണ്ടി വരും എന്നെ കോരി കൊണ്ട്‌ പോകാന്‍. ബലം പിടിച്ചിരുന്നാല്‍ ചിലപ്പോള്‍ ഞാന്‍ ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വാളും വെച്ചേയ്ക്കും. ഭാര്യയോടു ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ്‌ വാഷ്‌ റൂമിലേക്ക്‌ പോയി. വാഷ്‌ റൂമിലെ കണ്ണാടിയില്‍ എന്നെ കണ്ടപ്പോള്‍ അടിച്ചു വീലായ ഒരു കുടിയന്റെ ഛായ എനിക്ക്‌ തോന്നി. പെട്ടന്നാണത്‌ സംഭവിച്ചത്‌.... കൊടുവാള്‍. ഏതായാലും കൊടുവാള്‍ വാഷ്ബെയ്സനില്‍ തന്നെയാണു വീണത്‌. ആകെ കുടിച്ചതു 4 കവിള്‍ ബിയര്‍. പക്ഷെ വാഷ്ബെയ്സിന്‍ നിറയെ സാധനം. എനിക്ക്‌ നേരെ നില്‍ക്കാന്‍ കൂടി പറ്റുന്നില്ല. പിന്നെയും ഞാന്‍ ഒരു കുട്ടി വാളും വെച്ചു. മൂക്കില്‍ കൂടി ഞാന്‍ ചില്ലി ചിക്കന്റെ പീസ്‌ പിഴിഞ്ഞ്‌ കളഞ്ഞു. ഞാന്‍ ചില്ലി ചിക്കന്‍ ആണു കഴിച്ചതു. എന്നാല്‍ മൂക്കില്‍ നിന്നും ചില്ലി വേറേ, ചിക്കന്‍ വേറെയായിട്ടാണു വന്നതു. ഏതായലും മൂക്കിനകത്ത്‌ നല്ല പുകച്ചില്‍. മുഖം നന്നായി ഒന്ന് കഴുകി. ഗര്‍ഭിണി പെണ്ണുങ്ങള്‍ പറയുമ്പോലെ വീണ്ടും മനം പുരട്ടല്‍, ഓക്കാനം.... പിന്നെയും തികട്ടി. വാഷ്ബേസിനില്‍ ഞാന്‍ അകത്തക്കിയ സകല സാധനങ്ങളും എന്നെ നോക്കി ചിരിച്ചു. തന്റെ വാള്‍ കാരണം അവ എല്ലാം ബ്ലോക്കായി വാഷ്ബെയ്സനില്‍ തന്നെ കിടക്കുന്നു. ബ്ലോക്ക്‌ മാറ്റാന്‍ ഞാന്‍ ഒരു വ്രഥാ ശ്രമം നടത്തി. ഉംഹും.. എന്നെയും കൊണ്ടേ അതു പോകൂവെന്ന ലക്ഷണത്തില്‍ അതു അവിടെ തന്നെ കിടന്നു. രക്ഷപ്പെടുക തന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലേ... രാമ നാരായണായെന്ന് പറഞ്ഞ്‌ ഒന്നും അറിയാത്ത ഒരു ഇന്നച്ചനെ പോലെ പിന്നെയും എന്റെ ഇരുപ്പിടത്തില്‍ വന്ന് ഭക്ഷണം കഴിപ്പ്‌ തുടര്‍ന്നു. ഭാര്യയുടെ മുഖം അപ്പോഴും കനത്ത്‌ തന്നെയിരുന്നു. പിന്നെ ഞാന്‍ അതിവിദഗ്ദമായി ഭാര്യയോടു പറഞ്ഞു- ഓഹ്‌ നിനക്കു ഞാന്‍ ബിയര്‍ കുടിച്ചത്‌ ഇഷ്ടപ്പെട്ടില്ലായെങ്കില്‍ ദാ ഞാന്‍ ഇവിടെ നിര്‍ത്തി. ഇനി ഞാന്‍ കുടിക്കുന്നില്ല. പോരെ... ഇത്രയും പറഞ്ഞു ഞാന്‍ ആ ബിയര്‍ കുപ്പിയെ അടുത്ത മേശയിലേക്കു മാറ്റി വെച്ചു. അവള്‍ എന്നെ ഒന്നു നോക്കി. എന്നിട്ട്‌ പറഞ്ഞു-ഇതു ഞാന്‍ എന്തായാലും വീട്ടില്‍ പറയും. ആ പറഞ്ഞോ…… എന്നു പറഞ്ഞുവെങ്കിലും അപ്പയുടെ ആ പഴയ അറിഞ്ഞാല്‍ ഭീഷണി ഒന്ന് മനസ്സിലോര്‍ത്ത്‌ എന്റെ തുടകള്‍ മെല്ലെ തടവി.
വേച്ചു വേച്ചു ഞാന്‍ ഒരു പരുവത്തില്‍ മുറിയില്‍ എത്തി. പക്ഷെ എന്റെ അവസ്ഥ ഭാര്യ മനസ്സില്ലാക്കാതിരിയ്ക്കാന്‍ ഞാന്‍ പരമാവധി മസ്സിലു പിടിച്ചുവെന്നത്‌ മറ്റൊരു സത്യം. കട്ടിലില്‍ കിടന്നത്‌ ഞാന്‍ ഓര്‍ക്കുന്നു. പിന്നെ പിറ്റേന്നാണു ഞാന്‍ കട്ടിലില്‍ നിന്ന് പൊങ്ങിയത്‌.

ആഹാ എഴുന്നേറ്റോ..വേഗം പോയി കുളിക്ക്‌. ശര്‍ദ്ദില്‍ നാറിയിട്ട്‌ എനിക്ക്‌ രാത്രിയില്‍ ഉറങ്ങാനെ പറ്റിയില്ലായെന്ന് അവള്‍ പറഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞു ഇന്നു ഏഴല്ലേ ആയുള്ളൂ.. അതിനിടയില്‍ നീ ശര്‍ദ്ദിക്കുകയും ചെയ്തോ...എന്നെ സമ്മതിച്ചേ പറ്റൂ.. എന്ന് വലിയ ഒരു തമാശയും പാസ്സാക്കി ഞാന്‍ ബാത്ത്‌ റൂമിനെ ലക്ഷ്യമാക്കി പോയി.

അതു കഴിഞ്ഞ്‌ ഇന്നു വരെയും എന്റെ ഭാര്യയ്ക്ക്‌ കൊടുത്ത്‌ ആ വാക്ക്‌ ഞാന്‍ തെറ്റിച്ചിട്ടില്ല. അതു അവളോടുള്ള ഇഷ്ടം കൊണ്ടല്ല... ശര്‍ദ്ദിക്കാന്‍ എനിക്ക്‌ ഇനിയും ആരോഗ്യം പോരാ.

അയ്യപ്പ ബൈജു പറഞ്ഞത്‌ എത്ര സത്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരം. അതു ആരോഗ്യമുള്ളവര്‍ക്ക്‌.